50 കഴിഞ്ഞ സ്ത്രീകള്‍ കൂടുതലായി ഡ്രൈവിംഗ് പഠനത്തിനെത്തുന്നതിന് കാരണം വിവാഹമോചനമെന്ന് വെളിപ്പെടുത്തല്‍. ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വതന്ത്രമായി ജീവിതം നയിക്കുന്നതിനുള്ള ആദ്യ പടിയെന്ന നിലയിലാണ് സ്ത്രീകള്‍ ഡ്രൈവിംഗ് പഠനം തെരഞ്ഞെടുക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. 2017-18 വര്‍ഷത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന സ്ത്രീകളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാലു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 31 ശതമാനം വര്‍ദ്ധന ഇതിലുണ്ടായി. 2017-18 വര്‍ഷത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ 50 വയസു കഴിഞ്ഞവരുടെ എണ്ണം 17,464 ആണ്.
ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 4033ല്‍ നിന്ന് 5350 ആയാണ് ഇത് ഉയര്‍ന്നത്. വിവാഹമോചനം തന്നെയാണ് സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് മോട്ടാറിംഗ് വിദഗ്ദ്ധര്‍ പറയുന്നത്. മുമ്പ് പങ്കാളികളെ ആശ്രയിച്ചിരുന്ന ഇവര്‍ സ്വതന്ത്രരാകുമ്പോള്‍ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. 2017ല്‍ 101,000ലേറെ ദമ്പതികള്‍ വിവാഹമോചനം നേടിയിട്ടുണ്ട്. 55നും 59നുമിടയില്‍ പ്രായമുള്ള സ്ത്രീകളുടെ വിവാഹ മോചന നിരക്ക് ആയിരം ദമ്പതികളില്‍ 5.8 ആണ്. പത്തു വര്‍ഷം മുമ്പ് ഇത് 5.2 മാത്രമായിരുന്നു. സ്ത്രീകളില്‍ പലര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകാറില്ല. എന്നാല്‍ വിവാഹമോചനത്തിനു ശേഷം ഒറ്റയ്ക്കാകുമ്പോള്‍ ഇവര്‍ക്ക് അത് അത്യാവശ്യമായി മാറുകയാണെന്ന് എഡ്മണ്ട് കിംഗ് പറയുന്നു.
ജനങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഫലം കൂടിയാണ് സ്ത്രീകള്‍ കൂടുതല്‍ ഡ്രൈവിംഗിലേക്ക് തിരിയുന്നതെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സി പുറത്തു വിടുന്ന കണക്കുകള്‍ പറയുന്നു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കാന്‍ കഴിയാത്ത ഗ്രാമപ്രദേശങ്ങളില്‍ സ്വയം വാഹനങ്ങള്‍ ഓടിക്കേണ്ടി വരും. 50കളിലുള്ള സ്ത്രീകള്‍ ആദ്യമായി ഡ്രൈവിംഗ് സീറ്റുകളിലേക്ക് എത്തുന്നത് വര്‍ദ്ധിക്കുകയാണെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് തലവന്‍ ജിം ഓ’സള്ളിവന്‍ കഴിഞ്ഞ മാസം ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു.
ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട ലാന്‍ഡ്‌ലോര്‍ഡ് എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍, ഫെര്‍ഗൂസ് വില്‍സണ്‍ നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്ത്. കെന്റിലെ മെയിഡ്‌സ്‌റ്റോണ്‍ സ്വദേശിയായ ഇയാള്‍ ഈ വര്‍ഷം അവസാനത്തോടെ തന്റെ ഉടമസ്ഥതയിലുള്ള 300 വീടുകള്‍ വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് അടുത്തയാഴ്ച നല്‍കും. കറി മണക്കുമെന്നതിനാല്‍ ‘കറുത്തവര്‍’ക്ക് വീടുകള്‍ നല്‍കില്ലെന്ന് പ്രഖ്യാപനം നടത്തി വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് ഈ 70 കാരന്‍. ഭിന്നശേഷിയുള്ള വാടകക്കാരന് ചൂടുവെള്ളം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ പിഴയും കോടതിച്ചെലവുമായി ഇയാളുടെ ഭാര്യ ജൂഡിത്ത് വില്‍സണ്‍ 25,000 പൗണ്ട് അടക്കണമെന്ന് നിന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ദമ്പതികള്‍ തങ്ങളുടെ വീടുകളെല്ലാം വിറ്റഴിച്ച് ആഷ്‌ഫോര്‍ഡിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
32 വീടുകള്‍ ഇപ്പോള്‍ വിറ്റുകഴിഞ്ഞെന്നും മറ്റുള്ളവയുടെ വില്‍പന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഫെര്‍ഗൂസ് വെളിപ്പെടുത്തി. ഇറക്കിവിടല്‍ ഭീഷണി നേരിടുന്ന നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അയാളെ വെറുക്കുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വാടകക്കാരന്‍ പറഞ്ഞത്. ഫെര്‍ഗൂസ് വില്‍സണിന്റെ പ്രഖ്യാപനം ഡെമോക്ലീസിന്റെ വാളു പോലെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നതിനാല്‍ തനിക്ക് ഉറക്കം പോലും നഷ്ടമായെന്ന് ഇയാള്‍ പറഞ്ഞു. ആകെ 90 സെക്ഷന്‍ 21 നോട്ടീസുകള്‍ അടുത്തയാഴ്ചയോടെ താമസക്കാര്‍ക്ക് നല്‍കുമെന്നാണ് വിവരം. രണ്ടു മാസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നായിരിക്കും നിര്‍ദേശം. ഭവന രഹിതരാകാന്‍ പോകുന്നവരെക്കുറിച്ച് തനിക്ക് വിഷമമുണ്ടെന്ന് ഫെര്‍ഗൂസ് പറയുന്നു.
കുട്ടികളുമായി ഇറങ്ങേണ്ടി വരുന്നവര്‍ക്കായിരിക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക. കാരണം, കുട്ടികളുള്ളവര്‍ക്ക് വീടുകള്‍ നല്‍കാന്‍ മറ്റു ലാന്‍ഡ്‌ലോര്‍ഡുകള്‍ വിമുഖരായിരിക്കും. അനേക വര്‍ഷങ്ങള്‍ എടുത്താണ് ഈ വീടുകള്‍ താന്‍ പണിതത്. അവ വില്‍ക്കുന്നതിലും വിഷമമുണ്ട്. പക്ഷേ മരിക്കുമ്പോള്‍ അവ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നും ഫെര്‍ഗൂസ് പറയുന്നു. 2017ലാണ് ഇരുണ്ട നിറമുള്ളവര്‍ക്ക് താന്‍ വീടുകള്‍ നല്‍കില്ലെന്ന് ഫെര്‍ഗൂസ് പ്രഖ്യാപിച്ചത്. വീടുകളില്‍ കറിയുടെ മണം നിറയുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിനെതിരെ ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ രംഗത്തെത്തുകയും കോടതി ഇയാള്‍ക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അബൂദാബി: ദുബായില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖൻ എം.എ. യൂസുഫലിയുടെ വസതി സന്ദർശിച്ചു. ശനിയാഴ്ച്ചയാണ് അദ്ദേഹം യൂസഫലിയുടെ അബൂദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്‍ച്ചത്തെ പൊതുപരിപാടിക്ക് ശേഷം ശനിയാഴ്ച്ച അദ്ദേഹം ആദ്യം പോയത് യൂസഫലിയുടെ വീട്ടിലേക്കായിരുന്നു.
യൂസഫലിയും കുടുംബാംഗങ്ങളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. യൂസുഫലിയുടെ പത്നി സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ. അഷ്റഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ ദുബായ് ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാൻ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികൾ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാലുണ്ടാകുന്ന പ്രതിന്ധികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പ്രധാന ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയമിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഹോം ഓഫീസ്, ഫോറിന്‍ ഓഫീസ്, ബ്രെക്‌സിറ്റ് പ്ലാനിംഗിന്റെ കേന്ദ്രമായ ക്യാബിനറ്റ് ഓഫീസ് തുടങ്ങി സുപ്രധാന മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയോഗിച്ചു. 14 പേരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ ഉദ്ധരിച്ച് ദി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍ ഫോഴ്‌സില്‍ നാല് പ്ലാനര്‍മാരെയും ഫോറിന്‍ ഓഫീസില്‍ മൂന്ന് പേരെയും ഫോറിന്‍ ഓഫീസില്‍ ആറ് പേരെയുമാണ് നിയമിച്ചിരിക്കുന്നത്.
അതിര്‍ത്തികളിലുണ്ടാകാനിടയുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള അനായാസ വ്യാപാര ബന്ധം ഇല്ലാതായാല്‍ ഡോവര്‍ പോലെയുള്ള തുറമുഖങ്ങളിലും അതിര്‍ത്തികളിലും വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ലോറികളുടെ വലിയ നിരതന്നെ രൂപപ്പെട്ടേക്കും. അതിനൊപ്പം ചരക്കുകള്‍ കെട്ടിക്കിടക്കാനുള്ള സാധ്യതയും ഏറെയാണ്. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഫെറികള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വകാര്യ കമ്പനിയുമായി 14 മില്യന്‍ പൗണ്ടിന്റെ കരാറില്‍ ഏര്‍പ്പെട്ടതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു കപ്പല്‍ പോലും സ്വന്തമായില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് വിമര്‍ശനം. ലോറികള്‍ അതിര്‍ത്തികളില്‍ കൂട്ടമായെത്തിയാലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഒരു റിഹേഴ്‌സല്‍ നടത്തിയിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ഒരു എയര്‍ഫീല്‍ഡില്‍ 150ഓളം ലോറികള്‍ ഉപയോഗിച്ച് ട്രയല്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ കെന്റിലെ മാന്‍സ്റ്റണില്‍ നടന്ന റിഹേഴ്‌സലില്‍ 89 ലോറികള്‍ മാത്രമേ പങ്കെടുത്തുള്ളു. ഈ റിഹേഴ്‌സല്‍ സമയം മെനക്കെടുത്തലാണെന്ന വിമര്‍ശനവുമായി ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ രംഗത്തെത്തുകയും ചെയ്തു. തയ്യാറെടുപ്പുകള്‍ വളരെ വൈകിയെന്നും അവ കുറഞ്ഞ തോതില്‍ മാത്രമേ നടത്തുന്നുള്ളുവെന്നും ഇവര്‍ പരാതിപ്പെടുന്നു.
തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ലേബര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതിനായുള്ള നീക്കമുണ്ടാകുമെന്നാണ് സൂചന. എംപിമാരോട് തയ്യാറായിരിക്കാന്‍ ലേബര്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത്. ഇതില്‍ മേയ്ക്ക് വന്‍ പരാജയമായിരിക്കും നേരിടേണ്ടി വരിക. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയാണ് ലേബര്‍ പാര്‍ട്ടി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ലമെന്റിലെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ലേബര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. അസുഖ ബാധിതരായവര്‍ക്കും പാര്‍ട്ടി സന്ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ബില്ലില്‍ സര്‍ക്കാരിന് മേല്‍ക്കൈ നഷ്ടമായാല്‍ ഉടന്‍ തന്നെ അവിശ്വാസം അവതരിപ്പിക്കുമെന്ന് എംപിമാര്‍ക്ക് നല്‍കിയ വിപ്പില്‍ ലേബര്‍ അറിയിച്ചു. കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെയുള്‍പ്പെടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോളാണ് രണ്ടാമത്തെ തവണയും ബ്രെക്‌സിറ്റ് ബില്‍ അംഗീകാരത്തിനായി തെരേസ മേയ് സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും പ്രക്ഷുബ്ധമായ 24 മണിക്കൂറുകളായിരിക്കും ഈ ദിവസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇനിയും കൂടുതല്‍ കാത്തിരിക്കാനാകില്ല, വോട്ടെടുപ്പില്‍ മേയ് പരാജയപ്പെടുകയും അവര്‍ രാജി വെക്കാതിരിക്കുയും ചെയ്യുകയാണെങ്കില്‍ നമുക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു മുതിര്‍ന്ന ലേബര്‍ അംഗം പറഞ്ഞത്.
വോട്ടെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന ടോറികളും പ്രകടിപ്പിക്കുന്നത്. 100 വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള പരാജയം മാത്രമേ ഇക്കാര്യത്തില്‍ മേയ്ക്ക് അനുകൂലമായി എന്നു കരുതാനുള്ള സാധ്യതയെങ്കിലും നല്‍കുന്നുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. 200 വോട്ടില്‍ കൂടുതല്‍ വോട്ടിന് ബില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ നല്ലൊരു ഡീലുമായി മേയ് തിരിച്ചെത്തണമെന്നാണ് ടോറികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ജനുവരി പകുതി വരെ സാധാരണ വിന്റര്‍ അനുഭവിച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് അതി ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുകയെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നും ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ അടുത്ത പതിപ്പ് രാജ്യത്ത് ആഞ്ഞടിക്കുമോ എന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇന്നുകൂടി ശരാശരി 9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിനു ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടായേക്കുമെന്നാണ് വിവരം.
ഇന്ന് രാത്രിയോടെ താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തണുത്ത കാറ്റ് എത്തും. ഈ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. തിങ്കളാഴ്ചയും തണുത്ത കാലാവസ്ഥ തുടരും. എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പിന്നീട് തണുത്ത കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് ചില ദിവസങ്ങളില്‍ തണുപ്പിന് ശമനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യം എത്തുമെന്നത് ഉറപ്പാണെങ്കിലും അത് എത്ര ദിവസത്തോളം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് സ്‌കൈ വെതര്‍ പ്രൊഡ്യൂസര്‍ ജോവാന റോബിന്‍സണ്‍ പറഞ്ഞു.
അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ എത്തുമെങ്കിലും അത് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയതായിരിക്കാന്‍ ഇടയില്ലെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. ജനുവരിയുടെ രണ്ടാം പകുതി തണുത്തതായിരിക്കുമെന്നും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. 21-ാം തിയതി ആരംഭിക്കുന്ന ആഴ്ചയില്‍ കടുത്ത ശൈത്യമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍ സാജു.
പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്‌സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്‍ സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പരേതയുടെ കുടുബത്തിന് സാന്ത്വനമേകാന്‍ സഹപ്രവര്‍ത്തകരും പ്രിയപെട്ടവരുമായി അനേകര്‍ ലൂക്കനിലുള്ള ഭവനത്തിലേക്ക് എത്തുന്നുണ്ട്.
അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന്‍ സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും അടുത്ത ആഴ്ച ലൂക്കന്‍ സീറോ മലബാര്‍ സഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർ നടപടികൾ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്‌കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍.
മക്കള്‍ :സച്ചിന്‍ ( മെഡിക്കല്‍ വിദ്യാര്‍ത്ഥി), സബീന്‍ (തേര്‍ഡ് ക്ലാസ് ).
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്ന പ്രതീക്ഷ നശിച്ചതായി ബ്രെക്‌സിറ്റ് അനുകൂലികളും ലീവ് പക്ഷത്തിനു വേണ്ടി ലക്ഷങ്ങള്‍ നല്‍കിയവരുമായ കോടീശ്വരന്‍മാര്‍. 2016ലെ ബ്രെക്‌സിറ്റി ക്യാംപെയിനില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയവരില്‍ പ്രധാനികളായ പീറ്റര്‍ ഹാര്‍ഗ്രീവ്‌സും ക്രിസ്പിന്‍ ഓഡേയുമാണ് ബ്രെക്‌സിറ്റില്‍ പ്രതീക്ഷയില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. പീറ്റര്‍ ഹാര്‍ഗ്രീവ്‌സ് ഡോണര്‍മാരില്‍ രണ്ടാം സ്ഥാനക്കാരനാണ്. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന് നേരിടുന്ന പ്രതിബന്ധങ്ങള്‍ തെരേസ മേയുടെ ഉടമ്പടി പരാജയപ്പെടുമെന്നതിന്റെ സൂചനകളാണെന്നും 2016ലെ ഹിതപരിശോധനാ ഫലം മറികടന്ന് എംപിമാര്‍ ബ്രെക്‌സിറ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും ഇവര്‍ പറയുന്നു. ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെടുത്തുന്നത് ബ്രെക്‌സിറ്റിനെത്തന്നെ ഇല്ലാതാക്കുമെന്ന ജെറമി ഹണ്ടിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്.
ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നീങ്ങാതിരിക്കാനാണ് എംപിമാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി കൊണ്ടുവന്ന ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കാനുള്ള സാധ്യതകളും വിരളമാണ്. ഈ സാഹചര്യത്തിലാണ് ബ്രെക്‌സിറ്റ് ഇല്ലാതാകുമെന്ന പ്രസ്താവനയുമായി ഫോറിന്‍ സെക്രട്ടറി രംഗത്തെത്തിയത്. ഗവണ്‍മെന്റിനെ നിരാശയിലാഴ്ത്തുന്ന പ്രചാരണത്തിനാണ് സ്പീക്കര്‍ ജോണ്‍ ബെര്‍കൗ അനുമതി നല്‍കിയിരിക്കുന്നതെന്നും രാജ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ യാതൊരു സാധ്യതയും താന്‍ കാണുന്നില്ലെന്നും ഹണ്ട് കുറ്റപ്പെടുത്തിയിരുന്നു. ഹിതപരിശോധനാ ഫലത്തിന് വിപരീതമായി ബ്രെക്‌സിറ്റ് സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുജനങ്ങളുടെ വിശ്വാസം നശിപ്പിക്കലായിരിക്കും അതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റ് കടമ്പ കടത്താനുള്ള പരമാവധി ശ്രമങ്ങളിലാണ് പ്രധാനമന്ത്രി തെരേസ മേയ്. ഇതിനായി ലേബര്‍ നേതൃത്വത്തെയും യൂണിയന്‍ നേതാക്കളെയും ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബില്ലിന്റെ പരാജയം ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുന്നത്. ലേബറും പ്രതിപക്ഷ കക്ഷികളും ഉയര്‍ത്തുന്ന വെല്ലുവിളിക്കു പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അടിയൊഴുക്കുകളും മേയ്ക്ക് വിപരീതമാണ്.
ലണ്ടന്‍: യു.കെയിലെ ാേറോഡുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്പീഡ് ക്യാമറകള്‍ വരുന്നു. നിയമലംഘകരെ കൈയ്യോടെ പിടികൂടാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് സ്പീഡ് ക്യാമറകളാണ് യു.കെയിലെ റോഡുകളില്‍ ഇനി സ്ഥാപിക്കുക. സാധാരണ സ്പീഡ് ക്യാമുകളില്‍ നിന്ന് വ്യത്യസ്ഥമായി വാഹനമോടിക്കുമ്പോള്‍ പുകവലിക്കുക, ഭക്ഷണം കഴിക്കുക, മദ്യപാനം, ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ ഇന്‍ഫ്രാറെഡ് ക്യാമറയില്‍ കുടുങ്ങും. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, അമിത വേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവരെയും ഈ ക്യാമറകള്‍ പിടികൂടും.
പുതിയ ക്യാമറകളുടെ മറ്റൊരു പ്രത്യേകത നിയമലംഘനം നടത്തിയത് കണ്ടുപിടിച്ചതായി ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ കഴിയില്ല. ഫ്‌ളാഷിംഗ് ലൈറ്റോ ഇതര സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ യാതൊരുവിധേനെയും ഡ്രൈവര്‍മാര്‍ക്ക് ക്യാമറയില്‍ കുടുങ്ങിയ കാര്യം മനസിലാക്കാന്‍ കഴിയില്ല. കമ്പ്യൂട്ടറിന്റെ സഹായത്തോടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും നിയമലംഘന പരിധി മനസിലാക്കാനും ക്യാമറകള്‍ക്ക് കഴിയും. ഒരു കാര്‍ കടന്നുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യാമറയില്‍ പതിയുമെന്ന് ചുരുക്കം. വാഹനത്തിന് ഉള്ളില്‍ വെച്ച് ഡ്രൈവര്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ വരെ ക്യാമറയില്‍ പതിയുകയും ചെയ്യും.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് 200 പൗണ്ട് പിഴയും ലൈസന്‍സില്‍ 6 പോയിന്റ്‌സും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതും ക്രിമിനല്‍ കുറ്റവും. ഇത്തരം ചെറുതും വലുതുമായി നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ ക്യാമറകള്‍ക്ക് കഴിയും. മോശം കാലവസ്ഥയിലും രാത്രികാലങ്ങളിലും തുടങ്ങി ഏതൊരു സമയത്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് ഇന്‍ഫ്രാറെഡ് ക്യാമറകള്‍. നോര്‍മല്‍ സ്പീഡ് ക്യാമറകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത നിരവധി നിയമലംഘനങ്ങള്‍ പുതിയ ക്യാമുകള്‍ പിടികൂടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ലണ്ടന്‍: ‘യെല്ലോ ഫീവര്‍’ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യു.കെയിലെ പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ അന്തരിച്ചു. പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗോര്‍(67) ആണ് മരണപ്പെട്ടത്. യെല്ലോ ഫീവറിനെ പ്രതിരോധിക്കുന്നതിനായി സാധാരണയായി എടുക്കുന്ന വാക്‌സിന്‍ കുത്തിവെച്ച ഡോക്ടറെ ദേവാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴായ്ച്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായിട്ടാണ് സാധാരണായായി ഇത്തരം വാക്‌സിനുകള്‍ ഉപയോഗിക്കുന്നത്. സൗത്ത് അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം വാക്‌സിനുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
അതേസമയം ഡോക്ടര്‍ ഗോറിയുടെ മരണം അശ്രദ്ധമൂലമാണെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. സാധാരണയായി 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രസ്തുത വാക്‌സിന്‍ നല്‍കാറില്ല. അതീവ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് 60 വയസിന് മുകളിലുള്ളവര്‍ക്കും എച്ച്.ഐ.വി/എയ്ഡ്‌സ് തുടങ്ങിയവ ബാധിച്ചവര്‍ക്കും ഈ വാക്‌സിന്‍ നല്‍കാത്തത്. 60 വയസിന് മുകളില്‍ പ്രായമുണ്ടായിരുന്നിട്ടും ഡോ. ഗോര്‍ വാക്‌സിന്‍ എടുക്കാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
യു.കെയില്‍ തന്നെ വളരെ പ്രമുഖനായ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനാണ് ഡോ. ഗോര്‍. പ്രിന്‍സ് വില്യം അദ്ദേഹത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘ഇന്‍സിപിരേഷണല്‍’ എന്നാണ്. കഴിഞ്ഞ 30 ലേറെ വര്‍ഷങ്ങളായി റോയല്‍ മാര്‍സ്ഡന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ആശുപത്രിക്ക് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ തീരാ നഷ്ടമാണെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഡോ. ഗോര്‍. 2015ല്‍ ലൈഫ് ടൈം അച്ച്വീവ്‌മെന്റ് അവാര്‍ഡ് നല്‍കി ഡ്യൂക് ഓഫ് ക്രേംബ്രിഡ്ജ് അദ്ദേഹത്തെ ആദരിച്ചിരുന്നു.