ബ്രിട്ടനിലെ വയോധികരെയും മാതാപിതാക്കളെയും ശുശ്രൂഷിക്കുന്ന ആഫ്രിക്കൻ നഴ്സുമാർക്ക് സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയാത്ത അവസ്ഥയിലാണ്. മിക്കവരും തങ്ങളുടെ മാതാപിതാക്കളുടെ വരവും കാത്ത് വേദനയോടെ കഴിയുകയാണ്. സിസിലിയ ടിപ എന്ന സിംബാബ്‌വെയിൽ നിന്നുള്ള നേഴ്സ് തന്റെ പിതാവ് പോളിന്റെ വരവും കാത്തു ആവശ്യസാധനങ്ങൾ ഒരുക്കി. തന്റെ കൊച്ചുമകൾ അരിയെല്ലയെ കാണുവാനും കൂടിയാണ് അദ്ദേഹത്തിന്റെ വരവ്. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് വിസ നിഷേധിച്ചു.

ജന്മനാട്ടിൽ അദ്ദേഹത്തിന് ആവശ്യമായ സമ്പാദ്യം ഇല്ല എന്നതാണ് വിസ നിഷേധിക്കാനുള്ള കാരണം. അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവിന്റെ കാരണം ന്യായമല്ലെന്നും, ഇതോടൊപ്പം അദ്ദേഹത്തിന്റെ സ്വന്തം ചെലവുകൾ പോലും വഹിക്കാനുള്ള സാമ്പത്തികം ഇല്ലെന്നുമാണ് വിസ നിഷേധിക്കുന്നതിനു കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.

സിസിലിയയെ പോലെ അനേകം നഴ്സുമാരാണ് ഇത്തരത്തിലുള്ള ദുഃഖം അനുഭവിക്കുന്നത്. തനിക്ക് സംഭവിച്ചത് തെറ്റാണെന്നും, താൻ ഇവിടെ ഒരു വിദേശി ആണെന്നുള്ള ബോധം തന്നിൽ ഊട്ടിയുറപ്പിക്കപ്പെട്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ പിതാവാണ് തന്നെ ഈയൊരു നിലയിലെത്തിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്നെ കാണുവാനുള്ള അവസരം നിഷേധിച്ചത് തന്നിൽ അതീവ ദുഃഖം ഉളവാക്കി എന്നും അവർ പറഞ്ഞു. താൻ ഇവിടെ വയോധികരെയും മാതാപിതാക്കളെയും അതീവ സന്തോഷത്തോടെ ആണ് ശുശ്രൂഷിക്കുന്നത്. എന്നാൽ സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയുന്നില്ല.

സിസിലിയ അനേകം ആഫ്രിക്കൻ നേഴ്സുമാരുടെ പ്രതിനിധിയാണ്. സിസിലിയയെ പോലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ മാതാപിതാക്കൾക്കും ബന്ധു ജനങ്ങൾക്കും വിസ നിഷേധിക്കുന്നതിന് മതിയായ സാമ്പത്തികം ഇല്ല എന്നതാണ് കാരണമായി പറയുന്നത് . ഇത് വർഗ്ഗ വിവേചനത്തിന് ഇടയാക്കുമെന്ന് മനുഷ്യസ്നേഹികൾ ഓർമ്മിപ്പിക്കുന്നു. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ, ആഫ്രിക്കൻ വംശജരുടെ ഉള്ള ഈ വിവേചനം നിർത്തലാക്കണമെന്ന ആവശ്യം ബ്രിട്ടണിൽ എങ്ങും ഉയർന്നുവരുന്നുണ്ട്.