Main News

ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ‘ഫോര്‍ഡിന്’ പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങുന്നു. ഏതാണ്ട് 4,500 തൊഴിലാളികളെ പിരിച്ചുവിടാനാണ് ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ തീരുമാനിച്ചിരിക്കുന്നത്. യു.കെയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നാണ് ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’. ജോലി നഷ്ടപ്പെടുന്ന 4,500 പേരില്‍ ഭൂരിഭാഗം പേരും യു.കെയില്‍ നിന്ന് തന്നെയായിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം യു.കെയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചെങ്കിലും ചൈനയിലെ കമ്പനിയുടെ പ്ലാന്റുകളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ 4000 തൊഴിലാളികളെയാണ് കമ്പനി പുതയതായി നിയമിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധി ഉള്‍പ്പെടെ കമ്പനിയുടെ തസ്തിക വെട്ടിച്ചുരുക്കലിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയധികം തൊഴിലാളികളെ ഒഴിവാക്ക്ുന്നതിലൂടെ കമ്പനിക്ക് ഒരു വര്‍ഷം 2.5 ബില്യണ്‍ പൗണ്ട് വര്‍ഷം ലാഭിക്കാന്‍ കഴിയും. ബ്രിട്ടീഷ് കാര്‍ വ്യവസായത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ തിരിച്ചടിയേറ്റിരുന്നു. ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ മാത്രം 1,500 ലധികം പേരെ 2018ല്‍ പിരിച്ചുവിട്ടിട്ടുണ്ട്. ‘ഫോര്‍ഡിന്’ യൂറോപ്പില്‍ ഏതാണ്ട് 50,000 തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ നല്ലൊരു ശതമാനം പേരെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പുതിയ നീക്കം വലിയ ആഘാതമാകും തൊഴിലാളികള്‍ക്ക്.

പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി. യു.കെയിലെ ഇലക്ടോണിക് കാറുകളുടെ പാര്‍ട്‌സ് നിര്‍മ്മാണ പ്ലാന്റുകളില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളെ ഒന്നിച്ച് പിരിച്ചുവിടില്ലെന്നാണ് കമ്പനി നല്‍കുന്ന സൂചന. വിവിധ സമയങ്ങളിലായി ചില തസ്തികകള്‍ നീക്കം ചെയ്യാനാവും കമ്പനി ശ്രമിക്കുക.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ പിന്തുണയ്ക്കായി തെരേസ മെയ് യൂണിയന്‍ ലീഡേഴ്‌സിനെ സമീപിച്ചു. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മെയ് നടത്തുന്ന നീക്കങ്ങള്‍ നിര്‍ണായകമാണ്. തൊഴിലാളി അവകാശങ്ങളുമായി ബന്ധപ്പെട്ട് ലേബര്‍ മു്‌ന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മെയ് എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തെയും സ്വന്തം പാര്‍ട്ടിയിലുള്ള ചോര്‍ച്ചയും വിനയാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കത്തിനായി മെയ് ഒരുങ്ങുന്നത്. ബ്രെക്സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗ്ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഗുണകരമായ ഒരു ഉടമ്പടി സാധ്യമാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ലേബറിന്റെ പിന്തുണ നേടാനുള്ള കരുനീക്കങ്ങള്‍ തെരേസ മേയ് ആരംഭിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് കുരുക്ക് അഴിക്കാന്‍ ഒരു പൊതുതെരഞ്ഞെടുപ്പിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലേബറിന്റെ പിന്തുണ പൂര്‍ണമായും ഉറപ്പാക്കാന്‍ മെയ്ക്ക് കഴിയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഷാഡോ മിനിസ്‌റ്റേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. യു.കെയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക രാഷ്ട്രീയ നിക്കങ്ങളാകും വരാന്‍ പോകുന്നത്.

ജെറമി കോര്‍ബനുമായി അടുത്ത് നില്‍ക്കുന്ന നേതാക്കളുമായി മെയ് സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. കോര്‍ബിന്റെ അഭിപ്രായം കൂടി വ്യക്തമായാല്‍ ബ്രെക്‌സിറ്റിന്റെ ഭാവിയെക്കുറിച്ച് ഏകദേശം ധാരണയാകും. നോ-ഡീല്‍ ബ്രെക്സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി വിമത എംപിമാര്‍ ആരോപിച്ചിരുന്നു. ഇതിനെ സുപ്രധാന നീക്കമെന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. വിമതരുടെ അഭിപ്രായങ്ങള്‍ക്ക് ലേബര്‍ പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ലേബര്‍ എം.പിമാര്‍ മെയ്‌ക്കൊപ്പം നില്‍ക്കുമോയെന്ന് വ്യക്തമല്ല. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി വിമതരാണ് നിലവില്‍ സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി കഴിഞ്ഞ ദിവസം എംപിമാര്‍ പാസാക്കിയിരുന്നു.

ലണ്ടന്‍: ബ്രിട്ടീഷ് കൗമാരത്തിന് മേല്‍ യൂണിവേഴ്‌സിറ്റി പഠനം അടിച്ചേല്‍പ്പിക്കുന്നതായി പഠനം. മാതാപിതാക്കാളും സ്‌കൂള്‍ ടീച്ചേഴ്‌സും യൂണിവേഴ്‌സിറ്റി തലത്തില്‍ ഉപരിപഠനം നടത്താനാണ് മിക്ക കുട്ടികളെയും ഉപദേശിക്കുന്നത്. ചിലരെ നിര്‍ബന്ധപൂര്‍വ്വം യൂണിവേഴ്‌സിറ്റികളിലേക്ക് പറഞ്ഞയക്കുന്നതായും പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റികളല്ലാതെ മറ്റൊരു പഠന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ അറിയുന്നതിനോ കുട്ടികള്‍ക്ക് കഴിയാതെ വരുന്നതിലെ പ്രധാന കാരണവും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇത്തരം നിര്‍ബന്ധങ്ങളാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 1500 വിദ്യാര്‍ത്ഥികളിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 3ല്‍ 2 വിദ്യാര്‍ത്ഥികളോടും അധ്യാപകര്‍ യൂണിവേഴ്‌സിറ്റികളിലേക്ക് ചേക്കേറാന്‍ ഉപദേശം നല്‍കിയിരുന്നതായി വ്യക്തമാകുന്നു.

10ല്‍ 6 വിദ്യാര്‍ത്ഥികളോടും മാതാപിതാക്കള്‍ യൂണിവേഴ്‌സിറ്റി പഠനം സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അഞ്ചില്‍ ഒരാളെ മതാപിതാക്കള്‍ വളരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് യൂണിവേഴ്‌സിറ്റി പഠനത്തിനായി അയച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റൊരു സാധ്യതയും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധത്തിലാണ് മാതാപിതാക്കളുടെ ഇടപെടല്‍. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ വരെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സര്‍വ്വേ പ്രകാരം പത്ത് പേരില്‍ 6 പേരും മാതാപിതാക്കളുടെ അല്ലെങ്കില്‍ ഇതര സോഷ്യല്‍ ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നത്. ഇത് വലിയ ആഘതാമുണ്ടാക്കും.

സ്‌കൂള്‍ പഠനത്തിന് ശേഷം വീട്ടുകാരോട് ജിവിതത്തില്‍ ഇനി എന്ത് ചെയ്യാമെന്ന് ഉപദേശം ചോദിക്കുന്നവരും വളരെക്കൂടുതലാണ്. പത്തില്‍ 6 പേരും മാതാപിതാക്കളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നത്. വലിയൊരു ശതമാനം പേര്‍ പ്രിയ്യപ്പെട്ട അധ്യാപകരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നവരാണ്. ഇതൊന്നും കൂടാതെ കരിയര്‍ അഡൈ്വവസിംഗ് ഏജന്‍സികളെയും വ്യക്തികളെയും സമീപിക്കുന്നവരുമുണ്ട്. വിവിധ തലങ്ങളില്‍ നിരവധി സാധ്യതകളുണ്ടായിട്ടും നേരിട്ട് യൂണിവേഴ്‌സിറ്റികളിലേക്ക് പോകേണ്ടി വരുന്നതില്‍ വലിയൊരു ശതമാനം യുവതലമുറ അസംതൃപ്തരാണെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

ബിനോയി ജോസഫ്

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന നഗരത്തിൽ നിന്നും സാമൂഹിക നവോത്ഥാനത്തിനായി മലയാളികളുടെ ശബ്ദം ഉയരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിംഗിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ബ്രിട്ടണിലെ അതിപുരാതന തുറമുഖ നഗരവും  അടിമവ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ ജന്മനാടുമായ ഹള്ളിൽ നിന്നും ആധുനിക യുഗത്തിലും പിന്തുടരുന്ന ആർഷഭാരതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്ന കവിത ലോക ശ്രദ്ധ നേടുന്നു. ഇരുന്നൂറ് വർഷങ്ങളിലേറെയായി നിലനിന്ന അടിമ വ്യാപാരത്തിന് അറുതി വരുത്താൻ 1833 ൽ സ്ളേവ് ട്രേഡ് ആക്ട് നിലവിൽ വരുന്നതുവരെ പടപൊരുതിയ വില്യം വിൽബർഫോഴ്‌സിന്റെ യശസാൽ പ്രസിദ്ധമായ ഈസ്റ്റ് യോർക്ക് ഷയറിന്റെ ഹൃദയ നഗരത്തിൽ നിന്നും ലോക മനസാക്ഷിയ്ക്കു മുന്നിലേക്ക് മാറ്റത്തിന്റെ ചിന്തകൾ “അശുദ്ധ ആർത്തവം” എന്ന കവിതയിലൂടെ പങ്കു വയ്ക്കുകയാണ് മലയാളികളായ സ്റ്റീഫൻ കല്ലടയിലും സാൻ ജോർജ് തോമസ് മമ്പലവും. അതിപ്രശസ്തമായ സംസ്കാരങ്ങളുറങ്ങുന്ന നമ്മുടെ നാടിന്റെ ദയനീയമായ ഒരു ആധുനിക നേർക്കാഴ്ചയോടുള്ള ആത്മ രോഷം ആ വരികളിൽ തുളുമ്പുന്നു.

ഭാരത ജനത വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും ഇന്നും നിശബ്ദമായി സമൂഹം അടിച്ചേൽപ്പിക്കുന്ന നിർദ്ദയവും പ്രാകൃതവുമായ ആചാരങ്ങൾക്കെതിരെ ഉഴവൂർ സ്വദേശിയായ സ്റ്റീഫൻ രചിച്ച ഹൃദയവേദനയിൽ ചാലിച്ച കവിതയ്ക്ക്, സുന്ദരമായ ശബ്ദവ്യതിയാനങ്ങളിലൂടെ മാറ്റത്തിനായുള്ള മുറവിളിയുടെ പ്രതിധ്വനി  മനുഷ്യ കർണ്ണങ്ങളിൽ  ആലാപനത്തിന്റെ തീവ്രതയാല്‍ സന്ദേശമായി പകർന്നു നല്കിയത് സാൻ ജോർജ് തോമസ് മമ്പലമാണ്. ആർത്തവത്തിന്റെ ദിവസങ്ങളിൽ സാമൂഹികാചാരമനുസരിച്ച് മാറ്റി പാർപ്പിക്കപ്പെടുകയും അതിനിടയിൽ മരം വീണ് അകാല മൃത്യു വരിക്കുകയും ചെയ്ത തഞ്ചാവൂരിലെ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു കണ്ണീർ പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്റ്റീഫൻ തന്റെ കവിത ലോകത്തിന് സമർപ്പിക്കുന്നത്.

“മകളെ നീയും നിന്റെയാർത്തവുമശുദ്ധമാ… പെണ്ണാണ് നീ വെറും പെണ്ണ്, ആണിന്നടിമയാം പെണ്ണ്..” എന്നീ വരികളിലൂടെ സമൂഹ മനസാക്ഷിയുടെ വിധിയ്ക്കായി,  ഇന്നിന്റെ അനാചാരങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. സ്ത്രീകൾ അബലകളാണെന്നും പിറന്നു വീഴും നിമിഷം മുതൽ പുരുഷനാൽ അടിച്ചമർത്തപ്പെടേണ്ടവളാണെന്നുമുള്ള നാട്ടുനടപ്പുകൾക്ക് എതിരേയുള്ള ഹൃദയത്തിന്റെ ഭാഷയിലുള്ള രോഷപ്രകടനം കവിതയിൽ നിറയുന്നു. “ശുദ്ധരിൽ ശുദ്ധരാം ദൈവങ്ങൾക്കാവുമോ കേൾക്കുവാൻ… അശുദ്ധരിൽ അശുദ്ധയാം ഋതുമതി നീട്ടുമീയർത്ഥന.. ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍… കാലവും മാറി കോലവും പിന്നെ നിൻ ചിന്തകളും.. മാറാത്തത് ഈ പെണ്ണെന്ന വാക്കിന്റെ അർത്ഥമതൊന്നു മാത്രം..” കവിതയിലെ വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.

അ. ആര്‍ത്തവം കവിത

മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ, അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത. ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. “ലണ്ടൻ ജംഗ്ഷൻ” എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. “അ. ആർത്തവം” എന്ന പേരിൽ  യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത കവിത മനോഹരമായി ആലപിച്ച സാൻ മമ്പലം കഴിഞ്ഞ വർഷത്തെ യുക്മ സ്റ്റാർ സിംഗർ വിജയിയാണ്. പ്രശസ്ത ഗായകനായ ജി. വേണുഗോപാലിന്റെ പ്രശംസ ലഭിച്ച ശബ്ദസൗന്ദര്യത്തിന്റെ ഉടമയായ സാൻ എന്ന യുവഗായകന്റെ തീക്ഷ്ണമായ ആലാപനം കവിതയെ കൂടുതൽ മികവുറ്റതാക്കി. 2017, 2018 വർഷങ്ങളിൽ യുക്മ നാഷണൽ കലാമേളയിൽ കലാപ്രതിഭയായി തിളങ്ങിയ സാൻ എഞ്ചിനീയറിംഗിൽ മാസ്റ്റേർസ് ഡിഗ്രി ഹോൾഡറാണ്.  ഗോഡ് സൺ സ്റ്റീഫൻ എഡിറ്റിംഗ് നിർവ്വഹിച്ച കവിതയ്ക്ക് അഭിനന്ദനങ്ങളുമായി നൂറുകണക്കിനാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.

മനുഷ്യനെ അടിമകളാക്കുന്ന ലഹരി വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടവയെ നിര്‍വചിച്ച് ശാസ്ത്രലോകം. ഏതു വസ്തുവാണ് ലഹരിക്കായി മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. മസ്തിഷ്‌കത്തിലെ ഡോപിമിന്‍ റിലീസ് അളക്കണോ, അതോ ലഹരിയുമായി ബന്ധപ്പെട്ട വിത്‌ഡ്രോവല്‍ സിംപ്റ്റങ്ങളുടെ ഗൗരവമാണോ കണക്കാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളായിരുന്നു പരിഗണിച്ചത്. ഓരോ മനുഷ്യരിലും ലഹരി വസ്തുക്കള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കുമെന്നത് ഈ ഗവേഷണത്തെ അല്‍പം സങ്കീര്‍ണ്ണമാക്കുകയും ചെയ്തു. ഗവേഷണത്തിന്റെ ഫലമായി മനുഷ്യനെ അടിമകളാക്കുന്ന ലഹരി വസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട 5 വസ്തുക്കള്‍ ഇവയാണ്.

1. ഹെറോയിന്‍

മനുഷ്യനെ അടിമയാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലഹരിവസ്തുവായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഹെറോയിന്‍ ആണ്. മൂന്നില്‍ മൂന്ന് സ്‌കോറും നേടിയാണ് ഹെറോയിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. തലച്ചോറിലെ ഡോപാമിന്‍ അളവിനെ ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്നത് ഹെറോയിനാണ്. പരീക്ഷണ മൃഗങ്ങളില്‍ 200 ശതമാനം വരെ ഡോപമിന്‍ അളവ് ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

2. കൊക്കെയ്ന്‍

തലച്ചോറിലെ ഡോപാമിന്‍ ഉപയോഗവുമായി നേരിട്ട് പ്രവര്‍ത്തിക്കുകയാണ് കൊക്കെയ്ന്‍ ചെയ്യുന്നത്. നാഡീ കോശങ്ങള്‍ക്കിടയിലുള്ള ആശയ സംവേദനത്തെ കൊക്കെയ്ന്‍ ഇല്ലാതാക്കുന്നു. ഇതിലൂടെ അസാധാരണമായി ആളുകള്‍ പെരുമാറുകയും ചെയ്യും. പരീക്ഷണ സാഹചര്യങ്ങളില്‍ മൃഗങ്ങളില്‍ ഇതിന്റെ അളവ് മൂന്ന് മടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്.

3. നിക്കോട്ടിന്‍

ഒരു ശരാശരി പുകലിക്കാരന്‍ ദിവസത്തില്‍ നാല് മുതല്‍ 5 വരെ സിഗരറ്റുകളാണ് വലിക്കുന്നത്. കൂടുതല്‍ അഡിക്ഷനുള്ളവര്‍ 10 മുതല്‍ 20 എണ്ണം വരെ ഉപയോഗിക്കുന്നു. ശ്വാസകോശത്തിലാണ് പുകയിലയുടെ രാസവസ്തുക്കളെത്തുന്നത്. ഇത് പിന്നീട് തലച്ചോറിലേക്കും. പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

4.ബാര്‍ബിറ്റിയുറേറ്റ്‌സ് (ഡൗണേഴ്‌സ്)

ബ്ലൂ ബുള്ളറ്റ്‌സ്, ഗോറില്ലാസ്, നെംബീസ്, ഹാര്‍ബ്‌സ്, പിങ്ക് ലേഡീസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇത് എ ക്ലാസ് മരുന്നുകളില്‍ ഉള്‍പ്പെടുന്നു. അമിതാംകാക്ഷയുള്ള രോഗികളില്‍ ഉറക്കത്തിനായി നല്‍കിയിരുന്ന മരുന്നാണ് ഇത്. കുറഞ്ഞ ഡോസുകളില്‍ ആത്മവിശ്വാസവും സന്തോഷവുമൊക്കെയുണ്ടാക്കുന്ന ഇത് അമിതമായാല്‍ ശ്വസനത്തെപ്പോലും ബാധിച്ചേക്കാം.

5. ആല്‍ക്കഹോള്‍

നിയമ വിധേയമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആല്‍ക്കഹോള്‍ മനുഷ്യനെ അടിമയാക്കുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. തലച്ചോറിനെ പല തരത്തില്‍ ബാധിക്കുന്ന ഇത് ഉപയോഗിക്കുന്ന 22 ശതമാനം പേരെ അടിമകളാക്കുന്നുണ്ട്.്

നടുവ് വേദനയെന്ന് പറഞ്ഞ് നാലു മാസം ശമ്പളത്തോടു കൂടിയ അവധിയെടുത്ത എന്‍എച്ച്എസ് മാനേജരെ കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പിടികൂടി. എലിസ് ഡേവിഡ് എന്ന സ്ത്രീയാണ് തനിക്ക് നടുവേദനയായതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നാലു മാസത്തോളം അവധിയെടുത്തത്. എന്നാല്‍ ഇവരെ നാലിടങ്ങളില്‍ നടന്ന ഷോ ജംപിങ് മത്സരങ്ങളില്‍ കണ്ടതായാണ് വിവരം. ഇതോടെ വ്യാജ വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യമായി സിക്ക് പേ എടുത്തതിന് ഇവര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്. 206 ജൂണ്‍ 5ന് കുതിരപ്പുറത്തു നിന്ന് വീണതിനു ശേഷം തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് കാട്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ലബോറട്ടറിയില്‍ നിന്ന് അവധി വേണമെന്ന് ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് നാലു മാസത്തോളം ജോലിക്ക് ഹാജരാകാതിരുന്ന ഇവര്‍ ഡ്രെസേജുകളിലും ക്രോസ് കണ്‍ട്രി, ഷോജംപിംങ് മത്സരങ്ങളിലും പങ്കെടുക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. നടുവിനേറ്റ പരിക്കു മൂലം തനിക്ക് നടക്കാന്‍ പോലും സാധിക്കുന്നില്ലെന്നായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്ന ബ്രിഡ്‌ജെന്‍ഡിലെ സര്‍ജിക്കല്‍ മെറ്റീരിയല്‍സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ അറിയിച്ചിരുന്നത്. സൗത്ത് വെയില്‍സിലുള്ള ഈ ലാബില്‍ ക്വാളിറ്റി മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു എലിസ് ഡേവിഡ്. സെപ്റ്റംബറിലും ഇവര്‍ ജോലി സ്ഥലത്തു വിളിച്ച് നടക്കാനും ഡ്രൈവ് ചെയ്യാനും തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു.

എന്നാല്‍ ഈ സമയത്ത് ഇവര്‍ ഒരു ഷോജംപിങ് മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. വെയില്‍സിലും വെസ്റ്റ് കണ്‍ട്രിയില്‍ രണ്ടിടത്തും ഇവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 2016 ഒക്ടോബറില്‍ ജോലിക്ക് തിരികെ കയറുന്നതു വരെ ഇവര്‍ പങ്കെടുത്ത മത്സരങ്ങളെചക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. പിന്നീട് 2017 ഏപ്രിലില്‍ ഇവര്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇവര്‍ പിരിഞ്ഞു പോയതിനു ശേഷം ഒപ്പം ജോലി ചെയ്തിരുന്ന ഐടി അനലിസ്റ്റാണ് ബ്രിട്ടീഷ് ഇവന്റിംഗ് വെബ്‌സൈറ്റില്‍ എലിസ് ഡേവിഡിന്റെ പേര് കണ്ടെത്തിയത്.

ബ്രെക്‌സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗ്ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഗുണകരമായ ഒരു ഉടമ്പടി സാധ്യമാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു. ബ്രെക്‌സിറ്റ് കുരുക്ക് അഴിക്കാന്‍ ഒരു പൊതുതെരഞ്ഞെടുപ്പിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താനും രാജ്യത്തിന് അനുഗുണമായ ഒരു ബ്രെക്‌സിറ്റ് ഉടമ്പടി സൃഷ്ടിച്ച് അതിന് പാര്‍ലെമന്റിന്റെയും ജനങ്ങളുടെയും അംഗീകാരം വാങ്ങാനും പുതിയൊരു ഗവണ്‍മെന്റിനേ സാധിക്കൂ എന്നും കോര്‍ബിന്‍ പറഞ്ഞു. അടുത്തയാഴ്ച പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ചക്കു വരുന്ന ബ്രെക്‌സിറ്റ് ബില്ലിനെ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന ലേബര്‍ നിലപാട് കോര്‍ബിന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ടോറി ബാക്ക്‌ബെഞ്ചര്‍മാരും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഇത് പരാജയപ്പെടുമെന്നത് ഉറപ്പാണ്.

ബ്രെക്‌സിറ്റില്‍ കോര്‍ബിന്റെ നിലപാടു സംബന്ധിച്ച് ലേബറിനുള്ളില്‍ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ അഭിപ്രായ പ്രകടനവുമായി ലേബര്‍ നേതാവ് എത്തിയിട്ടുള്ളത്. ഒരു തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യമുണ്ടായാല്‍ തന്റെ നിലപാടുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് കോര്‍ബിനോട് ലേബര്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യമായേക്കുമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമറും പറഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നും ഇന്ന് നടത്താനിരിക്കുന്ന പ്രസംഗത്തില്‍ കോര്‍ബിന്‍ പറയും. കോമണ്‍സില്‍ ഒരു സുപ്രധാന കാര്യം പാസാക്കിയെടുക്കാന്‍ കഴിയാത്ത സംവിധാനത്തെ ഗവണ്‍മെന്റ് എന്ന് വിളിക്കാനാകില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കും.

അതിനാല്‍, ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ തെരേസ മേയ് രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് കോര്‍ബിന്റെ അഭിപ്രായം. ഇപ്പോളുണ്ടായിരിക്കുന്ന കുരുക്ക് അഴിക്കാന്‍ തെരഞ്ഞെടുപ്പ് തന്നെയാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. ജനാധിപത്യപരമായും ഇതു തന്നെയാണ് മുന്നിലുള്ള മാര്‍ഗ്ഗമെന്നും കോര്‍ബിന്‍ പറയുന്നു.

മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയതോടു കൂടി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് റാഫേല്‍ കോഴയിടപാടില്‍ സിബിഐയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകുമോ എന്നാണ്. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിന് ഒരാഴ്ച മുമ്പ് നരേന്ദ്ര മോദിയുടെ പ്രധാന വിമര്‍ശകരായ അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ റാഫേല്‍ ഇടപാടിലെ കോഴ സംബന്ധിച്ച് പരാതിയുമായി അലോക് വര്‍മ്മയെ സന്ദര്‍ശിക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ ബിജെപി.യുടെ മുന്‍നിര നേതാക്കളും നരേന്ദ്ര മോഡിയോടുള്ള എതിര്‍പ്പു കാരണം പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നവരുമാണ്. പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകരായ ഈ മൂവര്‍ സംഘത്തെ സിബിഐ ആസ്ഥാനത്തുവെച്ച് അലോക് വര്‍മ കണ്ടതും ചര്‍ച്ച നടത്തിയതും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് 140,000 കോടി രൂപയുടെ നേട്ടമാണ് റാഫേല്‍ ഇടപാടിലൂടെ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനു പുറമേ നരേന്ദ്ര മോഡിയുടെ വിശ്വസ്ത വലയത്തിലുള്ള ധന സെക്രട്ടറി ഹസ്മുഖ് ആദിയക്കെതിരായ പരാതിയും മോഡിയുടെ സെക്രട്ടറി ഭാസ്‌കര്‍ വാന്‍ബെയ്‌റക്കെതിരെയുള്ള ആരോപണങ്ങളുമെല്ലാം അലോക് വര്‍മയുടെ സജീവ പരിഗണനയിലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആദിയ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോഡിയെ സഹായിച്ചതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്.

നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി റിബല്‍ എംപിമാര്‍. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി റിബലുകളാണ് സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി എംപിമാര്‍ വോട്ടിനിട്ട് പാസാക്കി. 303നെതിരെ 296 വോട്ടുകള്‍ക്കാണ് ഇത് പാസായത്. റിബല്‍ നീക്കം ഗവണ്‍മെന്റിന് കാര്യമായ ഭീഷണി സൃഷ്ടിക്കില്ലെങ്കിലും ഇതിനെ സുപ്രധാന ചുവടുവെയ്പ്പ് എന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രെക്‌സിറ്റ് അനുകൂലികളും പറയുന്നു.

യിവറ്റ് കൂപ്പര്‍ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി മുന്‍ ക്യാബിനറ്റ് മിനിസ്റ്റര്‍ മൈക്കിള്‍ ഫാലന്‍, ജസ്റ്റിന്‍ ഗ്രീനിംഗ്, ഡൊമിനിക് ഗ്രീവ്, കെന്‍ ക്ലാര്‍ക്ക്, സര്‍ ഒലിവര്‍ ലെന്റ്വിന്‍വെയര്‍ തുടങ്ങിയവരുള്‍പ്പെടെ 20 ടോറികളാണ് പിന്തുണ നല്‍കിയത്. ബ്രെക്‌സിറ്റില്‍ ഇതുവരെ ഗവണ്‍മെന്റിന് അനുകൂലമായ നിലപാടുകള്‍ മാത്രം എടുത്തിട്ടുള്ളയാളാണ് സര്‍ ഒലിവര്‍. അടുത്തയാഴ്ചയാണ് ബ്രെക്‌സിറ്റ് ഡീലില്‍ വോട്ടിംഗ് നടക്കുന്നത്. തെരേസ മേയ്ക്ക് എതിരായി വോട്ടു ചെയ്യാന്‍ തയ്യാറെടുത്തിരിക്കുന്ന എംപിമാര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ഈ നീക്കത്തിലൂടെ താന്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് എതിരായി വോട്ടു ചെയ്യുന്നവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മാര്‍ച്ച് 29ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റുണ്ടാകാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തില്‍ അന്ത്യം വരെ താന്‍ ഉണ്ടാകുമെന്നും മുതിര്‍ന്ന ടോറി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. നോ-ഡീല്‍ ബ്രെക്‌സിറ്റ് തടയുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.

യുവാക്കളായ തടവുകാര്‍ക്ക് യോഗ, മെഡിറ്റേഷന്‍, പ്രാണായാമം തുടങ്ങിയവയില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായവുമായി ചാള്‍സ് രാജകുമാരന്‍. ചാള്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വെയില്‍സ് ചാരിറ്റിയാണ് ഫണ്ടിംഗ് നടത്തുക. തടവുകാരില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് യോഗയും മെഡിറ്റേഷനും ഉള്‍പ്പെടെയുള്ള വ്യായാമ മുറകള്‍ ഇവരെ പരിശീലിപ്പിക്കുന്നത്. ചെറുപ്പക്കാരായ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് യോഗ ഉപയോഗിക്കുന്ന പദ്ധതിക്കായി പ്രിന്‍സസ് ഫൗണ്ടേഷനും ഫണ്ടിംഗ് നടത്തുന്നുണ്ട്. യോഗയുടെ ഗുണഫലങ്ങളെക്കുറിച്ച് ഡച്ചസ് ഓഫ് കോണ്‍വാള്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. ഡച്ചസ് ഓഫ് സസെക്‌സ് യോഗയുടെ ആരാധികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തടവുകാരുടെ ആത്മീയോന്നതിക്കായി യോഗ പരിശീലിപ്പിക്കുന്ന പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റിന് പ്രിന്‍സ് ഓഫ് വെയില്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (പിഡബ്ല്യുസിഎഫ്) 5000 പൗണ്ട് 2018ല്‍ നല്‍കിയിട്ടുണ്ട്. തടവുശിക്ഷ യുവാക്കളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗ പരിശീലനത്തിലൂടെ ഇവരില്‍ പ്രത്യാശ വളര്‍ത്താനും ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ കാണാനും അതിലൂടെ കുറ്റകൃത്യങ്ങളില്‍ വീണ്ടും എത്താനുള്ള സാഹചര്യം ഇല്ലാതാക്കാനുമാണ് ഉദ്ദേശിക്കുന്നത്. തടവുകാരുടെ താല്‍പര്യത്തിന് അനുസരിച്ച് മെഡിറ്റേഷനും ശ്വസനവുമായി ബന്ധപ്പെട്ട പ്രാണായാമവും മറ്റുമാണ് പരിശീലിപ്പിക്കുക.

88 ജയിലുകളിലാണ് പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റ് യോഗ ക്ലാസുകള്‍ നടത്തുന്നത്. ഫെല്‍റ്റ്ഹാം, ഹൈഡ്ബാങ്ക് വുഡ്, പോര്‍ട്ട്‌ലാന്‍ഡ്, വെറിംഗ്ടണ്‍ യംഗ് ഒഫെന്‍ഡേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങിയവയിലെ കുട്ടിക്കുറ്റവാളികള്‍ക്കും യോഗ പരിശീലനം നല്‍കി വരുന്നു.

Copyright © . All rights reserved