Middle East

മക്കയിലെ നവാരിയയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. കുറ്റ്യാടി സ്വദേശി അജ്മൽ (30)ആണ് മരിച്ചത്. നവാരിയയിലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.

കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക്തർക്കം മൂലം അടിപിടി ഉണ്ടായിരുന്നു. ഇതിൽ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

പത്തുകോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോൺസൺ മാവുങ്കലാണ് പിടിയിലായത്. പത്തുകോടി വിലമതിക്കുന്ന പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ കേസിലാണ് മോൺസൺ മാവുങ്കലിനെ തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ. ഇയാളുടെ എറണാകുളം കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൻ തട്ടിപ്പ് നടത്തിയത്.

ചേർത്തലയിലുള്ള വീട്ടിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മസ്‌കത്ത് ∙ കൊല്ലം കൊട്ടാരക്കര സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍. ശിവദാസന്റെ മകന്‍ ആര്‍.എസ്. കിരണ്‍ (33) ആണു നിസ്‌വക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

സൂറിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കിരണ്‍ ജോലി ആവശ്യാര്‍ത്ഥം കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രാമധ്യേയാണ് സമാഈലില്‍ അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഒരു കുട്ടിക്കും പരുക്കേറ്റു. ഇവരെ നിസ്‌വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുപോയി.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച് യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി സ്ത്രീകളെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായ പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമത്തിൽ വന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ഷാർജയിലെ അൽ ഖാസിമി കുടുംബാംഗമായ ശൈഖ ഹിന്ദ് ചോദ്യങ്ങൾ ഉന്നയിച്ചത്.

‘ആരാണ് ഈ മനുഷ്യൻ, എങ്ങനെയാണ് ഇയാൾക്കിത് പറയാൻ കഴിയുന്നത്, ആരാണ് ഇയാൾക്ക് വോട്ട് ചെയ്തത്’ എന്നായിരുന്നു അവർ തന്‍റെ ട്വിറ്ററിൽ കുറിച്ചത്. ‘സ്വതന്ത്രരായി ജീവിക്കുന്നതിന് സ്ത്രീകൾ പ്രാപ്തരല്ലെന്നും അവരുടെ ഊർജം നിയന്ത്രിക്കപ്പെടണമെന്നും അല്ലെങ്കിൽ അത് ഉപയോഗശൂന്യവും അപകടകരവും ആകും’ എന്നുമായിരുന്നു യോഗി അന്ന് പറഞ്ഞത്. യോഗിയുടെ സ്ത്രീകളെക്കുറിച്ചുള്ള പൊതു അഭിപ്രായം എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്. നേരത്തെ യു.എ.ഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു.

ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.

 

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും പൗരന്മാരും വിദേശികളുമടക്കം വാക്‌സിൻ എടുക്കുകയും ചെയ്തതോടെ മാസ്‌ക് ധരിക്കുന്നതിൽ ഇളവുകളുമായി യുഎഇ. പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെന്ന് യുഎഇ അധികൃതർ അറിയിച്ചു. മാസ്‌ക് പൂർണമായും ഉപേക്ഷിച്ചിട്ടില്ല.

ഇനി മുതൽ പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചിരിക്കുന്നത്.

ബീച്ച്, നീന്തൽക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും മാസ്‌ക് ഒഴിവാക്കാം. എന്നാൽ, ഇവിടങ്ങളിൽ എല്ലാം രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം.

സൗദിയില്‍ ഭാര്യയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്‌ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ പ്രസവത്തിനു നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്നു കുഞ്ഞിനെ ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. തൊട്ടു പിന്നാലെ ഗാഥ മരണം സംഭവിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞും ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്.

കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.

അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.

പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.

ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.

ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.

ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.

ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷെൻറ മകൻ ജയറാമും (44) തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.

മസ്കത്തിൽ നിന്ന് അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വ്യാഴാഴ്ചയായിരുന്നു അപകടം. സുലോചനയാണ് ജയറാമിെൻറ മാതാവ്. ഭാര്യ: രശ്മി. മക്കൾ: നിരഞ്ജന, അർജുൻ.

പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ് സീസണിെൻറ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക് യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.

മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.

2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.

ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.

RECENT POSTS
Copyright © . All rights reserved