മസ്‌കത്ത് ∙ കൊല്ലം കൊട്ടാരക്കര സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍. ശിവദാസന്റെ മകന്‍ ആര്‍.എസ്. കിരണ്‍ (33) ആണു നിസ്‌വക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സൂറിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കിരണ്‍ ജോലി ആവശ്യാര്‍ത്ഥം കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രാമധ്യേയാണ് സമാഈലില്‍ അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഒരു കുട്ടിക്കും പരുക്കേറ്റു. ഇവരെ നിസ്‌വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുപോയി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച് യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി സ്ത്രീകളെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായ പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമത്തിൽ വന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ഷാർജയിലെ അൽ ഖാസിമി കുടുംബാംഗമായ ശൈഖ ഹിന്ദ് ചോദ്യങ്ങൾ ഉന്നയിച്ചത്.
‘ആരാണ് ഈ മനുഷ്യൻ, എങ്ങനെയാണ് ഇയാൾക്കിത് പറയാൻ കഴിയുന്നത്, ആരാണ് ഇയാൾക്ക് വോട്ട് ചെയ്തത്’ എന്നായിരുന്നു അവർ തന്‍റെ ട്വിറ്ററിൽ കുറിച്ചത്. ‘സ്വതന്ത്രരായി ജീവിക്കുന്നതിന് സ്ത്രീകൾ പ്രാപ്തരല്ലെന്നും അവരുടെ ഊർജം നിയന്ത്രിക്കപ്പെടണമെന്നും അല്ലെങ്കിൽ അത് ഉപയോഗശൂന്യവും അപകടകരവും ആകും’ എന്നുമായിരുന്നു യോഗി അന്ന് പറഞ്ഞത്. യോഗിയുടെ സ്ത്രീകളെക്കുറിച്ചുള്ള പൊതു അഭിപ്രായം എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്. നേരത്തെ യു.എ.ഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു.
ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.
രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും പൗരന്മാരും വിദേശികളുമടക്കം വാക്‌സിൻ എടുക്കുകയും ചെയ്തതോടെ മാസ്‌ക് ധരിക്കുന്നതിൽ ഇളവുകളുമായി യുഎഇ. പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെന്ന് യുഎഇ അധികൃതർ അറിയിച്ചു. മാസ്‌ക് പൂർണമായും ഉപേക്ഷിച്ചിട്ടില്ല.
ഇനി മുതൽ പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചിരിക്കുന്നത്.
ബീച്ച്, നീന്തൽക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും മാസ്‌ക് ഒഴിവാക്കാം. എന്നാൽ, ഇവിടങ്ങളിൽ എല്ലാം രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം.
സൗദിയില്‍ ഭാര്യയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്‌ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ പ്രസവത്തിനു നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്നു കുഞ്ഞിനെ ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. തൊട്ടു പിന്നാലെ ഗാഥ മരണം സംഭവിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞും ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്.
കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.
അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.
പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.
ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.
ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷെൻറ മകൻ ജയറാമും (44) തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.
മസ്കത്തിൽ നിന്ന് അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വ്യാഴാഴ്ചയായിരുന്നു അപകടം. സുലോചനയാണ് ജയറാമിെൻറ മാതാവ്. ഭാര്യ: രശ്മി. മക്കൾ: നിരഞ്ജന, അർജുൻ.
പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ് സീസണിെൻറ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക് യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.
2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.
യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതർ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
എയർ അറേബ്യ എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ പുറപ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്.
സ്‌കൈ ഡൈവിംഗ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യ ചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചിട്ടുള്ളത്. 828 മീറ്റര്‍ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന്, എമിറേറ്റ്സിന്റെ പരമ്പരാഗത കാബിന്‍ ക്രൂ വേഷം അണിഞ്ഞെത്തിയ ഇവര്‍ ‘ലോകത്തിന്റെ മുകളില്‍ ഫ്ളൈ എമിറേറ്റ്സ്’ എന്ന സന്ദേശം പ്ലക്കാര്‍ഡിലൂടെ പങ്കുവച്ചത്.
ബുര്‍ജ് ഖലീഫയുടെ 160-ാമത്തെ നിലയില്‍ നിന്ന് ഒരു മണിക്കൂര്‍ നേരം കോണിപ്പടികള്‍ കയറിയാണ് അവര്‍ മുകളിലെത്തിയത്. ഇവര്‍ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം ഹെലികോപ്റ്ററില്‍ നിന്നാണ് ചിത്രീകരിച്ചത്. യുഎഇയിലെ ആംബര്‍ പട്ടികയിലേക്ക് മാറ്റിയതോടെ ബ്രിട്ടന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത് ആഘോഷിക്കുന്നതാണ് പരസ്യ ചിത്രം. ആംബര്‍ പട്ടികയിലേക്ക് മാറിയതോടെ ലോകത്തിന്റെ നെറുകയിലെത്തിയത് പോലെ തോന്നുന്നുവെന്ന പ്ലക്കാര്‍ഡിനൊപ്പം, ഫ്‌ളൈ എമിറേറ്റ്‌സ്, ഫ്‌ളൈ ബെറ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എമിറേറ്റ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പരസ്യ വീഡിയോ മിനുട്ടുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാല്‍ പരസ്യ വീഡിയോയില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നില്‍ക്കുന്നത് ഒറിജിനലാണോ അതോ വ്യാജോമാണോ എന്ന സംശയവുമായി ആളുകള്‍ രംഗത്തെത്തി. ഗ്രീന്‍സ്‌ക്രീന്‍ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വ്യാജമായി ഉണ്ടാക്കിയതാണോ ഇതെന്ന സംശയവും പലരും ഉന്നയിച്ചു.
തുടര്‍ന്ന് പരസ്യചിത്രം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് കാണിക്കുന്ന ബിഹൈന്‍ഡ് സീന്‍ വീഡിയോയും എയര്‍ലൈന്‍സ് പുറത്തുവിട്ടു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ എങ്ങനെ നില്‍ക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഈ വീഡിയോയിലുണ്ട്. കെട്ടിടത്തിന്റെ മുകളിലല്‍ നിന്ന് കാല്‍ തെറ്റികുയോ മറ്റോ ചെയ്താല്‍ താഴെ വീഴാതിരിക്കുന്നതിന് അവരുടെ അരക്കെട്ടില്‍ കൊളുത്തിടുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.