Middle East

കോവിഡ്19 വ്യാപനത്തെ തുടർന്നു കുറഞ്ഞിരുന്ന വീസാ–ജോലി തട്ടിപ്പ് സംഭവങ്ങൾ വീണ്ടും പെരുകി. അജ്മാൻ, ഷാർജ എന്നീ എമിറേറ്റുകളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ വീസാ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ ഒട്ടേറെ സ്ത്രീകളുമുണ്ട്.

കേരളത്തിനു പുറമെ തമിഴ്നാട്, ഉത്തരേന്ത്യ, ബിഹാർ, മഹാരാഷ്ട്ര, ഡൽഹിയുടെ ഉൾഭാഗങ്ങൾ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പാവപ്പെട്ടവരാണു കൂടുതലും. വാഗ്ദാനം ചെയ്തിരുന്ന ജോലിയോ വൃത്തിയും സൗകര്യവുമുള്ള താമസ സ്ഥലമോ ദിവസം ഒരുനേരമെങ്കിലും കൃത്യമായ ഭക്ഷണമോ ഇല്ലാതെ അജ്മാൻ, ഷാർജ നഗരങ്ങളിലെ കുടുസു മുറികളിൽ കണ്ണീരൊഴുക്കി കഴിയുകയാണ് ഇവരെല്ലാം. ഷാർജയിലെയും മറ്റും പാർക്കുകളിൽ കനത്ത ചൂടു സഹിച്ചു ഭക്ഷണം പോലുമില്ലാതെ കഴിയുന്നവരും ഏറെ.

വീസാ ഏജന്റുമാർ മുഖേനയല്ലാതെ സ്വന്തമായി സന്ദർശക വീസയിൽ തൊഴിൽ തേടിയെത്തിയ ഒട്ടേറെ യുവാക്കളും യുഎഇയുടെ പല ഭാഗത്തും ദുരിതത്തിലാണ്. മൂന്നു മാസത്തോളമായി ജോലി തേടി പൊരിവെയിലത്ത് അലയുന്ന ഇവര്‍ക്കു സഹായഹസ്തവുമായി ആരുമെത്തിയിട്ടില്ല. ഇവരെല്ലാം നാട്ടിൽ ചെറുകിട ജോലികൾ ചെയ്തുവരവെയാണു കോവി‍ഡ് വ്യാപകമായത്. ലോക്ഡൗൺ കാലത്തു വെറുതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീടു കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്താണു ഗൾഫ് മോഹം രൂക്ഷമായത്. ഇവിടെ വന്നാൽ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ലെന്നും അതുവഴി ബാധ്യതകൾ തീർത്തു കുടുംബത്തിനു നല്ലൊരു ജീവിതം നൽകാനാകുമല്ലോ എന്നുമായിരുന്നു പ്രതീക്ഷയെന്നു ബിടെക് സിവിൽ എൻജിനീയറായ തൃശൂർ മാമ്പ്ര സ്വദേശി പ്രവീൺ പറഞ്ഞു.

വിവാഹം കഴിഞ്ഞ് 10 മാസമേ ആയുള്ളൂ. കടം വാങ്ങിയാണു സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനും പണം കണ്ടെത്തിയത്. പരിചയക്കാരനായ ഒരാൾ ഷാർജയിലുണ്ടായിരുന്നത് ഇപ്പോൾ നാട്ടിലാണ്. അതുകൊണ്ടു താമസിക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ടിലാണ്. ബയോഡാറ്റയുമായി യുഎഇയിലെ മിക്ക നിർമാണ കമ്പനികളിലും കയറിയിറങ്ങി. ഒടുവില്‍ ജീവിതം വഴിമുട്ടുമെന്നായപ്പോഴാണു സഹായം തേടി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചത്. പ്രവീണിനു നാട്ടിൽ സിവിൽ എൻജിനീയറിങ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ഫോൺ:+971588124332, +919946485517. ഏതെങ്കിലും മനുഷ്യസ്നേഹിയായ തൊഴിലുടമ തന്നെത്തേടിയെത്തുമെന്നാണു പ്രതീക്ഷ.

കൊല്ലം കുണ്ടറ സ്വദേശി എ.അനീസ്, പത്തനംതിട്ട സ്വദേശി രതീഷ്, കോട്ടയം കറുകച്ചാൽ സ്വദേശി സുബിൻ എന്നിവരും ജോലിയില്ലാതെ വലഞ്ഞു കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയവരാണ്. ഏപ്രിൽ 30നാണ് അനീസ് യുഎഇയിലെത്തിയത്. നാട്ടിൽ നിന്നു ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി സന്ദർശക വീസയും വിമാന ടിക്കറ്റുമെടുത്തു. ജോലി ലഭിക്കാതെ തിരിച്ചുപോയാൽ ആ കടം എങ്ങനെ വീട്ടുമെന്നറിയാതെ പ്രതിസന്ധിയിലാണെന്ന് അനീസ് പറഞ്ഞു. ഫോൺ–+971503995430, വാട്സാപ്പ്: +91 9633730794. രതീഷും സുബിനും ഇതേ ദുരിത കഥ തന്നെയാണു പങ്കുവയ്ക്കാനുള്ളത്. തങ്ങൾ താമസിക്കുന്ന ഷാർജ റോളയിലെ ഫ്ലാറ്റിൽ അൻപതിലേറെ പേർ ഭക്ഷണം പോലും ഇല്ലാതെ കഴിയുകയാണെന്നും വീസാ ഏജന്റിന്റെ തട്ടിപ്പിൽപ്പെട്ടവരാണ് ഇവരെല്ലാമെന്നും രതീഷ് പറഞ്ഞു. മിക്കവരുടെയും വീസാ കാലാവധി കഴിയാറായി. എത്രയും പെട്ടെന്നു ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം ആകെ പ്രതിസന്ധിയിലാകുമെന്ന് ഇൗ യുവാക്കൾ പറയുന്നു. ഫോൺ–: 971503653725.

നാട്ടിൽ നിന്ന് ഏജന്റ് മുഖേനയും സ്വയം സന്ദർശക വീസയെടുത്തും യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവരിൽ നിത്യേന പതിനഞ്ചോളം പേരെങ്കിലും സഹായമഭ്യർഥിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിക്കുന്നതായി പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പറഞ്ഞു. അവിദഗ്ധരായ ഉദ്യോഗാർഥികൾ ജോലി തേടി വിദേശത്ത് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വർഷങ്ങളായി ഇന്ത്യയിലും ഇവിടെയും അധികൃതർ ബോധവത്കരണം നടത്തുന്നുണ്ട്. പക്ഷേ, എന്നിട്ടും ട്രാവൽ ഏജസിയുടെ തട്ടിപ്പിൽപ്പെട്ട് യുഎഇയിലെത്തി ജോലിയോ മറ്റോ ലഭിക്കാതെ വലയുന്നവർ ഏറെ.

ഒന്നര ലക്ഷത്തോളം രൂപ നൽകിയാണ് സന്ദർശക, ട്രാൻസിറ്റ്, ടൂറിസ്റ്റ് വീസകളിൽ ആളുകൾ ഗൾഫിലെത്തുന്നത്. യുഎഇയിൽ മാത്രം നിത്യേന നൂറുകണക്കിനു പേർ വന്നിറങ്ങുന്നു. നാട്ടിൽ ജോലി സമ്പാദിക്കുക പ്രയാസകരമായതിനാലാണു പലരും ഗൾഫിലേക്കു വിമാനം കയറുന്നത്. വ്യാജ തൊഴിൽ കരാർ ഉണ്ടാക്കി തൊഴിൽ വീസയെന്നു പറഞ്ഞാണു സന്ദർശക വീസയും മറ്റും ഏജൻസി നൽകുന്നത്. ഇത് യഥാർഥ തൊഴിൽകരാറാണോ എന്നു പരിശോധിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല. കേരളത്തിലെ ഒാരോ ജില്ലയിലും നോർക്കയ്ക്ക് ഒാഫിസുകളുണ്ട്. തൊഴിൽ കരാർ, വീസ ലഭിച്ചാൽ അത് ഇൗ ഒാഫിസിൽ കാണിച്ചു പരിശോധിക്കാവുന്നതാണ്. അതിനു പോലും മുതിരാത്തവരാണു തട്ടിപ്പിനിരയാകുന്നത്.

ഇന്ത്യൻ അസോസിയേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗത്തിനും മടക്കയാത്രയ്ക്കു വിമാന ടിക്കറ്റാണ് ആവശ്യം. കഴിഞ്ഞ ദിവസം ഉടുതുണി മാത്രം ബാക്കിയുള്ള, ഭക്ഷണം കഴിച്ച് ഏറെ നാളായ ഒരു യുവാവ് തങ്ങളെ സമീപിച്ചു. ഇവർക്കെല്ലാം വിമാന ടിക്കറ്റും ഭക്ഷണവുമെല്ലാം അസോസിയേഷൻ നൽകിവരുന്നു. പക്ഷേ, നാട്ടിൽ തിരിച്ചു ചെന്നാൽ ഇങ്ങോട്ടുവരാൻ വാങ്ങിയ കടബാധ്യത എങ്ങനെ വീട്ടുമെന്നാണ് ആലോചിക്കേണ്ടത്. ദുരിതത്തിലായവർ കൂടുതൽ ദുരിതത്തിലാകുന്ന കാഴ്ചയാണ് എങ്ങുമെന്നും റഹീം പറഞ്ഞു. ഇത്തരം വീസാ–ജോലി തട്ടിപ്പുകൾക്കെതിരെ അധികൃതർ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കേരള ലോക കേരള സഭയിൽ ഞാൻ ഇൗ വിഷയം അവതരിപ്പിക്കുകയുണ്ടായി. കേരള സർക്കാരും നോർക്കയും തട്ടിപ്പു ഏജൻസികൾക്കെതിരെ നടപടിയെടുക്കാനും ഉദ്യോഗാർഥികൾക്കു ബോധവൽക്കരണം നൽകാനും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും റഹീം പറഞ്ഞു.

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ, ഷാർജ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നത്. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണു പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുണ്ടെന്ന കാര്യം അത്ഭുതം തന്നെ. പ്രവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണു ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകണം. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു.

ഒരാൾക്കു വിദേശത്തു ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്തു വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്.

വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ചു പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണു വ്യാജകരാറൂകൾ വഴി പണം തട്ടുന്നത്.യുഎഇയിലേക്കു വീസയിൽ വരുന്നതിനു മുൻപ് പ്രാഥമികമായി ഓഫർ ലെറ്റർ നൽകും. ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണു ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ചു പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണു കരാറിൽ കാണിക്കുക.ഈ കരാർ കാണിച്ചു വീസാ നടപടിക്രമങ്ങൾക്കു വേണ്ടി തൊഴിൽ അന്വേഷകരിൽ നിന്നു നിശ്ചിത വിലാസത്തിൽ പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയാണു വീസാ തട്ടിപ്പിന്റെ പുതിയ രീതി.

യുഎഇയിലെ ഒരു ആശുപത്രിയുടെ പേരിൽ ഒരാൾക്കു ലഭിച്ച തൊഴിൽ കരാറിൽ മെച്ചപ്പെട്ട വേതനവും ആകർഷിക്കുന്ന അനുബന്ധ ആനുകൂല്യങ്ങളുമാണു കാണിച്ചിരുന്നത്. സംശയം തോന്നിയ തൊഴിലന്വേഷകൻ പരിചയക്കാർ വഴി തൊഴിൽ കരാർ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ ആശുപത്രി കരാർ അയച്ചിട്ടില്ലെന്നു വ്യക്തമായി. കരാർ കാണിച്ചു പണം തട്ടാൻ ആശുപത്രിയുടെ പേരിൽ വ്യാജ കരാർ ചമയ്ക്കുകയാണു സംഘം ചെയ്തത്.

പലർക്കും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപെട്ടതായാണു വിവരം. വിവിധ കമ്പനികളുടെ പേരിൽ രൂപപ്പെടുത്തിയ തൊഴിൽ കരാറുകൾ അയച്ചുകൊടുത്താണു വിദേശങ്ങളിലുള്ള തൊഴിലന്വേഷകരിൽ നിന്നു പണാപഹരണം നടത്തുന്നത്. പണം കിട്ടിക്കഴിഞ്ഞാൽ ഈ കമ്പനികൾ അപ്രത്യക്ഷമാവുകയാണു പതിവ്.

യുഎഇയിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടതു തൊഴിലുടമയാണ്. അതു കൊണ്ടു വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ടു നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക.

ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ചു വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ ഏജൻസികൾ വഴിയോ മറ്റോ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും മൃതദേഹം ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാലാണ് എബിന് അപേക്ഷയുമായി എത്തേണ്ടി വന്നത്.

അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. പൊതുവേദിയിൽ എബിൻ, യൂസഫലിക്ക് മുന്നിൽ വച്ച ആവശ്യം. നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ എത്തി.

അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസമാണ് അച്ഛന്റെ വിയോഗം എബിൻ അറിഞ്ഞത്.

ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ കോൾ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് കുടുംബത്തെ കുഴപ്പിച്ചത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.

ദുബായ്: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിനും മുകളിലെത്തി. വ്യാഴാഴ്ച ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾപ്രകാരം 1031 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14-നുശേഷം ഇതാദ്യമായാണ് യു.എ.ഇ.യിലെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന്‌ മുകളിലേക്കുയരുന്നത്. ചികിത്സയിലായിരുന്ന 712 കോവിഡ് രോഗികൾ രോഗമുക്തിനേടി.

കോവിഡ് രോഗികളുടെ എണ്ണം ഉയർന്നെങ്കിലും രാജ്യത്തെ മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസമാണ്. പുതുതായി മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,86,851 കോവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 913,984 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,96,448 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവിൽ 15,231 രോഗികളാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ വിമാനക്കമ്പനികൾ വീണ്ടും ഓർമപ്പെടുത്തി.

യാത്രക്കാർ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും മാസ്ക് ധരിച്ചിരിക്കണം. യാത്രയിൽ മാസ്‌ക് ധരിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് വിമാനക്കമ്പനികളെ സമീപിച്ച് ഇളവിനുള്ള അനുമതി നേടിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ജനനത്തീയതി, ആരോഗ്യപ്രശ്നം സംബന്ധിച്ച വിവരങ്ങൾ, ഡോക്ടറുടെ പേര്, ഒപ്പ്, സ്റ്റാമ്പ്, ലൈസൻസ് നമ്പർ എന്നിവയുണ്ടാകണം. ഫ്‌ളൈ ദുബായിൽ യാത്രചെയ്യുന്നവർ 72 മണിക്കൂർമുമ്പ് വിമാനക്കമ്പനിയെ ബന്ധപ്പെടണം. പാർക്കിൻസൺ, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവുനൽകും. പക്ഷേ, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയിരിക്കണം. ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിലും ഇതേ നിബന്ധനയാണുള്ളത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും മാസ്ക് നിബന്ധന ബാധകമാണ്.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താക്കളുടെ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരവെ ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റ്.

കുവൈത്തിലെ അൽ അർദിയ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് ഉൽപന്നങ്ങൾ മാറ്റിയത്. സൂപ്പർമാർക്കറ്റിലെ ഷെൽഫിൽ നിന്നും തേയില ഉൾപ്പെടെയുള്ളവ നീക്കുന്ന വീഡിയോ അറബ് ന്യൂസാണ് പുറത്തുവിട്ടത്. പരാമർശം ഇസ്ലാമോഫോബിക്ക് ആണെന്ന് അപലപിച്ചാണ് നടപടി.

“പ്രവാചകനെ നിന്ദിച്ചതിനാൽ ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുന്നു. ഞങ്ങൾ കുവൈത്ത് മുസ്ലിങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ല.” സൂപ്പർ സ്റ്റോർ സിഇഒ നസീർ അൽ മുട്ടൈരി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമാണ്. പല രാജ്യങ്ങളിലും ഹാഷ്ടാഗ് ക്യാമ്പയിനുകളും സജീവമാണ്.

ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ നയന്തന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഇത്. സൗദി അറേബ്യാ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, ഒഐസി തുടങ്ങിയവരെല്ലാം സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാനും സംഭവത്തിൽ പരസ്യപ്രസ്താവനയുമായി രാഗത്ത് എത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Arab News (@arabnews)

ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകൾ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്​സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്​ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്​ദയിലാണ്​ സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്​ സംസ്കരിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ്​ മൃതദേഹത്തെ അനുഗമിക്കും.

ഖാലിദിയയിലെ റസ്റ്ററന്റിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ ദാമോദരന്റെ മകൻ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരും പാക്കിസ്ഥാൻ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേരെന്ന് അധികൃതർ അറിയിച്ചിരുന്നു. ധനേഷിന്റെയും ശ്രീകുമാർ രാമകൃഷ്ണൻ നായരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു

കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മാളിനടുത്തെ തിരക്കേറിയ ഫൂഡ് കെയർ റസ്റ്ററന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി.

റസ്റ്ററൻ്റ് ജീവനക്കാർക്കും സ്ഥലത്ത് തടിച്ചുകൂടിയവർക്കുമാണ് പരുക്കേറ്റത്. അഞ്ച് നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നത്. താമസക്കാരുള്ള ഒട്ടേറെ കെട്ടിടങ്ങളും റസ്റ്ററന്റുകളും ഉള്ള പ്രദേശമായിരുന്നു ഇത്.

സംഭവം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ തക്കസമയത്തെ ഇടപെടൽ അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് കാരണമായി. സ്‌ഫോടനങ്ങളിൽ ആറ് കെട്ടിടങ്ങൾക്കും ഒട്ടേറെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

അബൂദാബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. 120 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 64 പേരുടെ നില ഗുരുതരമാണ്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്റിലാണ് സ്ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടര്‍ന്നു.

വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പോലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാതടിപ്പിക്കുന്ന ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ജനാലകള്‍ വിറച്ചു. ചില ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. റെസ്റ്റോറന്റിന് പുറത്തുനിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ചു.

സമീപത്തെ നാലു താമസ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കരുതലെന്ന നിലയ്ക്ക് അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. റസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചുവെന്നും അബൂദബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഫൈസൽ നാലകത്ത്

മക്കത്തെ ചന്ദ്രികയുടെ വൻ വിജയത്തിന് ശേഷം അതെ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോൾ അതിനേക്കാൾ മികച്ച മറ്റൊരു മനോഹരഗാനം പിറക്കുകയായിരുന്നു.
“രാവും പകലും നിറഞ്ഞാടുന്ന അത്ഭുതങ്ങളുടെ മക്കത്തെ ചന്ദ്രിക”
മലയാളത്തിൽ അടുത്ത് കേട്ട ഗാനങ്ങളിൽ
അർത്ഥസമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും അതെല്ലാം ഉൾകൊണ്ട ആലാപനത്താലും ഏറ്റവും മനോഹരമായ ഈ ഗാനം
പുണ്യമാസത്തിൽ തന്നെ പുറത്തിറങ്ങിയതിൽ അഭിമാനമുണ്ട്…

എന്തൊരു ഫീൽ ആണ് മലയാളത്തിന്റെ കുട്ടൻ തമ്പുരാനെന്ന വിശേഷണം നമ്മൾ ചാർത്തി നൽകിയ മനോജ് കെ ജയൻ്റെ ആലാപനത്തിന്.
സർഗ്ഗം, പെരുന്തച്ഛൻ, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി കളിയച്ഛൻ തുടങ്ങി മലയാളത്തിലെ എത്രയോ ക്ലാസിക് ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും നിറഞ്ഞ് ആറാടിയ ഈ അഭിനയ വിസ്മയത്തിന് അതിനേക്കാൾ സുന്ദരമായി പാട്ട് പാടാനറിയാം എന്ന് ഈ ഗാനം കേട്ടാൽ നമുക്ക് ബോധ്യപ്പെടും…

അദ്ദേഹം ആലപിച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മക്കത്തെ ചന്ദ്രികയുടെ ഈ തുടർ ഭാഗം “മക്കത്തെ ചന്ദ്രിക 2 ” ആദ്യ ഭാഗത്തിലെന്നപോൽ
ജനഹൃദയങ്ങൾ ഇതിനോടകം ഏറ്റടുത്തു കഴിഞ്ഞു…
സംഗീതപ്രേമികളുടെ ഒരു പാട് പോസറ്റീവ് റിപ്പോർട്ട് ഈ ഗാനത്തിന് കിട്ടിയതിൽ അകമഴിഞ്ഞ് സന്തോഷിക്കുന്നു എന്ന് മനോജ് കെ ജയൻ പറഞു .

വലിയ വീട്ടിൽ ക്രീയേഷൻസിനു വേണ്ടി വി ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക 2″ന്റെ മനോഹര സംഗീതം ചിട്ടപ്പെട്ടുത്തിയത് ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ്

മാപ്പിള ആൽബം ഗാനങ്ങളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടെ അർത്ഥ സമ്പുഷ്ടമായ വരികൾ ഇതിനകം സ്വീകരിക്കപ്പെട്ട ഈ സംഗീതത്തിനു മികവു കൂട്ടുന്നു

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ ആൽബം ഒട്ടേറെ പേർ ഇതിനകം തന്നെ മറ്റു മാധ്യമങ്ങളിലൂടെയും പങ്കുവെച്ചു കഴിഞ്ഞിരിക്കുന്നു…

ഈ ഗാനം ഇനിയും കേൾക്കാത്ത സംഗീത പ്രേമികൾ ഉണ്ടെങ്കിൽ തീർഘയായും കേൾക്കണം….

വരികൾ:- ഫൈസൽ പൊന്നാനി
സംഗീതം:- അൻഷാദ് ത്രിശൂർ
സംവിദാനം : – ഷാനു കാക്കൂർ &
PRO: ഏ എസ് ദിനേശ്

 

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു. 2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം അറിയിച്ചത് 74 വയസായിരുന്നു.

രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.യു എ ഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

RECENT POSTS
Copyright © . All rights reserved