കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരണമടഞ്ഞു . കോഴിക്കോട് വട്ടോളി സ്വദേശി ഖദീജ ജസീല (31) ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അധ്യാപികയാണ്. ഭർത്താവ്: കോങ്ങന്നൂർ വലിയപറമ്പത്ത് സബീഹ്. വട്ടോളി ഹൈസ്കൂൾ ഹെഡ്മാസറ്റർ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുൻ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കൾ: ഇഷാൽ ഫാത്തിമ, ഇഹ്‌സാൻ സബീഹ്.
ഖദീജ ജസീലയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി ശിൽപ മേരി ഫിലിപ്പ് (28) മരിച്ചു. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവ് ജിബിൻ വർഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ റിയാദ് വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചനമറിയിച്ചു.
ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്.
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിക്കുന്നു. യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൊച്ചിയില്‍ നടന് ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം, അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. ഏപ്രില്‍ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്.
വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ ആണ് സമയോചിത ഇടപെടലിലൂടെ കള്ളനെ പിടികൂടിയത്. റോഡില്‍ ആളുകള്‍ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരാള്‍ പൊതിയുമായി അതിവേഗത്തില്‍ ഓടിവരുകയായിരുന്നെന്ന് ജാഫര്‍ പറഞ്ഞു. ”ആദ്യം പിടിക്കാന്‍ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാല്‍വെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു”- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
സഹോദരന്റെ മാര്‍ക്കറ്റിലുള്ള ജ്യൂസ് കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ജാഫര്‍. കള്ളനെ കാല്‍വെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതില്‍ ജാഫറിന് പരിഭവമുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ആൽവിൻ ആന്റോ (32) ആണ് മരണമടഞ്ഞത്. അൽ റാസി ആശുപത്രി വാർഡ് 8 -ലെ സ്റ്റാഫ് നേഴ്സായിരുന്നു. കഴിഞ്ഞവർഷം കോവിഡ് ബാധയിൽ നിന്ന് രോഗ മുക്‌തനായ ഇദ്ദേഹം തുടർന്നിങ്ങോട്ട് മറ്റു ശാരീരിക പ്രശ്നങ്ങൾ നേരിട്ട് വരികയായിരുന്നു. ഭാര്യ രമ്യ കുവൈറ്റിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. മകൻ ആർവിൻ
ആൽവിൻ ആന്റോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം.
ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര്‍ ഉക്രെയിന്‍ സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന്‍ റഷ്യന്‍ സ്വദേശിയായ അലക്‌സി കോണ്ട്‌സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
റഷ്യന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 40 മോഡലുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു എന്നാണ്.
പലരുടെയും പിന്‍ഭാഗം മാത്രം ദൃശ്യമായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ലെന്നും വിവരമുണ്ട്. ദുബായിലെ മറീന ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലായിരുന്നു ഈ ഷൂട്ടിംഗ് നടന്നത്.
തൊട്ടടുത്തുള്ള വന്‍ കെട്ടിടങ്ങളിലിരുന്ന പലരും ഇത് കണ്ടിരുന്നു. മാത്രമല്ല അവരില്‍ പലരും ഇത് പകര്‍ത്തുകയും ചെയ്തു.
നഗ്ന വീഡിയോയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തവരില്‍ ചിലര്‍ മറ്റൊരു ചിത്രത്തില്‍ മുഖം കാണിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതില്‍ യാന, ഡയാന എന്നീ രണ്ട് ഉക്രെയിന്‍ മോഡലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ശരീരത്തില്‍ പച്ചകുത്തിയ ഡിസൈന്‍ കണ്ടാണ് അവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
മറ്റൊരു ഉക്രെയിന്‍ മോഡലായ ഡാരിയ എന്ന 19 കാരിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐബ്രൊ സ്റ്റൈലിസ്റ്റ് കൂടിയായ മറ്റൊരു ഉക്രെയിന്‍ മോഡല്‍ ഏകത്രീന, സോഫിയ എന്നിവരും ഈ വീഡിയോയില്‍ ഉണ്ട്.
ഒരു റഷ്യന്‍ ബിസിനസ്സുകാരന്റെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബായിലെ നിയമമനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്.
അമേരിക്കയില്‍ നിലവിലുള്ള അഡല്‍റ്റ് വെബ്‌സൈറ്റുകളുടെ ശ്രേണിയില്‍ പെട്ട ഒരു ഇസ്രയേലി വെബ്‌സൈറ്റിനു വേണ്ടിയായിരുന്നു മോഡലുകള്‍ ഷൂട്ട് ചെയ്തതെന്ന് സൂചനയുണ്ട്.
11 ഉക്രെയിന്‍ യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉക്രെയിന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉക്രെയിന്‍ യുവതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യം ഇടപെടുമെന്നാണ് കരുതുന്നത്. ഉക്രെയിന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ന് ഉക്രെയിന്‍ യുവതികളെ സന്ദര്‍ശിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെങ്കിലും ഞായറാഴ്ച്ചയോടെയാണ് ഈ നഗ്നവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പാണ് ജോർജിനെ തുണച്ചത്.
ദുബായി വിമാനത്താവളത്തിൽ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോർജ് കോടിപതിയായത്. ജോർജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.
മൂവാറ്റുപുഴയിലെ കർഷക കുടുംബത്തിലെ അംഗമായ ജോർജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടിൽ ഏറെക്കാലം കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോർജ് വിദേശത്തേക്ക് പോയത്. ഏഴ് വർഷമായി ദുബായിയിൽ താമസിച്ചു വരികയാണ് ജോർജ്.
കുടുംബത്തിന്റെയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പിൽ താൻ വിജയിയാകാൻ കാരണമെന്നാണ് ജോർജ് പ്രതികരിച്ചു.
തൃശ്ശൂർ ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചാലക്കുടി ഐക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ജിജോ അഗസ്റ്റിൻ (47) ആണ് മരിച്ചത്. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു. ഭാര്യ ഡോ. ഷെന്നി മക്കൾ : അന്നറോസ്, ജെന്നിഫർ. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയായ ജിജോ അഗസ്റ്റിൻ കുവൈറ്റ് എൻജിനീയേഴ്സ് ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു മാസത്തോളം എടുക്കും എന്നതിനാലാണ് സംസ്കാരചടങ്ങുകൾ കുവൈറ്റിൽ തന്നെ ഇന്ന് നടത്തപ്പെട്ടത്.
ജിജോ അഗസ്റ്റിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (9.98 കോടി രൂപ) കണ്ണൂർ പയ്യന്നൂർ കോതടിമുക്ക് സ്വദേശിയും ബഹ്റൈനിലെ അൽമറായ് കമ്പനി ഏരിയാ സെയിൽസ് മാനേജറുമായ രാമൻ നമ്പ്യാർ മോഹനന് ലഭിച്ചു.
രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികിത്സയ്ക്കും തുക വിനിയോഗിക്കുമെന്ന് രാമൻ നമ്പ്യാർ പറഞ്ഞു.
26 വർഷമായി ഗൾഫിലുള്ള ഇദ്ദേഹം 11 വർഷമായി ബഹ്റൈനിലാണ്. 2014ൽ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകൻ ചെന്നൈയിൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ്. ഇളയ മകൻ ബഹ്റൈനിലുണ്ട്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി ദിർഹം (19.97 കോടി രൂപ) അൽഐനിൽ ഗാരേജ് നടത്തിവരുന്ന ബംഗ്ലദേശ് പൗരൻ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചു. ബംഗ്ലദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരും. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കും. ബാക്കിയുള്ളത് യുഎഇയിൽ നിക്ഷേപിക്കുമെന്നും ഷാഹിദ് പറഞ്ഞു.