കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. കുഞ്ഞപ്പന്‍ ബെന്നി (53), ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് കുഞ്ഞപ്പന്‍ ബെന്നി. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ് പട്ടിയാമ്പുള്ളി ബാലന്‍ ഭാസി. ഇരുവരെയും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
അതിനിടെയാണ് മരണം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇരുവരുടെയും മരണം നടന്നത്. മരിച്ച രണ്ടുപേരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ ദമ്മാമില്‍ കൊറോണ ബാധിച്ച മരിച്ച മലയാളികള്‍ മൂന്നായി.
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു.ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്.
1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്)
2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41)
3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്)
4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്)
5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്)
6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56)
7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59)
8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46)
9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),
10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തിയ രണ്ടു പേർക്കും ബഹ്റിനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നു ചേർന്ന് നാലു പേർക്കും ആണ് കോവിഡ് രോഗ ലക്ഷണം.
കൊച്ചിയിൽ ഇറങ്ങിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. ബഹ്റിനിൽ നിന്നും വന്ന നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും. ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. ുലർച്ചെ 12.40 നാണ് ഐ എക്സ് – 474 എയർ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.
ദുബായിയിൽ നിന്നുള്ള 178 മലയാളികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച രാത്രി 8.06 നാണ് നെടുമ്ബാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. യാത്രക്കാരിൽ 86 പുരുഷന്മാരും 86 സ്ത്രീകളും പത്തു വയസിൽ താഴെ പ്രായമായ അഞ്ച് കുട്ടികളും ഒരു കൈക്കുഞ്ഞുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ 11നാണ് വിമാനം നെടുമ്പാശേരിയിൽനിന്നു ദുബായിലേക്കു പുറപ്പെട്ടത്. പ്രവാസികളുമായി രണ്ടു വിമാനങ്ങൾ കൂടി ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തും. ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.30 നും സിംഗപ്പൂരിൽനിന്നുള്ള വിമാനം രാത്രി 10.50 നുമാണ് എത്തുന്നത്.
അതേസമയം മസ്‌കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഒമാനിൽ നിന്ന് 364 പ്രവാസി ഇന്ത്യക്കാർക്ക് നാടണയുവാനുള്ള അവസരം സാധ്യമാകും.
ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെർമൽ സ്‌ക്രീനിംഗ് പരിശോധന വിമാനത്താവളത്തിൽ നടത്തും.
യുഎഇയില്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്എഥതയിലുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഉന്നതോദ്യോഗസ്ഥന്‍ അവിഹിത മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്ക് കടന്നതായി ആരോപണം. കൊറോണ പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള വിമാനത്തിലാണ് സുരേഷ് കൃഷ്ണമൂര്‍ത്തി എന്ന എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറും കുടുംബവും അബുദാബി വിട്ടതെന്ന് ദുബായ് കേന്ദ്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ആര്‍ ഷെട്ടിയുടെ കമ്പനിയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഇതിനകം തന്നെ യുഎഇ വിട്ടുകഴിഞ്ഞെന്നും അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്ന ആളാണ് സുരേഷ് എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊറോണ പ്രതിസന്ധി മൂലം അടിയന്തരമായി ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരെ കൊണ്ടുപോകേണ്ട വിമാനത്തില്‍ ഇയാളും കുടുംബവും എങ്ങനെ കയറിപ്പറ്റി എന്നത് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുടെ പങ്കും സംശയനിഴലിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനത്തില്‍ തന്നെ സുരേഷ് കൃഷ്ണമൂര്‍ത്തിയും അയാളുടെ കുടുംബത്തിലെ ആറു പേരും യാത്ര ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നതാണ് യാത്രയ്ക്കുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അസുഖങ്ങളുളളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ഇന്ത്യയിലേക്ക് തിരികെ വരാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും എങ്ങനെയാണ് ഈ മാര്‍ഗം ദുരുപയോഗപ്പെടുത്തിയത് എന്നതാണ് ഇപ്പോള്‍ സംശയമുര്‍ന്നിരിക്കുന്നത്.
“എന്‍എംസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെങ്ങശനയാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക”, എന്ന് എന്‍എംസി ഹെല്‍ത്തിലെ ജോലിക്കാരിലൊരാള്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. “അയാള്‍ മാത്രമല്ല, കുടുംബത്തിലെ മുഴുവന്‍ ആളുകളും യുഎഇ വിട്ടു. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇവിടെ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇതുണ്ടായിരിക്കന്നത്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നാണ് അവര്‍ പറഞ്ഞിരിക്കുന്ന കാരണം”, ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ അടിയന്തര സാഹചര്യമാണെങ്കില്‍ പോലും എങ്ങനെയാണ് കുടുംബത്തിലെ മുഴുവന്‍ ആള്‍ക്കാരേയും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അയയ്ക്കാന്‍ സാധിച്ചത് എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ട് സംശയമുയര്‍ത്തുന്നുണ്ട്. സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ യാത്ര സംബന്ധിച്ചോ തിരിച്ചു വരുന്നതു സംബന്ധിച്ചോ എന്‍എംസി ഹെല്‍ത്ത് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.
ഇന്ത്യന്‍ എംബസിയുമായും തങ്ങള്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവിടെ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ് ന്യൂസ് പറയുന്നു. അതേ സമയം, ഇത്തരമൊരു സംഭവം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നത്. ആ പട്ടികയില്‍ എങ്ങനെയാണ് സുരേഷ് കൃഷ്ണമൂര്‍ത്തിയെപ്പോലൊരാള്‍ക്ക് അനധികൃതമായി കയറിക്കൂടാന്‍ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
ഇതിനകം തന്നെ നിയമനടപടികള്‍ നേരിടുകയും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കുന്നതുമായ നടപടികളിലുടെ നീങ്ങുന്ന എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ രാജ്യം വിട്ടത് ഇവിടുത്തെ ബാങ്ക് മേഖലയേയും അമ്പരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എങ്ങനെയാണ് ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകേണ്ടിയിരുന്ന ആളായിരുന്നു സുരേഷ് കൃഷ്ണമൂര്‍ത്തി. “എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രാജ്യത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. അതുകൊണ്ടു തന്നെ സുരേഷ് ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇതിപ്പോള്‍ മൊത്തത്തില്‍ തമാശയായി മാറിയിട്ടുണ്ട്”, ഒരു ബാങ്കര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.
2000-ത്തില്‍ എന്‍എംസി ഹെല്‍ത്തില്‍ ചേര്‍ന്ന സുരേഷ് കൃഷ്ണമൂര്‍ത്തി പടിപടിയായി ഉയര്‍ന്ന് സ്ഥാപനത്തിന്റെ സി.എഫ്.ഒ ആയി നിയമിതനാവുകയായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ ആളാണ് കൃഷ്ണമൂര്‍ത്തി എന്നാണ് എന്‍എംസി വെബ്സൈറ്റ് തന്നെ പറയുന്നത്. ഷെട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള മറ്റു രണ്ടു പേര്‍ പാലക്കാടുകാരായ സഹോദരങ്ങള്‍ പ്രശാന്ത് മാങ്ങാട്ടും പ്രമോദ് മാങ്ങാട്ടുമാണ്
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യുഎഇ എക്‌സ്‌ചേഞ്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃകമ്പനിയായ ഫിനാബ്ലറാണ് കോടികള്‍ വായ്പ എടുത്ത കാര്യത്തില്‍ അന്വേഷണം നേരിടുന്നത്. തന്റെ സ്ഥാപനങ്ങള്‍ നടത്തിയ വായ്പാ തട്ടിപ്പുകള്‍ പുറത്തു വരുന്നതിനു മുമ്പു തന്നെ ഷെട്ടി യുഎഇ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കാര്യങ്ങള്‍ പഠിക്കണമെന്നും അതിനുശേഷം താന്‍ തിരികെ പോകുമെന്നുമാണ് അബുദാബിയില്‍ നിന്ന് മുങ്ങിയതിനെ കുറിച്ച് ഷെട്ടി പിന്നീട് പ്രതികരിച്ചത്. 2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ഷെട്ടിയെ ആദരിച്ചിരുന്നു.
കോവിഡ് മഹാമാരി ഒട്ടേറെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു. ശമ്പളമില്ലാത്ത അവധിയിലാണ് മറ്റു പലരും. കുടുംബവുമായി കഴിഞ്ഞിരുന്നവരാണ് ജോലി നഷ്ടത്തിലൂടെ ഏറ്റവുമധികം ദുരിതത്തിലായത്. മാസവരുമാനം മുഴുവൻ താമസ വാടക, സ്കൂൾ ഫീസ്, വീട്ടുചെലവ് എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മധ്യവർഗക്കാർക്ക് കൈയിൽ ഒന്നും ബാക്കിയാകാറില്ല. ഇത്തരക്കാർക്ക് ഇൗ വിഷകമകരമായ അവസ്ഥയിൽ ആരോടും കടം ചോദിക്കാൻ പോലും പറ്റില്ലല്ലോ. ജോലി നഷ്‌ടപ്പെട്ട തന്റെ കുടുംബം കടന്നുപോകുന്ന അവസ്ഥാന്തരങ്ങള്‍ വരച്ചിടുകയാണ് കോട്ടയം ഇൗരാറ്റുപേട്ട സ്വദേശിനിയും യുവ എഴുത്തുകാരിയുമായ ദുബായിൽ താമസിക്കുന്ന വീട്ടമ്മ മഞ്ജു ദിനേശ് :
”മാർച്ചിൽ സ്കൂൾ പൂട്ടിയ മകനും ജോലി നഷ്ടപെട്ട ഭർത്താവും വീട്ടിലിരിക്കാൻ തുടങ്ങിയതുകൊണ്ട് കൊറോണ വാർത്തകൾ വലുതായി ബാധിക്കാത്ത മട്ടായിരുന്നു ജീവിതം, തുടക്കത്തിൽ. ഇടയ്ക്കിടെ പാർക്കിലും മാളിലും ബന്ധുവീട്ടിലുമൊക്കെ പോയി സമയം പോകവേ പെട്ടന്നാണ് നാട്ടിലും ഇവിടെയുമൊക്കെ ലോക്ഡൗൺ എന്ന കാർമേഘപടലം വന്ന് മൂടുന്നത്.
കൊറോണയുടെ ട്രോളുകളും തമാശകളും ഒക്കെയായി ഒരാഴ്ച കടന്നു പോയി. ജോലി അന്വേഷണത്തിലായിരുന്നു ഭർത്താവ്, അപ്പോഴും. കൊറോണ അതും വെള്ളത്തിലാക്കി. നാട്ടിൽ പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ഇവിടെ ദേശീയഗാനം ആലപിക്കുകയും ഒക്കെ ചെയ്‌തപ്പോൾ ഒന്നും മിണ്ടാതെ ഇതൊക്കെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്കായിട്ടിട്ടുള്ള നന്ദി പ്രകടനമാണെന്നു മനസ്സിലാക്കി വീട്ടിൽ ഒതുങ്ങിക്കൂടി.
പതിയെ മരണനിരക്കുകളും വൈറസ് വ്യാപനവും ഒരു ദുരന്തമായി നമ്മുടെ മുന്നിൽ തകർത്താടുന്നത് ഭീതിയോടെ അറിഞ്ഞു. നമ്മളിൽ ഒരാൾക്ക് വന്നാൽ മാത്രമേ നമുക്കും ഇതിന്റെ ഭീകരാവസ്ഥ മനസിലാകൂ എന്ന് അറിയവേ രാഷ്ട്രീയ മതചിന്തകൾക്ക് അതീതമായി ‘ഒന്നാണ് നമ്മൾ’ എന്നുള്ള തത്ത്വം ലോകം അറിയുന്നത് കൗതുകത്തോടെ നോക്കിക്കണ്ടു.
പത്തുവയസ്സുകാരൻ മകന് കൊറോണയോട് ദേഷ്യം. കളിക്കാനോ പുറത്തിങ്ങാനോ സമ്മതിക്കാത്ത കൊറോണയെ സ്വന്തം അമ്മയോട് താരതമ്യപ്പെടുത്തി. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ കെട്ടിപ്പിടിച്ചു സോറി പറച്ചിലും കരച്ചിലും പിന്നീടത് പ്രാർഥനയിലേക്കും വഴിമാറി. അവന്റെ കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയെന്നുള്ള വാർത്ത കേട്ടപ്പോൾ ഓടിച്ചെന്നു ഭഗവാനോട് ‘അവർക്കൊന്നും വരുത്തല്ലേ ദൈവമേ, ഇതൊന്ന് മാറ്റിത്തരുമോ?’
എന്ന് കൈകൂപ്പിയുള്ള അപേക്ഷയും കണ്ണീരും കണ്ടപ്പോൾ, സ്വാർഥതയില്ലാതെ ലോകത്തിലെ സകലർക്കും വേണ്ടി പ്രാർഥിക്കാൻ നമ്മളെ പഠിപ്പിച്ച കൊറോണ സ്നേഹത്തിന്റെ രൂപത്തിലും അവതരിച്ചോയെന്നൊരു സംശയം.
പുതിയ പാചക പരീക്ഷണങ്ങളിൽ മുഴുകിയപ്പോളും മനസ്സിൽ ഭക്ഷണം കഴിക്കാനാകാതെ ഇരിക്കുന്നവരുടെ മുഖങ്ങൾ തെളിഞ്ഞുവന്നു. ഫോണെടുത്ത് ആവേശത്തോടെ സംസാരിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഈ ആപത്ത് ഘട്ടത്തിലും കൂടെയുണ്ടെന്ന തോന്നൽ മനസ്സിനെ ശക്തമാക്കി. നാട്ടിലോട്ട് വിളിക്കാൻ ഉത്സാഹം കൂടി. അവിടെ ബന്ധുക്കളെയും വീടും പരിസരവും കണ്ടപ്പോൾ ഇതൊക്കെ എന്ന് ഇനി കാണും എന്നുള്ള ഒരു നീറ്റൽ മനസ്സിലെവിടെയോ തുള്ളിത്തുളുമ്പി വരികയായിരുന്നു. അതിനിടക്ക് അമ്മക്ക് വന്ന അസുഖം മാനസികമായി ഏറെ തളർത്തിയെങ്കിലും ഈശ്വരൻ കൈവിട്ടില്ല.
ഒരു വശത്ത് കാലിയാകുന്ന കീശ. അത് അറിയിക്കാതെ എന്നെയും മക്കളേയും ചേർത്തുനിർത്തുന്ന ഭർത്താവ്. ചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി മക്കൾ ആകുലതകൾ കുറേയൊക്കെ അകറ്റി നിർത്തി. ചേർത്ത് പിടിക്കേണ്ട സമയം ഇതല്ലാതെ ഏതാണ്? ഒരു ദിവസം ബാൽക്കണി വൃത്തിയാക്കിയപ്പോൾ ‘ഞാനിപ്പോ പെരുംതച്ചൻ ആയേനെ’ എന്ന് പറഞ്ഞ ഭർത്താവിനോട് ഇത്രേം പൊങ്ങച്ചം പറയല്ലെന്നു പറഞ്ഞപ്പോൾ ‘താഴോട്ട് നോക്ക്, അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടോ? എന്റെ കൈയ്യിൽ നിന്ന് ചുറ്റിക താഴെ വീണിരുന്നേൽ?’കേട്ടപ്പോൾ അന്ധാളിച്ച് തലയിൽ കൈവച്ചുനിൽക്കാനേ പറ്റിയുള്ളൂ.
ഞങ്ങൾ ഒന്നിച്ചാണല്ലോയെന്നുള്ള ആശ്വാസത്തിരിക്കുന്ന വീട്ടുകാർ പുറത്തുപോവല്ലെന്നുള്ള പല്ലവി ആവർത്തിക്കുമ്പോൾ അവരുടെ ഉത്കണ്ഠ മുഖത്തു വായിച്ചെടുക്കാം. കൂട്ടുകാരായ ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടു കഥകൾ കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു. മറ്റുള്ളവർക്കായി ജീവിതം ഹോമിക്കുന്നവർക്കിടയിൽ ജീവിതം പലതും ഓർമിപ്പിക്കുകയാണ്.
കൂട്ടുകാരിയുടെ ബന്ധുക്കൾക്കും കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയപ്പോൾ പേടിച്ചതും പിന്നീടവരൊക്കെ നെഗറ്റീവ് ആണെന്ന് കേട്ടപ്പോൾ സന്തോഷിച്ചതും മറക്കാനാകാത്ത ഓർമകളായി എന്നും കൂടെയുണ്ടാകും. അറിയുന്നവരും അല്ലാത്തവരുമായുള്ള ചിലരുടെ വിയോഗങ്ങൾ അതിനിടയിൽ കണ്ണീരു വീഴ്ത്തി. അച്ഛൻ മരിച്ചിട്ട് ഒരുനോക്കു കാണാൻ കഴിയാത്ത കൂട്ടുകാരനേയും നാട്ടിൽ നോക്കിയിരിക്കുന്നവരെ കാണാൻ കഴിയാതെ ഭാഗ്യം കെട്ടവരും മനസ്സിൽ മായ്ക്കാനാകാത്ത കറുത്തപാടുകൾ കോറിയിടുന്നു.
പുണ്യമാസം അപ്പോഴേയ്ക്കും വന്നെത്തി. മകന്റെ കൂട്ടുകാരൻ ക്ലാസിലേയ്ക്ക് വേണ്ട കുറെ പുസ്തകങ്ങൾ റമസാൻ സമ്മാനമായി വാങ്ങിത്തന്നു. ജോലിയില്ലാതെ ഇരിക്കുന്നത് അവർ അറിഞ്ഞിരിക്കാം. നിറകണ്ണുകളോടെ അത് വാങ്ങുമ്പോൾ നല്ല മനസ്സുകൾ എത്രയോ ഇനിയും ഉണ്ടെന്നു സന്തോഷപൂർവ്വം ഓർത്തു. സ്കൂൾ ഫീസ് മൂന്നിലൊന്നാക്കി സ്കൂൾ അധികൃതരും സഹായിച്ചു. ‘കാശില്ലേൽ പറയണേ, എന്താവശ്യമുണ്ടേലും ചോദിക്കാൻ മടിക്കല്ലേ’എന്ന് കൂട്ടുകാർ ഒരേപോലെ പറഞ്ഞപ്പോൾ നമ്മൾ എത്ര സമ്പത്തുള്ളവർ ആണെന്ന് അഭിമാനം തോന്നിപ്പോയി!. കൂട്ടുകാർ എന്നുള്ള സമ്പത്ത് അതൊരു അക്ഷയപാത്രം പോലെയാണ്.
മനുഷ്യരെല്ലാം ഒരു ചെറിയ വൈറസിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മനസിലാക്കി ഈ കാലം കടന്നുപോകുമ്പോൾ കൂടുതൽ തിരിച്ചറിവ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മുഖാവരണം കൊണ്ട് മനുഷ്യനെ തിരിച്ചറിയാത്തവരാക്കി കൊറോണ. പക്ഷേ ആത്മാർഥയും സ്നേഹവും, സൗഹൃദത്തിന്റെ നൈർമല്യവും ഒരു മൂടുപടവും കൊണ്ട് മൂടിവയ്ക്കാനാകില്ല എന്ന് ജീവിതത്തിലെ ലോക് ഡൗൺ കാലം എന്നോട് മന്ത്രിക്കുന്നു.
ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സർവീസ് ആണ് എന്നാണ് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്.
ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയർ ഇന്ത്യയ്ക്ക് ഖത്തർ ഇളവ് അനുവദിച്ചിരുന്നു. ഒഴിപ്പിക്കൽ വിധത്തിലുള്ള വിമാന സർവീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ഇതിനെ തുടർന്നായിരുന്നു എയർ ഇന്ത്യയ്ക്ക് ഖത്തർ എയർപോർട്ട് പാർക്കിങ് ഫീസ്, ഹാൻഡ്ലിങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ഇളവ് നൽകിയത്. ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരിൽ നിന്നും എയർ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞത്.
ഇത്തരത്തിൽ ആളുകളിൽ നിന്ന് പണമീടാക്കി നടത്തുന്ന യാത്രയ്ക്ക് എന്തിനാണ് തങ്ങൾ സൗജന്യമായി ഇളവുകൾ നൽകുന്നതെന്ന ചോദ്യമാണ് ദോഹ വിമാനത്താവളം ഉയർത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം എയർ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാൽ അടുത്ത ചൊവ്വാഴ്ച മുതൽ വിമാനസർവീസ് ഖത്തർ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.
കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫിലെ നിരവധി രാജ്യങ്ങൾ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് വിമാനക്കമ്പനികൾക്ക് ഇന്ത്യ അത്തരത്തിൽ ഒരു അനുമതി നൽകിയിരുന്നില്ല. ഒടുവിൽ യാത്രക്കാരിൽ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവരെ ഇന്ത്യയിൽ എത്തിച്ചത്.
ഇത്തരത്തിൽ ടിക്കറ്റ് ഈടാക്കി ആളുകളെ കൊണ്ടുവരുന്ന നടപടിയിൽ പ്രതിഷേധിച്ച് ആദ്യവിമാനത്തിന് കുവൈറ്റും ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നില്ല. പിന്നീട് ചർച്ചയ്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് മിക്ക പ്രവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ടിക്കറ്റ് നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് പരിഗണിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് സൗജന്യസേവനമെന്ന് ഗൾഫ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യ വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഫൈസൽ നാലകത്ത്
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്‌ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ്.
കുവൈറ്റ്: മലയാളി നേഴ്‌സ് കുവൈറ്റില്‍ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിന്‍സ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു പരേതനായ പ്രിൻസ്. നേരത്തെ ഇതേ ആശുപത്രിയില്‍ വാര്‍ഡ് 5 ആയിരുന്നു ജോലി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശവസംസ്ക്കാര സംബന്ധമായ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.
പ്രിൻസിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുക്കളെ അറിയിച്ചുകൊള്ളുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.
കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.
പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.
പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ടത്. കേരളത്തിലെ വഴിയോരങ്ങളിൽ വിശന്നു കിടന്ന നായ്ക്കളോടു പോലും സഹാനുഭൂതി കാട്ടിയവർ പ്രവാസികളോടെ കാട്ടുന്നത് നിന്ദ്യവും നീചവുമാണ്. കഴിഞ്ഞ നാളുകളിൽ അവരുടെ ദീനരോദനങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഒരു നേരെത്തെ ഭക്ഷണം വാങ്ങി കഴിക്കാൻ പണമില്ലാത്തവർ, വാടക കൊടുക്കാൻ നിവർത്തിയില്ലാത്തവർ, രോഗത്തിൽ കഴിയുന്നവർ, മരുന്നു വാങ്ങാൻ പണമില്ലാത്തവർ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾ ഇങ്ങനെ പല വിധത്തിൽ ദുഃഖ ദൂരിതം അനുഭവിക്കുന്നവരെ സ്വന്തം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ മെയ് ഏഴാം തീയതിവരെ കാത്തിരിക്കേണ്ടി വന്നു. അതും ആടിനെ പച്ചില കാട്ടി കണ്ണും കരളും കവരുന്നതുപോലെയുള്ള പദ്ധതി. ഇതിനകം ദരിദ്ര രാജ്യങ്ങളായ പാകിസ്ഥാൻ, ഫിലിപ്പൈൻസ് അടക്കം ധാരാളം രാജ്യങ്ങൾ അവരുടെ പൗരന്മാരെ സർക്കാർ ചിലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. ഇന്ത്യയിൽ കുടുങ്ങിക്കിടന്ന പാശ്ചാത്യ പൗരന്മാരെയും അതാത് രാജ്യങ്ങൾ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ ഭരണാധിപന്മാർ പരിശ്രമംകൊണ്ട് പരിഹാസപാത്രങ്ങളാകുന്നു.
ഇപ്പോൾ കണ്ടത് യാതൊരുവിധ സഹതാപവുമില്ലതെ പതിറ്റാണ്ടുകൾ പ്രവാസിയിൽ നിന്ന് ഈടാക്കിയ തുകയുടെ പലിശപോലും നൽകാതെ, എംബസികളിൽ കെട്ടികിടക്കുന്ന വെൽഫെയർ ഫണ്ട് ചിലവാക്കാതെ വിമാന -കപ്പൽ തുക പാവങ്ങളായ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന ആസൂത്രിതമായ വികസനം. പാവപ്പെട്ട പ്രവാസികൾ കൊറോണ ദുരന്തത്തിൽ പടുകുഴിയിൽ വീണിരിക്കുമ്പോഴാണ് ഇന്ത്യൻ ചരിത്രത്തിലാദ്യമായി പ്രവാസികളെ ഇങ്ങനെ പീഡിപ്പിക്കുന്നത്. ഇവർ ഇന്ത്യയിലെ പാവങ്ങളെയും ഇങ്ങനെയാണ് ചവുട്ടിമെതിച്ചു ജീവിക്കുന്നത്. നല്ലൊരു ഭരണാധിപന് കണ്ണുണ്ടായാൽ മാത്രം പോര കാണാനുള്ള കാഴ്ച്ച ശക്തിയും വേണം. പ്രവാസികൾ നിത്യവും വേദനയിൽ കഴിഞ്ഞുകൂടിയപ്പോൾ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരെപ്പോലെ പ്രവാസികൾക്കായി മുതലക്കണ്ണീർ ഒഴുക്കികൊണ്ടിരിക്കുന്നവർ. ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷവും അധിക വിദ്യഭ്യാസ യോഗ്യതകൾ ഉള്ളവരല്ല. അവർ സാധാരണ തൊഴിൽവർഗ്ഗത്തില്പെട്ടവരാണ്. സ്വന്തം വിടും ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചു് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു് കഠിന പ്രയത്നത്തിലൂടെ കിട്ടുന്ന ശമ്പളം നാട്ടിലയച്ചു കുടുംബം പോറ്റുന്ന പ്രവാസി ഈ ദുർഘട വേളയിൽ വിമാന കൂലി കൊടുക്കണമെന്ന് പറയുന്നത് അമിതമായ സുഖലോലുപതയിൽ ജീവിക്കുന്ന ഭരണാധിപന് അറിയണമെന്നില്ല. എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വിമാനക്കൂലി കൊടുക്കാത്തത്? അതിൽ നമ്മുടെ എംബസികൾ എന്തുകൊണ്ട് ഇടപെട്ടില്ല. അവർ കൊടുക്കില്ലെങ്കിൽ എന്തുകൊണ്ട് എംബസികൾ അവർക്ക് യാത്രക്കൂലി കൊടുക്കുന്നില്ല? അന്ധവിശ്വാസങ്ങൾ വളമിട്ട് വളർത്തുന്നതുപോലെ ജനാധിപത്യത്തിൽ ഒരു ജീർണ്ണസമൂഹത്തെ വളർത്തുന്നവർക്ക് വേദനിക്കുന്നവനോട് അനുകമ്പ തോന്നണമെന്നില്ല. നിർവാജ്യമായ സ്‌നേഹത്തോടെ ഒന്ന് നോക്കുവാൻപോലും അവർക്കാവില്ല. ഇന്ത്യൻ ജനാധിപത്യം ക്രൂരമായിക്കൊണ്ടിരിക്കുന്നതിന്റ തെളിവാണിത്. വേട്ടക്കാരന് ഇരയുടെ നൊമ്പരം തിരിച്ചറിയണമെന്നില്ല.
ലോകത്തുള്ള യജമാനന്മാർ, മുതലാളിമാർ അടിമകളോടെ കാട്ടിയ സമീപനമാണ് ഈ ഭരണാധിപന്മാർ പ്രവാസികളോട് കാട്ടുന്നത്. മുൻപ് രോക്ഷകുലാരായ യജമാനന്മാരും അവന്റെ കാവൽക്കാരും അടിമകളെ മർദ്ദിച്ചു അവശരാക്കിയെങ്കിൽ ഗൾഫിലെ കൂലിവേല തൊഴിലാളികൾ താമസിക്കുന്നത് പത്തും പതിനഞ്ചും പേരുള്ള മുറികളിലാണ്. നിത്യവും അവരുടെ മനസ്സ് സംഘര്ഷത്തിലാണ്. തന്റെ മുറിയിൽ പാർക്കുന്ന ആർക്കാണ് കൊറോണ കോവിഡ് രോഗമുള്ളത്? അതാണ് അവരുടെ ആശങ്ക. ജീവനും മരണവും തമ്മിലുള്ള മാനസിക പോരാട്ടം. അവർ പരസ്പരം നോക്കാൻപോലും ഭയപ്പെടുന്നു. ഒരു ഭാഗത്തു് പട്ടിണിയടക്കം ദുഃഖ ദുരിതങ്ങൾ. മറുഭാഗത്തു് ചൈന കയറ്റിവിട്ട ജൈവ കൊറോണ രാക്ഷസ്സൻ. ഇങ്ങനെ നീണ്ട നാളുകൾ നീറിനീറി ജീവിക്കാൻ, മാനസിക പീഡനങ്ങളനുഭവിക്കാൻ ഇടയാക്കിയത് ആരാണ്? ഭരണത്തിലരിക്കുന്നവരോട് പത്രക്കാർ പ്രവാസികളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം മുട്ടുക മാത്രമല്ല അവർക്കായി ശക്തമായ യാതൊരു നടപടിയുമെടുത്തില്ല. പഴങ്കഞ്ഞി കുടിച്ചാലും പത്രാസും പൊങ്ങച്ചവും വിടില്ല എന്ന ഭാവമുള്ളവർ. വിമർശിക്കുന്നവരെ ശത്രുപക്ഷത്തു കാണുന്നവർ.
കേരളത്തിന്റ സമ്പത്തു് ഘടനയിൽ ഗാഢമായി ഇടപെട്ട കേരളിയെന്റെ പട്ടിണി മാറ്റിയ, കാലാകാലങ്ങളിലായി ജന്മനാടിനെ നെഞ്ചോട് ചേർത്ത് സാധ്യമായ സകല സഹായങ്ങളും ചെയ്തുകൊടുത്ത പാവം പ്രവാസികളോട് അവരുടെ ദുഃഖ വേളയിൽ കാട്ടിയ നന്ദികേട് അധികാരസ്ഥന്മാർക്ക് അറിയാഞ്ഞിട്ടല്ല അതിലുപരി അവരുടെയുള്ളിലെ ഭരണകൂട ഭീകരതയാണ്. അമിതമായ അധികാര സുഖഭോഗങ്ങളിൽ ജീവിക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ എങ്ങനെ വോട്ടുപെട്ടി നിറക്കാം അതാണ് ചിന്ത. അതിനുള്ള ഗുഢതന്ത്രങ്ങൾ മെനഞ്ഞെടുക്കും. പ്രസ്താവനകൾ നടത്തും. സങ്കീർണ്ണമായ വൈകാരികത നിറഞ്ഞ ഈ ഘട്ടത്തിൽ തന്റെ ജനത്തെ രക്ഷപെടുത്താൻ ഇത്ര നാളുകളായിട്ടും എന്ത് ചെയ്തു? നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവരെ തള്ളിവിടില്ലായിരുന്നു. അവർ അനുഭവിച്ച ഹൃദയവ്യഥകൾ ആർക്കുമറിയില്ല.
ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവം എന്ന പേരിൽ ഓരോരുത്തർ കൊട്ടരിടത്തും പാട്ടൊരിടത്തും എന്ന വിധത്തിലാണ് സംസാരിക്കുന്നത്. അസാധാരണ സംഭവമെങ്കിൽ അസാധാരണ നടപടികളാണ് ആവശ്യം. അതിന് അസാധാരണ ചൈതന്യമുണ്ടായിരിക്കും. അത് സ്തുതിപാഠകരും ചുമടുതാങ്ങികളും പറയുന്നതുപോലെയല്ല. മാനസികവും ശാരീരികവുമായി തളർന്നുകൊണ്ടിരിക്കുന്ന പ്രവാസികളെ കാറ്റിൽപ്പെട്ട പഞ്ഞിപോലെ തള്ളിക്കളയുന്നത് അമ്പരപ്പോടെയാണ് പ്രവാസലോകം കാണുന്നത്. കൊറോണ പോലെ ഭരിക്കുന്ന സർക്കാരുകളും ഭയവും ഭീതിയും സംശയങ്ങളും ജനിപ്പിക്കുന്നു. പാവം പ്രവാസികൾ അവരുടെ വേദനകളെ നിശ്ശബ്‌ദം താലോലിക്കുന്നു. കണ്ണുനീർ വാർക്കുന്നു. കൊറോണയെ, പട്ടിണിയെ, നൊമ്പരങ്ങളെ കിഴടക്കാൻ സാധിക്കാതെ വീർപ്പുമുട്ടലുമായി നിത്യവും കഴിയുന്നു.
ഈ ദിവസംവരെ പ്രവാസികളുടെ കാര്യത്തിൽ സജീവമായി ഇടപെടാൻ എന്തുകൊണ്ട് ഭരിക്കുന്നവർക്ക് സാധിച്ചില്ല എന്നത് സാധാരണ പ്രവാസി ചോദിക്കുന്ന ചോദ്യമാണ്. മനുഷ്യത്വരഹിതമായ ക്രൂരതകളെ താലോലിക്കാൻ പ്രബുദ്ധരായ ജനത ഒരിക്കലും തയ്യാറാകില്ല. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് മാനവികത കാണേണ്ടത്. കുവൈറ്റ് യുദ്ധ കാലത്തു് അത് ഞാൻ നേരിൽ കണ്ടു. കുവൈറ്റിൽ നിന്ന് സൗദി ദമ്മാമിലെത്തിയ മലയാളിമക്കളെ ഞങ്ങൾ ദഹറാൻ എയർപോർട്ടിൽ എത്തിച്ചതും പലരും ജോർദ്ദാൻ വഴി കേരളത്തിലെത്തിയതും ഓർമ്മയിലെത്തുന്നു. ഈ അപകടവേളയിൽ ഒരു പ്രവാസി ചിന്തിക്കുന്നത് പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാതെ നാടുകടത്തിയ ഇന്ത്യൻ വ്യവസ്ഥിതിയും തങ്ങളെ ഇത്രയും നാൾ ചുഷണം ചെയ്ത് ജീവിച്ച അധികാരിവർഗ്ഗത്തെയുമാണ്. മൗലിക അവകാശങ്ങൾ വെറും പാഴ്വാക്കുകളായി മാറുന്ന കാലം. കൊറോണ ജീവിതം പ്രവാസിക്ക് സമ്മാനിച്ചത് കോട്ടങ്ങൾ മാത്രമാണ്.
ഈ പടർന്നു പന്തലിച്ച മഹാരോഗത്തെ പൊരുതി ജയിക്കാൻ വോട്ടുപെട്ടിയന്ത്രം നിറക്കാൻ പ്രവാസികൾക്കായി തെരെഞ്ഞെടുത്ത ഒന്നിലധികം സംഘടനകളുണ്ട്. പ്രവാസികൾക്ക് സഹായകമായി ഇവർ എന്ത് ചെയ്തുവെന്നറിയില്ല. ഈ പോരാട്ടത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകളെ കയ്യടിച്ചു അഭിനന്ദിക്കാൻ എന്നെപ്പോലുള്ള ദുർബലരായ പ്രവാസികൾക്കാവില്ല. ഭരണകൂടങ്ങൾ സൃഷ്ടിച്ച അരാജകത്വവും മരണവും ഭയവും മൗലികമായ മനുഷ്യവകാശ ലംഘനങ്ങളും ആദരവിനേക്കാൾ ആഴത്തിലുള്ള മുറിവുകളാണ് പ്രവാസിക്ക് സമ്മാനിച്ചത്. നിരപരാധികളായ പ്രവാസികളോട് ഇന്നുവരെ കാട്ടിയത് പ്രാകൃതമായ ക്രൂരതയാണ്. ദുരിതങ്ങളുടെ ചുമടുമായിട്ടെത്തുന്ന പ്രവാസികളെ മാനസികമായി തളർത്താതെ അവരുടെ ആവശ്യങ്ങളിൽ പങ്കാളികളാകാൻ ക്രിയാത്‌മകമായ ഇടപെടൽ ആവശ്യമാണ്. അത് ഭൂതകാലത്തിൽ നിന്നുള്ള ഒരു മോചനമായിരിക്കും കാറ്റുള്ളപ്പോൾ തൂറ്റുന്ന ഈ രാഷ്ട്രീയ തന്ത്രം അവസാനിപ്പിക്കുക.
(www.karoorsoman.net)
പ്രവാസികളുടെ വരവിന് വിപുലമായ തയാറെടുപ്പുകളുമായി കേരളം. ആശുപത്രികളിലും ഹോട്ടലുകളിലും ഹോസ്ററലുകളിലുമായി രണ്ടരലക്ഷം കിടക്കകളാണ് സജ്ജമാക്കുന്നത്. പതിനോരായിരത്തി എണ്‍പത്തിനാല് ഐസലേഷന്‍ കിടക്കകളും സജ്ജമാണ്. നടപടികള്‍ വേഗത്തിലാക്കാനും ട്രെയ്സ് ചെയ്യാനും ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിക്കും.
ജന്മാനാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ ജാഗ്രതയോടെയുളള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനെ. ക്യുആര്‍ കോഡ് വഴി ഇവരെ പിന്തുടരാനും കഴിയും. താപനില പരിശോധിച്ച് പനിയുണ്ടെങ്കില്‍ ഐസലേഷന്‍ ബേയിലേക്കും തുടര്‍ന്ന് കോവിഡ് ആശുപത്രിയിലേയ്ക്കും മാററും. രോഗലക്ഷണങ്ങളില്ലാത്തവരെ അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജം.
കാറ്റഗറി എയില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി ബാത്ത് റൂം സൗകര്യത്തോടുകൂടിയ ഒറ്റബെഡുകള്‍ 79807 എണ്ണം തയാറാക്കും. 73790 ഉം തയാറാണ്. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലും അവയോട് അനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലുമായി 18599 ഒററബെഡ് മുറികളും തയാറാക്കും. എന്‍ജീനീയറിങ് കോളജുകള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ തുടങ്ങിയവയിലായി 59301 കിടക്കകളും , ഗോഡൗണുകള്‍, സര്‍ക്കാര്‍ ഒാഫീസുകളോടനുബന്ധിച്ചുളള ഹാളുകള്‍ എന്നിവിടങ്ങളിലായി 72665 കിടക്കകളും ഒരുക്കും. ഇവിടങ്ങളില്‍ ഒരു മുറിയില്‍ രണ്ടോ അതിലധികമോ പേരുണ്ടാകും. ആകെ രണ്ടരലക്ഷം കിടക്കകളില്‍ ഒരു ലക്ഷത്തി അറുപത്തിമൂവായിരം തയാറാക്കിക്കഴിഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിററി സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തുടങ്ങി 43 സ്റ്റേഡിയങ്ങളിലായി 20677 കിടക്കകള്‍ സജ്ജമാക്കും. 33798 കിടക്കകളുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 23830 കിടക്കകളുമായി എറണാകുളം രണ്ടാമതാണ്. കോഴിക്കോട് 19986 കിടക്കകളാണ് ഒരുക്കുന്നത്. ജില്ലാഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വകുപ്പാണ് സൗകര്യങ്ങള്‍ തയാറാക്കുന്നത്.