Middle East

അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ”ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‌ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുകയാണ്. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെ മാറ്റേണ്ടതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

‘ഗവര്‍ണ്‍മെന്റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ കടുത്ത പിന്തുണക്കാരില്‍ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്‌ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ സമവായ ശ്രമത്തിനായുള്ള മോഡിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

യു.എ.ഇ രാജകുടുംബാംഗവും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്‌ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് അബുദാബിയില്‍ മരിച്ചത്.യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

അബുദാബി: സ്കൂളിലെ മികച്ച, സ്‌നേഹമയിയായ അധ്യാപിക.. സ്നേഹത്തോടെ പുഞ്ചിരിതൂകി കുട്ടികളെ പഠിപ്പിക്കുന്ന അവരുടെ പ്രിയ ടീച്ചർ… ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രിൻസി… എന്നാൽ തന്റെ പ്രിയ മക്കളുടെ എല്ലാമായിരുന്ന പ്രിൻസി എന്ന അമ്മയുടെ കൊറോണ ബാധിച്ചുള്ള  മരിണം…  അബുദാബിയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വേദനയായി അവരുടെ മനസിലേക്ക്, ഹൃദയത്തിലേക്ക്‌ ആഴ്ന്നിറങ്ങുകയായിരുന്നു.

അബുദാബിലെ മലയാളികളുടെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ആണ് പ്രിൻസിയുടെ മരണാന്തര ചടങ്ങുകൾ സാക്ഷിയായത്. തങ്ങളുടെ എല്ലാമായിരുന്നു അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനാകാതെ എന്ത് സംഭവിക്കുന്നത് എന്ന് അറിയാതെ  എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ബന്ധുവിന്റെ വീട്ടിൽ… തന്റെ പാതിയായ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭര്‍ത്താവ്, ഇവരെയെല്ലാം എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും…  പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിനെ ഉറ്റവര്‍ അന്ത്യ യാത്രയാക്കിയത് കാണാമറയത്തുനിന്ന്, പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ.

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിന്‍സി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയില്‍ സംസ്‌കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കും അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായില്ല.

പ്രിയതമയെ സംസ്‌കരിക്കാനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാന്‍ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കള്‍ മൂന്നു പേരെയും മോര്‍ച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല. അവര്‍ വീട്ടില്‍ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാര്‍ തോമാ പള്ളി പ്രയര്‍ ഗ്രൂപ്പ് അംഗമായ പ്രിന്‍സി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

എപ്പോഴും മുഖത്ത് ശാന്തത പ്രകടിപ്പിച്ചിരുന്ന, അധ്യാപനവൃത്തിയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രിൻസിക്ക് അന്ത്യഞ്ജലി അർപ്പികുമ്പോൾ കലങ്ങിയ മനസ്സുമായി പ്രവാസി മലയാളികൾ… ഇനിയും വേദനകൾ തരരുതേ എന്ന പ്രാർത്ഥനയോടെ…

സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് പ്രായം 18 വയസ്സോ, അതില്‍ താഴെയോ ആണെങ്കില്‍ അത്തരക്കാരെയാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കുക. ഇവരെ ജുവനൈല്‍ ഹോമുകളില്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കും.

ഇത് സംബന്ധിച്ച് സൗദി ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ വധശിക്ഷ നിര്‍ത്തി വെക്കാനും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി.

നേരത്തെ, വിവിധ കേസുകളില്‍ വിധിക്കാറുണ്ടായിരുന്ന ചാട്ടയടി ശിക്ഷയും സൗദിയില്‍ അടുത്തിടെ നിരോധിച്ചിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് ഉത്തരവ്.

1970കളില്‍ പൂനെയിലെ ഒരു ചെറുകിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വിതരണക്കാരനായിരുന്നു ഷെട്ടി. ജോലിയേക്കാള്‍ ആ ചെറുപ്പക്കാരന് കൂടുതല്‍ ശ്രദ്ധ രാഷ്ട്രീയത്തിലായിരുന്നു. ഇതോടെ ബിസിനസ് പൊട്ടി. ഈയിടെയാണ് സഹോദരിയുടെ വിവാഹമെത്തിയത്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് എം.ഡി കെ.കെ പൈയെ കണ്ട് ഒരു വ്യക്തിഗത വായ്പ സംഘടിപ്പിച്ചു. പണം തിരിച്ചടക്കാനായിരുന്നു പാട്. പണത്തിന് ബുദ്ധിമുട്ടായതോടെ അന്നത്തെ ഭാഗ്യാന്വേഷകരായ ചെറുപ്പക്കാരെ പോലെ ഷെട്ടിയും കടല്‍ കടന്ന് യു.എ.ഇയിലെത്തി.

1973ലാണ് ഷെട്ടി അബുദാബിയിലായത്. അമ്പത്തിയാറ് രൂപ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. അത് മോഷ്ടിക്കപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചെങ്കിലും അറബി അറിയാത്തത് കൊണ്ട് അതു തരപ്പെട്ടില്ല. മരുന്നു വില്‍ക്കുന്ന നാട്ടിലെ ജോലിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കല്‍ റപ്രസന്റേറ്റീവായി.

കൊടുംചൂടേറ്റ് കഠിനമായി ജോലി ചെയ്ത് തിരിച്ചെത്തിയ ഷെട്ടി സ്വന്തമായി വസ്ത്രങ്ങള്‍ കഴുകി. രാത്രിയില്‍ ഉണക്കി അടുത്ത ദിവസം അതു തന്നെ ധരിച്ച് വീണ്ടും ജോലിക്ക് പോയി. അക്കാലത്ത് മരുന്നു വില്‍ക്കാനായി ഉപയോഗിച്ച സാംസോനൈറ്റ് ബാഗ് ഷെട്ടി ഓര്‍മയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ റപ്പില്‍ നിന്ന് കമ്മിഷന്‍ അടിസ്ഥാനത്തില്‍ പാക്കറ്റില്‍ അടച്ച ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ജോലി കൂടി ഷെട്ടിയാരംഭിച്ചു.

അതിനിടെ, 1975ല്‍ ഷെട്ടി ഒരു സ്വകാര്യ മെഡിക്കല്‍ ക്ലിനിക് ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യ ആരോഗ്യപരിരക്ഷ വഴിയായിരുന്നു പുതിയ സംരംഭം. ഷെട്ടി അതില്‍ ഒരവസരം കണ്ടു. രണ്ട് മുറി അപ്പാര്‍ട്‌മെന്റില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍.എം.സി) എന്ന പേരിലായിരുന്നു ക്ലിനിക്. ഡോക്ടര്‍ ഭാര്യ തന്നെ, ചന്ദ്രകുമാരി ഷെട്ടി. ബിസിനസ് ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു ഇത്. അക്കാലത്ത് ക്ലിനികിലെ ആംബുലന്‍സ് ഡ്രൈവര്‍ പോലുമായിട്ടുണ്ട് ഷെട്ടി. എന്‍.എം.സി വളര്‍ന്നു വലുതായി, രണ്ടായിരം ഡോക്ടര്‍മാരും 45 ആശുപത്രിയുമുള്ള വലിയ സംരംഭമായി മാറി പിന്നീടത്.

എന്‍.എം.സിയുടെ പഴയ കെട്ടിടങ്ങളില്‍ ഒന്നിനു മുമ്പില്‍ ഷെട്ടി
അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഷെട്ടി അടുത്ത അവസരം ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് പണമയക്കാന്‍ വരി നില്‍ക്കുന്ന കുടിയേറ്റ തൊഴിലാകളില്‍ നിന്നാണ് ആ ആശയം ഷെട്ടിയുടെ മനസ്സില്‍ ഉയിരെടുത്തത്. ഇതോടെ 1980ല്‍ നാട്ടിലേക്ക് പണം അയക്കുന്നതിനായി യു.എ.ഇ മണി എക്‌സ്‌ചേഞ്ച് നിലവില്‍ വന്നു. ബാങ്കുകള്‍ വാങ്ങുന്നതിലും കുറച്ച് പണം ഈടാക്കിയതോടെ മണി എക്‌സ്‌ചേഞ്ച് വളര്‍ന്നു. 31 രാജ്യങ്ങളിലെ 850 ഡയറക്ട് ബ്രാഞ്ചുകളുണ്ടായി. എക്‌സ്പ്രസ് മണി പോലുള്ള ഉപകമ്പനികളും വലുതായി. പെട്ടെന്നുള്ള വിനിമയം, വേഗത്തിലുള്ള ട്രാന്‍സ്ഫര്‍ എന്നിവയായിരുന്നു മണി എക്‌സ്‌ചേഞ്ചിന്റെ വിജയരഹസ്യം. പിന്നീട് ഈ കമ്പനികള്‍ എല്ലാം ഫിനാബ്ലര്‍ എന്ന ഒറ്റക്കുടക്കീഴിലായി. 2003ല്‍ നിയോഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സംരംഭം തുടങ്ങി.

ബിസിനസ് വളര്‍ന്നതോടെ ഷെട്ടിയുടെ മൂല്യവും കമ്പനികളുടെ മൂല്യവും വളര്‍ന്നു. 2005ല്‍ അബുദാബി സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് അബുദാബി പുരസ്‌കാരം നല്‍കി ഷെട്ടിയെ ആദരിച്ചു. 2009ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി. ഇക്കാലയളവില്‍ ഷെട്ടിയുടെ നോട്ടം ഇന്ത്യയിലുമെത്തി. 180 വര്‍ഷം പഴക്കമുള്ള അസം കമ്പനിയിലും മുംബൈയിലെ സെവന്‍ ഹില്‍സ് ഹോസ്പിറ്റലിലും നിക്ഷേപമിറക്കി. കേരളത്തിലെയും ഒഡിഷയിലെയും ആശുപത്രികളിലും ഷെട്ടി പണമിറക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ എന്‍.എം.സി ഹെല്‍ത്ത് രജിസ്റ്റര്‍ ചെയ്തു. എല്‍.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ അബുദാബി കമ്പനിയായിരുന്നു എന്‍.എം.സി. 187 മില്യണ്‍ യു.എസ് ഡോളറായിരുന്നു ആസ്തി.

ബിസിനസുകാരന്‍ ആയിരിക്കെ തന്നെ നാട്ടിലെ കലയയെയും കലാകാരന്മാരെയും ഷെട്ടി ആദരിച്ചിരുന്നതായി സൂര്യ ഫെസ്റ്റിവല്‍ ഓഫ് ആര്‍ട് ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. ‘മുപ്പത് വര്‍ഷമായി ഫെസ്റ്റിവലിന്റെ രക്ഷാധികാരിയാണ് ഷെട്ടി. കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ടായി ഞാനുണ്ടായിരുന്ന കാലത്ത് കലാകാരന്മാര്‍ക്കായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വന്നിരുന്നു. എല്ലാ കലാകാരന്മാരുടെയും ആറായിരം രൂപ വരുന്ന പ്രീമിയം അടച്ചത് ഷെട്ടിയാണ് എന്ന് മിക്കവര്‍ക്കും അറിയില്ല’ – അദ്ദേഹം വ്യക്തമാക്കി. മറ്റൊരവസരത്തില്‍ യേശുദാസിന്റെ സംഗീതക്കച്ചേരി കഴിഞ്ഞ് സ്റ്റേജില്‍ കയറി തന്റെ റോള്‍സ് റോയ്‌സിന്റെ ചാവിയാണ് ഷെട്ടി നല്‍കിയത്. ഇതിനിടെ ആയിരം കോടി ചെലവിട്ട് എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള ആലോചനകളും നടന്നു. അതു മുന്നോട്ടു പോയില്ല.

ബുര്‍ജ് ഖലീഫയിലെ 100,140 നിലകള്‍ മുഴുവന്‍ വാങ്ങിയതോടെ ഷെട്ടി വാര്‍ത്തകളില്‍ നിറഞ്ഞു. ദുബൈയിലെ വേള്‍ഡ് ട്രൈഡ് സെന്ററിലും പാം ജുമൈറയിലും അദ്ദേഹത്തിന് ആസ്തികളുണ്ടായി. ഏഴ് റോള്‍സ് റോയ്‌സ് കാറുകളും ഒരു മേ ബാക്കും ഒരു വിന്‍ഡേജ് മോറിസ് മൈനര്‍ കാറും സ്വന്തമായുണ്ട്.

എന്‍.എ.സിയുടെ പേരിലാണ് ഷെട്ടി ആഗോളതലത്തില്‍ അറിയപ്പെട്ടത്. 2018ല്‍ രണ്ടു ബില്യണ്‍ യു.എസ് ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2019 മെയില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളുടെ അംബ്രല്ല ബോഡിയായ ഫിനാബ്ലര്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.

പാലക്കാട്ടുകാരായ രണ്ടു മലയാളികളായിരുന്നു ഇതിന്റെ ചാലകശക്തികള്‍. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന വേളയില്‍ എന്‍.എം.സിയുടെ സി.എഫ്.ഒ പ്രശാന്ത് മംഗാട്ടായിരുന്നു. സഹോദരന്‍ പ്രമോദ് മംഗാട്ട് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒയും ഫിനാബ്ലറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും. 2003ലാണ് ഈ കുടുംബം ഷെട്ടിയുടെ സാമ്രാജ്യത്തിലെത്തിയത്. 2017ല്‍ ഷെട്ടി എന്‍.എം.സി ഹെല്‍ത്തിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി. പ്രശാന്തായി അടുത്ത സി.ഇ.ഒ.

2019ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനി മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയത് അടക്കമുള്ള അക്കൗണ്ടുകളിലെ കൃത്രിമമാണ് മഡ്ഡി വാട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയത്. ഇതോടെ 2020 ജനുവരിയില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു. ആരോപണം അന്വേഷിക്കാന്‍ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന ഫ്രീഹ് ഗ്രൂപ്പിനെ കമ്പനി ഏല്‍പ്പിച്ചു.

ഡയറക്ടര്‍ ബോര്‍ഡിനും സ്‌റ്റോക് മാര്‍ക്കറ്റിനും അജ്ഞാതമായ 335 മില്യണ്‍ യു.എസ് ഡോളറിന്റെ ധനയിടപാട് ഷെട്ടിയും മറ്റൊരു പ്രധാന ഓഹരിയുടമ ഖലീഫ ബിന്‍ ബുത്തിയും നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഓരോ ഓഹരിയുടമയ്ക്കും എത്ര ഓഹരികള്‍ ഉണ്ട് എന്നതിലും ആശയക്കുഴപ്പം നിലനിന്നു. ചില ഓഹരിയുടമകള്‍ അവരുടെ ഓഹരിയെ കുറിച്ച് ‘തെറ്റായ വിവരങ്ങള്‍ നല്‍കി’യെന്ന് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. രഹസ്യ വായ്പ പുറത്തു വന്നതോടെ സി.ഇ.ഒ മംഗാട്ട് തെറിച്ചു. ഫെബ്രുവരിയില്‍ ഷെട്ടിയും പടിയിറങ്ങി.

അതിനിടെ, ഫിനാബ്ലറിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മൂന്നാം കക്ഷി വായ്പയ്ക്കായി 100 മില്യണ്‍ യു.എസ് ഡോളറിന്റെ അണ്‍ ഡിസ്‌ക്ലോസ്ഡ് ചെക്ക് നല്‍കി എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. എന്‍.എം.സിക്ക് 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടാണ് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 2.1 ബില്യണ്‍ ഡോളറാണ് കടം എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. വായ്പാ ദാതാക്കള്‍ മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

എന്നാലും എന്‍.എം.സിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അബുദാബി വെല്‍ത്ത് ഫണ്ടായ മുബാദല നിക്ഷേപ കമ്പനി എന്‍.എം.സിയില്‍ നിക്ഷേപം നടത്തുകയാണ് എന്ന് കഴിഞ്ഞ ദിവസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട ചെയ്തിരുന്നു. യാത്രാ നിയന്ത്രണം അവസാനിച്ചാല്‍ താന്‍ അബൂദാബിയില്‍ എത്തുമെന്ന് ഷെട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും എമിറേറ്റ്‌സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ചെറിയ കടങ്ങളല്ല എന്‍.എം.സിക്ക് തിരിച്ചടക്കാനുള്ളത്. എണ്‍പതോളം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. അബൂദാബി കമേഴ്‌സ്യല്‍ ബാങ്ക് (963 മില്യണ്‍ യു.എസ് ഡോളര്‍), ദുബൈ ഇസ്‌ലാമിക് ബാങ്ക് (541 മില്യണ്‍ യു.എസ് ഡോളര്‍), അബുദാബി ഇസ്‌ലാമിക് ബാങ്ക് (325 മില്യണ്‍ യു.എസ് ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് (250 മില്യണ്‍ യു.എസ് ഡോളര്‍), ബാര്‍ക്ലേയ്‌സ് ((146 മില്യണ്‍ യു.എസ് ഡോളര്‍) എന്നിവ ഇതില്‍ ചിലതു മാത്രം. ഗ്രൂപ്പിന്റെ മൊത്തം കടം 6.6 ബില്യണ്‍ ഡോളറാണ് എന്നാണ് കരുതപ്പെടുന്നത്.

2018 മദ്ധ്യത്തില്‍ ഷെട്ടി ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്, ‘ഒരു ദിവസം പ്രശ്‌നങ്ങളില്ല എങ്കില്‍ അതെനിക്ക് നല്ല ദിനമല്ല. പരിഹരിക്കാന്‍ എനിക്ക് പ്രശ്‌നങ്ങളുണ്ടാകണം. അപ്പോഴേ സംതൃപ്തിയാകൂ’ – ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

കോണ്‍ഗ്രസുകാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഷെട്ടി. അച്ഛന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എങ്കിലും മകന് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തോടായിരുന്നു പ്രിയം. തന്റെ ഇരുപതുകളില്‍ രണ്ടു തവണ ഉഡുപ്പി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ഷെട്ടി ജനസംഘം ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങി. ‘അക്കാലത്ത് ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു ഞാന്‍…. വായ്‌പേയി നല്ല പ്രാസംഗികന്‍ ആയിരുന്നു. ഞങ്ങളുടെ പ്രദേശത്ത് എന്റെ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം’ – 2018ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1968ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ഉഡുപ്പിയില്‍ ജനസംഘ് അധികാരത്തിലെത്തി. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷെട്ടി കൗണ്‍സിലിലെ വൈസ് പ്രസിഡണ്ടുമായി. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ എത്തിയ വേളയില്‍ അതിന്റെ പ്രധാന സംഘാടകരില്‍ ഒരാളും ഷെട്ടിയായിരുന്നു.

കടപ്പാട് : ദ എക്‌ണോമിക് ടൈംസ് & ഇന്ദുലേഖ അരവിന്ദ്

ഇന്ന് നമ്മുടെ നാട്ടിലേക്ക് അയക്കാൻ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവൻ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു.അതിൽ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകൻ ഡേവിഡിൻെറതായിരുന്നു. എംബാമിംഗ് കഴിഞ്ഞ് കൊച്ചുമകൻെറ ശരീരം പെട്ടിക്കുളളിൽ വെച്ച് ആണി തറക്കുമ്പോൾ മാതാപിതാക്കളുടെ കരച്ചിൽ എനിക്കും സഹപ്രവർത്തകർക്കും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു.കുഞ്ഞ് വാവയായിരുന്നപ്പോൾ ഡേവിഡിനെ ഗൾഫിൽ കൊണ്ട് വന്ന് വളർത്തി,സ്കൂളിൽ ചേർത്തു.11വയസ്സുവരെ മാത്രമെ ആ മാതാപിതാക്കൾക്ക് അവനെ പരിപാലിക്കുവാനും സ്നേഹിക്കുവാനുളള അവസരം ദെെവം കൊടുത്തുളളു.കുഞ്ഞു ഡേവിഡ് ദെെവത്തിൻെറ സന്നിധിയിലേക്ക് യാത്രയായി.മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാൻ നാട്ടിലേക്ക് അയച്ഛു..ഇവിടെയും നമ്മുടെ കേന്ദ്രസർക്കാരിൻെറ പിടിവാശി മൂലം മാതാപിതാക്കൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല.മകൻ നഷ്ടപ്പെട്ട വേദന ഒന്ന്,അതുപോലെ തന്നെ പൊന്നുമകൻെറ അന്ത്യകർമ്മം പോലും ചെയ്യാൻ ഭാഗ്യം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ, ഒന്ന് ചിന്തിച്ചു നോക്കു.ഈ വേദനകൾ ഒക്കെ നേരിൽ കാണുന്നവരാണ് പ്രവാസികളായ ഞങ്ങൾ,സാമൂഹിക പ്രവർത്തകർ. ഈ മാതാപിതാക്കളുടെ കണ്ണ്നീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടത്. ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനും പെെസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ ?. അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ അവർ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ.ഞങ്ങൾ ചോദിക്കേണ്ടത്. ഞങ്ങൾ പ്രവാസികളെ രണ്ടാം പൗരന്മരായി കാണുന്ന നിങ്ങളുടെ നയം തിരുത്തു.ഇനിയും നിങ്ങൾ തീരുമാനങ്ങൾ എടുക്കാൻ വെെകിയാൽ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്.എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല.എല്ലാം നേരിടാനുളള മനകരുത്ത് ദെെവം അവർക്ക് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ലോകരാജ്യങ്ങളിൽ കോവിഡ് പകർന്ന് പിടിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ തിടുക്കപ്പെട്ട് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ താർപര്യമറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളെ കണ്ടെത്താൻ നോർക്ക ആരംഭിച്ച രജിസ്ട്രേഷനോടും വലിയ രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്.

ഇന്നലെ വൈകീട്ടോട്ടെയായിരുന്നു നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. നടപടി ഒരു രാത്രി പിന്നിട്ടപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 1.45 ലക്ഷം പിന്നിട്ടു. രാവിലെ ആറുമണിയോടെയാണ് രജിസ്ട്രേഷൻ ഒന്നരലക്ഷത്തോട് അടുത്തത്.  www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

എന്നാൽ, ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം എത്തിക്കുക എന്നൊരു തീരുമാനം ഇല്ലെന്ന് നേരത്തെ തന്നെ നോർക്ക വ്യക്തമാക്കിയിരുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന. അതിനാൽ തന്നെ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അധികൃകർ ചൂണ്ടിക്കാട്ടുന്നു. വിദേശത്തെ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിം​ഗ് വഴി ച‍ർച്ചയും നടത്തിയിരുന്നു.

അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങൾ ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ആദ്യം ദിനം തന്നെ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനി സംഭവിക്കാൻ പോവുന്നത് പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവാണെന്ന സൂചനകൂടിയാണ് ലഭ്യമാവുന്നത്. എന്നാൽ, പ്രവാസികള്‍ തിരിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തില്‍ കഴിയണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെയും നാട്ടിലെത്തിക്കാനും നോര്‍ക്ക ഇടപെടൽ ശക്തമാക്കും. ഇതിനായുള്ള രജിസ്ട്രേഷനും നോർക്ക ഉടൻ ആരംഭിക്കും.

സൗദി അറേബ്യയിൽ നിലവിലുണ്ടായിരുന്ന ചാട്ടവാറുകൊണ്ടുളള അടി ശിക്ഷ നിരോധിച്ച് സൌദി സുപ്രീം കോടതി ഉത്തരവിട്ടു. വിവിധ കേസുകളിൽ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവർക്ക് ഇനി പിഴയോ തടവു ശിക്ഷയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ലഭിക്കുക.

ചാട്ടയടി ശിക്ഷയായുള്ള എല്ലാ കേസുകളിലും ഇനി തടവോ പിഴയോ മാത്രമാകും ശിക്ഷയായി ലഭിക്കുക. സൽമാൻ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറേയും നേരിട്ടുള്ള നിർദേശത്തിൻറെ ഭാഗമായാണ് ഉത്തരവ്.

രാജ്യത്ത് നടപ്പിലാക്കുന്ന മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മനുഷ്യാവകാശ കമ്മീഷൻ പ്രസിഡണ്ട് ഡോ. അവ്വാദ് ബിൻ സാലിഹ് അൽ അവ്വാദ് പറഞ്ഞു. രാജ്യത്തെ വിവിധ മനുഷ്യാവകാശ പ്രവർത്തരും സ്വദേശികളും തീരുമാനത്തിന് ട്വിറ്ററിൽ പിന്തുണയറിയിച്ചു.

ദുബായിയിൽ യുവതി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ബന്ധുക്കൾ. മാള വട്ടക്കോട്ട കടവിൽ ഇക്ബാലിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അഴിക്കോട് കടവിൽ ഇസ്ഹാഖ് സേട്ടുവിന്റെ മകളുമായ ഷബ്നയാണ് മരിച്ചത്.

ഷബ്നയുടെ പിതാവ്, ഭർത്താവ്, കേരള പ്രവാസി സംഘം അഴീക്കോട് മേഖല കമ്മിറ്റി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്‌സിനും യുഎഇ ഇന്ത്യൻ അംബാസഡർക്കും ദുബായ് ഹൈകമ്മീഷണറേറ്റിലേക്കും പരാതി അയച്ചു.

ഷബ്‌നയുടെ വീട്ടുകാർ പറയുന്നതിങ്ങനെ: കണ്ണൂർ സ്വദേശിനികളായ ദമ്പതികൾ താമസിക്കുന്ന ദുബായ് ഒയാസിസ് കെട്ടിടത്തിലാണ് ഷബ്ന ഗാർഹിക ജോലികൾ ചെയ്തിരുന്നത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നയെ സന്ദർശക വിസയിൽ സെപ്റ്റംബറിൽ കൊണ്ടുപോയത്.

കൊച്ചി പോർട്ടിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് ഇഖ്ബാൽ അസുഖബാധിതനായതോടെ വൻ കടബാധ്യത വന്നതിനാലാണ് 44കാരിയായ ഷബ്ന വാഗ്ദാനത്തിൽ വീണത്. വിസ നൽകി കൊണ്ടുപോയയാൾ കണ്ണൂർ പയ്യന്നൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടിയെ കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ കാൽതെറ്റി വീണ് ഷബ്നക്ക് പൊള്ളലേറ്റതായി പറയുന്നത്.

പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിൽകൂടി വീണെന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷബ്ന മരിച്ചതായി പറയുന്നത്. കോവിഡ് മൂലം കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനായില്ലത്രേ. പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ ദുബൈയിൽ തടസ്സമുണ്ടാകുമായിരുന്നില്ലെന്ന് പ്രവാസി സംഘം പ്രവർത്തകർ പറഞ്ഞതായും വീട്ടുകാർ പറയുന്നു. ഷബ്നയുടെ രണ്ടു സഹോദരിമാരും ഭർത്താവും മകളും മാള പള്ളിപ്പുറത്തെ വീട്ടിലാണ്.

കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചേയ്ഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. ബിആര്‍ ഷെട്ടിയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി.

ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.

അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.

RECENT POSTS
Copyright © . All rights reserved