കുവൈറ്റ്: ഇന്നലെ രാത്രിയില്‍ (09/11/2019) നാല്‍പതാം നമ്പര്‍ റോഡില്‍ വെച്ച് ഉണ്ടായ വാഹന അപകടത്തില്‍ മേഴ്‌സി ബിജുവിന് ദാരുണാദ്യം. ജോലിക്കായി KOC ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയില്‍ ഉണ്ടായ അപകടത്തില്‍ ആണ് മേഴ്‌സിക്ക് ജീവഹാനി സംഭവിച്ചത്. മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.
നെല്ലിക്കുന്ന് നെട്ടാറ വീട്ടില്‍ (അതിര്‍ത്തിയില്‍) സമുവേലിന്റെയും എലിക്കുട്ടിയുടെയും മകനായ ബിജു സാമുവേലിന്റെ ഭാര്യ ആണ് മരണമടഞ്ഞ മേഴ്‌സി. ഏകമകള്‍ പന്ത്രണ്ടു വയസുള്ള ബെറ്റി നാട്ടിലാണ്. കൊട്ടാരക്കര കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്തു കുടുംബാംഗമാണ്.
അബ്ബാസിയയില്‍ നിന്നും അദാന്‍ ഹോസ്പിറ്റല്‍, കെ.ഒ.സി ഹോസ്പിറ്റല്‍, അഹമ്മദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് നടത്തുന്ന അലന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ വണ്ടി ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ തെറിച്ചു വീണ മേഴ്‌സിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി എന്നാണ് പുറത്തുവന്ന വിവരം.
ഇനി റിട്ടേൺ ടാക്സി നിങ്ങളെ തേടി വീട്ടിൽ എത്തും. കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിലെ ടാക്സി ഓപ്പറേറ്റർ സൊസൈറ്റിയാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ വഴിയായി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മുൻ കൂട്ടി ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കൊച്ചി എയർപോർട്ടിൽ നിന്ന് സേവനം നല്ലകുന്നത് കൂടാതെ മടക്ക യാത്രയിലും താമസസ്ഥലത്തുനിന്നും എയർ പോർട്ടിലേയ്ക്ക് ഉള്ള യാത്രയിലും ഈ സേവനം ലഭ്യമാവും എന്നുള്ളതാണ്. ഇത് യാത്രകാർക്ക് സാമ്പത്തികമായ നേട്ടം ഉണ്ടാക്കും എന്നതിനപ്പുറം സുരഷിതമായ യാത്രയ്ക്കും വഴിയൊരുക്കും.
അബുദാബി ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.87 കോടി രൂപ) നേടിയ വ്യക്തിയെ കണ്ടെത്താനാവാതെ അധികൃതര്‍. മലയാളി ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനം ലഭിച്ചത്.ടിക്കറ്റെടുക്കുമ്പോള്‍ തന്ന നമ്പറില്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അദ്ദേഹത്തെ കിട്ടിയില്ല.ഇന്ത്യയിലുള്ള വിജയിയെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന്‍ നായര്‍ എന്നയാളെ അറിയുക പോലുമില്ലെന്നായിരുന്നു മറുപടി. രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന്‍ നായര്‍ ഇവിടെയില്ലെന്നും പ്രതികരിച്ചു. എന്തായാലും വിജയിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഇത്തവണ പത്തില്‍ പത്തും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് സാക്കിര്‍ ഖാന്‍ അര്‍ഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങള്‍ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുല്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍ എന്നിവര്‍ നേടി. പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈനായാണ്. ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പര്‍ വിജയി യു.എ.ഇ.യില്‍ ഇതുവരെ വരാത്ത ആളായിരുന്നു.
ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 29 വയസ്സുള്ള യുവാവും 28 വയസ്സുള്ള ഇയാളുടെ ഭാര്യയുമാണ് കേസിലെ പ്രതികൾ. ഇവർക്ക് 10 വർഷം ജയിൽ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. യുവാവിന്റെ മാതാവാണ് ക്രൂരമായി മരണപ്പെട്ടത്. അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ ‘ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന് ഉറക്കെ ആക്രോശിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.
2018 ഒക്ടോബർ 31–നാണ് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായി സ്ത്രീ മരിച്ചത്. മകളെ ശരിയായ രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. മരിക്കുമ്പോൾ അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. 2018 ജൂലൈ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്.
മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എല്ലുകൾക്കും വാരിയെല്ലുകൾക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരാതി നൽകിയ അയൽക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.
ജോലിക്കു പോകുമ്പോൾ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു പരാതി. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് മാതാവിനെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വിവസ്ത്രയായി അയൽവാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അശ്രദ്ധയും പട്ടിണിയും മൂലം ആരോഗ്യസ്ഥിതി വഷളായതിനാൽ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.
കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ടുമക്കള്‍ മരിച്ച സംഭവത്തില്‍ കീടനാശിനിയോ രാസ വസ്തുവോ ഉള്ളില്‍ ചെന്നതാണ് മരണകാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവിഷബാധയോ അല്ലെങ്കില്‍ കീടനാശിനികള്‍ ശ്വസിച്ചതോ ആവാം മരണകാരണമെന്ന് നേരത്തെ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണ വിവരമറിഞ്ഞ ഉടന്‍ തന്നെ എപ്പിഡമോളജിക്കല്‍ അന്വേഷണ സംഘത്തിലെയും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ടോക്സിക്കോളജി കമ്മീഷനിലെയും ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ കെട്ടിടത്തില്‍ വിശദമായ പരിശോധനയും സംഘം നടത്തി.
മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ നിന്ന് കീടനാശിനിയോ രാസ വസ്തുക്കളോ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെന്ന് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ചുള്ള ഹോട്ട് ലൈനില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ചയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം സ്വദേശി ഷമീമയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (എട്ട് മാസം) എന്നിവര്‍ മരിച്ചത്. ഛര്‍ദിയും ശ്വാസ തടസവും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളോടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ പ്രാണിശല്യം ഒഴിവാക്കാനായി കീടനാശിനി തളിച്ചിരുന്നു. ഇതാണ് കുട്ടികള്‍ക്ക് വിഷബാധയേല്‍ക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.
മദീനയില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ഉംറ ബസപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഉംറ തീര്‍ഥാടകരുടെ ബസില്‍ ട്രെയിലര്‍ ഇടിച്ച് അപകടം. റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.
ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിശ്രമത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകര്‍ന്നു.
ബസിലുണ്ടായിരുന്നവരില്‍ പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ദുബായ്യുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ഒട്ടേറെ പ്രവാസികളുടെ സൈബർ വാളുകളിൽ. ഇൗ ചിത്രങ്ങൾ പങ്കുവച്ചതാകട്ടെ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
അദ്ദേഹം ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നു വീഡിയോയും പടങ്ങളും പകർത്തുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഇന്നു പുലർച്ചെ ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം, അബുദാബി–അൽഎെൻ റോഡ്, അജ്മാൻ, സ്ൈഹാൻ, മിൻഹാദ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയടക്കം മൂടൽമഞ്ഞിൽ കുളിച്ചു നിൽക്കുന്നത് ചിത്രങ്ങളിലും വിഡിയോയിലും കാണാം
ഷാര്‍ജയില്‍ ആദ്യ ഭാര്യയായ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഇന്ത്യൻ ദമ്പതികൾക്ക് ഷാർജ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ ഇന്ത്യൻ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലിൽ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടന്നത്. സഹോദരിയെ കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. ദമ്പതികളും രണ്ടു മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ താമസിക്കുന്ന നിരവധി വില്ലകളാണ് മൈസലൂണ്‍ ഭാഗത്തുള്ളത്.
എടത്വാ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിലകൊള്ളുന്ന ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ *കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന്* ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് അർഹയായി.
ആറാമത് വാർഷികത്തിന്റെ ഭാഗമായിട്ട് ആതുര ശുശ്രുഷ രംഗത്ത് മികച്ച സംഭാവനകൾ നല്കുന്നവർക്ക് വേണ്ടി ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ പുരസ്ക്കാരത്തിനാണ് ഡോ. ലീലാമ്മ ജോർജ് അർഹയായത്. ഫലകവും,10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകൻ അഭി.മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പുരസ്ക്കാരവും പ്രശസ്തി പത്രം യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇൻറർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫും ഒക്ടോബർ 19ന് എടത്വായിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.പ്രസിഡന്റ് ബിൽബി മാത്യം അദ്ധ്യക്ഷത വഹിക്കും.
അബുദാബി സിറ്റി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ കൂടിയായ ഡോ. ലീലാമ്മ ജോർജ് കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണക്കാർക്ക് വേണ്ടി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സാമൂഹ്യ ക്ഷേമ ജീവകാരുണ്യ ആതുര സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ പഠനത്തിൽ സമർത്ഥരും നിർധനരുമായ അനേകം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്കോളർഷിപ്പും നല്കി വരുന്നു. ചങ്ങനാശേരിയിലെ അതിപുരാതനമായ ഡോക്ടേർസ് ടവറിന്റെ ഉടമ കൂടിയാണ്.
1978 മുതൽ അബുദാബിയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ പരിഗണിച്ച് അബുദാബി – കേരള മുസ്ലീം കൾച്ചറൽ സെൻറർ മികച്ച സേവനത്തിനുളള പുരസ്ക്കാരം നല്കി ആദരിച്ചിരുന്നു.
ഡോ.ജോർജ് പീടിയേക്കൽ ആണ് ഭർത്താവ്.താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിൻസൺ ജോർജ് ,കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ, സന്ധി മാറ്റൽ ശസ്ത്രത്രക്രിയയിൽ വിദഗ്ദ്ധനായ ഡോ.ജഫേർസൺ ജോർജ് എന്നിവർ മക്കളും ഷിനോൾ റോബിൻസൺ, ഡോ.അനിൽ ഏബ്രഹാം, ഡോ.നിഷാ ജഫേഴ്സൻ മരുമക്കളും ആണ്.
കഴിഞ്ഞ 4 പതിറ്റാണ്ടായി സാമുഹ്യ-ക്ഷേമ – ജീവകാരുണ്യ ആതുര ശുശ്രുഷ രംഗത്ത് നിലകൊള്ളുന്ന ഡോ.ലീലാമ്മ ജോർജ് എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്.വീണ്ടും ദൈവകൃപയിൽ ആശ്രയിച്ച് അശരണരായവർക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഡോ. ജോർജ് – ലീലാമ്മ കുടുംബം ലക്ഷ്യമിടുന്നത്. സാമൂഹ്യ പ്രവർത്തകനും വള്ളംകളി പ്രേമിയും ആയിരുന്ന പരേതനായ കെ.എം തോമസിന്റെ (പാണ്ടിയിൽ കുഞ്ഞച്ചൻ) മകളാണ് ഡോ. ലീലാമ്മ ജോർജ്.