അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്‍ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
ഭാര്യമാരുടെ പീഡനം നേരിടുന്ന ഏതാനും പുരുഷന്മാര്‍ പരാതികളുമായി കോടതിയെ സമീപിച്ചിരുന്നു. കുടുംബ കോടതിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അത്തരം കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച ഏറ്റവും പുതിയ ചില പഠനങ്ങള്‍ പ്രകാരം ഏകദേശം 10 ശതമാനത്തോളം പുരുഷന്മാര്‍ക്ക് ഭാര്യമാരുടെ ശാരീരിക ഉപദ്രവങ്ങളും മര്‍ദനങ്ങളുമേല്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെയും അജ്മാനിലെയും കുടുംബ കോടതികളില്‍ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്തതതായി അഭിഭാഷകനായ ഹാതിം അല്‍ ശംസിയും അഭിപ്രായപ്പെട്ടു. ഭാര്യമാര്‍, സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവരില്‍ നിന്നെല്ലാം ഉപദ്രവങ്ങള്‍ നേരിടുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളില്‍ നിന്നുള്ള ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍ തുടങ്ങിയവ നേരിട്ട പുരുഷന്മാരുടെ കേസുകള്‍ കോടതികളിലും മറ്റ് സാമൂഹിക സംഘടനകളുടെ മുന്നിലും എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഭാര്യമാരില്‍ നിന്നുള്ള അസഭ്യവര്‍ഷവും ഭീഷണികളുടെ നേരിട്ടവരും അക്കൂട്ടത്തിലുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഭാര്യമാരില്‍ നിന്ന് ഉപദ്രവം നേരിടേണ്ടിവരുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല പ്രായത്തിലുള്ളവരും വിവിധ ജോലികള്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് ഇത്തരം പീഡനങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നവരാണ് പുരുഷന്മാരില്‍ അധികവും. പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന ധാരണയാണ് അതിന്റെ പ്രധാന കാരണം. ശാരീരിക ഉപദ്രവങ്ങള്‍ സംബന്ധിച്ച പരാതികള്‍ പ്രോസിക്യൂഷനും പൊലീസിനും ലഭിക്കാറുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിക്കുന്നതു പോലുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ അസഭ്യം പറയല്‍, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കല്‍ തുടങ്ങിയവയും ഭീഷണികളും നേരിടുന്നവരുണ്ട്.
അതേസമയം ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചുപോവുകയോ അല്ലെങ്കില്‍ കുടുംബത്തെ ശരിയായി സംരക്ഷിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് കേസുകളില്‍ പ്രതിയാക്കപ്പെട്ട ഭൂരിപക്ഷം സ്ത്രീകളും പറയാറുള്ളതെന്ന് അഭിഭാഷകര്‍ പറയുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റം കാണുമ്പോഴുള്ള ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതിയില്‍ പറഞ്ഞവരുമുണ്ടത്രെ. അതേസമയം വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 98 ശതമാനവും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കപ്പെടാറുണ്ടെന്ന് അജ്മാന്‍ കമ്യൂണിറ്റി പൊലീസ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.
തൃശൂർ: ഷാർജയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്.
ഷാർജ റോളയിലാണ് ഇവർ താമസിച്ചിരുന്നത്. അമേരിക്കയിലെ ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നീൽ. പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ടൈം ജോലി ചെയ്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കട തുറന്നയുടൻ എത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽനിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷാർജയിൽ ജനിച്ചുവളർന്ന നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽനിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പിതാവിന്റെ ബിസിനസിൽ സഹായിയായ കൂടിയശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. കോളജ് അടച്ചിരിക്കുന്ന സമയമാണ് ഇപ്പോൾ. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.
അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .
150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .
കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .
അബുദാബി: തന്റെ കൈകൾ കൊണ്ട് രക്ഷിച്ച ആ ബാലനെ മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഒന്ന് കാണാന്‍ ആഗ്രഹിക്കുകയാണ് സിസ്റ്റർ സ്വപ്ന. തന്റെ മടിയില്‍ കിടന്ന് ജീവിതത്തിലേക്കു തിരികെ കയറിയ ആ അജ്ഞാത ബാലനെ. ജോയ് ആലുക്കാസ് യു എ ഇ ലുള്ള മികച്ച നേഴ്‌സുമാർക്കായി കൊടുക്കുന്ന എയ്ഞ്ചല്‍ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട് അവസാന അഞ്ചു മലയാളികളിൽ ഒരാൾ ആണ് കണ്ണൂർ കാരിയായ സ്വപ്ന മാത്യു. ഇരുപത്തിഅയ്യായിരം നേഴ്‌സുമാർ ജോലിചെയ്യുന്ന അബുദാബിയിൽ ഇന്നും ആണ് ഈ കണ്ണൂർകാരി അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. അബുദാബി എന്‍എംസി ഹോസ്പിറ്റലില്‍ സ്വപ്നയുടെ കൂടെ ജോലി ചെയ്യുന്ന സുജയുടെ ഭര്‍ത്താവായ ബിജോ ആണ് മികച്ച നഴ്‌സുമാര്‍ക്കുള്ള എയ്ഞ്ചല്‍ അവാര്‍ഡിന് സ്വപ്ന നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്. അടുത്ത മാസം രണ്ടാം തിയതി അറിയാം ആരാണ് വിജയി എന്ന്. 2017 നവംബര്‍ നാലിനായിരുന്നു സംഭവം. വീക്ക് എൻഡിൽ ഭര്‍ത്താവ് പ്രശാന്തും മക്കളുമൊത്ത് മദീനത്ത് സായിദിലെ ലുലുമോളില്‍ ഷോപ്പിങ്ങിനുപോയതാണ് കണ്ണൂര്‍ സ്വദേശിനിയായ സ്വപ്ന മാത്യു. ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് ഭർത്താവ് ബില്ലും നൽകി പുറത്തേക്ക് പോകുകയാണ്. ട്വിൻസ് ആയ കുട്ടികൾ ട്രോളിയിൽ ഭർത്താവിനൊപ്പം ഉണ്ട്. ആറു വയസ്സു തോന്നിക്കുന്ന ഒരു ബാലന്‍ തറയില്‍ കിടന്ന് പുളയുന്നത് കാണുന്നത്. ആദ്യ കാഴ്ചയിൽ എന്തോ ഡൗൺ സിൻഡ്രോം ആണ് എന്നാണ് സ്വപ്ന കരുതിയത്. കാരണം വായിൽ കൂടി തുപ്പൽ എല്ലാം ഒഴുകുന്നുണ്ട്. പെട്ടെന്നാണ് അവന്റെ പിതാവ് വാവിട്ട് കരയുന്നത് സ്വപ്ന കാണുന്നതും കാരണമെന്തെന്ന് തിരക്കിയതും. ഗായാ ഗായാ (തിന്നു തിന്നു) എന്ന് മാത്രമാണ് ആ പിതാവിൽ നിന്നും ചോദിച്ചപ്പോൾ ആകെ പുറത്തുവന്ന വാക്കുകൾ. അത്രമാത്രം പറയാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.
രണ്ട് തോന്നിക്കുന്ന മറ്റൊരു കുട്ടിയും ആ പിതാവിനൊപ്പം ഉണ്ടായിരുന്നു. ചെറിയ കുട്ടിയുടെ കൈയിൽ ഒരു ലോലിപ്പോപ് സ്വപ്ന കാണുകയും ചെയ്‌തപ്പോൾ ആണ് അപകടം തിരിച്ചറിഞ്ഞത്. ഇതെല്ലാം കണ്ട് ചുറ്റും ആളുകൾ കൂടുകയും ചെറിയ കുട്ടി ഓടുകയും ചെയ്തപ്പോൾ നിസ്സാഹായകനായി നിന്ന പിതാവിനോട് ചെറിയ കുട്ടിയുടെ കാര്യം നോക്കി കൊള്ളൂ, ഞാൻ ഈ കുട്ടിയെ നോക്കിക്കൊള്ളാം എന്ന് പറയുകയും ചെയ്‌തു. ലോലി പോപ് മിഠായി തൊണ്ടയില്‍ കുരുങ്ങി ശ്വാസം കിട്ടാതെ കരയുകയാണു ബാലന്‍ എന്ന് ഇതിനകം സ്വപ്ന തിരിച്ചറിഞ്ഞിരുന്നു. സ്വപ്ന കുഞ്ഞിനെ കാലില്‍ കിടത്തി അടിയന്തര ഘട്ടത്തില്‍ ചെയ്യുന്ന ബേസിക് ലൈഫ് സപ്പോര്‍ടിന്റെ ഭാഗമായുള്ള സ്ലാപ് (പുറത്തു തട്ടല്‍) നല്‍കി. എട്ടു തവണയോളം തട്ടിക്കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ മിഠായി നുരയും പതയ്ക്കുമൊപ്പം പുറത്തു ചാടി. അവന്‍ ശ്വാസം എടുക്കാന്‍ തുടങ്ങി. ഭാര്യ ചെയ്യുന്ന പ്രവർത്തിയുടെ റിസ്‌ക് മനസിലാക്കിയ ഭര്‍ത്താവ് സ്വപ്നയെ തുടക്കം മുതല്‍ പിന്നില്‍ നിന്നു തട്ടി വിളിക്കുന്നുണ്ടായിരുന്നു. ഈ സമയം ട്രോളിയിൽ ഇരുന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്ന ട്വിൻസ് ആയ മക്കളുടെ കരച്ചിൽ പോലും ശ്രദ്ധിക്കാതെ, തട്ടി വിളിച്ച ഭർത്താവിന്റെ കൈ തട്ടിമാറ്റിയിട്ടാണ് ബാലനെ ജീവതത്തിലേക്കു തിരികെയെത്തിച്ചത്. അത് ചെയ്യുമ്പോൾ ഉണ്ടായേക്കുമായിരുന്ന അപകടത്തെക്കുറിച്ചു ഒരു നിമിഷം എല്ലാം മറന്നു പോയിരുന്നു നേഴ്‌സായ സ്വപ്ന… ഒരു ജീവൻ രക്ഷിക്കുന്നതിൽ അപ്പുറമൊന്നും ഈ മാലാഖമാർ ചിന്തിക്കാറില്ല… മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ ആണ് ഇവർ.
രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതോടെ ഭര്‍ത്താവ് പ്രശംസിച്ചെങ്കിലും അതിലെ അപകടത്തെക്കുറിച്ചും പറഞ്ഞു. ഇങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിക്കാര്‍ക്ക് ഉത്തരവാദിത്വമില്ല. നേഴ്സ് ആണെന്ന് തെളിയിക്കാൻ ഒരു രേഖയും അപ്പോള്‍ കൈയിലുണ്ടായിരുന്നില്ല. പൊലീസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമാവും വിശദീകരണത്തിന് അവസരം കിട്ടുക. പക്ഷേ ഇതൊന്നും അപ്പോള്‍ ഓര്‍ത്തില്ലെന്ന് സ്വപ്ന പറഞ്ഞു. ആ കുഞ്ഞിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. എല്ലാം കണ്ട് ആ പിതാവ് കൈകൾ കൂപ്പിയപ്പോൾ ആണ് സ്വപ്ന നിജസ്ഥിതി മനസിലാക്കിയത്. ഒരാളുടെ ജീവനാണ് രക്ഷിച്ചത് എന്ന സത്യം മനസിലാക്കിയത്. വിവരങ്ങള്‍ തിരക്കാന്‍ കഴിയുന്നതിനു മുന്‍പേ ആ കുടുംബം പോയി. പാക്കിസ്ഥാന്‍കാര്‍ ധരിക്കുന്നതുപോലുള്ള വേഷമാണ് ആ പിതാവ് ധരിച്ചിരുന്നത്. ഇതു മാത്രമാണ് അറിയാവുന്നത്.
അടുത്തദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോട് വിവരം പറഞ്ഞു. പിന്നീട് ആ ഡോക്ടറാണ് ഈ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചത്. അവര്‍ അനുമോദിച്ചു. നഴ്‌സുമാര്‍ക്ക് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഡെയ്‌സി അവാര്‍ഡും സ്വപ്നയ്ക്കു ലഭിച്ചു. ‘എനിക്ക് ആ കുഞ്ഞിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. എന്നെങ്കിലും കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ..’ മക്കളുടെ എല്ലാ വേദനകളും അറിയുന്ന അമ്മ കൂടിയായ സ്വപ്ന പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കൈയടികൾ കേൾക്കുമാറായി…
കൊച്ചി : ആലുവയിലെ മെഡിഹെവന്‍ ആശുപത്രി അധികൃതരുടെ അനാസ്‌ഥയില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന സന്ധ്യാ മേനോന്‍(28) വിദേശത്ത് കുക്കറി ഷോകളില്‍ പ്രഗത്ഭയും സാമൂഹിക മാധ്യമങ്ങളില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ വിളമ്പുകയും ചെയ്‌ത് ഒട്ടേറെ ആരാധകരെ നേടിയ യുവ നഴ്‌സ്.
അബുദാബിയില്‍ നഴ്‌സ് ജോലിയുടെ തിരക്കിലും പാചകകലയില്‍ വിദഗ്‌ധയായിരുന്നു സന്ധ്യ. നാട്ടില്‍ പറവൂരില്‍ അമ്മവീടിനടത്ത് ആലുവ കടയപ്പിള്ളിയില്‍ ആറുസെന്റ് സ്‌ഥലം വാങ്ങി ആറുമാസം മുമ്പ് വീടു വച്ചിരുന്നു. നാട്ടിലേക്കു മടങ്ങണമെന്ന മോഹത്തിലുപരി മക്കളെ കേരളത്തില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. ആ ഇരുനില വീട്ടില്‍ താമസിച്ചു കൊതിതീരുംമുമ്പാണ് വീട്ടുകാരെ പിടിച്ചുലച്ച മരണം.
കടുങ്ങല്ലൂര്‍ കടേപ്പള്ളി നിവേദ്യത്തില്‍ അനൂപ് മേനോന്റെ ഭാര്യയാണ് സന്ധ്യ. ആറുവയസുള്ള ആദിത്യനും രണ്ടുവയസുള്ള അദൈ്വതുമാണ് മക്കള്‍. രണ്ടാമത്തെ കുട്ടിയുണ്ടായതോടെയാണ് പ്രസവം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായി ആലുവയിലെ മെഡിഹെവനില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്‌ഥയില്‍ സന്ധ്യക്കു ജീവന്‍ നഷ്‌ടമായത്. ശസ്‌ത്രക്രിയയ്‌ക്കായി നല്‍കിയ അനസ്‌തേഷ്യയില്‍ പറ്റിയ പിഴവാണ് മരണത്തിലേക്കു നയിച്ചതെന്നാണ് സൂചന. രണ്ടാഴ്‌ച മുമ്പാണ് ദമ്പതികള്‍ മക്കളുമായി വിദേശത്തുനിന്നും എത്തിയത്. ഏതാനും ദിവസങ്ങള്‍ മാത്രമാണ് പുതിയ വീട്ടില്‍ താമസിച്ചത്. കുറച്ചു ദിവസം വിനോദയാത്രയ്‌ക്കായി ചെലവഴിച്ചിരുന്നു. അതു കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയശേഷമാണ് ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്തുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുക്കറി ഷോ നടത്തി സന്ധ്യ പ്രശസ്‌തയായിരുന്നു. ഫെയ്‌സ്‌ബുക്കിലും പാചകവിധികള്‍ പതിവായി പോസ്‌റ്റ് ചെയ്‌തിരുന്നു.
ഫുഡി പാരഡൈസ് എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിലായിരുന്നു സന്ധ്യ സജീവമായിരുന്നത്. സന്ധ്യയുടെ വേര്‍പാടിനെത്തുടര്‍ന്ന് ആ ഗ്രൂപ്പില്‍ ഇന്നലെ സങ്കടത്തിന്റെ ചേരുവകളാണ് അവര്‍ പങ്കുവച്ചത്.
സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സന്ധ്യയൊരുക്കിയ ത്രിവര്‍ണ കേക്കുകള്‍ പ്രശംസപിടിച്ചുപറ്റിയിരുന്നു. യാത്രാവേളകളില്‍ പരിചയപ്പെട്ട രുചിഭേദങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ എത്തിക്കാനും സന്ധ്യ ശ്രദ്ധിച്ചിരുന്നു.
ദുബായ്: ദുബായ്-ഷാർജ യാത്രയുടെ വേഗം കൂട്ടുന്ന പദ്ധതി പൂർത്തിയായി. ബുധനാഴ്ച മുതൽ ദുബായിൽനിന്നും ഷാർജയിലേക്കുള്ള യാത്രയ്ക്ക് പതിവിലും സമയം കുറവ് മതിയാകുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. ട്രിപ്പോളി റോഡ് നവീകരണം പൂർത്തിയായതാണ് യാത്രക്കാർക്ക് അനുഗ്രഹമായിരിക്കുന്നത്. 12 കിലോമീറ്റർ ദൂരം വരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനുമിടയിൽ സഞ്ചരിക്കാൻ എട്ട് മിനിറ്റ് കുറയും.
പുതിയ പദ്ധതി ദുബായിലും ഷാർജയിലും താമസിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടെ ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്നത്തിനാണ് അറുതിയായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു വശത്തുനിന്നും 6,000 വാഹനങ്ങൾ അടക്കം ഇരുവശത്തുമായി 12,000 വാഹനങ്ങൾക്ക് ഒരു മണിക്കൂറിൽ ഈ പാതയിലൂടെ സഞ്ചരിക്കാനാകും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്നും ശൈഖ് സായിദ് ബിൻ ഹംദാൻ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റിൽനിന്നും 4.5 മിനിറ്റായി കുറയും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തിരക്കേറിയ നേരങ്ങളിൽ 2,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം.
ട്രിപ്പോളി-അൽജിയേഴ്സ് സ്ട്രീറ്റിൽനിന്നും ടണലിലേക്ക് ഇരുഭാഗങ്ങളും മൂന്നുവരിയായി ഉയർത്തി. എമിറേറ്റ് പാതയിൽ ഒട്ടകങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള അണ്ടർപാസുകൾക്കും വീതികൂട്ടിയിട്ടുണ്ട്.
إلى جانب رفع مستوى السلامة على طول المحور، وتوفير حركة حرة بسعة مرورية مقدارها 12 ألف مركبة في الساعة في الاتجاهين (6000 مركبة في الساعة في كل اتجاه)”. للمزيد، زر: https://t.co/4xzNReWLq9 pic.twitter.com/aMz7hdzywR
— RTA (@rta_dubai) July 23, 2019
കൊച്ചി∙ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. മരിച്ച സിന്ധു അബുദാബിയിൽ നഴ്‌സാണ് .പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്.
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായ് ഞായറാഴ്ച വൈകിട്ടാണ് 36 കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിന്ധു .തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഒാപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തിയറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.
പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിെയ ഉടന്‍ ഐസിയു ആബുലന്‍സിൽ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെയെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. തിയറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു.
അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസിനെയാണ് (14) ഷാര്‍ജ മുവൈലയിലുള്ള വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി മുതല്‍ കാണാതായത്. രാത്രി ഏറെ വൈകിയും യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്ന മുഹമ്മദിനെ അമ്മ ശാസിച്ചിരുന്നു. ഇതിന് ശേഷമാണ് പുലര്‍ച്ചയോടെ കുട്ടിയെ കാണാതാവുന്നത്. ഡെല്‍റ്റ ഇംഗ്ലീഷ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.
സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്‍താബ് ആലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായം തേടി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തലേദിവസം രാത്രി ബന്ധുവിനൊപ്പം പള്ളിയില്‍ പോയ മുഹമ്മദ് അവിടെനിന്ന് രാത്രി 11 മണിയോടെയാണ് തിരിച്ചുവന്നത്. വീട്ടിലെത്തിയ ശേഷം രാത്രി ഒരു മണി വരെ മൊബൈല്‍ ഫോണില്‍ യുട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടിരുന്നതിനെ തുടര്‍ന്ന് മുഹമ്മദിനെ അമ്മ ശാസിച്ചു. പുലര്‍ച്ചെ നാല് മണിക്ക് വീട്ടിലുള്ളവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
ധരിച്ചിരുന്ന വസ്ത്രമല്ലാതെ വീട്ടില്‍ നിന്ന് മറ്റൊന്നും എടുത്തിട്ടില്ല. വസ്ത്രങ്ങളും പഴ്‍സും മൊബൈല്‍ ഫോണും മുറിയില്‍ തന്നെയുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖകളും കുട്ടിയുടെ കൈവശമില്ല. എന്നാല്‍ വീടിന് മുന്നിലുണ്ടായിരുന്ന സൈക്കിള്‍ എടുത്താണ് മുഹമ്മദ് പോയതെന്നാണ് പൊലീസിന്റെ അനുമാനം. മുഹമ്മദിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മൂന്ന് സഹോദരിമാരും മാതാപിതാക്കളുമടങ്ങിയ കുടുംബം. മകനെ ശാസിച്ച നിമിഷത്തെ പഴിച്ച് സമയം തള്ളിനീക്കുകയാണ് മുഹമ്മദിന്റെ അമ്മ.
അതേസമയം കുട്ടിയെ കാണിനില്ലെന്ന പരാതി ഇന്‍ഡസ്ട്രിയല്‍ സോണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പള്ളികള്‍, സ്കൂളുകള്‍, പൊതുസ്ഥലങ്ങള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. പൊലീസ് പട്രോള്‍ സംഘങ്ങള്‍ കുട്ടിയുടെ ചിത്രവുമായി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ട സര്‍ക്കുലര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിര്‍ത്തികളിലേക്കും എക്സിറ്റ് പോയിന്റുകളിലേക്കും കൈമാറിയിട്ടുണ്ട്.
രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു.
നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.
ജിദ്ദ: റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‍പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.
ജിദ്ദ വേള്‍ഡ് ഫെസ്റ്റിന്റെ ഭാഗമായാണ് സൗദി അറേബ്യയില്‍ നിക്കി മിനാജിന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവരുടെ വേഷവും വരികളും സൗദി സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദമുയര്‍ത്തി രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തുകയായിരുന്നു. പരിപാടി റദ്ദാക്കണമെന്ന്, മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ആക്ടിവിസ്റ്റുകളും നിക്കി മിനാജിനോട് ആവശ്യപ്പെട്ടു. ഇതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ മറ്റ് പരിപാടികള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പ്രവേശനം.