റിയാദ്: സൗദിയില്‍ വീണ്ടും സിനിമാ തീയേറ്റുറകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ തീയേറ്ററുകള്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നിയമത്തില്‍ സൗദി ഭരണകൂടം ഭേദഗതി വരുത്തിയത്.
തീയേറ്റര്‍ ഇല്ലാത്ത അപൂര്‍വ്വം രാജ്യങ്ങളിലൊന്നായിരുന്ന സൗദി അറേബ്യ. മറ്റുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളില്‍ നിലവില്‍ സിനിമാ തിയേറ്ററുകള്‍ ഉണ്ട്. നിയമത്തില്‍ അയവു വരുത്തിയതോടെ തീയേറ്റര്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിന് സൗദി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും.
ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് നെല്ലിക്കാട്ട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ദയാനന്ദന്‍ (34) ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയന്റെ മുഖത്ത് ആസിഡൊഴിച്ച് പരുക്കേല്‍പിച്ച ശേഷമാണ് ദയാനന്ദന്‍ ജീവനൊടുക്കിയത്. അജയന്റെ രണ്ടു കണ്ണുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.
എംബസി അധികൃതര്‍ പരാതി പൊലിസിന് കൈമാറി. അന്വേഷണം നടക്കുന്നതിനാല്‍ അജയന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനാകാത്ത സാഹചര്യമാണ്. അജയന്റെ സുഹൃത്തിന്റെ അനുജനായ ദയാനന്ദന്‍ രണ്ടു വര്‍ഷമായി മസ്‌കത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: സുജിത.
സൗദിയിലെ ദുരിതപൂര്‍ണമായ ജീവിതം തുറന്നുകാട്ടി മലയാളി യുവതികളുടെ വീഡിയോ വൈറലാകുന്നു. ഇരുട്ട നിറഞ്ഞ മുറിയില്‍ നിന്ന് 6 പേരടങ്ങുന്ന യുവതികളാണ് വീഡിയോയിലൂടെ തങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്.
ശമ്പളമില്ലാതെ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതികള്‍ കരഞ്ഞുകൊണ്ട് പറയുന്നത്. ആശുപത്രി ജോലിക്കുള്ള വിസയില്‍ രണ്ടു വര്‍ഷം മുമ്പ് ഇവിടെ എത്തിയെങ്കിലും ഇപ്പോള്‍ വീട്ടു ജോലിയാണ് ചെയ്യുന്നത്.
ഇത്രയും കാലമായിട്ടും നാട്ടിലേക്ക് നയാപൈസ അയച്ചിട്ടില്ല. ശമ്പളം ചോദിച്ചപ്പോള്‍ ആറു മാസം മുമ്പ് ഒരു മാസത്തെ ശമ്പളമാണ് ലഭിച്ചത്.നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും വിമാനടിക്കറ്റ് എടുക്കാനുള്ള പണമില്ല.
എത്രയും പെട്ടന്ന് ശമ്പളക്കുടിശ്ശിക നല്‍കി വിമാന ടിക്കറ്റ് നല്‍കി കയറ്റി വിടണമെന്നാണ് ഇവര്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നത്.വീഡിയോ അതിനോടകം തന്നെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായിക്കഴിഞ്ഞു.
എന്നാല്‍ എവിടെയാണ് ഇവര്‍ ഉള്ളത് എന്നതിനെപ്പറ്റി ഇതില്‍ വ്യക്തമല്ല. വീഡിയോയില്‍ ഇഖാമ എന്നു പറയുന്നത് കൊണ്ടാണ് ഇവര്‍ സൗദിയിലാണെന്ന് കരുതുന്നത്.
മലയാളി സാമൂഹ്യ പ്രവര്‍ത്തകൻ ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് താമസിച്ചിരുന്ന കൊച്ചി എടപ്പള്ളി സ്വദേശിയായ വലിയവീട് കുഞ്ഞാലിയാണ് മരണപ്പെട്ടത്. 50 വയസ്സായിരുന്നു ഇയാൾക്ക്. കള്‍ച്ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റും സി.ഐ.സി റയ്യാന്‍ സോണ്‍ ട്രഷററുമായിരുന്നു കുഞ്ഞാലി. ഭാര്യയും 2 മക്കളുമുണ്ട് .
ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് , ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ , സാന്ത്വനം കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അറിയിച്ചു.
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ അപ്രതീക്ഷിത പൊടിക്കാറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളെ പൊടിയില്‍ കുളിപ്പിച്ച് മണല്‍ക്കാറ്റ് ആഞ്ഞുവീശിയത്. വ്യാഴാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായതിന്റെ തുടര്‍ച്ചയായി റിയാദ്, ദമ്മാം എന്നീ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മധ്യപ്രവിശ്യയില്‍ റിയാദ്, അല്‍ഖര്‍ജ്, മജ്മഅ, ശഖ്റ, കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാം, അല്‍ഖോബാര്‍, വെള്ളിയാഴ്ച വൈകീട്ടോടെ പൊടിപടലങ്ങള്‍ മൂടിയത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഗതാഗത കുരുക്കുകളും അപകടങ്ങളുമുണ്ടാകുമെന്ന ആശങ്കയാല്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കരുതലെടുക്കാന്‍ ജനങ്ങള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം തന്നെ അത്യാവശ്യ സഹായത്തിന് വിളിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ആസ്മ പോലുള്ള രോഗങ്ങളുള്ളവരും ശ്വസന പ്രശ്നമുള്ളവരും മുന്‍കരുതലെടുക്കുകയും ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയും വേണമെന്നും വാഹനം ഒാടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊടിമൂടിയ അന്തരീക്ഷത്തില്‍ തൊട്ടടുത്തുള്ള കാഴ്ച പോലും അവ്യക്തമാകുന്നതിനാല്‍ വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ സൂക്ഷ്മത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. അതേസമയം പലയിടങ്ങളിലും വാഹനാപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു.
വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജൂവലേഴ്‌സ് എല്‍എല്‍സി ദുബായ് പോലീസിന് നല്കിയ പരാതിയിലാണ് നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു.
സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സൂക്ഷ്മതയോടെയും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അന്വേഷണം തെളിവാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ്. ഉത്തരവാദിത്വമില്ലാത്ത ചില ആളുകള്‍ നടത്തുന്ന വ്യാജപ്രചാരണം ഈ ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ബ്രാന്‍ഡുമായും കമ്പനിയുമായും ചേര്‍ന്നുനില്‍ക്കുന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഇത്തരം നടപടികള്‍. യുഎഇയിലെ നിയമസംവിധാനവും ദുബായ് പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് കല്യാണരാമന്‍ ചൂണ്ടിക്കാട്ടി.
ഇതിന് സമാനമായി കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അപവാദപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്ല്യാണ്‍ ജൂവലേഴ്‌സ് അറിയിച്ചു.
ഷാർജ സിവിൽ ഡിഫെൻസിന്റെ ഒാപ്പറേഷൻ റൂമിലേക്ക് വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടവാർത്തയെത്തുന്നത്. കൃത്യം അഞ്ചുമിനിറ്റ് കൊണ്ട് തന്നെ അപകടം നടന്ന അലവ്‍ നഹ്ദയിലെത്തി. അപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി പ്രതീക്ഷകൾക്ക് അപ്പുറത്താണെന്ന് ഉദ്യോഗസ്ഥർ അറിയുന്നത്.
തകർന്ന് വീണിരിക്കുന്നത് വൻകിട കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന ഭീമൻ ക്രെയിനാണ്. ക്രെയിനിന്റെ വലിപ്പത്തേക്കാളുപരി അതിനൊപ്പം തകർന്ന് വീണ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങളായിരുന്നു. മറ്റ് തൊഴിലാളികളോട് സംസാരിക്കുമ്പോൾ ഇതിനടിയിൽ രണ്ടുപേർ കുടുങ്ങികിടക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ആ ജീവനുകൾ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഞങ്ങളുടെ മുന്നിൽ.
ജീവിതത്തിനും മരണത്തിനുമിടെയിൽ ഏഴുമണിക്കൂറുകൾ. ഒരു നിമിഷം പോലും വെറുതേ കളയാതെയുള്ള തീവ്രശ്രമം. ഒടുവിൽ ഒരാളെ ദുരന്തഭൂമിയിൽ നിന്ന് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സമാധാനം.’ ഷാർജ സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥന്റെ ഇൗ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു അപകടത്തിന്റെ തീവ്രത.
ഷാർജയിലെ കെട്ടിടനിർണാണ സ്ഥലത്താണ് ഭീമൻ ക്രെയിൻ കോൺക്രീറ്റ് നീക്കത്തിനിെട തകർന്ന് വീണത്. വൈകുന്നേരം അഞ്ചരയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം പുലർച്ചെ ഒരുമണിയോടെയാണ് ഫലം കണ്ടത്. ഷാർജ ഡിഫെൻസും ഷാർജ പൊലീസും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപകടത്തിൽപ്പെട്ട ഒരാൾ മരിക്കുകയും മറ്റൊരാളെ ജീവനോടെ രക്ഷിക്കാനും കഴിഞ്ഞിരുന്നു. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാൾക്ക് മുപ്പത്തിയഞ്ച് വയസ് പ്രായം വരുമെന്ന് അധികൃതർ പറയുന്നു. ജീവനോടെ രക്ഷിക്കാനായ 23 വയസുള്ള പാകിസ്ഥാൻ പൗരൻ ഫറാസാദ് ഖാൻ സാവാസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൈറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കമ്പനി തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കയ്യുറകളും ഹെൽമറ്റുമൊക്കെ തൊഴിലാളികൾക്ക് നൽകുമെങ്കിലും നിർമാണമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പഴക്കവും സുരക്ഷാമുൻകരുതലുകളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുെമന്നും അധികൃതർ വ്യക്തമാക്കി
റിയാദ് : പല രാജ്യങ്ങളും ചെലവുചുരുക്കലിന്റെയും, സ്വദേശിവൽക്കരണത്തിനെയും പിന്നാലെയാണ്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി നാട് വിട്ടവരാണ് നേഴ്‌സുമാർ. എന്നാൽ സൗദിയിൽ ഉള്ള നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2005ന് മുമ്പ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കയിലാഴ്ത്തുന്നത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നാണ് വിവരം. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവണം.
ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഇവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി മന്ത്രാലയത്തില്‍ ഹാജരാക്കിയത്. അതിന് അനുസൃതമായി ലഭിച്ച ലൈസന്‍സിലാണ് ഈ കാലം വരെയും ജോലി ചെയ്തുവന്നതും. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വരുത്തി എന്നാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്ന വിവരം. ഡിപ്ലോമ ഇല്ലാത്തവരുടേത് പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ഇത്തരത്തില്‍ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടല്‍ ഭീഷണിയെ ഗൗരവപൂര്‍വം കാണണമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായേക്കാവുന്ന ഈ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജിദ്ദ നവോദയ ഈ വിഷയം കേരള നഴ്സിങ് അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് നിവേദനം നല്‍കുകയും ചെയ്തു.വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നഴ്സുമാര്‍ അയച്ച നിവേദനത്തില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഴ്സിങ് കൗണ്‍സിലിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2005ന് ശേഷം ജനറല്‍ നഴ്സിങ് കോഴ്സ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള ആരുടേയും സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്സിങ് ബിരുദമുള്ളവരാണ്. അതുകൊണ്ട് തന്നെ നിയമത്തിലെ ഈ മാറ്റം ബാധിക്കുക നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സീനിയര്‍ നഴ്സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്സുമാര്‍ക്കും ഇത് പ്രതികൂലമാണ്.
എന്നാൽ നിയമ മാറ്റത്തിന് മറ്റൊരു വശം കൂടിയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലങ്ങളായി വർക്ക് ചെയ്യുന്ന നേഴ്‌സുമാർ കരസ്ഥമാക്കുന്നത് വലിയ മാസശമ്പളമാണ്. ഇങ്ങനെയുള്ളവരുടെ വിസ പുതുക്കാതെ വരുമ്പോൾ, പുതിയ നേഴ്‌സുമാരെ നിയമിക്കുക വഴി ധനലാഭം നേടാനും ജോലിയിൽ കാര്യക്ഷമത കൂടുതലുള്ള ചെറുപ്പക്കാരായ നേഴ്‌സുമാരെ എത്തിക്കുവാനും സാധിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സ്വദേശിവൽക്കരണത്തോടൊപ്പം യുവ നേഴ്‌സുമാരുടെ വരവിനും ധനലാഭത്തിനും കാരണമാകും. നിയമ വിധേയമായി ജോലി നഷ്ടപ്പെടുബോൾ കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല എന്ന വസ്തുതയും ഇതിലുള്ളതായി സംശയിക്കുന്നു.
മസ്‌കറ്റ്: തടവുപുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ ജയിലില്‍ സൗകര്യമൊരുക്കണമെന്ന് മസ്‌ക്കറ്റ് കോടതി. ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. തടവുകാര്‍ക്ക് പങ്കാളിയെ മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കാം. സന്ദര്‍ശ സ്ഥലം ജയില്‍ അധികൃതര്‍ ഒരുക്കി നല്‍കണം. കൂടിക്കാഴ്ച്ച നടക്കുന്ന സ്ഥലത്തിന് വേണ്ട സ്വകാര്യത ഉറപ്പു വരുത്തണമെന്നും ഇതിന്റെ ചുമലത ജയില്‍ അധികൃതര്‍ക്കായിരിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു.
പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും അനുകൂലമായ വിധികള്‍ ഉണ്ടായിരുന്നില്ല. തടവുകാര്‍ക്ക് ഇണയെ കാണാനും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാനുമുള്ള അവകാശമുണ്ടെന്ന് മസ്‌കറ്റ് കോടതി ചൂണ്ടികാണിച്ചു. മസ്‌കറ്റിലെ ഒരു പ്രദേശിക പത്രമാണ് വിധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് കൂടിക്കാഴ്ച്ച നടക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറിലാണ് തടവു പുള്ളിയായ പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. മസ്‌കറ്റിലെ തന്നെ രണ്ട് ജയിലുകളിലായിട്ടായിരിക്കും പങ്കാളിയുമായി തടവു പുള്ളിക്ക് സ്വകാര്യ കൂടിക്കാഴ്ച്ച നടത്താന്‍ സൗകര്യമൊരുക്കുക.
ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട് വീട്ടില്‍ മൊയ്തീന്‍ ഇപ്പോള്‍ നാട്ടില്‍ താരമാണ്. മറ്റൊന്നുമല്ല മൊയ്തീന്റെ ക്ഷണ പ്രകാരം മകളുടെ കല്യാണത്തിന് സ്ഥാനമാനങ്ങള്‍ നോക്കാതെ ദുബായിലെ ഒരു സംഘം യുവാക്കളാണ് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരുകയും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
ദുബായ് ഹുസൈന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മമാന്‍ ഉബൈദ് അബു അല്‍ ഷുവാര്‍വിന്റെ വീട്ടില്‍ 26 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് മൊയ്തീന്‍. അബ്ദു റഹ്മാന്റെ മകനും ഏഴ് സുഹൃത്തുക്കളുമാണ് വിവാഹത്തിന് എത്തിയത്. നവ വധുവിനും വരനും സമ്മാനവും നല്‍കിയാണ് ഇവര്‍ പിരിഞ്ഞത്.
ദുബായില്‍ പാചകക്കാരനായിട്ടായിരുന്നു മൊയ്തീന്‍ എത്തിയത്. 26 വര്‍ഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസന്‍സ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അര്‍ബാബിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.
മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്. വിവാഹത്തിനെത്തിയ അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്.