പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് നൽകുന്നതെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്‍റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റിയിലൂടെ അടിയന്തരസഹായമായി നടപ്പാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നൽകിയിരുന്നു. രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും 40 ലക്ഷം റിയാലിന്‍റെ (7.6 കോടി രൂപ) ധനസഹായം ഖത്തര്‍ ചാരിറ്റി വഴി സമാഹരിച്ച് കേരളത്തിന് കൈമാറുന്നതിനുള്ള നടപടികളും ഖത്തര്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.