ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ നസീമിനു ലഭിച്ചിരുന്നു.
ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കെപിഎസി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷങ്ങളില്‍ തിളങ്ങി മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആയിഷയുടെ വിവാഹത്തിനു മുമ്പായി നടന്ന സംഗീത രാവിലാണ് മീനാക്ഷി ഡാന്‍സ് ചെയ്തത്.
നടിയും അടുത്ത സുഹൃത്തുമായ നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം നൃത്തം ചെയ്ത്, പിന്നീട് വധുവിനും സുഹൃത്തുകള്‍ക്കുമൊപ്പവും മീനാക്ഷി ചുവടുവച്ചു. മീനാക്ഷിയുടെ ഡാന്‍സ് കാണാനായി ദിലീപും കാവ്യയും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
മഞ്ജുവിനെ പോലെ തന്നെയാണ് മകളും എന്നാണ് ആരാധകരുടെ അഭിപ്രായം. മഞ്ജുവിന് നൃത്തത്തിനോടുളള അതേ താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകളുണ്ട്. ആയിഷായുടെ അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും നമിതയും.
വിവാഹ ആഘോഷങ്ങളില്‍ നമിതയ്‌ക്കൊപ്പമായിരുന്നു മീനാക്ഷി കൂടുതല്‍ സമയവും. ദിലീപും കാവ്യാ മാധവനുമൊപ്പം താമസിക്കുന്ന മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും ഇളയ സഹോദരനാണ്. ചെമ്പൂരിലെ വസതിയില്‍ വച്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രാജീവിനെ രണ്‍ധീര്‍ കപൂര്‍ ഏറ്റവും അടുത്തുള്ള ഇന്‍ലാക്സ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
എനിക്ക് എന്റെ ഇളയ സഹോദരനെ നഷ്ടമായി. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, രണ്‍ധീര്‍ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാം തേരി ഗംഗാ മെയ്‌ലി, മേരാ സാഥി, ഹം തു ചലേ പര്‍ദേസ് തുടങ്ങിയവ രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. 1983 ല്‍ ഇറങ്ങിയ ഏക് ജാന്‍ ഹെയ് ഹം, 1985 ല്‍ ഇറങ്ങിയ രാം തേരി ഗംഗാ മെയ്ലി എന്നിവയിലെ പ്രകടനത്തിലൂടെയാണ് രാജീവ് കപൂര്‍ ശ്രദ്ധേയനായത്.
1991 ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേം ഗ്രന്ഥ്, ആ അബ് ലോട്ട് ചലേന്‍ എന്നിവ രാജീവ് കപൂര്‍ സംവിധാനം ചെയ്ത സിനിമകളാണ്.
പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാന. പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പൊൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിനു താഴെ വന്ന് കമൻറ് ആണ് വൈറലാകുന്നത്. അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ കഴിഞ്ഞദിവസം നടത്തിയ ഒരു പ്രസ്താവനയെ മുൻനിർത്തിയുള്ളതാണ് കമൻറ്.
അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ ഒരു റിപ്പോർട്ടർ പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിക്കുന്ന വീഡിയോ കണ്ടു. മെലിഞ്ഞ ശരീരമുള്ള പെൺകുട്ടിയോട് 40 കിലോമീറ്റർ കാറ്റടിച്ചാൽ പറന്നു പോകും എന്നായിരുന്നു പറഞ്ഞത്. അത് കഴിഞ്ഞിട്ട് ഒരു വഷളൻ ചിരിയും. യൂട്യൂബ് ചാനൽ വഴി നാട്ടുകാരെ പൊളിറ്റിക്കൽ കറക്റ്റ്നസ് പഠിപ്പിക്കുന്നതിനു മുൻപ് അതൊക്കെ സ്വന്തം അച്ഛനെ പഠിപ്പിക്കൂ ഇതായിരുന്നു വ്യക്തി നടത്തിയ കമൻ്റ്.
താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെ, വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഒരു മലയാള ചാനലിനോട് സംസാരിക്കുമ്പോൾ ആയിരുന്നു പാർവതിയുടെ ആരോപണം. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്ന് പാര്‍വതി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ ആസ്ഥാനാ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. അന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്‌സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു.
‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’, പാര്‍വതി പറഞ്ഞു.
വര്‍ത്തമാനം ചിത്രത്തിനെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. പ്രസ്താവന ഇറക്കിയതിന് പിന്നില്‍ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്ന് താരം പ്രതികരിച്ചു. ഒപ്പം, ഇയാള്‍ക്കെതിരേ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത്, അത്ഭുതമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അത്തരം ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു എന്നതാണെന്ന് പാര്‍വതി പറഞ്ഞു. കലാകാരന്‍മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണ്. സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ സിനിമാമേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇതില്‍ അത്ഭുതമില്ലെന്നും പാര്‍വതി പറയുന്നു.
ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രത്തിന് പ്രദേശിക സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് അംഗം പരസ്യ പ്രസ്താവന നടത്തിയത്. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.
തമിഴ്‌നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) സ്വവസതിയിൽ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നടനെ കണ്ടെത്തിയത്. നടന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിലൂടയൊണ് ശ്രീവാസ്തവ് പ്രശസ്തനായത്.
വലിമൈ തരായോ എന്ന വെബ്‌സീരീസിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ മരണവാർത്ത പുറത്തെത്തിയിരിക്കുന്നത്.
കണ്ണൂരില്‍ വാതില്‍പ്പടിയില്‍ തലയിടിപ്പിച്ച് മരുമകള്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയെയാണ് മരുമകള്‍ എല്‍സി കൊലപ്പെടുത്തിയത്. ചക്ക വേവിക്കുന്നതിനെച്ചൊല്ലി തുടങ്ങിയ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.
ബുധനാഴ്ചയായിരുന്നു സംഭവം. മരണം സംഭവിച്ചിട്ടും ഏറെ നേരം മറിയക്കുട്ടിയുടെ മൃതദേഹം വീട്ടില്‍ത്തന്നെ കിടന്നു. ഭര്‍ത്താവ് മാത്യുവിന്റെ ഫോണ്‍ വന്നപ്പോള്‍ മാത്രമാണു മറിയക്കുട്ടിക്കു പരുക്കേറ്റ വിവരം എല്‍സി പുറംലോകത്തെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ മാത്യു പുലര്‍ച്ചെ 4നു ജോലിക്കു പോയാല്‍ വളരെ വൈകിയാണ് വീട്ടിലെത്തുക.
മറിയക്കുട്ടിയും മരുമകള്‍ എല്‍സിയും തമ്മില്‍ വഴക്കു പതിവായിരുന്നു. അതിനാല്‍ അയല്‍ക്കാരും ഇവിടേക്കു ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. കൃത്യം നടന്ന ബുധനാഴ്ച ഉച്ചയോടെ ചക്ക വേവിക്കുന്നതു സംബന്ധിച്ചാണു തര്‍ക്കം തുടങ്ങിയത്. വഴക്ക് കൂടിയപ്പോള്‍ കസേരയില്‍ നിന്ന് ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ മറിയക്കുട്ടിയെ എല്‍സി തള്ളി താഴെയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മറിയക്കുട്ടി കോണ്‍ക്രീറ്റിന്റെ വാതില്‍പ്പടിയില്‍ തലയിടിച്ചു വീണു. തല പൊട്ടി ചോര ഒഴുകി. എല്‍സി മുറിക്കുള്ളിലേക്കു കയറിയ ശേഷം മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് ഉയര്‍ത്തി വാതില്‍പ്പടിയില്‍ വീണ്ടും ഇടിപ്പിച്ചു. ഇതോടെ മറിയക്കുട്ടിയുടെ ഇടതു കൈ ഒടിയുകയും താടിയെല്ലു തകരുകയും ചെയ്തു.
പിന്നീട് ഭര്‍ത്താവ് വിളിച്ചപ്പോഴാണ് അമ്മ വീണു ചോരയില്‍ കുളിച്ചു കിടക്കുകയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും എല്‍സി പറയുന്നത്. മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. താന്‍ ചക്ക പറിക്കാന്‍ പോയപ്പോള്‍ എന്തോ വീഴുന്ന ഒച്ച കേട്ടുവെന്നും വന്നു നോക്കുമ്പോള്‍ അമ്മ ഉമ്മറപ്പടിയില്‍ വീണു കിടക്കുന്നതാണു കണ്ടതെന്നുമാണ് എല്‍സി ആദ്യം മാത്യുവിനോടും പൊലീസിനോടും പറഞ്ഞത്.
താന്‍ പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ വീണെന്നാണു പിന്നീട് പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് സംഘം വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടി. റൂറല്‍ എസ്പി നവനീത് ശര്‍മയും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
വീട്ടില്‍ ഉച്ച മുതല്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതോടെ എല്‍സിയെ കസ്റ്റഡില്‍ എടുത്തു. മറിയക്കുട്ടി സ്വയം വീണതാണെന്ന മൊഴിയില്‍ ആദ്യം ഉറച്ചുനിന്നെങ്കിലും മുറിവുകളുടെ സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും അയല്‍വാസികളുടെ മൊഴിയും ചൂണ്ടിക്കാട്ടി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകമെന്നു വെളിപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും കോമഡി ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.
അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം വിശദമാക്കി ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു.
അതേസമയം ധർമജന് എതിരല്ല തങ്ങളെന്നും ബാലുശ്ശേരിയിലെ കാര്യം മാത്രമാണ് സൂചിപ്പിച്ചതെന്നുമാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
സാമ്പത്തിക തട്ടിപ്പു പരാതിയില്‍ പ്രതികരണവുമായി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് താരം പ്രതികരിക്കുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും സംഘാടകന് പരിപാടി നടത്താന്‍ സാധിക്കാത്തതാണ് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണമെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
പണം വാങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് ഷിയാസ് പരാതി നല്‍കിയത്.