അശ്ലീല വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ നിര്‍മ്മാണ കമ്പനിക്കായി പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ കോ-ഓര്‍ഡിനേറ്ററായ ഉമേഷ് കാമത്ത് അറസ്റ്റില്‍.

മുംബൈ പോലീസ് ആണ് ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വീഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിക്കുന്നു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് വന്നിരുന്നത്.

രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇയാള്‍ വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. അര മണിക്കൂര്‍ വീതമുള്ളതാണ് വീഡിയോകള്‍.

ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളായ പെണ്‍കുട്ടികള്‍ക്ക് പരമാവധി 20,000 രൂപയാണു നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.