സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. കാവല്‍, വെയില്‍ തുടങ്ങിയ സിനിമകള്‍ക്കായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചിരുന്നു. എന്നാല്‍ തിയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ലെന്നും ജോബി ജോര്‍ജ് പറഞ്ഞു.
‘വെയില്‍ ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ്, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നിയെന്നും നിര്‍മ്മാതാവ്.
സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘തിയറ്ററുകാരെ വിചാരിച്ചാണ് കൊടുക്കാതിരുന്നത്. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ല.’
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
‘ഞാന്‍ മനസിലാക്കിയതനുസരിച്ച് പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിക്കുക. തിയറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാലാണ് ഒ.ടി.ടിയില്‍ റിലീസിനെത്തുന്നത്. എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല’, ജോബി ജോര്‍ജ് പറഞ്ഞു.
തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.
ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.
1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.
ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.
ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.
ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.
അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.
നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.
തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.
റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.
മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാർ-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.
View this post on Instagram
കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് അഹാന കൃഷ്ണ ആവശ്യപ്പെടുന്നു. അംഗീകരിക്കാനാവാത്തതും അവിശ്വസനീയവുമായ പ്രവൃത്തിയാണ് യുവാവില്‍ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഞങ്ങള്‍ക്കത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
സംഭവം വിവരിച്ച് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നടി അഹാനയെ കാണാന്‍ എത്തിയതെന്നായിരുന്നു പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തുകയും മലയാള സിനിമയിൽ താരമാകുകയും ചെയ്ത നടിയാണ് ഹണി റോസ്. ഇപ്പോഴിതാ, ഹണി റോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ കാൽ വഴുതി പുഴയിലേക്കു വീണു പോകുന്നതാണ് വീഡിയോയിലുള്ളത്.
എന്നാൽ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്. പുഴ വക്കിൽ നടക്കുന്ന ഫോട്ടോ ഷൂട്ടിൽ സാരി ധരിച്ചു തലയിൽ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഴ വക്കിലെ പാറയിൽ ചവിട്ടി കാൽ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെൻസാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പാറയിൽ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുമുള്ള മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. എന്നാൽ ഇത് വകവെക്കാതെ താരം പാറയിൽ ചവിട്ടി തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് കാൽ വഴുതി മറിയുന്നത്. സമീപത്തുനിന്ന സഹായിയായ സ്ത്രീ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഇതിനോടകം നൂറുകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
ആഘോഷ് വൈഷ്ണവത്തിന്‍റെ സെലിബ്രിറ്റി സീരിസിന്‍റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. രജിഷ മേക്കപ്പും കൃഷ്ണ സ്റ്റൈലിസ്റ്റുമാണ്. ആശയവും ഫോട്ടോഗ്രാഫിയും ആഘോഷ് വൈഷ്ണവത്തിന്‍റേതാണ്.
ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.
തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.
മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.
പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ടുപേരുടെ കൂടെയും നായികയായി അഭിനയിച്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഉര്‍വശി. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം ഇവരുടെ നായികയായി ഉര്‍വശി ബിഗ്‌സ്‌ക്രീനില്‍ എത്തിയിട്ടില്ല. അത് മനപൂര്‍വ്വമാണെന്നാണ് താരം പറയുന്നത്.
തൊണ്ണൂറുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിന്റെ കാരണം താരം വെളിപ്പെടുത്തുന്നതിങ്ങനെ….
”ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്’ എന്നാണ് താരം മനസ് തുറന്നത്.
എന്നാല്‍ മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്, അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്‌സ് പ്രധാന വിഷയമായി കാണിച്ചിരുന്നുവെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെയെന്നും ഉര്‍വശി തുറന്നു പറഞ്ഞു.
സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയത് യേശുദാസുമായുള്ള അസ്വാരസ്യമല്ലെന്ന് സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ നാല്‍പതാം വാര്‍ഷികാഘോഷ വേളയിലാണ് വെളിപ്പെടുത്തല്‍. അതേസമയം ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്ന ജെറി അമല്‍ദേവിന്റെ സംഗീത ജീവിതത്തെക്കുറിച്ചുള്ള പുസ്തകവും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഓരോ ഗാനങ്ങളും അനശ്വരമാക്കിയ സംഗീത സംവിധായകന്‍. ഹിറ്റുകളുടെ പരമ്പര തീര്‍ത്ത് ജനപ്രിയനായി തീര്‍ന്ന ജെറി അമല്‍ദേവ്. തേനൊഴുകുംപോലെ സംഗീതമൊരുക്കിയ സംവിധായകന്‍ എന്തുകൊണ്ട് സിനിമയില്‍നിന്ന് പുറത്തായി.
ഒരു അഭിമുഖത്തില്‍ യേശുദാസിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തെറ്റിദ്ധാരണയുണ്ടായി. എന്നാല്‍ അതിന്റെ പേരിലല്ല സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് ജെറി അമല്‍ദേവ്.
ജെറി അമല്‍ദേവിന്റെ സംഗീതമൊരുങ്ങിയ വഴികള്‍ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ അസ്വാരസ്യം ഒരു അധ്യായമായി ചേര്‍ത്തിട്ടുണ്ട്.
‘ദൃശ്യം 2’ ഓടിടിയിൽ റിലീസ് ചെയ്യാനിരിക്കെ സിനിമാസംഘടനകളിൽ നിന്നും ആരാധകരിൽ നിന്നും നേരിടുന്ന വിമർശനകൾക്കും വിവാദങ്ങൾക്കും മറുപടി പറയുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം2’ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് ജനുവരി ഒന്നിനാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതിനെ തുടർന്ന് സിനിമാസംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
തിയേറ്ററുകളിലേക്ക് വലിയ രീതിയിൽ ആളുകളെ എത്തിക്കാൻ കെൽപ്പുള്ള മോഹൻലാലിന്റെ ‘ദൃശ്യം’ പോലുള്ളൊരു ചിത്രം ഓടിടിയിൽ റിലീസ് ചെയ്യുകവഴി തിയേറ്റർ ഉടമകൾക്കും വിതരണക്കാർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ സാധ്യതയുള്ളതെന്നും തിയേറ്റർ ഉടമകളുടെ അസോസിയേഷനായ ഫിയോക്കിന്റെ തലവനും കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ചുവടുവെപ്പ് ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നുമാണ് പ്രധാനമായും ഈ വിഷയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾ.
“നൂറുകോടി മുടക്കി നിർമ്മിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് മഹാമാരി മൂലം തിയേറ്ററുകൾ അടയ്ക്കുന്നത്. ഒമ്പത് മാസമായി തിയേറ്ററുകൾ അടയ്ക്കുകയും വൻ മുതൽമുടക്കുള്ള ഒരു ചിത്രം നിർമ്മാണജോലികൾ പൂർത്തിയായി കയ്യിലിരിക്കുകയും ചെയ്യുന്നത് ഏറെ വിഷമകരമായ ഒരു അവസ്ഥയാണ്,” ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ മോഹൻലാലാണ് തനിക്ക് ധൈര്യം പകർന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. “നൂറു കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നത് ഉണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാവും എന്നു പോലും അറിയാതെയാണ് ഒമ്പത് മാസം കാത്തിരുന്നത്. ആദ്യം കുറച്ചുനാളുകൾ പിരിമുറുക്കം മൂലം ഞാൻ തളർന്നു പോയിരുന്നു. “ആന്റണി വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക,” മോഹൻലാൽ എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ മാത്രമാണ് എന്നെ പിടിച്ച് നിർത്തിയത്.”
‘മരക്കാർ’ എന്ന വലിയ സ്കെയിലിലുള്ള, തിയേറ്ററുകളിൽ ആസ്വദിക്കേണ്ട ഒരു ചിത്രം തിയേറ്ററിൽ എത്തിക്കാനുള്ളതിന്റെ ഭാഗമായി കൂടിയാണ് ‘ദൃശ്യം2’ ഓടിടിയ്ക്ക് വിിൽക്കുന്നതെന്നും അതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. താനെന്ന നിർമ്മാതാവിന്റെ അതിജീവനത്തിന്റെ പ്രശ്നമാണിതെന്നും താനൊരു വലിയ കോർപ്പറേറ്റ് കമ്പനിയാന്നുമല്ല, ഒരു സാധാരണ മനുഷ്യനാണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
വലിയ തുകയ്ക്കാണ് ആമസോണിന് ചിത്രം കരാർ ആയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ഓടിടി പ്ലാറ്റ്ഫോമിൽ എന്നത്തേക്ക് റിലീസ് ആവുമെന്നതിനെ കുറിച്ചും വ്യക്തയില്ല.
കോവിഡ് കാരണമുള്ള അനിശ്ചിതത്വം തന്നെയാണ് ഒടിടി പ്രദർശനത്തിനുള്ള പ്രധാന കാരണമെന്ന് ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫും പ്രതികരിച്ചു. ” ജനുവരി 26ന് തീയറ്ററിൽ റിലീസ് ചെയ്യാമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഡിസംബറിലാണ് ഓടിടി എന്ന ഈ തീരുമാനം എടുക്കുന്നത്. കോവിഡ് പ്രതിസന്ധി കുറയുന്നുമില്ല, ബ്രിട്ടണിലൊക്കെ വൈറസിന്റെ വകഭേദം കണ്ടെത്തുകയും ചെയ്തു. റിലീസ് ചെയ്താലും തീയറ്ററിൽ അധികം ആളുകൾ വരണമെന്നില്ല. നാലഞ്ച് ദിവസം കഴിയുമ്പോൾ പലരും ഇതിന്റെ പൈറേറ്റഡ് കോപ്പി എടുത്ത് പുറത്തിറക്കുകയും ചെയ്യും. അതിലും നല്ലത് ആമസോണിലൂടെ ഒടിടി റിലീസ് തന്നെയാണെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.”
തിരുവനന്തപുരം- പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.
അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ