പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയമായ താരം തമന്നയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നൊരു ഗോസിപ്പ് നേരത്തെ ഉണ്ടായിരുന്നു.അതിനു കാരണം ഒരു പരസ്യ ചിത്രമായിരുന്നു.2012 ല്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കൊപ്പം തമന്ന വേഷമിട്ട ആ പരസ്യ ചിത്രം വന്നതോട് കൂടിയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്.
തുടര്‍ന്ന് തമന്നയും കൊഹ്ലിയും പിരിഞ്ഞുവെന്നും പിന്നീട് അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായെന്നും അന്ന് പ്രചരണങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമന്നയിപ്പോള്‍. ഒരു അഭിമുഖത്തിലാണ് തമന്ന മനസ്സു തുറന്നത്.
പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കൊഹ്ലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കൊഹ്ലിയെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കൊഹ്ലി. അത് പറയാതെ വയ്യയെന്നും തമന്ന പറഞ്ഞു.
പാക്കിസ്ഥാനിൽ തടവിലായ ഇന്ത്യൻ വൈമാനികന് നല്ല സ്വീകരണം നൽകുമെന്ന് ട്വീറ്റ് ചെയ്ത പാക് നടി വീണമാലിക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. വീണ മാലിക്കിന് അതേ നാണയത്തിൽ മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തുകയും ചെയ്തു. വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെയെന്നും സ്വര ചോദിച്ചു. ഇന്ത്യ– പാക് നടിമാരുടെ ഏറ്റുമുട്ടലിൽ ആരാധകരും അണിച്ചേർന്നതോടെ സമൂഹമാധ്യമങ്ങൾ യുദ്ധക്കളമായി മാറുകയും ചെയ്തു. വീണയുടെ നടപടി ബുദ്ധിശൂന്യതയും സംസ്കാര ഇല്ലായ്മയുമാണ് കാണിക്കുന്നതെന്നും സമൂഹമാധ്യമങ്ങൾ വിമർശനം ഉയർത്തുകയും ചെയ്തു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദന്‍ വര്‍ത്തമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവന്നു.
ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും. അതിനിടെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇന്നലെയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂര്‍ നീണ്ടു. സംജോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിയെന്ന് പാക് റയില്‍വേ അറിയിച്ചു.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ഇതുവരെ അഭിനേതാവായി എത്തിയിട്ടില്ല. ഏഴു വര്‍ഷത്തെ ഇടവേള. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ തിരിച്ചറിയാനും കൈ വീശി പ്രതികരിക്കാനും കഴിയുന്നുണ്ട്. ആരോഗ്യം പൂര്‍വസ്ഥിതിയില്‍ വീണ്ടെടുക്കാന്‍ ജഗതിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യിപ്പിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ജഗതിയെ അങ്ങനെ വീണ്ടും കാമറയ്ക്കു മുമ്പില്‍ എത്തിക്കാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. മകന്‍ രാജ് കുമാര്‍ തുടങ്ങിയ പുതിയ സംരംഭത്തിന്‍റെ പേരില്‍ തന്നെയായി മടങ്ങിവരവ്. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പരസ്യ ചിത്ര നിര്‍മാണ കമ്പനി മകന്‍ രാജ് കുമാര്‍ തുടങ്ങി. ആദ്യ പരസ്യം അതിരപ്പിള്ളി സില്‍വര്‍
സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റേതായിരുന്നു. ജഗതിയെ കാമറയില്‍ പകര്‍ത്തി നടന്‍ മനോജ് കെ ജയന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വെള്ളിത്തിരയില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ജഗതിയെ തിരിച്ചു കിട്ടാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. പക്ഷേ, ജഗതിയെ സ്ക്രീനില്‍ വീണ്ടും കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന നിമിഷമായിരുന്നു അതിരപ്പിള്ളിയില്‍ അരങ്ങേറിയത്. സ്വിച്ച് ഓണ്‍ കര്‍മത്തിന് ആരെ ക്ഷണിക്കുമെന്ന് ചര്‍ച്ച ചെയ്തു. ഒരുപാട് പേരുമായി ജഗതി ശ്രീകുമാറിന് ആത്മബന്ധമുണ്ട്. പക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മനോജ് കെ ജയനാണ്. അങ്ങനെയാണ് മനോജ് കെ ജയനെ ചടങ്ങിന് ക്ഷണിച്ചതെന്ന് മകള്‍ പാര്‍വതി ഷോണ്‍ വ്യക്തമാക്കി. മനോജ് കെ ജയന്‍ കാമറ ചലിപ്പിച്ചപ്പോള്‍ കാമറയിലേക്ക് നോക്കി ജഗതി കൈ വീശി.
കൂടുതല്‍ ഷോട്ടുകള്‍ അടുത്ത ദിവസം അതിരപ്പിള്ളിയില്‍ ചിത്രീകരിക്കും. കാലില്‍ തൊട്ടു വന്ദിച്ച ശേഷമാണ് മനോജ് കെ ജയന്‍ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നത്. വിദേശ പര്യടനത്തിനിടെ മലയാളി അടുത്തോടി വന്ന് ജഗതി ഇനി മടങ്ങി വരുമോയെന്ന് ആകാംക്ഷയോടെ ചോദിച്ച കാര്യം മനോജ് കെ. ജയന്‍ ഓര്‍ത്തെടുത്തു. ആ ആരാധകന്‍റെ കണ്ണുകള്‍ ആ ചോദ്യത്തോടൊപ്പം നിറഞ്ഞിരുന്നു. ഇങ്ങനെ, നിരവധി ആരാധകര്‍ ജഗതിയുടെ മടങ്ങി വരവും പ്രതീക്ഷിച്ച് ഇരിക്കുന്നതായി മനോജ് കെ ജയന്‍ പറഞ്ഞു. പേരക്കുട്ടികള്‍ക്കൊപ്പമാണ് ജഗതി ചടങ്ങിന് എത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ക്യാപ്ടന്‍ , ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജയസൂര്യയൊക്കൊപ്പം സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ച സൗബിന്‍ ഷാഹിറും ഇതേ പുരസ്കാരം പങ്കിട്ടു. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.
ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി . സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി.
ദിലീപ്–നാദിർഷ സൗഹൃദം, വേദിയിലും വെള്ളിത്തിരയിലും ജീവിതത്തിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം വളരെ പ്രസിദ്ധമാണ്. ദിലീപിന്റെ ജീവിതത്തിലെ നല്ല സമയത്തും മേശം സമയത്തും ഒപ്പമുണ്ടായിരുന്നതും നാദിർഷയാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ദീലീപ് മനസ് തുറന്നപ്പോഴാണ് നാദിർഷയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരുവിവരം അദ്ദേഹം പങ്കുവയ്ക്കുന്നത്.
കുട്ടിക്കാലത്ത് നാദിർഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്നത്തിലൂടെ അതു മാറ്റിയെടുത്ത് ഉയരങ്ങളിലെത്തിെയന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഈ ചിത്രത്തില്‍ ദിലീപ് വിക്കനായാണ് അഭിനയിക്കുന്നത്. ബാലൻ വക്കീലിെന അഭിനയിച്ചു ഫലിപ്പിക്കാൻ ദിലീപിനു പ്രചോദനമായതും നാദിർഷയാണ്. വിക്ക് ഉണ്ടായിരുന്ന സമയത്തെ നാദിർഷയുടെ ചില മാനറിസങ്ങളാണ് ദിലീപ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
‘വേറിട്ട വേഷങ്ങളെല്ലാം പരീക്ഷണങ്ങളാണ്. നമ്മുടെ കൺമുന്നിൽ കാണുന്ന ആളുകളെ നിരീക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും എനിക്കു ലഭിക്കാറുണ്ട്. സാധാരണ കഥാപാത്രങ്ങളെ സ്ഥിരമായി ചെയ്യുമ്പോൾ ഒരു മടുപ്പ് തോന്നും. ജീവിതത്തോട് അടുത്തു നിൽക്കുന്ന വേഷങ്ങളാണ് കൂടുതൽ സംതൃപ്തി തരുന്നത്. മാത്രമല്ല ഇത്തരം വ്യത്യസ്ത പുലർത്തുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതു മറ്റുള്ളവർക്കു പ്രചോദനമാകാനും ഞാൻ ശ്രമിക്കാറുണ്ട്.
ബാലൻ വക്കീൽ വിക്കുളളയാളാണ്. എന്നാൽ അത് ആ കഥാപാത്രത്തെ പരിഹസിക്കുന്ന രീതിയിലല്ല ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ കാണുമ്പോൾ മനസ്സിലാകും അയാൾക്ക് അതൊരു കഴിവുകേടല്ലെന്ന്. അങ്ങനെ ജീവിതത്തിൽ വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുണ്ട്. എല്ലാവർക്കും അറിയാമോ എന്ന് അറിയില്ല, പേരുപറഞ്ഞാൽ മനസ്സിലാകും- നാദിർഷ.
എട്ടാം ക്ലാസ്സുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിർഷ. എന്നാൽ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുകയാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്. ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസ്സിലായില്ലായിരുന്നു. ഇവൻ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസ്സിലായി. പക്ഷേ നിങ്ങൾ നോക്കൂ, ആ നാദിർഷയ്ക്ക് ഇപ്പോൾ വിക്ക് ഇല്ല. അവൻ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു. അവൻ ഇപ്പോൾ എവിടെയെത്തി. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരൻ, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരൻ.’–ദിലീപ് പറഞ്ഞു.
തൊണ്ണൂറ്റി ഒന്നാമത് ഓസ്കര്‍ നിശയിൽ തിളങ്ങി ബ്രിട്ടീഷ്– അമേരിക്കന്‍ ചിത്രമായ ‘ബൊഹീമിയന്‍ റാപ്സഡി’. നാല് ഓസ്കര്‍ പുരസ്കാരം നേടിയാണ് ചിത്രം ഓസ്കർ വേദിയിൽ തിളങ്ങിയത്. നടൻ, ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നീവിഭാഗങ്ങളിലാണ് നേട്ടം. റമി മാലെക്കിനാണ് മികച്ച നടനുള്ള പുരസ്കാരം. ദ ഫേവ്റിറ്റിലെ അഭിനയിത്തിന് മികച്ച നടിക്കുള്ള ഓസ്കര്‍ ഒലിവിയ കോള്‍മനാണ്.
‘ബ്ലാക് പാന്തര്‍’ മൂന്നും ‘റോമ’, ‘വൈസ്’ എന്നീ ചിത്രങ്ങള്‍ക്ക് രണ്ട് ഓസ്കറുകള്‍ വീതം. ബ്ലാക് പാന്തറിന് പുരസ്കാരം വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സ്കോര്‍ വിഭാഗങ്ങളിലാണ്. മികച്ച വിദേശഭാഷാചിത്രം, ഛായാഗ്രഹണം എന്നിവയ്ക്കാണ് ‘റോമ’ പുരസ്കാരം നേടിയത്.
ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം വൈസ് നേടി. സ്പൈഡര്‍ മാന്‍: ഇന്‍ടു ദ സ്പൈഡര്‍ വേര്‍സ് ആണ് അനിമേഷന്‍ സിനിമ. ഫസ്റ്റ് മാന്‍ മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള ഓസ്കര്‍ നേടി. ഉത്തര്‍പ്രദേശിലെ സ്ത്രീജീവിതം പ്രമേയമാക്കിയ ‘പീരിയഡ്: എന്‍ഡ് ഓഫ് സെന്‍ഡന്‍സ്’ മികച്ച ഹ്രസ്വഡോക്യുമെന്‍ററിയായി. 1989 ന് ശേഷം ആദ്യമായി അവതാരകനോ അവതാരികയോ ഇല്ലാത്ത ഓസ്കര്‍ എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.
മികച്ച നടന്‍: റമി മാലെക് (ബൊഹീമിയന്‍ റാപ്സഡി)
മികച്ച നടി: ഒലിവിയ കോള്‍മന് (ചിത്രം: ദ ഫേവ്റിറ്റ്)
മികച്ച സഹനടന്‍: മഹേര്‍ഷല അലി (ഗ്രീന്‍ ബുക്ക്)
മികച്ച സഹനടി റെജീന കിങ് (ചിത്രം: ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്)
മികച്ച ഡോക്യുമെന്ററി(ഫീച്ചര്‍): ഫ്രീ സോളോ
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: സ്പൈഡര്‍ മാന്‍: ഇന്‍ടു ദ സ്പൈഡര്‍ വേര്‍സ്
മികച്ച ചമയം,കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം വൈസ് എന്ന ചിത്രത്തിന്
വസ്ത്രാലങ്കാരം: ബ്ലാക് പാന്തര്‍(റൂത്ത്.ഇ.കാര്‍ട്ടര്‍)
ഛായാഗ്രഹണം: അല്‍ഫോന്‍സോ ക്വാറണ്‍ (ചിത്രം: റോമ)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ഹന്ന ബീച്ച്ലര്‍.ജേ ഹാര്‍ട്ട്(ബ്ലാക് പാന്തര്‍)
ശബ്ദലേഖനം: ജോണ്‍വാര്‍ഹെസ്റ്റ്,നിന ഹാര്‍ട്ട് സ്റ്റോണ്‍(ബൊഹീമിയന്‍ റാപ്സൊദി)
വിദേശഭാഷാചിത്രം: റോമ (മെക്സിക്കോ)
ആനിമേറ്റഡ് ഷോട്ട് ഫിലിം: ബാവോ
ഹ്രസ്വ ഡോക്യുമെന്ററി: പീരിയഡ്: എന്‍ഡ് ഓഫ് സെന്‍ഡന്‍സ്
സീരിയല്‍ താരം പ്രതീക്ഷയുമായി നടന്‍ ബാല വിവാഹിതനായെന്ന് സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി നടന്‍ ബാല രംഗത്ത് വന്നിരിക്കുകയാണ്. കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു.
മുന്‍പ് ഗായിക റിമി ടോമി അവതാരകയായെത്തുന്ന ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പ്രതീക്ഷ തനിക്ക് ബാലയോടുള്ള ആരാധന തുറന്നു പറഞ്ഞിരുന്നു.
ബാലയുടെ വാക്കുകള്‍
ഇത്രയും നാള്‍ ഇങ്ങനെയുള്ള വീഡിയോ ഒന്നും ഞാന്‍ പോസ്റ്റ് ചെയ്തിട്ടില്ല. കാരണം, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. സത്യമോ, നല്ലതോ നിങ്ങള്‍ക്ക് കാണാന്‍ താല്‍പര്യമില്ല. എല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. എനിക്ക് പറയാനുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഈ സോഷ്യല്‍ മീഡിയ എന്നത് വളരെ ശക്തിയുള്ള ഒന്നാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ഇതുവഴി ചെയ്യാന്‍ പറ്റും. പക്ഷെ ഇത് വളരെ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഒരു രണ്ടു മൂന്നു വര്‍ഷമായി ഒരുപാട് വിവാദങ്ങളും എന്നെ വേദനിപ്പിക്കുന്ന സംഭവങ്ങളും കുറേ തെറ്റായ കാര്യങ്ങളും ഒക്കെ വരുന്നുണ്ട്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര വേദനിച്ചാലും ഞാന്‍ കാരണം നാല് പേര്‍ സന്തോഷിക്കണം. എന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കാണും. എന്നെ കണ്ട് നിങ്ങളും സന്തോഷത്തോടെ ഇരിക്കണം. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്.
പക്ഷെ ഇപ്പോള്‍ അടുത്ത ദിവസങ്ങളില്‍ എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കാര്യം കണ്ടു. വളരെ മോശമായ തെറ്റായ ഒരു കാര്യം. അത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കണം എന്ന് തോന്നി. ഇപ്പോള്‍ അടുത്ത് വന്ന വാര്‍ത്ത എന്താണെന്ന് വച്ചാല്‍ എന്റെ കല്യാണം ഉറപ്പിച്ചു, ഞാന്‍ കല്യാണം കഴിച്ചു എന്നെല്ലാമാണ്. ഇത് യൂട്യൂബില്‍ ആണ് ഞാന്‍ കണ്ടത്. നാല് അഞ്ച് ലക്ഷം ആള്‍ക്കാര്‍ കണ്ടിട്ടുണ്ട്. ഭയങ്കര ട്രെന്‍ഡിങ് ആണ്.
അതിലെ ഫോട്ടോയില്‍ ഉള്ള പെണ്‍കുട്ടി, പ്രതീക്ഷ വെറും 22 വയസു മാത്രം പ്രായമുള്ള കുട്ടിയാണ്. ഒരു പാവപെട്ട വീട്ടിലെ, സാധാരണ ജീവിതം നയിക്കുന്ന കുട്ടി. സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അതിലെ വരുമാനം വച്ച് കുടുംബം നോക്കുന്നുണ്ട്. ആ കുട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു ചാനല്‍ പരിപാടിക്കിടയിലാണ്. അങ്ങനെ രണ്ടോ മൂന്നോ തവണയാണ് കണ്ടിട്ടുള്ളത്.
എനിക്കുള്ള ഒരു ചോദ്യം, എന്നെക്കുറിച്ച് നിങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട് പറഞ്ഞോളൂ. ബാലയ്ക്ക് എന്തും താങ്ങാനാകും. പക്ഷെ നിങ്ങളിങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നാളെ ആ പെണ്‍കുട്ടിക്ക് ഒരു വിവാഹാലോചന വന്നാല്‍, ഇത് അവരെ ബാധിക്കില്ലേ.? എത്ര വലിയ ദുരവസ്ഥയാണ് നിങ്ങള്‍ അവരുടെ കുടുംബത്തിന് ഉണ്ടാക്കി വച്ചത്. പ്രതീക്ഷ എന്താണ് അന്ന് ആ പരിപാടിയില്‍ പറഞ്ഞത്? ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു പരിപാടിക്ക് പുനലൂരില്‍ പോയപ്പോള്‍ എന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിട്ടിയിട്ടുണ്ട്, എന്റെ വലിയൊരു ആരാധികയാണ് എന്ന്.
ഒരു അഭിനേതാവിന്റെ ഫാന്‍ ആയി ഇരിക്കുന്നത് അത്ര വലിയ തെറ്റാണോ? അതിനാണോ ഇത്ര വലിയ തെറ്റായ ഒരു ഇന്‍ഫര്‍മേഷന്‍ നിങ്ങള്‍ പ്രചരിപ്പിച്ചത്?. അതും അവരുടെ അമ്മയുമായി നില്‍ക്കുന്ന ഒരു ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ് ആണ്. ആ കുടുംബത്തെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു. ഇത്രയധികം ആള്‍ക്കാര്‍ അത് കണ്ടു.
പിന്നെ എന്റെ സുഹൃത്ത് റിമി ടോമി, അവരെക്കുറിച്ച് എന്തൊക്കെയാണ് നിങ്ങള്‍ പറഞ്ഞത് ? രണ്ടു പേരെയും കൂട്ടികൊടുത്തല്ലോ എന്നൊക്കെ. ഇതൊക്കെയാണോ ഒരാളെക്കുറിച്ച് പറയേണ്ടത്. ഒരു സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയാണോ ഒരാളെക്കുറിച്ച് പറയുക. ഞാനും റിമിയും തമ്മില്‍ ഒരു വാക്കുണ്ട്, ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്ന്. ഇന്ന് വരെ ഞാന്‍ അത് പാലിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് എനിക്കിത് പറയാന്‍ നാണക്കേടുണ്ട് എന്നാലും പറയേണ്ടി വന്നു.
ഞങ്ങള്‍ക്കൊരു വാട്സാപ്പ് ഗ്രൂപ് ഉണ്ട്. കേരളത്തില്‍ പ്രളയം വരുന്നതിനൊക്കെ മുന്‍പേ കേരളത്തിലെ ഓരോ സ്ഥലത്തെയും പാവപെട്ടവര്‍ക്കായി ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട് ഞങ്ങള്‍. പക്ഷേ ഞാനും റിമിയും ഇന്നേവരെ ഫെയ്സ്ബുക്കിലോ മറ്റോ ഒരു ഫോട്ടോ എങ്കിലും ഇട്ടിട്ടുണ്ടോ പബ്ലിസിറ്റിക്കായി. എനിക്കത് വേണ്ട. ഞാന്‍ ഒരു കലാകാരനാണ്, എന്റെ അഭിനയം കണ്ട് നിങ്ങള്‍ എന്നെ ഇഷ്ടപെട്ടാല്‍ മതി. പക്ഷെ ഇത്രയേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ട് എന്റെ സുഹൃത്തിനെക്കുറിച്ചു ഇത്രയും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. അത് ഒരു വ്യക്തിയോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണ്
പിന്നെ വേറൊരു കാര്യം എനിക്ക് വ്യക്തിപരമായി പറയാനുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്ങ്ങള്‍ ഉണ്ട്, കേസൊക്കെ നടക്കുന്നുണ്ട്. പക്ഷെ അതിനെക്കുറിച്ച് ആദ്യം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്. പിന്നെ ഞാന്‍ ഇതിന് മുന്‍പ് ഒന്നും മിണ്ടിയിട്ടില്ല. ഇതില്‍ ഒരേ ഒരു കാര്യം മാത്രം ഞാന്‍ പറയുകയാണ്. 2019 ജനുവരിയിലാണ് ഞാന്‍ ഡിവോഴ്സ് ഫയല്‍ ചെയ്യുന്നത്. അതിന് മുന്‍പ് നിങ്ങള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയും ശരിയല്ല. ഇതേവരെ ഞാന്‍ അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല പോട്ടെന്നു പറഞ്ഞു വിട്ടു.
ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഞാന്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയാല്‍ അവിടെ ബാല ജയിക്കും. പക്ഷെ വേണ്ട എന്ന് വച്ചിരിക്കുന്നതാണ്. പക്ഷെ എന്നെ വെറുതെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്. ആ ഒരു സ്നേഹത്തിന് വേണ്ടി മാത്രം ഞാന്‍ നിശബ്ദനായി ഇരിക്കുകയാണ്. പക്ഷെ ആ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്. വീടും നാടും വിട്ടു ഞാന്‍ ഇവിടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാണ്. നല്ലവരായ പ്രേക്ഷകര്‍ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥിക്കൂ. എല്ലാവരെയും സ്നേഹിക്കൂ. ദയവായി ചിന്തിക്കുക. നിങ്ങള്‍ക്കും ഒരു കുടുംബമില്ലേ. സ്വന്തം കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ. ഇല്ലല്ലോ…ചിന്തിക്കൂ…
ആലപ്പുഴയിൽ പെട്ടൊന്നൊരുദിവസം പൊങ്ങിയ ബിവറേജസ് ഷോപ്പിന് മുന്‍പില്‍ കള്ളുകുടിയന്മാരുടെ നീണ്ട നിര. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയുടെ അടുത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടതായിരുന്നു ഇത്. അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ വന്നവര്‍ ശരിക്കും ചമ്മി.
ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറിയെ ബിവറേജസ് ഔട്ട്ലെറ്റ് ആക്കി മാറ്റുകയായിരുന്നു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്. ഇന്‍സ്റ്റാ ഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രത്തിനു താഴെയാണ് പരിഹാസ കമന്റ് എത്തിയത്.
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടമൊന്നും ഇല്ല അല്ലേ… എന്ന പരിഹാസകന്റെ കമന്റിനു ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!! വയ്യ അല്ലേ, ഏഹ്..’ എന്നായിരുന്നു താരത്തിന്റെ മറുപടി.
നമിതയുടെ മറുപടിക്ക് ആരാധകരെല്ലാം കയ്യടിക്കുകയാണ്. പിന്നാലെ ആരാധകരും ഒപ്പം കൂടി പരിഹാസകനു മറുപടി നല്‍കാന്‍. ഇത് ആദ്യമായല്ല നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള അധിക്ഷേപം നടക്കുന്നത്. നടിയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം തെളിയിക്കാൻ വിഡിയോ പുറത്തുവിട്ട് നടൻ അഭി ശരവണൻ. തികച്ചും സ്വകാര്യമായി ചിത്രികരിച്ച വിഡിയോയിൽ അതിഥിയുടെ കഴുത്തിൽ അഭി താലികെട്ടുന്നതായി കാണിക്കുന്നുണ്ട്. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.
നേരത്തെ പത്രസമ്മേളനം വിളിച്ചു ചേർത്ത് ഇരുവരുടേയും വിവാഹം കഴിഞ്ഞതായി അഭി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി.
എന്നാല്‍ അഭി ശരവണനെ താന്‍ വിവഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്.
‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.’–അതിഥി മാധ്യമങ്ങളോട് പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.