ജോണ്‍സൺ മാഷ് പൊടുന്നനെ മരിച്ചതിന് പിന്നാലെ രണ്ടു മക്കളും. അടിക്കടിയെത്തിയ മൂന്ന് മരണങ്ങളാണ് ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തെ മാനസികമായി തകര്‍ത്തു. ഒറ്റക്കായിപ്പോയ റാണി ആ നാളുകളെ ഓര്‍ക്കുന്നു

‘അവന് കമ്പം ബൈക്കുകളോടെയാണ്. പഠിച്ചാലും ‍ഞാൻ ജോലിക്കൊന്നും പോവില്ല അമ്മേ.. ‍ഞാൻ ബൈക്ക് റൈസിനേ പോകൂ. അത്ര ജീവനായിരുന്നു അവന് ബൈക്കുകളോട്. ഇങ്ങനെയാണെങ്കിലും അവൻ ഒരു അമ്മക്കുട്ടിയായിരുന്നു. എന്തും എന്നോട് പറയും. അന്നും രാവിലെ ബൈക്കിൽ ഒാഫിസിലേക്ക് പോയതാണ്. വട്ടം ചാടിയ ഒരു സ്ത്രീയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതാണ്. പക്ഷേ ബൈക്ക് മറിഞ്ഞു. അവൻ തെറിച്ചുപോയി. ഹെൽമറ്റും. വീഴ്ചയിൽ തലയിടിച്ചു. അവന്റെ സുഹൃത്തുക്കളാണ് വീട്ടിൽ വിളിച്ചു പറയുന്നത് റെൻ ജോൺസണ് ഒരു ആക്സിഡന്റായി ആശുപത്രിയിലാണെന്ന്. ഞാൻ ഒാടി െചന്നപ്പോഴേക്കും അവനും…’

ജോൺസൺ മാസ്റ്റർ പിന്നാെല കുടുംബത്തിന് വൻ ആഘാതമായി മകൻ റെന്നിന്റെ അപകടമരണം. അവനെ കല്ലറയിൽ അടക്കിയശേഷം എന്നോട് പലരും പിന്നീട് പറഞ്ഞു. ജോൺസന്റെ പെട്ടി അലിഞ്ഞുതീർന്നിരുന്നില്ല. അച്ഛന്റെ നെഞ്ചോട് ചേർത്താണ് മകനെയും വച്ചതെന്ന്… ഒരു ആയുസിൽ ഒരു മകന്റെ കയ്യിൽ നിന്നും കിട്ടേണ്ട സ്നേഹം അവൻ ഇൗ ചെറിയകാലം കൊണ്ട് എനിക്ക് തന്നിട്ടുണ്ട്. ഇടാറാതെ ഇൗ അമ്മ പറയുന്നു.
ഷാൻ എന്ന ‘അമ്മ’

അവർ രണ്ടുപേരും പെട്ടെന്ന് പോയശേഷം അവളായിരുന്നു എനിക്ക് കൂട്ട്. അച്ചുവിന്റെയും ഡാഡിയുടെയും സ്നേഹം ഞാൻ തരുന്നില്ലേ അമ്മേ. പിന്നെന്തിനാണ് ഇടയ്ക്ക് വിഷമിക്കുന്നത്. അവളുടെ കല്ല്യാണമായിരുന്നു എന്റെ വലിയ സ്വപ്നം. എല്ലാം ഉറപ്പിച്ചുവച്ചിരുന്നു. അങ്ങനെ ആ രാത്രി അവൾ എനിക്ക് ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോയതാണ്. ഞാൻ രാവിലെ എഴുനേറ്റ് പള്ളിയിൽ പോയി മടങ്ങി വരുമ്പോഴാണ് എനിക്ക് ഫോൺ വരുന്നത്. അവളെ കല്ല്യാണം കഴിക്കാനിരുന്ന പയ്യൻ എന്നെ വിളിച്ചു. അമ്മേ അവൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ. എന്താ പറ്റിയേ എന്ന്. അതിന് പിന്നാലെ ഞാൻ വിളിച്ചപ്പോഴും അവൾ ഫോണെടുത്തില്ല. വന്നുനോക്കിയപ്പോൾ.. ഹൃദയഘാതമായിരുന്നെന്നാ ഡോക്ടർമാർ പറഞ്ഞത്.’ അവർ രണ്ടുപേരും പോയിക്കഴിഞ്ഞ് ഒരു നാലുവർഷം അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു.

എനിക്ക് ദൈവത്തോട് പരാതില്ല. ഒരു വലിയ മനുഷ്യന്റെ ഭാര്യയാക്കി. രണ്ടു മക്കളെ തന്നു. പക്ഷേ എല്ലാം വേഗം തിരിച്ചെടുത്തു. സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എനിക്കൊപ്പം ദൈവമുണ്ടെന്ന് എനിക്ക് ഉറപ്പാണ്. മനുഷ്യനെ ആശ്രയിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തെ ആശ്രയിക്കുന്നതാണ്. ബൈബിളിലെ ഇൗ വചനമാണ് എന്നെ മുന്നോട്ട് നടത്തുന്നത്. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ വിധികാണിച്ച കൊടുംക്രൂരതയെ പറ്റി ഇൗ അമ്മ പറയുന്നു.