സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നൽകി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേർക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാൻ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നൽകി എന്നാണ്. എന്നാൽ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാൻ ഉണ്ടാക്കിയ ഒരു ഉൽപ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാർക്കറ്റിങ്ങ് പാഠങ്ങൾ ബോധപൂർവ്വം ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് മാത്രം കണ്ട് രസിക്കാൻ അല്ലല്ലോ ഞാൻ പടം എടുത്തത്?
ഒടിയനെക്കുറിച്ചുള്ള കഥകൾ ചെറിയ കുട്ടിയായിരുന്നപ്പോൾ കേട്ടിട്ടുണ്ട്. പക്ഷെ ആരും ഒടിയനെ കണ്ടിട്ടില്ല. ആരും കാണാത്ത ഒരു മിത്തിന് രൂപം നൽകി അതിന്റെ മാനുഷികതലമാണ് നൽകിയത്. പഴയ കാലത്ത് മറ്റുള്ളവർക്ക് വേണ്ടി ദ്രോഹം ചെയ്യാൻ വേണ്ടി കൊട്ടേഷൻ എടുത്ത ആളുകളാണ് ഒടിയൻമാർ. ആ കഥാപാത്രത്തെ സാധാരണക്കാരനായ ഒരാളായിട്ടാണ് കാണിച്ചത്.
ഞാൻ കാണിച്ചത് പഴയ മോഹൻലാലിനെയാണ്. മോഹൻലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹൻലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയിൽ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എൺപതുകളിലെ ലുക്കിലുള്ള മോഹൻലാലിനെയാണ് കാണിച്ചത്.
ത്രീ ഇഡിയറ്റ്സിലെ ആമീർഖാന്റെ പോലെയൊക്കെയാണ് ഒടിയനുവേണ്ടി മോഹൻലാൽ ശാരീരികമായി മാറിയത്. കലാപരമായി സിനിമയ്ക്ക് നേരെ വിമര്‍ശനം ഉയർന്നാൽ മോഹൻലാൽ മറുപടി പറയും എന്നു തന്നെയാണ് എന്റെ വിശ്വാസം. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു സിനിമ എടുക്കാൻ സാധിക്കില്ല. എന്റെ ശൈലിയിലും എന്റെ ജ്ഞാനത്തിലും ഞാൻ അവതരിപ്പിച്ച സിനിമയാണ് ഒടിയൻ. ആ സിനിമ മോഹൻലാലിന് വിശ്വാസ്യമായതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്.
മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബിജെപിയുടെ ജനദ്രോഹ ഹര്‍ത്താലില്‍ മുട്ടുമടക്കി എന്നു കരുതിയെങ്കില്‍ തെറ്റി. ആവേശം ഇരട്ടിപ്പിച്ച് തിയേറ്ററുകളിലേക്ക് ജനപ്രവാഹം. കേരളത്തില്‍ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്. അതിനും മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. ഫാന്‍സ് ഷോകള്‍ക്ക് ശേഷമുള്ള ഷോകകള്‍ക്കും ഹര്‍ത്താലിനെ അനഗണിച്ച് തിയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഒടിയന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. കേരളത്തില്‍ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്. അതിനും മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. പ്രേക്ഷക ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. 37 രാജ്യങ്ങളില്‍ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ലോകം മുഴുവന്‍ 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ 412 സ്‌ക്രീനുകളില്‍ ആണ് എത്തുന്നത്. കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്യുന്നത് 2292 സ്‌ക്രീനുകളില്‍ ആയാണ്. ആദ്യ ദിവസം പന്ത്രണ്ടായിരത്തില്‍ അധികം പ്രദര്‍ശനം ആണ് ഈ ചിത്രം ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നടത്തുക.
True review without any degradation. Straight from theatre. By CET Film Club #odiyanreview #OdiyanRisesFromTomorrow #Odiyan pic.twitter.com/fPdnYZp6Nk
— Aditya Narayan 🌟 (@adityanarayanh8) December 14, 2018
ഹര്‍ത്താലിനെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ വിഷമത്തിലായിരുന്ന ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അര്‍ധരാത്രി മുതല്‍ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചിത്രത്തില്‍ 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഏറ്റവും വേദനിപ്പിച്ചത് നടന്‍ ശ്രീനിവാസനെന്ന് ആന്റണി പെരുമ്പാവൂര്‍. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. പരിഹാസമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതെന്നും അത് വിജയിച്ചപ്പോള്‍ മോശമായി തിരക്കഥയെഴുതി മറ്റൊരു ചിത്രം ഒരുക്കിയെന്നും, അതെ പാട്ടി അന്വേഷിച്ചപ്പോൾ താൻ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു നടന്നുവെന്നും ആന്റണി പറയുന്നു.
ലാല്‍ സാറിനെ കളിയാക്കി കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.
അന്നു വൈകീട്ടു ശ്രീനിവാസന്‍ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ടിരുന്നു. എന്റെ പേരു പോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണു പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാല്‍ ആന്റണീ, ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടു കാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല.
ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌യ്സ്ബുക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം.
‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് മണ്ടന്‍ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതല്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്.
എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംമ്പിള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’-പൃഥ്വി കുറിച്ചു.
തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.
മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്. തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര്‍ പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു.
ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന പറയുന്നു. ‘ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004-ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല.
കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ടെന്ന് ലെന പറയുന്നു. ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ…ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.’ ലെന പറയുന്നു.
മലയാളത്തിലെ മഹാ നടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർ സ്റ്റാർ പദവി ഉണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്ന് ടോവിനോ തോമസ് . ക്ലബ് എഫ്.എം റേഡിയോ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക R.J ശാലിനി ചൂണ്ടിക്കാട്ടിയതിന് മറുപടി ആയിട്ടായിരുന്നു ടോവിനോയുടെ ഈ അഭിപ്രായം.
താൻ ഒരു സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല എന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്.
ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു. പുതിയ തമിഴ് ചിത്രത്തിലാണ് ദുല്‍ഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കൃതി സനോണാണ് മറ്റൊരു നായിക.
തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. റോഡ് മൂവി ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ പല വേഷങ്ങളിലെത്തുമെന്നും വാര്‍ത്തകളുണ്ട്.
വാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിലെ പ്രണയം പറഞ്ഞു പഴകിയതല്ലെന്നും പ്രകൃതിക്ക് ചിത്രത്തില്‍ വലിയ സ്ഥാനമുണ്ടെന്നും വാന്‍ എന്നത് വാനം എന്ന അര്‍ഥത്തിലാണെന്നും സംവിധായകന്‍ പറയുന്നു. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും സംവിധായകന്‍ കാര്‍ത്തിക് പറയുന്നു.
സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വളളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടുകയും ചെയ്തു.
അമല പോള്‍ ലുങ്കി മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ലുങ്കിയുടെ നാട്ടിലേയ്ക്ക് സ്വാഗതം, ഇവിടെ എല്ലാവരും കള്ള് കുടിക്കുന്നു. അപ്പവും മീൻകറിയും കഴിക്കുന്നു. എനിക്കറിയാം നിങ്ങളും ഇതിഷ്ടപ്പെടുന്നവരല്ലേ..?’– ചിത്രം പങ്കുവെച്ച ശേഷം അമല കുറിച്ചു. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാമ് ചിത്രമെന്ന് സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം.
കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ചിത്രം. ചിത്രം കണ്ട് വിമർശിക്കുന്നവർക്കൊപ്പം അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പുകഴ്ത്തുന്നവരെയും കാണാം. രാക്ഷസന്റെ ഗംഭീര വിജയത്തിനു ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
താരസംഘടന അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള മോഹന്‍ലാലിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു. പ്രജ എന്ന സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക..എന്ന ഗാനത്തിന്റെ അനുപല്ലവി വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇനിയയും മോഹന്‍ലാലുമാണ് വീഡിയോയില്‍. വളരെ ഫ്‌ളക്‌സിബിളായാണ് മോഹന്‍ലാല്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത്.
ഡിസംബര്‍ 7 ന് അബുദാബിയിലാണ് ‘ഒന്നാണ് നമ്മള്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകന്‍.
ലാലിന്റെ നൃത്തമികവിനെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ആക്ഷനും കട്ടിനുമിടയില്‍ കളിക്കുന്നത് പോലെയല്ല റിയല്‍ സ്‌റ്റേജില്‍ അതും ഈ പ്രായത്തിലെന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമാ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നെന്ന സൂചന നല്‍കി ഉലകനായകന്‍ കമല്‍ഹാസന്‍. ‘ഇന്ത്യന്‍ ടു’ തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമല്‍ ഹാസന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.
1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ ടു. കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എംഎം രത്നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഒരാള്‍ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്.
എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു വിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. 2019 ല്‍ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും തീര്‍ക്കുവാനാണ് പദ്ധതി. 2020 ല്‍ ചിത്രം തിയെറ്ററുകളിലെത്തും. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക. ചിമ്പു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
എ.ആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതമൊരുക്കുക. പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്. രവിവര്‍മ്മനാണ് ഛായാഗ്രഹണം.