ജിമ്മില്‍ വ്യായാമം ചെയ്യവെ പ്രമുഖ നടന് ദാരുണാന്ത്യം. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്ത് വീര്‍ സൂര്യവംശിയാണ് അന്തരിച്ചത്.
സിദ്ധാന്തിന്റെ മരണവിവരം നടനും മുന്‍ ക്രിക്കറ്റ് താരവുമായ സലില്‍ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമാ നിര്‍മാതാവ് അനു രഞ്ജന്‍, ടിവി താരം ജയ് ഭാനുശാലി, കിഷ്വര്‍ മെര്‍ച്ചന്റ് തുടങ്ങിയവര്‍ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവച്ചു.
മംമ്താ ആന്‍ഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ല്‍ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കണ്‍ട്രോള്‍ റൂം, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.
സിദ്ദി ദില്‍ മാനേ നാ എന്ന ഷോയിലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ല്‍ ആണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു.
ഷെറിൻ പി യോഹന്നാൻ
രാത്രി മാത്രം പുറത്തിറങ്ങുകയും ഇരപിടിക്കുകയും ചെയ്യുന്ന, മൂങ്ങ വിഭാഗത്തിൽ പെട്ട പക്ഷിയാണ് കൂമൻ. ‘കൂമൻ ദി നൈറ്റ് റൈഡർ’ എന്ന പേരിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പറയുന്നതും രാത്രിയിൽ ഇര പിടിക്കാനിറങ്ങുന്ന വേട്ടക്കാരുടെ കഥയാണ്. അതിൽ പല സമകാലിക സംഭവങ്ങളുടെയും അനുരണനം പ്രകടമാവുന്നതോടെ കൂമൻ ഇന്നിന്റെ ചിത്രമാകുന്നു. സംവിധായകന്റെ പതിവ് ശൈലിയിൽ കഥ പറയുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ കൂമൻ വിജയിക്കുന്നു.
കേരളം – തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തന്റെ ഈഗോയ്ക്ക് മുറിവേറ്റാൽ, കഴിവിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അത് മറക്കാനാവാതെ വൈരാഗ്യം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് സിപിഒ ആയ ഗിരിശങ്കർ. എന്നാൽ കുറ്റാന്വേഷണത്തിൽ അതീവ തല്പരനും കേസുകൾ അതിവേഗം പരിഹരിക്കാൻ കഴിയുന്ന ആളുമാണ് ഗിരിയെന്ന് ആദ്യ സീനിൽ തന്നെ ജീത്തു പറയുന്നു. സ്റ്റേഷനിൽ പുതിയ സിഐ ചാർജ് എടുക്കുന്നതോടെ ഗിരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
ആദ്യ പകുതിയിൽ ഗിരിയുടെ കഥ പറയുന്ന ചിത്രം പതുക്കെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് രൂപം മാറുന്നു. ആസിഫ് അലിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. മെമ്മറീസിലെ സാം അലക്സിനെ പോലെ മാനസിക സംഘർഷം നേരിടുന്ന കഥാപാത്രത്തെ പെർഫെക്ട് ആയി സ്ക്രീനിലെത്തിക്കുന്നുണ്ട് ആസിഫ്. നോട്ടത്തിലും ചിരിയിലുമുൾപ്പെടെ പുലർത്തിയ സൂക്ഷ്മത ഗിരിശങ്കർ എന്ന കഥാപാത്രത്തെ പ്രേക്ഷകനോട് കൂടുതൽ അടുപ്പിക്കുന്നു. ജാഫർ ഇടുക്കിയുടെ കള്ളൻ മണിയനും മനസ്സിൽ ഇടം നേടും.
വിഷ്ണു ശ്യാമിന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നു. ചേസിങ് സീനും ക്ലൈമാക്സിലെ സംഘട്ടനവും മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. സ്ലോ പേസിൽ കഥ പറയുമ്പോഴും കൂമൻ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഫൈനൽ ആക്ടിലെ ട്വിസ്റ്റും നന്നായിരുന്നു.
ജീത്തുവിന്റെ പതിവ് കഥാപരിസരങ്ങളായ പൊലീസ് സ്റ്റേഷനും ചായക്കടയുമൊക്കെ ഇവിടെയും വിശാലമായി കാണാം. സിനിമയുടെ തുടക്കത്തിൽ ചില സംഭാഷണങ്ങളിൽ കടന്നുവന്ന നാടകീയത, പ്രേക്ഷകന് ഊഹിച്ചെടുക്കാൻ പറ്റുന്ന സംഭവങ്ങൾ എന്നിവ പോരായ്മകളാണെങ്കിലും അവ മറന്നുകളയാൻ സാധിക്കുന്ന ഔട്ട്പുട് ആണ് അവസാനം ലഭിക്കുക. കെ. കൃഷ്ണകുമാറിന്റെ തിരക്കഥ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് കൂമന്റെ വിജയകാരണങ്ങളിൽ ഒന്ന്. കൂമൻ പെർഫെക്ട് അല്ല. എന്നാൽ നിരാശപ്പെടുത്തുന്ന കാഴ്ചാനുഭവവുമല്ല.
Bottom Line – ഗിരിശങ്കറിന്റെ ജീവിതത്തിലൂടെ കഥപറയുന്ന ചിത്രം ട്രാക്ക് മാറ്റുന്നിടത് കൂടുതൽ എൻഗേജിങായ അനുഭവമാകുന്നു. ഇന്നിന്റെ സാമൂഹിക പശ്ചാത്തലം കൂടി കഥയിൽ ഉൾപ്പെടുന്നത് പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നുണ്ട്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങൾക്ക് മുകളിലൂടെ കൂമൻ ചിറകുവിരിച്ച് പറക്കുന്നു.
നടി നിമിഷ സജയനെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇത്തരത്തില്‍ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
‘സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവര്‍ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്’.
വലിയ വായില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകള്‍ സഹിതമാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു.
വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു.
സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ
തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത രംഗത്ത്. താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും സാമന്ത പറയുന്നു.
താന്‍ ഒരടി പോലും മുന്നോട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
”ചില ദിവസങ്ങള്‍ മോശമായിരിക്കും. ചിലപ്പോള്‍ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാന്‍ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോള്‍ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി.
‘ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ അപകടാവസ്ഥയിലാണെന്നു വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോര്‍ട്ടുകള്‍ കണ്ടു. ഞാനിപ്പോള്‍ മരിക്കാന്‍ കിടക്കുകയൊന്നുമല്ല. നിലവില്‍ ഞാന്‍ മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകള്‍ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.”- ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടര്‍മാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു.
എല്ലാ ദിവസവും ഫലപ്രദമായി ഉപയോഗിക്കാനായില്ലെങ്കിലും പ്രശ്‌നമില്ല. ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. എപ്പോഴും നല്ല സമയം തന്നെയാകണമെന്നില്ല. രോഗിയും അവശയുമെല്ലാം ആകാവുന്നതേയുള്ളൂ. ഒടുവില്‍ നമ്മള്‍ തന്നെ വിജയിക്കും-സാമന്ത പറഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ സാമന്ത തന്നെയാണ് തന്നെ ബാധിച്ച രോഗം പരസ്യപ്പെടുത്തിയത്. പേശീവീക്കം എന്നറിയപ്പെടുന്ന ‘മയോസൈറ്റിസ്’ രോഗമാണ് താരത്തെ ബാധിച്ചിരുന്നത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം.
യശോദ’യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് സാമന്ത നന്ദി പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഓമ്‌നി വാൻ ലൈഫിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്.
പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ പിടിച്ചെടുത്ത വാഹനം ഒക്‌ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്.
മലയാള സിനിമയിലെ താരങ്ങള്‍ തിരുത്തേണ്ട ചില പ്രവണതകളുണ്ടെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തുകയാണ് ഇപ്പോഴത്തെ ചെറിയ താരങ്ങള്‍ വരെ ചോദിക്കുന്നത് എന്ന് സുരേഷ് കുമാര്‍ പറയുന്നു. യുവതലമുറയിലെ അഭിനേതാക്കള്‍ക്ക് തൊഴിലിനോട് ആത്മാര്ഥതയില്ലെന്നും അവര്‍ കലക്ക് വേണ്ടിയല്ല കാശിന് വേണ്ടിയാണു പരക്കം പായുന്നതെന്നും അദ്ദേഹം പറയുന്നു.
നാലും അഞ്ചും കാരവന്‍ ഉണ്ടെങ്കിലേ ഷൂട്ടിംഗ് നടക്കു എന്നുള്ള അവസ്ഥയാണെന്നും, കാരവന്‍ കയറിച്ചെല്ലാത്ത സ്ഥലമാണെങ്കില്‍ അവിടെ ഷൂട്ടിങ് പറ്റില്ല എന്ന നിലപാടിലാണ് പല യുവ താരങ്ങളുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലുള്ള ഏറ്റവും മുന്തിയ സൗകര്യങ്ങള്‍ തന്നെ തനിക്കു കിട്ടണമെന്ന നിലയിലാണ് ഇപ്പോഴുള്ള ആളുകളുടെ പോക്കെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. താരങ്ങളെ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സിനിമയുടെ കേന്ദ്രം കൊച്ചി ആയതോടെ പലപ്പോഴും സിനിമ സംസ്‌കാരം തന്നെ ഇല്ലാതായത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും, കൊച്ചിയില്‍ സിനിമാക്കാര്‍ക്കിടയില്‍ പല ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണ് അതിന് ഒരു കാരണമെന്നും ജി സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.
സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.
അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍. ധ്യാനിന്റെ ഇന്റര്‍വ്യു കണ്ട് ആശുപത്രിയില്‍ കിടന്ന് അച്ഛന്‍ ശ്രീനിവാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. അവന്റെ ഇന്റര്‍വ്യു കണ്ട് താനൊന്നും ഉപദേശിക്കാന്‍ പോകാറില്ല എന്നാണ് വിനീത് പറയുന്നത്.
ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ, അമൃത ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യു കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ, അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാ. ‘ലൗ ആക്ഷന്‍ ഡ്രാമ’യുടെ കഥ പറഞ്ഞപ്പോള്‍ താന്‍ ഒരുപാട് ചിരിച്ചു.
അതുപോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് താന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ല. താന്‍ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു. അതൊന്നും സിനിമയില്‍ വന്നിട്ടില്ല എന്നാണ് വിനീത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
ധ്യാനിന്റെ അഭിമുഖം കണ്ട്, ചേട്ടനെന്ന നിലയില്‍ എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നല്‍കിയത്. ചേട്ടനെന്ന നിലയില്‍ താന്‍ എന്തെങ്കിലും അവനോട് പറയണോ എന്നായിരുന്നു വിനീതിന്റെ മറു ചോദ്യം. ഒന്നും പറയാതിരിക്കുന്നതാണ് തനിക്ക് നല്ലതെന്നും വിനീത് പറയുന്നു.
അതേസമയം, ‘അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രമാണ് വിനീതിന്റെതായി റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന റോളിലാണ് വിനീത് എത്തുന്നത്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ .സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എംജി ശ്രീകുമാർ ജനിച്ചത് .പിതാവ് പ്രശസ്ത സംഗീതജ്ഞനായ മലബാർ ഗോപാലൻ ആണ്. ഹരികലാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ.സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടി യുമാണ് സഹോദരങ്ങൾ .ഇപ്പോൾ എംജി ശ്രീകുമാറിൻറെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ .സഹോദരൻ ജി രാധാകൃഷ്ണനുമായി എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്,അവതാരിക എംജി ശ്രീകുമാറിനോട് ചോദിക്കുമ്പോൾ മറുപടിയായി എംജി ശ്രീകുമാർ പറയുന്നത് ഇങ്ങനെയാണ്…
എൻറെ ചേട്ടൻ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു .ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ചേട്ടനെ ഓർക്കാത്ത ദിവസമില്ല .അദ്ദേഹം വലിയൊരു മഹാനാണ് .ചേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞു പോകും .ഞങ്ങൾ തമ്മിൽ വലിയ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. അത് ആളുകൾ പറഞ്ഞു ഉണ്ടാക്കിയതാണ്. എന്തുകൊണ്ട് സംസ്കാരചടങ്ങുകൾ പങ്കെടുത്തില്ല എന്ന് ചോദിച്ചാൽ അപ്പോൾ ഞാൻ അമേരിക്കയിൽ ആയിരുന്നു . എനിക്ക് അദ്ദേഹം ദൈവ തുല്യനാണ് .
എനിക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ എന്നെ അദ്ദേഹമാണ് ആശുപത്രിയിൽ കൊണ്ടുപോയി കൊണ്ടിരുന്നത് . ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനു പിന്നിലും ഏട്ടൻറെ കൈകളുണ്ട് .ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ അദ്ദേഹത്തിൻറെ സംസ്കാരത്തിന് വന്നില്ലെന്ന് .എന്നാൽ ഞാൻ ആ ദിവസം അമേരിക്കയിലായിരുന്നു .അവിടെനിന്ന് നാട്ടിൽ എത്തണമെങ്കിൽ മിനിമം രണ്ട് മൂന്ന് ദിവസം എങ്കിലും എടുക്കും .അപ്പോഴേക്കും ചേട്ടൻറെ അടക്ക് കഴിഞ്ഞിരുന്നു .പിന്നെ വന്നിട്ട് എന്ത് കാര്യം എന്നുള്ളതുകൊണ്ടാണ് വരാതിരുന്നത്. ചേട്ടൻറെ മകളുടെ വിവാഹത്തിനു വേണ്ടി 5പവൻ മാലയാണ് നൽകിയത് .അത് ചെന്നൈയിൽ നിന്നാണ് പർച്ചേസ് ചെയ്തത് .ചെന്നൈയിൽ ജ്വല്ലറിയിൽ നിന്നും എന്തേലും വാങ്ങുമ്പോൾ അതിൽ പൂക്കളും മഞ്ഞളും ഒക്കെ ഇട്ടു തരാറുണ്ട്.
ഞങ്ങൾ വാങ്ങിയ മാലയിൽ എംജിആർ എന്ന രൂപത്തിൽ ഒരു സീൻ ഉണ്ടായിരുന്നു .അതുകൊണ്ട് ആണ് അത് കൂടോത്രമാണെന്നു ആളുകൾ തെറ്റിദ്ധരിച്ചു .എന്നാൽ ആ മാല ഉരുക്കി ഓരോ സ്ഥലങ്ങളിലായി കളഞ്ഞു അവർ . എംജിആർ എന്നത് ചെന്നൈയിലെ ഒരു ജ്വല്ലറിയുടെ പേരാണ് എന്നാണ് എംജി ശ്രീകുമാർ വീഡിയോയിൽ പറയുന്നത് .എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് .ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും അമേരിക്കയിൽ വെച്ച് എടുത്ത ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലേഖാ ശ്രീകുമാറിനു സ്വന്തമായ യൂട്യൂബ് ചാനൽ ഉണ്ട് .യൂട്യൂബ് ചാനൽ വഴിയാണ് ലേഖ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുള്ളത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരായി മാറിയിരിക്കുകയാണ് യമുന റാണിയും ഭര്‍ത്താവ് ദേവനും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയിലേക്ക് കൂടി എത്തിയതോടെ ദമ്പതിമാര്‍ ശ്രദ്ധിക്കപ്പെട്ടു.
വിവാഹ ദിവസത്തെ കുറിച്ചും അതിന് മുന്‍പ് നടന്ന കാര്യങ്ങളെ കുറിച്ചും യമുന പറഞ്ഞതൊക്കെ വൈറലായിരുന്നു.കല്യാണത്തിന്റെ തലേദിവസം വരെ ഞാന്‍ സത്യ എന്ന പെണ്‍കുട്ടി സീരിയലിന്റെ ലൊക്കേഷനില്‍ തിരക്കിലായിരുന്നെന്ന് യമുന പറയുമ്പോള്‍ കല്യാണത്തിന്റെ ബാക്കി കാര്യങ്ങളൊക്കെ ഞാനാണ് ചെയ്തതെന്ന് ദേവന്‍ പറയുന്നു. കല്യാണത്തിന് ഉടുക്കാന്‍ സാരി വേണ്ടേ എന്ന ചോദ്യത്തിന് മാമ്പഴപുളിശേരിയുടെ കളറുള്ള സാരി വേണമെന്ന് പറഞ്ഞു. അങ്ങനെ അത് തപ്പി നടക്കാത്ത സ്ഥലമില്ല. ഒടുവില്‍ എവിടുന്നോ അത് സംഘടിപ്പിക്കുകയായിരുന്നുവെന്ന് ദേവന്‍ പറയുന്നു.
അതേ സമയം വിവാഹം വളരെ രഹസ്യമാക്കി നടത്താനാണ് തീരുമാനിച്ചത്. ലൊക്കേഷനില്‍ പോലും മക്കളെയും കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മൂകാംബികയിലേക്ക് പോവുകയാണ്, രണ്ട് ദിവസത്തെ അവധി വേണമെന്നാണ് പറഞ്ഞത്. അങ്ങനൊരു ബ്രേക്ക് എടുത്താണ് താന്‍ പോയതെന്ന് യമുന പറയുന്നു. രണ്ടാം വിവാഹമല്ലേ, നമ്മള്‍ എന്ത് ആഘോഷമാക്കാനാണ്. ഒരു ചടങ്ങ് നടത്തി സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് മാത്രമേ കരുതിയുള്ളുവെന്ന് യമുന പറയുന്നു.
വിവാഹത്തിന് ദേവന്റെ സഹോദരിമാരും തന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് മക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് യമുന പറയുന്നു. കല്യാണം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരാള്‍ വിളിച്ചിട്ട് കല്യാണം കഴിഞ്ഞോന്ന് ചോദിക്കുന്നത്.അവര്‍ ഒരു സംശയം പോലെയാണ് ചോദിച്ചത്. ഒരു ഷൂട്ടിങ് ആയിരുന്നു എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി. പിന്നാലെ നിരവധി കോളുകള്‍ വന്ന് തുടങ്ങി. ഇതോടെ മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസിലായി. അങ്ങനെ സത്യം പറഞ്ഞെന്ന് യമുന പറയുന്നു.
എല്ലാ ദമ്പതിമാരെ പോലെയും ഞങ്ങള്‍ക്കിടയിലും വഴക്ക് ഉണ്ടാവാറുണ്ട്. ടിഷ്യു പേപ്പറിന്റെ പേരിലാണ് കൂടുതലും വഴക്ക് നടക്കുന്നത്. ബാത്ത്‌റൂമിലും കിച്ചണിലുമൊക്കെ ആള്‍ക്ക് ടിഷ്യു വേണമെന്നാണ് യമുന പറയുന്നത്. പിന്നെ ഡ്രൈവ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ വഴക്ക്. ഡ്രൈവ് ചെയ്യുന്ന തന്നെ നിയന്ത്രിക്കുന്നത് യമുനയായിരിക്കും. ആക്‌സിലേറ്റര്‍ മാറ്റ്, ഗിയര്‍ മാറ്റ് എന്നൊക്കെയുള്ള നിര്‍ദ്ദേശം സഹിക്കാന്‍ പറ്റില്ലെന്ന് ദേവന്‍ പറയുന്നു.
ഇനിയൊരു ഡേറ്റിങ്ങും ലിവിങ് ടുഗദറും ഉണ്ടാവില്ലെന്ന തീരുമാനം ഞാനെടുത്തിരുന്നുവെന്നാണ് യമുന പറയുന്നത്. പല ആലോചനകളും സുഹൃത്തുക്കളിലൂടെ വന്നിട്ടുണ്ട്. സംസാരിച്ച് നോക്കിയിട്ടുണ്ടെങ്കിലും അതൊന്നും റെഡിയായില്ല. നമ്മള്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ലല്ലോ ഇത്. പക്ഷേ കല്യാണക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്റെ മക്കള്‍ക്ക് അതൊരു സര്‍പ്രൈസോ ഞെട്ടലോ ഉണ്ടാക്കിയില്ല. ബാക്കിയൊക്കെ ദേവേട്ടനാണ് അവരോട് സംസാരിച്ചതെന്ന് യമുന പറയുന്നു.