ദീലീപിന് കുരുക്കായി എഫ്എസ്എല് റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല് പരിശോധനാഫലം. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു.
ബാലചന്ദ്രകുമാര്‍ നല്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന് അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.
ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല് പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.
നായകനായും സഹനടനായും വില്ലനായും ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള് മുന്നോട്ട് പോയില്ല. അമൃതയുമായി പിരിഞ്ഞ ബാല വീണ്ടും വിവാഹം ചെയ്തിരുന്നു. ഡോ. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ, ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിവാഹശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകളൊന്നും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. ഇതോടെ ഇരുവരും വിവാഹമോചനം നേടുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുകയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല തന്നെ അത്തരത്തിലുള്ള സൂചനകളും നൽകിയിരിക്കുകയാണ്.
തനിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഒരു മാസത്തോളമായി താന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നും ബാല അഭിമുഖത്തിൽ പറയുന്നു. കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്ളാറ്റ് വാങ്ങിയെന്നും അവിടെ അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നും ബാല പറഞ്ഞു. എന്നാല്‍, ഇതിലൊന്നും തന്റെ ഭാര്യയെ കുറിച്ച് ബാല ഒന്നും തന്നെ പറഞ്ഞില്ല. അതേസമയം, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല പറയുന്നു.
അനിയത്തിപ്രാവ് സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ താര ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. പിന്നീട് വന്ന പല അഭിമുഖങ്ങളിലും കുഞ്ചാക്കോ ബോബന് നേരിടേണ്ടി വരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നായിരുന്നു ശാലിനിയെ കുറിച്ചുള്ളത്.
അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് സമാനമായിട്ടുള്ള ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. സ്ക്രീനില്‍ ഇത്രയും ഹിറ്റായി നിന്ന നിങ്ങളെന്താണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തതെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ അതിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
താനും ശാലിനിയും ‘സ്കോര്‍പിയോ’ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത തനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്.
അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് താന്‍ അവരെ സഹായിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കല്യാണം കഴിഞ്ഞ് രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നതെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് ആദാരാഞ്ജലിയുമായി മലയാള സിനിമാ ലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്, ഇര്‍ഷാദ് അലി, സംവിധായകന് അരുണ്‍ ഗോപി തുടങ്ങി നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.
”പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍..” എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
”സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട” എന്ന് മോഹന്‍ലാല്‍ കുറിച്ചു.
“ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!”, വിനയന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്, ആനി രാജ, സംവിധായകന് പ്രിയദര്‍ശനും മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.
ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് സംസ്കാരം.
മികച്ച ഗായിക നഞ്ചിയമ്മയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരളകര കാത്തിരിക്കുകയായിരുന്നു ഈ ദിവസത്തിനായി. ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ആ നിമിഷം കണ്‍നിറയെ കാണാനായുളള കാത്തിരിപ്പ്. വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ മറ്റു ജേതാക്കള്‍ക്കൊപ്പം നഞ്ചിയമ്മയും ഇന്നലെ പുരസ്കാരം ഏറ്റുവാങ്ങി. വലിയ ആരവങ്ങളോടെയാണ് നഞ്ചിയമ്മയെ കാണികള്‍ വേദിയിലേയ്ക്കു എതിരേറ്റത്. നഞ്ചിയമ്മ എന്ന പേരു ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ ഏവരും ഏഴുന്നേറ്റു നിന്ന് ആ പ്രതിഭയ്ക്കു ആദരം നല്കി.
നിറ ചിരിയോടെയാണ് നഞ്ചിയമ്മ രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയത്. സ്വാഗതപ്രസംഗത്തിനിടയില്‍ നഞ്ചിയമ്മയുടെ പുരസ്കാര നിറവില്‍ അഭിമാനിക്കുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറയുകയുണ്ടായി.’ കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുളള നാടന്‍പാട്ടുകാരിയാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ നേട്ടം കരസ്ഥമാക്കിയതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ശേഷം നഞ്ചിയമ്മ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ ആശ പരേഖറിനു, തന്നെ ഈ പുരസ്കാരത്തിനു അര്‍ഹയാക്കിയ ഗാനം പാടികൊടുക്കുന്നതു കാണാം.നഞ്ചിയമ്മ ആ ഗാനം ആലപിക്കുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്നതു ഒരു വലിയ ജനതയെയാണെന്നു വളരെ അഭിമാനത്തോടെ നമ്മെ ഓര്‍മപ്പെടുത്തുന്നു.
സച്ചി സംവിധാനം ചെയ്ത”അയ്യപ്പനും കോശിയും ” യിലെ “കലക്കാച്ചാ” എന്ന ഗാനമാണ് നഞ്ചിയമ്മയിലെ ഗായികയെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത്.അട്ടപ്പാടിയില്‍ നിന്നു വിഞ്ജാൻ ഭവനിലേക്കുള്ള ഈ 64 ക്കാരിയുടെ യാത്രയിൽ സച്ചി എന്ന സംവിധായൻ വഹിച്ച പങ്കു വളരെ വലുതാണ്. താൻ സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ‘ എന്ന ചിത്രം ഇന്നു ദേശിയ തലത്തിൽ അംഗീകാരങ്ങൾ നേടുമ്പോള്‍ അതു കാണാനും അനുഭവിക്കാനും സച്ചി ഇന്ന് ഈ ലോകത്തില്ല. നഞ്ചിയമ്മയെ പോലൊരു പ്രതിഭയെ കലാ ലോകത്തിനു സമ്മാനിച്ച സച്ചി ,നിങ്ങളോടു ആസ്വാദകർ എന്നും കടപ്പെട്ടിരിക്കും.
മിഥുന് മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അര്‍ദ്ധരാത്രിയിലെ കുട. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി എന്നറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ചിത്രങ്ങളുടെയെല്ലാം പേരുകള്‍ A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അദ്ദേഹം ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.
മാത്രമല്ല തന്റെ അടുത്ത ചിത്രവും A വെച്ചു തുടങ്ങുന്ന പേരുള്ളതാവുമെന്നും അദ്ദേഹം സരസമായി സൂചിപ്പിച്ചിട്ടുണ്ട്. ആറാം പാതിരാ, ആട് 3 എന്നിവയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ള 2 ചിത്രങ്ങള്‍.
ഈ പുതിയ ചിത്രം പൂര്‍ത്തിയായ വിവരം അറിയിച്ചു കൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ,
”ഞങ്ങളുടെ സിനിമ – ‘അര്‍ദ്ധരാത്രിയിലെ കുട’ പാക്ക് അപ്പ്..രചന, സംവിധാനം യുവേഴ്സ് ട്രൂലി. നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസ്, ക്യാമറയ്ക്കു മുന്നില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ചേട്ടന്, സൈജു കുറുപ്പ്, വിജയ് ബാബു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി കുറച്ചധികം സുഹൃത്തുക്കള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററും ബാക്കി വിവരങ്ങളും ഉടനെ പുറത്ത് വരും.
P. S : Yes, അടുത്തതും ‘A’ പടം തന്നെയാണ്..”. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആന്‍ മരിയ കലിപ്പിലാണ്, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിരാ എന്നിവയാണ് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ ഓം ശാന്തി ഓശാന രചിച്ചതും മിഥുന് മാനുവല്‍ തോമസാണ്.
തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
ആകാംക്ഷ മോഹന്‍ ഹരിയാന സ്വദേശിയാണ്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയില്‍ ഭക്ഷണം എത്തിക്കാന്‍ ജീവനക്കാര്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ഹോട്ടലില്‍ പോലീസെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാര്‍ട്ട്മെന്റില്‍ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടര്‍കള്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും തിളങ്ങുന്നതിനിടെയാണ് മരണം.
എഴുപത് വർഷങ്ങൾക്ക് മുമ്പ് കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവൽ എക്കാലത്തെയും മാസ്റ്റർപീസ് ആണ്. കൽക്കി എന്ന തമിഴ് മാസികയിൽ മൂന്നര വർഷങ്ങളായി എല്ലാ ആഴ്ചയും വന്നിരുന്ന ഈ നോവൽ വായിക്കാത്ത തമിഴ് പ്രേമികൾ ചുരുക്കമാണ്. അഞ്ചു ഭാഗങ്ങൾ, ഇരുന്നൂറിൽപരം അദ്ധ്യായങ്ങൾ, തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ.. ഇങ്ങനെ പോകുന്നു നോവലിന്റെ സവിശേഷതകൾ. ഈ നോവൽ സിനിമയാക്കാനുള്ള ഉദ്യമങ്ങൾ അടുത്തിടെ തുടങ്ങിയതല്ല. എം.ജി ആറിന്റെ കാലം മുതൽ അതിനായുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. 1994-ലും 2011-ലും പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ മണിരത്നം ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ തന്റെ ഡ്രീം പ്രൊജക്റ്റ് വിട്ടുകളയാൻ അദ്ദേഹം ഒരുങ്ങിയില്ല. അങ്ങനെ അഭ്രപാളിയിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം എത്തി.
ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവലിന്റെ മലയാളം വിവർത്തനം പ്രീ ബുക്ക് ചെയ്ത് വാങ്ങിയ ആളാണ് ഞാൻ. ആദ്യം നോവൽ വായിക്കണോ സിനിമ കാണണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അങ്ങനെ മടിയനായ ഞാൻ 1200 പേജുകളുള്ള നോവൽ രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമ കണ്ടശേഷം വായിക്കാമെന്ന് തീരുമാനിച്ചു!
മറ്റൊരു ബാഹുബലി പ്രതീക്ഷിച്ച് ആരും ചിത്രം കാണാൻ പോകരുത്. കാരണം, അങ്ങനെ കരുതി വന്ന് നെഗറ്റീവ് അടിച്ച് മനസ്സ് മടുപ്പിക്കുന്ന കാണികളായിരുന്നു എനിക്ക് ചുറ്റും. മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളും ശക്തമായ ഭാഷയുമുള്ള ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു പ്യുവർ പീരിയഡ് ഡ്രാമ. അതിൽ മണിരത്നത്തിന്റെ ക്രാഫ്റ്റ് കൂടി ചേരുന്നതോടെ തൃപ്തികരമായ അനുഭവമായി മാറുന്നു.
ചോള സാമ്രാജ്യത്തിന്റെ അധിപന് സുന്ദര ചോളന് രോഗാതുരനാണ്. ആദിത്യ കരികാല (വിക്രം) നാണ് അടുത്ത കിരീടാവകാശി. എന്നാൽ അദ്ദേഹത്തിന് പട നയിച്ചു പോരാടുന്നതിനോടാണ് താല്പര്യം. സഹോദരനായ അരുൾ മൊഴിവർമൻ അഥവാ പൊന്നിയിൻ സെൽവൻ (ജയം രവി) ലങ്കയിൽ യുദ്ധത്തിലാണ്. ഇവരുടെ സഹോദരിയാണ് കുന്തവൈ ദേവി (തൃഷ). കിരീടം ഇവരിലേക്ക് എത്താതെ മറ്റൊരാളിലേക്ക് എത്താൻ സാമന്തരാജാക്കന്മാർ കൂടി ചേർന്ന് പദ്ധതി ഒരുക്കുന്നു. ഇതാണ് കഥാതന്തു. കഥ സഞ്ചരിക്കുന്നത് ആദിത്യന്റെ വിശ്വസ്തനായ വല്ലവരായൻ വന്ദ്യദേവനിലൂടെയാണ്. അദ്ദേഹത്തിന്റെ സഞ്ചാരത്തോടൊപ്പാണ് കഥ നീങ്ങുന്നത്.
താരങ്ങൾ, മേക്കിങ്, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം തുടങ്ങിയ മേഖലകളിൽ സിനിമ റിച്ച് ആണ്. കാഴ്ചകൾ അത്രമാത്രം സുന്ദരമാണ്. കഥാപാത്ര നിർമിതി അത്രമാത്രം ആഴമേറിയതാണ്. പ്രധാനമായും ആദിത്യ, നന്ദിനി (ഐശ്വര്യ റായ്), പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി) എന്നിവരുടെ കഥാപാത്രങ്ങൾ. സ്ത്രീകഥാപാത്രങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്ന മണിരത്നം സ്റ്റൈൽ ഇവിടെയും കാണാം. എ. ആർ റഹ്മാന്റെ സംഗീതത്തിലെ ദൃശ്യങ്ങളും എടുത്തുപറയേണ്ടതാണ്. ആഴ്വാർ കടിയാൻ നമ്പി എന്ന ജയറാം കഥാപാത്രവും രസകരം.
ഒട്ടേറെ കഥാപാത്രങ്ങളെ ഒന്നിനുപിറകെ ഒന്നായി അവതരിപ്പിക്കുമ്പോൾ ആദ്യ പകുതിയിൽ കഥപറച്ചിൽ അല്പം പിന്നിലേക്ക് വലിയുന്നുണ്ട്. രണ്ടാം പകുതിയിലാണ് നാം പൊന്നിയിൻ സെൽവനെ കാണുന്നത്. മികച്ച ക്ലൈമാക്സ് സീനോട് കൂടി, പലതും പിന്നീട് പറയാൻ അവശേഷിപ്പിച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതിനാൽ മനസ്സിൽ ഇടം നേടുന്നവരുടെ എണ്ണം കുറയും. എന്നാൽ റിച്ചായ ചില ഫ്രെയിമുകൾ മനസ്സിൽ പതിയും. ഒപ്പം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും.
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. പൊന്നിയിന്‍ സെല്വന് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നത്.
‘ബാഹുബലി’യുമായി ഒന്നും പൊന്നിയിന്‍ സെല്‍വനെ താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ.ആര് റഹ്മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രം മികച്ച എന്റര്‍ടെയ്നറാണ്. ജയം രവി മാസ്മരിക പ്രകടനവുമായി നിറഞ്ഞു നില്ക്കുന്നു, ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്ടപ്പെട്ടത് എന്നിങ്ങനെ മറ്റു ചിലരും കുറിച്ചു.
വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യാ റായ് ബച്ചന്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്നം സിനിമ ഒരുക്കിയത്.
തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ അവരുടെ ചരിത്രമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഒരു കാവ്യം സിനിമയാക്കാൻ എന്നോ ആരംഭിച്ചതാണ് തമിഴ്സിനിമാലോകം. അതിന്റെ ആദ്യപടി ഇതാ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മണിരത്നം എന്ന മാസ്റ്ററിലൂടെ. തന്റെ സ്വപ്നപദ്ധതി എന്ന് അദ്ദേഹം വിശേഷിപ്പിച്ച പി.എസ്.1 അക്ഷരാർത്ഥത്തിൽ ക്ലാസ് തന്നെയാണെന്ന് ആദ്യമേ തന്നെ പറയട്ടേ.
അറുപതുകളിൽ എം.ജി.ആറും പിന്നീട് മണിരത്നവും കമൽഹാസനും ചേർന്നും തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്ന സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. പക്ഷേ വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസകാവ്യം വെള്ളിത്തിരയിലെത്തിക്കാനുള്ള നിയോഗം മണിരത്നത്തിന് തന്നെ വന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം കൊണ്ടുതന്നെയാണെന്ന് പൊന്നിയിൻ സെൽവനിലെ ഓരോ ഫ്രെയിമും വിളിച്ചുപറയുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഒരു കംപ്ലീറ്റ് മണിരത്നം പടം തന്നെയാണ് പൊന്നിയിൻ സെൽവൻ.
വലിയ മുതൽമുടക്ക്, വൻ താരനിര, സാങ്കേതികവിദഗ്ധർ എന്നിവയെല്ലാമാണ് സാധാരണഗതിയിൽ ഒരു പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചിത്രത്തിന് പ്രതീക്ഷകളേറ്റുന്നത്. എന്നാൽ തന്റെ ശൈലിയിൽ നിന്ന് അണുകിട വിട്ടുവീഴ്ചചെയ്യാത്ത ഒരു സംവിധായകന്റെ കയ്യൊപ്പും നിശ്ചയദാർഢ്യവും പൊന്നിയിൻ സെൽവനിൽ കാണാം. അനാവശ്യമായ നാടകീയതയോ കത്തി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്നതരം അക്രോബാറ്റിക് സാഹസികരംഗങ്ങളോ പൊന്നിയിൻ സെൽവനിൽ കാണാനാവില്ല. പോരാളികളായ നായകന്മാരുണ്ടായിട്ടുപോലുമാണ് ഇതെന്നോർക്കണം. പക്ഷേ ഇത്രയും വർഷം കാത്തിരുന്ന് കിട്ടിയ അവസരം നന്നായി വിനിയോഗിക്കുന്ന മണിരത്നം എന്ന സംവിധായകനെ സിനിമയിൽ ഉടനീളം കാണാം. ക്ലൈമാക്സിലെ അരമണിക്കൂർ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം.
കൽക്കിയുടെ നോവലിനോട് പൂർണമായും നീതിപുലർത്തുന്ന അവതരണശൈലിയാണ് ചിത്രത്തിന്. കൽക്കി എഴുതിവെച്ചിരിക്കുന്നത് ഇതിൽക്കൂടുതൽ ഭംഗിയായി വേറെയാരെങ്കിലും കൺമുന്നിൽ കാണിക്കുമോ എന്ന് സംശയമാണ്. സിനിമ കണ്ടതിന് ശേഷം നോവൽ വായിക്കുകയാണെങ്കിൽ ഓരോ കഥാപാത്രത്തേയും കഥാസന്ദർഭങ്ങളേയും പരിസരങ്ങളേയും ഇങ്ങനെയല്ലാതെ ചിന്തിക്കാൻ പോലുമാവില്ല എന്ന് നിസ്സംശയം പറയാം.
താരങ്ങളിലേക്ക് വന്നാൽ കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്തിയതേവന്റെ ചിത്രമാണ് പി.എസ് -1. വന്തിയതേവൻ കാണുന്നതും അനുഭവിക്കുന്നതുമായ കാഴ്ചകളാണ് ആസ്വാദകന് മുന്നിലെത്തുന്നത്. മേലെ ആകാശം, താഴെ ഭൂമി എന്ന് കരുതുന്ന ചാരനായ കഥാപാത്രത്തെ കാർത്തി ഗംഭീരമാക്കിയിട്ടുണ്ട്. യഥാർത്ഥ കഥാപാത്രങ്ങളേയും സാങ്കല്പിക കഥാപാത്രങ്ങളേയും ഒരുമിപ്പിച്ചുള്ള സൃഷ്ടിയാണ് പൊന്നിയിൻ സെൽവൻ എന്ന് നോവൽ. ഇതിൽ വന്തിയതേവൻ യഥാർത്ഥത്തിൽ ഒരു സാങ്കല്പിക കഥാപാത്രമാണ്. ചരിത്രത്തിൽ അധികം പരാമർശമില്ലാത്ത ഒരാൾ. അയാളെയാണ് ചോളന്മാരുടെ ചരിത്രം പറയാൻ കൽകി നിയോഗിച്ചത് എന്നതാണ് ശ്രദ്ധേയം. ഇത്രയും വിശാലമായ ഒരു കഥാപാത്രത്തിനായാണ് വർഷങ്ങൾക്ക് മുമ്പ് എം.ജി.ആർ ആഗ്രഹിച്ചത് എന്നറിയുമ്പോഴാണ് വന്തിയതേവന്റെ പ്രാധാന്യം മനസിലാവുക.
ആദിത്യ കരികാലനായെത്തിയ വിക്രമും അരുൾമൊഴി വർമനായി വന്ന ജയം രവിയും മികച്ചതാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു യോദ്ധാവിന്റേതായ ആകാരം വിക്രമിനായിരുന്നു. നിരാശയും പ്രണയവും വീരവും നിറഞ്ഞ കരികാലൻ വിക്രമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. പാടിപ്പതിഞ്ഞ ചോളവീരഗാഥകളിൽ ഇനി രാജ രാജ ചോളന് ജയംരവിയുടെ മുഖവും ആകാരവടിവുമായിരിക്കും. പ്രതികാരവും അധികാരക്കൊതിയും നിറഞ്ഞ, നിഗൂഢതകൾ ഉള്ളിൽപ്പേറുന്ന നന്ദിനി ഐശ്വര്യാ റായിയുടെ ഇതുവരെ കണ്ട് പരിചയിച്ച മുഖമല്ല. ബുദ്ധിമതിയായ കുന്ദവൈ ദേവി തൃഷയുടെ കയ്യിൽ ഭദ്രമായിരുന്നു. വീരവൈഷ്ണവ ബ്രാഹ്മണനായ ആൾവാർകടിയാൻ നമ്പി ജയറാമിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തതയാർന്ന കഥപാത്രമാണ്. നമ്പിയുടേയും വന്തിയതേവന്റേയും കോമ്പിനേഷൻ സീനുകൾ കണ്ടിരിക്കാൻ തന്നെ ബഹുരസം.
പഴുവേട്ടരയർ സഹോദരന്മാരായി തലയെടുപ്പോടെ നിൽക്കുന്നുണ്ട് ശരത്കുമാറും പാർത്ഥിപനും. മധുരാന്തകനായി റഹ്മാനും പാർത്ഥിപനായി വിക്രം പ്രഭുവും വാനതിയായി ശോഭിത ധുലിപാലയും സമുദ്രകുമാരിയായി ഐശ്വര്യ ലക്ഷ്മിയും സുന്ദര ചോളനായി പ്രകാശ് രാജും സേനാപതിയായി പ്രഭുവും മികച്ചുനിന്നു. ബാബു ആന്റണി, നാസർ, കിഷോർ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു എന്നിവരും അവരുടെ കഥാപാത്രത്തോട് നീതിപുലർത്തി. എ.ആർ.റഹ്മാന്റെ സംഗീതവും പശ്ചാത്തലസംഗീതവും അനുയോജ്യമായ രീതിയിൽത്തന്നെ.
തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കേൾക്കുന്ന പൊന്നിയിൻ സെൽവന്റെ കഥ നോവലിന് യാതൊരു കോട്ടവും തട്ടാതെ മൂന്ന് മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമരവേലിനും ജയമോഹനും തീർച്ചയായും കയ്യടി നൽകാം. ധൈര്യമായി രണ്ടാം ഭാഗത്തിന് കാത്തിരിക്കാം, ധൈര്യമായി ടിക്കറ്റെടുക്കാം ഈ വെള്ളിത്തിരയിലെ കാവ്യത്തിന്.
താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ്സുതുറന്ന് നടി ഗ്രേസ് ആന്റണി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.
വളരെയധികം ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന് വന്നു. വളരെ സ്നേഹത്തോടെയായിരുന്നു ഓടി വന്നത്. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന് പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു.
ആ വരവിലാണ് സംഭവം. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന് എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ്.- ഗ്രേസ് പറഞ്ഞു.
വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്.
എല്ലാമൊന്നും കഴിക്കാനാകില്ല. വര്‍ക്കൗട്ട് ഒക്കെ വേണം. എനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. വീറ്റ്, റവ, മൈദ, ഓഡ്സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്ളവര്‍ പറ്റില്ല, ക്യാബേജ് പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും. നടി കൂട്ടിച്ചേര്‍ത്തു.