ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നായിരിക്കും ടൈറ്റാനിക്ക്. സിനിമാ പ്രേമികള്‍ എല്ലാവരും തന്നെ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നാണിത്. ജാക്കിന്റെയും റോസിന്റെയും ദുരന്തകഥ ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ഇപ്പോള്‍ റിറിലീസിന് തയാറെടുക്കുകയാണ്. റി-റിലീസ് ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ജെയിംസ് കാമറൂണിന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ്. 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയത്. 1912 ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ സമുദ്രത്തിലെ മഞ്ഞുപാളിയില്‍ ഇടിച്ച് തകര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.
നിലവില്‍ സിനിമകളില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും ടൈറ്റാനിക്ക് തിയേറ്ററുകളിലെത്തുക. ഡോല്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തിലേക്ക് സിനിമ റീമിക്‌സ് ചെയ്തിട്ടുണ്ട്. ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ടൈറ്റാനിക്കിന്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാറാണ് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം. 2ഡി 3ഡി പതിപ്പുകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്ന് ജെയിംസ് കാമറൂണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒരേ കഥ വിവിധ ഭാഷകളില്‍ ചലച്ചിത്രമാക്കുമ്പോള്‍ അതാത് ഭാഷകളിലെ പ്രധാന താരങ്ങളെ അഭിനയിപ്പിക്കാന്‍ പലപ്പോഴും സംവിധായകര്‍ ശ്രമിക്കാറുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രം നായകനായപ്പോള്‍ ഹിന്ദിയില്‍ ആ റോള്‍ ചെയ്തത് അഭിഷേക് ബച്ചനായിരുന്നു. രണ്ടും പേരും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ ഐശ്വര്യാറായിയായിരുന്നു നായിക.
ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചനും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമ്മിലുള്ള അഭിനയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഗുനാം എന്ന സസ്‌പെന്‍സ് ചിത്രത്തിലാണ് ഇരുവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനും ദക്ഷിണേന്ത്യന്‍ പതിപ്പില്‍ മോഹന്‍ലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിനായി ഇരു താരങ്ങളെയും സമീപിച്ചെന്നും ഇരുവര്‍ക്കും കഥ ഇഷ്ടമായെന്നും താമസിയാതെ കരാറിലെത്താനാവുമെന്നുമാണ് പ്രതീക്ഷയെന്നും ഗാഡെ വെളിപ്പെടുത്തി.
എന്നാല്‍ ചിത്രത്തിന് പഴയ ഹിന്ദി ചിത്രമായ ഗുനാമുമായി ബന്ധമില്ലെന്നും ഒരു തമിഴ് ചിത്രത്തിന്റെ റിമേക്ക് ആണെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഗാഡെ പറഞ്ഞു. ഇ. നിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൗറിഷ്യസിലെ ദ്വീപിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധാനരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വർഷം പിന്നിടുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം എത്തുകയാണ്.
ബിഗ് ബി എന്നത് തങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നെന്നും ഇതൊരു അതിജീവനമായിരുന്നെന്നും അമൽനീരദ് മുമ്പ് പറഞ്ഞിരുന്നു. 2007 ഏപ്രിൽ 13 ഒരു വ്യാഴാഴ്ചയാണ് ബിഗ് ബി റിലീസിനെത്തുന്നത്. സിനിമ പുറത്തിറങ്ങി പത്ത് വർഷം പിന്നിട്ട വേളയിൽ ഫെയ്സ്ബുക്കില്‍ അമൽ നീരദ് കുറിച്ച വാക്കുകൾ
‘ബിഗ് ബി ഞങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നു, അത് ഞങ്ങളുടെ നിലനിൽപ് ആയിരുന്നു. നോഹയുടെ പേടകം പോലെ ബിഗ് ബി ആയിരുന്നു ഞങ്ങളുടെ അവസാന നൗക. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളുടെ പേടകത്തിലെ ഹീറോയും രക്ഷകനും മമ്മൂക്കയായിരുന്നു. ഇക്കാലമത്രയും ഞങ്ങളുടെ തെറ്റുകുറ്റങ്ങളെയും നല്ലതിനെയും അംഗീകരിച്ച് കൂടെ നിന്ന ഏവർക്കും നന്ദി.’
ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ആവേശത്തോെടയാണ് മലയാളസിനിമാലോകം ഏറ്റെടുത്തത്. പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാതാരങ്ങളും ഈ വാർത്തയുടെ ത്രില്ലിലായിരുന്നു. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബി 2വിന് ലഭിച്ചത്.
പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് െവഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റത്.
രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും.
അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.
എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി. ടോറന്റിലും മറ്റും ഹിറ്റായ ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്.
പൊന്നമ്പാറ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ‘ദർശൻ’ എന്ന ഓട്ടോ കാണുമ്പോൾ ഓർക്കുക മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റായ പല സിനിമകളും വെട്ടിയൊട്ടിച്ച കൈകളാണ് ആ ഓട്ടോ ഓടിക്കുന്നതെന്ന്. വിധിയുടെ എഡിറ്റിങ്ങിൽ തളർന്നുപോയ ജീവിതം മുറിഞ്ഞുപോവാതെ കൂട്ടിമുട്ടിക്കാനാണ് കെ.നാരായണൻ എന്ന പ്രതിഭാധനനായ ഫിലിം എഡിറ്റർ ഓട്ടോഡ്രൈവറുടെ യൂണിഫോമണിഞ്ഞത്. തനിച്ചു നടക്കാനാവാത്ത മകൻ ദർശനെ രാവിലെ വീട്ടിൽ നിന്നു സ്കൂളിലെത്തിക്കുന്നതിനും വൈകിട്ടു വീട്ടിൽ തിരിച്ചെത്തിക്കുന്നതിനുമിടയിൽ ഓട്ടോ ഓടിച്ചു കിട്ടുന്നതാണ് ഇപ്പോൾ നാരായണന്റെ ജീവിതം.
മാത്തിൽ സ്വദേശിയായ നാരായണനെ നാട്ടിലെ പുതുതലമുറയ്ക്ക് അറിയില്ല. ഭരതന്റെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ മുതൽ പ്രിയദർശന്റെ ‘തേൻമാവിൻ കൊമ്പത്ത്’ വരെ, മലയാളി മറക്കാത്ത എത്രയോ പടങ്ങളിൽ എഡിറ്ററുടെ മുഖ്യസഹായിയായിരുന്നു നാരായണൻ. വൈശാലി, ചിത്രം, കിലുക്കം, വന്ദനം, മിഥുനം, ഏയ് ഓട്ടോ, ലാൽസലാം, ആയിരപ്പറ, പൊന്തൻമാട, ഡാനി, മങ്കമ്മ, പ്രിയദർശന്റെ ഹിന്ദിപ്പടങ്ങൾ….നാരായണൻ മുറിച്ചൊട്ടിച്ച എത്രയോ പടങ്ങൾ..
പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണു സിനിമാ എഡിറ്റിങ് പഠിക്കാൻ ചെന്നൈയിലേക്കു വണ്ടി കയറിയത്. അന്നേ സിനിമയിലുണ്ടായിരുന്ന മൂത്ത സഹോദരൻ മോഹൻ (ഇപ്പോഴത്തെ പ്രശസ്ത സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ) സഹായിച്ചു. അങ്ങനെ വിജയവാഹിനി സ്റ്റുഡിയോയിൽ എഡിറ്ററുടെ സഹായിയായി ചേർന്നു. മലയാളത്തിലും തമിഴിലുമായി കുറേയേറെ പടങ്ങൾ.
ഭരതന്റെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ സംവിധായകൻ തന്നെ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പ്രധാന ഉത്തരവാദിത്തം നാരായണനെയാണ് ഏൽപിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തിരക്കോടു തിരക്ക്.
കൈകൊണ്ടു വെട്ടിയൊട്ടിക്കുന്ന മാനുവൽ എഡിറ്റിങ്ങിന്റെ കാലത്ത് അസോഷ്യേറ്റ് എഡിറ്റർമാർക്ക് ഇഷ്ടം പോലെ പണിയുണ്ടാവും. അതുകൊണ്ടു സ്വതന്ത്ര എഡിറ്ററാവാൻ വലിയ താൽപര്യം കാണിച്ചില്ല. 1995ലായിരുന്നു ബന്ധുവായ ബാലാമണിയുമായുള്ള വിവാഹം. മകൻ ദർശന്റെ ജനനത്തോടെ ജീവിതം കീഴ്മേൽ മറിഞ്ഞു.
അജ്ഞാതകാരണത്താൽ ശരീരകോശങ്ങളുടെ വളർച്ച ക്രമരഹിതമായതിനാൽ ദർശനു നടക്കാൻ പരസഹായം വേണം. സംസാരശേഷിയുമില്ല. ചെന്നൈയിൽ നിന്നു നാട്ടിൽ വന്നു പോവാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്തു 1998ൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു മാറി. അതിനിടയിൽ ഡിജിറ്റൽ എഡിറ്റിങ്ങിലും വൈദഗ്ധ്യം നേടിയിരുന്നു.
എങ്കിലും 2001ൽ സിനിമ താൽക്കാലികമായി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി. മകന്റെ ചികിത്സയ്ക്കും പഠനത്തിനും അച്ഛൻ നാട്ടിലുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. വീട്ടിൽനിന്നു പയ്യന്നൂരിലെ എംആർസിഎച്ച് സ്പെഷൽ സ്കൂളിലേക്ക് ഇരുപതു കിലോമീറ്ററോളം ദൂരമുണ്ട്.
മോനെ സ്കൂളിൽ കൊണ്ടുചെന്നാക്കാനും തിരിച്ചു കൊണ്ടു വരാനുമായി ഒരു ഓട്ടോറിക്ഷ വാങ്ങി. അതിനിടയിലുള്ള സമയം മറ്റുള്ളവർ ഓട്ടം വിളിച്ചാൽ പോവും. ഇടയ്ക്കു പയ്യന്നൂരിലെ സ്റ്റുഡിയോകളിൽ ചില്ലറ എഡിറ്റിങ് ജോലികളും ചെയ്യും.
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ നിർമാതാവു ബാബു തിരുവല്ല 2008ൽ ‘തനിയെ’ എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ പഴയ സൗഹൃദത്തിന്റെ ഓർമയിൽ നാരായണനെയാണ് എഡിറ്റിങ് ഏൽപിച്ചത്. അതിന് ആ വർഷത്തെ മികച്ച എഡിറ്റർക്കുള്ള ടിവി ചാനൽ പുരസ്കാരം കിട്ടി. ആദ്യകാലത്തെ ചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനാൽ ഓട്ടോഡ്രൈവറുടെ വേഷം തൽക്കാലം അഴിക്കാൻ വയ്യ നാരായണന്.
നാരായണന്റെ ദുരിതജീവിതത്തെക്കുറിച്ചു സുഹൃത്ത് ്രശീജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണു നാട്ടിലെ യുവതലമുറ പോലും ‘ദർശ’ന്റെ ഡ്രൈവറെ തിരിച്ചറിയുന്നത്.
ബിജു മേനോൻ ചിത്രം സാൾട് മാംഗോ ട്രീയിലെ നായികയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലി നായികയായി ഹ്രസ്വ ചിത്രം. സർജുൻ സംവിധാനം ചെയ്ത ലക്ഷ്മി എന്ന തമിഴ് ഹ്രസ്വ ചിത്രം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് പത്ത് ദിവസത്തിനുളളിൽ കണ്ടത്. ചിത്രത്തിന്റെ പ്രമേയത്തിന് നേരേ സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു.
സുന്ദരിയും വിവാഹിതയുമായി ലക്ഷ്മി എന്ന സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടികളും ഭർത്താവും ഒക്കെയുളള ഗ്രാമീണത്വമുളള തമിഴ് സുന്ദരിയെ ചുറ്റിപറ്റിയാണ് സിനിമ നീങ്ങഉന്നത്. വിവാഹേതര ബന്ധത്തെ കുറിച്ചും, വിവാഹിതയായ സ്ത്രീയുടെ പ്രണയത്തെ കുറിച്ചുമൊക്കെ പരാമർശമുളളത് കൊണ്ട് ചിത്രം വിവാദത്തിൽ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിലെ ചില വീഡിയോ ദൃശ്യങ്ങളും, വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ശക്തമായ വാദമുയർത്തുന്ന സിനിമയാണ് ലക്ഷ്മി. സ്ത്രീ സ്വാതന്ത്ര്യവും യാന്ത്രികമാക്കപ്പെടുന്ന പെൺജീവിതവും സിനിമയെന്ന മാധ്യമത്തിലൂടെ അതിശക്തമായി ആവിഷ്കരിക്കുകയാണ് സംവിധായകൻ.
ഒടിയന്‍റെ മൂന്നാം ഷെഡ്യൂളിലേക്ക് നീങ്ങുകയാണ് അണിയറക്കാര്‍. കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിനെയാണ് ഈ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്നത്.ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന്‍ മാണിക്യനാകാന്‍ മോഹന്‍ലാലിന്‍റെ രൂപ മാറ്റത്തിനായാണ്. മോഹന്‍ലാലിന്‍റെ ഈ രൂപമാറ്റം സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്.ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5-ാം തീയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഇതിന് പിന്നാലെയാണ് വണ്ണം കുറച്ച രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ഇതും ആരാധകര്‍ ഏറ്റെടുത്തു. ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹന്‍ലാല്‍ നടത്തുക.
കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹന്‍ലാല്‍ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. നിലവില്‍ 65കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്.
90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.
രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.
‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’
റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.
ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അദ്ദേഹം ഇന്ന് വീണ്ടും ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
ലാല്‍ജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാല്‍ജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുരളിഗോപി ചിത്രത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാര്‍ത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്.
തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തില്‍ ദിലീപും സിദ്ധാര്‍ത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. അടുത്ത വിഷുവിനായിരിക്കും കമ്മാരസംഭവം തിയേറ്ററുകളിലെത്തുക.
ഐശ്വര്യ റായിയുടെ മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ശകാരിച്ച് ഭര്‍ത്താവ് അഭിഷേക് ബച്ചന്‍. യുവാവിനോട് ഫോട്ടോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കാറിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും കാറില്‍ കയറുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും കൂടി. ഇതിനിടയ്ക്ക് മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറിനെയാണ് അഭിഷേക് ശകാരിച്ചത്.
നേരത്തെ ഐശ്വര്യയുടെ പേരില്‍ തെറ്റായ വാര്‍ത്ത വന്നതിനെതിരെയും അഭിഷേക് പ്രതികരിച്ചിരുന്നു. എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വവന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്ന് അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ വെറുതെ വിടാന്‍ ആളുകള്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അഭിഷേക് പറഞ്ഞു.
സിനിമാ ചിത്രീകരണത്തിനിടെ വീണു പരിക്ക് പറ്റിയത് പുതുമുഖനടി ലിന്‍ഡ കുമാറിന്. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പരിക്കേറ്റത് കീര്‍ത്തി സുരേഷിനാണെന്നായിരുന്നു പ്രചരണങ്ങള്‍. തുടര്‍ന്ന് വാര്‍ത്തകള്‍ നിഷേധിച്ച് കീര്‍ത്തിയോടടുത്തുള്ള വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.
സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ഏറ്റവും പുതിയ ചിത്രമായ കുഞ്ഞിരാമന്റ കുപ്പായത്തിന്റെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള ജാനകി കാടായിരുന്നു ലൊക്കേഷന്‍. നൃത്തം ചെയ്യുന്നതിനിടെ ലിന്‍ഡ കാല്‍ വഴുതി വീഴുകയായിരുന്നു.
നടി വീഴുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കയ്യിനും കാലിനും ചെറിയ പരിക്കുകളുണ്ടെന്ന് സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പത്തു ദിവസങ്ങള്‍ക്ക് ശേഷം നടി ഷൂട്ടിങ്ങിനെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.