നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് പറായാന്‍ പ്രമുഖ താരങ്ങള്‍ വിസമ്മതിക്കുമ്പോൾ.എല്ലാം തുറന്നു പറഞ്ഞു കലാഭവൻ ഷാജോൺ . ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിനൊപ്പം കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നാണ് ഷാജോണിന്റെ പക്ഷം. അത് എത്ര ഉന്നതനായാലും. പൊലീസിന്റെ നടപടികളിലും തൃപ്തന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കിറുകൃത്യം. എന്നാല്‍ ദിലീപിനെ തള്ളി പറയുന്നതുമില്ല. കോടതി വിധിവരെ ഷാജോണ്‍ കാത്തിരിക്കും. പ്രമുഖ സിനിമ അധിഷ്ഠിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഷാജോണിന്റെ പ്രതികരണം

ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ :

അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസാന ചിത്രത്തില്‍ പോലും ഞാനുണ്ടായിരുന്നു. എന്റെ കുടുംബവുമായി ഈ പെണ്‍കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. എന്റെ ഭാര്യ സിനിയും ഈ പെണ്‍കുട്ടിയും നല്ല സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത വിഷമം തോന്നി. കുടുംബ സുഹൃത്തായ നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ കുട്ടി ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണ് പിന്നീട് അറിഞ്ഞത്. എന്റെ സഹപ്രവര്‍ത്തകയായ നടി ധൈര്യമുള്ള പെണ്‍കുട്ടിയാണ്. എല്ലാം തുറന്നു പറയാന്‍ തയ്യാറായത് അതുകൊണ്ടല്ലേ. അക്രമിച്ച വിവരം പുറത്തറിയുകയും ചെയ്തു. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.

ഇക്കാര്യം വീണ്ടും വീണ്ടും ചോദിപ്പിച്ച് പെണ്‍കുട്ടിയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് ഞാനും ഭാര്യയും നേരില്‍ കാണാന്‍ പോകാതിരുന്നത്. ആ കുട്ടിയെ ആക്രമിച്ചവര്‍ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി ശിക്ഷിക്കണം. മാത്രമല്ല കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും നാം കേള്‍ക്കണം. അക്രമണത്തിന് വിധേയനായ നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം. അവരെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം.

സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പരസ്പര സ്‌നേഹിക്കാനും സൗഹൃദം പങ്കുവയ്ക്കാനും മറ്റുള്ളവരെ സഹായിക്കാനും മനസ്സുള്ളവര്‍ തന്നെയാണ് ഇവിടെയുള്ളത്. സഹപ്രവര്‍ത്തകരുടെ കണ്ണീരൊപ്പാന്‍ മുന്നില്‍ നില്‍ക്കുന്നവരുമുണ്ട്. ദിലീപേട്ടനും മമ്മൂക്കയും ലാലേട്ടനും ഉള്‍പ്പെടെയുള്ള താരങ്ങളും നിര്‍മ്മാതാക്കളും ഈ മേഖലയിലുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നുവെന്നത് ഒരിക്കലും മറക്കാനാവില്ല.

ദിലീപിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചരണം ശരിയല്ല, ദിലീപേട്ടന്റെ എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് മാത്രമല്ല. ഒരു പാട് പേര്‍ക്ക് സഹായവും സ്‌നേഹവും പിന്തുണയും നല്‍കുന്ന ആളാണ്. ഇന്നേവരെ അദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. അങ്ങനെയൊരാളെ ക്രൂശിക്കുന്നത് കാണുമ്പോള്‍ നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല.

ദിലീപ് കുറ്റക്കാനാണെങ്കില്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് മറുപടി. ദിലീപേട്ടനെ വര്‍ഷങ്ങളായി അറിയാം. ജ്യേഷ്ഠ സഹോദര ബന്ധം പോലെയാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷക്കപ്പെടണമെന്നും ഷാജോണ്‍ പറയുന്നു.

പിണറായി വിജയന്‍ വളരെ കൃത്യമായ നിലപാടാണ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നത്. പൊലീസിന്റെ അന്വേഷണ നടപടികളും തൃപ്തികരണമാണ്. കുറ്റം ആരോപിക്കപ്പെട്ടവര്‍ എത്ര വലിയ കലാകാരന്മാരായാലും സത്യം പുറത്തുവരണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വിശ്വസിക്കുന്നതായും കലാഭവന്‍ ഷാജോണ്‍ പറയുന്നു.