കൈരളിചാനലിനും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ് രംഗത്ത്. പരിപാടി ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി തന്റെ വാക്കുകള്‍ ചാനല്‍ വളച്ചൊടിച്ചു. താന്‍ പോലും കാണാത്ത രംഗങ്ങള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നും താരം പറയുന്നു. ഷോയുടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം താന്‍ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്നും വിലയിരുത്തുന്നുണ്ടെന്നും താന്‍ പറഞ്ഞിരുന്നു.

താന്‍ പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, തനിക്ക് പൂര്‍ണമായ ആത്മവിശ്വാസവും ആത്മധൈര്യവുമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. തനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും മീര പറയുന്നു.