നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്.
ജയറാമിന്റെ മകൻ കാളിദാസാണ് അൽഫോൻസിന്റെ പുതിയ ചിത്രത്തിൽ നായകനെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ചർച്ച നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്. പ്രണയവും സൗഹൃദവും ഈ സിനിമയിലുണ്ട്. എന്നാൽ പ്രേമം പോലെ ഇതൊരു പ്രണയചിത്രമല്ല, നേരം പോലെ ഒരു കോമഡി ത്രില്ലറുമല്ല. കോമഡിയും എല്ലാ വികാരങ്ങളും ചേരുന്ന ഒരു സാധാരണ സിനിമയായിരിക്കും ഇത്. ഇത്തവണ എന്റെ സുഹൃത്ത് നിവിൻ പോളിയല്ല നായകൻ. നിങ്ങളുടെ എല്ലാ പ്രാർത്ഥനയും അനുഗ്രവും ഉണ്ടാകണം.’ അൽഫോൻസ് പറഞ്ഞു.
പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. ‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ കുറിച്ചത്.
മലയാള സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു സിനിമാപ്രവേശനം ആണ് മോഹന്‍ലാലിന്റെ മകന്റെത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന കാര്യം ഉറപ്പായത് അടുത്തിടെയാണ്.
ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവും വെള്ളിത്തിരയില്‍ നായകനായെത്തുമ്പോള്‍ താരപുത്രന്റെ പ്രതിഫലം എത്രയായിരിക്കുമെന്നതും ആകാംഷയേകുന്നതാണ്. ജിത്തു ചിത്രത്തില്‍ പ്രണവ് വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണ്. വെറും ഒരു രൂപയാണ് പ്രണവ് പ്രതിഫലം വാങ്ങുന്നത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്നെ ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും മലയാളത്തിന്റെ താരരാജാവിന്റെ മകന്‍ വെള്ളിത്തിരയില്‍ നായകനാകുന്നത് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഒരു ലിപ്ലോക്ക് ചുംബനം കൊണ്ട് മലയാളത്തെ എല്ലാ അര്‍ഥത്തിലും ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്‍. ആ അര്‍ഥത്തില്‍ ചാപ്പാക്കുരിശ് ഒരു വിപ്ലവം തന്നെയായിരുന്നു. രമ്യ എന്ന നടിയുടെ ബോള്‍ഡ്‌നസ് സിനിമാലോകം അറിഞ്ഞ സിനിമ കൂടിയായിരുന്നു അത്. എന്നാല്‍, ഈ രമ്യയുമായി ഒരു ലിപ്‌ലോക്ക് സീനിന് വിസമ്മതിച്ച നടനുണ്ട്, തമിഴ് താരം സിബിരാജ്.
പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തില്‍ രമ്യയും സിബിരാജും ചേര്‍ന്നൊരു ലിപ്‌ലോക്ക് സീനുണ്ടായിരുന്നു. ഈ സീനിനിന് രമ്യയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, സിബിരാജ് അതിന് വഴങ്ങയില്ല. രമ്യയ്‌ക്കൊപ്പം അത്തരമൊരു സീനില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു സിബിരാജ്.
സംവിധായകന്‍ പ്രദീപ് തന്നെയാണ് ഒരു ചടങ്ങില്‍ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സിബിരാജിനോടുള്ള തന്റെ നീരസം മറച്ചുവച്ചതുമില്ല പ്രദീപ്. രമ്യയ്‌ക്കൊപ്പമുള്ള ലിപ്‌ലോക്ക് സീനിന് വിസമ്മതിക്കാന്‍ സിബിരാജ് പറഞ്ഞ ന്യായമാണ് രസകരം. മകന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല എന്നാണ് സീനില്‍ നിന്ന് പിന്‍മാറാനായി സിബിരാജ് പറഞ്ഞ ന്യായം. സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ സീനിനുവേണ്ടി സിബിരാജിന്റെ മനസ്സ് മാറ്റാന്‍ സംവിധായകന്‍ ഏറെ പണിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ ആ സീന്‍ ഉപേക്ഷിക്കേണ്ടിവന്നു സംവിധായകന്. തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് കഥ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിൻ:എ ബില്യൺ ഡ്രീംസ് ഇന്ന് തിയറ്ററുകളിൽ എത്തും. ആഗോളതലത്തിലാണ് റിലീസ് നടക്കുന്നത്. സച്ചിൻ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ക്രിക്കറ്റ് ദൈവത്തിന്റെ വ്യക്തിഗത ജീവിതത്തെ കുറിച്ച് നമുക്കറിയാത്ത പല കാര്യങ്ങളും ചിത്രം പറയുന്നുണ്ട്.
ജീവിത പങ്കാളിയായ അഞ്‌ജലി ടെൻഡുൽക്കറെ കണ്ട് മുട്ടിയ കാര്യവും പ്രണയവും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്ന് സച്ചിൻ ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം സിനിമയാക്കുന്നതിന് മുൻപ് കുടുംബവുമായി വിശദമായി സംസാരിച്ചിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.
നിവിൻ പോളിക്കും ഭാര്യ റിന്നയ്ക്കും പെണ്‍കുഞ്ഞ്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. നിവിൻ തന്നെയാണ് ഈ സന്തോഷവാർത്ത ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ‘ഇറ്റ്സ് എ ഗേൾ’ എന്നെഴുതിയൊരു ചിത്രമാണ് നിവിൻ പോസ്റ്റ് ചെയ്തത്.
2010 ആഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോൾ അഞ്ചുവയസ്സ് പ്രായമുണ്ട്.
രഞ്ജിനി ഹരിദാസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ആ മംഗ്ലീഷും, പിന്നെ ആ അട്ടഹാസചിരിയുമാണ്. പക്ഷെ അവതാരകകലയെ ഇത്രത്തോളം പ്രശസ്തമാക്കിയ ഒരു അവതാരിക മുന്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതാണ് രഞ്ജിനിയുടെ വിജയം. പക്ഷെ ഒരുകാലത്ത് മിനിസ്ക്രീനിലും അവാര്‍ഡ് വേദികളിലും കത്തിനിന്ന രഞ്ജിനിയെ ഇപ്പോള്‍ ടിവി ഷോകളില്‍ ഒന്നും കാണാനില്ല. പുതിയ താരങ്ങള്‍ വന്നപ്പോള്‍ രഞ്ജിനി ഒഴിയാക്കപ്പെട്ടോ?, അതോ രഞ്ജിനിയ്ക്ക് വല്ല വിലക്കും ഉണ്ടോ ?, രഞ്ജിനി എവിടെ?.
1982, ഏപ്രില്‍ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തില്‍ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. യുകെയില്‍ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിയ്ക്ക് പിന്തുണ. ചെറിയ പ്രായം മുതലേ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് മുമ്പൊരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞിരുന്നു. യുകെയില്‍ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ല്‍ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്. വളരെ എനര്‍ജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നാര്‍ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. കേരളത്തില്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. പിന്നെ അവതാരക ലോകത്ത് രഞ്ജിനി ഹരിദാസ് യുഗമായിരുന്നു. എവിടെ സ്‌റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാര്‍ഡ് ദാനം നടത്തിയാലും രഞ്ജിനി ഹരിദാസ് അവതാരകയായി എത്തും. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യവിഷന്‍ ഫിലിം അവാര്‍ഡ്, അമൃത ടിവി ഫിലിം അവാര്‍ഡ്, സൈമ.. അങ്ങനെ രഞ്ജിനി മുന്നില്‍ നിന്ന് നടത്തിയ അവാര്‍ഡ് നൈറ്റുകള്‍ക്ക് കൈയ്യും കണക്കുമില്ല.
നടുവിരലിൽ വോട്ട് ചെയ്തതും അത് ഉയർത്തി പിടിച്ച് സെൽഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു. കേരളത്തിൽ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്നം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും രഞ്ജിനിക്കെതിരെ ഉയർന്നു.
പ്രശസ്തിയിലേക്ക് കയറുമ്പോല്‍ രഞ്ജിനിയ്‌ക്കൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും കുറച്ചൊന്നുമല്ല താരത്തെ വിവാദത്തിലാക്കിയത്. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണവും ഉണ്ടായിരുന്നു. ഗീതം എന്ന ചിത്രത്തില്‍ ബാലതാരമായാണ് രഞ്ജിനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
ഒരു സ്റ്റേജ് പരിപാടിയ്ക്ക് ഇടയില്‍ നടന്‍ ജഗതി ശ്രീകുമാര്‍ രഞ്ജിനിയുടെ അവതരണത്തെ കളിയാക്കിയ സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വലിയ പ്രാധാന്യം നേടിയിരുന്നു. ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തർക്കവും പൊലീസും കേസുമൊക്കെ പല വിവാദങ്ങള്‍ ഉണ്ടാക്കി.
1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി. മോഹന്‍ലാലും, ദിലീപും, ജയറാമും മുഖ്യ വേഷത്തിലെത്തിയ ചൈന ടൌണില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ രഞ്ജി ഹരിദാസായി തന്നെ രഞ്ജിനി എത്തി. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി.ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആ പരസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു.
എന്നാല്‍ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എന്‍ട്രി എന്ന ചിത്രത്തിലൂടെ നായികയായി എന്‍ട്രി ചെയ്തു. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. പക്ഷെ സിനിമ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഇപ്പോള്‍ രഞ്ജിനി ചാനലില്‍ സജീവമല്ല. ഒരു അവാര്‍ഡ് നൈറ്റിലും കാണുന്നില്ല. രഞ്ജിനി എവിടെയെന്നു ആര്‍ക്കും അത്ര പിടിയില്ല എന്നതാണ് സത്യം.
പത്തനംത്തിട്ടയില്‍ ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെ. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ നടിയെ പോലീസ് രായ്ക്കുരമായനം രക്ഷപ്പെടുത്തി.
ഈ നടി അര്‍ച്ചനയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളോടെ ഇന്ത്യാവിഷന്‍ അടക്കമുള്ള ചാനലുകള്‍ അന്ന് വാര്‍ത്ത നല്കിയിരുന്നു. മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്‌ക്രീനിലെ അരങ്ങേറ്റം. പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അര്‍ച്ചന പിന്നീട് സീരിയല്‍ രംഗത്തെ പ്രധാനിയാവുകയായിരുന്നു. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.മെറീനയായും മഴവില്‍ മനോരമയിലെ സീരിയലായ പൊന്നമ്പിളിയിലെ ഭൈരവിയായും വില്ലന്‍ വേഷത്തിലെത്തുന്ന അര്‍ച്ചന സുശീലന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ്. പാതിമലയാളിയാണ് അര്‍ച്ചന. പിതാവ് സുശീലന്‍ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. പല സീരിയല്‍ ഡയറക്ടര്‍മാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അര്‍ച്ചന പറയുന്നു. ഒടുവില്‍ ഡയറക്ടര്‍ സുധീഷ് ശങ്കറാണ് അവസരം നല്‍കിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അമ്മക്കിളി എന്ന സീരിയലില്‍ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അര്‍ച്ചന പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു.
മനോജ് യാദവിനെ വിവാഹം ചെയ്യുകയും ചെയ്തു. പല വിവാദങ്ങളില്‍ പോലും അര്‍ച്ചനയുടെ പേരുയര്‍ന്നു. എന്നാല്‍ ഒന്നിനും തെളിവുകളുണ്ടായില്ല. സീരിയലുകളും കുറഞ്ഞില്ല. ഇടയ്ക്ക് സിനിമയില്‍ നായികവേഷത്തിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായില്ല. ചില സിനിമകളില്‍ ഇപ്പോഴും നെഗറ്റീവ് റോളുകളില്‍ ഇപ്പോഴും അഭിനയലോകത്ത് സജീവമാണ് താരം. അതിനിടെയാണ് ഡിഐജിക്കൊപ്പമുള്ള വാഹനയാത്രയുടെ വാര്‍ത്ത പുറത്തുവരുന്നത്. ജയില്‍ ഡിഐജി പ്രദീപിനൊപ്പം കറങ്ങിയത് സീരിയല്‍ നടി അര്‍ച്ചനയെന്ന് അഭ്യൂഹം, കാറില്‍ മാതാപിതാക്കളുണ്ടെന്ന വാദവും പൊളിയുന്നു, മലയാളം വേരുകള്‍ മാത്രമുള്ള നടി എന്നും വിവാദങ്ങളുടെ തോഴി.
മുഴുവൻ പത്രപ്രവർത്തകർക്കെതിരെ അടച്ചു അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ നീലഗിരി കോടതി എട്ട് തമിഴ് അഭിനേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നടൻമാരായ സൂര്യ, ശരത്കുമാർ, സത്യരാജ്, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ, ശ്രീപ്രിയ എന്നിവർക്കെതിരെയാണു ജുഡീഷൽ മജിസ്ട്രേട്ട് സെന്തിൽകുമാർ രാജവേൽ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചത്. 2009ലാണ് സ്വതന്ത്ര പത്രപ്രവർത്തകനായ എം. റോസാരിയോ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്. 2009ൽ ഭുവനേശ്വരി എന്ന നടിയെ പെൺവാണിഭ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
പെൺവാണിഭ സംഘങ്ങൾക്കു പിന്നിൽ പ്രമുഖരായ പല അഭിനേതാക്കളുമുണ്ടെന്ന റിപ്പോർട്ട് ഒരു തമിഴ് പത്രം അഭിനേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തു. തുടർന്ന്, വാർത്ത അടിസ്ഥാനരഹിതമാണെന്നാരോപിച്ചു നടികർ സംഘം രജനീകാന്ത് ഉൾപ്പെടെയുള്ള പ്രമുഖരെ അണിനിരത്തി പ്രതിഷേധിച്ചു. സൂര്യ, ശരത്കുമാർ തുടങ്ങി മിക്ക അഭിനേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. നടികർ സംഘത്തിന്റെ അന്നത്തെ പ്രസിഡന്റ് ശരത്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്രത്തിന്റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്ത പ്രസിദ്ധീകരിച്ച പത്രം മാപ്പു പറഞ്ഞു മേൽനടപടികളിൽ നിന്ന് ഒഴിവായി.
പ്രതിഷേധ വേദിയിൽ അഭിനേതാക്കൾ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തെ കുറ്റപ്പെടുത്താതെ മുഴുവൻ പത്രപ്രവർത്തകരെയുമാണ് ആക്ഷേപിച്ചതെന്നു ഹർജിക്കാരൻ നീലഗിരി കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം 2011 ഡിസംബർ 19നു ഹൈക്കോടതി തള്ളി. കേസ് 15നു പരിഗണിച്ച നീലഗിരി കോടതി ഹാജരാകുവാൻ ആവശ്യപ്പെട്ടു പ്രതികൾക്കു സമൻസ് നൽകിയിരുന്നു. എന്നാൽ ആരും കോടതയിൽ എത്തിയില്ല. ഇതേത്തുടർന്നാണു കോടതി ജാമ്യമില്ലാ വാറണ്ടു പുറപ്പെടുവിച്ചത്. ജൂൺ 17നു കേസ് വീണ്ടും പരിഗണിക്കും.
ലെന എന്ന നടിയെ മലയാളികള്‍ ആദ്യം കണ്ടത് ചില ആല്‍ബങ്ങളിലൂടെ ആയിരുന്നു. പിന്നെ ഒരു ഇടവേളയ്ക്കു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന ഹിറ്റ് സീരിയലില്‍ ലെന എത്തി. അതോടെയാണ് ലെന കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ആയത്. വൈകാതെ ലെനയ്ക് സിനിമയില്‍ തിരക്കേറി. ഏതു കഥാപാത്രവും ലെനയുടെ കൈയ്യില്‍ ഭദ്രമാണെന്ന് പറയാം. തന്റെ സ്വകാര്യജീവിതത്തെ കുറിച്ചു അധികം തുറന്നു പറയാത്ത നടിയാണ് ലെന. താന്‍ വിവാഹമോചിതയാണെന്ന് പോലും ലെന അടുത്തിടെയാണ് വെളിപെടുത്തിയത്.
ആറാംക്‌ളാസ് മുതൽ തുടങ്ങിയ പ്രണയം വളർന്നുവളർന്ന് വിവാഹംവരെയെത്തുകയും എന്നാൽ അൽപകാലംകൊണ്ട് അത് വേർപിരിയലിൽ കലാശിക്കുകയും ചെയ്ത ജീവിതകഥയാണ് നടി ലെനയ്ക്കുള്ളത്. അഭിലാഷുമായി വേർപിരിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ പ്രണയമുണ്ടെന്ന് നേരത്തെ ലെന തുറന്നു പറഞ്ഞിരുന്നു. സിനിമാലോകത്ത് പ്രണയവിവാഹവും വിവാഹമോചനവും വലിയ വാർത്തയല്ലെങ്കിലും ചെറുപ്പത്തിലേ തുടങ്ങിയ പ്രണയം വിവാഹംവരെയെത്തുകയും പക്ഷേ അൽപകാലംകൊണ്ട് വേർപിരിയലിൽ അവസാനിക്കുകയും ചെയ്തത് ചർച്ചയായിരുന്നു.
വിവാഹത്തെക്കുറിച്ചും തുടർന്നു ബംഗലൂരുവിലേക്ക് കൂടുമാറിയതിനെ കുറിച്ചും ആദ്യ സീരിയല്‍ ആയ ഓമനത്തിങ്കൾ പക്ഷിയിലെ ജാൻസിയെ കുറിച്ചും മനസ്സുതുറക്കുകയാണ് ലെന. ഒരു വാരികയില്‍ എഴുതുന്ന രണ്ടാംഭാവം എന്ന കോളത്തിലാണ് ലെന ഇക്കാര്യങ്ങൾ പറഞ്ഞത്. അത് ഇപ്രകാരം:
കൂട്ടിന്റെ ഷൂട്ടിങ് തീർത്ത് ലൊക്കേഷനിൽ നിന്ന് ഞാൻ നേരെ പോയത് കതിർമണ്ഡപത്തിലേക്കാണ്. അൽപ്പം സാഹിത്യപരമായി പറഞ്ഞെങ്കിലും സംഭവിച്ചത് ഏകദേശം അങ്ങനെ തന്നെയാണ്. ഷൂട്ടിനിടയിൽ തന്നെ വീട്ടുകാർ പരസ്പരം ആലോചിച്ച് ഞാനും അഭിലാഷുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ 2004 ജനുവരിയിൽ വീട്ടുകാരുടെ സമക്ഷത്തിൽ ഞാനും അഭിലാഷുമായുള്ള വിവാഹം നടന്നു. വെള്ളിത്തിരയിൽ നിന്നോ മറ്റ് മേഖലകളിൽ നിന്നോ ആരെയും ക്ഷണിച്ചിരുന്നില്ല, തികച്ചുമൊരു ഫാമിലി ഫംങ്ഷനായിരുന്നു അത്. അതിനു ശേഷം ഞങ്ങൾ രണ്ടാളും ബംഗലൂരുവിലേക്ക് ഷിഫ്റ്റായി.
സിനിമാഭിനയം തുടരണോ വേണ്ടയോ എന്നൊന്നും അന്ന് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കൂട്ടിന് ശേഷം വേറെ സിനിമകളൊന്നും കമ്മിറ്റ് ചെയ്തതുമില്ല. തികച്ചുമൊരു ഫാമിലി ലൈഫ് മാത്രമായിരുന്നു അക്കാലത്ത്. അങ്ങനെയിരിക്കെ ആ വർഷം അവസാനം എനിക്കൊരു ഓഫർ വന്നു. ഏഷ്യാനെറ്റിലെ പ്രവീൺ ചേട്ടൻ വഴി ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലേക്കായിരുന്നു അത്. ഏഷ്യാനെറ്റിൽ യുവർ ചോയ്‌സൊക്കെ ഒരു കാലത്ത് ഞാൻ ചെയ്തിരുന്നു. അന്നത്തെ പരിചയം വച്ച് പ്രവീൺ ചേട്ടനാണിത് സജസ്റ്റ് ചെയ്തത്. ഞാനാലോചിച്ചപ്പോൾ കൊള്ളാമെന്നു തോന്നി. സിനിമ പോലെയല്ല, കൃത്യ ഷെഡ്യൂളുണ്ട്. അടുപ്പിച്ചുള്ള ഷൂട്ട് കഴിഞ്ഞാൽ കുറച്ച് ബ്രേക്ക് കിട്ടും. ഷൂട്ടിന് വേണ്ടി മാത്രം നാട്ടിലെത്തുക, മൂന്ന്- നാല് ദിവസം ഷൂട്ട് കഴിയുമ്പോൾ ബ്രേക്ക്. അതായിരുന്നു സീരിയലിന്റെ രീതി.
അതുവരെ സീരിയലുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പരീക്ഷണമെന്നോണമാണ് ഞാൻ യെസ് പറഞ്ഞത്. മംഗളത്തിലൂടെ ജനപ്രിയ നോവലായി മാറിയ ഓമനത്തിങ്കൾ പക്ഷിക്കുള്ള റീച്ചും, ഏഷ്യാനെറ്റ് എന്ന മികച്ച ചാനലുമൊക്കെ എന്റെ യെസ്സിന് മറ്റ് കാരണങ്ങളായി. കഥ കേട്ടപ്പോൾ എന്റെ കഥാപാത്രത്തിന്റെ ആഴമറിഞ്ഞു. അങ്ങനെ ജാൻസിയിലൂടെ കുടുംബപ്രേക്ഷകരുടെ മുന്നിലെത്തി എന്ന് ലെന പറയുന്നു.
തന്റെ പ്രണയത്തെ കുറിച്ചു ലെന പറയുന്നത് ഇങ്ങനെ:
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്‌കൂളിൽ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയിൽ സൈക്കിളിൽ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാൽ എന്താണെന്ന്. സ്‌കൂളിൽ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോൾ ഞങ്ങളും അത് അംഗീകരിച്ചു. ശരിക്കും ഒരു കാഞ്ചന – മൊയ്തീൻ പ്രണയം പോലെ തമ്മിൽ എന്നും കാണും. സ്‌കൂളിൽ ആരുമറിയാതെ നോക്കും. ഒരേ ക്ലാസിൽ അല്ലാത്തതുകൊണ്ട് ഇടവേളകളിൽ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോൾ ഒരു ചിരി സമ്മാനിക്കും.
ഒരു വർഷം കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും വീട്ടിൽ ഫോൺ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടിൽ ആരെങ്കിലും ഫോണെടുത്താൽ റോങ് നമ്പർ എന്ന് പറഞ്ഞ് കട്ടാക്കും. എട്ടാം ക്ലാസിൽ എത്തിയപ്പോൾ പ്രണയം ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞു. ഈ പ്രായത്തിൽ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങൾ രണ്ടാളും പാലിച്ചു. പത്താം ക്ലാസിൽ സ്‌കൂളിൽ ഫസ്റ്റ് റാങ്ക് ഹോൾഡറായി. ഞാൻ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ഭവൻസിലേക്ക് മാറി. പിന്നെ സംസാരം ഫോണിനെ ആശ്രയിച്ചായിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയ സംസാരങ്ങൾ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതിൽ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന വികാരം- ലെന പറഞ്ഞു.
2004 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളാണ് അഭിലാഷ്. എന്നാൽ തിരിച്ചറിവെത്തുന്നതിന് മുൻപ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോൾ പക്ഷേ, അത് അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു.
മോഹൻലാലിന്റെ മഹാഭാരതം എന്ന സിനിമ അതേപേരിൽ റിലീസിനെത്തിയാൽ തിയറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഭീഷണിമുഴക്കിയിരുന്നു. മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴമെന്നും ആ പേരില്‍ തന്നെ സിനിമയും മതിയെന്നായിരുന്നു ശശികല അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ശശികലയെ കുറ്റപ്പെടുത്തി രംഗത്തെത്തി.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി വി ടി ബൽറാം എംഎൽഎ രംഗത്തെത്തി. ഡോ. സുനിൽ പി ഇളയിടത്തിന്റെ “മഹാഭാരതം: സാംസ്കാരിക ചരിത്രം” എന്ന പ്രഭാഷണ പരമ്പര മോഹൻലാൽ കേൾക്കണമെന്നും അത് രണ്ട് രീതിയിൽ പ്രയോജനപ്പെടുമെന്നും ബൽറാം പറഞ്ഞു.
വി ടി ബൽറാമിന്റെ കുറിപ്പ്…….
ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ,
ഡോ. സുനിൽ പി ഇളയിടത്തിന്റെ “മഹാഭാരതം: സാംസ്കാരിക ചരിത്രം” എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത് കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
രണ്ട് രീതിയിലായിരിക്കും അത് താങ്കൾക്ക് പ്രയോജനപ്പെടുക:
ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിർമ്മിക്കപ്പെടുന്ന ചലച്ചിത്രത്തിൽ താങ്കളവതരിപ്പിക്കാൻ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്ക്കാരികവും ചരിത്രപരവുമായ വിശാലതയിൽ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമൻ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കിൽ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാൽ അത് തീയേറ്റർ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കൾ ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും.
മഹാഭാരതമെന്നാൽ അങ്ങനെ ഒരു വ്യാസൻ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്‌സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകർന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളർന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ് ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.