Movies

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത.

എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇങ്ങനെ ഒരു വാര്‍ത്ത വരാറുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.ഇലക്ഷന് നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് അതില്‍ ഒട്ടും താത്പര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.

ജനങ്ങളെ സേവിക്കാനുള്ള ഒരു വഴിയാണെന്ന രീതിയില്‍ തോന്നിയാലോ എന്ന് ചോദ്യത്തിന്”അങ്ങനെയല്ലാത്ത രീതിയില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യാറില്ല.പൊതുവായിട്ടുള്ള ബേസിക്ക് കാര്യങ്ങളൊക്കെ അറിയാം, നേതാക്കന്മാരെ എല്ലാമറിയാം” എന്നായിരുന്നു മഞ്ജു ഈ ചോദ്യത്തിന് നല്‍കിയ മറുപടി.

മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.

മലയാള സിനിമയിലെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച്  അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ മലയാളത്തിലെ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു.

നടന്‍ ദിലീപിനെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും വലിയ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.

ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്.

ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.

ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇത് എന്നെ കണ്ടിട്ട് വേണമെങ്കില്‍ അവര്‍ പഠിക്കട്ടെ. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ല.

അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് പടങ്ങള്‍ക്ക് ഞാന്‍ എഴുതി. അയാള്‍ക്ക് അത് ഭയങ്കര ഇഷ്ടമായി. ഇറങ്ങാന്‍ പോകുന്ന പടത്തില്‍ ഒരു താരാട്ട് പാട്ടുണ്ട്. അടുത്ത പടത്തിലും ഞാന്‍ നാല് പാട്ട് എഴുതിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്.എനിക്ക് അത്യാര്‍ത്തിയില്ല. ചെയ്യേണ്ടത് ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്. ഇനി ചെയ്യാനും ആത്മവിശ്വാസമുണ്ട്, കൈതപ്രം പറഞ്ഞു.

തിളക്കം എന്ന സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും അഭിമുഖത്തില്‍ കൈതപ്രം പറയുന്നുണ്ട്. ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമക്കാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുമുണ്ടെന്നും കൈതപ്രം പറഞ്ഞു.

ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.

എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.

എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.

സമാന്ത നാഗ ചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി നാഗാര്‍ജുന. തന്റെ മകന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നാണ് നാഗാര്‍ജുന പറയുന്നത്. വിവാഹമോചനത്തെ നിര്‍ഭാഗ്യം എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചിരിക്കുന്നത്.

അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്. നിര്‍ഭാഗ്യം. പക്ഷെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ നിന്നുമത് പോയി. അതിനാല്‍ എല്ലാവരുടേയും ജീവിതത്തില്‍ നിന്നും പോകുമെന്നു കരുതുന്നു” എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രഹ്‌മാസ്ത്രയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. 2017 ഒക്ടോബര്‍ ആറിനായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹിതരായത്.

സമാന്ത ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു നടന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് നടന്‍ ടിനി ടോം. കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു, ഇപ്പോള്‍ ശ്രീലങ്കയിലാണ് മമ്മൂട്ടി ഉള്ളത് എന്നാണ് ടിനി ടോം പറയുന്നത്. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന സമയത്ത് ഉണ്ടായ രസകരമായ സംഭവും ടിനി ടോം പങ്കുവച്ചു.

കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു. അപ്പൊ ശ്രീലങ്കയിലാണ്. എപ്പോഴും താന്‍ ശല്യം ചെയ്യാറൊന്നുമില്ല. ചിലപ്പോള്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസമൊക്കെ കഴിഞ്ഞായിരിക്കും ബന്ധപ്പെടുക എന്നാണ് ടിനി പറയുന്നത്. അമ്മയുടെ പരിപാടിയുടെ റിഹേഴ്സല്‍ നടന്ന സമയത്ത് തന്നോട് ചോദിച്ചു.

‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’ എന്ന്. താന്‍ വിചാരിച്ചു സാറ്റലൈറ്റ് റേറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിനായിരിക്കും എന്ന്. അപ്പൊ തന്നോട് പറഞ്ഞു, ‘ഒരു കട്ടന്‍ ചായ വേണമായിരുന്നു’ എന്ന്. തനിക്ക് ഭയങ്കര സന്തോഷമായി, ഇത്രയും പേരുണ്ടായിട്ടും തന്റെ അടുത്താണല്ലോ ചോദിച്ചത്.

അങ്ങനെ താന്‍ തന്നെ പോയി ചായയുണ്ടാക്കി തന്റെ കൈ കൊണ്ട് തന്നെ കൊണ്ട് കൊടുത്തപ്പോള്‍, ‘എടോ തന്റടുത്ത് കൊണ്ടുവരാനല്ല പറഞ്ഞത്, ആരോടെങ്കിലും പറഞ്ഞാല്‍ പോരായിരുന്നോ’ എന്ന് പറഞ്ഞു. അത് തനിക്ക് ഏറ്റവും വലിയ അവാര്‍ഡായാണ് തോന്നുന്നത്. തന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ അത് ചോദിച്ചത്.

ചാനലില്‍ സ്വാധീനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ വിചാരിച്ചത് വലിയ എന്തോ സംഭവമാണെന്നാണ്. ഭയങ്കര ഇഷ്ടം കൊണ്ടാണ്. അത് കഴിഞ്ഞും മമ്മൂക്ക തന്നെ അന്വേഷിച്ചിരുന്നു എന്ന് കേട്ടു എന്നാണ് ടിനി ടോം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അസുഖപർവ്വം താണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസൻ അടുത്തിടെ മഴവിൽ മനോരമയുടെ മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് നടി സ്മിനു സിജോ.

“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്, ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്…,” സ്മിനു കുറിച്ചു.

സിനിമയില്‍ തന്‍റെ ഗോഡ്‌ഫാദര്‍ ശ്രീനിവാസനാണെന്ന് പല അഭിമുഖങ്ങളിലും സ്മിനു പറഞ്ഞിട്ടുണ്ട്. “ഒരു സിനിമാപാരമ്പര്യവും ഇല്ലാത്ത ആളാണ് ഞാന്‍. അന്നും ഇന്നും സ്റ്റേജ് പേടിയാണ്. മൈക്കില്‍ കൂടി എന്തെങ്കിലും സംസാരിക്കാന്‍ പറഞ്ഞാല്‍ തന്നെ മടിയാണ്. അങ്ങനെയുള്ളൊരു ആള്‍ സിനിമയിലെത്തി, ഇപ്പോഴും അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ അത്ഭുതമാണ്. ശരിക്കും സത്യന്‍ സാറും (സത്യന്‍ അന്തിക്കാട്) ശ്രീനിയേട്ടനും(ശ്രീനിവാസന്‍) തന്ന ധൈര്യമാണ് എന്നെ ഇപ്പോഴും നിലനിര്‍ത്തുന്നത്. സിനിമയില്‍ എന്‍റെ ഗോഡ്ഫാദര്‍ ആരാണെന്നു ചോദിച്ചാല്‍ ശ്രീനിയേട്ടനാണ്. ശ്രീനിയേട്ടന്‍ മാത്രമല്ല, വിമലാന്‍റിയും നല്ല സപ്പോര്‍ട്ടാണ്. ആദ്യചിത്രമായ സ്കൂള്‍ ബസില്‍ ഒരു ചെറിയ വേഷമായിരുന്നു. അതില്‍ പ്രത്യേകിച്ച് അഭിനയിക്കാനൊന്നുമില്ലായിരുന്നു. പിന്നീട് ഞാന്‍ പ്രകാശനിലേക്കെത്തുമ്പോള്‍ ശ്രീനിയേട്ടന്‍റെ ഭാര്യാവേഷത്തിലാണ് അഭിനയിച്ചത്,” സ്മിനുവിന്റെ വാക്കുകൾ

മലയാള സിനിമയിലെ ഏക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മമ്മൂട്ടി നായകനായെത്തിയ ഹിറ്റലർ. സിദ്ദീഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആ​ദ്യ ദിവസം മമ്മൂട്ടിയും നിർമ്മാതാവായ ലാലും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

അന്ന് മമ്മൂക്ക മുടി സൈഡിലോട്ടാണ് ചീകുക. പുറകോട്ട് മുടി ചീകിയാൽ നന്നായിരിക്കും എന്ന് ഞങ്ങൾ പറഞ്ഞു. വേണ്ട, ഇങ്ങനെ മതിയെന്ന് മമ്മൂക്ക പറഞ്ഞു. പൂജയുടെ അന്ന് ഫസ്റ്റ് ഷോട്ട് എടുക്കാൻ പോവുകയാണ്. വാണി വിശ്വനാഥിന്റെ ഒരു ഫോൺ കട്ടാണ് എടുത്തത്. അത് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് മമ്മൂക്കയുടെ ഷോട്ട്’ ഷോട്ട് എടുക്കാൻ പോവുന്നതിന്റെ തൊട്ട് മുമ്പും ലാൽ മുടിയുടെ കാര്യം പറഞ്ഞു. മമ്മൂക്കയ്ക്ക് അതിൽ താൽപര്യക്കുറവുണ്ട് അത് വിട്ടേക്കാം എന്ന് താൻ പറഞ്ഞു.

പുറകോട്ട് ചീകിയാൽ മമ്മൂക്കയ്ക്ക് മെച്യൂരിറ്റിയും വരും വളരെ റെസ്പെക്ടും തോന്നുമെന്നും താൻ അദ്ദേഹത്തോട് പറയാം എന്ന് പറഞ്ഞ് ലാൽ പോയി. ലാലും മമ്മൂക്കയുമായി എന്തോ പറഞ്ഞു. തന്റെ മുടി വേണമെന്ന് താൻ ഡിസൈഡ‍് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു. ശരി മമ്മൂക്ക, നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞ് ലാൽ തിരിച്ചിങ്ങ് പോന്നു. റിഹേഴ്സൽ വരെയും മുടി സൈഡിലോട്ടിട്ടാണ് ചെയ്തത്’

‘ടേക്ക് എന്ന് പറഞ്ഞപ്പോഴും മമ്മൂക്ക ജോർജിനെ വിളിച്ച് ജെല്ലെടുത്ത് മുടി ബാക്കിലേക്ക് ചീകി. എന്താടാ ഓക്കെയാണോ എന്ന് ലാലിനോട് ചോദിച്ചു. അതാണ് മമ്മൂക്കയുടെ മനസ്സ്. മമ്മൂക്ക അത് ഫിക്സ് ചെയ്തിരുന്നു. പക്ഷെ തമാശയായിട്ട് താനിങ്ങനെയോ ചെയ്യുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു”ഹിറ്റ്ലറിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ഹിറ്റ്ലറുടെ ഷർട്ടുകളാണ്. മുണ്ടും ഷർട്ടുമാണ് മമ്മൂക്ക ഉപോയ​ഗിക്കുന്നത്. അന്ന് തമിഴ്നാട്ടിൽ മമ്മൂക്കയുടെ പടങ്ങൾ ഡബ് ചെയ്താൽ തമിഴ് പടം ഓടുന്ന പോലെ മമ്മൂക്കയുടെ പടം ഓടുന്ന സമയം ആയിരുന്നു.

അതിനാൽ മമ്മൂക്കയുടെ വേഷം പാന്റ് ആക്കണമെന്ന് ലാൽ പറഞ്ഞിരുന്നു. അത് ശരിയാവില്ല തമിഴ് പ്രേക്ഷകരെ കണ്ട് കൊണ്ട് പാന്റ് ഇടീച്ചാൽ ഈ കഥാപാത്രത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടും. അയാൾ ഒരു ​ഗ്രാമീണനാണ് മുണ്ട് തന്നെയാണ് നല്ലതെന്ന് ലാലിനോട് പറഞ്ഞു. പാന്റ് ആയിരുന്നെങ്കിൽ അങ്ങനെ തന്നെ ഡബ് ചെയ്ത് അതൊരു തമിഴ് പടം പോലെ ഇറക്കാമായിരുന്നെന്നായിരുന്നു ലാലിന്റെ ആ​ഗ്രഹം. പക്ഷെ അത് വേണ്ടെന്ന് ഞാൻ വളരെ സ്ട്രോങ് ആയി പറഞ്ഞെന്നും അങ്ങനെയാണ് മുണ്ട് ഫിക്സ് ചെയ്തെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു’

കരിയര്‍ പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയം, ബ്രേക്കപ്പ് തുടങ്ങിയവ ചിമ്പുവിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. 39 കാരനായ നടന്‍ ഇപ്പോഴും അവിവാഹിതനാണ്.

താന്‍ അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിമ്പു ഇപ്പോള്‍. വിവാഹത്തിലേക്ക് കടക്കാന്‍ തനിക്ക് ഭയമുണ്ട് എന്നാണ് ചിമ്പു പറയുന്നത്. 19-ാം വയസ് മുതല്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ചിമ്പു പറയുന്നു.

”ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എന്റെ 19ാം വയസ്സ് മുതല്‍ കേള്‍ക്കുന്നതാണ്. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്.”

”എന്നാല്‍ എനിക്ക് കല്യാണം കഴിക്കാന്‍ കുറച്ച് പേടിയുണ്ട്., തിടുക്കത്തില്‍ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വയ്ക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു” എന്നാണ് ചിമ്പു പറയുന്നത്.

സിജു വില്‍സണെ നായകനാക്കി വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. വിനയന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് കൂടിയാണ് ചിത്രം. ഇതിനിടെ ചിത്രത്തിൽ നിന്നും താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഗായകൻ പന്തളം ബാലൻ രംഗത്തെത്തിയിരിക്കുകയാണ്.

രണ്ടു വർഷം മുന്നേ എം ജയചന്ദ്രന്റെ സംഗീതത്തിൽ താൻ പാടി റെക്കോർഡ് ചെയ്ത പാട്ട് തന്നോട് ഒരു വാക്കുപോലും പറയാതെ വിനയൻ സിനിമയില്‍ നിന്നു നീക്കം ചെയ്തെന്നാണ് പന്തളം ബാലന്റെ ആരോപണം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഗീത ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയെക്കുറിച്ച് ബാലൻ വിശദീകരിച്ചത്. വിനയനോടുള്ള കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബാലൻ, നിശിതമായി വിമർശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

19ാം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന, അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

ഈ സിനിമയുടെ സന്ദേശം തന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്കു നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന, എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു. എന്ത് കാരണത്താൽ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് വിനയൻ എന്ന ഡയറക്ടർ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു.

40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ്, ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ്, ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെയും അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വർഷം മുമ്പ് ഞാൻ പാടിയ ഗാനമാണിത്.

സംഗീതസംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയൻ സർ എന്നെ വിളിച്ചത്. ഈ പാട്ട് ബാലൻ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാൻ ഇത് പബ്ലിക്കിൽ പറഞ്ഞത്. ഈ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന എല്ലാ ഇന്റർവ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്കാരിക പരിപാടികളിലുമെല്ലാം തന്നെ ഞാൻ ഈ സിനിമയിൽ പാടിയ കാര്യം പൊതുവേദികളിൽ പറഞ്ഞിരുന്നു. ഞാൻ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്.

എന്നെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു പറയാൻ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാൻ കാണുന്നത്. വിനയൻ സർ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാൾക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാൽ അത് കൊടുക്കുകതന്നെ വേണം. വാക്കും പ്രവൃത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ഇത്‌.ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു. ഒരാളുടെ കണ്ണുനീര്‍ വീഴ്ത്തിക്കൊണ്ട് ഒരു സംരംഭവും വിജയിച്ചിട്ടില്ല.പ്രത്യേകിച്ച് സത്യത്തിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാൻ. പല കോണുകളിൽ നിന്നും എന്നെ അടിച്ചമർത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ടു മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ ഉണ്ട്. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും വിനയൻ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സർ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീൽഡിൽ, സിനിമ ഫീൽഡിൽ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താൽക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ജീവിക്കുന്നത്.

 

മലയാള സിനിമയില്‍ ഇന്ന് നിറസാന്നിധ്യമാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും സംവിധായകനായും ഗിന്നസ് പക്രു സിനിമയില്‍ സജീവമാണ്. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും സര്‍ക്കസുകാരെ ഭയന്നിരുന്നതായും പക്രു തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കുട്ടിക്കാലത്ത് സര്‍ക്കസുകാര്‍ തന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി തനിക്ക് ഉണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ താന്‍ ഓടും. കിഡ്നാപ്പ് ചെയ്യുമോ എന്നായിരുന്നു അന്ന് പേടി. പക്ഷേ ജോക്കര്‍ സിനിമ കഴിഞ്ഞതോടെ താന്‍ സര്‍ക്കസിനെ ഭയങ്കരമായി ആസ്വദിക്കാന്‍ തുടങ്ങി.

അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നത്. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു.

തന്റെ കൂടെയുള്ളവരില്‍ താനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു എന്നാണ് പക്രു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഷെറിൻ പി യോഹന്നാൻ

ഒരു ഇരുട്ടത്ത് അമ്മിണിപ്പിള്ളയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയതിന്റെ ദേഷ്യത്തിലും നാണക്കേടിലുമാണ് പൊടിയൻ. ഉശിരനാണ് അമ്മിണിപ്പിള്ള. അഞ്ചുതെങ്ങിലെ എല്ലാവരും പേടിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ശരീരഭാഷയും വാശിയും തന്നെയാണ് അതിന് പിന്നിൽ. അമ്മിണിയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ കണക്ക് തീർക്കാൻ പൊടിയനും കുഞ്ഞ്കുഞ്ഞും കുഞ്ഞിപക്കിയും പ്രഭക്കുട്ടനും ലോപസും മുന്നിട്ടിറങ്ങുന്നു. കണക്ക് തീർത്ത് നാട്ടിൽ നിവർന്നു നിൽക്കാൻ അവർക്കാകുമോ?

ജി. ആർ ഇന്ദുഗോപന്റെ മറ്റൊരു കഥ കൂടി സിനിമയായിരിക്കുന്നു. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഉഗ്രൻ കഥയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ശ്രീജിത്ത്‌ എൻ സിനിമയാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ചെന്നായ എന്ന കഥ ‘വുൾഫ്’ എന്ന സിനിമയായി ഒടിടി റിലീസ് ചെയ്തിരുന്നു. ശംഖുമുഖി എന്ന കഥ ‘കാപ്പാ’ ആയും വിലായത്ത് ബുദ്ധ അതേ പേരിലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമാശയും നാടൻ തല്ലുമൊക്കെയായി വളരെ രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെക്കൻ തല്ല്. പോരായ്മകൾ ഉണ്ടെങ്കിലും തൃപ്തിപ്പെടുത്തുന്ന ഓണചിത്രം.

തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ഒരു പീരിയഡ് സിനിമയായതിനാൽ കലാസംവിധാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വളരെ ഓർഗാനിക്കായി അതൊക്കെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു. പ്രേക്ഷകനെ അഞ്ചുതെങ്ങിലേക്ക് ഇറക്കി നിർത്തിക്കൊണ്ടാണ് കഥയാരംഭിക്കുന്നത്. പകയും പ്രതികാരും ഒക്കെയാണ് പ്രധാന പ്ലോട്ട്. സംഭവിക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണങ്ങൾ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് കഥപറച്ചിൽ.

കഥ വായിക്കുമ്പോൾ അമ്മിണിപിള്ള എന്ന കഥാപാത്രം അതിവേഗം നമ്മുടെ മനസിലേക്ക് എത്തും. എന്നാൽ സിനിമയിൽ അത് പെട്ടെന്നല്ല. ഓരോരോ സന്ദർഭങ്ങളിലൂടെ അമ്മിണിപിള്ള ആരാണെന്ന് നാം അറിയുകയാണ്. ആ വേഷം ബിജുമേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പത്മപ്രിയയുടേതാണ്. ആ കഥാപാത്ര നിർമിതിയും മികച്ചതാണ്. ക്ലൈമാക്സിൽ അടക്കം ഗംഭീര പ്രകടനം. റോഷനും സംഘവും പ്രേക്ഷകനെ ചിരിപ്പിക്കുമ്പോൾ വാസന്തിയെന്ന കഥാപാത്രത്തെ നിമിഷയും മികച്ചതാക്കിയിട്ടുണ്ട്. ഇതൊരു ഗ്രാമത്തിന്റെയും വിളക്കുമാടത്തിന്റെയും കഥ കൂടിയാണ്. അതിനാൽ അവരൊക്കെയും കഥയുടെ ഒഴുക്കിന് ശക്തി പകരുന്നു.

രസകരമായ ആദ്യപകുതി. അടി തുടരുമെന്ന അറിയിപ്പ് നൽകിയുള്ള ഇടവേള. ചിരിപ്പിക്കുന്ന, ചിലയിടങ്ങളിൽ താളം നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്സിനോടടുത്ത് ടോപ് ഗിയറിലെത്തുന്ന രണ്ടാം പകുതി. കഥയ്ക്ക് വിപരീതമായി ഓപ്പൺ എൻഡിങ്. ഇതാണ് ആകെതുകയിൽ ചിത്രം. ഒരു വാർത്ത നാടുമുഴുവൻ പരക്കുന്ന രീതി വളരെ രസകരമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഒപ്പം, കോൺഫ്ലിക്ടിലേക്ക് മാത്രം ശ്രദ്ധ നൽകാതെ അമ്മിണി – രുക്മിണി എന്നിവരുടെ ജീവിതം കൂടി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ തയ്യാറായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗംഭീര പശ്ചാത്തലസംഗീതം, മധു നീലകണ്ഠന്റെ ക്വാളിറ്റി ഛായാഗ്രഹണം എന്നിവ ചിത്രത്തെ ആവേശഭരിതമാക്കുന്നു. കടലിളകി വരുന്നുണ്ടേ എന്ന ഗാനവും അതിന്റെ പ്ലേസ്മെന്റും ഉഗ്രൻ. സീരിയസ് ടോണിൽ കഥപറയാനുള്ള ഗംഭീര തിരക്കഥയല്ല ചിത്രത്തിനുള്ളത്. അതുപോലെ കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരുന്നില്ല.

ഇന്ദുഗോപന്റെ കഥയോളം മികച്ചതല്ല സിനിമ. എന്നാൽ മൂലകഥയോട് നീതിപുലർത്തിയിട്ടുണ്ട്. ഇത് പകയുടെയും പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. ഗംഭീര പ്രകടനങ്ങളും സാങ്കേതിക വശങ്ങളിലെ മികവും സിനിമയെ തിയേറ്റർ കാഴ്ചയിൽ പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഒരു ഉശിരൻ അടിപടം.

Copyright © . All rights reserved