ധ്രുവം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴുണ്ടായ ഓർമകൾ പങ്കുവെച്ച് നടൻ വിക്രം. ആ ചിത്രത്തിനായി സംവിധായകൻ ജോഷി വിളിച്ചതും പിന്നീട് ചിത്രീകരണ വേളയിൽ ഒരു ചെറിയ ലോഡ്ജ് മുറിയിൽ താമസിച്ചതുമെല്ലാമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തിപ്പോഴായിരുന്നു താരം തന്റെ പഴയ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലോഡ്ജ് മുറി ഒരുക്കിയപ്പോൾ മമ്മൂട്ടിക്കായി ഒരുക്കിയത് പങ്കജ് ഹോട്ടലിലെ മുറിയായിരുന്നുവെന്നും വിക്രം പറയുന്നു. ഇന്ന് അതിനേക്കാൾ വലിയ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

വിക്രമിന്റെ വാക്കുകൾ;

1992-93 കാലത്ത്, ഞാൻ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയം. ഏതോ മാഗസിനിൽ വന്ന ഫോട്ടോ കണ്ട് ജോഷി സർ എന്നെ സിനിമയിലേക്ക് വിളിച്ചു. ധ്രുവത്തിലെ ഭദ്രൻ എന്ന ക്യാരക്ടറിന് വേണ്ടിയായിരുന്നു അത്. ഞാൻ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം.

ഇന്ന് ഞാൻ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാൻ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജായിരുന്നു അത്. പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാൻ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം.

അപ്പോൾ ഞാൻ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാൻ പങ്കജ് ഹോട്ടലിലിൽ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലിൽ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലിൽ ഞാൻ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞാൻ ധ്രുവം സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആർക്കും എന്നെ അറിയില്ല. ഞാൻ രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു. എംജി റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാൾ എന്നെ കണ്ട് എന്ന് വിളിച്ചു. ഞാൻ സന്തോഷത്തിൽ നോക്കി.

അയാൾ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാൾ പോയി. പക്ഷേ ഇന്ന് നിങ്ങൾ എല്ലാവരും ‘വിക്രം വിക്രം’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാൾ വലിയ സന്തോഷം നൽകുന്നതൊന്നും എനിക്കില്ല. ഞാൻ ഈ വർഷങ്ങൾക്കിടയിൽ മലയാള പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോഴും എന്റെ ഓരോ സിനിമയ്ക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്നേഹവും ലഭിക്കാറുണ്ട്. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്.