മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നല്‍കിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്.

ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല.

അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.

അന്ന് മോഹന്‍ലാലിന് താന്‍ ജയിച്ചു വരണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.