Movies

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശങ്ങളും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.

തനിക്കെതിരെ തെളിവുകളില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. 2012-ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും അപേക്ഷ നല്‍കിയിരുന്നു.

സുരേഷ് ഗോപിയെ നായകനാക്കി സമദ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. സുരേഷ് ഗോപിയോട് ചിത്രത്തിൻ്‍റെ കഥ പറയാൻ പോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സുരേഷ് ​ഗോ​പിയെ വെച്ച് ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ അദ്ദേഹം ചെയ്യുമോ എന്നറിയില്ലാത്ത കൊണ്ട് കൊച്ചിൻ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു താൻ കരുതിയത്. ഹനീഫ പറഞ്ഞാൽ എല്ലാവരും കേൾക്കും.

ഹനീഫ്ക്കയും താനും സലീം ഹിൽടോപ്പും ചേർന്നാണ് സുരേഷേട്ടനെ കാണാൻ പോകുന്നത്. അന്ന് തന്നെ സുരേഷ് ​ഗോപിക്ക് പരിചയപ്പെടുത്തിയത് ഹനീഫയാണ്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കെെയ്യിലൊരു കഥയുണ്ട് കേട്ടു നോക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ​ഗോപി തന്നോട് ചോദിച്ചു. അന്ന് റംസാൻ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് താൻ പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു.

കഥ പറഞ്ഞ് തീരാറാപ്പോൾ വാങ്ക് വിളിക്കുന്ന സമയമായി. അപ്പോൾ നോമ്പുതുറക്കലിൻ്‍റെ ആഹരങ്ങളും എത്തി. അത് അറേയ്ഞ്ച് ചെയ്യാനാണ് അദ്ദേഹം പുറത്തേക്ക് പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതോടെ. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ചർച്ച ചെയ്തിരുന്നു. വില്ലനായി ബിജു മേനോനെ തങ്ങൾ നേരത്തെ തന്നെ മനസിൽ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാർ ചെയ്യണമെന്ന് സുരേഷേട്ടൻ പറഞ്ഞു. ആകെ ആ നിർദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ചെന്നൈയിൽ സുരേഷ് ​ഗോപിയും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും അന്ന് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സമന്ദ് മങ്കട കൂട്ടിച്ചേർത്തു

എന്നും സ്ത്രീത്വത്തിന്റെ പ്രതീകമായി മലയാളികൾ കരുതിയ നടിയാണ് ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്നു നടി ശ്രീവിദ്യ.യുവനടിയായി എത്തിയ ശ്രീവിദ്യ പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.

ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് ശ്രീവിദ്യ. ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എംഎൽ വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് നടി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13ാം വയസ്സിൽ തിരുവുൾ ചൊൽവർ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്.

ഒരു കാലത്ത് തെന്നിന്ത്യ ഒട്ടാകെ ചർച്ചയായ വിഷയമായിരുന്നു കമലഹാസൻ ശ്രീവിദ്യ പ്രണയം. ഇതേ കുറിച്ച് ശ്രീവിദ്യ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് ജെ.ബി ജം​ഗ്ഷന്റെ പഴയൊരു അഭിമുഖത്തിൽ ശ്രീദിവ്യ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ ഈ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്.

പ്രണയം തകർന്ന ശേഷം ആദ്യമൊക്കെ തന്റെ മനസ് ശൂന്യമായിരുന്നെന്നാണ് അഭിമുഖത്തിൽ ശ്രീവിദ്യ പറയുന്നത്. ഹൃദയവും മനസുമെല്ലാം കമൽഹാസന് സമർപ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇൻഡസ്ട്രികൾക്കും രണ്ട് കുടുംബംഗങ്ങൾക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങൾ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു രണ്ട് കുടുംബങ്ങളുടെയും ആ​ഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് താൻ ആയിരുന്നെന്നും ശ്രീവിദ്യ പറയുന്നുണ്ട്. അങ്ങനെ കമൽ വലിയൊരു നടനായി മാറി.

അദ്ദേഹം മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നപ്പോൾ തന്റെ അമ്മ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹം പറയുന്നത് പോലെ താൻ കാത്തിരിക്കണമെന്നാണ്. എന്നാൽ തനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് കുടുംബവും അടുപ്പത്തിലായിരിക്കുമ്പോൾ അവരെ കൂട്ടാതെ ഒരു തീരുമാനം എടുക്കാൻ താൻ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നാണ് താൻ വിചാരിച്ചിരുന്നതെന്നും അവർ പറഞ്ഞു.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് അന്ന് കമൽ ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് കുറേ കാലം താനുമായി യാതൊരു കോൺടാക്ടും ഉണ്ടായിരുന്നില്ല. പിന്നീട് ഒരിക്കൽ മഹാബലിപുരത്തേക്ക് ഷൂട്ടിന് പോകുമ്പോൾ കമൽ തന്റെ വീട്ടിലേക്ക് വരുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു. അന്ന് രണ്ടാൾക്കും ഇരുപത്തിരണ്ട് വയസ്സേയുള്ളു.

നാലഞ്ച് വർഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാൽ പോരെ എന്നൊക്കെ അമ്മ ചോദിച്ചു. പക്ഷേ അതൊന്നും കേൾക്കാതെ അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ താൻ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അത് തനിക്ക് നൽകിയത് വലിയ വേദനയായിരുന്നു. ഒരു സ്ത്രീയായ തനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു. പിന്നീടാണ് ജോർജ്ജുമായി പ്രണയത്തിലാകുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതെന്നും ശ്രീവിദ്യ പറയുന്നുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സിനിമകളെ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയാറാകുന്നുള്ളൂ. പണമാവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നു. ഇങ്ങനെ പണം നൽകിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണുള്ളത്.

പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവർ ഒട്ടേറെയുണ്ടെന്നും അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ് എന്നും ലാൽ ജോസ് പറഞ്ഞു.

പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമർശകർ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്.

പ്രേക്ഷകർക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നതെന്നും തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലാൽ ജോസ് പറഞ്ഞു.

നാല് യുവതീയുവാക്കളുടെ കഥയാണ് സോളമന്റെ തേനീച്ചകൾ പറയുന്നത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിൽ തിളങ്ങിയ വിൻസി, ദർശന, ആഡിസ് ആന്റണി, ശംഭു മേനോൻ എന്നിവരാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതിൽ വിൻസിയൊഴിച്ച് മറ്റെല്ലാവരുടെയും റിലീസാകുന്ന ആദ്യ ചിത്രമാണിത്. പുതുമുഖങ്ങളുടെ യാതൊരു പരിഭ്രവുമില്ലാതെയാണ് എല്ലാവരും അഭിനയിച്ചത്. സോളമന്റെ തേനീച്ചകൾ കണ്ടവരെല്ലാം നല്ലതാണെന്നും കാണാത്തവർ മോശമാണെന്നും പറയുന്നതായും ലാൽ ജോസ് ആരോപിച്ചു.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2.ഷൂട്ടിങ് ആരംഭിച്ചശേഷം പല കാരണങ്ങൾകൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രം നീണ്ടു പോയ കാരണത്തിനാൽ സംവിധായകൻ ഷങ്കറിന് എതിരെ നിർമാതാക്കൾ നിയമനടപടി വരെ സ്വീകരിക്കുകയും ഉണ്ടായി. രണ്ട് വർഷത്തിനു ശേഷം ഇന്ത്യ 2 ന്റെ ഷൂട്ടിങ് വീണ്ടും പുനഃരാരംഭിച്ചിരിക്കുകയാണ്. ശങ്കർ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ബാക്കി ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്നും എല്ലാവരുടേയും പിന്തുണയും ആശംസകളും വേണമെന്നുമാണ് ശങ്കർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ഷൂട്ടിങ് ഫ്ലോറിൽ എത്തും.

ഫെബ്രുവരി 2020ലാണ് 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ ഏറെ ബാധിക്കുകയുണ്ടായി. നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതാണ് സിനിമയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള വഴി തുറന്നിരിക്കുന്നത്.

സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ് ആണ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി. 1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസൻ സ്വന്തമാക്കിയിരുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തെലുങ്ക് സിനിമ ആർആർആർ വലിയ പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും വിമർശിച്ച് സംവിധായകൻ രാംഗോപാൽ വർമ്മ. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ തിയേറ്ററിൽ വൻവിജയം നേടിയിരുന്നു. പിന്നീട് ഒടിടി റിലീസായതോടെ ലോകശ്രദ്ധയാകർഷിക്കാനുമായി.

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രത്തിന് എതിരെ തുടരെവിമർശനങ്ങൾ ഉന്നയിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. ആർആർആർ ഒരു സർക്കസ് കാണുന്ന പ്രതീതിയാണ് തന്നതെന്ന് രാംഗോപാൽ വർമ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നായകന്മാരായ ജൂനിയർ എൻടിആറും രാംചരൺ തേജയും പ്രൊഫഷണൽ ജിംനാസ്റ്റിക് കലാകാരന്മാരാണെന്ന് തോന്നി. അവരുടെ സംഘട്ടനരംഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയതെന്നും രാംഗോപാൽ വർമ പറഞ്ഞു. അതേസമയം, ചിത്രത്തിലെ തീവണ്ടി അപകടരംഗത്തെ രാം ഗോപാൽ വർമ പുകഴ്ത്തുകയും ചെയ്തു.

നേരത്തെ ആർആർആർ ഗേ ചിത്രമാണെന്ന വർമയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വരുന്ന സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് രാജമൗലിക്ക് ക്ഷണമുണ്ട്. മേളയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക ഇന്ത്യൻ പ്രമുഖനാണ് രാജമൗലി.

കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യർ. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ചിത്രത്തിന്‍രെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

ഷൂട്ടിംഗിനിടെയിൽ ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുമോൾ. ഒരു അഭിമുഖത്തിനിടെയാണ് അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഒരു ഡാൻസ് സീനുണ്ടായിരുന്നു ഇതിലഭിനയിക്കുന്നതിനെടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ഷൂട്ടിംഗ് രംഗങ്ങിലെ തുടർച്ച സംബന്ധിച്ചുണ്ടായ വാക്കുതർക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നുവെന്നും അനു പറഞ്ഞു. ഷൂട്ടിംഗ് രംഗങ്ങളുടെ തുടർച്ചയെ സംബന്ധിച്ച് 95 ശതമാനവും തനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താൻ ആ രംഗത്തിലഭിനയിച്ചത്.

അവസാനം പ്രശ്നം വഷളായതോടെ ആ വാക്കുതർക്കത്തിനിടെയിലും താൻ എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരെയും വിളിച്ച് സീൻ വിവരിക്കാൻ പറഞ്ഞു. എന്നാൽ ആർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും അനു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറാണ് തന്നോട് തർക്കിച്ചത്.

അവസാനം ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്റെ ഭാഗത്താണ് ശരിയെന്നും ബാക്കിയുള്ളവർക്കാണ് തെറ്റ് പറ്റിയതെന്ന് മനസിലായെന്നും അവർ പറഞ്ഞു. അവസാനം തനിക്ക് ആത്മാർത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകൻ പറഞ്ഞതായും അനുമോൾ കൂട്ടിച്ചേർത്തു.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ​ ഗ്ലാമർ റോളുകളെപ്പറ്റി അവതാരകൻ ചോദിക്കുമ്പോൾ വളരെ ബോൾഡ് ആയാണ് സംയുക്ത മറുപടി നൽകുന്നത്.

ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നുണ്ട്.

ഇന്നത്തെ നായിക നടിമാരുടെ അടുത്ത് ചോദിച്ചിരുന്നെങ്കിൽ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമൻ്റ് ചെയ്യുന്നത്. മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണെന്നും.

അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനിൽ എത്തിയവർ പിന്നീട് തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഇതിനാണ് സംയുക്ത മാസ് മറുപടി നൽകിയത്.

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകരും ഏറെയാണ്.

ഇപ്പോളിതാ നടിയുടെ ഒരു ആരാധകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്.

തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരം വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വ്യക്തിയാണ് . അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ താൻ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറഞ്ഞത്.

ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോള്‍ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള പരിപാടിയാകാൻ എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിലെത്തിയത്. തുടര്‍ന്നും ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു താരം.

അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി ഇപ്പോള്‍ നായികയായി അഭിനയിക്കുന്നുണ്ട്.

Copyright © . All rights reserved