നടന്‍ മോഹന്‍ലാലിന് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതി റദ്ദാക്കി. മോഹന്‍ലാല്‍ വിചാരണ നേരിടണമെന്നു കോടതി വ്യക്തമാക്കി.
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ എ പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പുദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ്.
മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരുടെ ഹര്‍ജി മജിസ്‌ടേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ പരാതിയില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണു വിശദമായ വാദം കേട്ടത്.
മോഹന്‍ലാലിനെതിരായ കേസ് പിന്‍വിലിക്കാന്‍ അനുമതി നല്‍കയിട്ടുണ്ടെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ്, കലക്ടര്‍ മുഖേന മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍നിന്ന് പിടികൂടിയ ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കസ്റ്റഡിയിലെടുക്കാതെ മോഹന്‍ ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. തൊണ്ടിമുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ആനക്കൊമ്പുകള്‍ പാരിതോഷികമായി ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയിലാണ് മുഖ്യവനപാലകന്‍ തൊണ്ടിമുതലുകള്‍ ക്രമപ്പെടുത്തി നല്‍കിയത്.
പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നടി നയന്‍താരക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയസാഫല്യം. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി. ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന സ്വപ്നതുല്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.
ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകള്‍ക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളില്‍ ആളുകള്‍ വിവാഹസദ്യ കഴിക്കും. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയനും വിഘ്നേഷും ഇത്രയും ആളുകള്‍ക്കായി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കും.
സമ്പാദ്യത്തിലൊരു പങ്ക് എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്നു വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം 18,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് ദമ്പതികള്‍. താരങ്ങളുടെ ആരാധകര്‍ ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന്‍ മണിരത്‌നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.
വിവാഹചിത്രങ്ങള്‍ ഉച്ചക്ക് ശേഷം പുറത്തുവിടും. വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവന്‍ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂണ്‍ 9 ഉച്ചക്ക് ശേഷം വിവാഹചിത്രങ്ങള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിനിമാസ്‌റ്റൈലിലായിരിക്കും വിവാഹം നടക്കുകയെന്നും സംവിധായകന്‍ ഗൗതം മേനോനാണ് ചടങ്ങ് ഒരുക്കുകയെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വിവാഹചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ് നല്‍കിയിരിക്കുന്നത്.
2015 നൗനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേഷിന്റെ സംവിധാനത്തില്‍ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലെ നായികയും നയന്‍താരയായിരുന്നു.
ക്രിക്കറ്റിനെ നെഞ്ചിൽ ചേർത്ത് ആരാധിക്കുന്ന ഒരു സിനിമ സംവിധായക നടനാണ് മലയാളികളുടെ പ്രിയ താരം ജോണി ആന്റണി. അത് അദ്ദേഹത്ത അടുത്ത് അറിയുന്ന എല്ലാവർക്കും അറിവുള്ള കാര്യവുമാണ്. ഇപ്പോൾ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ സഞ്ജു സാംസണില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ജേഴ്സി ലഭിച്ച സന്തോഷം വെളിപ്പെടുത്തിയിരിക്കുവാണ് സംവിധായകന്‍ ജോണി ആന്‍റണി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു ശേഷം താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ സഞ്ജുവാണെന്ന് ജോണി പറയുന്നു. ക്രിക്കറ്റിനോടും സഞ്ജുവിനോടുമുള്ള ആരാധന അടുത്തറിഞ്ഞതുമൂലം സംവിധായകന്‍ ബേസില്‍ ജോസഫ് വഴിയാണ് സഞ്ജു തന്നെ പരിചയപ്പെട്ടതെന്നും ജോണി ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു. സഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും ജോണി ആന്‍റണി പങ്കുവച്ചിട്ടുണ്ട്.
ജോണി ആന്‍റണിയുടെ കുറിപ്പ്
സച്ചിന് ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാൻ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകൻ ബേസിൽ ജോസഫ് വഴി കുറച്ച് നാൾ മുൻപ് സഞ്ജുവും ഞാനും ഫോൺ മുഖേന പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോൺ വരുന്നു, “ചേട്ടാ ചേട്ടന് ഞാൻ ഒരു ജേഴ്സി തരാൻ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരിൽ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓർമ്മകളും ഒരു നിമിഷം ഞാൻ ഒന്ന് ഓർത്തു പോയി. ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓർമ്മകളും ചില തമാശകളും പങ്കു വെച്ചു…, ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽ തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്… മാസ്മരികമായ ഈ ദിനത്തിന് നന്ദി സഞ്ജു. ഭാവിയിലെ എല്ലാ സംരംഭങ്ങള്‍ക്കും ശുഭാശംസകള്‍.
തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ. അഭിമുഖത്തിലാണ് അദ്ദേഹം തന്നെ അമ്പരപ്പിച്ച ഈ അനുഭവം പങ്കുവെച്ചത്.
ജയസൂര്യയുടെ വാക്കുകള്‍
ലാലേട്ടനും സുചിത്രച്ചേച്ചിയും നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ജോണ്‍ ലൂഥറിന്റെ മുഴുവന്‍ ടീമിനും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. സുചിത്രച്ചേച്ചി എന്റെ മിക്ക ചിത്രങ്ങളും കാണാറുണ്ട്. ചേച്ചി സിനിമ കണ്ടിട്ട് വിളിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് വീട്ടില്‍ തിയേറ്ററുണ്ട്. ലാലേട്ടനൊക്കെ വീട്ടിലെ തിയേറ്ററിലാണ് സിനിമകള്‍ കാണുന്നത്. ജോണ്‍ ലൂഥര്‍ റിലീസിന് ചേച്ചി വിളിച്ചിട്ട്, ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി. ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്.’ എന്നുപറഞ്ഞു.
താങ്ക്‌സ് ഒക്കെ പറഞ്ഞപ്പോള്‍ ‘ഒരു മിനിറ്റ്, ഏട്ടന്‍ ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു. ശരിക്കും ഏട്ടന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് ലാലേട്ടനായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.
പുള്ളി നല്ല തിരക്കിലായിരിക്കുമല്ലോ. പെട്ടെന്ന് അദ്ദേഹം ഫോണ്‍ വാങ്ങി ‘മോനെ, ജോണ്‍ ലൂഥര്‍ കണ്ടു, വളരെ നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു. നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്.
1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയർത്തിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാൻ) പെഷവാറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഷാരൂഖിന്റെ പിതാവായ മീർ താജ് മുഹമ്മദ് ഖാൻ.
ധാരാളം വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന വിദ്യാസമ്പന്നനായ അദ്ദേഹം പേർഷ്യൻ, സംസ്‌കൃതം, പുഷ്‌തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകൾ സ്വായത്തമാക്കിയിരുന്നു. എന്നാൽ, പിതാവിന്റെ സംരക്ഷണത്തിൽ അധികനാൾ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല. ക്യാൻസർ ബാധിച്ച് മീർ താജ് മുഹമ്മദ് ഖാൻ മരിക്കുമ്പോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടർന്നങ്ങോട്ട് കഷ്ടപ്പാടുകൾ താണ്ടി, പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നസമാനമായൊരു ജീവിതം പടുത്തുയർത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്.
തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നൽകിയ വിലപ്പിടിച്ച അഞ്ച് സമ്മാനങ്ങളെ കുറിച്ചും ഷാരൂഖ് മനസ്സുതുറക്കുന്ന ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഇന്നത്തെ ഷാരൂഖ് ഖാനെ വാർത്തെടുക്കുന്നതിൽ ആ സമ്മാനങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം. ബ്രൂട്ട് ഇന്ത്യയ്ക്ക് 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.
ഷാരൂഖിന്റെ വാക്കുകളിങ്ങനെ:
എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴിൽ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതൽ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങൾ വാങ്ങിത്തരാൻ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാൽ കൈവശമുള്ള പഴയ വസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞ് പിറന്നാൾ സമ്മാനമായി എനിക്കദ്ദേഹം നൽകുമായിരുന്നു. എന്റെ പിതാവ് തന്ന അഞ്ച് സമ്മാനങ്ങളുടേതാണ് ഈ കഥ, അവയെങ്ങനെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും.
പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോർഡ് അദ്ദേഹം സമ്മാനമായി നൽകിയത്. ചെസ്സ് ജീവിതത്തിന്റെ പ്രതിഫലനമാണ്! പറഞ്ഞു പഴകിയതാണെങ്കിലും അത് സത്യമാണ്. അത് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമെന്തെന്നാൽ ഓരോ നീക്കങ്ങൾക്കും അതിന്റേതായ അനന്തര ഫലമുണ്ട് എന്നാണ്. നിങ്ങളത് അറിഞ്ഞ് ചെയ്താലും ഇല്ലെങ്കിലും! ജീവിതത്തിലെ ഒരൊറ്റ നിമിഷവും ശൂന്യമായി കടന്നു പോകുന്നില്ല. അതിനാൽ കാര്യങ്ങൾ ആവർത്തിച്ചുറപ്പിക്കുക, എല്ലായ്പ്പോഴും കഴിഞ്ഞില്ലെന്നുവരും എങ്കിലും അതിനായി ശ്രമിക്കുക! അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം ചെസ് ബോർഡിലെ കളങ്ങൾ പോലെ കറുപ്പും വെളുപ്പുമാകില്ല. ചില നേരം മുന്നോട്ട് കുതിക്കും മുമ്പ് ഏതാനും അടി പുറകോട്ട് വെക്കേണ്ടി വരും. കുറച്ചുകാലത്തേക്ക് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിലും നഷ്ടമൊന്നുമില്ല, പക്ഷേ അതെല്ലാം മൂല്യവത്തായിരുന്നുവെന്ന് കാലം കൊണ്ട് തെളിയിക്കണം.
എന്റെ പിതാവ് സമ്മാനിച്ചതിൽ ഏറ്റവും അമൂല്യമായത് ഒരു ഇറ്റാലിയൻ ടൈപ്പ് റൈറ്ററാണ്. ഒരു ടൈപ്പ് റൈറ്റർ നന്നായി ഉപയോഗിക്കാൻ നിങ്ങൾക്ക് കൂർമ്മബുദ്ധി കൂടിയേ തീരൂ. തെറ്റിപ്പോവുന്ന ഒരു അക്ഷരം മതി മുഴുവൻ ജോലിയും ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടി വരും. ടൈപെക്സ് എന്നൊരു സംവിധാനമാണ് ഞങ്ങളന്ന് ഉപയോഗിച്ചിരുന്നത്. മനസ്സിലെ വാക്കുകൾ ടൈപ്പ് ചെയ്യാനായി വിരലുകളുടെ നിയന്ത്രണം സ്വായത്തമാക്കേണ്ടതുണ്ട്. കൂടുതൽ സൂക്ഷ്മതയോടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. മുതിർന്ന വ്യക്തിയായപ്പോൾ എനിക്ക് ബോധ്യമായൊരു കാര്യം നിങ്ങളുടെ സ്ഥിരോത്സാഹത്തേക്കാളും കഠിനാധ്വാനത്തേക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല എന്നതാണ്. നിങ്ങൾ ചെയ്യുന്നതെല്ലാം കൂടുതൽ ശ്രദ്ധയോടെ വീണ്ടും ചെയ്യാൻ ശ്രമിക്കുക. പരിശീലനം എല്ലാത്തിനെയും എളുപ്പമാക്കും. ഏതൊരു ജോലി ചെയ്യുമ്പോഴും അത് നിങ്ങളുടെ ആദ്യ ജോലിയാണെന്ന് കരുതുക. എങ്കിൽ മാത്രമേ, അത് ശരിയായി ചെയ്യാനും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കൂ. അതേസമയം നിങ്ങളുടെ അവസാനത്തെ ജോലിയാണെന്നും കരുതുക, ഇനിയൊരവസരം ലഭിക്കില്ലെന്നു കരുതി അർപ്പണഭാവത്തോടെ അതിനെ സമീപിക്കുക.
പിന്നീടെനിക്ക് പിതാവ് സമ്മാനിച്ചത് ഒരു ക്യാമറയാണ്. രസകരമായ കാര്യമെന്തെന്നാൽ, അത് പ്രവർത്തനക്ഷമമായിരുന്നില്ല. അതിനാൽ ഒരു ഫോട്ടോ പോലുമെടുത്തില്ല! സർഗാത്മകത ആത്മാവിലാണ് നടക്കുന്നത് എന്നതാണ് ഞാൻ പഠിച്ച പാഠം. അതിൽ നിന്നൊരു പ്രൊഡക്റ്റോ ലോകം അംഗീകരിക്കുന്ന നേട്ടമോ ഉണ്ടാകണമെന്നില്ല. അതു നമ്മുടെ ഉള്ളിൽ നിന്നാണ് വരിക. നിങ്ങളുടെ സർഗാത്മകതയെ ഭയപ്പെടാതെ ആദരവോടെ കാണുക.
എന്റെ പിതാവ് നല്ലൊരു തമാശക്കാരനായിരുന്നു. എത്ര ഗൗരവമുള്ള സംഭവത്തെയും ഹാസ്യാത്മകമായി സമീപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളില്ലെങ്കിൽ ലോകം വിരസമായൊരു ഇടമായി മാറിയേനെ. ഏതു അന്ധകാരവും ഹൃദയം തുറന്ന ഒരു ചിരിയ്ക്കു മുന്നിൽ നിഷ്‌പ്രഭമാവും. അത് നിങ്ങൾക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുന്നുണ്ട്.
എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും ചാരുതയാർന്നത്. അതൊരു സമ്മാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ച ദിവസമാണ്. നമ്മുടെ മാതാപിതാക്കൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം, നമ്മുടെ ജീവിതം തന്നെയാണ്. ഒരു സത്രീയേയോ പുരുഷനെയോ അസാധാരണമാക്കുന്നത് ദയയാണ്. ജീവിതമെന്നത് നമ്മേക്കാൾ വലുതാണെന്ന തിരിച്ചറിവ് നൽകുന്നു. ലോകത്തോട് നന്ദിയുള്ളവരായിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. നമ്മോട് സ്നേഹത്തോടെയോ പരുക്കനായോ പെരുമാറുന്ന എല്ലാവരും നമ്മളെ പോലെ തന്നെയുള്ള മനുഷ്യരാണെന്ന മനസ്സിലാക്കലാണത്. അനുഭവങ്ങളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. നമ്മൾ ഏതെങ്കിലും മേഖലകളിൽ വിജയിയാണെന്നത് കൊണ്ട് മറ്റൊരു മനുഷ്യനേക്കാൾ മികച്ചവനാണ് എന്നർത്ഥമില്ല.
വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അധികം വൈകാതെ തന്നെ ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരനെന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു. ഇപ്പോഴിതാ താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. രാവിലെ എഴുന്നേല്‍കണമെങ്കില്‍പോലും താന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി.
പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹന്‍ലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി. ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ആന്റണി പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി വ്യക്തമാക്കി.
30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സദാചാരബോധം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാവുകയാണ് സമകാലിക ചുറ്റുപാടില്‍ പലപ്പോഴും. അത്തരത്തില്‍ ഒരു വീട്ടമ്മ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ദൃശ്യവല്‍ക്കരിക്കുന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ. ഈപ്പന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പാട്ടുപെട്ടി മ്യൂസിക്കല്‍ എന്ന ചാനലിലൂടെ യൂടൂബില്‍ റിലീസ് ചെയ്ത റൂഹാനി ഷോര്‍ട്ട് ഫിലിമാണ് പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ പുതിയ അധ്യായം കുറിക്കുന്നത്.
കാലവും സംസ്‌കാരവും ജീവിതവും മാറിയെങ്കിലും, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന സുരക്ഷിതമല്ലാത്ത ലോകത്താണ് താനടക്കമുള്ളവര്‍ ജീവിക്കുന്നതെന്നുള്ള ബോധം ഓരോ സ്ത്രീയേയും ഇന്നും വേട്ടയാടുകയാണ്. വാക്കുകളാലും മുഷ്ടി ബലംകൊണ്ടും ഒരു പക്ഷെ പെണ്ണിന്റെ സ്വപ്നത്തെ തകര്‍ക്കാനായേക്കും. പക്ഷെ വീണ്ടുമൊരു ഫീനിക്‌സ് പക്ഷിയെപോല്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവളില്‍ ഒരു യുഗത്തിന്റെ സഹനമുണ്ട്.
റൂഹാനിയും സദാചാര ബോധത്തിനാണ് തിരച്ചടി നല്‍കുന്നത്. തന്റെ സ്വാതന്ത്ര്യത്തിന്, സ്വപ്നത്തിന്, മാനത്തിന് നേരെ കൂരമ്പുകളുമായി വരുന്നവര്‍ക്കു നേരെ അവള്‍ പൊട്ടിച്ചിരിക്കുകയാണ്. ഉടയാടകള്‍ വലിച്ചെറിയുന്നത് സദാചാരത്തിന്റെ തീഷ്ണക്കണ്ണുകളുള്ള മുഖത്തേക്കാണ്!
റൂഹാനിയില്‍ ചിത്ര ബാബു ഷൈന്‍ സുലു എന്ന കേന്ദ്ര കഥാപാത്രത്തേയും സാജിദ് റഹ്മാന്‍ രാജന്‍ പൊതുവാള്‍ എന്ന വില്ലന്‍ കഥാപാത്രത്തേയും അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും വിനീത് ശോഭനും സൗണ്ട് റെക്കോര്‍ഡിംഗും മിക്‌സിംഗും ശ്രീജേഷ് ശ്രീധരനും നിര്‍വഹിച്ചിരിക്കുന്നു. അമേച്ചി എന്റര്‍ടെയ്ന്‍മെന്‍സും ഡ്രീം റീല്‍സ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിനു സജിത്ത് ശങ്കറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആശ രാജ്, പ്രദീപ് ഗോപി, ജവിന്‍ കോട്ടൂര്‍, മനോജ് ഉണ്ണി, ഷിജോ പൊന്‍കുന്നം, മഹേഷ് പിള്ള, സിജു സി മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്.
നസ്രിയ നസിമിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഒരിടവേളയ്ക്കുശേഷം നസ്രിയ നായികയാവുന്ന സിനിമയാണിത്. നാനിയാണ് ചിത്രത്തിലെ നായകൻ
ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ‘അണ്ടേ സുന്ദരാനികി’ചിത്രം.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുക
‘അണ്ടേ സുന്ദരാനികി’ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് നസ്രിയ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് സ്റ്റൈലിഷ് ലുക്കിലാണ് നസ്രിയ എത്തുന്നത്
വിവേക് അത്രേയ ആണ് ‘അണ്ടേ സുന്ദരാനികി’ സിനിമ സംവിധാനം ചെയ്യുന്നത്.തെന്നിന്ത്യയുടെ പ്രിയ നടിമാരിൽ ഒരാളായ നദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും.2020ൽ റിലീസ് ചെയ്ത ‘ട്രാൻസി’ന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ച് കൊടുത്തതില്‍ അന്വേഷണസംഘം നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അതേസമയം നടിയുടെ പീഡന പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു.
‘കേസെടുക്കുന്നതിന് മുന്‍പാണ് എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കിയത്. എടിഎം കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നല്‍കാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.’ റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജുവിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോണ്‍ കോള്‍ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.
കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരികെ എത്തിയത്.
താരസംഘടനയായ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് നടന്‍ ഹരീഷ് പേരടി. ഇടവേള ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാല്‍ വിശദീകരണം തരേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കുറിച്ചു. താന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എത്രയും വേഗം അത് അംഗീകരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു.
ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…💪💪💪💪💪💪