ഇടവേള ബാബുവിന് എതിരെ രംഗത്തെത്തിയ എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിനെ വിമർശിച്ച് ഷമ്മി തിലകൻ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷിന് എതിരെ ഷമ്മി തിലകൻ ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബു വിഷയത്തിൽ നടപടി എടുക്കാതെ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന് എതിരെ കഴിഞ്ഞദിവസമാണ് ഗണേഷ് കുമാർ രംഗത്തെത്തിയത്. എന്നാൽ ഗണേഷ് കുമാർ തന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുതെന്നാണ് ഷമ്മി തിലകന്റെ തിരിച്ചടി.
താര സംഘടനയ്ക്കെതിരേ ഗണേഷ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതി പോലും താൻ നടത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതോടെയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ രൂക്ഷ വിമർശനം നടത്തിയത്. തന്റെ അച്ഛൻ തിലകനോടുള്ള ദേഷ്യത്തിന്റെ പേരിൽ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകൻ പറഞ്ഞു.
അച്ഛൻ (നടൻ തിലകൻ) എഴുകോണത്ത് പ്രസംഗിക്കാൻ പോയപ്പോൾ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാർ. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേഷ് കുമാറാണ്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.
ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാൻ പാടില്ല. എന്നിട്ടും ഗണേഷ് കുമാർ ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും ഷമ്മി തിലകൻ ചൂണ്ടിക്കാണിച്ചു.
അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുൻപായി രണ്ട് സ്ത്രീകൾക്ക് വീടുകൾ പണിത് നൽകിയെന്നാണ് ഷമ്മി തിലകന്റെ ആരോപണം. അതെല്ലാം താൻ ചോദ്യം ചെയ്തതാണ് അവർക്ക് അസഹിഷ്ണുത തോന്നാൻ കാരണമെന്നും താരം പറയുന്നു.
ഗണേഷ് കുമാർ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന് മുൻപ് പറഞ്ഞത്. സംഘടനയിലെ പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. ഇതൊന്നും എന്താണ് ഗണേഷ് കുമാർ ചോദിക്കാത്തതെന്നും ഷമ്മി തിലകൻ ചോദ്യം ചെയ്യുന്നു. ഞാൻ ചെയ്യാത്ത കാര്യം പറഞ്ഞാൽ ഇനി മറുപടി ഇതായിരിക്കില്ല. ഞാൻ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകൻ മുന്നറിയിപ്പ് നൽകുന്നു.
ഞാൻ നൽകിയ വിശദീകരണത്തിൽ എന്താണ് തൃപ്തികരമല്ലാത്തത് എന്ന് സംഘടനാ തലപ്പത്തുള്ളവർ പറഞ്ഞിട്ടില്ലെന്നും സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായിരിക്കുന്ന ഒരു വ്യക്തിയെ പ്രിഡൈഡിങ് ഓഫീസറാക്കി വച്ച് അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ വിശദീകരണം നൽകണമെന്ന് പറഞ്ഞു. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും അത് പറ്റില്ലെന്നാണ് അവർ പറയുന്നത്. തന്റെ ജോലി മുടക്കി, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ നേരിട്ട് ഹാജരാകണമെന്ന് എന്ത് അടിസ്ഥാനത്തിലാണെന്നും താൻ അതിന് വഴങ്ങില്ലെന്നും ഷമ്മി പറയുന്നു.
2018-ലാണ് ഈ വിഷയം തുടങ്ങുന്നത്. ഇടവേള ബാബുവിന് ഞാൻ അയച്ച സന്ദേശത്തിൽ സംവിധായകൻ വിനയനുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായിരുന്നു. അഥ് വിനയിൻ വിജയിച്ചു. തുടർന്ന് വിനയന്റെ സിനിമയിൽ തനിക്ക് അവസരം ലഭിച്ചു. എന്നാൽ, മുകേഷും ഇന്നസെന്റും തന്നോട് അതിൽ അഭിനയിക്കേണ്ട, അഡ്വാൻസ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് താൻ ഈ സിനിമയിൽനിന്ന് പിൻമാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഗണേഷ് കുമാറുമായി നിയമ പോരാട്ടം തന്നെ നടത്തേണ്ടി വന്നതിനെ കുറിച്ചും ഷമ്മി തിലകൻ വെളിപ്പെടുത്തുന്നുണ്ട്. ഷമ്മിയുടെ വീടിന് 10 മീറ്റർ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂർണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരെ താൻ പരാതി കൊടുത്തതോടെ അവർ ഗുണ്ട മാഫിയയയാണ് പ്രവർത്തിച്ചതെന്ന് ഷമ്മി വെളിപ്പെടുത്തുന്നു. തന്റെ അച്ഛനെതിരേ പോലും അവർ പരാതി നൽകി. പിന്നാലെ, ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ തനിക്കെതിരേ കേസെടുത്തു. ാെടുവിൽ ഞാൻ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയതെന്നും എന്നിട്ടാണോ ഗണേഷ് കുമാർ വലിയ വർത്തമാനം പറയുന്നതെന്നും ഷമ്മി തിലകൻ തിരിച്ചടിക്കുന്നു.
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.58 വയസായിരുന്നു. വൃക്ക രോഗം മൂലം ഏറെ നാളുകളായിചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു അംബിക. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താരത്തിന്റെ താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. രാഹുൽ, സോഹൻ എന്നിവരാണ് മക്കൾ.
കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.
ഷെറിൻ പി യോഹന്നാൻ
ദിവസേന ഒരു ഡീസന്റ് ഷെഡ്യൂൾ വച്ചുപോരുന്ന ആളാണ് പ്രിയദർശൻ. ആളൊരു ഹോമിയോ ഡോക്ടർ മാത്രമല്ല, ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയും എഴുത്തുകാരനും ഒക്കെയാണ്. അതിലുപരിയായി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഏറ്റെടുത്ത് അതിനു പുറകെ ഓടുന്ന വ്യക്തി. സ്വന്തം കാര്യത്തിലുപരിയായി തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ഓടുന്ന ആളാണ് നായകൻ. പ്രിയന്റെ നിർത്താതെയുള്ള ഓട്ടമാണ് ഈ സിനിമ.
മൾട്ടി ടാസ്കിങ് ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാവും. അത്തരം സ്വഭാവസവിശേഷതയുള്ള പ്രിയന്റെ ഒരു ദിവസത്തെ കാഴ്ചകളാണ് സിനിമയുടെ സിംഹഭാഗവും. എന്നാൽ ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരവസരം അയാളെ കാത്തിരിപ്പുണ്ട്. താൻ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ആ അവസരത്തിലേക്ക് എത്താൻ പ്രിയന് കഴിയുമോ എന്നാണ് സിനിമ പറയുന്നത്. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്.
വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നായകനെ കാണിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സ്വാഭാവം എന്ന് തുടങ്ങി സ്ഥിരം ശൈലിയിലാണ് ചിത്രം പ്രധാന കഥയിലേക്ക് കടക്കുന്നത്. നായകനെ വളരെ വേഗം എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കഥയും വലിയ തടസ്സമില്ലാതെ ഒഴുകുന്നു.

റിയലിസ്റ്റിക്കായ അവതരണവും ഷറഫുദീന്റെ പ്രകടനമികവുമാണ് ചിത്രത്തിന്റെ ശക്തി. നായകനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ പകുതി. പിന്നാലെ കഥയിലേക്ക് എത്തുന്ന പ്രിസ്കില്ല എന്ന കഥാപാത്രം. അവരുടെ യാത്രകൾ, പ്രശ്നങ്ങൾ ഒഴിയുന്ന കഥാന്ത്യം തുടങ്ങിയ പതിവ് രീതിയിലാണെങ്കിലും പ്രിയൻ മടുപ്പുളവാക്കുന്ന കാഴ്ചയല്ല.
നന്മ പടങ്ങളുടെ അതിപ്രസരമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു ഫീൽ ഗുഡ് ചിത്രം വിജയകരമായി ഒരുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ ഓവർ നന്മ കാണാൻ കഴിയുന്നില്ല. നന്മയുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നു പോകുന്നതിനാൽ കല്ലുകടിയായി അനുഭവപ്പെടില്ല. പ്രധാന കഥാപാത്രങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നൈല ഉഷയുടെ കഥാപാത്ര നിർമിതിയും പ്രകടനവും നന്നായിരുന്നു. ജാഫർ ഇടുക്കിയുടെ തമാശകൾ ചിലയിടങ്ങളിൽ വിജയം കാണുന്നുണ്ട്. ബിജു സോപാനം അവതരിപ്പിച്ച കുട്ടൻ, ഈ സിനിമയിൽ ഒരു കോമഡി കഥാപാത്രമാണ്. എന്നാൽ അദ്ദേഹം പറയുന്നതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്. പക്ഷേ അതൊക്കെ തമാശരൂപേണയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആൾദൈവങ്ങളുടെ ഫോട്ടോ വെക്കുന്നതൊക്കെ കുട്ടൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അത് തമാശയുടെ മറപറ്റി ഒതുങ്ങിപോവുകയാണ്. ഇവിടെയാണ് ആശയപരമായി പ്രിയൻ പിന്നിലേക്ക് പോകുന്നത്. പ്രിയന്റെ ഭാര്യയുടെ കഥാപാത്ര സൃഷ്ടിയും ശരാശരിയിൽ ഒതുങ്ങുന്നു. മേക്കിങ്, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ കഥയിൽ വലിയ കാര്യങ്ങളോ സംവിധായകന്റെ ക്രാഫ്റ്റോ കാണാൻ കഴിയില്ല. ഒരു ഡയലോഗും രണ്ട് സീനും മാത്രമേ ഉള്ളെങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടി മികച്ചു നിൽക്കുന്നുണ്ട്. കഥയിലൂടെ ഒരു പാതയൊരുക്കി അദ്ദേഹത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മൊത്തത്തിൽ, ബോറടിപ്പിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞവസാനിക്കുന്നു.
Bottom Line – നമുക്ക് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് പ്രിയൻ പറയുന്നത്. പ്രെഡിക്ടബിളായ കഥാസന്ദർഭങ്ങളാണ് ഏറെയും. ഷറഫുദീൻ, നൈല ഉഷ എന്നിവരുടെ പ്രകടനം മികച്ചുനിൽക്കുമ്പോഴും കഥാപരമായി പൂർണ തൃപ്തി നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. രണ്ടര മണിക്കൂർ അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രങ്ങളില്ലേ; അത്തരത്തിൽ ഒന്നാണ് പ്രിയന്റെ ഓട്ടവും.
നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.
ആക്ഷന്‍ ഹീറോ ബിജു, കര്‍മാനി, ഇബ,എന്നി സിനിമകളില്‍ പ്രസാദ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാനസിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള പുതിയ ജീവിതമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഇരുവരുടെയും പുതിയ പോസ്റ്റുകള്‍ക്കായും ഫോട്ടോകള്‍ക്കായും കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയാണ് ഗോപി സുന്ദര്‍, ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് ടുഗെതര്‍ ആരംഭിച്ചിരുന്നത്.
പത്ത് വര്‍ഷത്തിലധികം നീണ്ട ബന്ധം വിട്ടിട്ടാണ് ഇപ്പോള്‍ അമൃതയുമായി ഗോപി ജീവിതം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആരാധകര്‍ കണ്ണുംനട്ട് കാത്തിരിക്കുന്നത്.
ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍കുട്ടികളാണ്. പ്രിയയായിരുന്നു ആദ്യ ഭാര്യ. ഗോപി സുന്ദര്‍ ബന്ധം വിട്ടിട്ടും അതിനെ കുറിച്ചൊന്നും പ്രിയ പ്രതികരിച്ചിരുന്നില്ല, മാത്രമല്ല ഗോപി സുന്ദറുമൊത്തുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ തന്നെയുണ്ട്.
എന്നാലിപ്പോള്‍ ഗോപീസുന്ദറിന്റെ മൂത്ത മകന്‍ മാധവ് ഗോപീസുന്ദര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തനിക്ക് എല്ലാം അമ്മയാണ്. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും മാധവ് പറയുന്നു. അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ല, അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുകയില്ലെന്നും മാധവ് പറഞ്ഞു.
അച്ഛന്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല, തിരിച്ചു വരുമെന്ന് പ്രതീക്ഷയുമില്ല. അദ്ദേഹത്തിന്റെ ആ മടങ്ങിവരവ് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് പറയുന്നു.
നേരത്തെയും അച്ഛനെ കുറിച്ച് ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിരുന്നു. അച്ഛന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. അമ്മയോടാണ് എല്ലാം തുറന്നു പറയാറ്. ഒരു കുറവും വരുത്താതെയാണ് അമ്മ തങ്ങളെ നോക്കുന്നതെന്നും മാധവ് പറയുന്നു.
മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് യാതൊരു വിലയുമില്ലെന്ന് നിര്‍മ്മാതാവ് ഗിരീഷ് ലാല്‍. മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമയൊരുക്കിയ താനിന്ന് ജീവിക്കുന്നത് വാടക വീട്ടിലാണെന്നും ഈ സ്ഥിതിയിലാകാന്‍ തനിക്ക് സംഭവിച്ചത് എന്താണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം. വസ്തുവും സ്ഥലവുമൊക്കെ സിനിമയില്‍ വന്നപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. എന്റെ മാത്രമല്ല മലയാളസിനിമയിലെ 99 ശതമാനം നിര്‍മ്മാതാക്കളും വളറെ പരിതാപകരമായ അവസ്ഥയിലാണ്. കുറേ പ്രശ്നങ്ങള്‍ ഞങ്ങളുടെ ഭാഗത്തു തന്നെയുണ്ട്.
ഞാന്‍ അഞ്ച് സിനിമ നിര്‍മ്മിച്ചയാളാണ്. പത്ത് സിനിമ എടുത്തുവെന്നിരിക്കട്ടെ, പെട്ടെന്ന് വീണുപോയി, അല്ലെങ്കില്‍ രണ്ട് മൂന്ന് വര്‍ഷമായി ഇന്‍ഡസ്ട്രിയിലില്ല, ജീവിച്ചിരിക്കുന്നുവോ എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാല്‍ പറയുന്നത്.
മോഹന്‍ലാലിനെ വച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു, ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോണ്‍കോള്‍ പോലും മലയാള സിനിമയില്‍ നിന്നും ഉണ്ടാകില്ല. പൈസയുണ്ടോ സിനിമയുണ്ട്. പൈസയില്ലെങ്കില്‍ വീട്ടിലിരിക്കാം. ഞാന്‍ കടക്കാരന്‍ ആയാല്‍ എന്റെ വീട്ടുകാര്‍ അനുഭവിക്കും, പക്ഷെ ഇവരൊന്നും നോക്കില്ല.
പണ്ട് നിര്‍മ്മാതാവിന് നഷ്ടം വന്നാല്‍ പ്രേം നസീര്‍ വിളിച്ച് സിനിമ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമയില്‍ അങ്ങനൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല. നമ്മള്‍ വിളിച്ചാലോ അവന്‍ പൈസ ചോദിക്കാന്‍ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോണ്‍ എടുക്കത്തുമില്ല. മലയാള സിനിമയുടെ ശാപമാണ്. എത്ര കിട്ടിയാലും ഇവര്‍ക്ക് പൈസയോടുള്ള ആര്‍ത്തി തീരില്ല. അദ്ദേഹം പറഞ്ഞു.
അഭിമുഖങ്ങൾക്ക് വേണ്ടിയും അല്ലാതെയും മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു കൂസലുമില്ലാതെ എത്തിയിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ തുറന്നടിച്ചുള്ള മാധ്യമങ്ങൾക്ക് അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മാധ്യമങ്ങളെ കണ്ട് ഷൈൻ ഓടിമാറിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയാണ് സംഭവം. ഇടപ്പള്ളി വനിതാ വനിതാ തിയേറ്ററിൽ ആദ്യ ഷോക്കെത്തിയ പ്രേക്ഷകരോട് മാധ്യമപ്രവർത്തകർ സിനിമയെ കുറിച്ചുള്ള അഭിപ്രായം തേടുന്നതിനിടെയാണ് ഒരാൾ ഓടി പോകുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് മാധ്യമങ്ങൾ ഷൈനിന്റെ പ്രതികരണം തേടിയെങ്കിലും അൽപം ഒന്ന് നിന്ന ശേഷം ഷൈൻ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ’ എന്ന് ഒരാൾ പറയുന്നത് ഉൾപ്പെടെ വീഡിയോയിൽ കേൾക്കാം.
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. നബു ഉസ്മാനാണ് എഡിറ്റർ.
രാജ്യത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് തബസ്സും ഫാതിമ ഹഷ്‌മി എന്ന തബു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ബംഗാളി ചിത്രങ്ങളിലെല്ലാം തിളങ്ങിയ താബു രണ്ടു തവണ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. പദ്മശ്രീയും ആറു ഫിലിംഫെയര്‍ അവാര്‍ഡുകളും മറ്റനേകം ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും തബുവിനെ തേടിയെത്തി. കാലാപാനി, കവർസ്റ്റോറി, രാക്കിളിപ്പാട്ട്, ഉറുമി തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് തബു. 51-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് താരം.
അടുത്തിടെ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തബു തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജയ് ദേവ്ഗൺ എന്നും തബു വെളിപ്പെടുത്തുന്നു.
“അജയ് എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു, എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും, അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയിട്ടു. എന്റെ ചെറുപ്പത്തിൽ സമീറും അജയും ചാരപ്പണി ചെയ്യുമായിരുന്നു, അവരെന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവർ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ആണ്. അവൻ ചെയ്തതിൽ പശ്ചാത്തപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നാണ് തമാശ കലർത്തി അജയുമായുള്ള സൗഹൃദത്തെ കുറിച്ച് തബു പറഞ്ഞത്.
തനിക്കൊരു പയ്യനെ കണ്ടുപിടിക്കാൻ താൻ അജയിനോട് ആവശ്യപ്പെട്ടിരുന്നതായും തബു പറയുന്നു. “എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അജയ് ആണ്. അവൻ ഒരു കുട്ടിയെപ്പോലെയാണ്, അതേ സമയം ഒരു സംരക്ഷനും. അവനുള്ളപ്പോൾ സെറ്റിൽ ടെൻഷനില്ല. ഞങ്ങൾ അതുല്യമായൊരു ബന്ധവും നിരുപാധികമായ സ്നേഹവും പങ്കിടുന്നു.”
തബുവും അജയ് ദേവ്ഗണും തൊണ്ണൂറുകളിലെ ഐകോണിക് ഓൺ-സ്‌ക്രീൻ ജോഡികളാണ്. ഇരുവരുമൊന്നിച്ച് നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിക്കുകയും അടുത്ത സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണിനൊപ്പം വിജയപഥ് (1994), ഹഖീഖത്ത് (1995), തക്ഷക് (1999), ദൃശ്യം (2015), ഗോൾമാൽ എഗെയ്ൻ (2017), ദേ ദേ പ്യാർ ദേ (2019) തുടങ്ങിയ ചിത്രങ്ങളിൽ തബു അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2, തമിഴ് ചിത്രം കൈതിയുടെ റീമേക്ക് ആയ ആക്ഷൻ ഡ്രാമ ചിത്രം ഭോല എന്നിവയിലും തബുവും അജയും ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നുണ്ട്.
പിന്നീട്, ആർജെ സിദ്ധാർത്ഥ് കണ്ണനുമായി സംസാരിക്കവെ ഒരിക്കലും അജയ് ദേവ്ഗൺ തന്നോട് വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടില്ലെന്നും തബു പറഞ്ഞു. “അവർക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്താണ് നല്ലതെന്നും അവർക്കറിയാം.”
തബുവിന് എന്താണ് നല്ലത്? എന്ന് സിദ്ധാർത്ഥ് ചോദിച്ചപ്പോൾ, “ഞങ്ങൾ അവൾക്ക് നല്ലതാണ്” എന്നായിരുന്നു അജയിന്റെ മറുപടി. കുട്ടിക്കാലം മുതൽ ഞങ്ങളിങ്ങനെയാണെന്നും അജയ് പറഞ്ഞു. എന്തുകൊണ്ടാണ് തബു ഇപ്പോഴും സെറ്റിൽഡ് ആവാത്തത് എന്ന ചോദ്യത്തിന്, ഞാനവന്റെ കുടുംബത്തിൽ സ്ഥിരതാമസമാക്കി എന്നായിരുന്നു തബുവിന്റെ രസകരമായ മറുപടി.
നടിയുടെ പരാതിയില്‍ കേസെടുത്ത നടന്‍ വിജയ് ബാബുവിന് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച നടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പെണ്‍കുട്ടി 18 പ്രാവശ്യം വിജയ് ബാബുവിന്റെ അടുത്ത് പോയിട്ടാണോ ബലാത്സംഗമാണെന്ന് പറയുന്നത് എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു ചെയ്ത തെറ്റെന്നും ബൈജു കൊട്ടാരക്കര വാദിക്കുന്നു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ”ഇരയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു തെറ്റുകാരനാണ് എന്ന് സമ്മതിക്കാനുളളത്. വിജയ് ബാബു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റുകളും അവര്‍ക്ക് പണം കൊടുത്തതിന്റെ രേഖകളുമെല്ലാം കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അങ്ങനെ വരുമ്പോള്‍ അതെങ്ങനെ ബലാത്സംഗക്കേസാകും എന്നാണ് ചോദിക്കുന്നത്. മറ്റൊരു കേസുമായി ഈ കേസ് താരതമ്യം ചെയ്യേണ്ടതില്ല. വിജയ് ബാബുവിന് ജാമ്യം അനുവദിക്കേണ്ട കേസ് തന്നെയാണ്. വിജയ് ബാബു എന്ത് തെറ്റാണ് ചെയ്തത് എന്നുളളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിജയ് ബാബുവിന്റെ അടുത്ത് ഒരു പെണ്‍കുട്ടി 18 പ്രാവശ്യം പോയിട്ടാണോ അത് ബലാത്സംഗമായി എഴുതുന്നത്. 18 തവണയും ബലാത്സംഗമാണോ നടന്നത്. ബലാത്സംഗം ആണെങ്കില്‍ ഒരു തവണയോ രണ്ട് തവണയോ അല്ലേ നടക്കുകയുളളൂ.
സുരക്ഷിതമായി ജോലി ചെയ്യേണ്ട ഇടത്ത് പീഡനമുണ്ടായാല്‍ അത് അംഗീകരിക്കാവുന്ന കാര്യമല്ല. എന്നാല്‍ വിജയ് ബാബുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. വിജയ് ബാബു ആ പെണ്‍കുട്ടിക്ക് പണം കൊടുത്തതും ചാറ്റുകളും മാത്രമല്ല, വിജയ് ബാബുവിന്റെ ഒരു സിനിമാ ലൊക്കേഷനില്‍ ചെന്ന് നായികയെ തല്ലാന്‍ ചെന്നതും തെറി പറഞ്ഞതും വീഡിയോ സഹിതം കോടതിയില്‍ കൊടുത്തിട്ടുണ്ട്. വിജയ് ബാബു ദുബായില്‍ പോയതില്‍ കഥയൊന്നും ഇല്ല.
വിജയ് ബാബു വ്യക്തിപരമായ കാര്യങ്ങള്‍ക്കോ മറ്റെന്തിനെങ്കിലുമോ പോയതാകാം. പേര് വെളിപ്പെടുത്തിയതാണ് വിജയ് ബാബു ചെയ്ത കുറ്റം. അത് നിയമം അനുശാസിക്കുന്നതല്ല. നാളെ ഇതൊരു പ്രവണതയായി വരികയൊന്നും ഇല്ല. ഈ കേസില്‍ ഇങ്ങനെ സംഭവിച്ച് പോയി. ബാക്കി കോടതി തീരുമാനിക്കട്ടെ. ഈ തെളിവുകളൊക്കെ വെച്ച് ഇത് പീഡനമാണോ പരസ്പര സമ്മത പ്രകാരമാണോ എന്നൊക്കെ.
വിജയ് ബാബു പറയുന്നത് സമ്മത പ്രകാരമാണ് എന്നാണ്. വീണ്ടും സിനിമയില്‍ അവസരം കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ അത് കൊടുക്കില്ല എന്ന് പറഞ്ഞതിന്റെ വാശിയാണ് എന്നൊക്കെയാണ് വിജയ് ബാബു കോടതിയില്‍ പറഞ്ഞത്. അതൊക്കെ വിശ്വാസത്തിലെടുത്തത് കൊണ്ടായിരിക്കുമല്ലോ കോടതി ജാമ്യം കൊടുത്തത്. അതില്‍ തെറ്റ് എന്താണ്. സിനിമയ്ക്കുളളില്‍ നിരവധി കുഴപ്പങ്ങളുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് മുതലല്ല, പണ്ട് മുതലേ ഉണ്ട്. ഒരു പെണ്‍കുട്ടി 18 പ്രാവശ്യം ഒരാളുടെ അടുത്ത് ചെന്നിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്താല്‍ അതില്‍ എന്താണ് എന്നാണ് ബൈജു കൊട്ടാരക്കര ചോദിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര”.
സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. യോഗാഭ്യാസം ദേഷ്യവും മറ്റും കുറയ്ക്കാൻ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് തുറന്നുപറയുകയാണ് സംയുക്ത. ഒപ്പം, ജീവിതത്തിലെ രസകരവും തന്നെ ചിന്തിപ്പിച്ചതുമായ ഒരനുഭവവും സംയുക്ത പങ്കുവച്ചു.
പൊതുവെ ദേഷ്യം വരാത്തയാളാണ് താനെന്നും ഏറ്റവുമൊടുവിൽ ദേഷ്യം വന്നത് കുറച്ചുവർഷങ്ങൾക്കുമുൻപ് കുടുംബസമേതം യുഎസിൽ പോയപ്പോഴാണെന്നും സംയുക്ത.
“ഞങ്ങൾ യുഎസിൽ പോയതാണ്. ദക്ഷ് അന്ന് കുഞ്ഞാണ്. ഒരു ദിവസം, ഞാൻ ഒന്ന് പുറത്തുപോയി വരാം, ലഞ്ച് നമുക്ക് പുറത്തുന്ന് കഴിക്കാം എന്നു പറഞ്ഞു ബിജുവേട്ടൻ പോയി. ഞാൻ ദക്ഷിന് ബ്രേക്ക്ഫാസ്റ്റൊക്കെ കൊടുത്ത് പോവാൻ റെഡിയായിരിക്കുകയാണ്. ഉച്ച കഴിഞ്ഞു, ലഞ്ച് ടൈം ആയിട്ടും ആള് വരുന്നില്ല, ഫോണിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഞാനോർത്തു എന്തെങ്കിലും തിരക്കിൽ പെട്ടതാവും എന്ന്.”
“ഞാൻ ദക്ഷിനെ അപ്പുറത്തൊരു റെസ്റ്റോറന്റിൽ കൊണ്ടുപോയി ലഞ്ചൊക്കെ കഴിപ്പിച്ചു, അതു കഴിഞ്ഞ് അവൻ ഉറങ്ങി. അപ്പോഴും ബിജുവേട്ടന്റെ ഒരു വിവരവുമില്ല. നമ്മൾ അറിയാത്തൊരു സ്ഥലം, വിളിച്ചിട്ടും കിട്ടുന്നില്ല, എനിക്ക് ചെറുതായി പേടി തോന്നി തുടങ്ങി. അങ്ങനെ സമയം പോയി കൊണ്ടിരുന്നു. വൈകിട്ട് ആറുമണിയായിട്ടും കാണുന്നില്ല, മോന് വീണ്ടും വിശക്കുന്നു. ഞാൻ വീണ്ടും പുറത്തിറങ്ങി അവന് ഫുഡ് വാങ്ങി കൊടുത്തു, ഞാൻ കഴിക്കാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, പുതിയ സ്ഥലമായതിന്റെ ഒരു പ്രശ്നവും പേടിയുമുണ്ട്. ബിജുവേട്ടൻ എവിടെയാണ്, ഇനി എന്തെങ്കിലും പറ്റിയോ? എന്നൊക്കെ ആലോചിച്ചു കൂട്ടുന്നുണ്ട്.”
“അങ്ങനെ 10 മണി, 11 മണി, 12 മണി…. പുലർച്ചെ 3 മണി വരെയായി. എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ താഴെയിറങ്ങി ഹോട്ടലിനു വെളിയിലെ കഫെയിൽ ഇരുന്ന് ഒരു കാപ്പി കുടിച്ചോണ്ടിരിക്കുമ്പോൾ, മൂന്നു മണിയായി കാണും, ഒരാള് നല്ല സന്തോഷമായിട്ട് കയറി വരുന്നു. എന്താ ഇവിടെയിരിക്കുന്നേ? എന്നും ചോദിച്ച്. മൂന്നുമണിയ്ക്ക് എന്തിനാ കാപ്പി കുടിയ്ക്കുന്നേ എന്നൊക്കെ ചോദിക്കുന്നു.”
“ഞാൻ മുറിയിലേക്ക് കയറിപോയിട്ട് എന്തൊക്കെയാ എടുത്ത് എറിഞ്ഞതെന്ന് എനിക്കോർമ്മയില്ല. ഒരു ടേബിൾ ലാമ്പ് എടുത്ത് എറിയാൻ പോയപ്പോൾ മോൻ ഉണർന്നു. അവൻ പേടിച്ച് അമ്മ നമ്മളെ കൊല്ലോ അച്ഛാ? എന്നു ചോദിക്കുന്നു. അപ്പോൾ ബിജുവേട്ടൻ മോനെ കെട്ടിപ്പിടിച്ചിട്ട്, ‘ഇല്ലെടാ, അമ്മ നമ്മളെ കൊല്ലിലെടാ, കൊല്ലില്ലെന്ന് തോന്നുന്നു, നീ ഉറങ്ങിക്കോ’ എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നു. എനിക്ക് അതുകണ്ടിട്ട് ചിരിയും കരച്ചിലും വന്നു. ബാത്ത്റൂമിൽ പോയി കരച്ചിലായിരുന്നു ഞാൻ. അന്ന് ഞാൻ വിചാരിച്ചു, അങ്ങനെയൊരു ദേഷ്യം എനിക്കു പാടില്ല. ദേഷ്യം വന്നാലും നമ്മള് മതിമറന്നുപോവാൻ പാടില്ലല്ലോ. അന്ന് തീരുമാനിച്ചതാണ് ദേഷ്യം കുറച്ച് ബാലൻസ്ഡ് ആവണമെന്ന്,” സംയുക്ത പറയുന്നു.