Obituary

ബെന്നി അഗസ്റ്റിൻ

കാർഡിഫ്: കാർഡിഫിന്റെ കണ്ണിലുണ്ണിയായിരുന്ന ആശിഷിന് ജനഹൃദയങ്ങളുടെ അന്തിമോപചാരം ഇന്ന് 6 മെയ് കാർഡിഫ് സെന്റ് കാഡോൿസ് കത്തോലിക്ക (CF3 5LQ) പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്നതായിരിക്കും. രാവിലെ 9 മണി മുതൽ പള്ളി ഹാളിൽ വച്ച് പൊതു ദർശനം തുടങ്ങും.10 മണിക്ക് ശവസംസ്കാര പ്രാർത്ഥനകളോടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുകയും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നതുമായിരിക്കും. വീണ്ടും 12.30 മുതൽ ദൂരെ നിന്നും അന്തിമോപചാരം അർപ്പിക്കുവാൻ വരുന്നവർക്ക് പൊതുദർശനം ഉണ്ടായിരിക്കും. 4.15ന് അവസാന പ്രാർത്ഥനയോടെ പള്ളിയിൽ നിന്നും തോൺഹിൽ (CF14 9UB) സെമിട്രിയിലേക്കുള്ള അന്തിമ യാത്ര തുടങ്ങും. വെയിൽസ് ക്നാനായ മിഷൻ ഡയറക്ടർ ഫാ: അജൂബ് തോറ്റനാനിയിൽ, സിറോ മലബാർ കാർഡിഫ് മിഷൻ ഡയറക്ടർ ഫാ: പ്രജിൽ പണ്ടാരപ്പറമ്പിൽ, എന്നിവർ ആത്മീയ നേതൃത്വം നൽകുന്നു.

ഏപ്രിൽ 11 ന് അർബുദരോഗത്തെ തുടർന്ന് ആശിഷ് (35) നിര്യാതനായിരുന്നു. കോട്ടയം ജില്ലയിലെ കൂടല്ലൂർ സ്വദേശിയും ഇപ്പോൾ കാർഡിഫ് ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യിൽ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് അയർലണ്ടിലുള്ള ആഷ്‌ലി സഹോദരിയാണ്. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്‌ഡിങ്ങിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ, മകൻ ജൈടൻ(4). സഹോദരി ആഷ്ലി അയർലണ്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. യുക്മയുടെ മുൻ വെയിൽസ്‌ റീജിയണൽ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ സഹോദരി പുത്രനാണ് ആശിഷ്.

കാർഡിഫിലെ മാത്രമല്ല യുകെയിലെ യുവജനതക്ക് എപ്പോഴും ഒരു മാർഗദർശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാൻസ് കൊറിയോഗ്രാഫർ ആയിരുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്ക്‌കെടുത്തിരുന്നു. കാർഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പർ വൺ ബാഡ്മിന്റൺ പ്ലയെർ കൂടിയായിരുന്നു. ദേശീയതലത്തിൽ വളരെയേറെ ബാഡ്മിന്റൺ മത്സരങ്ങളിൽ ചാമ്പ്യൻ ആയിരുന്നു. ആശിഷ് ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എല്ലാവരോടും എപ്പോഴും വളരെ സ്നേഹത്തോടെ മാത്രമേ ഇടപെടുകയുള്ളു. മുപ്പത്തഞ്ചു വർഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാർക്കും സമുദായത്തിലുള്ളവർക്കും നാട്ടുകാർക്കും സ്നേഹത്തിന്റെ നറുമലരുകൾ നേർന്ന ആശിഷിനെ സ്മരിക്കാം.

ആദ്യമായി ആളുകളെ കണ്ടതിനുശേഷം തന്റെ നർമ്മവും കുസൃതി നിറഞ്ഞ പുഞ്ചിരിയും കൊണ്ട് മായാത്ത ഒരു മുദ്ര പതിപ്പിച്ച ഒരാളായിരുന്നു ആശിഷ്. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും എല്ലാവരുമായും എപ്പോഴും നല്ല ബന്ധം പുലർത്താനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.

മകന്റെ അകാല വിയോഗത്തിൽ വ്യസനിക്കുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വവും യുക്മ ന്യൂസും അനുശോചനം അറിയിക്കുകയും ആശിഷിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂസ് ഡെസ്ക്. മലയാളം യുകെ . പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിൻ്റെ ഡയറക്ടർ ബോർഡ് മെമ്പറും, സീനിയർ അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യുവിൻ്റെ ഭാര്യാ പിതാവ് ജോസഫ് മാത്യൂ വാലുമ്മേൽ (86) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മുൻ മന്ത്രി പി ജെ ജോസഫിൻ്റെ സന്തത സഹചാരിയും കേരളാ കോൺഗ്രസിൻ്റെ ആദ്യ കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള വ്യക്തിത്വത്തിൻ്റെ ഉടമയുമായിരുന്നു. പുറപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി ആദ്ധ്യാത്മിക വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജോസഫ് മാത്യു, കുണിഞ്ഞി സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൻ്റെ ട്രസ്റ്റിയായി പത്തോളം വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എളിമ കൊണ്ടും ലാളിത്യം കൊണ്ടും നാട്ടുകാർ ജോസഫ് മാത്യുവിനെ വാലുമ്മേൽ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്.

മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് വിലാപയാത്രയായി കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ദേവാലയത്തിലേയ്ക്ക് നീങ്ങും. ദേവാലയത്തിലെ അന്തിമ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിൽ സംസ്കരിക്കും.

വെള്ളിയാമറ്റം പുരയിടത്തിൽ കുടുംബാംഗം മേരി ജോസഫാണ് ഭാര്യ. മക്കൾ റോയി ജോസ്, റീനാ ജോസ്, റെജി ജോസ് എന്നിവരും ബെറ്റി റോയ്, ഷിബു മാത്യൂ, സോണിയ റെജി എന്നിവർ മരുമക്കളുമാണ്.

പരേതൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെയും പ്രിയ വായനക്കാരുടെയും അകമഴിഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബേസിങ്‌സ്റ്റോക്കിൽ താമസിക്കുന്ന ഫിലിപ്പ് കുട്ടി കേരളത്തിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ അന്തരിച്ചു . ഭാര്യാ മാതാവിൻറെ മരണവിവരമറിഞ്ഞാണ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്നു അദ്ദേഹം. കേരളത്തിൽ ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ് . ബേസിങ്‌സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ സജിനിയാണ് ഭാര്യ. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ. മാതാവിൻറെ അസുഖം അധികരിച്ചതിനെ തുടർന്ന് ഭാര്യയും മകളും നേരത്തെ കേരളത്തിൽ എത്തിയിരുന്നു. ഫിലിപ്പ് കുട്ടിയുടെ നിര്യാണം കടുത്ത ആഘാതമാണ് ബേസിങ്‌സ്റ്റോക്ക് മലയാളികളിൽ സൃഷ്ടിച്ചത്. വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ തന്റെ സൗമ്യമായ ഹൃദ്യവുമായ ഇടപെടലുമായി അദ്ദേഹം എന്നും നിറസാന്നിധ്യമായിരുന്നു.

ഫിലിപ്പ് കുട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോർവിച്ചിൽ താമസിക്കുന്ന യുകെ മലയാളി മേരിക്കുട്ടി ജെയിംസ്‌ (68) നിര്യാതയായി. രോഗ ബാധിതയായി ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും.

ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ് മേരിക്കുട്ടി. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് ജെയിംസ്‌ നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി, NAM അസോസിയേഷൻ അംഗം കൂടിയാണ്.

ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്‌. മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ, സിമി, ഹൃദ്യ.

മേരിക്കുട്ടി ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെന്റിലും കെന്റിലുമായി താമസിക്കുന്ന യുകെ മലയാളികളുടെ പിതാവ് ജെയിംസ് (76) നിര്യാതനായി. മക്കളോടും കുടുംബത്തോടും ഒപ്പം ഈസ്റ്റർ ആഘോഷിക്കാനായാണ് ചാക്കോച്ചൻ എന്നറിയപ്പെടുന്ന ജെയിംസും ഭാര്യ ആനീസും യുകെയിലെത്തിയത്. തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ കുടുംബാഗമാണ് ജെയിംസും മക്കളും. ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യയും യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിലായിരുന്നു മരണസമയത്ത് അദ്ദേഹം.

ഏപ്രില്‍ 17-ന് കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന്‍ സിജോയുടെ അടുത്ത് എത്തിയതായിരുന്നു ഇരുവരും. പുറത്ത് പോയി വീട്ടിലേക്ക് വരുന്ന വഴി കാൽ വഴുതി വീഴുകയായിരുന്നു. അപകടത്തിൽ തലയിടിച്ച് വീണതിനാൽ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻതന്നെ ആഷ്ഫൊര്‍ഡിലുള്ള എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം ആരോഗ്യനില കൂടുതൽ വഷളായി. ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

ജെയിംസിന്റെയും ആനീസിന്റെയും മൂത്തമകൻ റിജോ ജെയിംസ് യുകെ മിഡ്‌ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജരായി ജോലിചെയ്യുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നേഴ്‌സായ ഭാര്യ ഷിനു റിജോയാണ് ഭാര്യ. ഇളയമകൻ സിജോ ജെയിംസ് കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കറാണ്. സിജോയുടെ ഭാര്യ വീണ കെന്റിൽ നേഴ്‌സാണ്.

റിജോയുടെയും സിജോയുടെയും പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ കോട്ടയം സ്വദേശിനിയായ യുകെ മലയാളി യുവതി നിര്യാതയായി. കോട്ടയം വാകത്താനം ചക്കപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. 31 വയസ്സ് മാത്രം പ്രായമുള്ള നിത്യ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

കോട്ടയത്ത് വളരെ പ്രശസ്തമായ പാരഡൈസ് സ്റ്റുഡിയോ ഉടമയായ ജോൺസൺ ജോർജിന്റെ മകനാണ് നിത്യയുടെ ഭർത്താവ് ഗ്രിഗറി . ഗ്രിഗറിയും ഭാര്യ നിത്യയും അതുകൊണ്ടുതന്നെ കോട്ടയത്തും സമീപപ്രദേശങ്ങളിലുള്ളവരിലും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക സാംസ്കാരിക പരിപാടികളിൽ സജീവമായി ഇടപെടുന്നവരായിരുന്നതുകൊണ്ട് നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തെയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കും.

നിത്യ മേരി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏഴ് മാസം മുമ്പ് യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് വിസയിൽ എത്തിയ പാലാ സ്വദേശി ലണ്ടനിൽ അന്തരിച്ചു. 47 വയസ്സ് മാത്രം പ്രായമുള്ള എം.എം വിനു കുമാറാണ് ലണ്ടന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യ ആണ് ഭാര്യ. വിദ്യാർത്ഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്.

2024 ആഗസ്റ്റിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് സന്ധ്യയും ഇവിടേക്ക് വന്നത്. മക്കളെയും കൂടി യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് അകാലത്തിൽ വിനു കുമാർ വിട പറഞ്ഞത്. പാലാ നഗരസഭയിൽ നടന്ന അവിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ സന്ധ്യ യുകെയിൽ നിന്ന് എത്തിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സന്ധ്യയുടെ പിതാവ് എൻ.കെ. രാമചന്ദ്രൻ നായർ (80) കഴിഞ്ഞ മാർച്ച് 22നാണ് അന്തരിച്ചത്. വിനു കുമാറിന്റെ മൃതസംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മറ്റു ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

വിനു കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ ദുഃഖകരമായ ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന സജി ചാക്കോ ലീഡ്സിലെ LGI ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. 49 വയസ് മാത്രം പ്രായമുള്ള അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഭാര്യ ജൂലി ബ്രാഡ്‌ഫോർഡ് B R I ഹോസ്പിറ്റലിൽ A &E ൽ ആണ് ജോലി ചെയ്യുന്നത് .

ബ്രാഡ്ഫോർഡിലെ മലയാളികൾ പരേതന്റെ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പമുണ്ട്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സജി ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്താംപ്ടണ്‍ മലയാളിയായ ഷിന്റോ പള്ളുരുത്തിലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന ഷിന്റോയുടെ മരണം ഹൃദയാഘാതം മൂലമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.

ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണ് ഷിന്റോ. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

ഷിന്റോ പി ഡി പള്ളുരുത്തിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കുവൈറ്റ് സിറ്റി: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭയിലെ അംഗം പത്തനംതിട്ട മേക്കോഴൂർ മോടിയിൽ ഭവനത്തിൽ ബ്രദർ ജിജിയുടെയും സിസ്റ്റർ ആശ ജിജിയുടെയും മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ + 2 (ക്ലാസ്സ്‌ XII G) വിദ്യാർത്ഥിനിയായ ഷാരോൺ ജിജി സാമുവലാണ് (16 വയസ്സ) ഏപ്രിൽ 15 ചൊവ്വാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് മരണമടഞ്ഞത്.

രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരോൺ ജിജി ജനിച്ചതും വളർന്നതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ബ്രദർ ജിജി. മാതാവ് സിസ്റ്റർ ആശ ജിജി കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ എം ബി ബി എസ് വിദ്യാർഥിനിയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും.

RECENT POSTS
Copyright © . All rights reserved