ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബ്രിട്ടണിൽ മരിച്ചു. അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആൻറണിയുടെ ഭാര്യ മോളി (57) ആണ് മരണമടഞ്ഞത്. ലിവർപൂളിലെ വീഗൽ സ്വദേശിയായ മോളി കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മെർലിൻ, മെർവിൻ എന്നിവരാണ് മക്കൾ . കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മോളി ചികിത്സയിലായിരുന്നു.
പരിചയപ്പടുന്ന എല്ലാവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ലിവർപൂൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ജോസ് കണ്ണങ്കര മരണമടഞ്ഞതിന് തുടർന്നുള്ള ദുഃഖം മാറുന്നതിനു മുൻപാണ് മലയാളി കമ്മ്യൂണിറ്റിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന മോളി ആൻറണിയുടെ വിയോഗം സൃഷ്ടിച്ച വേർപാട്.
മോളി ആൻറണിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കെന്റില്‍ താമസിക്കുന്ന സുജ വര്‍ഗീസ്, സൗത്താംപ്റ്റണിലെ സുമ സിബി എന്നിവരുടെ അമ്മയായ മേരി വര്‍ഗീസ് (72) നിര്യാതയായി . മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ മാതാവിന് കെന്റില്‍ ആകസ്മിക മരണം. മേരി വര്‍ഗീസ് പത്തനംതിട്ട നരിയാപുരം ചെടിയത്ത് സ്വദേശി ആണ് . ഒരു വര്‍ഷമായി വിസ കാലാവധി നേടി പെണ്‍മക്കളുടെ വീടുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന മേരി വര്‍ഗീസിന് രണ്ടു ദിവസം മുമ്പ് അത്താഴ ശേഷം പെട്ടെന്ന് ആരോഗ്യം വഷളാവുകയായിരുന്നു. വാര്‍ധക്യ സഹജമായ നേരിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അത്താഴ ശേഷം പെട്ടെന്ന് തലവേദനയും തളര്‍ച്ചയുമുണ്ടാകുകയായിരുന്നു. പ്രമേഹം ഉള്‍പ്പെടെയുണ്ടായിരുന്ന മേരിയ്ക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് മരണകാരണം.പരേത സിബി മേപ്രത്തിന്റെ ഭാര്യാ മാതാവാണ് .
അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഇരിക്കവേ വിശ്രമിക്കാന്‍ മുകളിലെ നിലയിലേക്ക് പോയി. ഇതിനിടെ തലവേദന തോന്നി. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറില്‍ രക്തസ്രാവം ശക്തമായിരുന്നു. പ്രായമേറിയതിനാല്‍ ശസ്ത്രക്രിയ വിജയിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അന്ത്യകൂദാശ ചടങ്ങുകള്‍ നല്‍കിയിരുന്നു. കെന്റിലെ ഡാറന്‍വാലി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അന്തിമ ചടങ്ങുകള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളും യുകെയില്‍ തന്നെ ആയതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഇവിടെ വച്ച് നടത്താനും ആലോചനയുണ്ട്. കോവിഡ് ആശങ്ക കുറഞ്ഞാല്‍ ഏപ്രിലോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മൂത്ത മകള്‍ സുജയുടെ മകള്‍ സോണിയയുടെ പ്രസവം ഉള്‍പ്പെടെ ചടങ്ങുകള്‍ക്കൊപ്പമുണ്ടാകാനാണ് മേരി ഒരു വര്‍ഷം മുമ്പ് മക്കളുടെ അടുക്കലെത്തിയത്.
പത്തനംതിട്ട നരിയപുരം ചേടിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ് മേരി വര്‍ഗീസ്,
സുജ വര്‍ഗീസ്, സുമ മാത്യു എന്നിവര്‍ മക്കളാണ്. സോണിയ ,ജോസ്മി ,റിമി എന്നിവര്‍ കൊച്ചുമക്കളാണ്.
ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ നസീമിനു ലഭിച്ചിരുന്നു.
ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കെപിഎസി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.
പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും ഇളയ സഹോദരനാണ്. ചെമ്പൂരിലെ വസതിയില്‍ വച്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രാജീവിനെ രണ്‍ധീര്‍ കപൂര്‍ ഏറ്റവും അടുത്തുള്ള ഇന്‍ലാക്സ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
എനിക്ക് എന്റെ ഇളയ സഹോദരനെ നഷ്ടമായി. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, രണ്‍ധീര്‍ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാം തേരി ഗംഗാ മെയ്‌ലി, മേരാ സാഥി, ഹം തു ചലേ പര്‍ദേസ് തുടങ്ങിയവ രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. 1983 ല്‍ ഇറങ്ങിയ ഏക് ജാന്‍ ഹെയ് ഹം, 1985 ല്‍ ഇറങ്ങിയ രാം തേരി ഗംഗാ മെയ്ലി എന്നിവയിലെ പ്രകടനത്തിലൂടെയാണ് രാജീവ് കപൂര്‍ ശ്രദ്ധേയനായത്.
1991 ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേം ഗ്രന്ഥ്, ആ അബ് ലോട്ട് ചലേന്‍ എന്നിവ രാജീവ് കപൂര്‍ സംവിധാനം ചെയ്ത സിനിമകളാണ്.
പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.
കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കേ സ്വന്തം വീടിന് ചുറ്റും നൂറ് റൗണ്ട് വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്നു. ഇതിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്‍ ആരോഗ്യ രംഗത്തിന് നല്‍കാന്‍ അദ്ദേഹത്തിനായി.
ഇതില്‍ നിന്നും ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും നിരവധി പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തിരുന്നു. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്.
മൂറിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യവും പിന്തുണ നല്‍കിയിരുന്നു. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സേവനം ചെയ്തിട്ടുണ്ട്.
വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ അങ്കമാലി സ്വദേശി സംഗീത ജോർജ് പാലാട്ടി(42) നിര്യാതയായി. അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി ജോർജിന്റെ ഭാര്യയാണ്. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഇന്ന് വൈകിട്ട് 8 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പാസായത്തിനുശേഷം യുകെയിൽ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിയാണ്. ഏകമകൻ നിവേദ് (16).
സംഗീത ജോർജിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. 42 വയസാണ്.
സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി നിന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സോമദാസ്. ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.
സിനിമയില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോ കളിലൂടെ വീണ്ടും പ്രശസ്തി പിടിച്ചു പറ്റി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുത്തതോട് കൂടിയാണ് സോമദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സോമദാസ് മക്കളെ കുറിച്ച് പറഞ്ഞത് ചില വിവാദങ്ഹള്‍ക്ക് വഴിയൊരുക്കിയിരുന്നു..
പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ് ബോസ് താരങ്ങളും. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനാ കണ്ണേ… എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നുവെന്നും എലീന പടിക്കല്‍ പറയുന്നു. നടി ആര്യയും ഈ വേര്‍പാട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്.
‘ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ…വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി. എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ…
കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍’ എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു…. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്യ എഴുതിയിരിക്കുന്നത്.
വെസ്റ്റ് യോർക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന യുക്മാ മുൻ ദേശീയ സമിതി അംഗവും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ ട്രെഷററുമായ ജിജോ നടുവത്താനിയുടെ ഭാര്യ സിനി ജിജോയുടെ മാതാവ് പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ പൊൻകുന്നം, ഇളമ്പള്ളി, ഇല്ലിക്കൽ ക്ലാരമ്മ (പെണ്ണമ്മ), 82 നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആനിക്കാട് സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
മക്കൾ സി .എലിസബത്ത് (റോം) കുഞ്ഞുമോൻ, ഷാജി, ബിജു ( ഇല്ലിക്കൽ സ്റ്റോഴ്സ് ,പള്ളിക്കത്തോട്, ആനിക്കാട് ) ,സാലി മനോജ്, ആർപ്പൂക്കര, സിനി ജിജോ (യുകെ)
മരുമക്കൾ: ആൻസി കളപ്പുര ( ചെങ്ങളം ), റീജാ തുണ്ടത്തിൽ ( മണിമല ) , മനോജ് കാൻജീരക്കൂനം (ആർപ്പൂക്കര ), ജിജോ നടുവത്താനിയിൽ, എളംപ്പള്ളി ( യു കെ )
സിനി ജിജോയുടെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും
മലയാളി മെയില്‍ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ (പ്രാദേശിക സമയം) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ റിഗ് ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യജില്‍മി (തൊടുപുഴ വാഴക്കുളം) സ്വദേശനിയാണ്. ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ലോസ് ആഞ്ചലസ്: ഏഴു പതിറ്റാണ്ടായി ഹോളിവുഡിൽ നിറഞ്ഞുനിന്ന നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. കലിഫോര്ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.
1947ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ എന്ന ചിത്രത്തിലൂടെയാണ് ലീച്ച്മാൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, എക്സ്പെക്ടിംഗ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. നിരവധി ടിവി ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു.
1926 ഏപ്രില്‍ 20ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഗാമ ഫൈ ബീറ്റയിലെത്തി. 1953ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാനെ വിവാഹം കഴിച്ചു. 1979ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്.
ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്കര് പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി. എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കി. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം.