‘അന്ന് രാത്രി കിണറ്റില്‍ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാന്‍ വിറച്ചുപോയി. പിന്‍വാങ്ങേണ്ടി വന്നു. അത് ഒരുപക്ഷെ ഇങ്ങനെ മടങ്ങി വരാനായിരുന്നിരിക്കാം’…ആറ് വര്‍ഷം മുമ്പുള്ള ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഓര്‍മ്മിക്കുകയാണ് പെരുവണ്ണാമൂഴി സ്റ്റേഷനില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ നൗജിഷ. ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളെ അതിജീവിച്ച്, അസ്തമിക്കാന്‍ പോയ ജീവിതത്തെ തിരിച്ചുപിടിച്ച് ഫീനിക്‌സ് പക്ഷിയായി ഉയര്‍ന്നുപറക്കുകയാണ് നൗജിഷ.
2013ലായിരുന്നു പേരാമ്പ്ര സ്വദേശിയായ നൗജിഷയുടെ വിവാഹം. അന്ന് കോളേജില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു. വിവാഹശേഷം ജോലിക്ക് പോകാന്‍ ഭര്‍തൃകുടുംബം സമ്മതിച്ചതാണ്. പക്ഷെ എം.സി.എ പഠിച്ച അവരുടെ സകല ആഗ്രഹങ്ങളും പിന്നീട് ഭര്‍തൃപീഡനത്തില്‍ പൊലിഞ്ഞു. ജോലിക്കുപോകുന്നത് വിലക്കി. മൂന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ നൗജിഷ മാനസികമായി തകര്‍ന്നു.
‘ഭര്‍ത്താവിന്റെ പീഡനമേറ്റ് ഞാന്‍ തകര്‍ന്നു പോയിരുന്നു. അന്ന് രാത്രി കിണറ്റില്‍ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാന്‍ വിറച്ചുപോയി. പിന്‍വാങ്ങേണ്ടി വന്നു. ആ ഒരു ദിനം ഓര്‍ത്ത് നൗജിഷ.
പിന്നെ പതിയെ ജീവിതം തിരിച്ചുപിടിക്കാന്‍ അവര്‍ ശ്രമിച്ചുനോക്കി. ആദ്യം പേരാമ്പ്രയിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപികയായി. ജോലി ചെയ്ത് കിട്ടിയ പൈസക്ക് പിഎസ്‌സി കോച്ചിങ്ങിനും പോയി. പിഎസ്‌സി ഗൗരവമായി എടുത്തതോടെ അധ്യാപനം താല്‍ക്കാലികമായി നിര്‍ത്തി പൂര്‍ണമായും പഠനത്തിലേക്ക് തിരിഞ്ഞു.
ആ കാലം എങ്ങനെ തരണം ചെയ്തു എന്നെനിക്കറിയില്ല. വിവാഹ മോചനം നേടാനായി ഞാന്‍ കോടതി കയറി, വിശ്വസനീയമല്ലാത്ത ഒരു അഭിഭാഷകനുമൊത്ത്. ഒപ്പം ക്ലാസില്‍ പോകണം, പഠിക്കണം, കുഞ്ഞിനെ വളര്‍ത്തണം….’ -ഇത്രയും പറഞ്ഞവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു.
2017 ല്‍ കെ.പി.എസ്.സി യുടെ എല്‍.ഡി.സി സപ്ലിമെന്ററി ലിസ്റ്റില്‍ നൗജിഷയുടെ പേര് വന്നു. കാസര്‍കോട് വനിത സിവില്‍ പൊലീസ് ഓഫീസര്‍ നിയമനത്തിനായുള്ള ഫിസിക്കല്‍ ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും തുടര്‍ന്നും ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് നൗജിഷ വനിത സിവില്‍ പൊലീസ് (ഡബ്ല്യു.സി.പി. ഒ) സംസ്ഥാനതല പരീക്ഷയില്‍ 141-ാം റാങ്ക് ജേതാവാണ് -ഡബ്ല്യു.സി.പി.ഒ മുസ്ലിം സംവരണത്തില്‍ തൃശ്ശൂരില്‍ ഒന്നാമതും എറണാകുളത്ത് എട്ടാമതും സ്ഥാനത്ത്!
‘2022 ഏപ്രില്‍ 15 നാണ് നൗജിഷ സര്‍വീസില്‍ കയറിയത്. വിവാഹമോചനം കിട്ടും വരെ പൂര്‍ണ പിന്തുണയുമായി കുടുംബം നൗജിഷക്ക് കൂടെയുണ്ടായിരുന്നു. ആറുവയസ്സുള്ള ഐഹം നസലും അമ്മയ്‌ക്കൊപ്പമുണ്ട്. ‘ഭര്‍ത്താവിന്റെ ക്രൂരതകളില്‍ കഴിഞ്ഞ നാളില്‍ പോലീസില്‍ പരാതി കൊടുക്കാന്‍ പോലും എനിക്ക് പേടിയായിരുന്നെന്നും നൗജിഷ ഓര്‍ക്കുന്നു.
നൗജിഷ ഇന്ന് ചങ്കുറപ്പോടെ ജീവിക്കുകയാണ്. തകര്‍ക്കാന്‍ നോക്കിയവരുടെ മുന്നില്‍ ജീവിച്ചുകാണിക്കാന്‍ എംസിഎക്കാരിക്ക് കാക്കി കുപ്പായത്തിന്റെ താങ്ങുണ്ട്.
ഉക്രെയ്‌നില്‍ റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ അനുഭവിക്കാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മാനസികമായോ ശാരീരികമായോ റഷ്യന്‍ സൈനികരുടെ പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളവരാണ് ഉക്രെയ്‌നില്‍ ശേഷിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗം പേരും.
റഷ്യന്‍ പിടിയില്‍ നിന്ന് തിരിച്ചെത്തുന്ന മനുഷ്യരുടെ കഥകളാണ് അവിശ്വസനീയം. ഉറ്റവരോടുള്ള എല്ലാ ക്രൂരതകളും മുന്നില്‍ കണ്ട് ശേഷിച്ച കാലം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍ ഉക്രെയ്‌നില്‍ ധാരാളമുണ്ട്. സ്വന്തം മരണം മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇത്തരമാളുകളില്‍ ഒരാളാണ് മൈക്കോള കുലിഷെന്‍കോ. റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചു മൂടിയിട്ടും തലനാരിഴയ്ക്ക് രക്ഷപെട്ട കിഴക്കന്‍ ഉക്രെയ്ന്‍ സ്വദേശിയായ യുവാവ്.
യുദ്ധം ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോളാണ് മുപ്പത്തിമൂന്നുകാരനായ മൈക്കോളയും സഹോദരന്മാരും റഷ്യന്‍ സൈനികരുടെ പിടിയിലാകുന്നത്. ഇവരുടെ വീടിന് സമീപത്തു വെച്ച് റഷ്യന്‍ സൈനിക സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ റഷ്യന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെ മൈക്കോളയും സഹോദരന്മാരും പിടിയിലായി.
ഇവരുടെ വീടിനുള്ളിലേക്ക് ഇരച്ചു കയറിയ സൈന്യം മൈക്കോളയെയും സഹോദരന്മാരെയും മുട്ട് കുത്തി നിര്‍ത്തിച്ച ശേഷം പരിശോധന തുടങ്ങി. ബോംബ് ആക്രമണവുമായി ബന്ധമുള്ള എന്തെങ്കിലും കണ്ടെത്താനാകുമോ എന്നവര്‍ വിശദമായി പരിശോധിച്ചു. മൈക്കോളയുടെ മുത്തച്ഛന്റെ സൈനിക മെഡലുകളും സഹോദരന്‍ യെവ്ഹാന്റെ മിലിട്ടറി ബാഗും കണ്ടെത്തിയതോടെ ഇവരെന്തോ മറച്ചു വയ്ക്കുന്നതായി സൈനികര്‍ക്ക് സംശയമുദിച്ചു. ഒടുവില്‍ മൈക്കോളയെയും രണ്ട് സഹോദരന്മാരെയും സംഘം ഒരു ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ദിവസം ചോദ്യം ചെയ്യല്‍. നാലാം ദിവസം വിട്ടയയ്ക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ലോഹദണ്ഡ് ഉപയോഗിച്ച് മര്‍ദിയ്ക്കുകയും തോക്കിന്റെ ബാരല്‍ വായില്‍ കുത്തിയിറക്കുകയും ചെയ്തു. ബോധം നഷ്ടമാകും വരെ റഷ്യന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്ന് മൈക്കോള ഓര്‍ക്കുന്നു.
തുടര്‍ന്ന് മൂന്ന് സഹോദരന്മാരുടെയും കണ്ണുകള്‍ മൂടിക്കെട്ടി ബന്ധിച്ച് സൈനിക വാഹനത്തില്‍ കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. കണ്ണിലെ കെട്ട് അഴിയ്ക്കാതെ തന്നെ മുട്ടുകുത്തി നിര്‍ത്തിച്ചു. ശേഷം സൈന്യം കുഴി കുത്താന്‍ ആരംഭിച്ചു. മൂന്ന് പേരെയും വെടിവെച്ചു കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. ആദ്യം സഹോദരന്‍ ദിമിത്രോയെയാണ് വെടിവെച്ചത്. പിന്നാലെ യെവ്‌ഹെനും വീണു. മൈക്കോളയ്ക്ക് നേരെയെത്തിയ വെടിയുണ്ട കവിളിലൂടെ തുളച്ച് കയറി വലതു ചെവിയുടെ അരികിലൂടെ പുറത്തുപോയി. എന്നാല്‍ ജീവനുണ്ടെന്ന് കണ്ടാല്‍ ഇതിലും ക്രൂരമായിരിക്കും വിധി എന്ന് മനസ്സിലാക്കിയ മൈക്കോളോ മരിച്ചതായി നടിച്ചു.
മൂന്ന് പേരും വീണതോടെ റഷ്യന്‍ സൈനികര്‍ ഇവരുടെ ശരീരങ്ങള്‍ കുഴിയിലേക്ക് ഇട്ട് മേലെ ചെളിയും നിറച്ച ശേഷം മടങ്ങി. കുഴിയ്ക്കുള്ളില്‍ എത്ര നേരം കിടന്നുവെന്ന് ഓര്‍മയില്ലെന്നാണ് മൈക്കോള പറയുന്നത്. എന്നിരുന്നാലും സഹോദരന്റെ മൃതദേഹത്തിന്റെ അടിയില്‍ നിന്ന് ഒരു വിധം മൈക്കോള പുറത്തെത്തി. ദിമിത്രോയുടെ മൃതദേഹം മുകളിലായി കിടന്നിരുന്നതിനാല്‍ ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ കൈകളും മുട്ടും ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തെ ഒരു വശത്തേക്ക് നീക്കി മൈക്കോള പുറത്തെത്തി. കുഴിയില്‍ നിന്ന് കയറി ഒരു വിധത്തില്‍ സമീപത്തെ വീട്ടിലെത്തിയ മൈക്കോള ഒരു രാത്രി അവിടെക്കഴിഞ്ഞു. അവിടെയുണ്ടായിരുന്ന സ്ത്രീ തന്നെ നല്ലവണ്ണം പരിചരിച്ചുവെന്ന് മൈക്കോള പറയുന്നു. പിറ്റേ ദിവസം മൈക്കോള സഹോദരിയുടെ അരികിലെത്തിച്ചേര്‍ന്നു. ദിവസങ്ങളായി സഹോദരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍.
ഭാഗ്യം കൊണ്ട് മാത്രമാണ് താനിപ്പോഴും ജീവനോടെയിരിക്കുന്നതെന്നാണ് മൈക്കോള ആവര്‍ത്തിക്കുന്നത്. തന്റെ കഥ ലോകമെങ്ങുമുള്ളവര്‍ കേള്‍ക്കണമെന്നാണ് മൈക്കോളയുടെ ആഗ്രഹം. ഇങ്ങനെയുമൊരു ലോകമുണ്ടെന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന അനേകമാളുകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും മൈക്കോള പറയുന്നു.
സിഎന്‍എന്‍ നടത്തിയ ഇന്റര്‍വ്യൂവിലൂടെയാണ് മൈക്കോളയുടെ കഥ പുറംലോകമറിയുന്നത്. ചെറിനിവില്‍ നിന്ന് ഏപ്രിലില്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമായിരുന്നു മൈക്കോളയുമായുള്ള ഇന്റര്‍വ്യൂ. സൈന്യം പിന്‍വാങ്ങിയതോടെ ദിമിത്രോയ്ക്കും യെവ്‌ഹെനും കുടുംബം യഥാവിധിയുള്ള സംസ്‌കാരം നടത്തി.
വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്‌സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്‍ പോലും അറിയാതെ പറഞ്ഞു പോകും. അത്തരത്തിലൊരു വെഡ്ഡിംഗ് ഷൂട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
പ്രഫഷണല്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായ ഗേബ് ജെസ്സോപും അംബിര്‍ മിഷേലുമാണ് തങ്ങളുടെ വിവാഹത്തിന് ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ട് നടത്തിയത്. ശരീരമാസകലം തീ കത്തിച്ച് നടന്നു പോകുന്ന ഗേബിനെയും അംബിറിനെയുമാണ് വീഡിയോയില്‍ കാണാനാവുക. വിവാഹ വസ്ത്രത്തിലാണ് ഇരുവരുമുള്ളത്.
ആംബറിന്റെ പൂച്ചെണ്ടില്‍ ഒരാള്‍ തീ കത്തിക്കുന്നതോടെ ഇരുവരുടെയും വസ്ത്രത്തിലേക്ക് തീ പടരും. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുവരും അതിഥികള്‍ക്ക് നടുവിലൂടെ നടക്കുന്നതും സദസ്സിലിരിക്കുന്നവര്‍ കയ്യടിയ്ക്കുന്നതുമാണ് വീഡിയോ. നിലത്ത് തീ കത്താതിരിക്കാനായി ഫയര്‍ എസ്റ്റിംഗ്ഷന്‍ ഉപയോഗിച്ച് പുറകേ ആളുകള്‍ തീ കെടുത്തുന്നുമുണ്ട്. കഷ്ടിച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കുറച്ച് ദൂരം നടന്നതിന് ശേഷം ഇരുവരും മുട്ട് കുത്തിയിരിക്കുകയും ആളുകള്‍ തീ കെടുത്തുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കും.
വെഡ്ഡിംഗ് ഫോട്ടോഗ്രഫറായ റസ് പവല്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്. ‘വെന്‍ സ്റ്റണ്ട് പീപ്പിള്‍ മാരി’ എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ക്യാമറാമാന്‍ ഇരുവരുടെയും നടത്തം ഷൂട്ട് ചെയ്യാന്‍ മറന്ന് പോയിരുന്നെങ്കിലോ എന്നും ഒരു കല്യാണം കഴിയ്ക്കാന്‍ സ്ഥലം മുഴുവന്‍ കത്തിച്ചു എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
View this post on Instagram
വാർഷിക ശമ്പളം എട്ടുകോടിയോളം ലഭിക്കുമെന്നത് ഒന്നും ഈ എഞ്ചിനീയറുടെ തീരുമാനത്തെ ബാധിച്ചില്ല. വർക്ക് ഫ്രം ഹോം നിർത്തി ഓഫീസിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതെ രാജി വെച്ചിരിക്കുകയാണ് ഇദ്ദേഹം. ആപ്പിൾ എന്ന മൾട്ടിനാഷണൽ ഭീമൻ കമ്പനിയിലെ ജോലിയാണ് ഇയാൻ ഗുഡ് ഫെലോ എന്ന എഞ്ചിനീയർ പുഷ്പം പോലെ രാജിവെച്ചത്.
ലോകത്തിലെ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിലൊരാളായ ഇയാൻ 2016-ൽ ടെസ്ലയുടെ മെഷീൻ ലേണിങ് കമ്പനിയായ Open AI യിൽ ജോലിചെയ്യുമ്പോൾ എട്ട് ലക്ഷം യുഎസ് ഡോളറായിരുന്നു ഇയാന്റെ പ്രതിവർഷ ശമ്പളം. പിന്നീട് ഗൂഗിളിലും ഒരു കൈനോക്കിയാണ് ഇയാൻ 2019-ൽ ആപ്പിളിൽ എത്തിയത്. ആപ്പിളിൽനിന്ന് ഇയാന് ലഭിക്കുന്ന ഏകദേശ ശമ്പളം പത്ത് ലക്ഷം ഡോളറാണെന്നാണ് കണക്കുകൾ, അതായത് ഏഴരക്കോടിയിലധികം (7,73,53,550.00) ഇന്ത്യൻ രൂപ,
കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം ആരംഭിക്കുകയും പിന്നീട് മഹാമാരിക്ക് ശമനമുണ്ടായതോടെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ആപ്പിൾ ആവശ്യപ്പെട്ടതുമാണ് ഇയാനെ ചൊടിപ്പിച്ചത്. ആഴ്ചയിൽ ഒരു ദിവസമാണ് ഇയാന് ഓഫീസിൽ എത്തേണ്ടിയിരുന്നത്.ആപ്പിളിൽ മെഷീൻ ലേണിംഗ് ഡയറക്ടറായിരുന്നു ഇയാൻ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഏറ്റവും ഫ്ളക്സിബളെന്നാണ് ഇയാന്റെ വാദം .
ഇന്തോനേഷ്യയിലെ കെഞ്ചരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പകുതിക്ക് പൊട്ടിവീണു. സ്ലൈഡിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലേക്ക് വലിച്ചെറിയപ്പെടുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മേയ് 7നാണ് സംഭവം. ഒരു സർപ്പിളാകൃതിയിലുള്ള അടച്ച ട്യൂബ് സ്ലൈഡിന്‍റെ ഒരു ഭാഗം തകരുന്നതും അതിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ഭയചകിതരായ ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുമുണ്ട്. സ്ലൈഡിനുള്ളിൽ കുടുങ്ങിയ 16 പേരിൽ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ മൂന്ന് പേരുടെ എല്ലുകൾ ഒടിഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
സുരബായ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍പാര്‍ക്കിലെ റൈഡുകള്‍ കാലപ്പഴക്കം ചെന്നവയാണെന്നും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോൾ സ്ലൈഡിൽ ആളുകള്‍ കൂടുതലുണ്ടായിരുന്നതായി അധികൃതര്‍ സമ്മതിച്ചു. ഏറ്റവും പുതിയ അറ്റകുറ്റപ്പണികൾ ഒമ്പത് മാസം മുമ്പാണ് നടന്നതെന്ന് വാട്ടർ പാർക്ക് അധികൃതര്‍ അറിയിച്ചു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിലെ മറ്റ് അമ്യൂസ്‌മെന്‍റ് പാർക്കുകളിലും അടിയന്തര പരിശോധന നടത്തണമെന്ന് സുരബായ സിറ്റി ഡെപ്യൂട്ടി മേയർ അർമുജി നിര്‍ദേശിച്ചു. അമ്യൂസ്‌മെന്‍റ് പാർക്കുകളുടെ ഉടമകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സന്ദർശകരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ പാലിക്കണമെന്നും ഡെപ്യൂട്ടി മേയർ ഓർമ്മിപ്പിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കായംകുളത്ത് ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസുകാരിയായ തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയ യുവതി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോകുകയായിരുന്നു.പിന്നീട് വീട്ടില്‍ പോകാനായി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് ടവറിലേക്ക് യുവതി വലിഞ്ഞു കേറുന്നത് കണ്ടത്. യുവതിയുടെ കയ്യില്‍ ഒരു കുപ്പിയില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ടവറിന് ചുറ്റും വലവിരിച്ചിരുന്നു. ഇതിനിടെയില്‍ ടവറില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി വീഴുകയും കടന്നല്‍ക്കൂട്ടം യുവതിയെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ യുവതി താഴേക്ക് ഓടിയിറങ്ങാന്‍ ശ്രമിക്കുകയും പിന്നെ വലയിലേക്ക് ചാടുകയുമായിരുന്നു. കടന്നല്‍ക്കൂട്ടം ഇളകിയതോടെ പ്രദേശത്ത് തടിച്ചുകൂടിയവരും ചിതറിയോടി.
യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.ഇവരുടെ കയ്യില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചു. ഏപ്രില്‍ 13-ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും മൂന്നരവയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. തന്റെയും സഹോദരിയുടെയും ഭര്‍ത്താക്കന്മാര്‍ മദ്യപരാണെന്നും അവരുടെ കൂടെ കുട്ടി സുരക്ഷിതനല്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
നടൻ ഉണ്ണി രാജയ്ക്ക് കഴിഞ്ഞ ദിവസമാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ജോലി ലഭിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. എന്തു ജോലിയും ചെയ്യാനുള്ള മനസിനെയാണ് ആരാധകർ അഭിനന്ദിച്ചത്. അതേസമയം, നെറ്റിചുളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി രാജ. നാലാളറിഞ്ഞുവെന്ന് കരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ഉണ്ണി രാജയുടെ നിലപാട്.
ഉണ്ണി രാജയുടെ വാക്കുകൾ;
‘ഏറെകാലമായുള്ള ആഗ്രഹമാണ് ഒരു ഗവൺമെന്റ് ജോലി എന്നുള്ളത്. എന്ത് ജോലി കിട്ടിയാലും ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സ്വഭാവത്തിന് ഇന്നും മാറ്റമില്ല. കലാരംഗത്തെ പ്രവർത്തനം വഴി നാലാളറിഞ്ഞു എന്നുകരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. ‘നിങ്ങൾ ഒരു സെലിബ്രിറ്റി അല്ലെ നിങ്ങൾക്ക് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ?’ എന്ന ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ചോദ്യത്തിന് ഞാൻ അല്ലെങ്കിൽ വേറെ ആരെങ്കിലും ഇത് ചെയ്യില്ലേ സാറേ, അവരിൽ നിന്ന് എനിക്കെന്താ വ്യത്യാസം.
”ഒരു ഗവണ്മെന്റ് ജോലി കിട്ടിയെങ്കിൽ എന്ന് ഒരുപാടു പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. കുടുംബം പുലർത്താൻ കൂലിപ്പണികൾ ഒരുപാടു ചെയ്തിട്ടുണ്ട്. കലയിൽ താല്പര്യവും ഭാഗ്യവുമുള്ളതുകൊണ്ട് ഇന്ന് അല്ലലില്ലാതെ ജീവിച്ചുപോകാനുള്ള വക കല എനിക്ക് തരുന്നുണ്ട്. പക്ഷേ അതിനൊപ്പം തന്നെ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. പിഎസ്സി എഴുതി കിട്ടാത്തതുകാരണം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഇടയ്ക്കിടെ പോയി റജിസ്‌ട്രേഷൻ പുതുക്കിയിടുമായിരുന്നു. അങ്ങനെയിരിക്കെയാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ‘സ്‌കാവഞ്ചർ’ എന്ന എന്ന പോസ്റ്റിലേക്ക് ജോലിക്കുള്ള ഉത്തരവ് റജിസ്ട്രേഡായി ലഭിച്ചത്. പിന്നെ ഒന്നും നോക്കിയില്ല സർട്ടിഫിക്കറ്റുകളുമെടുത്ത് നേരെ ഇന്റർവ്യൂവിനു ഹാജരായി.
എന്നെക്കണ്ടു ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവർ ഒന്ന് പകച്ചു. ഇതെന്താ മറിമായമോ എന്നാണു അവർ ചോദിച്ചത്. മാറിമയവും ഓപ്പറേഷൻ ജാവ, തൊണ്ടിമുതലും ദൃക്സാക്ഷികളും എല്ലാം കണ്ടവരായിരുന്നു അവർ. ഈ ജോലിക്ക് വേണ്ടി സന്നദ്ധതയോടെ ചെന്ന എന്നെക്കണ്ടു അവർ ഞെട്ടി. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്?” എന്നാണ് അവർ ചോദിച്ചത് ഞാൻ പറഞ്ഞു അതെ. ബ്രിട്ടീഷ്‌കാരുടെ കാലത്തേയുള്ള ‘സ്‌കാവഞ്ചർ’ എന്ന പോസ്റ്റാണിത്. പേര് അതുതന്നെ ആണെങ്കിലും ജോലി ശൗചാലയം വൃത്തിയാക്കലാണ്. നിങ്ങൾക്ക് ഈ ജോലിക്ക് ചേരേണ്ട ആവശ്യമുണ്ടോ എന്നവർ ചോദിച്ചു. ഞാൻ പറഞ്ഞു അതിനെന്താ ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ട്.
ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യും. അയാളിൽ നിന്ന് എന്ത് വ്യത്യാസമാണ് എനിക്കുള്ളത്. ദൈവത്തെയും എന്റെ മാതാപിതാക്കളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ എനിക്ക് ആദ്യമായി കിട്ടിയ ജോലിക്ക് ചേർന്നു. അവിടെ നിന്ന് ഇറങ്ങിയപ്പോൾ പുറത്തുനിൽക്കുന്ന എല്ലാവരും എന്നോടൊപ്പമുള്ള സെൽഫിയെടുത്തു. ഈ ജോലി കിട്ടിയിട്ട് ചേരാൻ മടിച്ചു നിൽക്കുന്ന മറ്റുള്ളവർക്കും എന്റെ പ്രവർത്തി ഒരു മാതൃക ആകുന്നെങ്കിൽ ആകട്ടെ. എന്നെ മറ്റുള്ളവർ അറിയുന്ന നിലയിലാക്കിയത് മറിമായം എന്ന സീരിയലിലെ അഭിനയമാണ്. ഞാൻ ജോലിക്ക് കയറി എന്നുകരുതി കല ഉപേക്ഷിക്കില്ല. അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകണം എന്നാണു ആഗ്രഹം. എനിക്ക് ജോലി കിട്ടിയതിൽ അമ്മയ്ക്കും കുടുംബത്തിനും വളരെയധികം സന്തോഷമായി.”
സൗരയൂഥത്തിന്റെ കിടിലന്‍ വ്യൂവുമായി ഒരു നല്ല ലഞ്ച് അല്ലെങ്കില്‍ ഡിന്നര്‍ എങ്ങനെയിരിക്കും ? ആഗ്രഹമൊക്കെ കൊള്ളാം.. പക്ഷേ എങ്ങനെയെന്നല്ലേ ? എന്നാല്‍ ഇതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം.
യുഎസ് സ്‌പേസ് കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നത്. 2027ല്‍ പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഹോട്ടലില്‍ ബാറുകളും സിനിമ ഹാളുകളും ഭക്ഷണശാലകളുമെല്ലാമുണ്ട്. ഭൂമിയെ ഓരോ 90 മിനിറ്റിലും ചുറ്റുന്ന 400 പേര്‍ക്കിരിക്കാവുന്ന ഹോട്ടലാവും അവതരിപ്പിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഹോട്ടലിലും.
വൃത്താകൃതിയില്‍ ലോഹത്തിലാണ് ഹോട്ടലിന്റെ നിര്‍മാണം. ശാസ്ത്രജ്ഞര്‍ക്കായുള്ള ഗവേഷണ ഭാഗങ്ങളൊഴിച്ച് ബാക്കിയുള്ള 24 ഭാഗങ്ങളാവും അതിഥികള്‍ക്കായി നീക്കി വയ്ക്കുക. സഞ്ചാരികളെ ഭൂമിയില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹോട്ടലില്‍ താമസിക്കാനെത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിര്‍ബന്ധമാണ്. ഇതിന് ശേഷം പത്ത് ദിവസം ഭൂമിയില്‍ ബഹിരാകാശ ജീവിതം കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികള്‍ യാത്ര തിരിക്കുക.
സ്‌പേസ് ട്രപ്പുകള്‍ക്ക് സാധാരണ നല്ലൊരു തുക ചിലവാകും എന്നത് കൊണ്ട് തന്നെ സ്‌പേസ് ഹോട്ടലിലേക്കുള്ള ഫീസും തീരെ കുറവായിരിക്കില്ല എന്നാണ് നിഗമനം. ഇതിനെപ്പറ്റി കമ്പനി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
മരിച്ചെന്ന് കരുതിയ ആളുകള്‍ ‘ജീവിച്ചു’ വന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ യുവതിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഒരു സംഭവമാണ് പെറുവിലുണ്ടായിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതിനിടെ ശവപ്പെട്ടിയില്‍ നിന്നും കൊട്ടുന്ന ശബ്ദം കേട്ട ബന്ധുക്കള്‍ പെട്ടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ യുവതിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
റോസ ഇസബെല്‍ സെസ്‌പെഡസ് എന്ന യുവതിയാണ് സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിനിടെ ശവപ്പെട്ടിയ്ക്കുള്ളില്‍ നിന്നും തട്ടിയത്. സംഭവത്തെ കുറിച്ച് സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ പറയുന്നതിങ്ങനെ : “സംസ്‌കാരത്തിനെടുക്കുന്നതിനിടെയാണ് പെട്ടിയില്‍ തട്ടുന്ന ശബ്ദം കേട്ടത്. തുറന്നു നോക്കിയപ്പോള്‍ റോസ അതില്‍ കണ്ണ് തുറന്നിരിക്കുകയായിരുന്നു, അവള്‍ ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു”.
ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കള്‍ ഉടന്‍ റോസയെ ആശുപത്രിയിലെത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആശുപത്രിയില്‍ വെച്ച് റോസ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തെത്തുടര്‍ന്നാണ് റോസയ്ക്ക് പരിക്ക് പറ്റുന്നത്. കോമയിലായതോടെ മരിച്ചെന്ന് കരുതി ആശുപത്രി അധികൃതര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കാരത്തിന് കുടുംബം തയ്യാറെടുക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവായതിനാല്‍ ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘Dead’ woman rushed to hospital after ‘banging on coffin’ at her own funeral in Peru https://t.co/ykXj5ZMZh7 #Peru #funeral pic.twitter.com/JCvinTDBFp
— Gulf Today (@gulftoday) May 4, 2022
സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയ സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ വിജയ്നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൊമാറ്റോയുടെ ഭക്ഷണവിതരണ ഏജന്റിന് ബൈക്ക് സമ്മാനിച്ചത്.
പട്രോളിങ്ങിനിടെയാണ് യുവാവിനെ പോലീസുകാര്‍ കാണുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് യുവാവിന് ബൈക്ക് വാങ്ങാന്‍ സാധിക്കാത്തതെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണമിട്ട് ബൈക്ക് വാങ്ങി നല്‍കുകയായിരുന്നു.
എസ്എച്ച്ഒ തെഹ്സീബ് ക്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഡൗണ്‍ പേയ്മെന്റായി ഏകദേശം 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തുവെന്നും ബാക്കിയുള്ള അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചതായും ക്വാസി കൂട്ടിച്ചേര്‍ത്തു. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസുകാരോട് നന്ദിയുണ്ടെന്ന് യുവാവ് പ്രതികരിച്ചു. മുന്‍പ്, സൈക്കിളില്‍ ആറു മുതല്‍ എട്ടു പാഴ്സല്‍ വരെ ആയിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ 15-20 ഫുഡ് പാഴ്സലുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്-ദ ലോജിക്കല്‍ ഇന്ത്യനോട് യുവാവ് പ്രതികരിച്ചു. പോലീസുകാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.