എണ്‍പതോളം തിമിംഗലങ്ങള്‍ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂര്‍വവുമായ വീഡിയോ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ സഫയര്‍ തീരത്തുനിന്നാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ജലോപരിതലത്തില്‍ ഉയര്‍ന്നും താഴ്ന്നും ഇരയെ തേടുന്നത്.
ഇത്തരം കാഴ്ച്ച അപൂര്‍വമാണെന്ന് തിമിംഗലത്തെക്കുറിച്ചുള്ള പഠിക്കുന്ന ഡോ. വനേസ പിറോട്ട പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ വേട്ടയാടല്‍ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ കടലില്‍ ചിത്രീകരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ സഫയര്‍ തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.
ഇവയുടെ ഇര പിടിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉല്‍പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഈ കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകള്‍ എത്തിപ്പെടും. ക്രില്‍ എന്നു പേരുള്ള ചെമ്മീന്‍ അടക്കമുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം.
പല്ലിന് പകരം വായില്‍ അരിപ്പ പോലെ ഒരുതരം നാരുകള്‍ ആണ് ഇവയ്ക്കുള്ളത്. കടലില്‍ വലിയ വായ് തുറന്നിരിക്കുമ്പോള്‍ വെള്ളവും ഭക്ഷണവും ഒരുമിച്ചു വായ്ക്കകത്താകുകയും അതിനു ശേഷം ഈ അരിപ്പ പോലുള്ള പല്ലുകള്‍ക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. ഈ തീറ്റ തേടല്‍ വിദ്യയിലൂടെ തിമിംഗലങ്ങളുടെ വായിലേക്ക് വലിയ അളവിലാണ് ചെറുമീനുകള്‍ ചെല്ലുന്നത്. ഇങ്ങനെ ഒരുപാടു തിമിംഗലങ്ങള്‍ ചേര്‍ന്ന് ഇരയ്ക്കുള്ള കെണി തീര്‍ക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രീകരിച്ചത്.
ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം തിമിംഗല കൂട്ടങ്ങള്‍ ഇവിടെ എത്തിയതിന്റെയും അവ ഇര തേടുന്നതിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി ചിത്രീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തിമിംഗലങ്ങള്‍ എത്തിയ അതേ സ്ഥലത്താണ് ഇപ്പോള്‍ അവ വീണ്ടും എത്തിയത്. ഈ പ്രദേശത്തെ സമുദ്രാന്തരീക്ഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു പഠിക്കേണ്ടതുണ്ടെന്നു ഡോ. വനേസ പിറോട്ട പറഞ്ഞു.
രണ്ടാം വര്‍ഷവും തിമിംഗലങ്ങള്‍ ഈ ഭാഗത്തേക്ക് എത്തിയത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും ഈ പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ഭാഗത്തുള്ള ഇവ തീറ്റ തേടിയാണ് ഇവിടെ എത്തിയത്. തിരിച്ച് അന്റാര്‍ട്ടിക്കയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് ഗവേഷകര്‍ക്ക് ഈ വീഡിയോ ചിത്രീകരിക്കാനായത്. തിമിംഗല വേട്ട നിരോധിച്ച ശേഷം ഹമ്പ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. വനേസ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം 11 ശതമാനമായി ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നു. 35,000-ത്തിലധികം ഹമ്പ്ബാക്ക് തിമിംഗലങ്ങളാണ് ഇപ്പോഴുള്ളത്.
തിമിംഗലം ഇര പിടിക്കുന്നതിന്റെ ദൃശ്യം
ശാസ്ത്രജ്ഞരും വന്യജീവി ടൂര്‍ ഓപ്പറേറ്റര്‍മാരായ സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്സുമാണ് ഈ അത്യപൂര്‍വ വീഡിയോ പകര്‍ത്തിയത്. ഇത് വളരെ ആവേശകരമായിരുന്നുവെന്ന് സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്‌സില്‍ നിന്നുള്ള സൈമണ്‍ മില്ലര്‍ പറഞ്ഞു.വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ അവ ബോട്ടിന് നേരെ വരികയും ബോട്ടിനടുത്ത് എത്തി കുതിക്കാനും ആരംഭിച്ചു. അതിനാല്‍ അവയെ അടുത്തുനിന്നു കാണാന്‍ സാധിച്ചു. വലിയ തിമിംഗലത്തിന് ഒരു ബസിന്റെ വലിപ്പവും ഒരു കുഞ്ഞ് തിമിംഗലത്തിന് കാറിന്റെ വലുപ്പവുമുണ്ടെന്നു നിങ്ങള്‍ക്കു കാണാം-സൈമണ്‍ പറഞ്ഞു.
ഇന്ത്യന്‍ ഷൂട്ടര്‍ നമന്‍വീര്‍ സിംഗ് ബ്രാര്‍ മരിച്ച നിലയില്‍. മോഹാലിയിലെ വീട്ടിലാണ് നമന്‍വീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയിലാണ് വെടിയേറ്റിട്ടുള്ളത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കു എന്ന് പൊലീസ് അറിയിച്ചു.
‘ഇപ്പോള്‍ നമന്‍വീറിന്റെ മരണം ആത്മഹത്യയോണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടിയേറ്റതാവാനും സാധ്യതയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂ,’ മൊഹാലി ഡി.സി.പി ഗുര്‍ഷര്‍ സിംഗ് സന്ധു പറഞ്ഞു.
2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നമന്‍വീര്‍. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
അതേവര്‍ഷം നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും താരം വെങ്കലം നേടിയിരുന്നു. 2016-ല്‍ പോളണ്ടില്‍ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പങ്കുവെച്ച ഒരു വിഡിയോ. താഴ്ന്ന് പറക്കുന്ന ഡ്രോൺ ഇരയാണെന്ന് കരുതി വായിലാക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ ആകർഷിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ. ഡ്രോൺകമ്പനി മാനേജർ പങ്കുവെച്ച വിഡിയോ പിച്ചെ അടക്കം നിരവധിപ്പേർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വെള്ളത്തിൽ കിടക്കുകയായിരുന്ന ചീങ്കണ്ണിയുടെ തലയ്ക്ക് മുകളിലൂടെ പറന്ന ഡ്രോൺ ഇരയാണെന്ന് കരുതി ചീങ്കണി വായിലാക്കി. തുടർന്ന് വായിലിട്ട് ഡ്രോൺ കടിച്ച് പൊട്ടിക്കുന്നതും വായിൽ നിന്ന് പുക പടരുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം വെള്ളത്തിൽ കിടക്കുന്ന ചീങ്കണ്ണിയുടെ ക്ലോസപ്പ് ഷോട്ട് എടുക്കുന്നതിടെയിലാണ് ചീങ്കണ്ണി ഡ്രോൺ വായിലാക്കിയത്.
വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് ഡ്രോൺ നിയന്ത്രിച്ച ആൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കണമെന്നും ഇത് മൃഗങ്ങളുടെ ജീവനെ ദോഷമായി ബാധിക്കും എന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നത്. ഈ ക്രൂരതയ്‌ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക ഹോളി സീ എന്നറിയപ്പെടുന്ന 0.44 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വത്തിക്കാൻ സിറ്റിയായിരിക്കും. എന്നാൽ ഏറ്റവും ചെറുരാഷ്ട്രമെന്ന പദവി സീലൻഡ് എന്ന രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ! അങ്ങനെയും ചില ചെറു രാജ്യങ്ങൾ ഈ ലോകത്തുണ്ട്.
ചില വ്യക്തികൾ സ്വതന്ത്രരാഷ്ട്രങ്ങളായി പ്രഖ്യാപിച്ച ഇത്തരം പ്രദേശങ്ങൾ മൈക്രോനേഷനുകൾ എന്നറിയപ്പെടുന്നു. ഏതെങ്കിലും രാജ്യത്തിനുള്ളിലോ സമുദ്രാതിർത്തിക്കുള്ളിലോ ദ്വീപ് സമൂഹത്തിലോ ആണ് വലുതായി ആളും പേരുമൊന്നുമില്ലാത്ത ഈ സൂഷ്മരാഷ്ട്രങ്ങൾ നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ ഇവ ഒരു രാഷ്ട്രമല്ല എന്നത് പോലെ യാതൊരുവിധ അംഗീകാരവും ഇല്ലായെന്നതാണ് സത്യം. എന്നാൽ ഇവയെ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുള്ളവർ അത് സമ്മതിച്ചു തരില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു രാഷ്ട്രമാണ് സീലാൻഡ്.
ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ കടലിൽ രണ്ട് പടുകൂറ്റൻ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് സീലൻഡ് എന്ന സൂക്ഷ്മരാഷ്ട്രം. റഫ്‌സ് ടവർ എന്നും ഫോർട്ട് റഫ്‌സ് (Fort Roughs ) എന്നും പേരുള്ള ഈ തട്ടിൻപ്പുറ രാജ്യത്തിന് 550 ചതുരശ്ര മീറ്റർ (550 m.sq) മാത്രമാണ് വലിപ്പം.
രണ്ടാം ലോകമഹായുദ്ധകാലത്ത് കാവലിന് വേണ്ടി ബ്രിട്ടൻ സ്ഥാപിച്ച നിരവധി കടൽക്കൊട്ടകളിൽ ഒന്നാണ് ഫോർട്ട് റഫ്‌സ്. ഗയ് മോൺസൽ എന്ന ഇന്ത്യൻ വംശജനായ എൻജിനിയർ രൂപകൽപ്പന ചെയ്ത ഫോർട്ട് റഫ്‌സ് “ഗയ് മൊൺസൽ സീഫോർട്ട് ” എന്നും അറിയപ്പെട്ടിരുന്നു. ജർമൻകാരുടെ ഭീഷണിയിൽ നിന്ന് എസെക്‌സിലെ ഹാർവിച്ച് തുറമുഖത്തിന്റെ സംരക്ഷണത്തിനായും അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനും വേണ്ടിയുമാണ് 1943- ൽ ഫോർട്ട് റഫ്‌സ് സ്ഥാപിച്ചത്. രണ്ട് കൂറ്റൻ തൂണുകൾക്ക്മേൽ ഉറപ്പിച്ച വീതിയുള്ള ഓയിൽ റിഗ് പോലുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. രണ്ടാം ലോകയുദ്ധകാലത്ത് നൂറു മുതൽ മുന്നൂറ് വരെ നാവിക ഉദ്യോഗസ്ഥർ ഇവിടെ തങ്ങിയിരുന്നത്രെ. യുദ്ധമവസാനിച്ചപ്പോൾ ജർമൻ ആക്രമണത്തെ തടയാൻ നിർമ്മിച്ച ഈ കടൽക്കോട്ട ബ്രിട്ടീഷ് നാവികസേന ഉപേക്ഷിക്കുകയായിരുന്നു.
1965-ൽ റോയൽ നേവി ഡി കമ്മിഷൻ ചെയ്ത കടൽക്കോട്ട ജാക്ക് മൂർ, മകൾ ജെയിൻ എന്നിവർ പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനായി സ്വന്തമാക്കുകയായിരുന്നു. അനധികൃതമായി റേഡിയോ പ്രക്ഷേപണം നടത്തുന്നതിന് വേണ്ടി പാഡി റോയ് ബെയ്റ്റ്സ് (Paddy Roy Bates ) എന്നയാളും കുടുംബവും1967-ൽ ജാക്ക് മൂറിനെ തല്ലിയോടിച്ച് കടൽത്തട്ടിനെ സ്വന്തമാക്കുകയും, തങ്ങളുടെ റേഡിയോ പ്രക്ഷേപണത്തിന്റെ ആസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസ് റോയ് ഒന്നാമൻ എന്ന് സ്വന്തം പേര് പരിഷ്കരിച്ച ബെയ്റ്റ്സ്, ഫോർട്ട് റഫ്സിനെ ഒരു സ്വതന്ത്ര പ്രിസിപ്പാലിറ്റിയായും പുത്രൻ മൈക്കേലിനെ പ്രിൻസ് റീജന്റ് മൈക്കേൽ എന്ന യുവരാജാവായും പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് സർക്കാർ ബലം പ്രയോഗിച്ച് റഫ്‌സ് ടവർ പിടിച്ചെടുക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അത് തടഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. ഫോർട്ട് റഫ്‌സ് ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് വെളിയിലാണെന്നും, അത്കൊണ്ട് തന്നെ ബ്രിട്ടീഷ് നിയമങ്ങൾ സീലൻഡിന് ബാധകമല്ലെന്നാണ് ബെയ്റ്റ്സ് അവകാശപ്പെട്ടിരുന്നത്.
1978-ൽ ഒരു ജർമ്മൻ കോടതിയും 1990-ൽ അമേരിക്കയിലെ ഒരു കോടതിയും സീലാൻഡ് ഒരു രാജ്യമല്ലെന്ന് വിധിക്കുകയുണ്ടായി. എന്നാൽ ഈ കോടതി വിധികളൊന്നും ബെയ്റ്റ്സ് അംഗീകരിച്ചില്ല. മാത്രമല്ല, 2004 നവംബർ 25 – ന് ബ്രിട്ടനിലെ സണ്ടർലൻഡ് യൂണിവേഴ്സിറ്റി നടത്തിയ മൈക്രോനേഷൻസ് കോൺഫെറൻസിൽ സീലാൻഡിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാജാവാണെന്ന് അവകാശപ്പെട്ട് തന്റെ രാജ്യത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയുണ്ടായി. പാഡി ബെയ്റ്റ്സും കുടുംബവും ലോകയാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്.
1978-ൽ ജർമൻകാരനായ അച്ചൻ ബാക് കൂലിപട്ടാളക്കാരെ ഉപയോഗിച്ച് സീലാൻഡ് ആക്രമിച്ചു. പാടി ബെറ്റ്സും ഭാര്യയും അക്രമണസമയത്ത് ഇംഗ്ലണ്ടിലായിരുന്നു. അവരുടെ മകൻ മൈക്കിൾ തടവിലാക്കപ്പെട്ടു. എന്നാൽ പിന്നീട് നടന്ന തിരിച്ചടിയിൽ സീലാൻഡ് തിരിച്ചു പിടിക്കുകയും അച്ചൻ ബാക്കിനെയും കൂട്ടാളികളെയും രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കി. തുടർന്ന്, നെതർലാൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ ജർമ്മനി സീലാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തടവിലാക്കപ്പെട്ടവർ മോചിപ്പിക്കപ്പെട്ടു. 35000 അമേരിക്കൻ ഡോളർ പിഴയടക്കേണ്ടിയും വന്നു. അച്ചൻ ബാക്കിന് സീലാൻഡ് പൗരത്വം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ജർമനിയിൽ ഇരുന്നുകൊണ്ട് സീലാൻഡിനെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിച്ചു.
1969-ൽ സീലാൻഡ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ചിരുന്നു. റഫ്‌സ് ടവറിൽ നിന്ന് നിന്ന് ബെൽജിയത്തിലേക്ക് തപാൽ കൊണ്ട് പോകാൻ ഹെലികോപ്റ്റർ സർവിസും ഏർപ്പെടുത്തി. 1972-ൽ സീലാൻഡ് സ്വന്തം നാണയമായ സീലാൻഡ് ഡോളറും പുറത്തിറക്കി. പ്രത്യേകം മൂല്യമൊന്നുമില്ലാത്ത ഇവ നാണയശേഖരക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ. 1975-ൽ സ്വന്തമായി ഭരണഘടനയും പാസ്‌പോർട്ടും ദേശിയ പതാകയും ദേശീയഗാനവും ഉണ്ടാക്കിയ പാഡി ബെയ്റ്റ്സ് കുടുംബ വകയായി ഇന്ന് രാജ്യത്തിന് സ്വന്തമായി ഫുട്ബാൾ ടീമും ഉണ്ട്. 2012-ൽ പാഡി ബെയ്റ്റ്സും 2016 -ൽ ഭാര്യ ജോഹനയും അന്തരിച്ചു.
രാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതായി പറയപ്പെടുന്നു. സ്വയം പ്രഖ്യാപിത രാജാവായ റോയ് ബെയ്റ്റ്സിന്റെ മകൻ മിഷേൽ ബെയ്റ്റസാണ് നിലവിലെ രാജാവ്. ജെയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. 2002-ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 27 ആണ്. നാല് പേർ സ്ഥിരതാമസക്കാരായി സീലാൻഡിൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും സീലാൻഡിന്റെ കൂറ്റൻ തൂണുകൾ നിൽക്കുന്ന കടലും അതുവഴി സീലാൻഡിന്റെ കരയായ ആ ചെറിയ പ്ലാറ്റ്‌ഫോമും ബ്രിട്ടന്റെ വകയാണ്..
പ്രണയത്തിനായി രാജകീയ പദവികളും സമ്പത്തും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങാൻ ഒരുങ്ങി ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാനായാണ് മാകോ കൊട്ടാരം വിട്ടിറങ്ങുന്നത്. വിവാഹത്തിനുശേഷം യുഎസിലായിരിക്കും ഇരുവരും താമസിക്കുക.
ജപ്പാനിലെ ഇപ്പോഴത്തെ രാജാവിന്റെ പദവി അലങ്കരിക്കുന്ന അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29കാരിയായ മാകോ. രാജകുടുംബത്തിലെ നിയമങ്ങൾക്കതീതമായാണ് മാകോ നിയമരംഗത്ത് ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണ പൗരനെ പ്രണയിച്ചതും ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതും.
നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാൽ, നിബന്ധനകൾ അംഗീകരിക്കില്ലെന്നും പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽനിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്മാനം നിരസിച്ചാണ് വിവാഹം ലളിതമാക്കാൻ ഇവർ തീരുമാനിച്ചത്. ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തിൽനിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ (137 മില്ല്യൻ യെൻ) ആണ്.
ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സർവകലാശാലയിൽ നിയമപഠനത്തിനെത്തിയപ്പോഴാണ് മാകോയും കെയ് കൊമുറോയും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. എന്നാൽ രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്ന നിയമം പ്രണയത്തെ തടസപ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും മാകോ രാജകുമാരിയെന്ന പദവി ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു.
രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും സമ്പത്തും ഉപേക്ഷിച്ച മാകോ-കൊമുറോ പ്രണയകഥ അന്താരാഷ്ട്രതലത്തിൽത്തന്നെ ഏറെക്കാലമായി ചർച്ചയായതാണ്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് കടല്‍ത്തീരത്ത് യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ്.
അങ്ങനെ ആസ്വദിച്ച് യോഗ ചെയ്യുന്നതിനിടയില്‍ കിട്ടിയൊരു പണിയാണ് വീഡിയോ വൈറലാകാന്‍ കാരണം.ഓഗസ്റ്റ് 21 നാണ് സംഭവം.
ബഹാമഹൂപ്പ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡോയോ പങ്കുവച്ചിരിക്കുന്നത്. ശരീരം വില്ലുപോലെയാക്കി യോഗ ചെയ്യുകയാണു യുവതി.
ഇതൊക്കെ കണ്ട് ഒരു ഉടുമ്പും കടല്‍ത്തീരത്തുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കുറെ ശ്രദ്ധിച്ചിട്ടും മനസിലാകാത്തതുകൊണ്ടാണെന്നു തോന്നുന്നു ഉടുമ്പ് ഓടിവന്ന് യുവതിയുടെ കയ്യിലൊന്നു കടിച്ചു.
കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കടിയേറ്റതും വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിച്ചു.
യോഗയവസാനിപ്പിച്ച് ചുറ്റും നോക്കിയപ്പോള്‍ കുറച്ചു ദൂരെ മാറി ഞാന്‍ ഒന്നും ചെയ്തില്ലെന്ന ഭാവത്തില്‍ ഒരു ഉടുമ്പ് തന്നെ നോക്കിയിരിക്കുന്നു.
ഇവനാണ് തന്നെ കടിച്ചതെന്നു മനസിലാക്കിയ യുവതി മണല്‍ വാരി അവനെ എറിയാന്‍ തുടങ്ങി.
എന്തായാലും ഉടുമ്പു വന്നു കടിച്ചിട്ട് ഓടുന്നതും തീരത്ത് യുവതി നിലവിളിച്ചുകൊണ്ടിരിക്കുന്നതും ഉടുമ്പിനെ മണ്ണുവാരിയെറിയുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.
ആരും കണ്ടാല്‍ ഒന്നു ചിരിച്ചു പോകുന്ന വീഡിയോയ്ക്ക് ഇതുവരെ നാല്പത് ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. എന്തായാലും ദിനം പ്രതി വീഡിയോയ്ക്കു കാഴ്ചക്കാരും കമന്റു ചെയ്യുന്നവരും കൂടിക്കൂടി വരികയാണ്.
നാല് മാസത്തിലേറെ നീണ്ട രാത്രിയ്ക്ക് ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യന്‍ ഉദിച്ചു. നാലോ അഞ്ചോ മാസമാണ് അന്റാര്‍ട്ടിക്കയില്‍ രാത്രികാലം നീണ്ടുനില്‍ക്കുന്നത്. ആ സമയത്ത് 24 മണിക്കൂറും അന്റാര്‍ട്ടിക്കയില്‍ ഇരുട്ടായിരിക്കും.
ഇതോടെ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും പുനഃരാരംഭിച്ചു.
നീണ്ടുനില്‍ക്കുന്ന രാത്രികാലം കാരണം ശീതകാലത്ത് ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകര്‍ക്ക് അസാധ്യമാണ്.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ അന്റാര്‍ട്ടിക്കയിലുണ്ട്. നവംബറില്‍ അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകര്‍ തിരികെയെത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യുകയാണ് പതിവ്.
വേനല്‍, ശിശിരം തുടങ്ങി രണ്ട് കാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുണ്ടാവുന്നത്. നാല് മുതല്‍ ആറ് മാസത്തോളമാണ് ഓരോ കാലവും നീളുന്നത്. വേനല്‍ക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോഴും താണനിലയില്‍ തന്നെ തുടരും.
ശിശിരത്തില്‍ മൈനസ് 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില. അന്റാര്‍ട്ടിക്ക ഗവേഷകര്‍ക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അന്റാര്‍ട്ടിക്കയിലേക്ക് പഠനം നടത്താനെത്തുന്നത്.
ഒരു ദിവസം സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റൽ. പിന്നെ സൗരയൂഥത്തിൽ എന്തു സംഭവിക്കുമെന്നു പറയാൻ പോലും പറ്റില്ല. അതിനും മുൻപേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടാകും.
ഇനിയും 500 കോടി വർഷം മാത്രമേ സൂര്യന് ആയുസ്സുള്ളൂവെന്നതാണു സത്യം. നിലവിൽ നമ്മുടെ സൂര്യൻ ‘മഞ്ഞക്കുള്ളൻ നക്ഷത്ര’മാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നിൽക്കാൻ കെൽപുള്ളത്. ന്യുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയ വഴിയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ 500 കോടി വർഷം കഴിയുന്നതോടെ സൂര്യൻ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്നു ചുരുക്കം. ഇതിന്റെ ആദ്യഘട്ടത്തിൽ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യൻ. അതായത്, ചുവന്നു തുടുത്ത ഒരു ‘രാക്ഷസൻ നക്ഷത്ര’മായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളൻ നക്ഷത്ര’മായിത്തീരും. ചൂട് ഉൽപാദിപ്പിക്കപ്പെടാതാകുന്നതോടെ‘കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക. അപ്പോഴേക്കും ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ടാകും.
സൂര്യൻ ക്രിസ്റ്റൽ രൂപത്തിലാകുമെന്ന നിഗമനത്തിൽ 50 വർഷം മുൻപേ തന്നെ ഗവേഷകർ എത്തിയിരുന്നു. എന്നാൽ അതിനു ചേർന്ന തെളിവുകൾ മാത്രം കിട്ടിയില്ല. തെളിവിനു വേണ്ടി അവർ ഒരു കാര്യം ചെയ്തു. ഗയ സ്പെയ്സ് ടെലസ്കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളൻ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശ വർഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതിൽ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും തണുത്തുറഞ്ഞ് ക്രിസ്റ്റൽ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു. എല്ലാ വെള്ളക്കുള്ളൻ നക്ഷത്രങ്ങളും ഒരിക്കൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ്. വമ്പൻ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
കാർബണും ഓക്സിജനും ചേർന്നായിരിക്കും ക്രിസ്റ്റലിന് രൂപം കൊടുക്കുക. ചില നക്ഷത്രങ്ങൾക്ക് ഏകദേശം ലോഹരൂപവുമുണ്ടാകും. നക്ഷത്രങ്ങൾ തണുക്കുമ്പോൾ വജ്രക്കല്ലുകൾ രൂപപ്പെടാനും ഏറെ സാധ്യതയുണ്ട്. അത്തരം ‘വജ്രനക്ഷത്രങ്ങൾ’ നമ്മുടെ കണ്ണിൽപ്പെടാതെ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടുതാനും. അവയെ നോക്കി കണ്ണഞ്ചിയിരിക്കുകയല്ല, അതൊരു ഓർമപ്പെടുത്തലാണെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഒരു നാൾ നമ്മുടെ സൂര്യനും അതുപോലെ…! പക്ഷേ 500 കോടി വർഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാൻ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ടാകുമെന്നാണു ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
കാനഡയുടെ അറ്റ്ലാന്റിക് തീരത്തിനടുത്തുള്ള സെയ്ന്റ് ലോ ഉൾക്കടലിനു മുകളിലാണു സംഭവം.കഴിഞ്ഞ ജൂലൈ 30ന് കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ട് പൈലറ്റുമാർ രംഗത്തെത്തി. കാനഡയിലെ ക്യുബക്കിനും ന്യൂഫൗണ്ട്‌ലാൻഡിനും ഇടയ്ക്കുള്ള പ്രദേശമാണ് ഇത്. രണ്ടു പൈലറ്റുമാരും വ്യത്യസ്ത വിമാനങ്ങളിലെ ജീവനക്കാരാണ്. ഒരാൾ സൈനിക വിമാനം പറപ്പിക്കുന്നയാളും മറ്റെയാൾ യാത്രാ വിമാന പൈലറ്റുമാണ്. ഇവർ തമ്മിൽ നേരിട്ടു ബന്ധമില്ല.
സംഭവം നടക്കുമ്പോൾ കാനഡയിലെ ഒന്റാരിയോയിൽ നിന്നു ജർമനിയിലെ കൊളോണിലേക്കു പോകുകയായിരുന്നു സൈനിക വിമാനം. യാത്രാവിമാനം യുഎസിലെ ബോസ്റ്റണിൽ നിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്കു യാത്ര തിരിച്ചതായിരുന്നു. പറക്കും തളികയെന്നു സംശയിക്കുന്ന വസ്തു കണ്ട മാത്രയിൽ സൈനിക വാഹനത്തിലെ പൈലറ്റ് ആയിരം അടി മുകളിലേക്കു വിമാനം കയറ്റി നിരീക്ഷണം നടത്തി. എന്നാൽ അപ്പോഴേക്കും വസ്തു മേഘങ്ങൾക്കിടയിൽ അതിവേഗത്തിൽ മറഞ്ഞിരുന്നു.
പൈലറ്റുമാർ കണ്ടെന്നു പറയുന്നത് സത്യം തന്നെയായിരിക്കും, എന്നാൽ അത് ഉറപ്പിക്കാനാകില്ലെന്ന് വ്യോമയാന ഗവേഷകനായ സ്റ്റെഫാൻ വാറ്റ്കിൻസ് പറഞ്ഞു. ചിലപ്പോൾ ഇതൊരു ഉൽക്കയാകാൻ സാധ്യതയുണ്ട്. മേഖലയിൽ പെഴ്സീഡ് എന്ന പേരിൽ ഉൽക്കമഴ നടക്കുന്ന സമയമാണ് ഇത്. ചിലപ്പോൾ ഇതിലുള്ള ഒരു ഉൽക്കയാകാം പൈലറ്റുമാർക്ക് പറക്കുംതളികയായി തോന്നിയത്. ചിലപ്പോൾ അതൊരു കാലാവസ്ഥാ നിരീക്ഷണ ബലൂണോ, റോക്കറ്റോ ആയിരിക്കും. ചിലപ്പോൾ പറക്കും തളികയാകാനും മതി–വാറ്റ്കിൻസ് പറഞ്ഞു.
ജോസ്ന സാബു സെബാസ്റ്റ്യൻ
ഈയിടെ ഒരു ഫാമിലി ഇവന്റസിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലെങ്കിൽ 12 വയസുള്ള രണ്ടു ആൺകുട്ടികൾ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണിൽ നല്ല തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല . കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ കുശലം പറഞ്ഞു അടുത്തുകൂടി . കൂടുതൽ അറിഞ്ഞപ്പോൾ രണ്ടും സഹോദരങ്ങളാണ് . രണ്ടുപേരും പരസ്പരം മിണ്ടാൻ മിനക്കെടാതെ മെസേജ് വിട്ടു വർത്തമാനം പറഞ്ഞു ചിരി കളിയാണ് .
കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്ത വല്ലാതെ അലട്ടി.
നമ്മുടെ ചെറുപ്പ കാലങ്ങളിൽ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞു ഉറങ്ങാൻ പാടുപെട്ട രാത്രികൾ ഓർമയിൽ വന്നു .
സ്കൂൾ വരാന്തമുതൽ തുരു തുരെ പറഞ്ഞു മതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളിൽ കൊണ്ടാക്കിയ രംഗങ്ങൾ ഓർമവന്നു . പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മൾ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്.
പക്ഷെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യൽ അകാൻ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.
ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചിൽ കേൾക്കാനുണ്ടോ ? അമ്മയ്ക്ക് തന്നുണ്ണി മാവിൻ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ ? അവരെല്ലാം സ്‌ക്രീനിൽ തളച്ചിടപ്പെട്ടിരിക്കുകയല്ലേ ?
ഒന്നിനും മാനുഷിക സ്പർശനം ഇല്ല പകരം എല്ലാത്തിലും സ്ക്രീൻ തരംഗം . ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല . കാണുന്ന കാഴ്ചകൾ മുഴുവൻ സ്ക്രീൻ . നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാൻ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ . കളികൾ വർത്തമാനങ്ങൾ വിശേഷങ്ങൾ പ്രാർത്ഥനകൾ മരണ കരച്ചിലുകൾ മരണാനന്തര കർമങ്ങൾ കൊടുക്കൽ വാങ്ങലുകൾ സേവിങ് അങ്ങനെ പലതും ഇന്ന് സ്ക്രീൻ മാജിക്കിലൂടെ .
ശിലായുഗം വെങ്കല യുഗം അങ്ങനെ ഏഴു യുഗങ്ങൾ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റൽ യുഗത്തിലാണ് വന്നു നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മൾ. എന്നാൽ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു ടേണിങ് പോയിന്റ് ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മനഃപൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.
സോഷ്യൽ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യർക്ക് മാത്രമേ മനുഷ്യരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളിൽ വളരുന്നു . വേറൊന്നിലും നമ്മൾ ആകൃഷ്ടരാകുന്നില്ല . എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു . കാരണം ഈ ഗ്രഹത്തിൽ നമ്മൾ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മൾ കരുതുന്നു.
പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനുപോലും നമ്മളുടെ ജീവനിൽ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകൾ മാത്രം അവശേഷിക്കുന്ന ഭൂമിയായ് മാറിടുമെന്നും നമ്മളിനിയും അറിയാൻ വൈകിടല്ലേ .
അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതൽ 6 വർഷം വരെ അപ്രത്യക്ഷമായാൽ ഞാനും നീയുമുൾപ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മൾ നിസ്സാരരായ് കരുതുന്ന മൈക്രോണുകൾ പോലും ഒരു 20 മിനിറ്റ് മാറിനിന്നാൽ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ . പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാൽ ഭൂമി തഴച്ചു വളരുകയല്ലാതെ ഭൂമിക്ക് ഒരു കേടും ഉണ്ടാകാൻ പോവണില്ല .
അതിനാൽ മനുഷ്യർ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മൾ കരുതരുത് . ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളിൽ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി സൗന്ദര്യം അനുഭവിക്കട്ടെ, ബ്രാൻഡഡ് ഷൂവിൽനിന്നും മാറി ചേറുകളിൽ ചവിട്ടിനടക്കട്ടെ, ജോൺ വർവ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുൽനാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പിൽ നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേയ്ക്കവർ കടന്നുവരട്ടെ . നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും .
പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മൾ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപ്പെട്ട് ( പൊക്കിൾകൊടി അറുത്തുമാറ്റി ) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പൊയ്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ വൈകിയെങ്കിൽ ഓരോ വർഷവും കടന്നു പോവുമ്പോൾ നമ്മളുടെ കുഞ്ഞുങ്ങൾ ഹ്യൂമൻ ഇന്റലിജന്റിന്റെ വെയ്സ്റ്റ് പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാൻ ഏറെനാൾ വേണ്ടിനിയും….
Important thing is that to understand is disconnecting with natural sources of who we are will only create an abnormality and an abnormal society and we are going to be there pretty fast. It’s a serious problem..
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️