ഈ ജൻമം ദൈവം തരുന്ന അമൂല്യമായ വരദാനം ആണ്. നിസാര പ്രശ്നങ്ങളുടെ പേരിൽ ആ വിളക്കിലെ തിരി സ്വയം തല്ലിക്കെടുത്തരുത്. പ്രതിസന്ധികൾ ചെറുതോ വലുതോ ആകട്ടെ, ധീരമായി നേരിടുക, മറികടക്കുക. ദൗർഭാഗ്യവശാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. റെയിൽ പാളത്തിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങളുെട എണ്ണം കൂടി വരുന്നു. ലോക്കോ പൈലറ്റായ അബ്ദുൾ റാസിക് കുളങ്ങര പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് റാസിക് അനുഭവം പങ്കുവച്ചിരിക്കുന്നത്
വേൾഡ് മലയാളി സർക്കിൾ പങ്കുവച്ച കുറിപ്പ് വായിക്കാം;
ലോകോ പൈലറ്റാണ്, നമ്മുടെ കോഴിക്കോടാണ്, വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ്, തച്ചോളി ഒതേനൻ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ്, എന്നോടൊപ്പം എന്റെ ചില ഓർമ്മകളേയും പരിചയപ്പെടുത്തട്ടെ. ജീവന്റെ വിലയുള്ള യാത്ര. നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നാലോചിക്കുമ്പോൾ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാൽബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയാറെടുപ്പിനായി കുളിച്ച് യൂണിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയിൽ കയറി.
ബാംഗ്ലൂരിന്റെ മഞ്ഞും മലകളും കടന്ന് ജോലാർപേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയിൽവെ സ്റ്റേഷനിൽ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസർ കൂടി കാബിനിൽ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനിൽ കൂടി കടന്ന് പോയപ്പോൾ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ൽ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വർക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത്
വർക്ക് സ്പോട്ടും കടന്ന് വണ്ടി അതിന്റെ വേഗത വർദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്പോൾ അങ്ങ് ദൂരെ ഒരു നിഴൽ പോലെ ഒരാൾ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങൾ ഏതായാലും പതിവ് പോലെ ഹോൺ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി നടന്ന് വരുന്ന ആൾ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയിൽവേ ഗേറ്റിൽ നിന്നും ഒരാൾ കൊടിയും പിടിച്ച് ഓടുന്നതും കാണാം. ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പോഴേക്കും മനസ്സിലായിരുന്നു.
പന്തികേട് മനസ്സിലായപ്പോൾ എമർജൻസി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു. വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു. വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസർ കാണാതിരിക്കാൻ മുഖം തിരിച്ച് ഭിത്തിയിലമർത്തി നിന്നു
മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങൾ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവൾ അവളുടെ കയ്യിൽ സാരിയാൽ പൊതിഞ്ഞ് മറച്ച് വച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു ചോര കുഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വയ്ക്കുകയാണ്. ദൈവത്തിന്റെ ഉൾവിളിയോ എന്തോ അവൾ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവൾ നിൽക്കുന്ന ഇടം കടന്ന് പോവാതെ നിൽക്കും എന്ന് മനസ്സിൽ തോന്നിയ അവൾ കുഞ്ഞിനെ ട്രാക്കിൽ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാർത്ഥത്തിൽ അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ.
അവൾ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റർ കടന്നാണ് വണ്ടി നിന്നത്. എഞ്ചിനിടയിൽ നിന്നും കോച്ചിനടിയിൽ നിന്നും രണ്ട് ശവശരീരങ്ങൾ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സിൽ കടന്നുവന്ന ഞാൻ അവർ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീർപ്പിട്ടു. വണ്ടി നിന്നപ്പോൾ മുഖം ഉയർത്തി ഓഫീസർ ചോദിച്ചു,’എന്തായി?’ തല്കാലം രക്ഷപ്പെട്ടു സർ ഇതായിരുന്നു എന്റെ മറുപടി. പിറകെ ഓടി വന്ന ഗേറ്റ് കീപ്പർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി അവൾ രാവിലെ മുതൽ സാഹചര്യം ഒത്ത് വന്നാൽ മരിക്കാനായി നിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു മരണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തിൽ ജോലി തുടരേണ്ടത് തന്നെ. അവളും കുഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും ഏകദേശം 15 വർഷങ്ങൾക്ക് മുൻപേയുള്ള ചില ഓർമ്മകൾ മരിക്കാതെ കിടക്കുന്നു
അഞ്ച് വർഷക്കാലമായി താനും കുടുംബവും പൊലീസിൽ നിന്നും ഭരണകൂടത്തിൽ നിന്നും സി.പി.എം പ്രവർത്തകരാലും വേട്ടയാടപ്പെട്ടതിൻറെ ദുരനുഭവും തുറന്നെഴുതി മാധ്യമ പ്രവർത്തകുടെ കുറിപ്പ് ചർച്ചയാവുന്നു.
അഞ്ച് വർഷത്തിലധികമായി കുടുംബത്തിനുനേരേ വേട്ടയാടപ്പെടുകയാണെന്ന് മാധ്യമ പ്രവർത്തകയായ വിനീത വേണു ഫെയ്സ്ബുക്കുൽ കുറിച്ചു.
കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് ഇരിട്ടിയിൽ വച്ച് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചതിന് പശ്ചാത്തലത്തിലാണ് വിനീത രംഗത്ത് വന്നത്.
ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണമെന്ന് പറഞ്ഞാവ് വിനീത ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
സുഹൃത്തുക്കളേ, തികച്ചും വ്യക്തിപരമായ ഒരു നീണ്ട കുറിപ്പാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുറേയധികം ഫോൺകോളുകളും മെസേജുകളും വരുന്നുണ്ട്. എല്ലാവർക്കുമായി ഒറ്റ മറുപടിയിൽ കാര്യങ്ങൾ വിശദമാക്കാം എന്നാണ് വിചാരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി എന്റെ ഭർത്താവ് വടകര ചോന്പാലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കണ്ണൂർ ഇരിട്ടിയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിലിട്ടറിയിൽ ജോലി ചെയ്യുന്ന ഞങ്ങളുടെ ഒരു സുഹൃത്ത്, ഇപ്പോൾ നോർത്ത് ഈസ്റ്റിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പായം ചീങ്ങംകുണ്ടത്തുള്ള വീട്ടിൽ ഒറ്റക്ക് താമസിക്കുകയാണ്. ഈ സുഹൃത്ത് എന്റെ ഭർത്താവിനെ ഫോണിൽ വിളിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സുഖവിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ബുധനാഴ്ച പിതാവിന്റെ ബെർത്ത്ഡേ ആണെന്നും ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഉച്ചക്ക് ഞങ്ങളുടെ മറ്റ് ചില സുഹൃത്തുക്കളും സഹപാഠികളും അവിടെ പോവുകയും ചെയ്തിരുന്നു. അദ്ദേഹം വീണ്ടും നിർബന്ധിച്ചത് കൊണ്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് പോകും വഴി അവിടെ കയറാം എന്ന് എന്റെ ഭർത്താവ് സമ്മതിച്ചു. പതിവ് പോലെ സ്റ്റേഷനിൽ നിന്നിറങ്ങുന്പോൾ എന്നെ വിളിക്കുകയും ഞങ്ങൾ ഇക്കാര്യം സംസാരിക്കുകയും ചെയ്തതാണ്.
ബൈക്കിൽ യാത്ര ചെയ്യവേ പായത്തെത്തിയ അദ്ദേഹം ഫോൺ വന്നതിനാൽ ബൈക്ക് റോഡ് സൈഡിൽ നിർത്തി സംസാരിച്ചു. ഞങ്ങളുടെ മറ്റൊരു സുഹൃത്തും അയൽവാസിയുമായ പൊലീസുകാരനാണ് വിളിച്ചത്.
ഡ്യൂട്ടിക്ക് ശേഷം ദീർഘ ദൂരം ബൈക്ക് ഓടിച്ച് വന്നതിനാൽ ശരീരത്തിന് അസ്വസ്ഥത തോന്നി. അതുകൊണ്ട് ബൈക്ക് വച്ചതിന് ഒരു മീറ്റർ താഴത്തേക്ക്, ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ നടന്നു.(അതൊരു ഇറക്കമായിരുന്നു.മറ്റെവിടെയെങ്കിലും വണ്ടി നിർത്താൻ കഴിയുമായിരുന്നില്ല.) റോഡിൽ നിന്നും ആർക്കും നോക്കിയാൽ വണ്ടി കാണാം.അതായത് ഒളിപ്പിച്ച നിലയിലൊന്നും ആയിരുന്നില്ല എന്നർത്ഥം. മറ്റ് വാഹനങ്ങളും ആളുകളും ഒക്കെ ഈ സമയം റോഡിൽ ഉണ്ടായിരുന്നു. സുഹൃത്തിന്റെ വീടിന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഇപ്പുറത്ത് വട്ടിയറ എന്ന സ്ഥലമായിരുന്നു അത്.
ഈ സമയം അവിടെയെത്തിയ നാല് പേർ എന്തിന് വന്നതാണ് , എന്ത് ചെയ്യുന്നു എന്ന രീതിയിൽ ചോദ്യം ചെയ്തു. അവർ നന്നായി മദ്യപിച്ചിരുന്നു. താൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഫോൺ വന്നപ്പോൾ വാഹനം നിർത്തിയതാണെന്നും മറുപടി നൽകിയിട്ടും അവർ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യൽ തുടർന്നു.
ബൈക്ക് എടുത്ത് പോകാൻ ശ്രമിച്ചെങ്കിലും പോകാൻ അനുവദിച്ചില്ല. പൊലീസുകാരനാണെന്ന് പറഞ്ഞപ്പോൾ അവർ കൂടുതൽ ആളുകളെ വിളിച്ചു വരുത്തി. പതിനഞ്ചിലധികം ആളുകൾ കൂട്ടംകൂടി സഭ്യമല്ലാതെ സംസാരിക്കാൻ തുടങ്ങി. സുഹൃത്തിനെ വിളിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മഴ ചാറി തുടങ്ങിയെന്ന പേരും പറഞ്ഞ് അവർ ബലമായി സമീപത്തെ വീടിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
വീടിന്റെ മതിലിനകത്തേക്ക് കയറ്റി നിർത്തി, സംഘം ചേർന്ന് വളഞ്ഞായി പിന്നീട് ചോദ്യം ചെയ്യലും ഭീഷണിയും. ഇത് ചിലർ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ഭീഷണിയുടെ സ്വരത്തിലേക്ക് സംസാരം നീങ്ങിയപ്പോൾ ഇരിട്ടി സ്റ്റേഷനിലേക്ക് വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചു ഫോൺ എൻഗേജ്ഡ് ആയിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഒരു പൊലീസുകാരൻ ബഹളം കേട്ട് എത്തുകയും അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. പൊലീസുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ അക്രമികൾ, രക്ഷപ്പെടാനായി പിന്നീട് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുകൊണ്ട് വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. കൂടിയെത്തിയ നാട്ടുകാരിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തു.
തുടർന്ന് ഇരിട്ടി സ്റ്റേഷനിലെ മൊബൈൽ പെട്രോളിങ് യൂണിറ്റ് എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. അത്രനേരം ഉണ്ടായ സംഭവങ്ങളെ മറച്ചു വച്ച് തെറ്റായ കാര്യങ്ങളാണ് അക്രമികളിൽ ചിലർ എസ്ഐയെയോട് പറഞ്ഞത്. മദ്യപിച്ചിരുന്നു എന്നാണ് അവർ പറഞ്ഞത്. തുടർന്ന് ആൾക്കൂട്ടത്തെ പിരിച്ചു വിട്ട് ഡിപ്പാർട്ട് മെന്റ് വാഹനത്തിൽ അവിടെ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയതിൽ നിന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കുകയോ യാതൊരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കുകയോ ചെയ്യാത്ത ആളാണ് എന്റെ ഭർത്താവ്.
സംഭവിച്ച കാര്യങ്ങൾ പൊലീസ് സ്റ്റേഷനിൽ മൊഴിയായി നൽകുകയും ചെയ്തു. ദേഹോപദ്രവം ഉണ്ടാവാത്തതിനാലും, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ ആയതിനാലും രേഖാമൂലം പരാതി നൽകിയില്ല. മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ നൽകിയ മൊഴി മതിയെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചു. പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ചു. അദ്ദേഹത്തെയും യഥാർത്ഥ വിവരങ്ങൾ തന്നെ അറിയിച്ചു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഞങ്ങൾ ഇക്കാര്യം വിശദമായി സംസാരിച്ചു. വളരെ ഡെസ്പായിരുന്ന അദ്ദേഹത്തെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
നടന്നത് കൃത്യമായും ഒരു സംഘം മദ്യപാനികളുടെ നേതൃത്വത്തിൽ നടന്ന സദാചാര പൊലീസിങ് ആണ്. എന്നാൽ പിറ്റേ ദിവസം മുതൽ കളി മാറി. സിപിഎമ്മിന്റെ സൈബർ ഗ്രൂപ്പുകളിലും വാട്ട്സ് അപ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും അക്രമികൾ എടുത്ത വീഡിയോ ഉപയോഗിച്ച് എന്റെ ഭർത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവർത്തകരെയും വിളിച്ച് എന്റെ ഭർത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്. ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവർ തന്നെ ചുക്കാൻ പിടിച്ചു.
തൊട്ടടുത്ത ദിവസം രാവിലെ ദേശാഭിമാനി പത്രത്തിൽ തീർത്തും നിലവാരമില്ലാതെ , ഹീനമായ ഭാഷയിൽ ഒരു വാർത്തയും പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വീടുള്ള സ്ഥലത്തെക്കുറിച്ചും ജോലിസ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരം നൽകി, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ആ വാർത്ത.
അസമയത്ത് നാട്ടുകാർ പിടികൂടിയ പൊലീസുകാരനെതിരെ അന്വേഷണം എന്നാണ് വാർത്തയിൽ പറയുന്നത്. ബഹുമാനപ്പെട്ട ലേഖകനോട് ഒരു ചോദ്യം . അല്ലയോ സർ ഏതാണ് താങ്കൾ വിവക്ഷിക്കുന്ന ഈ അസമയം? രാത്രി പത്തിന് ശേഷം എന്നും ,അർധരാത്രിയെന്നും വാർത്തയിൽ പറയുന്നു. അതാണോ താങ്കൾ ഉദ്ദേശിച്ച അസമയം. ആ സമയത്ത് ഒരാൾക്ക് റോഡിലൂടെ യാത്ര ചെയ്യാൻ പാടില്ല എന്നാണോ? ബൈക്ക് നിർത്തി താഴെ ഇറങ്ങി ഫോൺ ചെയ്യാൻ പാടില്ല എന്നാണോ?
പിന്നീട് പറയുന്നത് കാർപോർച്ചിൽ ഒളിച്ചിരുന്നു എന്നാണ്. ഏത് വീടിന്റെ ഏത് കാർപോർച്ചിൽ ഒളിച്ചിരുന്നു എന്നാണ് പറയുന്നത്? റോഡിൽ നിന്ന ഒരാളെ നിർബന്ധമായി 15 പേരിലധികം വരുന്ന സംഘം തടഞ്ഞുവച്ച് ,ആളില്ലാത്ത വീടിന്റെ മതിലിനകത്തേക്ക് മാറ്റി നിർത്തി സംസാരിക്കുകയായിരുന്നു. സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വീഡിയോയിലും അക്കാര്യം പറയുന്നുണ്ട്. മഴ വന്നപ്പോൾ മാറി നിന്നു എന്ന്. വീഡിയോയിൽ അവർ പരാമർശിക്കുന്ന വീട്ടിലുള്ളവർ ബഹളം കേട്ടപ്പോൾ മാത്രമാണ് പുറത്തിറങ്ങി വന്നത്.
രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി എന്തും എഴുതി വിടാം. പക്ഷേ അതിന് മാധ്യമധർമം എന്ന് വിളിക്കുന്നത് അശ്ലീലമാണ്. പൊലീസ് രഹസ്യങ്ങൾ സ്വകാര്യ ചാനലിന് ചോർത്തി നൽകിയതിന് പാലക്കാട്ടേക്ക് സ്ഥലംമാറ്റി എന്നാണ് വാർത്തയിൽ പറയുന്നത്. സർ ആ വിവരം താങ്കൾക്ക് എവിടെ നിന്നാണ് കിട്ടിയത്? അത്തരം ഒരു കണ്ടെത്തലും ഇതുവരെ ഇല്ല എന്നതാണ് വസ്തുത.
ദേശാഭിമാനിയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതിന് മുന്പ് ഞാൻ റിപ്പോർട്ടർ ചാനലിൽ കണ്ണൂരിൽ ജോലി ചെയ്യുന്ന സമയത്ത് ഷുഹൈബ് വധക്കേസിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പാർട്ടി പത്രവും സിപിഎമ്മും ഇടത് അനുകൂല പൊലീസ് അസോസിയേഷനിലെ അംഗങ്ങളും ഉപദ്രവിച്ചതിന് കണക്കില്ല. വാർത്ത എഴുതിയ ന്യൂസ് എഡിറ്റർ പിന്നീട് ഫോണിൽ വിളിച്ച് മാപ്പ് പറയുകയും, വ്യക്തിവിരോധമല്ല പ്രത്യയശാസ്ത്രപ്രശ്നമാണെന്ന് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞ ആ പ്രത്യയശാസ്ത്രംഎന്തുകൊണ്ടോ എനിക്ക് മനസ്സിലായില്ല.
പത്രത്തിന്റെ ഇരിട്ടി ലേഖകനെ ഒരു കാര്യം മാത്രം ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അങ്ങയുടെ മകൻ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്. സദാചാര പൊലീസിങ്ങിനെതിരെ സംസാരിക്കുന്ന ഒരു സിനിമയാണത്. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയാകെ റദ്ദ് ചെയ്യുന്നതാണ് താങ്കൾ എഴുതിയ വാർത്ത. ഇരിട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴി പരിശോധിച്ചാൽ പോലും താങ്കൾക്ക് വ്യക്തത വന്നേനെ. വീണ്ടും മാധ്യമധർമം ഓർമിപ്പിക്കുകയല്ല, പക്ഷേ ആ പക്ഷം കൂടി ഉൾക്കൊള്ളിക്കാൻ താങ്കൾക്ക് എന്തായിരുന്നു തടസ്സം? ഞങ്ങളുടെ സുഹൃത്ത് മിലിറ്ററി ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ നിന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. തന്റെ വീട്ടിലേക്കാണ് വന്നത് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടും മറ്റൊന്നാണ് കഥയെന്ന് വരുത്തി തീർക്കാൻ എന്താണ് വ്യഗ്രത.
ഇനി അനാശാസ്യം എന്ന് പാടി നടക്കുന്നവരോട്. റോഡിൽ നിന്നിരുന്ന ഒരാളെ നിങ്ങൾ എങ്ങനെയാണ് പിടികൂടി എന്ന് പറയുന്നത്? നിങ്ങൾ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണാം.( രതീഷ്, രാഹുൽ , വിഷ്ണു തുടങ്ങിയവർ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നെന്ന് വീഡിയോയിൽ തന്നെ വ്യക്തമാണ്) അദ്ദേഹം ഏതെങ്കിലും വീടിന്റെ ഉള്ളിലല്ല നിൽക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ച്, മാസ്കും ഇട്ട് , ഡ്യൂട്ടി കഴിഞ്ഞ് വരുന്ന അതേ വേഷത്തിൽ നിങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് മാന്യമായാണ് പ്രതികരിക്കുന്നത്. സുഹൃത്തിന്റെ ഭാര്യയെ കാണാൻ പോയെന്ന് പാടി നടക്കുന്നണ്ടല്ലോ. അവർ ഭർത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലി സ്ഥലത്താണ് ഉള്ളത്.
പിന്നെ എന്താണ് പ്രചരിപ്പിക്കുന്നതിനർത്ഥം. വ്യക്തതയില്ലാത്തത് നിങ്ങളുടെ ദുഷ്പ്രചരണങ്ങൾക്കാണ്. ഒരാൾക്ക് യാ്ത്ര ചെയ്യുന്നതിനും സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനും നിങ്ങളുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്നാണോ? റോഡിൽ നിന്ന് ഫോൺ ചെയ്താൽ അയാൾ മോഷ്ടാവാണ് എന്നാണോ?
കഴിഞ്ഞ മൂന്ന് വർഷമായി , കൃത്യമായി പറഞ്ഞാൽ ഷുഹൈബ് വധത്തിന് ശേഷം അതിഭീകരമായ മാനസിക പീഡനമാണ് ഞാനും ഭർത്താവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശാഭിമാനി വാർത്തക്ക് പുറമെ ഇടത് അനുകൂല പൊലീസുകരുടെ ഗ്രൂപ്പുകളിൽ വ്യാപകമായ ഭീഷണിയാണ് ഉണ്ടായത്. ക്യാർട്ടേഴ്സിൽ കയറി തല്ലും കൊല്ലും കാൽവെട്ടും എന്നൊക്കെയാണ് പൊലീസുകാർ തന്നെ ഭീഷണി മുഴക്കിയത്. എന്റെ ഭർത്താവിന്റെ യൂണിഫോമിട്ട ഫോട്ടോ സൈബർ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുകൊണ്ടുള്ള ഭീഷണി വേറെയും. മട്ടന്നൂർ കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായി. ഞാൻ ബസിൽ യാത്ര ചെയ്യുന്പോൾ ഒരു സംഘം ആളുകൾ പിൻതുടർന്നു. എന്റെ പിഞ്ചുകുഞ്ഞുങ്ങളെ മാസങ്ങളോളം സ്കൂളിലും ഡേ കെയറിലും വിടാൻ പറ്റാത്ത വിധം പേടിപ്പെടുത്തുന്ന അവസ്ഥ. എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് നേരിട്ട് ബോധ്യം വന്ന ദിവസങ്ങൾ.
ഭീഷണിയെക്കുറിച്ച് ഞാൻ നൽകിയ പരാതി ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും തരാതെയുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യൽ ഒരിക്കലും മറക്കാനാവില്ല. നിന്റെ ഭർത്താവ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടല്ലേടി എന്ന് തുടങ്ങി വാദി പ്രതിയായ അവസ്ഥ. മാനസികമായി അത്രയും തകർന്നിരിക്കുന്ന അവസ്ഥയിൽ ആ ഹരാസ്മെന്റ് സഹിക്കാനാവാതെ അവിടിരുന്നു പൊട്ടിക്കരഞ്ഞുപോയി. അന്വേഷണത്തിന് ഒടുവിൽ അദ്ദേഹം നൽകിയ റിപ്പോർട്ട് അവർ പറഞ്ഞതെല്ലാം തമാശയാണെന്നാണ്. തല്ലും കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതിലെ തമാശ ഇതുവരെ മനസ്സിലായിട്ടില്ല. പരാതി, അന്വേഷണം തുടങ്ങിയ പ്രഹസനങ്ങൾ അതോടുകൂടി മതിയായി.
പിന്നീടും എന്റെ ഭർത്താവിനെതിരെ പകപോക്കൽ നടപടികൾ തുടർന്നു. മൂന്ന് വർഷത്തിനിടെ ഏഴ് തവണയാണ് അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്തത്. ലോക്ഡൗൺ സമയത്ത് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ഒരു മാസം ഞാൻ കണ്ണൂരിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യേണ്ടി വന്നു. പൊലീസിന്റെ കൊവിഡ് ആപ്പിൽ നിന്നും രോഗികളുടെ വിവരങ്ങൾ ചോർന്നെന്ന വാർത്ത ആ സമയത്താണ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ചാനലുകൾക്ക് പിന്നാലെ മൂന്നാമതോ നാലാമതോ ആയാണ് ഞാനാ റിപ്പോർട്ട് കൊടുക്കുന്നത്. വാർത്ത സ്ഥിരീകരിക്കാൻ അത്രയും സമയം എടുത്തു എന്നതാണ് സത്യം.
സിഐ മുതൽ മുകളിലേക്ക് റാങ്കിങ് ഉള്ള ഉദ്യോഗസ്ഥർക്ക് നൽകിയ ഒരു ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്നാണ് കൊവിഡ് രോഗികളുടെ ഫോൺ നമ്പർ അടക്കം ചോർന്നത്. കൃത്യമായ സുരക്ഷ ഇല്ലാതെ അത് തയ്യാറാക്കിയതാണ് ചോരാൻ കാരണമായത്. ലിങ്കിനൊപ്പം നൽകിയ മെയിലിൽ നിന്നും അത് തയ്യാറാക്കിയ സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെ ഞാൻ ഫോണിൽ വിളിച്ചു. വിവരം ചോർന്നത് സത്യമാണെന്നും ആ ലിങ്ക് ലോക്ക് ചെയ്തെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.(ഫോൺ റെക്കോർഡ് കയ്യിലുണ്ട്). ജില്ലാകലക്ടറും അത്തരം ലിങ്ക് വാട്സ് അപ് ഗ്രൂപ്പുകളിൽ വന്നെന്നും വിവരചോർച്ചയുണ്ടെന്നും സർക്കാരിന് റിപ്പോർട്ട് നൽകി. അത്രയും ആധികാരികമായിരുന്നു ആ വാർത്ത.
എന്നാൽ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി എന്റെ ഭർത്താവാണ് വാർത്ത ചോർത്തി നൽകിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്റെയും ഭർത്താവിന്റെയും ഫോട്ടോകൾ ഉപയോഗിച്ച് സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഭീഷണിയുടെ സ്വരത്തിലായിരുന്നു പോസ്റ്റ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം കിട്ടുന്ന ലിങ്ക് ആണ് അതെന്ന് ഓർക്കണം. ഭീഷണി പോസ്റ്റിനെതിരെയും പരാതി നൽകി. പക്ഷേ അതിൻമേൽ ഒരന്വേഷണം ഉണ്ടായില്ലന്ന് മാത്രമല്ല, അകാരണമായി കണ്ണൂർ ജില്ലയിൽ നിന്നും പാലക്കാട്ടേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. കൊവിഡ് രൂക്ഷമായ സമയത്ത്, ലോക്ഡൗൺ നിലനിൽക്കുന്പോഴായിരുന്നു ഈ നടപടികൾ.
സുരക്ഷയില്ലാതെ ലിങ്ക് തയ്യാറാക്കിയ പൊലീസുകാരനെതിരെ ഒരന്വേഷണവും ഉണ്ടായില്ല .കാരണം അദ്ദേഹം ഭരണ അനുകൂല പൊലീസ് അസോസിയേഷൻ അംഗമായിരുന്നു. വിചിത്രമെന്ന് തോന്നാമെങ്കിലും അതാണ് യാഥാർത്ഥ്യം.
ജില്ല മാറി സ്ഥലം മാറ്റിയ അസാധാരണ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നൽകി. പൊലീസ് ഹെഡ് ക്വാട്ടേഴ്സിൽ നിന്ന് നടത്തിയ അന്വേഷണത്തിൽ ,നിജസ്ഥിതി ബോധ്യപ്പെടുകയും കോഴിക്കോടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
രാവും പകലും ഇല്ലാതെ കൊവിഡ് ഡ്യൂട്ടി. അവധി പോലും ഇല്ലാത്ത അവസ്ഥ. നിരന്തരം ട്രാൻസ്ഫർ. പ്രായമായ അച്ഛനമ്മമാർ ഉൾപ്പടെ കുടുംബമാകെ മാനസികമായി തകർന്നു. കുഞ്ഞുങ്ങളും മാനസിക സമ്മർദ്ദത്തിലായി. ഈ സാഹചര്യത്തിലാണ് ഞാൻ ജോലി വിടുന്നത്. എന്ത് കാര്യത്തിന് എന്ന് പലരും ചോദിച്ചു. അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന അവസ്ഥയാണെന്നേ എനിക്കതേക്കുറിച്ച് പറയാനുള്ളൂ.
തെരഞ്ഞെടുപ്പ് റിസൽട്ട് വന്ന ശേഷം വാട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി വീണ്ടും ഭീഷണി തുടങ്ങി. യുഡിഎഫ് അനുകൂല അസോസിയേഷനിൽ പ്രവർത്തിച്ചതുകൊണ്ട് എന്റെ ഭർത്താവിനെ കണ്ണൂരിൽ കാലുകുത്തിക്കില്ലെന്നും പണി കളയുമെന്നും ആയിരുന്നു ഭീഷണി. ഏത് നിമിഷവും അടുത്ത ട്രാൻസ്ഫർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനേക്കാൾ ഭീകരമായ ടോർച്ചറിങ് ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഹീനമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയാണ്. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് തിരുത്തി ,നടപടിയെടുക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. അപ്പോൾ പരാതി നൽകിക്കൂടെ എന്ന് ചോദിക്കാം. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ. ചിലരുടെ തിട്ടൂരം മാത്രമേ ഇവിടെ നടപ്പാവൂ. അടിമകളേക്കാൾ കഷ്ടമാണ് സാധാരണ പോലീസുകാരന്റെ അവസ്ഥ. എന്തായാലും പരാതി നൽകിയിട്ടുണ്ട്.
മൂന്ന് വർഷമായി അനുഭവിക്കുന്ന മെന്റൽ ട്രോമ ഊഹിക്കാവുന്നിലും അപ്പുറമാണ്. പേടിച്ച് ജീവിക്കേണ്ട അവസ്ഥ.. ഞങ്ങളുടെ ആകെയുള്ള സന്പാദ്യവും ലോണും സുഹൃത്തുക്കളുടെ സഹായവും ഒക്കെ ചേർത്ത് ഒരു ചെറിയ സ്ഥലം കണ്ണൂരിൽ വാങ്ങിയിരുന്നു. അത് വിറ്റ് അവിടെ നിന്നും പലായനം ചെയ്യേണ്ട അവസ്ഥ. സാമൂഹിക മാധ്യമങ്ങളിൽ എതിരഭിപ്രായം പറയാൻ പേടിക്കേണ്ട അവസ്ഥ. ഞാൻ ഒരു പോസ്റ്റ് ഇട്ടാൽ അത് എന്റെ ഭർത്താവിന്റെ ജോലി തെറിപ്പിക്കാൻ ഉപയോഗിക്കുന്ന അവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ തന്നെ വീണ്ടും വീണ്ടും വാചാലരാകും.
അഞ്ച് വർഷം പൊലീസ് കമ്മ്യൂണിറ്റിയിൽ ജീവിച്ചവരാണ് ഞങ്ങൾ. ഏആർ ക്യാന്പിലെ പൊലീസ് ക്വാട്ടേഴ്സിൽ .നൂറോളം കുടുംബങ്ങൾക്കിടയിൽ. ഒരാളെയും ബുദ്ധമുട്ടിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും. അക്കാര്യത്തിൽ ആർക്കെങ്കിലും പരാതി ഉണ്ടെന്നും തോന്നുന്നില്ല. ജോലിക്കിടയിലും വ്യക്തി ജീവിതത്തിലും അത്രയും മാന്യത പുലർത്തുന്നയാളാണ് എന്റെ ഭർത്താവ്. സംഘടനാ പ്രവർത്തനം നടത്തി എന്നതിന്റെ പേരിൽ മാത്രം ഒരാളെ അപമാനിക്കുകയും മോശക്കാരനായി ചിത്രീകരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണ്. അതാണ് വേദനിപ്പിക്കുന്നത്.
ആരുടെയും സഹതാപമോ പിന്തുണയോ തേടിയല്ല പോസ്റ്റ്. നിരവധി തവണ എഴുതാൻ ശ്രമിച്ചെങ്കിലും പേടിച്ചിട്ട് തന്നെയാണ് എഴുതാഞ്ഞത്. ഇതൊക്കെ നിസ്സാരമെന്ന് തോന്നുന്നവർ ഉണ്ടാകാം. പക്ഷേ നാളെ ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകാം എന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സദാചാര പൊലീസുകാരും അവർക്ക് ചൂട്ട് പിടിക്കുന്നവരും എവിടെയും പതുങ്ങിയിരുപ്പുണ്ട്. അത്തരക്കാരെ പിന്തുണക്കാൻ , മനുഷ്യത്വത്തെക്കുറിച്ച് പാടുമെങ്കിലും , അതാകെ റദ്ദ് ചെയ്ത് , ജനാധിപത്യത്തിന്റെ കുപ്പായമിട്ട ഫാസിസ്റ്റുകളായി ഇറങ്ങും. ജാഗ്രത……
വിഷമഘട്ടങ്ങളിലെല്ലാം പിന്തുണച്ച ചില നല്ല സുഹൃത്തുക്കളുണ്ട്. അവരെ ഹൃദയത്തോടെ ചേർക്കുന്നു. ഈ പോസ്റ്റിന് താഴെ ഒരു ചർച്ചക്ക് പറ്റുന്ന ഒരു മാനസികാവസ്ഥയിലല്ല. ഞാൻ എഴുതിയ വസ്തുതകൾ നിങ്ങൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അത് ഓരോരുത്തരുടെയും ഇഷ്ടം. ആരോടും പരിഭവവും പരാതിയുംഇല്ല. വളരെ മോശമായ ചർച്ചക്ക് പലരും ഈ പോസ്റ്റ് ഉപയോഗിക്കുമെന്നും അറിയാം. അപമാനകരമായ കമന്റുകൾ നീക്കം ചെയ്യുക തന്നെ ചെയ്യും.
ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.
അനീഷിന്റെ കുടുംബത്തില്‍ എല്ലാവരുടേയും ജന്മദിനാഘോഷം ചൊവ്വാഴ്ചയായിരുന്നു. ഇവരുടെ കുടുംബത്തിലെ മാതാപിതാക്കളും മക്കളുമുള്പ്പെടെയുള്ള നാലുപേരുടേയും ജനനദിവസം ഒരേ ദിവസമായതിനാലാണ് ഈ അത്യപൂര്‍വ സൗഭാഗ്യം അനീഷിന്റെ കുടുംബത്തിന് മാത്രം സ്വന്തമായത്.
ചെറുപുഴ പാടിയോട്ടുചാല്‍ പട്ടുവത്തെ പുതിയടവന്‍ വീട്ടില്‍ അനീഷ്കുമാറിനും മണിയറ വീട്ടില്‍ അജിതയ്ക്കും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വ സൗഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആയ ഇന്നലെ ആയിരുന്നു ഇവരുടെ നാലുപേരുടേയും ജന്മദിനം.
അനീഷിന്റേയും ഭാര്യഅജിതയുടെയും ജന്മദിനം ഒരേ ദിവസമായിരുന്നതിനാല്‍ ദമ്പതികള്‍ ഒന്നിച്ചായിരുന്നു ആദ്യം ജന്മദിനം ആഘോഷിച്ചത്. ഇവരുടെ ദാമ്പത്യത്തില്‍ ആദ്യകണ്മണിയായി എത്തിയ ആരാധ്യയുടെ ജന്മദിനവും ഇതേ ദിവസം തന്നെയായി. പിന്നീട് മൂന്നുപേരുടേയും ജന്മദിനാഘോഷം ഒന്നിച്ചായിരുന്നു.
2019 മേയ് 25 ന് തന്നെയിരുന്നു അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയില്‍ രണ്ടാമത്തെ കുട്ടിയായ ആഗ്നെയുടെ ജനനം.
ഇതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായത്. ഇന്നലെ മാതാപിതാക്കളും മക്കളുമൊത്ത് കേക്കുമുറിച്ചാണ് ഈ കുടുംബത്തിന്റെ അത്യപൂര്‍വ ജന്മദിനം ആഘോഷിച്ചത്.
1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം.1987 മേയ് 25ന് അജിതയുടേയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകള്‍ ആരാധ്യയുടെ ജനനം. കുറെനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിജോലികളും ഫാമുമായി കഴിയുകയാണ്.
കൊവിഡ് മഹാമാരിയുടെ പിടിയിൽനിന്നും ലോകജനത ഇനിയും മുക്തരായിട്ടില്ല… കൊവിഡിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരും നിരവധിയാണ്. അത്തരത്തിൽ കൊവിഡ് ബാധിച്ച് സ്വന്തം അമ്മയെ നഷ്ടമായതാണ് കർണാടക സ്വദേശിയായ ഒൻപത് വയസുകാരി ഹൃതിക്ഷയ്ക്കും. മെയ് പതിനാറാം തിയതിയാണ് ഈ കുഞ്ഞുമോൾക്ക് അവളുടെ അമ്മയെ നഷ്ടമാകുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഹൃതിക്ഷയുടെ ‘അമ്മ മരണത്തിന് കീഴടങ്ങിയത്. ഇതിനൊപ്പം അമ്മയുടെ കൈവശമുണ്ടായിരുന്ന ഫോണും നഷ്ടപ്പെട്ടു. അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ കണ്ടെത്താനുള്ള ശ്രമിത്തിലാണ് ഈ കുഞ്ഞുമോളിപ്പോൾ.
അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പും ഹൃതിക്ഷ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിരവധിപ്പേരാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം ഫോൺ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും കർണാട പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഭാര്യയുടെ മരണശേഷം അവരുടെ വസ്തുക്കൾ എല്ലാം ആശുപത്രിയിൽ നിന്നും തിരികെ ലഭിച്ചെങ്കിലും ഫോൺ മാത്രം അതിനൊപ്പം ഉണ്ടായിരുന്നില്ല. നിരവധി തവണ ആ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആണ്. ഭാര്യയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ തിരികെ കിട്ടാത്തതിനാൽ മകൾ അതീവ ദുഖിതയാണെന്നും ഹൃതിക്ഷയുടെ പിതാവ് നവീൻ കുമാർ പറഞ്ഞു. കർണാടക കുശാൽനഗറിൽ ദിവസവേതനക്കാരനാണ് നവീൻ കുമാർ.
As sad as it gets 🙁
Requesting @DgpKarnataka sir to please forward this to local police. Sure they will be able to track down the phone. https://t.co/MCftfcJnUJ— Nivedith Alva 🇮🇳 (@nivedithalva) May 23, 2021
കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി വിമാനത്തിനുളളിൽ വിവാഹം കഴിച്ച് മധുര സ്വദേശികളായ ദമ്പതികൾ. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള സ്പൈറ്റ് ജെറ്റ് വിമാനത്തിൽ വച്ചാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം കഴിച്ചത്.
മേയ് 31 വരെ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടുന്നതായി കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സമ്പൂർണ ലോക്ക്ഡൗണിന് മുന്നോടിയായി തമിഴ്നാട് സർക്കാർ ഒരു ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ആഴ്ച സ്വകാര്യമായി സംഘടിപ്പിച്ച വിവാഹച്ചടങ്ങ് മേയ് 23ന് ചാർട്ടേഡ് വിമാനത്തിൽ വച്ച് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
വിവാഹത്തിന്റെ വീഡിയോ ഒരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആകാശ കല്യാണം വൈറലായി മാറിയത്. യാത്രാമധ്യേ വിമാനത്തിൽ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും ക്യാമറാമാൻമാരും നിൽക്കുന്നത് കാണാം. ഇവരാരും മാസ്കും ധരിച്ചിരുന്നില്ലെന്ന് വ്യക്തമാണ്.
കോവിഡ് പശ്ചാത്തലത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്നാട് സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിവാഹം നടന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു.
സംഭവത്തിൽ വിശദീകരണവുമായി സ്പൈസ് ജെറ്റും രംഗത്തെത്തിയിരുന്നു. മധുരയിലുള്ള ട്രാവൽ ഏജന്റ് ആണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ഇവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നെന്നും ഒരു ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്നും കമ്പനി പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന 130 യാത്രക്കാരും ആർടിപിസിആർ പരിശോധന നടത്തുകയും കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായാണ് ദമ്പതികൾ അവകാശപ്പെടുന്നത്.
പൈലറ്റാകണമെന്ന തന്റെ സ്വപ്നം സാക്ഷത്കരിക്കുന്ന ജെനി ജെറൊമോന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.
അഭിനന്ദന കുറിപ്പ് വായിക്കാം
നമ്മുടെ ജെറോം ജോറിസ് (കൊച്ച് തുറ, കരുംകുളം ഗ്രാമപഞ്ചായത്ത്) ചേട്ടന്റെ മകൾ ജെനി ജെറൊം പൈലറ്റായി. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ commercial pilot ആയിരിക്കണം ജെനി. ജെനിയുടെ കോപൈലറ്റായുള്ള ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്.
താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്. അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.”
സാധാരണയുള്ള മറുപടി എന്തായിരിക്കും, “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?”. അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ. സ്വന്തം ചേട്ടൻ “degree കഴിഞ്ഞിട്ട് ആലോചിച്ചാൽ പോരേ?” എന്ന് ചോദിച്ചെങ്കിലും. ഷാർജ Alpha Aviation Academy-യിൽ selection കിട്ടി, അവിടെ ചേർന്നു.
പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള *എയർ അറേബ്യ (G9-449-10.50 pm) ഫ്ലൈറ്റിന്റെ കോ-പൈലറ്റ്* ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു.
വെത്യസ്ത പ്രമേയവുമായി എത്തി കയ്യടി നേടുകയാണ് കോൾ ബോയ്സ് എന്ന ഹൃസ്വ ചിത്രം. പ്രമേയത്തിന്റെ പുതുമ തന്നെയാണ് ഈ ഹൃസ്വ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റുന്നത്. ഇതിനോടകം അഞ്ചു ലക്ഷത്തിനടുത്തു കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിയ ഈ ഹൃസ്വ ചിത്രം ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് അവസാനത്തോടെ റിലീസ് ചെയ്ത കോൾ ബോയ്സ് പറയുന്നത് വിദേശങ്ങളിൽ നിലവിലുള്ള മേൽ എസ്‌കോർട്ട് അഥവാ പുരുഷ്യ വേശ്യ എന്ന സംഭവം കേരളത്തിൽ വരുന്ന ഒരു കഥയാണ്.
തൃശൂർ താമസിക്കുന്ന പ്രിൻസ്, കൃഷ്ണകുമാർ എന്നിവരുടെ ജീവിതത്തിലേക്ക് തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പിമ്പ് കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം കാണിച്ചു തരുന്നത്. പി പദ്മരാജൻ ഒരുക്കിയ ക്ലാസിക് മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളുടെ ചില റെഫെറെൻസുകളും ഈ ഹൃസ്വ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനമാണ്.
ജൈസൺ ഔസേപ് കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹവും ഭവിൻ മേക്കുന്നതും ചേർന്നാണ്. ജിതിൻ വി രാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് ഹാസനും പശ്ചാത്തല സംഗീതമൊരുക്കിയത് വിനീഷ് മണിയുമാണ്. ജൈസൺ ഔസേപ്, ഭവിൻ മേക്കുന്നത്, റാഫി സരിക, ധന്യ നാഥ്, പ്രവീൺ ഫ്രാൻസിസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം സാങ്കേതികപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടിയും മികച്ചു നിൽക്കുന്ന ഒരനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. മകളുമൊത്ത് വീട്ടു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായാണ് യുവതി പുറത്തിറങ്ങിയത്. ഇവര്‍ മാസ്ക് ധരിച്ചിരുന്നില്ല. പോലീസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു.
തുടര്‍ന്ന് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പോലീസുകാരൻ യുവതിയുടെ വയറിൽ ചവിട്ടി. ഒരു വനിത പോലീസും യുവതിയെ മര്‍ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലീസ് ബലംപ്രയോഗിച്ചു. യുവതിയും മകളും ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം നടന്നതിന്റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചു വിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021
ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്ന് പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു . എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മനോരമയുമായുളള അഭിമുഖത്തിൽ പറയുന്നു.
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, പറഞ്ഞു.
‘ഞാൻ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’
അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.
നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.
മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.