ഷോപ്പിംഗ് മാളില്‍ കൂട്ടത്തല്ല് നടത്തുന്ന യുവതികളുടെ വീഡിയോ വൈറലായി. പെണ്‍കുട്ടികള്‍ പൊരിഞ്ഞ തല്ല് നടത്തുമ്പോള്‍, ചുറ്റും കൂടിയ ആള്‍ക്കൂട്ടം അതെല്ലാം ഫോട്ടോയും വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. തങ്ങള്‍ വൈറലായതറിയാതെ പിരിഞ്ഞുപോയ പെണ്‍കുട്ടികളെ തേടി പൊലീസ് എത്തിയെങ്കിലും തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ അവര്‍ പോയി. മാള്‍ അധികൃതരും പൊലീസില്‍ പരാതിപ്പെട്ടില്ല. ഇതോടെ, വീഡിയോ മാത്രം ബാക്കിയായി.

ബിഹാറിലെ മുസഫര്‍പൂരിലുള്ള മോതിജീല്‍ മാളിലാണ് സംഭവം. ആദ്യ രണ്ടു യുവതികള്‍ തമ്മിലായിരുന്നു പ്രശ്‌നം. ഇവര്‍ തമ്മില്‍ അടിയായപ്പോള്‍ കൂടെയുള്ള യുവാവ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇവരുടെ അടി നടക്കുന്നതിനിടെ പൊടുന്നനെ മൂന്നാമതൊരുവള്‍ ഇടപെട്ടു. അതോടെ രണ്ടു പേര്‍ ചേര്‍ന്ന് ഒരുവളെ കൈകാര്യം ചെയ്യലായി മാറി. അടുത്ത നിമിഷം കൂട്ടത്തല്ലിലേക്ക് കയറിവന്ന മറ്റൊരു യുവതി മൂന്നുപേരെയും തല്ലി. ഇടയ്ക്ക് അവരില്‍ ചിലരുടെ തലമുടി പിടിച്ചുവലിക്കുകയും ചെയ്തു. ഇതിനിടെ മുതിര്‍ന്ന ഒരാള്‍ ഇടപെടുകയും ഇവരെ ചീത്ത പറഞ്ഞ് അവിടെനിന്നും പറഞ്ഞുവിടുകയുമായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടെയുള്ള ചെറുപ്പക്കാരന്റെ പേരിലാണ് ഇവര്‍ തമ്മില്‍ പ്രശ്‌നവും തല്ലും ഉണ്ടായതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്. ത്രികോണ പ്രണയമാണ് കാരണമെന്നാണ് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തത്. പ്രശ്‌നത്തില്‍ കൂട്ടുകാരികള്‍ ഇടപെട്ടതോെടയാണത്രെ സംര്‍ഘഷത്തിലേക്ക് നീങ്ങിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ആര്‍ക്കും പരാതിയില്ലെന്ന് മുസാഫര്‍പൂര്‍ പൊലീസ് അറിയിച്ചു.