സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പങ്കുവെച്ച ഒരു വിഡിയോ. താഴ്ന്ന് പറക്കുന്ന ഡ്രോൺ ഇരയാണെന്ന് കരുതി വായിലാക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ ആകർഷിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ. ഡ്രോൺകമ്പനി മാനേജർ പങ്കുവെച്ച വിഡിയോ പിച്ചെ അടക്കം നിരവധിപ്പേർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

വെള്ളത്തിൽ കിടക്കുകയായിരുന്ന ചീങ്കണ്ണിയുടെ തലയ്ക്ക് മുകളിലൂടെ പറന്ന ഡ്രോൺ ഇരയാണെന്ന് കരുതി ചീങ്കണി വായിലാക്കി. തുടർന്ന് വായിലിട്ട് ഡ്രോൺ കടിച്ച് പൊട്ടിക്കുന്നതും വായിൽ നിന്ന് പുക പടരുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം വെള്ളത്തിൽ കിടക്കുന്ന ചീങ്കണ്ണിയുടെ ക്ലോസപ്പ് ഷോട്ട് എടുക്കുന്നതിടെയിലാണ് ചീങ്കണ്ണി ഡ്രോൺ വായിലാക്കിയത്.

വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് ഡ്രോൺ നിയന്ത്രിച്ച ആൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കണമെന്നും ഇത് മൃഗങ്ങളുടെ ജീവനെ ദോഷമായി ബാധിക്കും എന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നത്. ഈ ക്രൂരതയ്‌ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.