Social Media

അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ കളവുപോയ വളർത്തുനായ്​കളെ തിരിച്ചുകിട്ടി. ​േലാസ്​ആഞ്ചൽസ്​ പൊലീസാണ്​ ഇക്കാ​ര്യം അറിയിച്ചത്​. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ്​ കണ്ടെത്തിയത്​. നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഒരു യുവതിയാണ്​ നായ്​കളെ പ്രാദേശിക പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചത്​. ഇവരുടെ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. ​നായ്​കളെ കണ്ടെത്തുന്നവർക്ക്​ ലേഡി ഗാഗ പ്രഖ്യാപിച്ചിരുന്ന പ്രതിഫലമായ അഞ്ച്​ ലക്ഷം ഡോളർ(3,67,98,200.00 രൂപ) യുവതിക്ക്​ നൽകുമെന്നും പൊലീസ്​ പറഞ്ഞു. ​

ഫ്രഞ്ച്​ ബുൾഡോഗ്​ ഇനത്തിൽപെട്ട ലേഡി ഗാഗയുടെ രണ്ട്​ നായ്​കളാണ്​ മോഷണംപോയത്​. നായകളെ പരിചരിക്കുന്ന റയാൻ ഫിഷർ മൂന്ന് നായ്​കളുമായി നടക്കാനിറങ്ങയപ്പോഴാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു​പോയത്​. ഹോളിവുഡിൽവച്ച്​ നായ്​കളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചിട്ട സംഘം മൂന്ന് നായ്​കളെയും കടത്തുകയായിരുന്നു. ഇടയ്ക്ക് ഇതിലൊരു നായ്​ രക്ഷപ്പെട്ടു. പൊലീസ്​ പിന്നീട്​ രക്ഷപ്പെട്ടോടിയ നായ്​യെ കണ്ടെത്തി. മിസ് ഏഷ്യ എന്നായിരുന്നു ഈ നായ്​യുടെ പേര്. കോജി, ഗുസ്താവ് എന്നീ രണ്ട്​ നായ്​കളെ സംഘം കൊണ്ടുപോയി. നായ്​കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.

‘എന്‍റെ പ്രിയപ്പെട്ട നായ്കളായ കോജിയെയും ഗുസ്താവിനെയും രണ്ടുദിവസംമുമ്പ് ഹോളിവുഡിൽവച്ച്​ തട്ടി​ക്കൊണ്ടുപോയി. എന്‍റെ ഹൃദയം ഏറെ വേദനയിലാണ്. നായ്​കളെ തിരികെ എത്തിക്കുന്നവർക്ക്​ ഞാൻ അഞ്ച്​ ലക്ഷം ഡോളർ നൽകും’-ലേഡി ഗാഗ ട്വീറ്റ്​ ചെയ്​തു. ആയിരക്കണക്കിന് ഡോളർ വിലയുള്ള സങ്കരയിനം നായ്​കളാണ്​ ഫ്രഞ്ച്​ ബുൾഡോഗുകൾ.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും ഫ്രാൻസിലെ പാരീസിലുള്ള പ്രാദേശിക വകഭേദങ്ങകളും തമ്മിലുള്ള സങ്കരയിനമാണിവ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്​കളാണ് ഇവ. 2019ൽ യുകെയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ നായയായിരുന്നു ഫ്രഞ്ച്​ ബുൾഡോഗ്​.

റെയിൽവേ പാതയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവെ പോലീസ് സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 32 വയസ്സുകാരനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.

അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ കിടന്ന ഇയാളെ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് റെയിൽവേ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു.

യുവാവിനെ പോലീസ് രക്ഷപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിരാർ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടർന്ന് ഇയാൾ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.

 

ശരീരം മുഴുവൻ രോമങ്ങളുമായി നിൽക്കുന്ന ഒരു ഭീമാകാരൻ ചെമ്മരിയാടിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യങ്ങളിൽ വൈറലായി കഴിഞ്ഞു. ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്ക പിന്നിലും ഒരു കഥയുണ്ട്. അനങ്ങാനാവാതെ ഇവർ നിൽക്കുന്നതും 35 കിലോയോളം വരുന്ന രോമം മുറിച്ച് മാറ്റുന്നതും എല്ലാം വിഡിയോയിലൂണ്ട്.

ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്നു ബരാക്കിനെ നാട്ടുകാർ കണ്ടെത്തുമ്പോൾ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവർക്ക്. ദേഹം മുഴുവൻ കട്ടിപിടിച്ച ഭീമൻ കമ്പിളി മൂടിയ ഒരു സത്വം. കണ്ടാൽ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണിൽ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതർ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതർ ചെറുതായി ഒന്നു പരിശോധിച്ചപ്പോൾ സംഭവം മനസ്സിലായി.ബരാക്ക് ഒരു ചെമ്മരിയാടാണ്.

ദീർഘകാലമായി മുറിച്ചു നീക്കാത്തതിനാൽ ഒന്നും രണ്ടുമല്ല, 35 കിലോ കമ്പിളിയാണ് അവന്റെ ദേഹത്തു കുന്നുകൂടി വളർന്നത്. ഈ വലിയ ഭാരം കാരണം നേരെ ചൊവ്വെ ഒന്നു നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ബരാക്ക്. മുഖത്തേക്കും കമ്പിളിരോമം വളർന്നതിനാൽ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു.

ഏതോ ഫാമിൽ വളർത്തിയിരുന്ന ബരാക്ക് 5 വർഷം മുൻപ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടാണ് കാട്ടിലെത്തിയതെന്നാണു കരുതപ്പെടുന്നത്. അന്നു മുതൽ അവന്റെ ശരീരത്തിൽ കമ്പിളി വളർന്നുകൊണ്ടേയിരിക്കുകയാണ്. ചെവിയിൽ ഏതു ഫാമിലേതാണെന്നു വ്യക്തമാക്കിയുള്ള അടയാളമുണ്ടായിരുന്നെങ്കിലും തലയിലെ കമ്പിളി രോമം ഉരഞ്ഞതിനാൽ അതു നഷ്ടമായി. അതിനാൽ ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാർ സാങ്ച്വറിയിലേക്ക് അവനെ മാറ്റി.

ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ കമ്പിളി വെട്ടാനുള്ള ഏർപ്പാടാണ് സാങ്ച്വറി അധികൃതർ ആദ്യം ചെയ്തത്. ഒരു മണിക്കൂറോളം ചെലവിട്ടാണ് അവന്റെ ശരീരത്തിൽ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ച് നീക്കം ചെയ്തത്. ജഡപോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളിൽ ചുള്ളിക്കമ്പുകൾ, മുള്ളുകൾ, ചെള്ളുകൾ, പുഴുക്കൾ, മറ്റു കീടങ്ങൾ എന്നിവയൊക്കെയുണ്ടായിരുന്നു.കമ്പിളി നീക്കം ചെയ്തപ്പോൾ ഇവയിൽ പലതും പുറത്തുചാടി.

കുറേക്കാലമായി തന്നെ കഷ്ടപ്പെടുത്തിയ കമ്പിളിപ്പുതപ്പ് പോയതോടെ ബരാക്കിന്റെ തനി സ്വരൂപം തെളിഞ്ഞു വന്നു.നന്നേ മെലിഞ്ഞു ക്ഷീണിതനായിരുന്നു അവൻ. വമ്പൻ മുടിവെട്ടിനു ശേഷം മരുന്നുകൾ കലക്കിയ വെള്ളത്തിൽ ഒരു കുളി കൂടിയായതോടെ ബരാക്ക് ഉഷാറായി.ദേഹത്ത് നിന്ന് 35 കിലോ ഭാരമാണ് ഒഴിവായിരിക്കുന്നത്.സന്തോഷത്തോടെയും സമാധാനത്തോടെയും അവനിപ്പോൾ എഡ്ഗാർ സാഞ്ച്വറി എന്ന തന്റെ പുതിയ അഭയകേന്ദ്രത്തിലെ മറ്റ് ആടുകൾക്കൊപ്പം വസിക്കുകയാണ്. ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കിൽ 490 ജോടി സോക്സുകൾ.

എന്നാൽ ഇത്തരത്തിൽ കമ്പിളി വളർന്ന് ഭീകരരൂപിയായ ആദ്യത്തെ ചെമ്മരിയാടല്ല ബരാക്ക്. ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2005ൽ ന്യൂസീലൻഡിൽ നിന്നും ഷ്രെക്ക് എന്നൊരു ചെമ്മരിയാടിനെ ഇതുപോലെ കിട്ടിയിരുന്നു. 27 കിലോ കമ്പിളിയായിരുന്നു ഷ്രെക്കിന്റെ ദേഹത്ത് ഉണ്ടായിരുന്നത്, ആറുവർഷങ്ങളുടെ വളർച്ച. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാർത്ത വന്നതോടെ ഷ്രെക്ക് ലോകപ്രശസ്തനായി. ഷ്രെക്കിന്റെ ഈ കമ്പിളിക്കുപ്പായം വെട്ടി നീക്കം ചെയ്യുന്നതിന്റെ ലൈവ് വിഡിയോ ന്യൂസീലൻഡിലെ ദേശീയ ടിവി ചാനലിൽ ലൈവായി കാണിച്ചിരുന്നു. തന്റെ പത്താം ജന്മദിനം ഷ്രെക്ക് ആഘോഷിച്ചത് അന്നത്തെ ന്യൂസീലൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിനൊപ്പമാണ്.

മൂഫ്ലോൺ എന്ന വന്യജീവിയിൽ നിന്നാണ് ചെമ്മരിയാടുകൾ പരിണമിച്ചത്. മനുഷ്യർ ആദ്യം ഇണക്കി വളർത്തിയ ജീവികളിലൊന്നാണ് ചെമ്മരിയാടുകൾ. മൂഫ്ലോണുകൾക്ക് രോമം വളരുമെങ്കിലും അവ തണുപ്പുകാലം കഴിഞ്ഞ് കൊഴിയും. എന്നാൽ മനുഷ്യർക്കൊപ്പം കൂടിയ ചെമ്മരിയാടുകൾക്ക് ഈ ശേഷി ക്രമേണ നഷ്ടപ്പെട്ടു. ഇതിനാൽ, ഇടയ്ക്കിടെ ഇവയുടെ രോമം വെട്ടിയെടുക്കേണ്ടത് ആവശ്യമാണ്. നമ്മൾക്ക് നിസ്സാരമായ പല കാര്യങ്ങളും മൃഗങ്ങൾക്ക് സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ബരാക്ക്.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയ ചിത്രം വന്‍ ഹിറ്റ് ആയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രം കണ്ട ശേഷം ഡോ. ദിവ്യ ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അന്നും ഇന്നും മനസിലാകാത്ത ഒരു കാര്യം. എന്ത് കൊണ്ടാണു മിക്ക സ്ത്രീകളും അവരുടെ പ്രൈവസിയില്‍ എന്ന് കരുതുന്ന ഇടങ്ങളില്‍ കുളിക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ ഏതെങ്കിലും ഒരുത്തന്‍ ഒളിഞ്ഞെടുക്കുന്ന ക്ലിപ്പിനെ ഭയക്കുന്നത് ? അവരവിടെ ഒരു കുറ്റവും ചെയ്യുന്നില്ല. വീട്ടുകാരും നാട്ടുകാരും ഇവരെ എന്തിന് കുറ്റപെടുത്തുന്നെന്നും. ഇതെടുക്കുന്നവര്‍, അത് പ്രചരിച്ച് രസിക്കുന്നവര്‍ , മാത്രമാണ് അവിടെ കുറ്റക്കാര്‍.-ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ദൃശ്യം ഇറങ്ങിയപ്പോള്‍ എല്ലാവരും സൂപ്പര്‍ ആണെന്നും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകളും ചര്‍ച്ചകളും ആയിരുന്നു. അത് കൊണ്ട് മിണ്ടാതിരുന്നു. സിനിമ അത്ര ഇഷ്ടപെട്ടിരുന്നില്ല. ജോര്‍ജ്ജ് കുട്ടിയുടെ ബുദ്ധിയല്ല ഇഷ്ടപെടാതിരുന്നത്. എന്നാല്‍ ആ സംഭവവികാസങ്ങളിലേക്ക് നയിച്ച കാതലായ ഒളിഞ്ഞെടുത്ത ക്ലിപ്പ് കുട്ടിയുടെ മാതാവ് പോലും കൈകാര്യം ചെയ്ത രീതി തീര്‍ത്തും പിടിച്ചിരുന്നില്ല. മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്നുള്ള ഭയം ആണു അവസാനം കൊലപാതകത്തില്‍ വരെ എത്തിയത്.

അന്നും ഇന്നും മനസിലാകാത്ത ഒരു കാര്യം. എന്ത് കൊണ്ടാണു മിക്ക സ്ത്രീകളും അവരുടെ പ്രൈവസിയില്‍ എന്ന് കരുതുന്ന ഇടങ്ങളില്‍ കുളിക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ ഏതെങ്കിലും ഒരുത്തന്‍ ഒളിഞ്ഞെടുക്കുന്ന ക്ലിപ്പിനെ ഭയക്കുന്നത് ? അവരവിടെ ഒരു കുറ്റവും ചെയ്യുന്നില്ല. വീട്ടുകാരും നാട്ടുകാരും ഇവരെ എന്തിന് കുറ്റപെടുത്തുന്നെന്നും. ഇതെടുക്കുന്നവര്‍, അത് പ്രചരിച്ച് രസിക്കുന്നവര്‍ , മാത്രമാണ് അവിടെ കുറ്റക്കാര്‍.

അഞ്ചാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സ്വന്തം വീട്ടില്‍ സ്വന്തം മുറിയിലെ ബാത്രൂമില്‍ കുളി കഴിഞ്ഞ് തുവര്‍ത്തി നില്‍ക്കുമ്പോള്‍ കര്‍ട്ടനും കൊതുകുവല നെറ്റിനും അപ്പുറത്ത് കാല്‍പെരുമാറ്റം വ്യക്തമായി മനസിലായപ്പോള്‍ അങ്ങോട്ട് പോയി കര്‍ട്ടന്‍ മാറ്റി നോക്കുകയാണു ചെയ്തത്. ആരോ ഓടി പോകുന്ന ശബ്ദം വ്യക്തമായി കേട്ടപ്പോള്‍ മുറി തുറന്ന് ഡാഡിയോട് ആരോ ഒളിഞ്ഞ് നോക്കി, ഓടി പോയി ആളെ പിടിക്കാനാണു ഉറക്കെ പറഞ്ഞത്. തോര്‍ത്ത് മാത്രം ഉടുത്തിരുന്നത് കൊണ്ടാണു ഞാന്‍ വീടിന് പുറത്തോട്ട് ഓടാതിരുന്നത്. അന്ന് ആളെ കിട്ടാത്തതില്‍ ദേഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം ആളെ പിടിച്ചു രണ്ട് വീടപ്പുറത്ത് മുകളിലത്തെ നിലയില്‍ സണ്‍ ഷേഡില്‍ ഇരുന്ന് ഒളിഞ്ഞ് നോക്കുന്ന ആളെ താഴെ വഴിയില്‍ കൂടെ പോയ ആള്‍ കണ്ട് ആളെ കൂട്ടി വളഞ്ഞിട്ട് പിടിച്ചു. വീടിനടുത്ത വര്‍ക്ക് ഷോപ്പിലെ പയ്യന്‍. പിടിച്ച് രണ്ട് തല്ലു കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം. അല്ലാതെ അവന്‍ എന്തേലും മൊബെയിലില്‍ പിടിച്ചോ ആര്‍ക്കെങ്കിലും കൊടുത്തോ എന്നൊന്നും ഇപ്പോഴും മൈന്‍ഡ് ചെയ്യുന്നില്ല. വേറെ പണിയില്ലേ. ഇവന്മാരോട് ഓണ്ട്രാ പറയണം. അല്ലാതെ ഇവന്മാരെ പോലുള്ളവരെ പേടിച്ച് കരഞ്ഞ് ജീവിച്ച് ജീവിതം കളയാന്‍ ഒരു പെണ്ണുങ്ങളും നില്‍ക്കരുത്. ദ്യശ്യം 2 ഇഷ്ടപെട്ടു

സ്റ്റേഡിയത്തോളം വലുപ്പമുള്ള, 2020 എക്‌സ്‌യു 6 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിക്കു സമീപത്തു കൂടി പാഞ്ഞുപോകുമെന്നു ശാസ്ത്രജ്ഞർ. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിലാണു ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ സർവനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്.

ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമൻ ബഹിരാകാശ വസ്തുക്കൾ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു കൂട്ടം വലിയ ബഹിരാകാശ വസ്തുക്കൾ ഭൂമിക്കരികിലേക്ക് നീങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റർ (ഏകദേശം 700 അടി) വ്യാസമുണ്ടെന്നും നാസ റിപ്പോർട്ട് ചെയ്യുന്നു. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന സ്റ്റേഡിയം വലുപ്പത്തിലുള്ള ഛിന്നഗ്രഹമായ 2020 എക്‌സ്‌യു 6 തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നു പോകുമെന്നാണ് നിഗമനം.

ഇതിനു തൊട്ടുപിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റർ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റർ അകലത്തിൽ കടന്നുപോകും. രണ്ടാമത്തേത് ​​2021 സിസി 5 (40 മീറ്റർ വ്യാസമുള്ളവ) ഭൂമിയിൽ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെയും കടന്നുപോകും. എന്നാൽ ഇതെല്ലാം ഭൂമിയെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താനുള്ള സാധ്യത അൻപതിനായിരത്തിൽ ഒന്നു മാത്രമാണ്.

നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും. സുഹൃത്തുക്കളാണ് തികച്ചും വ്യത്യസ്തമായ സമ്മാനം നവദമ്പതികള്‍ക്ക് നല്‍കിയത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കള്‍ വിവാഹ വേദിയില്‍ എത്തിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കന്നാസ് പെട്രോള്‍, ഒരു ഗ്യാസ് സിലിണ്ടര്‍ എന്നിവയ്ക്ക് പുറമേ സവാളയും സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കി. സമ്മാനം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ച്ചയായ വില വര്‍ധനവില്‍ നേരിയ ആശ്വാസമായി പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവില്ല. തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഇരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയാണ്.

ഡീസല്‍ ലിറ്ററിന് 85.49 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്.

ഇന്ധന വില വര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തോട് യോജിച്ചേക്കില്ല.

 

‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു…’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.

താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.

എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാർത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യൽ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാർ എത്തിച്ചേരാൻ തുടങ്ങി. വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും സിതിയെ സന്ദർശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവർത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാൽ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവൻ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ഗായികയാണ് റിഹാന. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. അര്‍ധനഗ്‌നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ ഒന്നടങ്കം പറയുന്നു. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്ന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് വിമര്‍ശകരുടെ ആവശ്യം.

ഉപേക്ഷിക്കപ്പെട്ട ഞണ്ട് വലയിൽ കുരുങ്ങി കൂറ്റൻ മുതലയ്ക്ക് ദാരുണാന്ത്യം. 80 വയസ് പ്രായമുള്ള മുതലയെയാണ് പോർട്ട് ഡഗ്ലസിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾക്കിടയിൽ ‘ദി ബിഗ് ഗൈ’ എന്നറിയപ്പെട്ടിരുന്ന മുതലയെ ക്വീൻസ്‌ലൻഡിലെ ഡിക്സൺ ഇൻലെറ്റ് നഗരത്തിലെ തുറമുഖത്താണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

കെണിയിൽ കുരുങ്ങിയ മുതല രക്ഷപെടാനായി ശ്രമിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന സ്റ്റീൽ വയറും ശരീരത്തിൽ ചുറ്റിയതാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു ഈ മുതല. വടമുപയോഗിച്ചാണ് 4.5 മീറ്ററോളം നീളവും 250 കിലോയോളം ഭാരവുമുള്ള മുതലയുടെ ശരീരം വെള്ളത്തിൽ നിന്നും നീക്കം ചെയ്തത്.

പുലര്‍ച്ചെ അടഞ്ഞ് കിടന്ന ഹോട്ടലിന് മുനില്‍ നില്‍ക്കുന്ന സിംഹത്തെ കണ്ട് അമ്പരന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലിന്റെ ഗേറ്റ് കടന്ന് സിംഹം എത്തിയത്. ഗുജറാത്തിലെ ജുനഗഡ് നഗരത്തില്‍ ഹോട്ടല്‍ സരോവര്‍ പോര്‍ട്ടിക്കോയിലാണ് സംഭവം.

പുലര്‍ച്ചെ അഞ്ചുമണിയോടടുത്താണ് തൊട്ടടുത്തുളള പ്രധാനറോഡ് മുറിച്ചുകടന്നാണ് ഹോട്ടലില്‍ സിംഹമെത്തിയത്. ഹോട്ടലിനുളളില്‍ കയറി പാര്‍ക്കിംഗ് സ്ഥലത്ത് ചുറ്റിനടന്നു. ഈ സമയം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. അത്ഭുതരക്ഷയാണ് ഇദ്ദേഹത്തിന്.

ഹോട്ടലിന്റെ മുക്കിലും മൂലയിലും നടന്ന സിംഹം തിരികെ ഗേയിറ്റ് ചാടിക്കടന്ന് മടങ്ങി പോവുകയായും ചെയ്തു. ഹോട്ടല്‍ പരിസരത്ത് അധികം ആളുകള്‍ ഇല്ലാതിരുന്നതിനാലും ആര്‍ക്കും ആപത്തൊന്നുമുണ്ടായില്ല. രാവിലെ നിരവധി പേര്‍ ഈ റോഡിലൂടെ നടക്കാന്‍ പോകാറുണ്ട്. എന്നാല്‍ സിംഹം ആരെയും ഉപദ്രവിക്കാതെ മടങ്ങിയത് ഭാഗ്യമെന്നാണ് വീഡിയോ കണ്ട സോഷ്യല്‍മീഡിയയുടെയും പ്രതികരണം.

RECENT POSTS
Copyright © . All rights reserved