കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിന് (38) ഇത് പുനര്‍ജന്മം.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജാണ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ആളുകള്‍ വീര്‍പടക്കിയാണ്‌ കാണുന്നത്.

കേരള ബാങ്കിന്റെ എടോടി ശാഖയില്‍ ക്ഷേമനിധിയില്‍ പണം അടക്കാന്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍

നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരുമുണ്ട്. ചുറ്റുമുള്ളകാഴ്ചകള്‍ കണ്ട് നില്‍ക്കുകയായിരുന്നു ഇവര്‍. ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതും ഒട്ടും മടിക്കാതെ ബാബുരാജ് പിടികൂടുന്നതും. അപ്പോഴേക്കും പൂര്‍ണമായി ബിനു മറിഞ്ഞിരുന്നെങ്കിലും സാഹസികമായി കാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു ബാബുരാജ്. ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.. ബിനുവിനു യാതൊരു പരിക്കുമില്ലെങ്കിലും ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചതിനു ശേഷം വീട്ടിലേക്കു പോയി. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ ബിനു താഴെ തറയില്‍ തലയിടിച്ച് വീഴുമായിരുന്നു. ബാബുരാജിന്റെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. രക്ഷകനായ ബാബുരാജിനെ അഭിനന്ദനം അറിയിക്കുകയാണ് ഏവരും.

കടപ്പാട്: വടകര ന്യൂസ്