Social Media

ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിലെ സൂരജ് ആലനാലും OK മലയാളീസ് എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയിലൂടെ പരിചയപ്പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും തോളോട് തോൾ ചേർന്ന് പുറത്തിറക്കിയ
‘OK മലയാളീസ് ഒരു കൂട്ടം മലയാളീസ് ഒരുമിച്ചൊരു പോക്കാണെന്നേ…പലദേശത്താണേലും പലനേരമുണർന്നാലും തനി നാടൻ മലയാളി തന്നാണെന്നേ…’ എന്നു തുടങ്ങുന്ന ഈ ഗാന ശിബരം മലയാള ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, മിഥുൻ രമേഷ്, കലാഭവൻ പ്രജോദ്, ലീന നായര്‍, വിദ്യ പ്രദീപ്, ദീപ തോമസ്, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ഒക്ടോബർ 8 ന് സോഷ്യൽമീഡിയയിലൂടെ പ്രകാശനം ചെയ് തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തേയും ഒരുമയേയും അതിലുപരി പിറന്ന മണ്ണിൻ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ഗാനം ‘OK മലയാളീസ്’ യൂട്യൂബിൽ ജന ശ്രദ്ധ നേടി മുന്നേറുന്നു. ഗായകനും സംവിധായകനും നടനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം നിരവധി മലയാളികള്‍ അംഗമായ ഫേസ്ബുക്ക് കൂട്ടായ്മയായ ‘ OK മലയാളീസ്’ ഗ്രൂപ്പ് അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച OKM മ്യൂസിക്ക് വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമൈറ്റ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ സൂര്യ ദേവ്, മിക്സിംഗ് ശ്രീജിത്ത് എടവന, ഓടക്കുഴല്‍ രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് . നിർമ്മാണം OK മലയാളീസ് മ്യൂസിക് സ് .

“നദികളൊത്തുടലാർന്നൊരു
അലയുണർത്തും കടലാവാൻ
ഒരുമയോടൊത്തു മുന്നേറാൻ
നീയും ഞാനുമൊന്നെന്നോതി
നമുക്കൊരുമിക്കാനൊരിടം ”

ഒരേ മനസ്സോടെ ഒരുകൂട്ടം പേർ ചേർന്ന് വിടർത്തിയ ഒരുമയുടെ ഈ കുടക്കീഴിൽ നമ്മെ കാത്തിരിക്കുന്നത് പലദിക്കിലെങ്കിലും പിറന്ന മണ്ണിൻ മണം നെഞ്ചോടു ചേർത്ത ഒരു കൂട്ടം പിരിയാത്ത സൗഹൃദങ്ങളാണ്.

ഈ ചക്കര മാവിൻ ചുവട്ടിൽ സൊറ പറഞ്ഞു നമുക്കും കൂടാം ഒരു നാലുമണി ചായയും കുടുംബവിശേഷങ്ങളുമായി. കല വിടരും അരങ്ങായി, പുതു തലമുറയുടെ നേർകാഴ്ചകളുമായി, പറയുവാൻ ഏറെയുള്ളവർക്കൊരു നിറഞ്ഞ സദസ്സായി. നിങ്ങളുടെ വിശേഷങ്ങൾ എന്ത് തന്നെ ആയാലും പങ്കു വയ്ക്കാനൊരു നാട്ടു മാവിൻ ചുവട്…. അതാണ് OK മലയാളീസ്… വരൂ നമുക്കീ തണലിൽ ഒരുമിക്കാം ഒരേ മനസ്സായി. OK മലയാളി മ്യൂസിക്കിന്റെ ആദ്യ ആൽബത്തിന് നല്കിയ വമ്പിച്ച സ്വീകാര്യതയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി OKM മ്യൂസിക്കിനും , OK മലയാളി ഒരുമിച്ചൊരു പോക്കാണേ എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയ്ക്കും വേണ്ടി സൂരജ് ആലാൽ ഗ്ലാസ്ഗോ നന്ദി അറിയിച്ചു.

ആളൊഴിഞ്ഞ നഗരത്തിലൂടെ പാതിരാത്രിയിൽ നടന്നുനീങ്ങുന്ന കൂറ്റൻ സമുദ്രജീവി. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വിഡിയോ. തെക്കേ അമേരിക്കയിലെ തീരദേശ നഗരമായ പ്യുവെർട്ടോ സിസ്നെസിലാണ് തിങ്കളാഴ്ച രാത്രിയാണ് എലിഫന്റ് സീൽ വിഭാഗത്തിൽ പെട്ട സമുദ്രജീവി എത്തിയത്. റോഡിലൂടെ നടക്കുന്ന എലിഫന്റ് സീലിനെ കണ്ട് നഗരവാസികൾ അമ്പരന്നു. നിരവധിയാളുകൾ നീർനായയുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സമുദ്രതീരത്തു നിന്നും ദിശതെറ്റിയെത്തിയതാകാം എലിഫന്റ് സീല്‍ എത്തിയതെന്നാണ് നിഗമനം. ഭയന്നു പോയ എലിഫന്റ് സീലിനെ രക്ഷിക്കാൻ ഉടൻതന്നെ നേവിയും പൊലീസും പ്രദേശവാസികളുമെല്ലാം ഓടിയെത്തി. എല്ലാവരും ചേർന്ന് എലിഫന്റ് സീലിനെ തിരികെ വെള്ളത്തിലേക്ക് തന്നെ വഴിതിരിച്ചു വിട്ടു.

 

വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി പ്രവീണ. സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമായി നില്‍ക്കുന്ന താരത്തിന് ആരാധകരും കുറവല്ല. ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. തിരക്കേറിയ റോഡിലൂടെ ട്രക്ക് പായിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ആറുചക്രവാഹനം കൂളായി ഓടിച്ച് പോകുന്ന പ്രവീണയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കൊച്ചു കൊച്ചു വല്യകാര്യങ്ങള്‍’ എന്ന നടിയുടെ സ്വന്തം യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിക്കുന്നത്.

ഇതിനോടകം 2.8 ലക്ഷം കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ച് നല്ല സ്‌റ്റൈലായിട്ടായിരുന്നു താരത്തിന്റെ യാത്ര. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു. 2013 ഓണക്കാലത്ത് വാങ്ങിയ മഹീന്ദ്രയുടെ ലോഡ്കിങ്ങിലായിരുന്നു പ്രവീണയുടെ സവാരി. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

സുന്ദരി, സുശീല, സ്ഥിര ജോലിയും വരുമാനവും വേണം, പോരെങ്കില്‍ ഒരേ മതവും ജാതിയും ആവണം. പത്രങ്ങളില്‍ വരുന്ന വരനെയും വധുവിനെയും ആവശ്യപ്പെടുന്ന പരസ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇതില്‍ നിന്നും കുറച്ചുകൂടെ വ്യത്യസ്തമായി വന്‍ ഡിമാന്റ് വെച്ച ഒരു ഭാവിവരന്റെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

വക്കീലാണ് വരന്‍. യോഗ ചെയ്യുന്ന സുന്ദരനാണ് വരന്‍ എന്ന് പ്രത്യേകം പരസ്യത്തില്‍ പറഞ്ഞിട്ടുമുണ്ട്. പ്രായം 37 വയസ്സ്. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം മെലിഞ്ഞിരിക്കണം എന്നൊക്കൊണ് പരസ്യത്തില്‍ ആദ്യം പറയുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുഴുകാന്‍ പാടില്ലെന്നാണ് പ്രധാന ഡിമാന്റ്.

ഹൈക്കോടതിയിലെ വക്കീല്‍ പണി കൂടാതെ ഗവേഷകന്‍ കൂടിയാണ് ഈ പരസ്യം നല്‍കിയിരിക്കുന്ന വരന്‍. വീട്ടില്‍ അച്ഛനമ്മമാരുമുണ്ട്. ബംഗാളി വക്കീലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരിക്കുന്നത്. ഐ.എ.എസ്. ഓഫീസര്‍ നിതിന്‍ സംഗ്വാന്‍ ആണ് ഈ പരസ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പിന്നാലെ സോഷ്യല്‍മീഡിയ ഒന്നടങ്കം പരസ്യം ഏറ്റെടുക്കുകയും ചെയ്തു. രസകരമായ മീമുകളും മറുപടി ട്വീറ്റുകളും എത്തുകയും ചെയ്തു. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയതോടെ വന്‍ ചര്‍ച്ചകളിലേക്കാണ് എത്തിയത്.

യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകളിൽ ഒരാളായ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെ വ്യക്തിയധിക്ഷേപവുമായി പിസി ജോർജ്ജ് എംഎൽഎ. ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ പിസി ജോർജ്ജ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചതിങ്ങനെ.

വീട്ടിലെ പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിള്ളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോർജ്ജ് ചോദിച്ചു.

യൂട്യൂബർ വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ ഇത്ര കുഴപ്പമില്ലായിരുന്നു. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വമെന്നും പിസി ജോർജ്ജ് ചാനൽ ചർച്ചയിൽ ചോദിച്ചു.

്അതേസമയം, ശ്രീലക്ഷ്മി അറയ്ക്കലിന് പൂർണ്ണപിന്തുണയുമായി അവരുടെ അമ്മ ഉഷകുമാരി അറയ്ക്കൽ രംഗത്തെത്തി. മകളെ കുറിച്ചോർത്ത് അഭിമാനം മാത്രമേയുള്ളൂവെന്നും വിജയ് പി നായരോട് പ്രതികരിച്ച രീതി ശരിയായിരുന്നെന്നും ശ്രീലക്ഷ്മിയുടെ അമ്മ പ്രതികരിച്ചു.

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്.
പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന പ്രകൃതിസൗഹൃദ കപ്പലിലാണ് മ്യാ ആർട്ടിക് മേഖലയിലെത്തിയത്.

ആർട്ടിക് മേഖലയിൽ വൻതോതിൽ മഞ്ഞുരുക്കം ഉണ്ടാകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് നേരിട്ട് കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടായിരുന്നു എന്ന് മ്യാ പറയുന്നു. സമുദ്രങ്ങളുടെ നില മെച്ചപ്പെടുത്താനും കാലാവസ്ഥാ പ്രതിസന്ധിക്കു പരിഹാരം കാണാനും എല്ലാ ലോക നേതാക്കളും ഒത്തൊരുമിച്ച് നടപടികളെടുക്കണമെന്ന ആവശ്യമാണ് മ്യാ മുന്നോട്ടുവയ്ക്കുന്നത്.

ആർട്ടിക് മേഖലയിലേക്കുള്ള യാത്രയും മഞ്ഞുപാളിക്ക് മുകളിലെ പ്രതിഷേധ സമരവും അസാധാരണമായ ഒരു അനുഭവമായിരുന്നു എന്ന് മ്യാ കൂട്ടിച്ചേർക്കുന്നു. യാത്രയുടെ ഭംഗി കൊണ്ട് മാത്രമല്ല അതിവേഗതത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആർട്ടിക് മേഖലയെ ഈ അവസ്ഥയിലെങ്കിലും കാണാൻ സാധിച്ചു എന്നതിനാലാണതെന്നും മ്യാ പറയുന്നു.

 

അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ കണ്ടെടുത്തത് ഒരാൾ പൊക്കത്തിലധികം വലുപ്പമുള്ള രാക്ഷസ എലിയെ. മെക്സിക്കോ നഗരത്തിലാണ് സംഭവം. അഴുക്കു ചാലിൽ നിന്നും പുറത്തെടുത്തുവച്ച എലിയെ കണ്ടപാടെ ചുറ്റും കൂടി നിന്നവരെല്ലാം അമ്പരന്നുപോയി. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എലിയുടെ ഒരു വമ്പൻ പാവയെയാണ് അഴുക്കുചാലിൽ നിന്നും കിട്ടിയത്.

ഹാലോവീൻ പരിപാടികൾക്ക് വേണ്ടി തയാറാക്കിയ കൂറ്റൻ എലി പാവ അഴുക്കു ചാലിൽ വന്നടിയുകയായിരുന്നു. വിചിത്രമായ ഈ പാവയുടെ ദൃശ്യങ്ങളും സമീപം നിന്നവർ പകർത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇപ്പോൾ രാക്ഷസ എലിയുടെ ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണ്. ഓട വൃത്തിയാക്കുന്നതിനിടെ ഇത്രയും കൗതുകകരമായ ഒരു വസ്തു കണ്ടെത്തുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചിരുന്നില്ല. പാവ പുറത്തെടുത്തു കഴിഞ്ഞ ഉടനെ തന്നെ അവർ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു.
ദൃശ്യം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട് എവിലിൻ ലോപ്പസ് എന്ന വ്യക്തി രംഗത്തെത്തി. ഹാലോവീനുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്ക് വേണ്ടി ഏതാനും വർഷങ്ങൾക്കു മുൻപ് താൻ കുമ്മായം ഉപയോഗിച്ച് നിർമിച്ച പാവയാണിതെന്ന് എവിലിൻ പറയുന്നു. മഴവെള്ളത്തിൽ പാവ ഒലിച്ചു പോയിരുന്നതായും അഴുക്കുചാലിൽ തിരയുന്നതിനായി ആരുംതന്നെ സഹായിച്ചില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഇത്രയും കാലം അഴുക്കുചാലിൽ കിടന്ന പാവയെ ഇനി തിരികെ എവിലിൻ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ വാവിട്ട് കരഞ്ഞ നടി പായല്‍ രജപുതിന്റെ വീഡിയോ വൈറല്‍. നടി തന്നെയാണ് കോവിഡ് ടെസ്റ്റിനിടെ കരയുന്ന സ്വന്തം വീഡിയോ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്.

പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’-പായല്‍ പറയുന്നു.

പായല്‍ രജപുതിന്റെ വീഡിയോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് വീഡിയോ ഇപ്പോള്‍. ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ സിനിമകളിലൂടെ
ശ്രദ്ധേയയായ താരമാണ് പായല്‍.

 

സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

RECENT POSTS
Copyright © . All rights reserved