ആട്രോയ്ജ് 2020 എന്‍ഡി എന്ന ഛിന്ന ഗ്രഹം ഇന്ന് ഭൂമിയെ കടന്ന് പോവുകയാണ്. ജൂലൈ 24-ന് ഒരു ഭീമന്‍ ഛിന്ന ഗ്രഹം ഭൂമിയെ കടന്നു പോകുമെന്ന് നാസ (NASA) കഴിഞ്ഞ വാരമാണ് മുന്നറിയിപ്പ് നല്‍കിയത്. ഈ ഛിന്ന ഗ്രഹത്തിന് 170 മീറ്റര്‍ നീളമുണ്ട്. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഈ ഛിന്ന ഗ്രഹം ഭൂമിയിയോട് 0.034 അസ്‌ട്രോണമിക്കല്‍ യൂണിറ്റുകൾ (5,086,328 കിലോമീറ്റര്‍) അടുത്ത പാതയിൽ കൂടിയാണ് കടന്നു പോകുന്നത്. ഈ ദൂരം ഭൂമിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള പരിധിയാണ്.
ഭൂമിയിൽനിന്ന് 0.034 അസ്‌ട്രോണമിക്കല്‍ യൂണിറ്റുകൾ മാത്രമാണ് അകലമെന്നതിനാലാണ് ഈ ഛിന്നഗ്രഹത്തെ “അപകടകരമായേക്കാവുന്ന” ഛിന്നഗ്രഹങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് നാസയുടെ പ്രസ്താവനയിൽ പറയുന്നു.
ഭൂമിക്ക് ഭീഷണിയാകും വിധത്തില്‍ അടുത്ത് എത്തുന്ന ഛിന്ന ഗ്രഹങ്ങളെയാണ് ഈ വിഭാഗത്തില്‍ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 0.05 എയുവില്‍ താഴെ ദൂരത്തില്‍ യാത്ര ചെയ്യുന്ന എല്ലാ ഛിന്ന ഗ്രഹങ്ങളും ഇതില്‍പ്പെടുന്നു.
മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം അവയെ ഭൂമിക്ക് അടുത്തേക്ക് എത്തിക്കാം. അതിനാല്‍ അവയെ ഭൂമിക്ക് അടുത്ത് വരുന്ന വസ്തുക്കളായിട്ടാണ് നാസ വര്‍ഗീകരിച്ചിരിക്കുന്നത്. എങ്കിലും, ഈ ഗണത്തില്‍ വരുന്ന ഛിന്ന ഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിക്കണമെന്നില്ല.
“അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ( Potentially Hazardous Asteroids-PHAs) നിലവിൽ നിർവചിച്ചിരിക്കുന്നത് ഭൂമിക്ക് ഭീഷണിയാവുന്ന തരത്തിൽ എത്രത്തോളം അടുക്കാൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രത്യേകിച്ചും, 0.05 ആസ്ട്രോണമിക്കൽ യൂണിറ്റോ അല്ലെങ്കിൽ അതിൽ കുറവോ മിനിമം ഓർബിറ്റ് ഇന്റർസെക്ഷൻ ഡിസ്റ്റൻസ് (MOID) ഉള്ള എല്ലാ ഛിന്നഗ്രഹങ്ങളെയും അപകടകാരികളായേക്കാവുന്ന ഛിന്നഗ്രഹങ്ങളായി കണക്കാക്കുന്നു,” നാസയുടെ പ്രസ്താവനയിൽ പറയുന്നു.
ഛിന്നഗ്രഹങ്ങളെ അപകട സാധ്യതയുള്ളവയായി തരംതിരിച്ചിട്ടുണ്ടെങ്കിലും അത് ഭൂമിയെ ബാധിക്കണമെന്ന് നിർബന്ധമില്ലെന്നും നാസ വ്യക്തമാക്കി. “അതിനർത്ഥം അത്തരമൊരു ഭീഷണിക്ക് സാധ്യതയുണ്ടെന്നാണ്. ഇവയെ നിരീക്ഷിച്ച് പുതിയ വിവരങ്ങൾ ലഭ്യമാകുമ്പോളും അവയുടെ ഭ്രമണപഥങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുതുക്കുന്നതിലൂടെയും, ഇവ എപ്പോഴാണ് അടുത്തെത്തുക എന്ന സ്ഥിതിവിവരക്കണക്കുകളും അവ എപ്പോഴാണ് ഭൂമിക്ക് ഭീഷണി ഉയർത്തുക എന്നും നമുക്ക് നന്നായി പ്രവചിക്കാൻ കഴിയും,”നാസ പ്രസ്താവനയിൽ പറഞ്ഞു.
കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനു പിന്നാലെ 14കാരന്റെ മുട്ടകട തല്ലിപൊളിച്ച് നഗരസഭ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉന്തുവണ്ടിയിലാണ് 14കാരന്‍ മുട്ടക്കച്ചവടം നടത്തിയിരുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
നഗരസഭാ ജീവനക്കാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയതെന്നും പതിനാലുകാരന്‍ ആരോപിച്ചു. റോഡ് സൈഡില്‍ ഉന്തുവണ്ടി നിര്‍ത്തിയിട്ട് കച്ചവടം ചെയ്യണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നഗരസഭാ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തരില്ലെന്ന് അറിയിച്ചതോടെ ഭീഷണി ഉയര്‍ത്തി.
ഇതിന് പിന്നാലെയാണ് ഉന്തുവണ്ടി മറിച്ചിട്ടത്. വില്‍പ്പനയ്ക്കായി എത്തിച്ച മുട്ടകള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍ ഉടഞ്ഞുപോയി. വണ്ടി മറിച്ചിട്ട ശേഷം നടന്ന് നീങ്ങുന്ന ജീവനക്കാരോട് പതിനാലുകാരന്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Indore bjp government in Indore bad job …… pic.twitter.com/dSX5ilhXbO
— Vikas Choudhary (@VikasCh05703641) July 23, 2020
ലോകം മുഴുവന്‍ കൊറോണ മഹാമാരിയെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. അതിനിടെ വൈറസിനെ തുരത്താനായി കുട്ടികള്‍ക്ക് മദ്യം നല്‍കി ഗ്രാമീണര്‍. ഒഡീഷയിലെ മല്‍ഗംഗിരി ജില്ലയിലെ പാര്‍സന്‍പാലി ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.
ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് 10-12 വയസ് പ്രായമുള്ള ഒരു ഡസനോളം കൗമാരക്കാര്‍ക്ക് നാടന്‍ മദ്യം നല്‍കിയത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ നാട്ടുകാര്‍ മാസ്‌ക് ധരിക്കാത്തതും കാണാം. സംഭവം അന്വേഷിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നാരായണ്‍ ദാസിനെ നിയോഗിച്ചിട്ടുണ്ട്.
ഒഡീഷയില്‍ അറിയപ്പെടുന്ന പ്രാദേശിക മദ്യമായ സല്‍പയാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇത് മുതിര്‍ന്നവര്‍ പലപ്പോഴും കുടിക്കാറുണ്ടെങ്കിലും സാധാരണയായി കുട്ടികള്‍ക്ക് നല്‍കാറില്ല. കൊറോണ വൈറസ് പിടിക്കുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഈ പാനീയം സഹായിക്കുമെന്നു പറഞ്ഞാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് നല്‍കിയത്.
കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ മദ്യത്തിന് കഴിയുമെന്ന് ഗ്രാമവാസികള്‍ മാത്രമല്ല വിശ്വസിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു വൈറല്‍ വീഡിയോയില്‍ മംഗളൂരുവിലെ ഉല്ലാലിലെ കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി വൈറസിനെ തോല്‍പ്പിക്കാന്‍ റമ്മും രണ്ട് പകുതി വേവിച്ച മുട്ടയും ഉത്തമമാണെന്ന് പറഞ്ഞിരുന്നു.
Despite relentless efforts to spread awareness about #COVID19, superstitions about the virus still rule interior pockets in #Odisha. An incident from Malkangiri where children were seen consuming country-made ‘salap liquor’ to prevent SARS-nCoV infection is a testimony to it. pic.twitter.com/qAsRVRvLkm
— OTV (@otvnews) July 21, 2020
മേഘക്കൂട്ടംപോൽ പറന്നിറങ്ങുന്ന കോടമഞ്ഞും ചാറ്റൽ മഴയും ഒരുപോലെ അനുഭവവേദ്യമാകുന്ന കുട്ടിക്കാനത്ത് ഇപ്പോഴിതാ നീലക്കുറിഞ്ഞിയും. തെന്നലിനു താരാട്ടായി ചാഞ്ചാടുന്ന നീലക്കുറിഞ്ഞി പൂക്കൾ കുരിശുമലയിൽ പറുദീസയൊരുക്കിയിരിക്കുന്നു.
മൂന്നാർ, നീലഗിരിക്കുന്നുകളിൽ 12 വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞിയുടെ പല ഉപവിഭാഗങ്ങളാണ് കുട്ടിക്കാനം കുരിശുമലയിൽ ഇപ്പോൾ വസന്തം വിരിയിക്കുന്നത്. കുട്ടിക്കാനത്തുനിന്നു കട്ടപ്പന റൂട്ടിൽ അര കിലോമീറ്റർ പിന്നിടുന്പോൾ ഉറുന്പിക്കരയ്ക്ക് പോകുന്ന വഴി ആഷ്ലിഎസ്റ്റേറ്റ് റോഡിലൂടെ രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ കുരിശുമലയുടെ അടിവാരത്ത് എത്താം.
ഇവിടെത്തുന്പോൾതന്നെ ഹരിതാഭമാർന്ന മലനിരകളെ തൊട്ടുതലോടി മേഘ ക്കൂട്ടങ്ങൾ ഒഴുകി നടക്കുന്ന കാഴ്ചകൾ കാണാം. ഏക്കറുകണക്കിനു നീണ്ടുകിടക്കുന്ന മലകളിലാണ് നീലക്കുറിഞ്ഞി പീലിവിരിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണമുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അധികം ആളുകൾ കുരിശു മലയിലേക്കെത്തുന്നില്ല.
സമുദ്ര നിരപ്പിൽ നിന്നും 3800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുരിശുമലയിലെ പ്രഭാത കാഴ്ചകളും സുന്ദരമാണ്. കോടമഞ്ഞ് മാറി തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ കൊടികുത്തി മുതൽ കുട്ടിക്കാനംവരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കെകെ റോഡും പാഞ്ചാലിമേടും വാഗമണ്‍ കുരിശുമലയും പരുന്തുംപാറയും ഏന്തയാർ, മുണ്ടക്കയം. കാഞ്ഞിരപ്പള്ളി, പൊൻകുന്നം തുടങ്ങിയ ചെറുപട്ടണങ്ങളുടെ വിദൂര ദൃശ്യവും ഇവിടെ കാണാം.
മഹാരാഷ്ട്രയില്‍നിന്ന് ഒരു വാഹനം കേരളത്തിലെത്താന്‍ എത്ര സമയം വേണം? പരമാവധി രണ്ടു ദിവസം. എന്നാല്‍ താനെയിലെ അംബര്‍നാഥില്‍നിന്ന് പുറപ്പെട്ട ട്രെയിലർ തിരുവനന്തപുരം എത്തിയത് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ്. 74 ചക്രങ്ങളുള്ള വാഹനം ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും ഒരു ദിവസം വേണം.
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വി.എസ്.എസ്.സി) ഹൊറിസോണ്ടല്‍ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ സംവിധാനവുമായാണ് ഈ കൂറ്റന്‍ വാഹനം എത്തിയത്. അംബര്‍നാഥിലെ യുണീക് ഇന്‍പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്ണാണു ഭാരം. 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വി.എസ്.എസ്.സിയിലെത്തിക്കാന്‍ കരാറെടുത്തത്.
ദേശീയപാതയിലൂടെ മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പിന്നിട്ട് രണ്ടാഴ്ച മുന്‍പാണ് ട്രെയിലർ കേരളത്തിന്റെ അതിര്‍ത്തിയിലെത്തിയത്. അംബര്‍നാഥില്‍നിന്ന് നാസിക് വഴി ആന്ധ്രാ പ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്‌നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു സഞ്ചാരം. ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാല്‍ രാത്രിയും അതിരാവിലെയുമായാണു വാഹനം ഓടുന്നത്. ഈ മാസം രണ്ടിനു തിരുവനന്തപുരം ജില്ലയിലെത്തിയ വാഹനം ദിവസം പരമാവധി അഞ്ച്-ആറ് കിലോ മീറ്ററാണു സഞ്ചരിക്കുന്നത്.
വോള്‍വോ 450 എന്ന 10 ചക്ര ട്രക്ക് വലിക്കുന്ന ട്രെയിലറിലാണു യന്ത്രം കൊണ്ടുവരുന്നത്. 64 ചക്രമുള്ള ഈ ഫ്രെയിം യന്ത്രം കൊണ്ടുവരാനായി പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു. ട്രക്ക് ഫ്രെയിമിനു മുന്നിലും പിന്നിലും ഘടിപ്പിക്കാന്‍ കഴിയും. സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്നതാണ് ഫ്രെയിമിന്റെ ചക്രങ്ങള്‍. ലിവര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ചക്രങ്ങള്‍ തിരിച്ചാണ് വലിയ വളവുകള്‍ വാഹനം കടക്കുന്നത്. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണാണു ഭാരം.
വാഹനം സുഗമമായി കടന്നുപോകാന്‍ പൊലീസും വൈദ്യുതി ബോര്‍ഡും സജീവമായി സഹായത്തിനുണ്ട്. റോഡിനു കുറുകെയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റാന്‍ മാത്രം ദിവസം മൂന്ന്-നാല് മണിക്കൂറാണു വേണ്ടി വരുന്നത്.
വാഹനം കടന്നുപോരാന്‍ തമിഴ്‌നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയാസം നേരിട്ടെങ്കിലും കേരളത്തില്‍ വലിയ തടസങ്ങളുണ്ടായില്ലെന്ന് ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് സേഫ്റ്റി ഓഫീസര്‍ പറഞ്ഞു. കേരളത്തിലേക്കു കടക്കുമ്പോള്‍ മാര്‍ത്താണ്ഡം പാലമാണ് വാഹനസംഘത്തിനു വെല്ലുവിളിയായിരുന്നത്. വാഹനത്തിന്റെ ഭാരക്കൂടുതല്‍ കാരണം പാലം പൊളിഞ്ഞുവീഴുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവമുണ്ടായില്ല. വാഹനം കടന്നുപോകാനായി കളിയിക്കാവിള ചെക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു.
ലോജിസ്റ്റിക് കമ്പനിയുടെ 16 പേര്‍ ഉള്‍പ്പെടെ 32 പേരാണു വാഹനത്തിനൊപ്പമുള്ളത്. മുംബൈ, കൊല്‍ക്കത്ത സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 16 പേരാണ് ട്രക്കിന്റെ ഭാഗമായുള്ളത്. ജീവനക്കാര്‍ ഇടയ്ക്കിടെ മാറും.
കന്യാകുമാരിക്കു സമീപത്തുള്ള ശുചീന്ദ്രത്ത് ലോറി രണ്ടുമാസം നിര്‍ത്തിയിടേണ്ടി വന്നതാണ് കേരളത്തിലെത്താന്‍ വൈകിയത്. കോവിഡ് ഭീതി കാരണം ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ തിരിച്ചുപോയതാണ് ഇതിനു കാരണം.
ഇന്ന് 6.5 കിലോ മീറ്റര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുകയാണ്. നാളെ എട്ടു കിലോ മീറ്ററോളം സഞ്ചരിച്ച് വാഹനം യന്ത്രവുമായി ലക്ഷ്യസ്ഥാനമായ വട്ടിയൂര്‍ക്കാവ് വിഎസ്എസ്‌സ യില്‍ വൈകിട്ടോടെ എത്തും. തുടര്‍ന്ന് ഫ്രെയിം ഉപേക്ഷിച്ച് ട്രെയിലറുമായി ജീവനക്കാര്‍ മടങ്ങും.
കുട്ടിക്കാലത്ത് പലതരം പീഡനങ്ങൾ അനുഭവിച്ചാകും പലരും വളരുന്നത്. എന്നാൽ അന്ന് അതെന്താണെന്ന് പോലും അറിയാൻ കഴിയില്ല. പിന്നീടാകും പലരും താൻ അനുഭവിച്ചത് എത്രമാത്രം ഗൗരവകരമായ പീഡനമാണെന്ന് തിരിച്ചറിയുക. ഇവിടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലായി അവുഭവിച്ച ക്രൂരപീഡനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ യുവതി.
യുവതിയുടെ കുറിപ്പ്:
ശരീരത്തിൽ അനുഭവപ്പെട്ട അയാളുടെ ഭാരമാണ് എന്നെ ഉണർത്തിയത്. അന്ന് എനിക്ക് 8 വയസ്സായിരുന്നു. മറ്റ് ബന്ധുക്കൾ ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോൾ, ഞാൻ ഉറങ്ങിക്കിടന്ന വീട്ടിലേക്ക് അയാൾ അതിക്രമിച്ചു കയറി. ഞാൻ കണ്ണുതുറന്നപ്പോൾ അയാൾ എന്റെ മുകളിലായിരുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്‍ില്ല. ഞാൻ കഉണ്ു തുറന്നു നോക്കിയപ്പോഴാണ് അത് എന്റെ 35 വയസ്സുള്ള അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. ഞാൻ അപ്പോഴേക്ക് മരവിച്ച് പോയിരുന്നു.
അയാൾ പുറത്തേക്ക് ഓടി. മൂത്രമൊഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് വളരെയധികം വേദന അനുഭവപ്പെട്ടു. രക്തസ്രാവം ഉണ്ടായി.
ഞാൻ എന്റെ ശരീരം വൃത്തിയാക്കി വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷേ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ പറ്റിയല്ല. ഞാൻ ആരോടും ഇതേക്കുറിച്ച് സംസാരിച്ചില്ല; ഞാൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അതിനുശേഷം ഞാൻ അയാളെ കണ്ടിട്ടില്ല. പക്ഷേ ആ ആഘാതം അവിടെ അവസാനിച്ചില്ല. സ്കൂളിനുശേഷം, ഞാൻ ഉച്ചഭക്ഷണത്തിനായി ഒരു അയൽക്കാരന്റെ വീട്ടിൽ പോകും. ഒരിക്കൽ, അവന്റെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ, അവൻ തന്റെ സുഹൃത്തുക്കളെ വിളിച്ചു. എന്റെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തു. ഇത് 4 മാസങ്ങളോളം തുടർന്നു. ഒരാൾ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.
എന്റെ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഉറക്കെ നിലവിളിച്ചതോടെ അവര്‍ ഓടി രക്ഷപ്പെട്ടു. തുറന്നു പറഞ്ഞാല്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതി ഞാന്‍ ആരോടും ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. കുറച്ചു കാലത്തേക്ക് വിഷാദവും ഭയവും എന്നെ നിരന്തരം വേട്ടയാടി. രാത്രികളെ ഞാന്‍ ഭയന്നു. ഹൃദയമിടിപ്പു കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പുകവലിയും മദ്യപാനവും ശീലമാക്കേണ്ടി വന്നു. ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായിരുന്നില്ല. പതിനേഴാം വയസ്സുവരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു. മദ്യപാനം എന്റെ മാറിടത്തില്‍ ഒരു മുഴ വളരുന്നതിന് ഇടയാക്കി. അന്നുമുതലാണ് രക്ഷിതാക്കള്‍ എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.
ചിലസമയങ്ങളില്‍ ഞാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. പക്ഷേ, അവളോടും എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ഞാന്‍ ജോലിക്കു പോയി. അവിടത്തെ സിഇഒ എന്നോട് മോശമായി പെരുമാറിയപ്പോള്‍ അയാളെ തള്ളിമാറ്റി ഞാന്‍ രക്ഷപ്പെട്ടു. അത് ഒരു തിരിച്ചറിവായിരുന്നു. ഈ മൃഗങ്ങളെ ഓര്‍ത്ത് ഇനി കരയില്ലെന്നും വിഷാദത്തില്‍ വീണു പോകില്ലെന്നും ഞാന്‍ തീരുമാനിച്ചു. ഓരോന്നായി തിരികെ പിടിച്ചു തുടങ്ങി. എഴുത്ത്, വായന, പാചകം അങ്ങനെ മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങി. ഇപ്പോള്‍ എനിക്ക് 18 വയസ്സുണ്ട്. ഒരു തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എനിക്കുമാത്രമല്ല, പലര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും. ഭയപ്പെടാതെ ധൈര്യമായി കാര്യങ്ങള്‍ തുറന്നു പറയണം. കാരണം നമ്മള്‍ തന്നെയാണ് നമ്മളെ തിരിച്ചു പിടിക്കേണ്ടത്.
ഒരു മാസത്തിനു ശേഷം കുഞ്ഞ് എല്‍വിനെ കണ്ടതിന്റെ സന്തോഷത്തിലാണ്
എല്‍ദോസും ഷീനയും, എന്നാല്‍ തൊട്ടപ്പുറത്ത് കണ്ണീര്‍ തുടയ്ക്കുകയാണ് ഡോക്ടര്‍ മേരി അനിത. കുഞ്ഞനുജനെ വിട്ടുപിരിയുന്ന സങ്കടമുണ്ട് നിമ്രോദിനും മനാശെയ്ക്കും മൗഷ്മി ഇസെബെലയ്ക്കും.
കഴിഞ്ഞ ഒരുമാസമായി ഈ ഡോക്ടറമ്മയായിരുന്നു എല്‍വിന്റെ അമ്മ. ‘ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഈശ്വരന്‍ ഏല്‍പിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമുണ്ട്. എന്നാലും സങ്കടം എന്നു പറഞ്ഞാല്‍ പോരാ, സഹിക്കാനാവാത്തത്ര സങ്കടമുണ്ട്’ ഡോ. മേരി അനിത പറയുന്നു.
മാതാപിതാക്കളുടെ കോവിഡ് ഫലം പോസിറ്റീവ് ആകുകയും ആറു മാസം മാത്രം പ്രായമായ മകന്‍ നെഗറ്റിവ് ആകുകയും ചെയ്തതിനെ തുടര്‍ന്ന് ആരു നോക്കാനില്ലാത്ത കുഞ്ഞിന് കഴിഞ്ഞ ഒരു മാസമായി അമ്മയായി മാറുകയായിരുന്നു ഡോക്ടര്‍ മേരി അനിത. ഒരു മാസമായി മേരി അനിത, സ്വന്തം കുടുംബത്തില്‍ നിന്ന് അകന്ന് കുഞ്ഞിനോടൊപ്പം ക്വാറന്റിനിലായിരുന്നു.
ഹരിയാനയിലെ ആശുപത്രിയില്‍ നഴ്‌സിങ് ജോലിയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ ഷീനയ്ക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവാകുകയും ആറു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു.
കോവിഡ് പോസിറ്റീവായ ആളുകളുടെ വാര്‍ഡില്‍ എങ്ങനെ കുഞ്ഞിനെ താമസിപ്പിക്കും? മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞിനെ ആരെ ഏല്‍പിക്കും? പെരുമ്പാവൂരിലെ വീട്ടിലുള്ളതു പിതാവിന്റെ മുത്തശ്ശിയും രോഗിയായ മുത്തച്ഛനും മാത്രം. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും അധികൃതരും കുഴങ്ങി. ശിശുക്ഷേമ സമിതി മുന്‍പാകെ പ്രശ്‌നമെത്തി.
ഒടുവില്‍, അന്വേഷണം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അനിതയിലെത്തി. ഇത്തരം കുട്ടികള്‍ക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘ജ്യോതി’ എന്ന പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ അനിത ആ ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭര്‍ത്താവും 3 മക്കളും പിന്തുണച്ചു.
അങ്ങനെ ഉണ്ണിക്കൊപ്പം അനിത കഴിഞ്ഞ 15ന് ക്വാറന്റീനില്‍ പ്രവേശിച്ചു. 19നു കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവ്. കഴിഞ്ഞ 21-ാം തിയതി വരെ ഞാനും ഉണ്ണിയും കളമശ്ശേരി മെഡിക്കല്‍ കോളെജിലായിരുന്നു. കുഞ്ഞിന്റെ ഫലം നെഗറ്റീവായതോടെ 23-ന് രാത്രി ഫ്‌ളാറ്റിലേക്ക് വരുകയായിരുന്നു.
എറണാകുളത്തെ ഞങ്ങളുടെ ഫ്‌ലാറ്റിലെ തന്നെ മറ്റൊരു ബ്ലോക്കിലാണ് ഉണ്ണിയ്‌ക്കൊപ്പം ഞാനും ക്വാറന്റൈനില്‍ കഴിഞ്ഞത്. ആദ്യത്തെ ദിവസമൊക്കെ അവന്‍ കരച്ചിലും ബഹളവുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ ഞാനുമായി അവന്‍ സൗഹൃദമായി.
ഭര്‍ത്താവിന്റെയും മക്കളുടെയും പിന്തുണ കൊണ്ടാണെനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സാധിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അഞ്ചാംക്ലാസ്സുകാരി മിവ്ഷ്മി ഇസബെല്ലിന് പുറമെ 12-ല്‍ പഠിക്കുന്ന നിംരോധും എഴാം ക്ലാസ്സുകാരന്‍ മനാസെയുമാണ് ഡോ. മേരിയുടെ മക്കള്‍. അഡ്വ.സാബുവാണ് ഭര്‍ത്താവ്.
വൈറ്റിലയിലെ അനിതയുടെ ഫ്‌ലാറ്റില്‍വച്ചായിരുന്നു എല്‍വിനെ അവന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. മനസ് പറിച്ചു നല്‍കുന്ന സങ്കടത്തിലാണ് കുഞ്ഞിനെ കൈമാറിയതെന്ന് ഡോ.മേരി അനിത പറയുന്നു. ‘മക്കള്‍ക്കും സങ്കടമായി. അവനും വലിയ സങ്കടമായിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം പോയിട്ടും കളിചിരികളൊന്നുമില്ലെന്നാണ് അറിഞ്ഞത്. അപരിചിത സ്ഥലത്തെത്തിയ പോലെ.
ഇന്നു വൈകിട്ട് നമുക്ക് അവനെ കാണാന്‍ പോയാലോ എന്ന് മക്കള്‍ പറഞ്ഞപ്പോള്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു… മേരി അനിത പറയുന്നു.
ഡോക്ടര്‍ മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ. അനിതയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹജീവികളോട് കാണിക്കുന്ന നിസ്വാര്‍ഥമായ സ്‌നേഹത്തിനും ത്യാഗത്തിനും ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയിലൂടെ നമ്മള്‍ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യന്റേയും ജീവന്‍ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്‌നേഹമാണ്.
ആ സ്‌നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ തീര്‍ത്തത്. അമ്മയും അച്ഛനും ക്വാറന്റൈനില്‍ പോകേണ്ടി വന്ന സാഹചര്യത്തില്‍ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിന്റെ സംരക്ഷണ ചുമതല അവര്‍ നിര്‍വഹിക്കുകയും ചെയ്തു. നിസ്വാര്‍ഥമായ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.
“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.
“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.
ഏറെ ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന പല ചിത്രങ്ങളും ട്രോളുകള്‍ക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രത്തിനു താഴെ ട്രോളുകളുടെ പെരുമഴയാണ്. അതില്‍ വിമര്‍ശനങ്ങളുമായി എത്തിയവരില്‍ കൂടുതലും മലയാളികളാണ്. മലയാളത്തിലാണ് പലരും സല്‍മാന്‍ ഖാന്റെ പോസ്റ്റിനു താഴെ കമന്റുകള്‍ പറഞ്ഞിരിക്കുന്നത്.
ദേഹം മുഴുവന്‍ ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എല്ലാ കര്‍ഷകര്‍ക്കും ആദരം’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് മലയാളികളായ പലരും ഈ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടന്‍ തന്നെ, മുട്ടിലെഴഞ്ഞ് എവിടെ പോയി, എന്തൊരു പ്രഹസനമാണ് സജീ…തുടങ്ങി നിരവധി മലയാളം കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഈ ചിത്രത്തെ അടിസ്ഥാനമാക്കി മലയാളികള്‍ ചില ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
മഴവെള്ളത്തില്‍ മതിമറന്നുല്ലസിക്കുന്ന മഞ്ഞ തവളകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ നര്‍സിംഗ്പൂരില്‍ നിന്നുമുള്ളതാണ് വീഡിയോ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കശ്വാനാണ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ കണ്ടവരില്‍ പലരും കൂട്ടത്തോടെ മഞ്ഞ തവളകളെ കണ്ടതിന്റെ അത്ഭുതത്തിലാണ്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ മഞ്ഞ നിറത്തിലുള്ള തവളകളല്ല. മണ്‍സൂണ്‍ കാലങ്ങളില്‍ മാത്രം ഇണയെ ആകര്‍ഷിക്കാനാണ് ഇവയ്ക്ക് മഞ്ഞ നിറം ലഭിക്കുന്നത്.
കാഴ്ചയിലുള്ള അത്ഭുതം കൊണ്ട തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഒന്നര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.