വിദ്യാർഥികളുടെ മുന്നിൽ തലകുനിച്ച് അവരുടെ കാല് പിടിച്ച് ഒരു അധ്യാപകൻ. സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് അധ്യാപകൻ എബിവിപി പ്രവർത്തകരുടെ കാല് പിടിക്കുന്ന ദൃശ്യങ്ങൾ. മധ്യപ്രദേശിലെ മണ്ട്സൂര്‍ ജില്ലയിലെ കോളേജിലാണ് സംഭവം.
മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്‌തയാണ് ബഹളം വച്ച എബിവിപി പ്രവർത്തകരുടെ കാല് പിടിച്ചത്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ക്ലാസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. അധ്യാപകനെ ദേശദ്രോഹി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പ്രൊഫസര്‍ അസാധാരണമായ രീതിയിൽ തിരിച്ച് പ്രതികരിച്ചത്.
പിന്നീട് ക്ലാസില്‍ നിന്ന് ഇറങ്ങി വന്ന പ്രൊഫസര്‍ ബഹളം വച്ച പ്രവർത്തകരായ വിദ്യാർഥികളുടെ കാല് പിടിക്കുകയായിരുന്നു. അധ്യാപകന്റെ അപ്രതീക്ഷിത നീക്കത്തിൽ വിദ്യാർഥികളും പകച്ചുപോയി. കാല് പിടിക്കാൻ അധ്യാപകൻ എത്തിയതോെട വിദ്യാർഥികൾ ഒാടിമാറി. ഒടുവില്‍ ഒരു മുതിര്‍ന്ന അധ്യാപകന്‍ വന്ന് തടയുന്നത് വരെ ദിനേശ് ഗുപ്ത കാലുപിടിക്കല്‍ തുടർന്നു. ‘പഠിപ്പിക്കുകയെന്ന തെറ്റാണ് താൻ ചെയ്തതെന്ന്’ ഇൗ അധ്യാപകൻ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.
‘അവര്‍ വിദ്യാര്‍ത്ഥികളല്ല, രാഷ്ട്രീയക്കാരാണ്. അവര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ മുന്നില്‍ തല കുനിച്ചത്. വിദ്യാര്‍ഥികള്‍ പഠിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുകയും വേണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റ് നടപടികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ലെന്ന് അധ്യാപകൻ പിന്നീട് പ്രതികരിച്ചു.
ജനങ്ങളുടെ പ്രിയങ്കരനായ കോഴിക്കോടിന്റെ പഴയ ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ ഐ.എ.എസ് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം പ്രശാന്ത് നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയര്‍ങ് ലോസ് എന്ന അപൂർവ രോഗമാണ് പ്രശാന്ത് നായര്‍ക്ക്. രോഗം അപൂര്‍വമാണ്. നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പലവിധ പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങ്ങും കഴിഞ്ഞെന്നും ഇപ്പോള്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
“കുറച്ചു ദിവസമായി പലരും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ജീവിതം എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു” പ്രശാന്ത് നായര്‍ ഐ. എ. എസ് കുറിച്ചു.
ഒപ്പം മകള്‍ തന്റെ ചിത്രം പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ‘കളക്ടര്‍ബ്രോ’ മറന്നില്ല. മകള്‍ അമ്മുവാണു ആശുപത്രിക്കിടക്കയിലുള്ള പ്രശാന്തിന്റെ ചിത്രം എടുത്തത്. മകള്‍ നന്നായി ഫോട്ടോയെടുത്തു. രോഗിയുടെ അയ്യോ പാവം ലുക്ക് ഫോട്ടോയില്‍ കിട്ടിയിട്ടുണ്ടെന്നും കളകടര്‍ ബ്രോ കുറിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് യുവാക്കളുടെ കൈയടി നേടിയ നടപ്പാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ക്ക് കളക്ടര്‍ ബ്രോ എന്ന പേരു ലഭിച്ചത്.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നതും രണ്ടുവയസ്സുള്ള മകൾ തേജസ്വിനി മരണപ്പെടുന്നതും. അക്ഷരാർത്ഥത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കരും കുടുംബവും യാത്രചെയ്ത വാഹനം അപകടത്തിപ്പെട്ടുവെന്ന വാർത്ത ആരാധകരെയും,സുഹൃത്തുക്കളെയും ഞെട്ടിച്ചു. പലരും തങ്ങളുടെ ദുഃഖവും പ്രാര്‍ഥനകളും ഫേസ്ബുക്കില്‍ പങ്കുവെച്ചു.
കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍ എന്നായിരുന്നു ആര്‍.ജെ ഫിറോസ് ബാലഭാസ്‌ക്കറിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്.
തേജസ്വിനിയുടെ വിയോഗത്തിൽ ആര്‍.ജെ ഫിറോസ് ഫേസ്ബുക്കിൽ പങ്കുവച്ചത് ഇങ്ങനെ…
കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു!റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍. ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത്! വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടന്‍ സ്‌പൈനല്‍ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും, എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ!
സര്ജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട്.ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു. ഡാ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
ആകെ സങ്കടം, ആധി.
എത്രയും വേഗം ഭേദമാകട്ടെ
മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാന്‍ പാകത്തില്‍, പൊളിഞ്ഞ ഷെഡിന് മീതേ വലിച്ചു കെട്ടാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരാമോ എന്നാണ് ആ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്. പക്ഷേ ആ വേദന തുളുമ്പിയ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കൂട്ടായ്മ പകരം നല്‍കിയത് അടച്ചുറപ്പുള്ള ഒരു വീട്, അതും വെറും പതിനാറു ദിവസം കൊണ്ട്. തലചായ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന ചോരുന്ന കൂരയും പ്രളയം കൊണ്ടുപോയതോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസമാക്കിയ രമയാണ് ഒരു കൂട്ടം സുമനസ്സുകളുടെ സ്‌നേഹക്കരുതലില്‍ സുരക്ഷിതയായത്.
പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ 63 കാരി രമ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട്, ഒരു കൊച്ചു ഷെഡിലായിരുന്നു താമസം. പ്രളയത്തില്‍ ആ ഷെഡ് തകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ യുവാക്കളോടാണ് രമ തന്റെ ആവശ്യം പറഞ്ഞത്. രമയുടെ ദുരിതം മനസിലാക്കിയ യുവാക്കള്‍ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ വീടൊരുക്കാനുള്ള രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നല്‍കിയത്. വീടിനകം ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്.
ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എം.എല്‍.എയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു. ഹോം ചലഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിര്‍മാണത്തിനായി രമ കൈമാറി. മറ്റൊരാള്‍ക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.
റാന്നി വടശ്ശേരിക്കര സ്വദേശി കപില്‍ ആണ് ഇന്ന് ഇടുക്കി കാരുടെ ദൈവപുരുഷന്‍. മദ്യ ലഹരിയില്‍ ഡ്രൈവറുടെ അഭ്യാസത്തില്‍ വളഞ്ഞ് പുളഞ്ഞ് എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിഞ്ഞ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ച ആ ജെസിബി ഡ്രൈവര്‍ ആണ് കപില്‍. കപിലിന്റെ ധീരതയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
ജീവിതം അവസാനിച്ചു എന്ന കരുതിയടത്ത് നിന്നും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചു വന്ന പലരും കണ്ണീര്‍ ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കിയാണ് കപിലിനോടുള്ള നന്ദി അറിയിച്ചത്. ഈ സംഭവത്തെക്കുറിച്ച് കപിലിന്റെ സുഹൃത്തായ ജോര്‍ജ്ജ് മാത്യു ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അപ്പോള്‍ സമയം 4 മണിയോടെ അടുത്തിരുന്നു , എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍നിന്നും വേര്‍പെട്ട ട്ണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍.
വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി.
തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു.
വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്.
അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്‍ത്ത നാദവും
പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി..
വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന്‍ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കി കപിലിനോട് നന്ദി അറിയിച്ചു.
ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുമ്പിലെ രണ്ടുപേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ അടിക്കാന്‍ തികയാതെ വരുമായിരുന്നു. ചാനലുകള്‍ പതിവ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയില്‍ നിന്നു ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു.
ദൈവം അയച്ച ഒരു ദൂതന്‍ അവിടെ ഇല്ലായിരുന്നുഎങ്കില്‍. ഒരു ഫോട്ടോ ഞാന്‍ ചോദിച്ചപ്പോള്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ പോലും മാറ്റിയ, പ്രവര്‍ത്തിയില്‍ മാത്രം വിശ്വസിക്കുന്ന ശ്രീ കപില്‍.
ഇത് തന്നില്‍ അര്‍പ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തില്‍നിന്നു നുള്ളിഎടുത്ത റോസാപ്പൂക്കള്‍ സ്‌നേഹം എന്ന ചരടില്‍ കോര്‍ത്ത് നമുക്ക് അണിയിക്കാം.
ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്
ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനോട് ചോദിക്കാന്‍ സാധ്യതയുള്ള 10 ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ടെന്ന ഫേസ്ബുക്‌പോസ്റ്റുമായി സുനിത ദേവദാസ് രംഗത്ത് എത്തിയിരിക്കുന്നത്. പരിഹാസരൂപേണയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 10 ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
ഫ്രാങ്കോ മുളക്കലിനോട് പോലീസ് ചോദിയ്ക്കാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ട് –
1 . പിതാവേ 10 കല്‍പ്പനകള്‍ ഏതൊക്കെയാണ്?
2 . ഏഴാമത്തെ കല്പനയെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?
3. യാത്രയൊക്കെ സുഖമായിരുന്നോ?
4 . കഴിക്കാന്‍ പുട്ടും കടലയും മതിയോ?
5 . ചായയില്‍ പഞ്ചസാര ഇടണോ?
6 . “നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്ക്കും എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ” അതൊന്നു വിശദീകരിക്കാമോ?
7 . “അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു. ” എന്നത് എങ്ങനെ നേരിടാനാണ് ഉദ്ദേശം?
8 . ഉച്ചക്ക് കഴിക്കാന്‍ ബിരിയാണി മതിയോ?
9 . ഊണ് കഴിഞ്ഞാല്‍ ഒരുറക്കം പതിവുണ്ടോ?
10 . പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിച്ച് കൂടെ ?
ഒടുവില്‍ “ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു. ” എന്നും പറഞ്ഞു ബിഷപ്പിനെ യാത്രയാക്കി. എന്നാണ് സുനിത ദേവദാസിന്റെ ഫേസ്ബുക് പോസ്റ്റ്.
ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം.
രാത്രികാലങ്ങളില്‍ കുട്ടികളെ ഓണ്‍ലൈനില്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന ചില സ്ട്രാറ്റജികളുടെ ഭാഗമാണ് മിക്ക നോട്ടിഫിക്കേഷനുകളും ഓട്ടോ പ്ലേയുമെല്ലാമെന്ന് എലിസബത്ത് ഡെന്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ട്രാറ്റജികളെയായിരിക്കും പുതിയ ഭേദഗതി ലക്ഷ്യം വെക്കുകയെന്നും എലിസബത്ത് ഡെന്‍ഹാം വിശദീകരിച്ചു. സ്‌കൂള്‍ ദിവസങ്ങളിലെ രാത്രി സമയങ്ങളില്‍ കുട്ടികളുടെ ഉറക്കമോ പഠനമോ നഷ്ടപ്പെടുത്തിക്കൊണ്ട് വരുന്ന എല്ലാവിധ സന്ദേശങ്ങളും അറിയിപ്പുകളും നിരോധിക്കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശം. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമം തെറ്റിച്ചാല്‍ വന്‍തുക പിഴയൊടുക്കേണ്ടതായി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.
കുട്ടികളെ ഓണ്‍ലൈനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെക്കുറിച്ചായിരിക്കും താന്‍ കൂടുതല്‍ വിശകലനത്തിന് ശ്രമിക്കുകയെന്ന് എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമായും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുട്ടികളുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ കൂടിയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
ഫോണിലൂടെ സോഷ്യൽ ലോകത്ത് വൈറലായ ഷിബുലാൽജിയ്ക്ക് ഫോണിലൂടെ ലഭിച്ച ഭീഷണിയാണിത്. ഇൗ ഒാഡിയോ ക്ലിപ്പ് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഇതൊരു മുന്നറിയിപ്പായിട്ടൊന്നും കരുതേണ്ട. പക്ഷേ തന്റെ മുഹമ്മയിലുള്ള വീടുൾപ്പെടെ നിന്റെ ജാതി, നിന്റെ ഭാര്യയുടെ ജാതി എല്ലാം ഞങ്ങൾ സ്കെച്ച് ചെയ്തു കഴിഞ്ഞു. നിന്റെ ജോലി സംബന്ധിച്ച് എല്ലാം വിവരങ്ങളും ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു. നിന്റെ ജോലി മൂന്നു ദിവസത്തിനുള്ളിൽ തെറിപ്പിക്കും. അതിനുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. നിന്റെ കളി നിർത്തിക്കോ നീ സംഘി ചമഞ്ഞിട്ട് സംഘപരിവാറിനെയും ബിജെപിയെയും തേയ്ക്കുന്നത് ആർക്കും മനസിലാകില്ലെന്ന് കരുതിയോ? നിന്റെ കളി തീർത്തുതരാം..’
പെട്രോൾ വില വർധനയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് സംഘപരിവാർ ഇയാൾക്കെതിരെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഫോണിൽ വിളിച്ചുള്ള വധഭീഷണി. കുടുംബത്തിനെ അടക്കം കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
വധഭീഷണി മുഴക്കിയ സംഘപരിവാർ പ്രവർത്തകൻ പക്ഷേ തന്റെ വീടും സ്ഥലവും തെറ്റായി പറഞ്ഞതായും ഇയാൾ വിഡിയോയിൽ പറയുന്നു. നിന്നെ ഞങ്ങൾ സ്കെച്ച് ചെയ്തു കഴിഞ്ഞു എന്നായിരുന്നു ഇയാളുടെ ഭീഷണി. മുഹമ്മയിലുള്ള നിന്റെ വീട് ഞാൻ തകർത്തിരിക്കും എന്നായിരുന്നു ഭീഷണി. എന്നാൽ പേരിനൊപ്പം തന്നെ തകഴി എന്ന സ്ഥലപേര് ചേർത്തിട്ടും അതുപോലും മനസിലാക്കാതെയാണ് സംഘപരിവാർ തന്നെ സ്കെച്ച് ചെയ്യുന്നതെന്നും ഷിബുലാൽജി പരിഹസിക്കുന്നു. ജാതീയമായും ഇവർ അപഹസിക്കുന്നതായി ഇയാൾ ചൂണ്ടിക്കാട്ടുന്നു. ഭീഷണിമുഴക്കിയ വ്യക്തിയുടെ ഫെയ്സ്ബുക്കിന്റെ സ്ക്രീൻഷോട്ടും ഇയാൾ പങ്കുവച്ചിട്ടുണ്ട്.
പെട്രോൾ വിലക്കൂടുതലിനെതിരെയുളള ട്രോൾ വിഡിയോയാണ് ഷിബുലാൽജിയെ പ്രശസ്തനാക്കിയത്. വെറും 10 പൈസയോ 15 പൈസയോ മാക്സിമം പോയി കഴിഞ്ഞാൽ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയിൽ ഷിബുലാൽജി വിശദീകരിച്ചിരുന്നു . ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവർക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോൾ ഇത്രയ്ക്കും ബഹളം വയ്ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ പറയുകയും ചെയ്തിട്ടുണ്ട്. 30 പൈസ വച്ച് കൂടുമ്പോൾ അത് കൊടുക്കാൻ കയ്യിൽ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങൾക്ക് മനസിലാകുന്നില്ലെന്നും വിഡിയോയിൽ ഷിബുലാൽ പരിഹസിച്ചിരുന്നു.
പെട്രോൾ വില വർധനയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടി.സീരിയസ് വിഡിയോ ആണെന്ന് കരുതി ഷിബുലാലിനെ ചീത്തവിളിച്ചവരും കാര്യമറിഞ്ഞതോടെ പൊട്ടിച്ചിരിച്ചു. ഒറ്റ ട്രോൾ കൊണ്ടൊന്നും ഷിബുലാൽ അവസാനിപ്പിച്ച മട്ടില്ല. ഉടൻ വന്നു മാരക ഐറ്റം. സംഘപരിവാർ സംഘടനകള്‍ മാപ്പുപറച്ചിലിൽ കേമൻമാരാണെന്ന ശത്രുപക്ഷക്കാരുടെ പതിവു പല്ലവി ഏറ്റെടുത്താണ് ഷിബുലാൽജിയുടെ രണ്ടാമത്തെ വിഡിയോ. ക്ലാസ് സ്റ്റെലിൽ മാപ്പു പറച്ചിൽ. ഷിബുലാൽജിയുടെ മാപ്പുപറച്ചിൽ വിഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വിജയ്മല്യ വിഷയത്തിൽ വേറിട്ട ഭാഷ്യവുമായി ഷിബുലാൽജി രംഗത്തു വന്നത്.
അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.
മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.
പ്രളയ ശേഷം കേരളത്തിൽ ഒരേ സമയം പേടിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒട്ടേറെ വികൃതികൾ നമ്മൾ പ്രകൃതിൽ പലതരത്തിൽ മാറ്റങ്ങൾ കാണുന്നുണ്ട്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ കോഴിക്കോട് നഗരത്തോട് ചേർന്ന സ്ഥലത്ത് ഉറുമ്പുകൾ ചത്ത് വീഴുന്നതും, മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്ത് പടിയിലെ ഒരേക്കര്‍ പറമ്പ് നാലു മീറ്ററോളം താഴ്ന്ന് പോയതുമൊക്കെ ആശങ്ക സൃഷ്ടിക്കുന്ന വാർത്തകൾ തന്നെയാണ്.
ഇതിനിടയിൽ കടലിന്റെ ഒരു വശം പിളർന്ന് പുതിയ പാത രൂപപ്പെട്ടെന്ന് കേട്ടാലോ? ഇതൊക്കെ പിള്ളേർ വാട്സ്സാപ്പിലും ഫേസ് ബുക്കിലും ഒക്കെ വെറുതെ തട്ടിവിടുന്നത് എന്നായിരിക്കും ആദ്യം കേൾക്കുമ്പോള്‍ ഓർമ്മിക്കുക. എന്നാൽ സംഗതി സത്യമാണെന്ന് അറിയുമ്പോഴോ? അതും നമ്മുടെ നാട്ടിൽ!!! കാര്യം ശരിയാണ്. കടലിന്റെ ഒരു വശം പിളർന്ന് ഒരു പുതിയ പാത തന്നെ രൂപപ്പെട്ടിരിക്കുയാണ്.
മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് സമീപമുള്ള ഫിഷിങ് ഹാർബറിനോട് ചേർന്നുള്ള കടലിലാണ് ഈ സംഭവം നടക്കുന്നത്. വളരെ വിചിത്രമായ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കടലിന്റെ ഒരു വശം രണ്ടായി പിളർന്ന് ഒരു വഴി തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ഇരുവശത്തു നിന്നും തിരമാലകൾ ഇവിടെ വന്നെത്തി കൂട്ടിമുട്ടി തിരികെ പിൻവാങ്ങുന്ന കാഴ്ച ഇവിടെ കാണാനാവും. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളമാണ് കടൽ രണ്ടായി പിളർന്നിരിക്കുന്നത്.
ആ വാർത്ത കേട്ടറിഞ്ഞ് ഒട്ടേറെ ആളുകളാണ് ഈ പ്രതിഭാസം കാണാനായി എത്തുന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും ഈ സ്ഥലം കടലെടുക്കാം എന്നുള്ളതുകൊണ്ട് അധികം ദൂരത്തേയ്ക്ക് ആരും പോകാറില്ല.