മഹാപ്രളയത്തിൽ കേരളം മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതൽ എല്ലാവരും കണ്ടത്. പ്രളയവാർത്തകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളായും അല്ലാതെയും ചർച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിയുടെ വിഷുഫലം.
വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.
വിഷുഫല വിമർശനങ്ങളെക്കുറിച്ച് കാണിപ്പയ്യൂർ പ്രമുഖ മാധ്യമത്തിനോട് വിശദീകരിച്ചു
38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് ഞാൻ. ഇത്തരം ഒരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എന്നാൽ എനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി. മനുഷ്യനാകുമ്പോൾ തെറ്റുകൾ സ്വാഭാവികമല്ലെ? ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോൾ. എനിക്ക് അബദ്ധം പറ്റി. അങ്ങനെ കരുതിയാൽ മതി.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയരെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ച യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മസ്ക്കറ്റിലെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണു പിരിച്ചുവിട്ടത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സാനിട്ടറി നാപ്കിന് ആവശ്യപ്പെട്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കീഴെയാണ് ഗര്‍ഭനിരോധന ഉറ കൂടി തരാം എന്ന രാഹുലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണുണ്ടായത്.
കമ്പനി വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ രാഹുല്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തില്‍ അല്ലാതായ സമയത്തായിരുന്നു കമന്റിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. ലുലു ഗ്രൂപ്പിന്റെയും ചെയര്മാന് യൂസഫലിയുടെയും ഫെയ്സ്ബുക്ക് പേജുകളില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര് കമന്റുമായി രംഗത്ത് എത്തിയിയിരുന്നു.
കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ തീര്‍ത്തും അപകീര്‍ത്തിപരമായ കമന്റാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള കുറിപ്പില്‍ അറിയിച്ചു.
അടുത്ത നാളിൽ ബ്രിട്ടനില്‍ നടത്തിയ ഒരു സർവ്വേയില്‍ 38 ശതമാനം പേരും തങ്ങള്‍ ഫോണ്‍ ആവശ്യത്തിലധികം ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ചവരാണ്. ബാക്കിയുള്ളവരില്‍ കുറേപ്പേര് ഫോണിന് അടിമകളാണെന്നു സമ്മതിക്കാന്‍ വൈഷമ്യം ഉള്ളവരാവണം. ഓരോ ദിവസവും ഫോണ്‍ നമ്മള് എത്രതവണ അണ്‍ലോക്ക് ചെയ്തിട്ടുണ്ടെന്ന കണക്കുനോക്കിയാല്‍ ചിലപ്പോള്‍ നമ്മള് തന്നെ അത്ഭുതപ്പെട്ടേക്കാം. ദിവസത്തില്‍ എത്രനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നുവെന്ന കണക്കുകളൊന്നും നമ്മള് പരിഗണിക്കാറേയില്ല.
എന്നാല്‍ നിങ്ങള്‍ ഫോണിന്റെ അടിമ എന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടായാലോ? അത്തരത്തിലൊരാള്‍ പണി പറ്റിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റഷ്യന്‍ റാപ്പറും കോടീശ്വരനുമായ ടിമാറ്റി അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിലെത്തിയതായിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂട്ടത്തില്‍ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
ഫോണില്‍ കളിച്ചു നിന്ന ടിമാറ്റിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ മകള്‍ കടലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐഫോണ്‍ എക്സാണ് കടലിലേക്ക് എറിഞ്ഞത്. മകളുടെ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വീഡിയോ ശ്രദ്ധ കിട്ടാനായി കെട്ടിച്ചമച്ചതാണെന്ന് ചിലര്‍ ആരോപിച്ചു.
1924ന് ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ഈ മാസം 9 മുതല്‍ 12 വരെ 37 ജീവന് നഷ്ടപ്പെട്ടു. കാലവര്‍ഷ കെടുതി എന്ന കേട്ടറിവിനേക്കാളും അതിന്റെ നേർകാഴ്ചയിലൂടെ ഇന്ന് കേരളം കടന്നുപോകുന്നത്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്ന വിത്യാസമില്ലാതെ എല്ലാവരെയും ഒന്നായി നില്ക്കാന് പഠിപ്പിക്കാന്‍ പ്രകൃതിക്കാകുമെന്ന് തെളിയിക്കപ്പെടുന്ന സമയങ്ങള്‍. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി 60000ത്തോളം ആളുകളാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ അത് 30000 ആയി ചുരുങ്ങിയതെയുള്ളൂ എന്ന് മാത്രം.
ഇവര്‍ക്ക് സഹായവുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനങ്ങള്‍ കൈകോര്‍ത്തിറിങ്ങിയിരിക്കുകയാണ്. വീട്ടില്‍ പോലും പോകാതെ ദുരിതബാധിത പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാണ്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയായിരുന്നു. അത്തരത്തില്‍ സ്വന്തം വിവാഹമടുത്തിട്ടും വീട്ടില്‍ പോകാതെ ദുരന്തമുഖത്ത് കര്‍മ്മനിരതയായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫെയ്സ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.
അഞ്ജലി രവി എന്ന പെണ്‍കുട്ടിയാണ് ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഞായറാഴ്ച അഞ്ജലിയുടെ വിവാഹമാണ്. വിവാഹ ഒരുക്കങ്ങളും മറ്റുമായി ഒരുപാട് കാര്യങ്ങളുള്ളപ്പോള്‍ അതൊന്നും വകവെയ്ക്കാതെ അഞ്ജലി ദുരന്തനിവാരണ ഏകോപന സെല്ലില്‍ ജോലി ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. ആവശ്യസമയത് ഉണർന്ന് പ്രവർത്തിക്കുന്ന ഈ പെൺകുട്ടി അർഹിക്കുന്ന അഭിനന്ദനം തന്നെ.
[ot-video][/ot-video]
മൊമേ അല്ല അതിനപ്പുറമുള്ള ഭീകരർ വന്നാലും മലയാളികളുടെ അടുത്ത് ഒരു വേലയും നടക്കില്ലെന്ന് ട്രോളർമാര്‍. മോമോയെ ട്രാോളിക്കൊല്ലുന്ന തകർപ്പന്‍ തമാശകൾ നവമാധ്യമങ്ങളിൽ കറങ്ങിനടക്കുകയാണ്.
ചാറ്റ് ചെയ്യാനെത്തുന്ന മോമോയോട് ഇതു മാമന്റെ പുതിയ ഗൾഫ് നമ്പറാണോ എന്ന് ഒരു വിരുതന്റെ ചോദ്യം. നമോയെ നേരിട്ടവർ മോമോയെയും നേരിടുമെന്ന് ചിലർ. ഫോണിൽ മോമോയുടെ മെസേജ് എത്തിയപ്പോൾ നമോ ആണെന്നു കരുതി അച്ഛാ ദിൻ എപ്പോൾ എത്തുമെന്നു വരെ ചോദിച്ചവരുണ്ടത്രേ.
ഗെയിം കളിക്കാൻ ചലഞ്ച് ചെയ്യാനെത്തുന്ന മോമോയോട് ഭക്ഷണം കഴിച്ചോയെന്ന് കുശലം ചോദിക്കുന്ന വിരുതനാണ് മറ്റൊരു ട്രോൾ താരം. ഇതെന്താ ഈ പ്രൊഫൈൽ ചിത്രം ഇങ്ങനെ എന്നും ഇവന് ചോദിക്കുന്നു. ഒടുവിൽ മലയാളികളുടെ പ്രതികരണം കണ്ട് അപമാനിച്ചതു മതിയെങ്കിൽ നിർത്തിക്കൂടേ എന്നു ചോദിക്കുന്ന നിസഹായനായ മോമോയെയും കാണാം.
മോമോ ഗെയിമുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പൂട്ടാൻ കേരളപൊലീസും രംഗത്തെത്തിയിട്ടുണ്ട്.
”മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും”.
എന്താണ് മോമോ?
ബ്ലൂ വെയിൽ പോലെ തന്നെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. വാട്സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണ് തുടക്കം. തുടർന്ന് ഈ കോണ്ടാക്ടിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്ന് സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.
ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണ് മോമോയുടെ ഐക്കൺ. മോമോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജൻറീനയിൽ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.
അതേസമയം ഉപഭോതാക്കളുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അതീവ തത്പരരാണെന്നും അജ്ഞാത സന്ദേശമെത്തിയാൽ തങ്ങളുമായും ബന്ധപ്പെടാമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു കഴിഞ്ഞു.
മദ്യപാനത്തിന് ശേഷം വിശന്നപ്പോൾ കോഴിയെ പച്ചയ്ക്ക് തിന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. യുവാവിന്റെ പ്രവൃത്തിയ്ക്ക് നേരിൽ കണ്ട മറ്റൊരാളാണ് ഇതിന്റെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സുഹൃത്തിനൊപ്പമിരുന്ന് മദ്യപിച്ച് ശേഷമായിരുന്നു ഇയാൾ കോഴിയെ ജീവനോടെ പച്ചയ്ക്ക് തിന്നത്.
യുജിസി നെറ്റ് പരീക്ഷയെന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ബാലികേറാമല തന്നെയാണ്. ഉറക്കമിളച്ചും കഠിനാദ്ധ്വാനം ചെയ്തുമൊക്കെ തന്നെയാണ് പല വിദ്യാര്‍ത്ഥികളും അദ്ധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുന്നത്. ഇക്കുറി നെറ്റ് വന്നപ്പോഴും നമ്മള് കേട്ടു. ഭഗീരഥ പ്രയത്നത്തിനൊടുവില്‍ നെറ്റ് നേടിയ കുറേ മിടുക്കന്മാരുടേയും മിടുക്കികളുടേയും കഥകള്‍. എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന വിദ്യാര്‍ത്ഥി.
ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി പി.എസ്.സി ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നും അനുപമ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.
അനുപമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്നലെ യുജിസി നെറ്റ് എക്സാമിന്റെ റിസല്‍ട്ട് വന്നു. ഫ്രണ്ട്ലിസ്റ്റില് ഉള്ള പലരുടെയും വിജയം അവര്‍ പോസ്റ്റിലൂടെ എക്സ്പ്രസ്സ് ചെയ്യുകയും അതിനു ഞാന്‍ വരവ് വക്കുകയും ചെയ്തു. എല്ലാര്ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കയ്പേറിയ ഒരു സത്യം വിജയികള്‍ക്കായി പങ്ക് വയ്ക്കുന്നു. Anupama m nath എന്ന എനിക്ക് english ലിറ്ററേച്ചറില്‍ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റില്‍ എത്തി നില്‍ക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ് മുതല്ക്കുള്ള സ്വപ്നം. പ്ലസ് ടു സയന്‍സ് എടുത്തു പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തു.
മഹാരാജാസില്‍ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജില്‍ തന്നെ ഭാവിയില്‍ പഠിപ്പിക്കുന്ന അനുപമ ടീച്ചര്‍ ആയിരുന്നു. കൂടെ ഉള്ള കൂട്ടുകാര്‍ പലരും മുപ്പതും, നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്മെന്റ് കോളേജുകളില്‍ കയറിപ്പറ്റിയപ്പോള്‍ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങള്‍ വാങ്ങി സീറ്റ് ഉറപ്പിച്ചിട്ട് നമ്മളെ ഇന്റര്‍വ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യന്‍ മാനേജ്മെന്റില്‍ ക്രിസ്ത്യാനിക്ക് ജോലി, മുസ്ലിം മാനേജ്മെന്റില്‍ മുസ്ലിമിന്.
ഹിന്ദുക്കള്‍ക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതല്‍ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂര്‍ കോളേജിലെ മാനേജ്മെന്റിന്റെ തലപ്പത്തെ ഒരാള്‍ എന്നെ രഹസ്യമായി മാറ്റിനിര്‍ത്തി പറഞ്ഞത് ഇങ്ങനെ ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ്, ഇപ്പോള്‍ ഏറ്റവും മുന്പില് നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘. 22വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ് ! അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി psc ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.
ഈ വര്‍ഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയിന്റ്മെന്റ് നടത്തി. എഴുന്നൂറു പേരോളം ഉള്ള ലിസ്റ്റില്‍ നിന്നാണെന്ന് ഓര്‍ക്കണം. എന്റെ റാങ്ക് 275. ഈ ലിസ്റ്റില്‍ നിന്നു 300 പേരെ എങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ ഫിനാന്‍സ് ഡിപ്പാര്‍ട്മെന്റ് സമ്മതിക്കില്ല എന്നാണ് കേള്‍ക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്മെന്റ് കോളേജുകളില്‍ ലക്ഷങ്ങള്‍ മേടിച്ചു അപ്പോയിന്റ്മെന്റ് നടത്തുന്ന അധ്യാപകര്‍ക്ക് salary നല്‍കുന്നത് ഗവണ്മെന്റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും !! അധ്യാപകരുടെ salary അറിയാമല്ലോ. മാനേജ്മെന്റ് കോളേജുകളില്‍ 9 മണിക്കൂറിനാണ് ഒരു അധ്യാപകന് എങ്കില്‍, govt കോളേജുകളില്‍ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓര്‍ക്കണം.
പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. മനപ്പൂര്‍വം ആണ് അപ്പോയിന്റ്മെന്റ് നടത്താത്തത്. ഗസ്റ്റുകള്‍ക്ക് കുറച്ചു കാശ് കൊടുത്താല്‍ മതിയല്ലോ. പലര്‍ക്കും salary കിട്ടാറില്ല എന്നുതന്നെ കേള്‍ക്കുന്നു. നല്ല പ്രായത്തില്‍ ldc എഴുതിയത് കൊണ്ട് ഇപ്പോള്‍ സര്‍വീസ് എട്ടുവര്‍ഷം ആയി.
അതുകൊണ്ട് നെറ്റ് കിട്ടിയവര്‍ സന്തോഷിച്ചോളു. നല്ലത് തന്നെ. ഞങ്ങളുടെ നളന്ദ അക്കാഡമിയില്‍ ഞാന്‍ പഠിപ്പിച്ച രണ്ടു പേര്‍ക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങള്‍ നേരിടാന്‍ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവര്‍ഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷന്‍ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്ലിസ്റ്റില് വന്നിട്ടും ജോലി കിട്ടാതെ നില്ക്കുന്ന ഞങ്ങളില്‍ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ ആണ് ഒരു പരീക്ഷ എഴുതി റിസല്‍റ്റ് വന്നു റാങ്ക്ലിസ്റ് ആവാന്‍ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്ലിസ്റ്റില് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനി വല്ല മീന്‍ കച്ചവടവും നടത്തി മീഡിയ അറ്റന്ഷന് നേടേണ്ടി വരും.
റോഡരികിലെ അഗാധ ഗർത്തിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ യുനാൻ പ്രവശ്യയിലെ എക്സ്പ്രസ് വേയിലാണ് സംഭവം. നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത എക്സ്പ്രസ് വേ മരണറോഡ് എന്നാണ് അറിയപ്പെടുന്നത്. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയില്‍കുടുങ്ങിയാണ് ഡ്രൈവര്‍രക്ഷപ്പെട്ടത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.
അഗാധ ഗർത്തത്തിനു മുകളിലായാണ് റോഡരികിലുളള ട്രക്ക് റാംപ് അവസാനിക്കുന്നത്. ഈ ട്രക്ക് റാംപിനു മുകളിലേയ്ക്ക് അബദ്ധത്തിൽ വാഹനങ്ങൾ ഇരച്ചു കയറുന്നത് പതിവായതോടെയാണ് അധികൃതർ ട്രക്ക് റാംപിനു മുകളിൽ വല സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. 2015 ൽ ഇവിടെ കൂറ്റൻ വല സ്ഥാപിക്കുകയും ചെയ്തു. അഞ്ചോളം പേരേ ഇതിനകം തന്നെ ഈ വല മരണത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയിട്ടുണ്ട്.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത വന്നതു മുതല്‍ മലയാള മനോരമ പത്രവും ചാനലും ‘റൂട്ട് മാപ്പ്’ ഇറക്കിയിരുന്നു. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്നും വെള്ളം ഏത് വഴിയാണ് അറബിക്കടലില്‍ എത്തുകയെന്നതായിരുന്നു റൂട്ട് മാപ്പിലൂടെ കാണിച്ചിരുന്നത്. മനോരമയുടെ റൂട്ട് മാപ്പ് ട്രോളന്മാര് ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ന്നിരിക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ ചുവടെ.
കുടുംബം കുളമാക്കുന്ന സമ്മാനം കിട്ടിയ ഒരു ചെറുപ്പക്കാരന്റെ അനുഭവമാണിത്. നിയമം പാലിച്ചതിനാണ് നിയമപാലകർ ഇയാൾക്ക് വേറിട്ടൊരു സമ്മാനം നൽകിയത്. പക്ഷേ അക്കാര്യം ഭാര്യയെ ബോധ്യപ്പെടുത്താൻ ഇയാൾ കുറെ വിയർക്കേണ്ടി വന്നു. ഒരു റോസാപ്പൂവാണ് ഇവിടെ താരം. നൽകിയതാകട്ടെ പൊലീസും. പക്ഷേ വീട്ടിൽ പൂവുമായി കയറിച്ചെന്ന ഭാര്യയുണ്ടോ ഇത് വിശ്വസിക്കുന്നു. പൂവ് തന്നത് പൊലീസാണെന്ന് ഇയാൾ പലകുറി പറഞ്ഞെങ്കിലും ഭാര്യ വിശ്വസിച്ചില്ല. നിയമം പാലിച്ച യുവാവ് ഒടുവിൽ തെളിവ് േതടി ഇറങ്ങി.
റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ലഖ്നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നൽകാൻ തുടങ്ങിയതാണ് ഇവിടെ വില്ലനായത്. ഹെൽമറ്റ് വച്ച് യാത്ര ചെയ്ത യുവാവിനും കിട്ടി ഒരു പനിനീർപൂവ്. ഉദയനാണ് താരം എന്ന ചിത്രത്തിൽ തന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ സലീംകുമാറിന്റെ മുഖഭാവത്തോടെ ഇടവും വലവും നോക്കി ചെറുപ്പക്കാരൻ നേരെ വീട്ടിലേക്ക്.
പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് ആകെ സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ അവസാന മാർഗമായി റോസപ്പൂവ് നൽകിയ പൊലീസുകാരനെ തേടി അയാൾ പുറപ്പെട്ടു.
പൊലീസുകാരനെ കണ്ടെത്തി വീട്ടിലെ അനുഭവം പറഞ്ഞു. കാര്യം മനസ്സിലാക്കിയ പൊലീസുകാരന് യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണിൽ നിന്നു കണ്ടെത്തി നൽകി. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയുടെ സംശയത്തിൽ നിന്നും രക്ഷപ്പെട്ടത്. യുവാവിന് റോസാപ്പൂ നൽകിയ പ്രേം സഹി എന്ന പൊലീസുകാരൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതോടെ സംഭവം സോഷ്യൽ ലോകത്ത് വൈറലാണ്.