Social Media

അച്ഛന്റെയും അമ്മയുടെയും വിവാഹ ആൽബം കണ്ട് കണ്ണീർ ഒഴുക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാക്കുന്നത്.
ഞാനുണ്ടോ…ഞാനുണ്ടോ ഇതിനകത്ത് എനിക്കിപ്പോ അറിയണം. ഇത്രേം ആൾക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ…’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫൊട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പൻ.

നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തിൽ താനെവിടെ എന്ന ചോദ്യം ന്യായം. വീട്ടുകാർക്ക് കൃത്യമായ മറുപടിയുണ്ട് കുഞ്ഞിന്റെ ചോദ്യത്തിന്. കുറിക്ക് കൊളളുന്ന മറുപടി കൂടിയായപ്പോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അധികം സമയം വേണ്ടി വന്നതുമില്ല.

‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ…ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാൻ മാത്രം ഇല്ല….’ കുട്ടിക്കുറുമ്പന്റെ പരാതി.
‘നിന്നെ ഞങ്ങൾ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയതെന്തിനാ… അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാൻ ആ മറുപടിയും മതിയാകുമായിരുന്നില്ല.

അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചിരിപടർത്തുകയാണ്.

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’(GNPC-ജിഎൻപിസി)  എന്ന ഗ്രൂപ്പിന് ഗിന്നസ് റെക്കോര്‍ഡ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്‍റുകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് ജിഎന്‍പിസി മറികടന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് കോടിയോളം കമന്‍റുകള്‍ നേടിയാണ്  സ്യഷ്ടിച്ചത്.

അതേസമയം ലോക റെക്കോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രണ്ട് കോടി കമന്റു നേടിയ മറ്റൊരു ഫെയ്സ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ്‌ കിട്ടിയ പോസ്റ്റായി ഇത് മാറി.

ലോക റെക്കോര്‍ഡിന്‍റെ കാര്യത്തില്‍ ജിഎന്‍പിസിക്ക് ഇപ്പോള്‍ തന്നെ രണ്ട് റെക്കോര്‍ഡുകള്‍ കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ഇപ്പോള്‍തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പ് ഇപ്പോള്‍ തന്നെഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡിന് ഉടമയാണ്.

സെപ്റ്റംബർ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോ‍ഡിൽ എത്തിയത്. പോസ്റ്റിലേക്ക് കമന്റുകളാകര്‍ഷിക്കാന്‍ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഒരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു.

കള്ളന്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. മോഷണ ശ്രമങ്ങള്‍ക്കിടയില്‍ പറ്റുന്ന ചെറിയ ചെറിയ അബദ്ധങ്ങള്‍ മുതല്‍ വലിയ പണികള്‍ വരെ അക്കൂട്ടത്തില്‍ വരാറുണ്ട്. ഇപ്പോള്‍ ഇതാ അമേരിക്കയിലെ മെരിലാന്‍ഡില്‍ നിന്ന് ഒരു കള്ളന്റെ വീഡിയോ ആണ് കാഴ്ചക്കാരെ ചിരിപ്പിക്കാന്‍ എത്തിയിരിക്കുന്നത്.

മോഷണത്തിനിറങ്ങുന്നവരും കള്ളന്മാരെ പിടികൂടാന്‍ തന്ത്രം മെനയുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട വീഡിയോ എന്നാണ് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. മെരിലാന്‍ഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ ആണ് ഈ മോഷണ ശ്രമം നടന്നത്. രാത്രി മുഖംമൂടി ധരിച്ച് മോഷണത്തിനുവേണ്ട എല്ലാ മുന്‍കരുതലുകളുമായെത്തിയ കള്ളന്റെ കണക്കുകൂട്ടലുകളെല്ലാം ഒറ്റ കല്ലേറില്‍ തകര്‍ന്നതാണ് വീഡിയോ.

റെസ്‌റ്റോറന്റില്‍ എത്തിയ കള്ളന്‍ തന്റെ പണി തുടങ്ങാനായി ആദ്യം അവിടത്തെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അടിക്ക് തിരിച്ചടി എന്നോണം ചില്ലുപൊട്ടിക്കാന്‍ എറിഞ്ഞ കല്ല് തിരിച്ച് സ്വന്തം മുഖത്തുകൊണ്ട് ബോധം പോയി നിലത്തുകിടക്കേണ്ട അവസ്ഥയായിരുന്നു കള്ളന്.

റെസ്‌റ്റോറന്റിലെ ഗ്ലാസ് ഡോര്‍ ബുള്ളറ്റ് പ്രൂഫാണെന്നറിയാതിരുന്നതാണ് കള്ളന് വിനയായത്. എറിഞ്ഞ കല്ല് വന്ന് തിരിച്ചടിച്ചതോടെ അല്‍പസമയം ബോധം പോയി നിലത്തുകിടന്ന കള്ളന്‍ അവസാനം മോഷണശ്രമം ഉപേക്ഷിച്ച് വന്ന വഴി തിരിച്ചുവിടുകയായിരുന്നു. ഏതായാലും സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പൊലീസ് കൈയ്യോടെ പിടികൂടിയിട്ടുണ്ട്.

 

ബിനോയി ജോസഫ്

“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..

ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല.  ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.

ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.

തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച്  ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.

നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…

അമ്പോ മഹാ ഭാഗ്യം തന്നെ ! തിരുവനന്തപുരത്ത്ചീറിപായുന്ന റോഡില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഒരാള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട സംഭവം, കല്ലമ്പലം എന്ന സ്ഥലത്തെ തിരക്കേറിയ ജംഗ്ഷനിലാണ് സ്‌കൂട്ടര്‍ യാത്രക്കാരി മരണത്തെ തോല്‍പ്പിച്ചത്.

ആദ്യം ഒരു വാഹനത്തില്‍ ഇടിച്ച് വീണ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ പരിക്കൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും അതേ സ്‌കൂട്ടറില്‍ യാത്ര തുടരാനാണ് യുവതി തുനിഞ്ഞത്. എന്നാല്‍ സ്‌കൂട്ടറില്‍ കയറിയയുടന്‍ നിയന്ത്രണം വിട്ട് അത് വഴി വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ പിൻ ചക്രങ്ങൾ അവരുടെ ദേഹത്ത് കയറാതെ രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം

വിദ്യാർഥികളുടെ മുന്നിൽ തലകുനിച്ച് അവരുടെ കാല് പിടിച്ച് ഒരു അധ്യാപകൻ. സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് അധ്യാപകൻ എബിവിപി പ്രവർത്തകരുടെ കാല് പിടിക്കുന്ന ദൃശ്യങ്ങൾ. മധ്യപ്രദേശിലെ മണ്ട്സൂര്‍ ജില്ലയിലെ കോളേജിലാണ് സംഭവം.

മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്‌തയാണ് ബഹളം വച്ച എബിവിപി പ്രവർത്തകരുടെ കാല് പിടിച്ചത്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ക്ലാസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. അധ്യാപകനെ ദേശദ്രോഹി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പ്രൊഫസര്‍ അസാധാരണമായ രീതിയിൽ തിരിച്ച് പ്രതികരിച്ചത്.

പിന്നീട് ക്ലാസില്‍ നിന്ന് ഇറങ്ങി വന്ന പ്രൊഫസര്‍ ബഹളം വച്ച പ്രവർത്തകരായ വിദ്യാർഥികളുടെ കാല് പിടിക്കുകയായിരുന്നു. അധ്യാപകന്റെ അപ്രതീക്ഷിത നീക്കത്തിൽ വിദ്യാർഥികളും പകച്ചുപോയി. കാല് പിടിക്കാൻ അധ്യാപകൻ എത്തിയതോെട വിദ്യാർഥികൾ ഒാടിമാറി. ഒടുവില്‍ ഒരു മുതിര്‍ന്ന അധ്യാപകന്‍ വന്ന് തടയുന്നത് വരെ ദിനേശ് ഗുപ്ത കാലുപിടിക്കല്‍ തുടർന്നു. ‘പഠിപ്പിക്കുകയെന്ന തെറ്റാണ് താൻ ചെയ്തതെന്ന്’ ഇൗ അധ്യാപകൻ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.

‘അവര്‍ വിദ്യാര്‍ത്ഥികളല്ല, രാഷ്ട്രീയക്കാരാണ്. അവര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ മുന്നില്‍ തല കുനിച്ചത്. വിദ്യാര്‍ഥികള്‍ പഠിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുകയും വേണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റ് നടപടികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ലെന്ന് അധ്യാപകൻ പിന്നീട് പ്രതികരിച്ചു.

ജനങ്ങളുടെ പ്രിയങ്കരനായ കോഴിക്കോടിന്റെ പഴയ ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ ഐ.എ.എസ് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം പ്രശാന്ത് നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയര്‍ങ് ലോസ് എന്ന അപൂർവ രോഗമാണ് പ്രശാന്ത് നായര്‍ക്ക്. രോഗം അപൂര്‍വമാണ്. നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പലവിധ പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങ്ങും കഴിഞ്ഞെന്നും ഇപ്പോള്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

“കുറച്ചു ദിവസമായി പലരും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ജീവിതം എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു” പ്രശാന്ത് നായര്‍ ഐ. എ. എസ് കുറിച്ചു.

ഒപ്പം മകള്‍ തന്റെ ചിത്രം പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ‘കളക്ടര്‍ബ്രോ’ മറന്നില്ല. മകള്‍ അമ്മുവാണു ആശുപത്രിക്കിടക്കയിലുള്ള പ്രശാന്തിന്റെ ചിത്രം എടുത്തത്. മകള്‍ നന്നായി ഫോട്ടോയെടുത്തു. രോഗിയുടെ അയ്യോ പാവം ലുക്ക് ഫോട്ടോയില്‍ കിട്ടിയിട്ടുണ്ടെന്നും കളകടര്‍ ബ്രോ കുറിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് യുവാക്കളുടെ കൈയടി നേടിയ നടപ്പാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ക്ക് കളക്ടര്‍ ബ്രോ എന്ന പേരു ലഭിച്ചത്.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നതും രണ്ടുവയസ്സുള്ള മകൾ തേജസ്വിനി മരണപ്പെടുന്നതും. അക്ഷരാർത്ഥത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കരും കുടുംബവും യാത്രചെയ്ത വാഹനം അപകടത്തിപ്പെട്ടുവെന്ന വാർത്ത ആരാധകരെയും,സുഹൃത്തുക്കളെയും ഞെട്ടിച്ചു. പലരും തങ്ങളുടെ ദുഃഖവും പ്രാര്‍ഥനകളും ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍ എന്നായിരുന്നു ആര്‍.ജെ ഫിറോസ് ബാലഭാസ്‌ക്കറിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്.

തേജസ്വിനിയുടെ വിയോഗത്തിൽ ആര്‍.ജെ ഫിറോസ് ഫേസ്ബുക്കിൽ പങ്കുവച്ചത് ഇങ്ങനെ…

കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു!റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍. ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത്! വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടന്‍ സ്‌പൈനല്‍ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും, എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ!

സര്ജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട്.ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു. ഡാ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

ആകെ സങ്കടം, ആധി.

എത്രയും വേഗം ഭേദമാകട്ടെ

മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാന്‍ പാകത്തില്‍, പൊളിഞ്ഞ ഷെഡിന് മീതേ വലിച്ചു കെട്ടാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരാമോ എന്നാണ് ആ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്. പക്ഷേ ആ വേദന തുളുമ്പിയ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കൂട്ടായ്മ പകരം നല്‍കിയത് അടച്ചുറപ്പുള്ള ഒരു വീട്, അതും വെറും പതിനാറു ദിവസം കൊണ്ട്. തലചായ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന ചോരുന്ന കൂരയും പ്രളയം കൊണ്ടുപോയതോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസമാക്കിയ രമയാണ് ഒരു കൂട്ടം സുമനസ്സുകളുടെ സ്‌നേഹക്കരുതലില്‍ സുരക്ഷിതയായത്.
പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ 63 കാരി രമ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട്, ഒരു കൊച്ചു ഷെഡിലായിരുന്നു താമസം. പ്രളയത്തില്‍ ആ ഷെഡ് തകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ യുവാക്കളോടാണ് രമ തന്റെ ആവശ്യം പറഞ്ഞത്. രമയുടെ ദുരിതം മനസിലാക്കിയ യുവാക്കള്‍ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ വീടൊരുക്കാനുള്ള രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നല്‍കിയത്. വീടിനകം ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്.

ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എം.എല്‍.എയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു. ഹോം ചലഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിര്‍മാണത്തിനായി രമ കൈമാറി. മറ്റൊരാള്‍ക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.

റാന്നി വടശ്ശേരിക്കര സ്വദേശി കപില്‍ ആണ് ഇന്ന് ഇടുക്കി കാരുടെ ദൈവപുരുഷന്‍. മദ്യ ലഹരിയില്‍ ഡ്രൈവറുടെ അഭ്യാസത്തില്‍ വളഞ്ഞ് പുളഞ്ഞ് എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിഞ്ഞ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ച ആ ജെസിബി ഡ്രൈവര്‍ ആണ് കപില്‍. കപിലിന്റെ ധീരതയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

Image may contain: tree, plant and outdoor

ജീവിതം അവസാനിച്ചു എന്ന കരുതിയടത്ത് നിന്നും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചു വന്ന പലരും കണ്ണീര്‍ ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കിയാണ് കപിലിനോടുള്ള നന്ദി അറിയിച്ചത്. ഈ സംഭവത്തെക്കുറിച്ച് കപിലിന്റെ സുഹൃത്തായ ജോര്‍ജ്ജ് മാത്യു ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

Image may contain: one or more people, people standing, sky, outdoor and nature

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അപ്പോള്‍ സമയം 4 മണിയോടെ അടുത്തിരുന്നു , എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍നിന്നും വേര്‍പെട്ട ട്ണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍.

വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി.

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു.

വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്.

അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്‍ത്ത നാദവും
പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി..

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന്‍ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കി കപിലിനോട് നന്ദി അറിയിച്ചു.

ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുമ്പിലെ രണ്ടുപേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ അടിക്കാന്‍ തികയാതെ വരുമായിരുന്നു. ചാനലുകള്‍ പതിവ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയില്‍ നിന്നു ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു.

ദൈവം അയച്ച ഒരു ദൂതന്‍ അവിടെ ഇല്ലായിരുന്നുഎങ്കില്‍. ഒരു ഫോട്ടോ ഞാന്‍ ചോദിച്ചപ്പോള്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ പോലും മാറ്റിയ, പ്രവര്‍ത്തിയില്‍ മാത്രം വിശ്വസിക്കുന്ന ശ്രീ കപില്‍.

ഇത് തന്നില്‍ അര്‍പ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തില്‍നിന്നു നുള്ളിഎടുത്ത റോസാപ്പൂക്കള്‍ സ്‌നേഹം എന്ന ചരടില്‍ കോര്‍ത്ത് നമുക്ക് അണിയിക്കാം.

ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

RECENT POSTS
Copyright © . All rights reserved