ഷാജി ഫ്രാന്‍സിസ്
കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന ‘ഓര്‍മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ പുതിയ എപ്പിസോഡിലേക്കു നിങ്ങള്‍ ഏവര്‍ക്കും സ്വാഗതം. ഞങ്ങള്‍ ഇന്നവതരിപ്പിക്കുന്നത് 1985 ല്‍ റിലീസായ ‘നിറക്കൂട്ട്’ എന്ന ചിത്രത്തില്‍ കെ. എസ്. ചിത്ര പാടിയ ‘പൂമാനമെ ഒരു രാഗമേഘം താ’ എന്ന മനോഹരമായ ഗാനം ആണ്. ഈ ഗാനം ആലപിക്കുന്നത് അനിറ്റ് ബെന്നി. കാര്‍ഡിഫില്‍ നിന്നുള്ള അനിറ്റ് സെന്റ് ഡേവിഡ്സ് കോളേജില്‍ എ ലെവല്‍ വിദ്യാര്‍ഥിനിയാണ്. ബെന്നി അഗസ്റ്റിന്റെയും റേസ്സിയുടെയും മൂത്ത പുത്രിയാണ് അനിറ്റ്. സംഗീതത്തിലെന്നപോലെ നൃത്തത്തിലും പ്രാവീണ്യം തെളിയിച്ച കലാകാരികൂടിയാണ് അനിറ്റ് ബെന്നി.
യുകെയിലെ പല വേദികളിലും ഗാനം ആലപിക്കുകയും തന്റെ കലാപരമായ കഴിവുകള്‍ കാഴ്ചവയ്ക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ എപ്പിസോഡില്‍ നിങ്ങള്‍ തന്ന നല്ല അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു.
https://www.facebook.com/815773181831892/videos/vb.815773181831892/1464676773608193/?type=2&theater
കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടന മധ്യപ്രദേശില്‍ നിന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.
ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും അതിനാല്‍ ആ നിയമനം നിരോധിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
നിയമനം നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്
സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോകള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്വകാര്യതയുള്ള സ്വന്തം മുറിക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അതുപോലെ മറ്റെവിടെ നിന്നെങ്കിലുമോ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലേക്കെത്തുന്നത്? ഇവിടെ വില്ലന്‍ സാങ്കേതിക വിദ്യ തന്നെയാണ്. അത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ആവാം അല്ലെങ്കില്‍ ക്യാമറയാവാം കംപ്യൂട്ടറാവാം. സ്വന്തം ക്യാമറയിലോ, സ്മാര്‍ട്‌ഫോണിലോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രചരിക്കാന്‍ നിരവധി വഴികളുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയ ആളുകള്‍ തന്നെ അത് പുറത്ത് വിടുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഉടമസ്ഥര്‍ അറിയാതെ ഉപകരണങ്ങളില്‍ നിന്നും മറ്റാരെങ്കിലും മറ്റെങ്ങിനെയെങ്കിലും ചോര്‍ത്തുന്നതാവാം.
എങ്ങിനെയെല്ലാം ഈ ചോര്‍ച്ച സംഭവിക്കാം?
ഉപകരണങ്ങളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്താല്‍ അത് അവിടെ തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കല്‍ നീക്കം ചെയ്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ചെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ. ഉപകരണങ്ങള്‍ നന്നാക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ നിന്ന്, ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നിന്നെല്ലാം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യതയുണ്ട്.
വില്ലനായ റിക്കവറി സോഫ്റ്റ്‌വെയറുകള്‍ സ്മാര്‍ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്‌തെടുത്ത ചിത്രങ്ങളോ, വീഡിയോകളോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങളോ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍.
മോഷണം പോകുന്നതോ, വില്‍ക്കുന്നതോ ആയ ഇത്തരം ഉപകരണങ്ങള്‍ തീര്‍ച്ചയായും മറ്റൊരാളുടെ കയ്യിലെത്തിയേക്കാം ഒരു പക്ഷെ അത് നിങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശ്വസിച്ച് നല്‍കിയതും ആവാം, ചിലപ്പോള്‍ ആര്‍ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയതാവാം. എന്തായാലും അവിടെയൊന്നും നിങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നോര്‍ക്കുക. കുബുദ്ധികളായ ആരുടെയെങ്കിലും പക്കലാണ് അവയെത്തുന്നതെങ്കില്‍ കാര്യം കൈവിട്ട കളിയാവും.
മൊബൈല്‍ ആപ്പുകള്‍ പണി തരുമ്പോള്‍ സ്വകാര്യത എന്നത് ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഒരു പക്ഷെ സ്വകാര്യത എന്നതിന് മറ്റൊരര്‍ത്ഥം തന്നെ നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്വകാര്യതയില്‍ ആശങ്കയുള്ളവര്‍ സ്മാര്‍ട്‌ഫോണുകളെ ഭയക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ പ്രത്യേകിച്ചും. സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളാണ് മറ്റൊരു വില്ലന്‍. നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ദൂരെയൊരിടത്തിരുന്ന മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനുള്ള എല്ലാ സാധ്യതകളും ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നുണ്ട്.
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പല പ്രമുഖ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില അനുവാദങ്ങള്‍ ചോദിക്കാറുണ്ട്. നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാന്‍, ഗാലറിയും സ്‌റ്റോറേജിലേക്കും പ്രവേശിക്കാന്‍ എല്ലാമുള്ള അനുവാദം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടാറുണ്ട്. ഫോണുകളില്‍ ആവശ്യമായ അനുവാദങ്ങളില്ലാതെ ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തികാനാവില്ല.
പലപ്പോഴും ആപ്പുകള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളും ആരും തന്നെ വായിച്ച് നോക്കാറില്ല. നമ്മുടെ വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുമെന്ന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാവും.
അനുവാദങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ എവിടേയ്ക്കും കടന്നു കയറാനാവും. ഒരോ തവണ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമ്പോഴും നിങ്ങളുടെ പല വിവരങ്ങളും ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നുമുണ്ട്. എന്ത് വിവരമാണ് ശേഖരിക്കുന്നതെന്ന് നമ്മള്‍ അറിയുകയുമില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത നിരവധി ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കെണികള്‍ അത്തരം ആപ്ലിക്കേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യയേറെയാണ്.
എന്ത് ചെയ്യണം?
സ്വകാര്യ നിമിഷങ്ങള്‍ ഓര്‍മിക്കാനെങ്കിലും നിങ്ങള്‍ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിക്കുക എന്നതാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ഏക മാര്‍ഗം.
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്‌ഫോണുകളില്‍ പകര്‍ത്തരുത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയിലൊന്നും സൂക്ഷിക്കരുത്. ഇതിനൊന്നും സാധിക്കില്ലെങ്കില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ലെന്ന മനോഭാവം ഉള്ളവരായി മാറുക എന്നല്ലാതെ വേറൊരു വഴിയില്ല.
സുധീര്‍ മുഖശ്രീ
ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളിവെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് അമല പോള്‍ പ്രധാന വേഷം ചെയ്ത 2016 ജൂണ്‍ 24ന് റിലീസ് ചെയ്ത ‘അമ്മ കണക്ക്’ എന്ന തമിഴ് ചിത്രത്തിനും ‘ഉദാഹരണം സുജാത’യിലൂടെ ഒരു പുനര്‍ജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം പറയാന്‍. (സുരഭിയ്ക്ക് ദേശീയഅവാര്‍ഡ് നേടിക്കൊടുത്ത ‘മിന്നാമിനുങ്ങും’ ‘അമ്മ കണക്ക്’ എന്ന സിനിമയുടെ പരിച്ഛേദമാണ്). പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. കഥയിലും കഥാപാത്രത്തിലുമൊക്കെ ഒരു തരിമ്പും വ്യത്യാസമില്ലാതിരുന്നിട്ടുകൂടി ഒരു തമിഴ് മുജ്ജന്മത്തിലെ അനുഷ്ഠാനങ്ങളും സൂക്ഷ്മ ഭാവങ്ങളും മലയാളി പ്രേക്ഷകന് ഒട്ടും അനുഭവപ്പെടുന്നില്ലായെന്ന് ഇതിന്റെ പുതുമുഖ സംവിധായകനായ ഫാന്റം പ്രവീണ്‍ കാട്ടിത്തരുമ്പോള്‍ തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ കൈയൊപ്പായിത്തന്നെ നമ്മുടെ മനസ്സില്‍ പതിയുന്നത് നിസ്സാരകാര്യമല്ല.
ഇതൊരു സ്ത്രീപക്ഷ സിനിമയല്ലേ? ഉത്തരം അതേ എന്ന് ലളിതമാവുമ്പോള്‍ ഇതിലെ സുജാത എന്ന സ്ത്രീയിലൂടെ സംവിധായകന്‍ നമുക്ക് പരിചയപ്പെടുത്തുന്നത് അതുമാത്രമല്ല. സുജാതയിലൂടെ ഇതള്‍വിരിയുന്നത് ഓരോ ശരാശരി കുടുംബത്തിന്റെയും ജീവസന്ധാരണപ്രക്രിയയുടെ അധികമാരും അറിയാത്ത പെടാപ്പെടലുകളും ആത്മനൊമ്പരങ്ങളും കൂടിയാണ്.
ചിത്രത്തിന്റെ തുടക്കംമുതല്‍തന്നെ നമ്മുടെ അല്ലെങ്കില്‍ നമുക്ക് പരിചിതമായ ചിലരുടെയൊക്കെ മുഖരൂപങ്ങള്‍ ഇതിലെ പല കഥാപാത്രങ്ങളുമായും സാദൃശ്യമുണ്ടാവുമ്പോള്‍ അത് തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ വല്ലാതെ അനുരണനങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയാണ് ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷരുടെ നെഞ്ചിടിപ്പ് പലപ്പോഴും കൂട്ടിയതും മിഴി നനയിപ്പിച്ചതും ഒപ്പം മനസ്സറിഞ്ഞും അറിയാതേയും ചിരിപ്പിച്ചതും. ശക്തമായ തിരക്കഥയുടെ ഒരടയാളപ്പെടുത്തലാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. സെന്റിമെന്റ്‌സിന് പ്രാധാന്യം കൊടുത്തുകൊണ്ട് നിര്‍മിക്കുന്ന ഏതൊരു സിനിമയുടേയും ട്രീറ്റ്‌മെന്റില്‍ അല്പം കോമഡിയുടെ തൂവല്‍സ്പര്‍ശമേല്‍ക്കുമ്പോള്‍ അതിന്റെ പ്രഹരശേഷി പതിന്മടങ് വര്‍ധിക്കും എന്നതിന് നല്ലൊരുദാഹരണമാണ് ഈ ചിത്രം.
അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സുജാതയുടെ ഒരേയൊരു സ്വപ്നവും ഉല്‍ക്കണ്ഠയും തന്റെ പത്താം ക്ലാസുകാരിയായ മകളിലാണ്. എത്ര കഷ്ടപ്പെട്ടിട്ടായാലും മകളെ ഏറ്റവും ഉന്നത സ്ഥാനത്ത് എത്തിക്കുക എന്നതുതന്നെയാണ് 9-ാം ക്ലാസ് വിദ്യാഭ്യാസംമാത്രം കൈമുതലായ ആ അമ്മയുടെ ലക്ഷ്യം. മകളാവട്ടെ പഠിത്തത്തില്‍ അല്‍പം പിറകിലുമാണ്. അമ്മയും മകളും തമ്മിലുള്ള പൊരുത്തക്കേടിലൂടെ മൊട്ടിടുന്ന കഥ പ്രേക്ഷകരെ പലപ്പോഴും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിതന്നെയാണ് വിരിയാന്‍ തുടങ്ങുന്നതും അവസാനം പതിവുരീതിയില്‍ ശുഭപര്യവസാനമാകുന്നതും. പക്ഷെ ഒന്ന് പറയാതിരിക്കാനാവില്ല. ക്‌ളീഷേയുടെ അതിപ്രസരം ഒരുപാട് അനുഭവപ്പെടാനുണ്ടായിരുന്നിട്ടും തികച്ചും കൈയടക്കത്തോടെ അതൊക്കെ മറികടന്ന് ഒരു പുത്തന്‍ ആസ്വാദന ചിന്തയുടെ മഴവില്‍കാഴ്ചകള്‍ പ്രേക്ഷകരില്‍ വിരിയിക്കാന്‍ ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു എന്നത് ഒട്ടും നിസ്സാര കാര്യമല്ല.
എഡിറ്റിംഗിന്റെ താളാത്മകതയ്ക്ക് സിനിമയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. എഡിറ്റര്‍ ഒരു കലാകാരന്‍കൂടിയാകുമ്പോഴേ ഈ താളാത്മകതയുടെ അടയാളപ്പെടുത്തലുകള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടൂ. അതിവിടെ സംഭവിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ രൂപഭാവത്തിനനുസൃതമായ വസ്ത്രാലങ്കാരവും കഥാ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ രംഗസജ്ജീകരണവും പശ്ചാത്തല സംഗീതവുമൊക്കെ ഏറ്റവും മികച്ചതു തന്നെ. തിയേറ്ററില്‍ നമുക്കനുഭവപ്പെടുത്തിത്തരുന്ന പാട്ടുകള്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഏറ്റുമൂളുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്. പ്രോമോ സോങ്ങായി റിലീസ് ചെയ്ത, ജനം ഏറ്റെടുക്കാന്‍ തുടങ്ങിയ ‘കാക്കക്കറുപ്പുള്ള…. ‘എന്ന് തുടങ്ങുന്ന ഗാനം ടിവിയിലും യൂ ട്യൂബിലും ഒക്കെ ആസ്വദിക്കാനാണ് നമ്മുടെ വിധി.
ഛായാഗ്രാഹണം തരക്കേടില്ലന്നേ പറയാനാവൂ. ഉപരി, മധ്യ, സാധാരണ പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ സിനിമ അതുകൊണ്ടുതന്നെ പല കോംപ്രമൈസും സംവിധായകനെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. മനസ്സിനെ വിങ്ങിപ്പൊട്ടിപ്പിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ അറിഞ്ഞും അറിയാതെയും മിന്നി മറയുന്ന ഹാസ്യ സീക്വന്‍സുകള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരനുഭവമാണ്, ആശ്വാസവും. ജോജു ജോര്‍ജ് ചെയ്ത അധ്യാപകന്‍ ഏറ്റവും നല്ല ഉദാഹരണം. പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയ്ക്കും യുക്തിയ്ക്കും നിരക്കാത്ത ചില കാണാക്കാഴ്ചകളും ഇതിലുണ്ട്. ഉദാഹരണത്തിന് മകളുടെ ക്ലാസ്സില്‍ തന്നെ പഠിക്കാനെത്തുന്ന അമ്മ. മറ്റൊന്ന് കളക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ തനിച്ച് യാത്രചെയ്യുന്ന സുജാത. സിനിമയുടെ വാണിജ്യവല്‍ക്കരണത്തില്‍ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ലല്ലോ.
സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രങ്ങളായി പെരുമാറുക അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ആത്മാവുമായി ഒരു പകര്‍ന്നാട്ടം നടത്തുക എന്നതുമാത്രമാണുള്ളത്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും നല്ല സ്‌ക്രീന്‍ ആക്ടര്‍. ഈ സിനിമയില്‍ മഞ്ജുവും നെടുമുടി വേണുവും ജോജു ജോര്‍ജും പുതുമുഖം അനശ്വര രാജനും സുധി കോപ്പും അരിസ്റ്റോ സുരേഷും അഭിജയും എന്തിനേറെ പറയുന്നു, സ്‌കൂള്‍ കുട്ടികള്‍ പോലും അതാതു കഥാപാത്രങ്ങളുമായി സ്വാഭാവിക പകര്‍ന്നാട്ടം നടത്തിയവരാണ്. 24 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് ‘നാന’യിലെ ശ്രീമതി കുമാരിയമ്മ പറഞ്ഞ വാക്കുകള്‍ വീണ്ടും കാതിലും മനസ്സിലും തിരി തെളിക്കുകയാണ്. ‘ഒരേ നിമിഷം എത്രയെത്ര ഭാവരാഗങ്ങളാണ് ആ കുട്ടിയുടെ മുഖത്ത് മിന്നിമറയുന്നത്…’.ആ കുട്ടിയാണ് ‘ഉദാഹരണം സുജാത’ എന്ന മഞ്ജു വാര്യര്‍. തന്റെ ആദ്യ സിനിമയില്‍ത്തന്നെ സംവിധാനകല എന്തെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത ഫാന്റം പ്രവീണിന് ഈ ചിത്രം ഒരു ഏണിപ്പടിതന്നെ. ഒപ്പം മലയാളിയുടെ അമ്മ മനസ്സിലും നന്മ മനസ്സിലും ഒരു താരാട്ടു പാട്ടും.
രാജന്‍ പന്തല്ലൂര്‍
ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക് കു മാറിന്റെ ജീവിതം.
ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു
ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ കഴിഞ്ഞ കാലയളവില്‍ ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ അദ്ദേഹം നല്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം എടുത്തുപറയേണ്ടതാണ്. 26 വര്‍ഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗര്‍ണ്ണമി ആര്‍ട്‌സ് എന്നപേരില്‍ ഒരു നൃത്തവിദ്യാലയവും ക്രോയ്‌ഡോണ്‍ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്.
B.M.E Forum വൈസ് ചെയര്‍മാന്‍. C.V.A ബോര്‍ഡ് മെമ്പര്‍, ക്രോയ്‌ഡോണ്‍ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്
യുക്മയുടെ കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത് ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ… മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…
ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട് കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..
പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..
ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.
ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്.. എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ് കലാമേളയിലെ മൽസരഗോദയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..
കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി… വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …
ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍ തുടങ്ങിയ ഗ്ലാമർ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.
പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ.. എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ, കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ… കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…
കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്
[ot-video][/ot-video]
സമൂഹത്തില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജന്‍ഡേഴ്‌സിന് അവഗണനയാണ്. കുറേയൊക്കെ അവരോടുള്ള സമീപനം മാറിയെങ്കിലും അവരെ ഇപ്പോഴും സമൂഹം വേറിട്ട രീതിയിലാണ് കാണുന്നത്. സമൂഹത്തില്‍ നിന്നും മാത്രമല്ല സ്വന്തം വീടുകളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുപോലും കടുത്ത അവഗണന നേരിടുന്നു. അവര്‍ എങ്ങിനെ ജീവിയ്ക്കുന്നു. അവര്‍ മരിച്ചു കഴിഞ്ഞാല്‍ സംസ്‌കാരം എങ്ങിനെ എന്നുള്ളതൊക്കെ സാധാരണക്കാര്‍ക്ക് ഇന്നും അജ്ഞാതമാണ്.
ഇങ്ങനെ അവഗണന നേരിടാന്‍ മാത്രം യഥാര്‍ത്ഥത്തില്‍ ആരാണ് ഹിജഡകള്‍. സ്ത്രീയോ പുരുഷനോ അല്ലാത്ത മൂന്നാമത്തേതായ ലിംഗ പ്രകൃതി ഉള്ള വ്യക്തികളെയാണ് ഭിന്നലിംഗക്കാര്‍ അഥവാ ഹിജഡകള്‍ എന്ന് പറയുന്നത്. സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്യുകയും നടക്കുകയും പെരുമാറുകയും ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത.
വളരെ ഒതുങ്ങി സമൂഹത്തില്‍ നിന്നും അകന്ന് സമൂഹത്തെ പേടിച്ച് ജീവിക്കുന്ന ഒരു വിഭാഗമാണ് ഹിഡജകള്‍. ഇന്നും ഇവരോട് സമൂഹം കാണിക്കുന്ന വേര്‍തിരിവ് പലപ്പോഴും ഇവരെ വീണ്ടും തെരുവിലേക്ക് ഇറക്കുന്നത് തന്നെയാണ്. കല്ല്യാണങ്ങളില്‍ നൃത്തം ചെയ്തും, വാഹനങ്ങളില്‍ നിന്നും പണം പിരിച്ചും വളരെ ചുരുങ്ങിയ ചിലവില്‍ ജീവിക്കുന്നവരാണ് ഹിജഡകള്‍.
നമ്മുടെ പുരാണത്തിലും ചരിത്രത്തിലും ഇവരുടെ പങ്ക് വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. മഹാഭാരത യുദ്ധത്തില്‍ കല്‍ക്കിയും ഒരു ഹിജഡയായിരുന്നു. ഇത്തരത്തില്‍ ചരിത്രത്തില്‍ പ്രധാന സ്ഥാനം തന്നെ ഹിജഡകള്‍ക്കുണ്ടായിരുന്നു.
സാധാരണ സ്ഥലങ്ങളിലോ സാധാരണ ജോലിയോ ഇവരില്‍ പലര്‍ക്കും സ്വപ്നം കാണാന്‍ പോലും സാധിക്കാത്തതാണ്. പലപ്പോഴും നിര്‍ബന്ധിതമായാണ് ഇവരില്‍ പലരും ലൈംഗികതൊഴിലിലേക്ക് തള്ളിവിടപ്പെടുന്നത്. ഇന്നത്തെ കാലത്ത് സ്വന്തമായ വ്യക്തിത്വത്തോടെ ജീവിക്കാന്‍ പെടാപാടുപെടുന്നവരാണ് ഇവര്‍.
ഒരു ഹിജഡയുടെ ജനനം
ഒരു ഭിന്നലിംഗക്കാരന്‍ ജനിക്കുന്നത് പലവിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ്. ഓരോ ഹിജഡയും അവരിലേക്ക് മാറ്റപ്പെടുന്നതിന് നിര്‍വ്വാണ എന്ന ഒരു ആഘോഷമുണ്ട്. ഇതിലൂടെ ഇവരുടെ ലിംഗം മുറിച്ച് മാറ്റപ്പെടുന്നു. പുരുഷ ലിംഗാവയവം ഇതിലൂടെ മാറ്റപ്പെടുന്നു. ഇവരെ യൂനക് എന്നാണ് അറിയപ്പെടുന്നത്.
സ്പെഷ്യല്‍ ഡയറ്റ്
എന്നാല്‍ നിര്‍വ്വാണക്ക് മുന്‍പ് പ്രത്യേക രീതിയിലുള്ള ഒരു ഡയറ്റ് ആണ് ഇവര്‍ പിന്തുടരുന്നത്. പല വിധത്തിലുള്ള പരിമിതികളും ഇവര്‍ക്ക് വെക്കുന്നു. ശസ്ത്രക്രിയക്ക് 40 ദിവസം മുന്‍പാണ് ഇത് ചെയ്യുക.
അതിമാനുഷിക ശക്തി
മരണം വരെ പ്രവചിക്കാനുള്ള അതിമാനുഷിക ശക്തി ഇവര്‍ക്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഇവര്‍ക്കുള്ളത്.
മരണ ശേഷം
ഒരു ഹിജഡ മരിച്ചാല്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നത് രാത്രിയിലാണ്. മാത്രമല്ല വളരെ രഹസ്യമായാണ് ഇത് ചെയ്യുന്നതും. പുറംലോകം അറിയാതെ വളരെ രഹസ്യമായാണ് ഇത് ചെയ്യുന്നത്.
ജഗദീഷ് കരിമുകള്‍
മനുഷ്യന്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ഊഷ്മളമായ പ്രകാശം പ്രസരിപ്പിച്ച് നിശ്ശബ്ദതയുടെ ഒരുവലയത്തിനുള്ളിലാക്കാന്‍ സിനിമയ്ക്ക് മാത്രമേ സാധിക്കൂ. ആര്യന്മാരുടെ ആഗമനത്തോടെ ദ്രാവിഡ ഭാഷയുടെമേല്‍ സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നതുപോലെ കച്ചവട സിനിമകളുടെ സ്വാധീനശക്തി ദരിദ്ര രാജ്യങ്ങളില്‍ വളരുന്നുണ്ട്. സിനിമ ഒരു പട്ടിണിക്കാരന്റെ വിശപ്പടക്കുന്നില്ലെങ്കിലും പണം കൊടുത്തവന്‍ വിനോദമെന്ന വെള്ളം കുടിക്കുന്നു. അതിനവരെ സഹായിക്കുന്നത് ചിലന്തിവല പോലുള്ള പരസ്യങ്ങളാണ്. ആ ചാനല്‍-മാധ്യമ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ വീഴുന്നത് യുവ പ്രേക്ഷകരാണ്. ദരിദ്രരാജ്യമായാലും സമ്പന്ന രാജ്യമായാലും സിനിമ എന്ന കലയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ അതിലെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നു. സിനിമയെ ഒരുല്‍പന്നമായി വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയെന്ന ദൃശ്യഭാഷയെ സൂക്ഷ്മതയോടെ പഠിക്കാന്‍ ശാസ്ത്ര- സാഹിത്യ- കായിക രംഗത്ത് വിജ്ഞാനപ്രദങ്ങളായ ധാരാളം കൃതികള്‍ മലയാളത്തിനു നല്‍കിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സിനിമ- ഇന്നലെ – ഇന്ന്- നാളെ’ എന്ന കൃതി സിനിമാ ലോകത്തുള്ളവര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കും ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് വിത്തും വളവും ഫലവും നല്കുന്ന ഈ കൃതി ഒരു പഠന ഗ്രന്ഥമായി കണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.
ഒരു സാഹിത്യസൃഷ്ടിയുടെ പിന്‍ബലമില്ലാതെ നല്ലൊരു സിനിമ പിറവിയെടുക്കുക പ്രയാസമാണ്. മുന്‍കാലങ്ങൡ കഥ പറച്ചിലിനായിരുന്നു പ്രധാന്യം. സാഹിത്യം ചൊല്ലി കേള്‍പ്പിക്കുന്നവരെ വിളിച്ചിരുന്നത് കാവ്യ ഗായകര്‍ എന്നായിരുന്നു. അന്ന് നേരില്‍ കണ്ട് ആസ്വദിച്ചുവെങ്കില്‍ ഇന്ന് നേരില്‍ കാണാതെ ആസ്വദിക്കുന്നു. അന്നത്തേ ആസ്വാദകന് തൃപ്തികരമായ വിധത്തില്‍ രസാനുഭൂതിയ്ക്ക് പുറമെ അതിന്റെ ഗുണനിലവാരവും ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ പല സിനിമകള്‍ക്ക് മുന്നിലും തലകുനിച്ചു പോകുന്നു. യൗവനക്കാര്‍ക്ക് ലഹരിപിടിക്കുന്ന പ്രണയം, സ്ത്രീകളുടെ നഗ്നത, ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന രസം എന്ന മസാലക്കൂട്ട്, മദ്യപാനം, താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകള്‍. താരാരാധന അന്നില്ലായിരുന്നു. അന്നത്തെ കഥകള്‍ക്ക് ജീവിതവുമായി ഒരു നേര്‍ത്ത ബന്ധമുണ്ടായിരുന്നു. അന്നും ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുള്ള ഏതാനും സിനിമാ സംവിധായകരുള്ളത് മലയാളത്തിന് അഭിമാനിക്കാം.
സാഹിത്യസൃഷ്ടികള്‍ വായനക്കാരന്റെ ശ്രദ്ധയെ അനുസ്യൂതമായി നിലനിര്‍ത്തുന്നതുപോലെ ചരിത്ര കഥകളും ജീവിക്കുന്നു. കൃത്രിമത്വം നിറഞ്ഞ കഥകളും ഇന്ന് സിനിമയില്‍ കാണാറുണ്ട്. ഈ കൃതിയില്‍നിന്ന് കടമെടുത്തു പറഞ്ഞാല്‍ ”നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രഞ്ച് സഹോദരങ്ങളായ ഔഗസ്റ്റ്- ലൂയി ലുയിയര്‍മാര്‍ കണ്ടെത്തിയ സിനിമ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ വികസിപ്പിച്ചെടുത്തത് മുഖ്യമായും മൂന്ന് തലങ്ങളാണ്. ഒന്ന് – പ്രൊജക്ടറും പ്രൊജക്ഷനും, രണ്ട്- മൂവി ക്യാമറയുടെ വികാസം, മൂന്ന് – ഫോട്ടോഗ്രഫിയുടെ ഉപയോഗം. ഇത് ലോകത്തിന് നല്കിയത് ആഴമേറിയ സാങ്കേതിക യാഥാര്‍ത്ഥ്യങ്ങളാണ്. സത്യത്തില്‍ ലൂമിയര്‍ സഹോദരങ്ങള്‍ക്ക് മുന്‍പു തന്നെ ചലിക്കുന്ന ചിത്രം തിരശ്ശീലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. അമേരിക്കന്‍ ഹെന്‍ട്രി റെന്നോ ഹെയില്‍ ആയിരുന്നു അതിന്റെ അവകാശി. 1870-ല്‍ ഹെന്‍ട്രിയാണ് ചലച്ചിത്രത്തിന്റെ നൃത്തരൂപം ലോകത്തിന് സമ്മാനിച്ചത്.
സാഹിത്യത്തിന്റെ മാധ്യമം ഭാഷയെങ്കില്‍ ദൃശ്യകലയില്‍ കടന്നു വരുന്നത് അഭിനയം എന്ന മാധ്യമമാണ്. കലകളുടെ കലവറയായ കേരളത്തിലെ കഥകളി നൃത്ത സംഹീതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഥകളിയും നാടകവും ദൃശ്യകലകളാണ്. നാട്യശാസ്ത്രത്തിന്റെ ആചാര്യന്‍ ഭരതമുനി തന്നെയാണ് നാട്യത്തിന്റെയും മാധ്യമം അഭിനയമെന്നു പറഞ്ഞത്. അതിന്റെ ആധാര ശീലകള്‍ വാചീകം, ആംഗീകം, ആഹാര്യം, സാത്ത്വികമാണ്. ഇതില്‍ നൃത്തവും നാട്യവുമുണ്ട്. ഇതുപോലെ എത്രയോ ഹാസ്യരസ പ്രാധാന്യമുള്ള ദൃശ്യകലയാണ് തുള്ളല്‍. ഇതിലെ രസം, ശൃംഗാരം, ഹാസ്യം. കാണുന്നവര്‍ക്ക് ഇന്നത്തെ മലയാള സിനിമയില്‍ കാണുന്നത് ഒരു പ്രഹസനമായി തോന്നും. കഥകളി നടന്മാര്‍ കൈകൊണ്ടു കാണിക്കുന്ന അസംയുക്ത ആ മുദ്രകളോ മുകളില്‍ എഴുതപ്പെട്ടവയോ സ്‌ക്രീനില്‍ കൃത്രിമവേഷം കെട്ടിയാട്ടുന്നവരെ കൊണ്ട് കഴിയുമോ? ്ഞാനിവിടെ വേഷങ്ങളെകുറച്ചു കാണുകയല്ല ചെയ്യുന്നത്. എല്ലാ ദൃശ്യകലകളിലും വേഷങ്ങളുണ്ട്. ഈ കലാ രംഗത്തുള്ളവരുടെ യോഗ്യതകള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.
ചാനലുകളിലൂടെ പരസ്യങ്ങള്‍ നടത്തി സമ്പന്നരാകുന്നവര്‍ ജനജീവിതത്തിന്റെ വേദനകളും നെടുവീര്‍പ്പുകളും തിരിച്ചറിയുന്നില്ല. ഈ കാലത്തും ഒരാള്‍ പത്തുപേരെ ഇടിച്ചു വീഴ്ത്തുന്ന താരാധിപത്യമാണ് മലയാള സിനിമയില്‍ കാണുന്നത്. സിനിമയില്‍ ഇന്ന് അധികാരമുറപ്പിച്ചിരിക്കുന്ന മാദകലഹരിപൂണ്ട സുന്ദരിമാരും താരാധിപന്മാരും കലയെ കച്ചവടം ചെയ്ത് കശാപ്പുചെയ്യുന്ന മുതലാളിമാരും യുവതി-യുവാക്കളില്‍ മാത്രം കടന്നുചെല്ലാതെ ജനഹൃദയങ്ങളില്‍ കടന്നു ചെല്ലുന്നവരാകണം. അതിന് ഈ കൃതി സഹായകമായിരിക്കും. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ധാരാളം സംഭാവനകള്‍ നല്കിയതുപോലെ മലയാള സിനിമയ്ക്കും ഈ ഗ്രന്ഥം എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും. സിനിമയുടെ ചിത്രദര്‍ശനം അടയാളപ്പെടുത്തുന്ന ഈ കൃതി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
Email : subhadra.s.111 @gmail.com
അങ്കമാലി: അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കുന്ന കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. വാര്‍ദ്ധക്യത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തിനാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ തകര്‍ന്നിരുന്ന ദേവസിക്ക് മറ്റൊരാഘാതം കൂടി ഏല്പിച്ചുകൊണ്ട് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു. നിനച്ചിരിക്കാതെ വന്ന രണ്ടു ദുരന്തങ്ങളും ദേവസിക്കും കുടുംബത്തിനും താങ്ങവുന്നതിലും അധികമായിരുന്നു.
ദേവസിയുടെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആര്‍സിസിയിലെ ചികിത്സകളുടെ ഫലമായാണ്. നിരന്തരമായ ചികിത്സകള്‍ ദേവസിയെയും കുടുംബത്തെയും വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ആകെ പത്തുസെന്റ് സ്ഥലവും ചോര്‍ന്നൊലിക്കുന്ന ഒരു വീടുമാണ് ദേവസിക്ക് സ്വന്തമായുള്ളത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ജീവിതം മുന്‍പോട്ടു പോകുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് മാത്രമാണ്. ഒരു മാസത്തെ മരുന്നിനുതന്നെ ഏകദേശം നാലായിരം രൂപയോളം ചിലവു വരുന്നുണ്ട്.
പ്രിയമുള്ളവരെ ദേവസിയുടെ അവസ്ഥയറിഞ്ഞ യുകെയിലുള്ള ബ്രിട്ടോ എന്ന സുഹൃത്താണ് വോകിംഗ് കാരുണ്യയെ ദേവസിയെക്കുറിച്ച് അറിയിച്ചത്. ദേവസിയും കുടുംബവും തികച്ചും സഹായത്തിന് അര്‍ഹാരാണെന്നറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തൊന്നാമത് സഹായം ദേവസിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.
ദേവസിയെയും കുടുംബത്തെയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കൂടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ടോം ജോസ് തടിയംപാട്
സിനിമയില്‍ അഭിനയിക്കുകയും അതോടൊപ്പം ഒരു കമ്മ്യൂണിസ്റ്റ്കാരനായി ജീവിതം നയിക്കുകയും ചെയ്ത തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി സ്വദേശി വിളകുന്നേല്‍ ജോസ് വര്‍ഗീസ് എഴുതിയ കുടിയേറ്റക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം വായിക്കാന്‍ ഇടയായി. ഇതില്‍ കുടിയേറ്റത്തിന്റെ യാതനകള്‍ അദ്ദേഹം ഭംഗിയായി വിവരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പട്ടിണികൊണ്ട് പൊറുതിമുട്ടിയ മനുഷ്യക്കൂട്ടങ്ങളാണ് മലബാറിലേക്കും ഇടുക്കിയിലേക്കും കുടിയേറിയത്. ആ കാലത്ത് മലബാറിലേക്ക് കുടിയേറിയ കോടഞ്ചേരിയില്‍ താമസമാക്കിയ ജോസ് വര്‍ഗീസ് മലബാറിലെ കുടിയേറ്റ ദുരന്തങ്ങളും കഷ്ടപ്പാടുകളും പിന്നീട് ഉണ്ടായ വളര്‍ച്ചയുമെല്ലാം ഒട്ടും മാറ്റുകുറയാതെ ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
മരത്തില്‍. ഏറുമാടം കെട്ടി താമസിച്ചതിന്റെ കീഴില്‍ ഒരു ആന വന്നു പ്രസവിച്ചിട്ട് മരത്തില്‍ നിന്നും ആഴ്ചകളോളം പുറത്തിറങ്ങാന്‍ കഴിയാതെ വന്ന ഒരു കുടുംബത്തിന്റെ കഥയും മലമ്പനി കൊണ്ട് മരുന്നു മേടിക്കാന്‍ കഴിയാതെ മരിച്ചു പോയവരെപ്പറ്റിയും എല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. കുടിയേറ്റ കാലഘട്ടത്തില്‍ ഫാദര്‍ വടക്കനും എ കെ ജിയും തമ്മില്‍ ഉണ്ടായ അടുപ്പവും അവര്‍ നടത്തിയ സമരങ്ങളും ഇതില്‍ നന്നായി വിവരിച്ചിട്ടുണ്ട്. പാവപ്പെട്ടവന്റെ പക്ഷം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് കൊടി പിടിച്ചതിന്റെ പേരില്‍ പള്ളിപ്രമണിമാര്‍ നടത്തിയ ഗൂഡാലോചനകളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിച്ചിട്ടുണ്ട്. പള്ളിപ്രമാണിമാര്‍ പള്ളിക്കൂടത്തിനു തീയിട്ടിട്ട് കള്ളക്കേസില്‍ കുടുക്കിയ ചരിത്രം അദ്ദേഹം വേദനയോടെ വിവരിക്കുന്നു.
ജീരകപ്പാറ കുടിയിറക്കിനെതിരെ എ കെ ജി യോടൊപ്പം സമരം ചെയ്ത ജോസ് വര്‍ഗീസ് ഇടുക്കിയിലെ അമരാവതി കുടിയിറക്ക് ചരിത്രത്തെപ്പറ്റിയും നന്നായി പറഞ്ഞുവച്ചിട്ടുണ്ട്. കേരളത്തിലെ ഉന്നതരായ നാടകനടന്മാരോടൊപ്പം അഭിനയിക്കുകയും പുണ്യഭൂമി എന്ന നാടകം രചിക്കുകയും കേരളം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ജോസ് വര്‍ഗീസ് തന്റെ അനുഭവത്തില്‍ ചാലിച്ച ഓര്‍മ്മകള്‍ അക്ഷരങ്ങളായി രൂപപ്പെടുത്തിയപ്പോള്‍ അത് ആ കാലഘട്ടത്തിന്റെ നേര്‍രേഖയായി മാറി.
നാടകചാര്യന്‍ ഒ. മാധവനും അര്‍ജുനന്‍ മാഷും പുണ്യഭൂമി നാടകം കാണാന്‍ വേണ്ടി മാത്രം തളിപ്പറമ്പില്‍ എത്തിയിരുന്നു എന്നത് അദ്ദേഹം അഭിമാനപൂര്‍വം വിവരിക്കുന്നു. എന്നാല്‍ ഈ നാടകം സ്വന്തം നാടായ കോടഞ്ചേരിയില്‍ അവതരിപ്പിക്കാന്‍ പള്ളിപ്രമീണിമാര്‍ ഗ്രൗണ്ട് അനുവദിക്കാതിരുന്നപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ചു കപ്പക്കാലായില്‍ അവതരിപ്പിച്ച സംഭവം വളരെ വേദനയോടെ ജോസ് വര്‍ഗീസ് വിവരിക്കുന്നുണ്ട്.
കേരളത്തിലെ പഴയ എല്ലാ കമ്യൂണിസ്റ്റ് നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജോസ് വര്‍ഗീസിന്റെ വീട്ടില്‍ ഇവരെല്ലാം നിത്യസന്ദര്‍ശകരായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായിരുന്ന ബാലന്‍ വൈദ്യര്‍ ജോസ് വര്‍ഗീസിന്റെ വീട്ടിലെ ഭക്ഷണത്തിന്റെ സ്വദിനെപ്പറ്റി പല വേദിയിലും പ്രസംഗിച്ചിട്ടുണ്ട്.
ജോസ് വര്‍ഗിസീന്റെ പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് അര്‍ജുനന്‍ മാഷ് ആണ് എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കലാരംഗത്തെ ബന്ധം മനസിലാക്കാന്‍ കഴിയും. ജോസ് വര്‍ഗീസ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് നാലുവര്‍ഷം കഴിയുന്നു. കുടിയേറ്റ സമരങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ ഒട്ടേറെ കേസ്‌കളില്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നലു മക്കളും ഭാര്യയുമുണ്ട്. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനും എന്റെ അടുത്ത സുഹൃത്തുമായ ആന്റോ ജോസ് കുടുംബ സമേതം ലിവര്‍പൂളിലെ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്നു.