യുക്മയുടെ കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത് ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ… മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…
ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട് കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..

പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..
ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.
ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്.. എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ് കലാമേളയിലെ മൽസരഗോദയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..
കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി… വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …

ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍ തുടങ്ങിയ ഗ്ലാമർ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.
പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ.. എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ, കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ… കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…






കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്



[ot-video][/ot-video]
സമൂഹത്തില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജന്‍ഡേഴ്‌സിന് അവഗണനയാണ്. കുറേയൊക്കെ അവരോടുള്ള സമീപനം മാറിയെങ്കിലും അവരെ ഇപ്പോഴും സമൂഹം വേറിട്ട രീതിയിലാണ് കാണുന്നത്. സമൂഹത്തില്‍ നിന്നും മാത്രമല്ല സ്വന്തം വീടുകളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുപോലും കടുത്ത അവഗണന നേരിടുന്നു. അവര്‍ എങ്ങിനെ ജീവിയ്ക്കുന്നു. അവര്‍ മരിച്ചു കഴിഞ്ഞാല്‍ സംസ്‌കാരം എങ്ങിനെ എന്നുള്ളതൊക്കെ സാധാരണക്കാര്‍ക്ക് ഇന്നും അജ്ഞാതമാണ്.
ഇങ്ങനെ അവഗണന നേരിടാന്‍ മാത്രം യഥാര്‍ത്ഥത്തില്‍ ആരാണ് ഹിജഡകള്‍. സ്ത്രീയോ പുരുഷനോ അല്ലാത്ത മൂന്നാമത്തേതായ ലിംഗ പ്രകൃതി ഉള്ള വ്യക്തികളെയാണ് ഭിന്നലിംഗക്കാര്‍ അഥവാ ഹിജഡകള്‍ എന്ന് പറയുന്നത്. സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്യുകയും നടക്കുകയും പെരുമാറുകയും ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത.
വളരെ ഒതുങ്ങി സമൂഹത്തില്‍ നിന്നും അകന്ന് സമൂഹത്തെ പേടിച്ച് ജീവിക്കുന്ന ഒരു വിഭാഗമാണ് ഹിഡജകള്‍. ഇന്നും ഇവരോട് സമൂഹം കാണിക്കുന്ന വേര്‍തിരിവ് പലപ്പോഴും ഇവരെ വീണ്ടും തെരുവിലേക്ക് ഇറക്കുന്നത് തന്നെയാണ്. കല്ല്യാണങ്ങളില്‍ നൃത്തം ചെയ്തും, വാഹനങ്ങളില്‍ നിന്നും പണം പിരിച്ചും വളരെ ചുരുങ്ങിയ ചിലവില്‍ ജീവിക്കുന്നവരാണ് ഹിജഡകള്‍.
നമ്മുടെ പുരാണത്തിലും ചരിത്രത്തിലും ഇവരുടെ പങ്ക് വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. മഹാഭാരത യുദ്ധത്തില്‍ കല്‍ക്കിയും ഒരു ഹിജഡയായിരുന്നു. ഇത്തരത്തില്‍ ചരിത്രത്തില്‍ പ്രധാന സ്ഥാനം തന്നെ ഹിജഡകള്‍ക്കുണ്ടായിരുന്നു.

സാധാരണ സ്ഥലങ്ങളിലോ സാധാരണ ജോലിയോ ഇവരില്‍ പലര്‍ക്കും സ്വപ്നം കാണാന്‍ പോലും സാധിക്കാത്തതാണ്. പലപ്പോഴും നിര്‍ബന്ധിതമായാണ് ഇവരില്‍ പലരും ലൈംഗികതൊഴിലിലേക്ക് തള്ളിവിടപ്പെടുന്നത്. ഇന്നത്തെ കാലത്ത് സ്വന്തമായ വ്യക്തിത്വത്തോടെ ജീവിക്കാന്‍ പെടാപാടുപെടുന്നവരാണ് ഇവര്‍.
ഒരു ഹിജഡയുടെ ജനനം
ഒരു ഭിന്നലിംഗക്കാരന്‍ ജനിക്കുന്നത് പലവിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ്. ഓരോ ഹിജഡയും അവരിലേക്ക് മാറ്റപ്പെടുന്നതിന് നിര്‍വ്വാണ എന്ന ഒരു ആഘോഷമുണ്ട്. ഇതിലൂടെ ഇവരുടെ ലിംഗം മുറിച്ച് മാറ്റപ്പെടുന്നു. പുരുഷ ലിംഗാവയവം ഇതിലൂടെ മാറ്റപ്പെടുന്നു. ഇവരെ യൂനക് എന്നാണ് അറിയപ്പെടുന്നത്.
സ്പെഷ്യല്‍ ഡയറ്റ്
എന്നാല്‍ നിര്‍വ്വാണക്ക് മുന്‍പ് പ്രത്യേക രീതിയിലുള്ള ഒരു ഡയറ്റ് ആണ് ഇവര്‍ പിന്തുടരുന്നത്. പല വിധത്തിലുള്ള പരിമിതികളും ഇവര്‍ക്ക് വെക്കുന്നു. ശസ്ത്രക്രിയക്ക് 40 ദിവസം മുന്‍പാണ് ഇത് ചെയ്യുക.
അതിമാനുഷിക ശക്തി
മരണം വരെ പ്രവചിക്കാനുള്ള അതിമാനുഷിക ശക്തി ഇവര്‍ക്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഇവര്‍ക്കുള്ളത്.

മരണ ശേഷം
ഒരു ഹിജഡ മരിച്ചാല്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നത് രാത്രിയിലാണ്. മാത്രമല്ല വളരെ രഹസ്യമായാണ് ഇത് ചെയ്യുന്നതും. പുറംലോകം അറിയാതെ വളരെ രഹസ്യമായാണ് ഇത് ചെയ്യുന്നത്.
ജഗദീഷ് കരിമുകള്‍
മനുഷ്യന്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ഊഷ്മളമായ പ്രകാശം പ്രസരിപ്പിച്ച് നിശ്ശബ്ദതയുടെ ഒരുവലയത്തിനുള്ളിലാക്കാന്‍ സിനിമയ്ക്ക് മാത്രമേ സാധിക്കൂ. ആര്യന്മാരുടെ ആഗമനത്തോടെ ദ്രാവിഡ ഭാഷയുടെമേല്‍ സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നതുപോലെ കച്ചവട സിനിമകളുടെ സ്വാധീനശക്തി ദരിദ്ര രാജ്യങ്ങളില്‍ വളരുന്നുണ്ട്. സിനിമ ഒരു പട്ടിണിക്കാരന്റെ വിശപ്പടക്കുന്നില്ലെങ്കിലും പണം കൊടുത്തവന്‍ വിനോദമെന്ന വെള്ളം കുടിക്കുന്നു. അതിനവരെ സഹായിക്കുന്നത് ചിലന്തിവല പോലുള്ള പരസ്യങ്ങളാണ്. ആ ചാനല്‍-മാധ്യമ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ വീഴുന്നത് യുവ പ്രേക്ഷകരാണ്. ദരിദ്രരാജ്യമായാലും സമ്പന്ന രാജ്യമായാലും സിനിമ എന്ന കലയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ അതിലെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നു. സിനിമയെ ഒരുല്‍പന്നമായി വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയെന്ന ദൃശ്യഭാഷയെ സൂക്ഷ്മതയോടെ പഠിക്കാന്‍ ശാസ്ത്ര- സാഹിത്യ- കായിക രംഗത്ത് വിജ്ഞാനപ്രദങ്ങളായ ധാരാളം കൃതികള്‍ മലയാളത്തിനു നല്‍കിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സിനിമ- ഇന്നലെ – ഇന്ന്- നാളെ’ എന്ന കൃതി സിനിമാ ലോകത്തുള്ളവര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കും ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് വിത്തും വളവും ഫലവും നല്കുന്ന ഈ കൃതി ഒരു പഠന ഗ്രന്ഥമായി കണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.
ഒരു സാഹിത്യസൃഷ്ടിയുടെ പിന്‍ബലമില്ലാതെ നല്ലൊരു സിനിമ പിറവിയെടുക്കുക പ്രയാസമാണ്. മുന്‍കാലങ്ങൡ കഥ പറച്ചിലിനായിരുന്നു പ്രധാന്യം. സാഹിത്യം ചൊല്ലി കേള്‍പ്പിക്കുന്നവരെ വിളിച്ചിരുന്നത് കാവ്യ ഗായകര്‍ എന്നായിരുന്നു. അന്ന് നേരില്‍ കണ്ട് ആസ്വദിച്ചുവെങ്കില്‍ ഇന്ന് നേരില്‍ കാണാതെ ആസ്വദിക്കുന്നു. അന്നത്തേ ആസ്വാദകന് തൃപ്തികരമായ വിധത്തില്‍ രസാനുഭൂതിയ്ക്ക് പുറമെ അതിന്റെ ഗുണനിലവാരവും ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ പല സിനിമകള്‍ക്ക് മുന്നിലും തലകുനിച്ചു പോകുന്നു. യൗവനക്കാര്‍ക്ക് ലഹരിപിടിക്കുന്ന പ്രണയം, സ്ത്രീകളുടെ നഗ്നത, ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന രസം എന്ന മസാലക്കൂട്ട്, മദ്യപാനം, താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകള്‍. താരാരാധന അന്നില്ലായിരുന്നു. അന്നത്തെ കഥകള്‍ക്ക് ജീവിതവുമായി ഒരു നേര്‍ത്ത ബന്ധമുണ്ടായിരുന്നു. അന്നും ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുള്ള ഏതാനും സിനിമാ സംവിധായകരുള്ളത് മലയാളത്തിന് അഭിമാനിക്കാം.
സാഹിത്യസൃഷ്ടികള്‍ വായനക്കാരന്റെ ശ്രദ്ധയെ അനുസ്യൂതമായി നിലനിര്‍ത്തുന്നതുപോലെ ചരിത്ര കഥകളും ജീവിക്കുന്നു. കൃത്രിമത്വം നിറഞ്ഞ കഥകളും ഇന്ന് സിനിമയില്‍ കാണാറുണ്ട്. ഈ കൃതിയില്‍നിന്ന് കടമെടുത്തു പറഞ്ഞാല്‍ ”നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രഞ്ച് സഹോദരങ്ങളായ ഔഗസ്റ്റ്- ലൂയി ലുയിയര്‍മാര്‍ കണ്ടെത്തിയ സിനിമ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ വികസിപ്പിച്ചെടുത്തത് മുഖ്യമായും മൂന്ന് തലങ്ങളാണ്. ഒന്ന് – പ്രൊജക്ടറും പ്രൊജക്ഷനും, രണ്ട്- മൂവി ക്യാമറയുടെ വികാസം, മൂന്ന് – ഫോട്ടോഗ്രഫിയുടെ ഉപയോഗം. ഇത് ലോകത്തിന് നല്കിയത് ആഴമേറിയ സാങ്കേതിക യാഥാര്‍ത്ഥ്യങ്ങളാണ്. സത്യത്തില്‍ ലൂമിയര്‍ സഹോദരങ്ങള്‍ക്ക് മുന്‍പു തന്നെ ചലിക്കുന്ന ചിത്രം തിരശ്ശീലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. അമേരിക്കന്‍ ഹെന്‍ട്രി റെന്നോ ഹെയില്‍ ആയിരുന്നു അതിന്റെ അവകാശി. 1870-ല്‍ ഹെന്‍ട്രിയാണ് ചലച്ചിത്രത്തിന്റെ നൃത്തരൂപം ലോകത്തിന് സമ്മാനിച്ചത്.
സാഹിത്യത്തിന്റെ മാധ്യമം ഭാഷയെങ്കില്‍ ദൃശ്യകലയില്‍ കടന്നു വരുന്നത് അഭിനയം എന്ന മാധ്യമമാണ്. കലകളുടെ കലവറയായ കേരളത്തിലെ കഥകളി നൃത്ത സംഹീതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഥകളിയും നാടകവും ദൃശ്യകലകളാണ്. നാട്യശാസ്ത്രത്തിന്റെ ആചാര്യന്‍ ഭരതമുനി തന്നെയാണ് നാട്യത്തിന്റെയും മാധ്യമം അഭിനയമെന്നു പറഞ്ഞത്. അതിന്റെ ആധാര ശീലകള്‍ വാചീകം, ആംഗീകം, ആഹാര്യം, സാത്ത്വികമാണ്. ഇതില്‍ നൃത്തവും നാട്യവുമുണ്ട്. ഇതുപോലെ എത്രയോ ഹാസ്യരസ പ്രാധാന്യമുള്ള ദൃശ്യകലയാണ് തുള്ളല്‍. ഇതിലെ രസം, ശൃംഗാരം, ഹാസ്യം. കാണുന്നവര്‍ക്ക് ഇന്നത്തെ മലയാള സിനിമയില്‍ കാണുന്നത് ഒരു പ്രഹസനമായി തോന്നും. കഥകളി നടന്മാര്‍ കൈകൊണ്ടു കാണിക്കുന്ന അസംയുക്ത ആ മുദ്രകളോ മുകളില്‍ എഴുതപ്പെട്ടവയോ സ്‌ക്രീനില്‍ കൃത്രിമവേഷം കെട്ടിയാട്ടുന്നവരെ കൊണ്ട് കഴിയുമോ? ്ഞാനിവിടെ വേഷങ്ങളെകുറച്ചു കാണുകയല്ല ചെയ്യുന്നത്. എല്ലാ ദൃശ്യകലകളിലും വേഷങ്ങളുണ്ട്. ഈ കലാ രംഗത്തുള്ളവരുടെ യോഗ്യതകള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.
ചാനലുകളിലൂടെ പരസ്യങ്ങള്‍ നടത്തി സമ്പന്നരാകുന്നവര്‍ ജനജീവിതത്തിന്റെ വേദനകളും നെടുവീര്‍പ്പുകളും തിരിച്ചറിയുന്നില്ല. ഈ കാലത്തും ഒരാള്‍ പത്തുപേരെ ഇടിച്ചു വീഴ്ത്തുന്ന താരാധിപത്യമാണ് മലയാള സിനിമയില്‍ കാണുന്നത്. സിനിമയില്‍ ഇന്ന് അധികാരമുറപ്പിച്ചിരിക്കുന്ന മാദകലഹരിപൂണ്ട സുന്ദരിമാരും താരാധിപന്മാരും കലയെ കച്ചവടം ചെയ്ത് കശാപ്പുചെയ്യുന്ന മുതലാളിമാരും യുവതി-യുവാക്കളില്‍ മാത്രം കടന്നുചെല്ലാതെ ജനഹൃദയങ്ങളില്‍ കടന്നു ചെല്ലുന്നവരാകണം. അതിന് ഈ കൃതി സഹായകമായിരിക്കും. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ധാരാളം സംഭാവനകള്‍ നല്കിയതുപോലെ മലയാള സിനിമയ്ക്കും ഈ ഗ്രന്ഥം എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും. സിനിമയുടെ ചിത്രദര്‍ശനം അടയാളപ്പെടുത്തുന്ന ഈ കൃതി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
Email : subhadra.s.111 @gmail.com
അങ്കമാലി: അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കുന്ന കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. വാര്‍ദ്ധക്യത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തിനാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ തകര്‍ന്നിരുന്ന ദേവസിക്ക് മറ്റൊരാഘാതം കൂടി ഏല്പിച്ചുകൊണ്ട് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു. നിനച്ചിരിക്കാതെ വന്ന രണ്ടു ദുരന്തങ്ങളും ദേവസിക്കും കുടുംബത്തിനും താങ്ങവുന്നതിലും അധികമായിരുന്നു.
ദേവസിയുടെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആര്‍സിസിയിലെ ചികിത്സകളുടെ ഫലമായാണ്. നിരന്തരമായ ചികിത്സകള്‍ ദേവസിയെയും കുടുംബത്തെയും വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ആകെ പത്തുസെന്റ് സ്ഥലവും ചോര്‍ന്നൊലിക്കുന്ന ഒരു വീടുമാണ് ദേവസിക്ക് സ്വന്തമായുള്ളത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ജീവിതം മുന്‍പോട്ടു പോകുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് മാത്രമാണ്. ഒരു മാസത്തെ മരുന്നിനുതന്നെ ഏകദേശം നാലായിരം രൂപയോളം ചിലവു വരുന്നുണ്ട്.
പ്രിയമുള്ളവരെ ദേവസിയുടെ അവസ്ഥയറിഞ്ഞ യുകെയിലുള്ള ബ്രിട്ടോ എന്ന സുഹൃത്താണ് വോകിംഗ് കാരുണ്യയെ ദേവസിയെക്കുറിച്ച് അറിയിച്ചത്. ദേവസിയും കുടുംബവും തികച്ചും സഹായത്തിന് അര്‍ഹാരാണെന്നറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തൊന്നാമത് സഹായം ദേവസിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.
ദേവസിയെയും കുടുംബത്തെയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കൂടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ടോം ജോസ് തടിയംപാട്
സിനിമയില്‍ അഭിനയിക്കുകയും അതോടൊപ്പം ഒരു കമ്മ്യൂണിസ്റ്റ്കാരനായി ജീവിതം നയിക്കുകയും ചെയ്ത തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി സ്വദേശി വിളകുന്നേല്‍ ജോസ് വര്‍ഗീസ് എഴുതിയ കുടിയേറ്റക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം വായിക്കാന്‍ ഇടയായി. ഇതില്‍ കുടിയേറ്റത്തിന്റെ യാതനകള്‍ അദ്ദേഹം ഭംഗിയായി വിവരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പട്ടിണികൊണ്ട് പൊറുതിമുട്ടിയ മനുഷ്യക്കൂട്ടങ്ങളാണ് മലബാറിലേക്കും ഇടുക്കിയിലേക്കും കുടിയേറിയത്. ആ കാലത്ത് മലബാറിലേക്ക് കുടിയേറിയ കോടഞ്ചേരിയില്‍ താമസമാക്കിയ ജോസ് വര്‍ഗീസ് മലബാറിലെ കുടിയേറ്റ ദുരന്തങ്ങളും കഷ്ടപ്പാടുകളും പിന്നീട് ഉണ്ടായ വളര്‍ച്ചയുമെല്ലാം ഒട്ടും മാറ്റുകുറയാതെ ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

മരത്തില്‍. ഏറുമാടം കെട്ടി താമസിച്ചതിന്റെ കീഴില്‍ ഒരു ആന വന്നു പ്രസവിച്ചിട്ട് മരത്തില്‍ നിന്നും ആഴ്ചകളോളം പുറത്തിറങ്ങാന്‍ കഴിയാതെ വന്ന ഒരു കുടുംബത്തിന്റെ കഥയും മലമ്പനി കൊണ്ട് മരുന്നു മേടിക്കാന്‍ കഴിയാതെ മരിച്ചു പോയവരെപ്പറ്റിയും എല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. കുടിയേറ്റ കാലഘട്ടത്തില്‍ ഫാദര്‍ വടക്കനും എ കെ ജിയും തമ്മില്‍ ഉണ്ടായ അടുപ്പവും അവര്‍ നടത്തിയ സമരങ്ങളും ഇതില്‍ നന്നായി വിവരിച്ചിട്ടുണ്ട്. പാവപ്പെട്ടവന്റെ പക്ഷം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് കൊടി പിടിച്ചതിന്റെ പേരില്‍ പള്ളിപ്രമണിമാര്‍ നടത്തിയ ഗൂഡാലോചനകളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിച്ചിട്ടുണ്ട്. പള്ളിപ്രമാണിമാര്‍ പള്ളിക്കൂടത്തിനു തീയിട്ടിട്ട് കള്ളക്കേസില്‍ കുടുക്കിയ ചരിത്രം അദ്ദേഹം വേദനയോടെ വിവരിക്കുന്നു.
ജീരകപ്പാറ കുടിയിറക്കിനെതിരെ എ കെ ജി യോടൊപ്പം സമരം ചെയ്ത ജോസ് വര്‍ഗീസ് ഇടുക്കിയിലെ അമരാവതി കുടിയിറക്ക് ചരിത്രത്തെപ്പറ്റിയും നന്നായി പറഞ്ഞുവച്ചിട്ടുണ്ട്. കേരളത്തിലെ ഉന്നതരായ നാടകനടന്മാരോടൊപ്പം അഭിനയിക്കുകയും പുണ്യഭൂമി എന്ന നാടകം രചിക്കുകയും കേരളം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ജോസ് വര്‍ഗീസ് തന്റെ അനുഭവത്തില്‍ ചാലിച്ച ഓര്‍മ്മകള്‍ അക്ഷരങ്ങളായി രൂപപ്പെടുത്തിയപ്പോള്‍ അത് ആ കാലഘട്ടത്തിന്റെ നേര്‍രേഖയായി മാറി.

നാടകചാര്യന്‍ ഒ. മാധവനും അര്‍ജുനന്‍ മാഷും പുണ്യഭൂമി നാടകം കാണാന്‍ വേണ്ടി മാത്രം തളിപ്പറമ്പില്‍ എത്തിയിരുന്നു എന്നത് അദ്ദേഹം അഭിമാനപൂര്‍വം വിവരിക്കുന്നു. എന്നാല്‍ ഈ നാടകം സ്വന്തം നാടായ കോടഞ്ചേരിയില്‍ അവതരിപ്പിക്കാന്‍ പള്ളിപ്രമീണിമാര്‍ ഗ്രൗണ്ട് അനുവദിക്കാതിരുന്നപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ചു കപ്പക്കാലായില്‍ അവതരിപ്പിച്ച സംഭവം വളരെ വേദനയോടെ ജോസ് വര്‍ഗീസ് വിവരിക്കുന്നുണ്ട്.
കേരളത്തിലെ പഴയ എല്ലാ കമ്യൂണിസ്റ്റ് നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജോസ് വര്‍ഗീസിന്റെ വീട്ടില്‍ ഇവരെല്ലാം നിത്യസന്ദര്‍ശകരായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായിരുന്ന ബാലന്‍ വൈദ്യര്‍ ജോസ് വര്‍ഗീസിന്റെ വീട്ടിലെ ഭക്ഷണത്തിന്റെ സ്വദിനെപ്പറ്റി പല വേദിയിലും പ്രസംഗിച്ചിട്ടുണ്ട്.
ജോസ് വര്‍ഗിസീന്റെ പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് അര്‍ജുനന്‍ മാഷ് ആണ് എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കലാരംഗത്തെ ബന്ധം മനസിലാക്കാന്‍ കഴിയും. ജോസ് വര്‍ഗീസ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് നാലുവര്‍ഷം കഴിയുന്നു. കുടിയേറ്റ സമരങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ ഒട്ടേറെ കേസ്‌കളില്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നലു മക്കളും ഭാര്യയുമുണ്ട്. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനും എന്റെ അടുത്ത സുഹൃത്തുമായ ആന്റോ ജോസ് കുടുംബ സമേതം ലിവര്‍പൂളിലെ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്നു.

വിശ്വലാല്‍
ഷാജി ഫ്രാന്‍സിസ്
കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും കൂടി സംഗീത പ്രേമികള്‍ക്കായി ‘ഓര്‍മ്മയി ല്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു. നമ്മള്‍ കേട്ടുവളര്‍ന്ന, ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ ഉണ്ട്. പക്ഷെ അവയെല്ലംത്തന്നെ ഇപ്പോള്‍ നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവണമെന്നില്ല. അവയുടെ ഒരു ഓര്‍മ്മ പുതുക്കലാണ് “ഓര്‍മ്മയി ല്‍ ഒരു ഗാനം’സംഗീതം ഇഷ്ടപ്പെടുന്ന നമ്മുക്ക് ചുറ്റുമുള്ള സാധാരണക്കാരായ ഗായകരെ പരിചയപ്പെടുത്തുവാനും ഒപ്പം പഴയ ഗാന ആലാപന ശൈലി പുതിയ തലമുറയില്‍ എത്തിക്കുവാനും, അതോടൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മഹാരഥന്മാരെ നമിക്കുവാനും ഈ പരിപടിയിയിലുടെ ലക്ഷ്യമിടുന്നു.

ജയ്‌സന്‍ ലോറന്‍സ്
ഈ പരിപാടിയുടെ ശില്‍പികള്‍: നാടക സംവിധായകനും സംഗീത സംവിധായകനുമായ ശ്രീ. വിശ്വലാല്‍ രാമകൃഷ്ണന്‍ ക്രീയേറ്‍റീവ് ഡയറക്ട്ടറായും,ആര്‍ട്ട്, ക്യാമറ, എഡിറ്റിംഗ് ശ്രീ. ജെയിസന്‍ ലോറന്‍സും നിര്‍വഹിച്ചിരിക്കുന്നു. ഒരുമാസം ഓരോ ഗാനങ്ങളുടെ രണ്ട് എപ്പിസോഡുകള്‍ വിതമായിരിക്കും സോഷ്യല്‍മീഡിയ വഴി നിങ്ങളുടെ മുമ്പിലെത്തുന്നത്.
ഓര്‍മ്മയില്‍ ഒരു ഗാനം എന്ന ഈ സംഗീത പരമ്പരയിലെ ആദ്യഗാനം ആലപിക്കുന്നത് കാര്‍ഡിഫിലെ അറിയപ്പെടുന്ന ഗായകനായ ജെയിസ ണ്‍ ജെയിംസ് ആണ്. കാര്‍ഡിഫിലെ ലണ്ടോക്ക് ആശുപതിയിലെ ബാന്‍ഡ് 6 നഴ്സായി ജോലിചെയ്യുന്നു. ഈ പരിപാടി ഇഷ്ടമാകുന്നെകില്‍ ലൈക്കുചെയ്തും,ഷെയര്‍ ചെയ്തും, അഭിപ്രായം നല്‍കിയും ഇവരെ പ്രോത്സാഹിപ്പിക്കുക.കാണാന്‍ മറക്കരുതേ.
അമ്മ ഇനി ഉണരില്ലെന്നറിയാതെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു. തിരുപ്പൂര്‍ ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപത്താണ് അമ്മയുടെ മൃതദേഹത്തിനരികില്‍ ഇരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വഴിയരികില്‍ കണ്ടെത്തിയത്. സമീപത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരനും ഉണ്ടായിരുന്നു.
മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും സമീപമുണ്ടായിരുന്നത് മകനാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആരോ ലോറിയില്‍ കൊണ്ട് വന്ന് ഉപേക്ഷിച്ചതായി കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ട സ്ഥലത്തിന് സമീപം ദൂരയാത്ര പോകുന്ന ലോറികള്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കാറുള്ളതായി പോലീസ് പറയുന്നു.
മൃതദേഹത്തിന് സമീപം കണ്ട രണ്ട് വയസ്സുകാരനെ പോലീസ് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതീഷ് മാത്യു
പതിവുപോലെ ഓഫീസിലേക്കുള്ള അലസമായ ആ ബൈക്ക് യാത്ര ഒന്ന് മാത്രമാണ് അവന് സ്വതന്ത്രമായി തോന്നാറുള്ളത്. വീട്ടില്‍ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാറുണ്ട്. പോകുന്ന വഴിക്കു അന്നാരും തന്നെ ലിഫ്റ്റ് ചോദിയ്ക്കാന്‍ കണ്ടില്ല. മെയിന്‍ റോഡില്‍ കയറി കുറച്ചു പോയാല്‍ ഗംഗാധരേട്ടന്റെ ചായക്കട. അവിടെ കയറി ഒരു കാലിച്ചായയും ന്യൂസ് പേപ്പറും കുറച്ചു ലോക വിവരവും. അന്ന് ബസ് സ്റ്റോപ്പില്‍ പതിവ് മുഖങ്ങളുടെ കൂടെ ഒരു പര്‍ദ്ദ ഇട്ട കുട്ടിയെയും കണ്ടു. മറച്ചിരിക്കുന്ന മുഖത്തിനുള്ളില്‍ നിന്ന് നീണ്ടു വിടര്‍ന്ന മിഴികളില്‍ അവന്‍ അറിയാതെ ഒന്ന് ഉടക്കിപ്പോയി. അന്ന് ഓഫീസിലേക്കുള്ള യാത്രയില്‍ അവന്റെ മനസ്സില്‍ മുഴുവന്‍ ആ ഉടക്കിയ മിഴികള്‍ ആയിരുന്നു.
സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ തടവറ ആയി ആ മൂടുപടം അവന്റെ മനസ്സിനെ കുത്തി നോവിച്ചു. അത് ആ കുട്ടി ആഗ്രഹിച്ചു ധരിച്ചിരിക്കുന്നതാണോ… എന്തോ.. നമ്മുടെ നാട്ടിലും ഒരുപാട് മൂടുപടങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു..
തുടര്‍ന്നുള്ള ദിവസങ്ങളിലും അവന്‍ അവളെ ബസ് സ്റ്റോപ്പില്‍ സ്ഥിരം കാണുവാന്‍ തുടങ്ങി. അന്വേഷിച്ചപ്പോളാണ് മനസിലായത് ഈ അടുത്തായി അവന്റെ നാട്ടില്‍ വന്ന താമസക്കാരാണ്. ടൗണില്‍ ഉള്ള കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു. കോളേജിന് അടുത്ത് തന്നെ ആണ് അവന്റെ ഓഫീസും. തുടര്‍ന്ന് കോളേജ് വിടുന്ന സമയങ്ങളിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഒന്ന് കറങ്ങി തുടങ്ങി. ചില ദിവസങ്ങളില്‍ അവളെ കാണാം..! അല്ല അവളുടെ കണ്ണുകള്‍ കാണാം…! അവള്‍ നോക്കുമ്പോ ഒന്ന് പുഞ്ചിരിക്കുന്നുണ്ടോ… എന്തോ അങ്ങനെ തോന്നാന്‍… ??
അവള്‍ എന്ത് വിചാരിച്ചാലും ശരി അവളോട് ഒന്ന് സംസാരിക്കണം, ആ മുഖം ഒന്നു കാണണം…
അന്ന് വൈകുന്നേരം അവന്‍ ബൈക്കുമായി പോയി അവളുടെ അരികില്‍ നിര്‍ത്തിയിട്ടു പറഞ്ഞു. ആ വഴിക്കു തന്നെയാണ് ഞാനും കയറിക്കോ.. ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവള്‍ അവന്റെ പിന്നില്‍ കയറി. വണ്ടി കുറച്ചു മുന്‍പോട്ടു പോയപ്പോ അവള്‍ പറഞ്ഞു… ഞാന്‍ ചേട്ടനെ മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് നാണം കെടുത്തണ്ട എന്ന് വിചാരിച്ചാണ് പിന്നില്‍ കയറിയത്, എന്നെ ആ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിട്ടേക്ക്. അവന്‍ പറഞ്ഞു കുട്ടി വേറെ ഒന്നും വിചാരിക്കരുത് കുട്ടിയുടെ ഈ പര്‍ദ്ദ എന്റെ ഉറക്കം കെടുത്തുന്നു.. നിന്റെ മുഖം ഒന്ന് കാണാന്‍ വേണ്ടി ആണ് ഞാന്‍ നിന്റെ പിന്നാലെ ഈ നടക്കുന്നത്. എന്തോ ഒരു ജിജ്ഞാസ.. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തു പ്‌ളീസ്…അവള്‍ വീണ്ടും കേണു.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ അവള്‍ നീട്ടിയ കൈകളിലേക്ക് അവനും അത്ഭുതത്തോടെ കൈ കൊടുത്തു. അവള്‍ പറഞ്ഞു ഐ ആം ആമിന, ഫൈനല്‍ ഇയര്‍ ബി.എസ്‌സിക്കു പഠിക്കുന്നു… യാന്ത്രികമായ കൈകള്‍ പിന്‍വലിക്കുമ്പോഴും അവന്റെ നോട്ടം അവളുടെ കണ്ണുകളില്‍ തന്നെ ആയിരുന്നു.. അവള്‍ ചിരിച്ചു കൊണ്ട് ആ മൂടുപടം ഉയര്‍ത്തി എന്നിട്ടു പറഞ്ഞു.. പോട്ടെ…. അവന്‍ വാ തുറന്ന് നിന്ന് പോയി… എന്ത് ധൈര്യം ആണ് ഈ കുട്ടിക്ക്, ഇവളെ ആണോ ഈ മൂടുപടത്തിനുള്ളില്‍ തളച്ചിട്ടിരിക്കുന്നത്.. ഇത് സ്വതന്ത്ര ഇന്ത്യ അല്ലെ ഇവടെ സ്ത്രീകള്‍ക്കും തുല്യ സമത്വം വേണ്ടേ… എപ്പോഴാണ് വീടെത്തിയതെന്നോ എപ്പോഴാണ് ഉറങ്ങിയതെന്നോ അറിയില്ല അവന്‍ ആ സ്വപ്ന ലോകത്തില്‍ തന്നെ ആയിരുന്നു..
ആ മൂടുപടത്തിനുള്ളിലെ സുന്ദര മുഖം…
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉള്ള അവന്റെ ഓഫീസ് യാത്രകളില്‍ അവന് ഒരു പതിവ് സഹയാത്രിക കൂടെ ഉണ്ടായിരുന്നു – ആമിന. കയറുവാനും ഇറങ്ങുവാനും ഒരു ഇടത്താവളവും.. ഒഴിവു ദിവസങ്ങള്‍ അവര്‍ക്കു പലപ്പോഴും പ്രവൃത്തി ദിവസങ്ങള്‍ ആയിരുന്നു. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവനോട് ചേര്‍ന്നുള്ള ദിവസങ്ങള്‍ അവളും അവളുടെ പര്‍ദ്ദ ഉപേക്ഷിക്കാന്‍ തയ്യാറായി. നല്ല സുഹൃത്തുക്കളായി തങ്ങളുടേതായ ജീവിതം അവര്‍ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
അന്ന് കോളേജില്‍ സമരമോ മറ്റോ ആയിരുന്നു. വരാന്‍ പറ്റുമോ എന്ന് അവള്‍ ചോദിച്ചു. പിടിപ്പതു പണിയുണ്ട്, മാനേജര്‍ ഇത്തിരി ദേഷ്യത്തിലുമാണ് എന്ന് അവളോട് പറഞ്ഞു. അവള്‍ പറഞ്ഞു സാരല്യ ഞാന്‍ ഫ്രണ്ട്‌സിന്റെ കൂടെ ടൗണില്‍ ഒന്ന് കറങ്ങട്ടെ. ഷോപ്പിംഗ് മാളില്‍ ഒക്കെ ഒന്ന് പോയി വൈകിട്ട് പോകുമ്പോ ഒരുമിച്ചു പോകാം എന്ന്. പൂര്‍ണ സമ്മതം. ഉച്ചക്ക് മാനേജര്‍ ലീവ് പറഞ്ഞു പെട്ടെന്ന് പോയി. കേട്ട പാതി തന്നെ അവളെ വിളിച്ചു. അവര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ട്. ഒരു കസ്റ്റമര്‍ വിസിറ്റ് സിസ്റ്റത്തില്‍ അപ്‌ഡേറ്റ് ചെയ്തു അവനും ഇറങ്ങി.
ഒരു പതിനഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ മാളില്‍ എത്തി. തങ്ങളുടെ സ്ഥിരം ഐസ്‌ക്രീം പാര്‍ലറിലാണ് ഉള്ളത് എന്ന് പറഞ്ഞപ്പോ അവനു ഒരു അസ്വാസ്ഥ്യം. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അവളുടെ കൂടെ ഒരു ആറ് പേര്‍. പെണ്‍കുട്ടികള്‍ ഇവളും വേറെ ഒരു കുട്ടിയും മാത്രം. തൂവെള്ള നിറത്തില്‍ ഉള്ള അവളുടെ ടോപ്പില്‍ അവള്‍ ഇനിയും സുന്ദരി ആയതു പോലെ. ടോപ്പിനുള്ളില്‍ നിന്ന് അവളുടെ മാംസള ഭാഗം പുറത്തേക്കു അറിയുന്നുണ്ടോ. അവളുടെ കൂടെ ഉള്ള ആണ്‍കുട്ടികള്‍ അത് ശ്രദ്ധിക്കുന്നുണ്ടോ. ആകെ ഒരു തിക്കു മുട്ടല്‍… അവന്‍ ഒന്ന് സ്വരം ഉയര്‍ത്തി തന്നെ ചോദിച്ചു. അല്ല..അലറി…
നിന്റെ പര്‍ദ്ദ എവിടെ… ??
കാരൂര്‍ സോമന്‍
സൂര്യോദയം കാണണമെങ്കില്‍-
സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍സേവര്‍
അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ്
അല്ലെങ്കില്‍ ജനല്‍ തുറന്നു
നോക്കുമ്പോള്‍ കാണുന്ന തെരുവു
തൂപ്പുകാരുടെ നീളന്‍ കുപ്പായം
അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
കുഞ്ഞു പെണ്ണിന്‍ സ്‌കര്‍ട്ട്
വലിയൊരു ഭാരവുമായി ജോലിക്ക്
ഓടുന്ന ഭാര്യയുടെ വേവലാതി
പിന്നെയും പണിയൊന്നുമില്ലാതെ
നാണിച്ച് ലജ്ജിച്ച ഭര്‍ത്താവ്
ഇവരുടെ മുഖകാന്തിയില്‍ നിന്ന്
എനിക്കു കാണാം സൂര്യോദയം
എന്റെ സൂര്യോദയം, ഒരു കണക്കിന്
പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്റാണ്
ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്റെ
കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ്
മറ്റൊരര്‍ത്ഥത്തില്‍, കോഴിയും പോത്തും
തൂക്കിപിടിച്ച സഞ്ചി, ചന്തയിലെ തിരക്കില്‍
പൊട്ടി വീഴുമ്പോള്‍ എടുത്തു സഹായിക്കാന്‍
ആര്‍ത്തിപുരണ്ടെത്തുന്നവരുടെയും
ഒരു കൈയില്‍ കത്തിയുമായി മീന്‍വെട്ടുമ്പോഴും
പെണ്ണിന്റെ ഉടലിനെ പ്രാപിച്ച് ആഞ്ഞുവെട്ടി
ചോരചിന്തുന്ന മാംസത്തിന്റെ നറുമേനിയില്‍
കൈയിട്ടിളക്കുന്നവന്റെ രതിമൂര്‍ച്ഛയാണ്.
ഇങ്ങനെയൊഴുകുന്ന എന്റെ പുഴയില്‍
എവിടെയെങ്കിലും സൂര്യോദയം കാണാമോ
ഇങ്ങനെ നടക്കുന്ന എന്റെ പകലില്‍
എവിടെയെങ്കിലുമുണ്ടോ സൂര്യാസ്തമയം
സൂര്യന്‍ ഒരു മിഥ്യയാണെന്നും, അത്
ഒരു മിറാഷ് പെയിന്റിങ്ങുമാണെന്ന്
നോര്‍വെയുടെ തെരുവില്‍ ഒരു റൊട്ടികഷണം
നുണയവേ തിരിച്ചറിഞ്ഞ മാത്രയില്‍
ഞാനെഴുതി, അറിവിന്റെ നൂറ്റൊന്നു മാത്ര
നീളുന്ന ജ്ഞാനപ്പാനയ്ക്ക് ആമുഖം
സുധീര്‍ മുഖശ്രീ
ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ദൈവവും സാത്താനും. അതുകൊണ്ടുതന്നെ സ്വപ്നം കാണുന്നവന്റെ കലയായ സിനിമയിലും ഇത് ഒരു പ്രമേയമായി വരുന്നത് തികച്ചും സ്വാഭാവികം. ജിനു വി. എബ്രഹാം ‘ആദം ജോണ്‍ ‘ലൂടെ അവതരിപ്പിക്കുന്നതും ആഭിചാര കര്‍മങ്ങളിലൂടെ സാത്താനെ പ്രീതിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഒരു നിഗൂഢ വിശ്വാസപ്രമാണത്തെ ചുറ്റിപ്പറ്റിയുള്ളതുതന്നെ. പക്ഷെ ഈ സിനിമയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഒരു ‘ക്ളീഷേ’ ഒരിക്കലും ഇതില്‍ പ്രേക്ഷകന് ഫീല്‍ ചെയ്യുന്നില്ല. ഒരു നിഗൂഢതയുടെ രൂപവും ഭാവവും താളലയവും ചിത്രത്തിലുടനീളം പുതിയൊരനുഭവമായി തെളിയുകയും ചെയ്യുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ആര്‍ട്ടിസ്റ്റുകളെ തെരെഞ്ഞെടുക്കുന്നതിനോടോപ്പം കഥാസന്ദര്ഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലകാലത്തിലും രംഗസംജ്ജീകരണത്തിലും വേഷവിധാനങ്ങളിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം അതീവ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത്
ഇതിന്റെ ഒരു പ്രത്യേകതതന്നെയാണ്. ഒപ്പം, ഒരിക്കല്‍ പോലും ഒരു കണ്ണിപോലും അകലാത്ത താളാന്മകമായ എഡിറ്റിങ്ങും.
സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രഫി. പക്ഷെ സിനിമാട്ടോഗ്രഫിയില്‍ ഈ നേര്‍ക്കാഴ്ചയോടൊപ്പം മഴവില്ലിന്റെ ഏഴു നിറങ്ങള്‍കൂടി ചാലിച്ചെഴുതുമ്പോള്‍ അത് പ്രേക്ഷകമനസ്സിനെ മഴവില്ലഴകിനും അപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഛായാഗ്രാഹകന്‍ ഒരു കലാകാരന്‍ കൂടിയാകുമ്പോളാണ് ഈ പ്രതിഭാസം സംഭവിക്കുക. അതിവിടെ സംഭവിച്ചിരിക്കുന്നു. അത്രയ്ക്ക് മനോഹരമാണ് ഇതിലെ ഓരോ ഫ്രെയിമും. ലൈറ്റിംഗിന്റെ വ്യാകരണം ശരിക്കും നമുക്ക് മനസ്സിലാക്കിത്തരുന്നു ഇതിന്റെ ഛായാഗ്രാഹകന്‍. ഓരോ സീനുകളുടെയും അര്‍ഥതലങ്ങളും മൂഡും അനുസരിച്ചാണ് ലൈറ്റിംഗ് നിശ്ചയിക്കുക. ഇതിനെയാണ് mood photography എന്ന് പറയുന്നത്. പ്രകാശത്തിന്റെ പ്രതിഫലനം, ഒഴുക്ക്, പ്രേക്ഷകന് തികച്ചും സ്വാഭാവികമായി അനുഭവപ്പെടണം. സന്തോഷവും സന്താപവും ഉദ്വോഗവും ഭീബത്സതയും ഒക്കെ കൃത്യമായ, വ്യത്യസ്തമായ ലൈറ്റിംഗിലൂടെയാണ് സിനിമാട്ടോഗ്രാഫര്‍ നമ്മുടെ മനസ്സില്‍ വിരിയിക്കുന്നത്.
ഈ വിരിയലില്‍ ക്യാമറയിലെ കവിതയുടെ താളം ആവോളം ആസ്വദിപ്പിച്ചു തരുന്നു ഇതിന്റെ ഛായാഗ്രാഹകന്‍ എന്ന് പറയാതിരിക്കാനാവില്ല. ഡെയ്സി (ലെന ) ശ്വേതയെ(ഭാവന) ആദ്യമായി ആഭിചാരക്രിയകളുടെ പ്രാര്‍ത്ഥനാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന രംഗം ഒന്നു ശ്രദ്ധിക്കൂ. സംഭാഷണങ്ങളുടെ ഒരകമ്പടിയും ഇല്ലാതെ നിഗൂഢതകളുടെ എല്ലാ ഭയവിഹ്വലതകളും ഉദ്വേഗകാഴ്ചകളും അതിഗംഭീരമായി, മനോഹരമായി ഈ ഒരൊറ്റ സീനില്‍ ആവാഹിച്ചിരിക്കുന്നത് ആര്‍ക്കാണ് മറക്കാനാവുക? ലൈറ്റിംഗും രംഗപാടവവും പശ്ചാത്തല സംഗീതവും പരസ്പര പൂരകങ്ങളായി വര്‍ത്തിച്ചു സിനിമ ഒരു ദൃശ്യകലതന്നെ എന്ന ബോധത്തിന് അടിവരയിടുന്നു, ഇവിടെ. Really Great.
ഇതുപോലൊരു കഥയ്ക് ‘ഹാരി പോര്‍ട്ടറിന്റെ ജന്മനാടായ സ്‌കോട്ലാന്‍ഡ് തന്നെ തെരെഞ്ഞെടുത്തത് ആകസ്മികമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപാട് വീരകഥകളും മിത്തുകളും സൂര്യവെളിച്ചം കുറഞ്ഞ ഈ മണ്ണില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ ഇതുതന്നെയാണ് ഇതിന്റെ കഥാതന്തുവിന് അനുയോജ്യം എന്ന സംവിധായകന്റെ തിരിച്ചറിവ് ഒട്ടും പാഴായിട്ടില്ല എന്നുതന്നെ പറയാം. പക്ഷെ ഈ കഥയ്ക്ക് Edinbouroughയെക്കാള്‍ അല്പംകൂടി potential ഉള്ള സ്ഥലമായിരുന്നില്ലേ തൊട്ടടുത്ത Glasgow യും പരിസരവും എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. ഒരുപക്ഷേ ലൊക്കേഷന്‍ മാനേജരുടെ പരിമിതികളാവാം കാരണം എന്ന് ഞാന്‍ സംശയിക്കുന്നു.
അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച ‘സ്‌ക്രീന്‍ ആക്ടര്‍’.വിശ്വോത്തര സംവിധായകന്‍ ശ്രീ ഹിച് കോക്കിന്റെ വാക്കുകളാണിത്. സംവിധായകന്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രം ആവശ്യപ്പെടുന്ന സ്വഭാവവിശേഷങ്ങള്‍ ഉള്‍ക്കൊള്ളാനും അത് ഔചത്യപൂര്‍വം പ്രകടിപ്പിക്കാനുള്ള കഴിവും ഉള്ളവര്‍ക്കേ നല്ല സ്‌ക്രീന്‍ ആക്ടേഴ്‌സ് ആകാനാവൂ. ഈ സിനിമയില്‍ ഇത് തികച്ചും സാര്ഥകമായിരിക്കുന്നു എന്ന് പറയാന്‍ തെല്ലും സങ്കോചം വേണ്ട. പൃഥ്വിയും നരേനും രാഹുല്‍ മാധവും ഭാവനയും ലെനയും എമിയും എന്തിനേറെ പറയുന്നു, ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നുപോകുന്ന മണിയന്‍പിള്ള രാജുവും കെ പി എ സി ലളിതയും എല്ലാം തങ്ങളുടെ കഥാപാത്രങ്ങളുമായി തികച്ചും രൂപാന്തരം പ്രാപിച്ചവര്‍ തന്ന്നെയാണ്. അതിനര്‍ത്ഥം ഈ സിനിമ എല്ലാം തികഞ്ഞൊരു സൃഷ്ടിയാണെന്നല്ല. ഡെയ്സിയേയും പുരോഹിതനേയും ആസൂത്രിതമായി തന്റെ ഒളിസങ്കേതത്തില്‍ എത്തിക്കുന്നതില്‍ ഒരല്പം അസ്വഭാവികത തീര്‍ച്ചയായും നിഴലിക്കുന്നുണ്ട്. അതുപോലെതന്നെയാണ് കഥാവസാനം കഥാനായകന്‍ തന്റെ ദൗത്യം പതിവുരീതിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു ഒരു ‘ക്ളീഷേ ‘ യുടെ വക്കത്തെത്തിയതും. പക്ഷെ ലക്ഷണമൊത്ത
ആര്‍ട്ടിസ്റ്റുകളുടെ പകര്‍ന്നാട്ടത്തില്‍ ഇതൊക്കെ നിഷ്പ്രഭമായിപ്പോയി എന്നും എടുത്തുപറയേണ്ടിയിരിക്കുന്നു.
സിനിമയുടെ നട്ടെല്ല് തിരക്കഥയാണെന്ന് വിളിച്ചോതുന്നു ഈചിത്രം. ഒന്നിനോടൊന്നു ഇഴചേര്‍ന്നു കിടക്കുന്ന സംഭാഷണ ശകലങ്ങള്‍കൊണ്ടും ഉദ്വോഗ ജനകമായ സംഭവ വികാസങ്ങള്‍ കൊണ്ടും തികച്ചും സമ്പുഷ്ടമാണീച്ചിത്രം. മറ്റൊന്ന് ആഭിചാരക്രിയകളുടെ അതിപ്രസരം ലവലേശം ഇല്ലാതിരുന്നിട്ടുകൂടി പ്രേക്ഷകമനസ്സില്‍ ആവോളം ഉദ്വോഗം ജനിപ്പിക്കാന്‍ ചുരുങ്ങിയ സീനുകളില്‍ നിന്നുകൊണ്ടുതന്നെ സംവിധായകന് കഴിഞ്ഞു എന്നുള്ളത് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
അവസാനമായി ഒരു വാല്‍ക്കഷ്ണം:
ഈ സിനിമ പ്രധാനമായും സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും ചേര്‍ന്നുള്ള ഒരു സൃഷ്ടിയാണ്. ഇവരുടെ ഒരു കെമിസ്ട്രി ഈ സിനിമയ്ക്ക് നല്‍കുന്ന സംഭാവന ചെറുതല്ല. ഒപ്പം സിനിമയെ ഗൗരവതരമായി നെഞ്ചിലേറ്റുന്ന യുവ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഇതൊരു പഠനോപകരണംകൂടിയായി മാറുംഎന്ന് പറയാനും ഒരുപാടൊരുപാട് സന്തോഷമുണ്ട്.
