Spiritual

ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധമായ വലിയ നോമ്പിൻറെ അവസാന ആഴ്ചയിലേക്ക് നാം എത്തി ചേർന്നിരിക്കുകയാണ്. ലോകരാജ്യങ്ങൾ മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലയളവിൽ നമ്മുടെ പ്രാർത്ഥനയും നമ്മുടെ ഉപവാസവും നോമ്പും അനുഗ്രഹമായി തീരുവാൻ നാം ശ്രമിക്കണം. കാരണം മറ്റൊന്നുമല്ല പ്രകൃതി നിയമങ്ങളെയും ദൈവീക കല്പനകളെയും അവഗണിക്കുകയും മാനുഷിക നിയമങ്ങളും കൽപ്പനകൾ നിലനിർത്തുകയും ചെയ്യുന്ന നമ്മുടെ ഈ ജീവിതയാത്രയിൽ അടഞ്ഞുപോയ പോയ ദിവസങ്ങൾ ആണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മരണം എത്രയെന്നോ രോഗികൾ ആരെന്നോ തിരിച്ചറിയുവാൻ കഴിയാത്ത സാഹചര്യം. ഈ സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത ജനസമൂഹവും ഭരണസംവിധാനവും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലും ആരോഗ്യപ്രവർത്തകരും ഗവൺമെൻറ് ജീവനക്കാരും നൽകുന്ന നിർദേശങ്ങൾ കാറ്റിൽപറത്തി സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആളുകളെ നാം കാണുന്നില്ലയോ. സമൂഹ നന്മയ്ക്ക് വേണ്ടി ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ലഭിച്ചിരിക്കുന്ന സമയത്ത് ഭവന അംഗങ്ങളോടൊപ്പം ഈ അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രാർത്ഥനയോടെ ഇരിപ്പാൻ ശ്രദ്ധിക്കണം എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.

പിറവിയിലേ കുരുടനായ ഒരു മനുഷ്യനെ കർത്താവ് സൗഖ്യമാക്കുന്ന ഒരു ചിന്തയാണ് ഈ ആഴ്ചയിൽ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്. ഒരു അർത്ഥത്തിൽ അവൻറെ ജീവിതം മുഴുവൻ അന്ധകാരത്തിൽ ആയിരിന്നു .അതിനെയാണ് കർത്താവ് സൗഖ്യമാക്കി താൻതന്നെ പ്രകാശം എന്ന് വെളിപ്പെടുത്തി കൊടുക്കുന്നത്. വിശുദ്ധ യോഹന്നാൻറെ സുവിശേഷം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ 41 വരെയുള്ള ഭാഗങ്ങളിലാണ് നാം ഇത് വായിക്കുന്നത്. കർത്താവ് കടന്നുപോകുമ്പോൾ ഈ കുരുടനെ കണ്ടിട്ട് അവൻറെ കൂടെ ഉണ്ടായിരുന്നവർ ചോദിക്കുകയാണ് ഇവൻ ഈ അവസ്ഥയിൽ ആയിത്തീരുവാൻ ഇവനാണോ ഇവൻറെ മാതാപിതാക്കളാണോ ആരാണ് പാപം ചെയ്തത്. കർത്താവ് മറുപടിയായി പറയുന്നത് ഇവനും അല്ല ഇവൻറെ അമ്മയും അപ്പനും അല്ല പാപം ചെയ്ത് പകരം ദൈവ കൃപ ഇവനിൽ വെളിപ്പെടുവാൻ തക്കവണ്ണം ആണ് അവൻ ഈ അവസ്ഥയിൽ
ആയിരിക്കുന്നത്.

ഈ ഭാഗം ചിന്തിച്ചപ്പോൾ ഈ കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ മനസ്സിലേക്ക് കടന്നു വന്നു. വാർത്തകളിൽ മനസ്സിന് തൃപ്തി വരുന്ന യാതൊന്നും കണ്ടില്ല. എവിടെയും രോഗവും വ്യാപനവും മരണവും ആണ് ചിന്തയിലും ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത്. രോഗികളെ കിടത്തുവാനോ പരിചരിക്കുവാനോ ഇടമില്ലാതെ നട്ടംതിരിയുകയാണ് രാജ്യങ്ങൾ. മരിച്ചവരെ ഒരു നോക്ക് കാണുവാൻ അടക്കം ചെയ്യുവാനോ പോലും കഴിയാത്ത സാഹചര്യം. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ ചോദിച്ചു പോകാറുണ്ട് എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും ദൈവകൃപ വെളിപ്പെടുവാനും ജനം ദൈവത്തെ അറിയുവാനും ഉള്ള ഒരു അവസരമായി ഇതിനെ കാണണം എന്നാണ്. മനുഷ്യൻ തോറ്റു കൊടുത്തത് ദൈവ പ്രവർത്തനം നമ്മളിൽ നിറവേറ്റുവാൻ തക്കവണ്ണം ഒരുക്കുന്ന സമയമായി ഇതിനെ മാറ്റുക. യാക്കോബ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു പരീക്ഷണം സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത ജീവകിരീടം പ്രാപിക്കും 1:12. അതേസമയംതന്നെ യാക്കോബ് ശ്ലീഹാ ഓർമിപ്പിക്കുന്നു ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. 5:13-15. ശാസ്ത്രം തോറ്റെടുത്ത ഇടത്ത് ദൈവം പ്രവർത്തിക്കുന്ന ഒരു അത്ഭുതം നാം കാണേണ്ടിയിരിക്കുന്നു. നിരാശപ്പെടുവാനും ഞാനും തളർന്നു പോകുവാനും ഇടയാകരുത്. ഈപരീക്ഷണ ഘട്ടത്തിൽ തളർന്നു പോയാൽ നിരാശ നമ്മളെ ഗ്രഹിച്ചാൽ പിന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ല. നമ്മുടെ പ്രാർത്ഥനകളിൽ ലോകം മുഴുവനും സൗഖ്യം പ്രാപിക്കുവാനും അവരെ ശുശ്രൂഷിക്കുന്ന അവർക്ക് കാവലായി ദൈവം പ്രവർത്തിക്കുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കണം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കലേക്ക് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അരുളി ചെയ്തവൻെറ അടുത്തേക്കാണ് നാം കടന്നു വരേണ്ടത്. യഹോവ എൻറെ ഇടയനാകുന്നു എന്നും എനിക്ക് ഒന്നിനും മുട്ടുണ്ടുണ്ടാവുകയില്ല എന്നും ചെറുപ്പം മുതൽ നാം ചൊല്ലിയിട്ടുള്ള സങ്കീർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് കൂരിരുൾ താഴ്‌വരയിൽ കൂടി നടന്നാലും ഒരു അനർത്ഥവും സംഭവിക്കുകയില്ല എന്നുള്ള വലിയ പ്രത്യാശയാണ് ആണ് .

അജ്ഞാനത്തിൻെറയും അവിവേകത്തിൻെറയും അന്ധകാരത്തിൽ കഴിയുന്ന നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഈ നോമ്പ് സഹായിക്കട്ടെ. ഈ വേദഭാഗം അതിൻറെ അവസാന ഭാഗം വളരെ ശ്രദ്ധേയമാണ്. കാഴ്ച ലഭിച്ചവൻ അവൻ ഉടനെ സാക്ഷ്യപ്പെടുത്തുന്നു അത് കണ്ടു നിൽക്കുന്നവർക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വന്നപ്പോൾ കർത്താവ് പറയുകയാണ്. നിങ്ങൾക്ക് കണ്ണു ഉണ്ടായിട്ട് കാര്യമില്ല കാഴ്ചയാണ് പ്രധാനം അത് നിങ്ങൾക്കില്ല. ഇതുതന്നെയല്ലേ ഇന്ന് ലോകത്തിൻറെ അവസ്ഥയും. എല്ലാം ഉണ്ടെന്ന് നമുക്കറിയാം പക്ഷേ അതൊന്നും വേണ്ടുംവണ്ണം വിനിയോഗിക്കുവാൻ നമ്മുക്ക് കഴിയാതെ പോകുന്നു. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകമില്ല നല്ല ആരോഗ്യം ഉണ്ടെങ്കിലും സൗഖ്യം ഇല്ല സമ്പത്ത് ഉണ്ടെങ്കിലും സമാധാനമില്ല. തൻറെ അടുത്തേക്ക് വന്ന അവനോട് കർത്താവ് പറയുന്നു ഒരു കുറവ് നിനക്കുണ്ട് അതുതന്നെയല്ലേ ഇന്ന് ഈ ഭാഗം നമ്മളോടും സംസാരിക്കുന്നത്. ഉൾകണ്ണുകളെ തുറന്ന് ദൈവത്തെയും സഹോദരങ്ങളെയും കാണുവാൻ നമുക്ക് നീ നോമ്പ് സാധ്യമാകട്ടെ. ഒരു വാക്കിൽ എങ്കിലും ആശ്വാസം ലഭിക്കും എന്ന് കരുതുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട്. ഒരിറ്റ് സഹായത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. ഈ നോമ്പിൻറെ കാലയളവിലും ഈ പകർച്ചവ്യാധിയുടെ ഇടയിലും നമ്മുടെ കണ്ണുകളെ തുറക്കുവാനും കാണേണ്ടത് കാണുവാനും നമുക്ക് കഴിയണം.

മുമ്പേ അവൻറെ രാജ്യവും നീതിയും അന്വേഷിപ്പിൻ ഈ കൽപ്പന ആകട്ടെ നമുക്ക് ഈ അവസരത്തിൽ ബലം ആകേണ്ടത്. ദാവീദിനെ പോലെ എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും എന്നുള്ള പ്രത്യാശ നമ്മളിൽ വളരുവാനും ആ ബലം അനേകർക്ക് പകരുവാനും നമ്മുടെ കണ്ണുകൾ തുറക്കുവാനും സൃഷ്ടാവിൻെറ മഹാത്മ്യം തിരിച്ചറിയുവാനും ഈ ദിനങ്ങൾ നമുക്ക് ഇടയാകട്ടെ. ആധികളും വ്യാധികളും മാറി സമാധാനത്തോടെ ദൈവജനം ഈ ലോകത്തിൽ ദൈവത്തെ അറിഞ്ഞ് ജീവിക്കുവാൻ ദൈവം ഇടയാക്കട്ടെ അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാ രോഗികളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ദൈവസന്നിധിയിൽ ആയി നമുക്ക് ഓർത്ത് പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടുപോയ അവർക്ക് ആശ്വാസം ലഭിക്കുന്നതിന് വേണ്ടി രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈ ഘട്ടത്തിൽ ആയിരിക്കുന്നവർക്ക് സുഖം ലഭിക്കുന്നതിന് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ഛൻ

 

 റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സർക്കുലർ സീറോ മലബാർ സഭ പുറത്തിറക്കി. ലോകം മുഴുവൻ ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ദു:ഖ പൂർണ്ണമായ പശ്ചാത്തലത്തിലാവണം വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടക്കേണ്ടതെന്ന് അഭിവന്ദ്യ കർദ്ദിനാളിൻ്റെ നിർദ്ദേശം. പ്രധാനമന്ത്രിയുടെ ലോക് ഡൗൺ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടേയും പൊലീസ് അധികാരികളുടെയും നിർദ്ദേശം പാലിക്കാൻ സഭാ വിശ്വാസികളോടുള്ള ആഹ്വാനവും സർക്കുലറിലുണ്ട്.

സർക്കുലറിൻ്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

പരി. പിതാവ് ലോകത്തിനായി പ്രാർത്ഥിക്കുന്നു. പിതാവിനോടൊപ്പം പ്രാർത്ഥിക്കുക. വത്തിക്കാനിൽ നിന്ന് തൽസമയ സംപ്രേക്ഷണം.

ഫ്രാൻസിസ് മാർപാപ്പയുടെ സഹചാരിയായ വൈദികന് കൊവിഡ്‌ 19 സ്ഥിതീകരണം. മാർപാപ്പയും കൊവിഡ്‌ ബാധിതനും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത് . ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് നേരത്തെ സ്ഥിതീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു . സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രാര്‍ത്ഥനയ്ക്കിടെ അദ്ദേഹം തുടർച്ചയായി ചുമച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ജലദോഷവും ചുമയും ബാധിച്ചതിനെത്തുടർന്ന് മാർപ്പാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതോടെ, ഇറ്റാലിയൻ മാധ്യമങ്ങളിലടക്കം മാർപാപ്പയ്ക്ക് കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാർപ്പാപ്പക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ടെസ്റ്റ് നെഗറ്റീവായെങ്കിലും മാർപാപ്പ ചികിത്സയിൽ തന്നെ തുടരുമെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂനി അറിയിച്ചിരുന്നു.

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ നിയോഗങ്ങളോട് ചേർന്നുനിന്നുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം 27 ന് സമാപിക്കും .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കളും മറ്റുള്ളവരും ഇതിനോടകം
ദിവസം ഏതെങ്കിലുമൊരു സമയത്തെ ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടോ , അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്നും സമ്പൂർണ്ണമായി പിന്മാറിക്കൊണ്ടോ , കൂടുതൽ സമയം പ്രാർത്ഥനയ്ക്കും ബൈബിൾ വായനയ്ക്കും സമയം കണ്ടെത്തിക്കൊണ്ടോ ഈ ഉപവാസത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു .പ്രായഭേദമന്യേ ആർക്കും ഇനിയും പങ്കെടുക്കാവുന്നതാണ്. യൂത്ത് മിനിസ്ട്രി കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസും ടീമുമാണ് ഈ ഉപവാസയജ്ഞത്തിന് നേതൃത്വം നൽകുന്നത് .
താഴെയുള്ള ലിങ്ക് വഴി ഈ ഫാസ്‌റ്റിങ്‌ ഗ്രൂപ്പിൽ ചേരാവുന്നതാണ്.
https://chat.whatsapp.com/HAnBvwYEc1E2xmje322S1l
ഈ പ്രത്യേക ഉപവാസ കൂട്ടായ്മയിലേക്ക് ഏവരെയും യേശുനാമത്തിൽ ക്ഷണിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കിയിരുന്ന വീഡിയോ കാണാം ;

ഫാ. ഹാപ്പി ജേക്കബ്

കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.

നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.

ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി  നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.

ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.

ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.

ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.

ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.

ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .

സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് യുകെയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷയെ പരിഗണിച്ചും ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തുന്നതിനായിട്ടും സീറോ മലബാർ സഭ യുകെയിലെ എല്ലാ സർവീസുകളും വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തു. വിവരങ്ങൾ പിന്നീട് വിശ്വാസികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

ലോകത്താകമാനം 2 ലക്ഷത്തിൽ അധികമായി കൊറോണാ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 2, 01,530 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം പ്രതിദിനം കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 676 ആയി ഉയർന്നു. ഈ കണക്ക്‌ പ്രകാരം ആകമാനം 2, 626 രോഗബാധിതരാണ് ഇപ്പോൾ യുകെയിൽ ഉള്ളത്. യുകെയുടെ മൊത്തം മരണസംഖ്യ104 ആയി കൂടി. കൊറോണ വൈറസ് പകർച്ചയെ തുടർന്ന് യുകെയിലെയും സ്കോട്ട്ലാൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും വെള്ളിയാഴ്ചയോടെ അടച്ചിടും.

കോവിഡ് – 19 ബാധിച്ചവരിൽ ഇതുവരെ 8, 007 ആളുകളാണ് മരിച്ചിരിക്കുന്നത്. എന്നാൽ 82,030 പേർ രോഗ മുക്തരായി എന്നുള്ള വാർത്ത ആശ്വാസ ജനകമാണ്. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈന, ഇറ്റലി ഇറാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇവയിൽ ഫ്രാൻസ്, ചൈന, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലായാണ് വൈറസ് ബാധ മൂലമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്പ് രാത്രിയിൽ അതിർത്തികൾ അടച്ചതിന്റെ ഫലമായി ഏകദേശം 17 മൈലോളം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനായി ഹംഗറി തങ്ങളുടെ അതിർത്തികൾ തുറന്നു.

യൂറോപ്യൻ യൂണിയൻ ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവ ആവശ്യക്കാരിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ചൈനയ്ക്ക്‌ ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധയുടെ അളവ് 27, 980 ആയി. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച നാലാമത്തെ രാജ്യമായ സ്പെയിനിൽ ഉണ്ടായ മരിച്ചവരുടെ എണ്ണം 491 ആയി ഉയർന്നു. എന്നാൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ച ചൈനീസ് നഗരമായ വുഹാനിൽ ഒരു പുതിയ കേസ് മാത്രമാണ് സ്ഥിരീകരിച്ചത് എന്നുള്ള വാർത്ത ഏവരിലും പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്

 

ക്രോയ്ഡോൻ:കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന സത്സംഗം മാറ്റിവച്ചിരിക്കുന്നതായും, സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിച്ചു മുൻകരുതലുകൾ കൈക്കൊള്ളണമെന്നും ചെയർമാൻ തേക്കുമുറി ഹരിദാസ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത മാസങ്ങളിലെ സത്സംഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കും.

കൊറോണ വൈറസില്‍ നിന്നും മുക്തിക്കായ് പ്രാര്‍ഥിച്ചുകൊണ്ട് റോമിലെ വിജനമായ തെരുവുകളിലൂടെ നടന്നു ഫ്രാൻസിസ് മാർപാപ്പ. ഇത്തവണത്തെ അദ്ദേഹത്തിന്‍റെ ഈസ്റ്റര്‍ പരിപാടികള്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾ ഇല്ലാതെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍നിന്നും അദ്ദേഹം ഇറങ്ങിയത്. സാന്റാ മരിയ മഗിയൂറിലെ ബസിലിക്കയിൽ പ്രാർത്ഥന നടത്തുകയും റോമിലെ ഒരു പ്രധാന തെരുവിലൂടെ നടന്ന് സാൻ മാർസെല്ലോ അൽ കോർസോ പള്ളി സന്ദർശിക്കുകയുമാണ് ലക്ഷ്യം. 1522-ൽ റോമിനെ പ്ലേഗെന്ന മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുമരത്തിനു മുന്നിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തും.

മഹാമാരി അവസാനിപ്പിക്കണമേയെന്ന പ്രാര്‍ഥനയോടെയാണ് പോപ്പിന്‍റെ നടത്തം തുടങ്ങിയത്. രോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഭക്ഷണവും മരുന്നും നല്‍കുന്നവര്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. മാർപ്പാപ്പയും കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ശൂന്യമായ വിയ ഡെൽ കോർസോയിലൂടെ ഇറങ്ങി നടന്നു. സാധാരണ ഞായറാഴ്ചകളില്‍ ജനനിബിഡമാകാറുള്ള തെരുവാണത്.

നേരത്തെ, വിജനമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിനു മുകളിലുള്ള ബാൽക്കണിയില്‍ നിന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹം നല്‍കിയിരുന്നു. അവിടെ പൊതുജനങ്ങള്‍ക്കു വിലക്കെര്‍പ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ജലദോഷം ഉണ്ടെങ്കിലും ഒരു തീർത്ഥാടനത്തിലെന്നപോലെ തെരുവിലൂടെ നടക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

കൊറോണ ഏറ്റവും ശക്തമായി ഇറ്റലിയെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയതോടെ വത്തിക്കാനിലെ എല്ലാ മതപരമായ ചടങ്ങുകളും സ്വകാര്യമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിധരുള്ളത് ഇറ്റലിയിലാണ്. ഇന്നലെവരെ അവിടെ 24,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,809 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

റവ. സേവ്യർ ഖാൻ വട്ടായിൽ , ഫാ.സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന സമ്പൂർണ്ണ ബൈബിളിലൂടെ ഒരു കടന്നുപോകൽ നാളെ നൂറാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള വിവിധ പ്രായക്കാരായ നൂറുകണക്കിന് ആളുകൾ ഈ ദൈവിക സംരംഭത്തിൽ പങ്കാളികളാണ്.
കേരളത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഈ ദൈവിക പദ്ധതിയുടെ ഭാഗമാണ് .
പ്രത്യേകമായ ഈ അസാധാരണ ദൈവിക സംരംഭത്തിന്റെ പൂർത്തീകരണത്തിനായി പങ്കാളിത്തവും പ്രാർത്ഥനാസഹായവും യേശുനാമത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി അഭ്യർത്ഥിക്കുകയാണ്.

Copyright © . All rights reserved