Spiritual

ഫാ. ഹാപ്പി ജേക്കബ്

കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.

നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.

ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി  നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.

ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.

ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.

ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.

ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.

ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .

സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് യുകെയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷയെ പരിഗണിച്ചും ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തുന്നതിനായിട്ടും സീറോ മലബാർ സഭ യുകെയിലെ എല്ലാ സർവീസുകളും വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തു. വിവരങ്ങൾ പിന്നീട് വിശ്വാസികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

ലോകത്താകമാനം 2 ലക്ഷത്തിൽ അധികമായി കൊറോണാ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 2, 01,530 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം പ്രതിദിനം കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 676 ആയി ഉയർന്നു. ഈ കണക്ക്‌ പ്രകാരം ആകമാനം 2, 626 രോഗബാധിതരാണ് ഇപ്പോൾ യുകെയിൽ ഉള്ളത്. യുകെയുടെ മൊത്തം മരണസംഖ്യ104 ആയി കൂടി. കൊറോണ വൈറസ് പകർച്ചയെ തുടർന്ന് യുകെയിലെയും സ്കോട്ട്ലാൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും വെള്ളിയാഴ്ചയോടെ അടച്ചിടും.

കോവിഡ് – 19 ബാധിച്ചവരിൽ ഇതുവരെ 8, 007 ആളുകളാണ് മരിച്ചിരിക്കുന്നത്. എന്നാൽ 82,030 പേർ രോഗ മുക്തരായി എന്നുള്ള വാർത്ത ആശ്വാസ ജനകമാണ്. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈന, ഇറ്റലി ഇറാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇവയിൽ ഫ്രാൻസ്, ചൈന, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലായാണ് വൈറസ് ബാധ മൂലമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്പ് രാത്രിയിൽ അതിർത്തികൾ അടച്ചതിന്റെ ഫലമായി ഏകദേശം 17 മൈലോളം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനായി ഹംഗറി തങ്ങളുടെ അതിർത്തികൾ തുറന്നു.

യൂറോപ്യൻ യൂണിയൻ ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവ ആവശ്യക്കാരിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ചൈനയ്ക്ക്‌ ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധയുടെ അളവ് 27, 980 ആയി. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച നാലാമത്തെ രാജ്യമായ സ്പെയിനിൽ ഉണ്ടായ മരിച്ചവരുടെ എണ്ണം 491 ആയി ഉയർന്നു. എന്നാൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ച ചൈനീസ് നഗരമായ വുഹാനിൽ ഒരു പുതിയ കേസ് മാത്രമാണ് സ്ഥിരീകരിച്ചത് എന്നുള്ള വാർത്ത ഏവരിലും പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്

 

ക്രോയ്ഡോൻ:കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന സത്സംഗം മാറ്റിവച്ചിരിക്കുന്നതായും, സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിച്ചു മുൻകരുതലുകൾ കൈക്കൊള്ളണമെന്നും ചെയർമാൻ തേക്കുമുറി ഹരിദാസ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത മാസങ്ങളിലെ സത്സംഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കും.

കൊറോണ വൈറസില്‍ നിന്നും മുക്തിക്കായ് പ്രാര്‍ഥിച്ചുകൊണ്ട് റോമിലെ വിജനമായ തെരുവുകളിലൂടെ നടന്നു ഫ്രാൻസിസ് മാർപാപ്പ. ഇത്തവണത്തെ അദ്ദേഹത്തിന്‍റെ ഈസ്റ്റര്‍ പരിപാടികള്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾ ഇല്ലാതെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍നിന്നും അദ്ദേഹം ഇറങ്ങിയത്. സാന്റാ മരിയ മഗിയൂറിലെ ബസിലിക്കയിൽ പ്രാർത്ഥന നടത്തുകയും റോമിലെ ഒരു പ്രധാന തെരുവിലൂടെ നടന്ന് സാൻ മാർസെല്ലോ അൽ കോർസോ പള്ളി സന്ദർശിക്കുകയുമാണ് ലക്ഷ്യം. 1522-ൽ റോമിനെ പ്ലേഗെന്ന മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുമരത്തിനു മുന്നിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തും.

മഹാമാരി അവസാനിപ്പിക്കണമേയെന്ന പ്രാര്‍ഥനയോടെയാണ് പോപ്പിന്‍റെ നടത്തം തുടങ്ങിയത്. രോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഭക്ഷണവും മരുന്നും നല്‍കുന്നവര്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. മാർപ്പാപ്പയും കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ശൂന്യമായ വിയ ഡെൽ കോർസോയിലൂടെ ഇറങ്ങി നടന്നു. സാധാരണ ഞായറാഴ്ചകളില്‍ ജനനിബിഡമാകാറുള്ള തെരുവാണത്.

നേരത്തെ, വിജനമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിനു മുകളിലുള്ള ബാൽക്കണിയില്‍ നിന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹം നല്‍കിയിരുന്നു. അവിടെ പൊതുജനങ്ങള്‍ക്കു വിലക്കെര്‍പ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ജലദോഷം ഉണ്ടെങ്കിലും ഒരു തീർത്ഥാടനത്തിലെന്നപോലെ തെരുവിലൂടെ നടക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

കൊറോണ ഏറ്റവും ശക്തമായി ഇറ്റലിയെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയതോടെ വത്തിക്കാനിലെ എല്ലാ മതപരമായ ചടങ്ങുകളും സ്വകാര്യമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിധരുള്ളത് ഇറ്റലിയിലാണ്. ഇന്നലെവരെ അവിടെ 24,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,809 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

റവ. സേവ്യർ ഖാൻ വട്ടായിൽ , ഫാ.സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന സമ്പൂർണ്ണ ബൈബിളിലൂടെ ഒരു കടന്നുപോകൽ നാളെ നൂറാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള വിവിധ പ്രായക്കാരായ നൂറുകണക്കിന് ആളുകൾ ഈ ദൈവിക സംരംഭത്തിൽ പങ്കാളികളാണ്.
കേരളത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഈ ദൈവിക പദ്ധതിയുടെ ഭാഗമാണ് .
പ്രത്യേകമായ ഈ അസാധാരണ ദൈവിക സംരംഭത്തിന്റെ പൂർത്തീകരണത്തിനായി പങ്കാളിത്തവും പ്രാർത്ഥനാസഹായവും യേശുനാമത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി അഭ്യർത്ഥിക്കുകയാണ്.

ഫാ. ഹാപ്പി ജേക്കബ്

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട വിശ്വാസികളെ, വളരെ ദുഃഖവും വേദനയും പ്രയാസവും ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആഴ്ചയിലെചിന്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്.ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ പുതിയ വൈറസിൻറെ ആശങ്കയിൽ നാമൊക്കെ കഴിയുകയാണ് .പരിഹാരം എങ്ങനെയെന്നോ ചികിത്സ എപ്രകാരം എന്നോ നാം അറിയുന്നില്ല.ആയതിനാൽ ആശങ്കയുടെ മുൾമുനയിൽ കഴിയുന്ന ഈ നാളുകളിൽ കർത്താവ് തൻറെ കരത്താലും കൃപയാലും നമ്മെയൊക്കെയും കാത്തുപരിപാലിക്കകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൗഖ്യ ദാന കൃപയുടെ ചിന്തകളുമായി വലിയനോമ്പിലെ നാലാമത്തെ ആഴ്ച യിലേക്ക് നാം പ്രവേശിക്കുകയാണ്.പുറ ജാതി സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളെ സൗഖ്യമാക്കുന്ന വേദഭാഗം ആണ് ചിന്തക്കായി എടുത്തിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 21 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ഈ ഭാഗം നമുക്ക് വായിക്കാവുന്നതാണ്.

കർത്താവ് യെരുശലേമിൽ പഠിപ്പിക്കുകയും അവരെ യഥാർത്ഥമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ അവർ സംശയാലുക്കൾ ആയി തീരുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.അവൻ അവരോട് പറയുന്നു നിങ്ങൾ അശുദ്ധം ആകുന്നത് കഴിക്കുന്ന ഭക്ഷണം അല്ല നിങ്ങളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടത്രേ. ഇത് മനസ്സിലാക്കുവാനോ തിരിച്ചറിയുവാനോ അവർക്ക് കഴിയുന്നില്ല .അതിനാൽ അവൻ അവരെ വിട്ട് ജാതികൾ പാർക്കുന്ന ഇടങ്ങളിലേക്ക് പോയി. അവിടെവെച്ച് യഹൂദരുമായി ദീർഘകാലമായി അകൽച്ചയിൽ ആയിരുന്നു കനാനായ സ്ത്രീ അവനെ കണ്ടിട്ട് യശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുകയാണ്. അവളുടെ മകൾക്ക് കഠിനമായഭൂത ഉപദ്രവം ബാധിച്ചിരിക്കുന്നു , അതിൽനിന്നും വിടുതൽ ലഭിക്കുന്നതിനുവേണ്ടിയാണ് അവൾ കർത്താവിൻറെ അടുത്ത് നിലവിളിച്ചുകൊണ്ട് കടന്നുവന്നത്.

കർത്താവ് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ശിഷ്യന്മാർ വന്ന് അവനോടു പറയുകയാണ് കർത്താവേ എന്തെങ്കിലും ചെയ്തു അങ്ങ് അവളെ തിരിച്ചയക്കണം. അവളെ പരീക്ഷിക്കാൻ എന്നവണ്ണം കർത്താവ് പ്രതികരിക്കുകയാണ് ഇസ്രായേലിലെ കാണാതെപോയ പോയ ആടുകളെ അന്വേഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.ഇതു കേട്ടിട്ടും പിന്തിരിഞ്ഞു പോകാതെ അവൾ അവനെ നമസ്കരിച്ചു കൊണ്ട് പറയുകയാണ് നായ കുട്ടികളും യജമാനൻറെമേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നു ജീവിക്കുന്നുവല്ലോ.സഹായം ആവശ്യപ്പെടുന്ന ബലഹീനമായ ഒരു അവസ്ഥയെ ബോധ്യപ്പെടുത്തുവാൻ ആണ് നായക്കുട്ടി എന്ന പ്രയോഗംഅവൾ നടത്തിയത്. ഇതു കേട്ടിട്ടും അവളുടെ വിശ്വാസം കണ്ടിട്ടും കർത്താവ് അവളോട് പറയുകയാണ് നിൻറെ ഇഷ്ടം എന്താണ് അതുപോലെ സംഭവിക്കട്ടെ. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക്സൗഖ്യം ലഭിക്കുകയും ചെയ്തു.

ഇന്ന് വീണ്ടും ഈ വേദഭാഗം വായിച്ചപ്പോൾ അനേകർ കണ്ണുനീരോടെ കഴിയുന്ന ഈ കാലത്ത് അവരെയൊക്കെ ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും അതിലൂടെ അവർക്ക് സൗഖ്യം ലഭിക്കുവാനും കാരണം ആകുവാൻ നാം എത്രമാത്രം വിശ്വാസത്തിൽ ബലപെടണം എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു വേദഭാഗം ആണ് ഇത്. കഷ്ടതയും പ്രയാസവും മനുഷ്യൻറെ കൂടപ്പിറപ്പ് ആണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ഭാരങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി നമുക്ക് ഏൽപ്പിക്കാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ.(mathew 11:28).

വൈദ്യന്മാർ പറയുന്നതുപോലെ മുൻകരുതലുകൾ എടുക്കുകയുംലഭിക്കുന്ന സമയത്ത് ദൈവസന്നിധിയിൽ ആയി കഴിയുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ കണ്ണുനീരുകളെ കണ്ടിട്ട് മനസ്സലിവ് തോന്നി നമ്മുടെ രോഗങ്ങളിൽനിന്നും അവൻ വീണ്ടെടുക്കും. ഓരോ രോഗവും പ്രയാസങ്ങളും നേരിടുമ്പോൾ നിരാശപ്പെടാതെ ദൈവം പ്രവർത്തിക്കുവാനായി നമ്മെ ഒരുക്കുന്ന സമയം ആണ് എന്ന് പ്രത്യാശയോടെ കൂടി ഇരിപ്പാൻ നമുക്ക് കഴിയണം. പഴി പറയുവാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരെ അപമാനിക്കുവാനും ഉള്ള അവസരം അല്ല ഇത് എന്ന് നാം തിരിച്ചറിയണം. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.( Mathew 17:21).

ആത്മാവിനാൽ സ്വയം ശുദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിൽ നമ്മൾ മൂലം വന്നിട്ടുള്ള കുറവുകളെ നീക്കാനും ഈ നോമ്പ് നമുക്ക് സാധ്യമാ കട്ടെ. പുറ ജാതി കാരി എങ്കിലും അവളുടെ വിശ്വാസ തീഷ്ണത മകളുടെ സൗഖ്യത്തിന് കാരണമായെങ്കിൽ ഈ അവസരങ്ങളിൽ നാമും വിശ്വാസത്തിൽ വളർന്നു നമ്മുടെ നമ്മുടെ രോഗവും , നമ്മുടെ പാപവും വും നീങ്ങി പോകുവാൻ ഈ നോമ്പിൻറെ ദിനങ്ങളിൽ സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ലാസറിൻെറ കല്ലറക്കൽ വച്ച് കർത്താവ് അരുളി ചെയ്തതുപോലെ വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും. അത് അനുഗ്രഹം ആയും , സൗഖ്യം ആയും രൂപാന്തരം ആയും നാം പ്രാപിക്കുവാൻ നോമ്പും പ്രാർത്ഥനയും നമ്മെ സഹായിക്കും.

ലോക രക്ഷകനായ ദൈവമേ അവിടുത്തെ വചനത്തിലൂടെ സഞ്ചരിക്കുന്ന ഈ ദിവസങ്ങളിൽ ബലഹീനത ഓർക്കാതെ ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് ഞങ്ങളിൽ രോഗികൾ ആയിരിക്കുന്ന വരെ സൗഖ്യം ആക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും 14 ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്‌.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി നാളെ വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌.

ടീനേജ് കുട്ടികൾക്കായുള്ള ലൈവ് സ്ട്രീമിങ് ശുശ്രൂഷയും തത്സമയം ഓൺലൈനിൽ കാണാവുന്നതാണ് .

അതിനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക .https://youtu.be/tNv_taesxBM

രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .ലൈവ് സ്ട്രീമിങ് ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu

Facebook live :
https://facebook.com/sehionuk
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬
Attachments area
Preview YouTube video Teens For Kingdom | Second Saturday

മലയാളം യുകെ ന്യൂസ് ബ്യൂറോ

ലീഡ്സ്: സെന്റ് മേരീസ് സീറോ മലബാർ മിഷനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കാനിരുന്ന ഇടവകയുടെ വാർഷിക ധ്യാനം ഉപേക്ഷിച്ചു. കൊറോണാ വൈറസിനെ നേരിടാൻ രാജ്യം ഒരുങ്ങുമ്പോൾ അതിനോട് സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവകയിലെ വാർഷിക ധ്യാനം ഉപേക്ഷിക്കേണ്ടി വന്നതെന്ന് വികാരി റവ. ഫാ. മാത്യൂ മുളയോലിൽ പറഞ്ഞു. കൊറോണ വൈറസിനെ നേരിടാൻ ശാസ്ത്രീയമായ തയ്യാറെടുപ്പുകളോട് സഹകരിക്കണമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി പാർലമെന്റ് സമ്മേളനത്തിന് ശേഷം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ലീഡ്സ് ഇടവകയിലെ നിരവധി കുടുംബങ്ങൾ താല്ക്കാലികമായിട്ടെങ്കിലും ധ്യാനം ഉപേക്ഷിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഇടവക വികാരി എന്ന നിലയിൽ ഇടവകക്കാരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു ഫാ. മുളയോലിൽ. എങ്കിലും സാധാരണയായി നടക്കുന്ന കുർബാന കൃമങ്ങൾക്ക് മാറ്റമില്ല എന്ന് ഫാ. മാത്യൂ മുളയോലിൽ അറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: പരിശുദ്ധ അമ്മ, വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് നിത്യരക്ഷയുടെ വാഗ്ദാനമായ ‘ഉത്തരീയം’ സമ്മാനിച്ച എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലേക്ക്, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന മൂന്നാമത് തീർത്ഥടനത്തോടനുബന്ധിച്ച് യു കെ യിൽ ഇതാദ്യമായി മരിയൻ സംഗീത മത്സരം ഒരുങ്ങുന്നു.

എത്ര പാടിയാലും മതിവരാത്തതും,വര്‍ണ്ണിച്ചാൽ തോരാത്തതുമായ വണക്കത്തിന്റെയും ഭക്തിയുടെയും സ്നേഹത്തിന്റെയും മാതൃസ്തുതിഗീതങ്ങൾ ദൈവീക സിദ്ധമായ കഴിവുകളിലൂടെ മനം നിറയെ ആലപിക്കുവാനും, സംഗീത വിസ്മയം തീർക്കുവാനും അതിനോടൊപ്പം സമ്മാനങ്ങൾ നേടുവാനും ഉള്ള വേളയാണ് എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലെ മാതൃ സന്നിധേയത്തിൽ ഈ മരിയൻ സംഗീത മത്സരത്തിലൂടെ സംജാതമാവുക.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തിൽ മെയ് 23 ന് ശനിയാഴ്ച നടത്തുന്ന എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് മരിയന്‍ സംഗീതമത്സരം ഇതാദ്യമായി സംഘടിപ്പിക്കുന്നതെന്ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി ഇടാട്ട് അറിയിച്ചു.

സീറോ മലബാര്‍ മിഷനുകളിലെയും, വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ പാടാവുന്ന മാതൃ ഭക്തി ഗാനങ്ങളില്‍ ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കു ചേരുന്നതിന് മിനിമം പത്തുപേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. പാട്ടിന് ആറു മിനിറ്റ് ദൈര്‍ഘ്യവും തയ്യാറെടുപ്പുകള്‍ക്കായി രണ്ടു മിനിറ്റും ഉപയോഗിക്കാവുന്നതാണ്. കരോക്കെയോ അല്ലെങ്കിൽ പരമാവധി മുന്നു വാദ്യോപകരണങ്ങൾ വരെ ഉപയോഗിച്ചോ മരിയന്‍ഗാനങ്ങള്‍ക്ക് മാത്രമായുള്ള ഈ മത്സരത്തില്‍ പങ്കുചേരാം.

ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും വിജയികൾക്ക് നൽകുന്നതാണ്. നാലും അഞ്ചും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്. മികച്ച അവതരണം, ഡ്രസ് കോഡ്, ഗ്രൂപ്പ് ശക്തി എന്നിവയുടെ അടിസ്ഥാനത്തിൽ, ഏറ്റവും നല്ല ഗായകസംഘത്തിന് പ്രത്യേക ക്യാഷ് പ്രൈസ് നല്കുന്നതുമാണ്.

പ്രശസ്ത മരിയൻ പുണ്യ കേന്ദ്രമായ എയിൽസ്‌ഫോഡിൽ തീർത്ഥാടനമൊരുക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപത, പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതകൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 07944067570, 07720260194।

കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്‌.

ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി അന്നേദിവസം വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu

Facebook live :
https://facebook.com/sehionuk

Copyright © . All rights reserved