സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവം അവിടുത്തെ ദിവ്യകുമാരന്റെ ആഗമനത്തിന് ലോകത്തെ അനേക സഹസ്രാബ്ദങ്ങള്‍ ഒരുക്കിയിട്ടും അവിടുന്ന് ലോകത്തില്‍ അവതീര്‍ണ്ണനായപ്പോള്‍ അവിടുത്തേയ്ക്ക് വന്നു പിറക്കുവാന്‍ സ്ഥലമില്ല എന്ന വസ്തുതയാണ് നാം കാണുന്നത്. ഇത് ദിവ്യ ജനനിക്ക് എത്ര വേദനാജനകമായിരുന്നു. ഇന്നത്തെ ലോകത്തിലും മതങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും ക്രിസ്തുവിനെ ബഹിഷ്‌കരിച്ച് ക്രിസ്തുവില്ലാത്ത ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ പരിശ്രമിക്കുകയാണ്. അതിനാല്‍ പരിശുദ്ധ കന്യകയിലൂടെ ക്രിസ്തുവിനെ വീണ്ടും പ്രസ്തുത രംഗങ്ങളിലെല്ലാം പ്രതിഷ്ഠിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്റെ ആദ്യത്തെ ആഗമനത്തിന് മേരി കളമൊരുക്കി.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അങ്ങേ വിരക്ത ഭര്‍ത്താവായ യൗസേപ്പിനോടു കൂടി ബത് ലഹത്ത് ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ടു ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനിക ലോകം അവിടുത്തെ തിരുക്കുമാരനെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്‌കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത തരംഗങ്ങളിലെല്ലാം അങ്ങേ തിരുകുമാരന് പ്രവേശനം നല്‍കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.. പ്രത്യേകമായി ഞങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ ഞങ്ങള്‍ രാജാവായി അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ..
സുകൃതജപം.
സ്വര്‍ഗ്ഗരാജ്ഞീ..
ഞങ്ങളെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിനര്‍ഹമാക്കേണമേ…
ഷിബു ജേക്കബ്
ലണ്ടൻ യുകെ : യുകെയിൽ കഴിഞ്ഞ ആഴ്‌ച്ച ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ മൃതസംസ്കാര ശുശ്രുഷകൾ യുകെയിൽ വെച്ച് തന്നെ നടത്തുവാൻ തീരുമാനമായി.യാക്കോബായ സുറിയാനി സഭ- യുകെ റീജിയൻ അടിയന്തിരമായി കൂടിയ കൗൺസിലിന്റെ മീറ്റിങ്ങിലാണ് തീരുമാനം.
യാക്കോബായ സഭയുടെ യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു് കൗൺസിലും, തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയോടൊപ്പം, വൈദീകരും കൂടിചേർന്നാണ് പുരോഹിതന്റെ മൃതസംസ്കാര ശുശ്രുഷകൾ ക്രമീകരിക്കുന്നത്.
ഗവണ്മെന്റ് പ്രോട്ടോകോൾ അനുസരിച്ചുള്ള ശുശ്രൂഷകളും,കോവിഡിനെ തുടർന്നുള്ള കുടുംബാംഗളുടെ ആരോഗ്യ സ്ഥിതിയും കൂടി കണക്കിലെടുത്താകും സഭ ചടങ്ങുകൾ സംഘടിപ്പിക്കുക.തിയതിയും ,സംസ്കാര ശുശ്രൂഷകളും ,ഉൾപ്പടെ തുടർന്നുള്ള ക്രമീകരണങ്ങൾ കൗൺസിൽ അറിയിക്കുന്നതായിരിക്കും.
അച്ചന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗളോടൊപ്പം, ഇതര സഭകളിൽ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും മറ്റു മതസ്ഥരെയും പ്രസ്ഥാനങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗൺസിൽ രേഖപ്പെടുത്തുകയുണ്ടായി .യൂറോപ്പിലും ,ഇംഗ്ലണ്ടിലെ വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്തിട്ടുള്ളതും ,സൺഡേ സ്കൂൾ ഉൾപ്പടെയുള്ള ആത്‌മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകിയതുമായ അച്ചന്റെ സേവനം നിസ്വാർത്ഥവും വിലമതിക്കാനവാത്തതും ആയിരുന്നുവെന്നു കൗൺസിൽ വെളുപ്പെടുത്തി.
പോർട്സ്മൗത്ത് ക്യൂൻ അലക്സാൻഡ്രാ ഹോസ്പിറ്റൽ പ്രധാന ചാപ്ലിനായി പ്രവർത്തിക്കുമ്പോൾ തന്നെ വർത്തിങ്ങ് ഹോസ്പിറ്റൽ ചാപ്ലിൻ സി ടീമിനെ അച്ചൻ സഹായിച്ചിരുന്നു. ഈ കോവിഡ് സാഹചര്യങ്ങളിൽ, ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികൾക്കും സാന്ത്വനവും പ്രചോദനവുമായിരുന്ന അച്ചൻ സ്വന്തം ആരോഗ്യം പോലും വകവക്കാതെ മുന്നണിപ്പോരാളിയായി നിന്ന് സ്വജീവിതം സമർപ്പിച്ചതായി കൗൺസിൽ വിലയിരുത്തി.
കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചനെയും ,കോവിഡ് മൂലം മരണപ്പെട്ടവരെയും ,ദുഃഖാർത്ഥരായ കുടുംബാംഗളെയും ,വിശ്വാസി സമൂഹത്തേയും , തിരുസന്നിധിയിൽ ഓർത്തു പ്രാർത്ഥിച്ചു കൊണ്ട് യോഗം പര്യവസാനിച്ചു.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മരിയാംബിക ഉദരസ്ഥിതനായ മിശിഹായേയും സംവഹിച്ചുകൊണ്ടാണ് സേവനത്തിന് പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഏലീശ്ബാ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു. നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തു വാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972ല്‍ മദര്‍ തെരേസയ്ക്ക് നെഹ്രു അവാര്‍ഡ് നല്‍കിയതിനു ശേഷം അവരുടെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോട് മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. ഞാന്‍ എല്ലാ ദിവസവും രാവിലെ പ. കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. പിന്നീട് കല്‍ക്കട്ടായിലും ബോംബയിലുമുള്ള തെരുവീഥികളില്‍ കാണുന്ന പരിത്യക്തരിലും കുഷ്ട രോഗികളിലും മരണാസന്നരിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു. ഇതു പോലെ ഓരോ കൃസ്ത്യാനിയും ഒരു ക്രിസ്തു വാഹകനായിരിക്കണം.
പ്രാര്‍ത്ഥന.
പ. കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരിസ്ഥനായ മിശിഹായേയും സംവഹിച്ചുകൊണ്ടു പോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനു വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യ ജനനീ, അങ്ങ് മിശിഹായോടു കൂടി സേവനത്തിന് പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.
സുകൃതജപം.
ഏലിശ്വായെ സന്ദര്‍ശിച്ച് സഹായിച്ച പരിശുദ്ധ ദൈവമാതാവേ… പരസ്‌നേഹം ഞങ്ങളില്‍ വളര്‍ത്തണമേ…
ഫാ. ജോസഫ് അന്തിയാകുളം.
ആംഗലേയ കവിയായ വില്യം വേഡ്‌സ് വര്‍ത്ത് മറിയത്തെ വിശേഷിപ്പിക്കുന്നത് കറ പുരണ്ട മനുഷ്യ പ്രകൃതിയുടെ ഏക അഭിമാനമെന്നാണ്. പരിശുദ്ധ അമ്മ നമ്മുടെയും അമ്മയായിരിക്കുവാന്‍ ദൈവം തിരുമനസ്സായി. അമ്മയെ മറന്നു കൊണ്ട് ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. മെയ്മാസം പ്രത്യേകമായി പരിശുദ്ധ അമ്മയെ സ്തുതിക്കുവാനും ബഹുമാനിക്കാനും ഉപയോഗിക്കുന്നു. വളരെ ചെറുപ്പം മുതല്‍ പരിശുദ്ധ അമ്മയോട് അതിരറ്റ ഭക്തിയിലും സ്‌നേഹത്തിലും വളരാന്‍ മാതാപിതാക്കള്‍ ഇട നല്‍കി. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നുവരെ മെയ് മാസ വണക്കം മുടങ്ങിയിട്ടില്ല. ഒരു ശിശുവിന് തന്റെ അമ്മ എത്രമാത്രം ആവശ്യമാണോ, അതിലേറെ ആവശ്യമാണ് പരിശുദ്ധ അമ്മ ഒരു ആധ്യാത്മിക വ്യക്തിയുടെ ജീവിതത്തില്‍. ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയും അമ്മയോടുള്ള വാത്സല്യവും ഇന്നും കൈമുതലായിരിക്കുന്നു. പൗരോഹിത്യ ജീവിതത്തില്‍ മരീചികകളെ മരു പച്ചകളാക്കി മാറ്റുവാന്‍ പരിശുദ്ധ അമ്മ തന്നെയാണ് എന്റെ സഹായി. സമസ്ത ലോകവും വന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശുദ്ധരുടെ ഗണത്തില്‍ പ്രഥമസ്ഥാനമാണ് പരിശുദ്ധ മറിയത്തിനുള്ളത്. മറിയത്തൊടുള്ള ഭക്തിയും വിശ്വാസവും സ്‌നേഹവും ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നു. ഇതിന് എന്നെ പ്രാപ്തനാക്കുന്നത് പരിശുദ്ധ മറിയം വെറുതെ സ്വര്‍ഗ്ഗത്തിലിരിക്കുന്നവളല്ല, മറിച്ച് കൂടെ കൈ പിടിച്ച് നടത്തുന്നവളും നമ്മുടെ ഓരോ കാല് വെയ്പ്പും കാണുന്നവളുമാണ് എന്ന ഉറച്ച ബോധ്യമാണ്.
എല്ലാ മനുഷ്യരും പരിശുദ്ധ അമ്മയെ വേണ്ട വിധം മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ലോകം അതീവ സുന്ദരമാകുമായിരുന്നു. പരിശുദ്ധ അമ്മയെ കൂടുതല്‍ അറിയും തോറും കൂടുല്‍സ്‌നേഹിക്കാനും മാതൃ പരിലാളനയില്‍ വളരാനും ഇടയാകുന്നു. പല അപകടങ്ങളില്‍ നിന്നും കാത്ത് പരിപാലിച്ചവളും എന്തിനും എവിടെയും സംരക്ഷണം തന്നവളുമാണ് പരിശുദ്ധ അമ്മ. മൂന്നാം വയസ്സില്‍ അമ്മ പഠിപ്പിച്ച കുഞ്ഞ് പ്രാര്‍ത്ഥന ദിവസത്തില്‍ അനേകം പ്രാവശ്യം ആവര്‍ത്തിക്കുന്നു.
എന്റെ അമ്മേ… എന്റെ ആശ്രയമേ…
പരിശുദ്ധ അമ്മ എന്റെ എല്ലാമാണ്.
പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ദൈവജനനീ അങ്ങ് സര്‍വ്വ സൃഷ്ടികളിലും ഉന്നതയാണ്. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യ സുതന്റെ യഥാര്‍ത്ഥ അനുഗാമികളായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതീകവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരണമേ..
സുകൃതജപം.
ഉണ്ണീശോയെ ഉദരത്തില്‍ വഹിച്ച മാതാവേ, അങ്ങേ തിരുകുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവ തിരുമനസ്സിനോടുള്ള വിധേയത്വമാണ് ക്രിസ്തീയ ജീവിതസാരം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ അത് വളരെ പ്രകടമായിരുന്നു. അതു ദിന ജീവിതത്തില്‍ ഓരോ നിമിഷവും പരിശുദ്ധ കന്യകയെ ദൈവദൂദന്‍ സമീപിച്ച് ദൈവഹിതം അറിയ്ച്ചതു പോലെ നമ്മെയും അറിയ്ക്കുന്നുണ്ട്. ദൈവ പ്രമാണങ്ങള്‍, തിരുസഭയുടെ കല്പനകള്‍, മേലധികാരുടെ നിര്‍ദ്ദേശങ്ങള്‍, ജീവിത ചുമതലകള്‍, അന്തഃക്കരണ പ്രചോതനങ്ങള്‍ എന്നിവയിലൂടെ അത് നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്ക് കൂടുതല്‍ ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.
പ്രാര്‍ത്ഥന.
ദിവ്യ ജനനീ, അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അത് മാത്രമായിരുന്നു അവിടുത്തെ ജീവിത നിയമം. മനുഷ്യാവതാരത്തിന് സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിന് സമീപം നില്ക്കുമ്പോഴും അതിന് ശേഷവും അവിടുന്ന് സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിന് നിതാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളും ദൈവ തിരുമനസ്സിന് പരിപൂര്‍ണ്ണരായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവ തിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശന മരുളുവാന്‍ അങ്ങ് സഹായിക്കണമേ…
സുകൃതജപം.
ദൈവ തിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ…
ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ….
നേഴ്സിന്റെ ത്യാഗത്തിനും പ്രവർത്തനങ്ങൾക്കും മുൻപിൽ ശിരസ്സു നമിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് നാം ഓരോ നിമിഷം അറിയുന്നതും അനുഭവിക്കുന്നതും നേഴ്സുമാരുടെ മഹത്വമാണ്. ആശുപത്രികളിൽ പൂർണ്ണ സമർപ്പണത്തോടെ ജോലിചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നേഴ്സുമാരാണ് ഇന്ന് ലോകത്തിലെ വെളിച്ചം. ഈ അവസരത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ പ്രതിനിധീകരിച്ച് പിതാവും പുരോഹിതൻമാരും നേഴ്സുമാരുടെ അർപ്പണമനോഭാവത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം അറിയിച്ചത്. ഈ സുദിനത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കും എന്നും പിതാവ് പറഞ്ഞു.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം.(ലൂക്കാ 11: 27, 28 ) മിശിഹാ ഇവിടെ പരിശുദ്ധ കന്യകയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്നു നമ്മെ മനസ്സിലാക്കുന്നു. ദൈവവചനം ശ്രവിച്ചു അതനുസരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് അവള്‍ ഭാഗ്യവതിയായിരിക്കുന്നത്.
അതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. ദൈവവചനവും എല്ലാ തിരുവെഴുത്തുകളും ദൈവ പ്രചോദിതമാകയാല്‍, പഠിപ്പിക്കുന്നവന് അബദ്ധങ്ങളെ ഖണ്ഡിക്കുന്നതിനും, ജനങ്ങളുടെ ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്കുന്നതിനും, അവരെ വിശുദ്ധി പ്രാപിക്കുന്നതിന് പഠിപ്പിക്കുന്നതിനും ഫലദായകമാം വിധം ഉപയോഗിക്കുവാന്‍ കഴിയുന്നവയാണ്. ഇരു മുനവളായ ദൈവവചനം ശ്രവിച്ച് അത് പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.
പ്രാര്‍ത്ഥന.
മരിയാംബികയേ..!
അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. ‘ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ ‘ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു.
നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ.. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനേക്കുറിച്ച് ഞങ്ങള്‍ മനഃസ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഗണിക്കണമേ..
സുകൃതജപം.
ബോധജ്ഞാനത്തിന്റെ സിംഹാസനമേ…
ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്‍കണമേ…
ഷിബു മാത്യൂ.
ഇത് ഉയിര്‍പ്പിന്റെ അഞ്ചാം ഞായറാഴ്ച. ഈ സത്യം മനസ്സില്‍ സൂക്ഷിക്കുക. ഉയിര്‍ത്ത കര്‍ത്താവ് നമുക്ക് മനസ്സിലാകുന്നത് വചനത്തിലൂടെയാണ്. തോമസ് കണ്ടു വിശ്വസിച്ചു. കാണാതെ അവനില്‍ വിശ്വസിക്കുവാന്‍ നമുക്ക് സാധിക്കണം.
കൃപ ലഭിച്ചവരെല്ലാം പത്രോസിന്റെ വാക്ക് കേട്ട് വീണ്ടും മീന്‍ പിടിക്കാന്‍ പോയി…
അഭിവന്ദ്യ പിതാവിന്റെ സന്ദേശം വീഡിയോയില്‍ കാണുക.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂദന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പരിശുദ്ധ കന്യക’ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യപൂര്‍ണ്ണമായ പ്രവര്‍ത്തി. അതു വഴി മേരി എല്ലാ മനുഷ്യരേയും ദൈവമക്കളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേയ്ക്കവരോധിച്ചു. കന്യകാമറിയം മനുഷ്യാവതാരരഹസ്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി സമ്മതം നല്‍കി പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. രക്ഷണീയ കര്‍മ്മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കുവാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മ്മം പ്രോത്ഘാടിതമായി. ‘നാഥേ, നീ സമ്മതിക്കുമെങ്കില്‍ രക്ഷപ്രാപിക്കും’. എന്ന് വി. ബര്‍ണാര്‍ദ് പ്രസ്താവിച്ചിരുന്നു. പരി. കന്യകയെപ്പോലെ നാമും ദൈവ തിരുമനസ്സിന് വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായി തീരുന്നു. അപ്പോഴാണ് സ്വാതന്ത്ര്യം സുരക്ഷിതമാകുന്നത്.
പ്രാര്‍ത്ഥന.
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന് ദൈവദൂതന്റെ സന്ദേശത്തിന് നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യവര്‍ഗ്ഗത്തിന്റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയെ അവിടുന്നു സ്വതന്ത്ര്യം ശരിയായി വിനിയോഗിച്ച് കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യര്യത്തെ ശരിയായി വിനിയോഗിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവ മഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ… ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.
സുകൃതജപം
ദൈവപുത്രന്റെ മാതാവേ..
ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ…
മനോജ് മാത്യു
റ്റീസെഡിൽ ഉറ്റവരും ഉടയവരും കൂടെയില്ലാത്ത സ്റ്റുഡന്റ് വിസക്കാർക്ക് തുടർച്ചയായ രണ്ടാം വാരത്തിലും കാരുണ്യത്തിന്റെ കൈത്താങ്ങാവുകയാണ് മിഡിൽസ്‌ബ്രോയിലെ നല്ല സമറായക്കാർ. കഴിഞ്ഞാഴ്‌ച സഹായം ആവശ്യപ്പെട്ടു വിളിച്ച 14 വിദ്യാർത്ഥി വിസക്കാർക്കു രണ്ടാഴ്‌ചത്തേക്കു വേണ്ട അവശ്യസാധനങ്ങൾ വാങ്ങിച്ചു നൽകിയതിന് പിന്നാലെ ഇന്ന് വേറെ 12 വിദ്യാർഥികളെക്കൂടെ സഹായിച്ചതോടെ ഇതുവരെ വിവിധ മതക്കാരും ഭാഷക്കാരുമായ 26 സ്റുഡന്റ്സിന് ദൈനംദിനാവശ്യ സാധനങ്ങൾ വാങ്ങിക്കൊടുത്തതിന്റെ ചാരിതാർഥ്യത്തിലാണ് സെന്റ്. എലിസബത്ത് മിഷൻ.
യുകെയെന്ന സ്വപ്നഭൂമിയിൽ ഒരു പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ലോണെടുത്തും കടംവാങ്ങിയും സ്റ്റുഡന്റ് വിസയിൽ വന്ന നിരവധി യുവജനങ്ങളുടെ സ്വപ്നങ്ങളുടെമേലാണ് കൊറോണ കരിനിഴൽ വീഴ്ത്തുന്നത്. അവരിൽ നിരവധി പേർക്ക് തങ്ങൾക്കുണ്ടായിരുന്ന പാർട്ട്ടൈം ജോലി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, പലരും ഭക്ഷണത്തിനും താമസത്തിനുംപോലും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ചുറ്റും കാണാൻ കഴിയുക. ഒരിടത്തു കൊറോണഭയവും, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും വേട്ടയാടുമ്പോൾ മറുവശത്തു അനുദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള തുകപോലും കയ്യിൽ ഇല്ലെന്നുള്ളത് യുവജനങ്ങളെ നിരാശയിലേക്കു തള്ളിവിടുന്ന കാര്യങ്ങളാണ്. ഇത്തരത്തിൽ ദുരിതത്തിലായ വിദ്യാർത്ഥി വിസക്കാരെ സഹായിക്കാൻ മുന്നോട്ടിറങ്ങിയ യുകെയിലെ മലയാളി സംഘടനകളോടും ചാരിറ്റികളോടും കൈകോർക്കുകയാണ് സീറോമലബാർ രൂപതയുടെ കീഴിലുള്ള മിഡിൽസ്ബ്രോ സെന്റ്. എലിസബത്ത് മിഷനും.
ടീസൈഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വന്നു ദുരിതത്തിലായ സ്റ്റുഡന്റ് വിസക്കാരുടെ വിവരം അറിഞ്ഞയുടൻ മിഷന്റെ ചാർജ്ജുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വികാരി ജനറാൾ ആന്റണി ചുണ്ടലിക്കാട്ടിലച്ചൻ ഇടവകയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് ചാരിറ്റി പ്രവർത്തനത്തിനു തുടക്കമിട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ മിഡിൽസ്‌ബ്രോ ഡാർലിംഗ്ടൺ, നോർത്ത് അലെർട്ടൺ എന്നീ സെന്ററുകളിൽനിന്നും മിഷന്റെ അക്കൗണ്ടിലേക്കു വിവിധ തുകകൾ പ്രവഹിച്ചു തുടങ്ങി. കൊറോണ രോഗത്തിന്റെ പ്രതിസന്ധിയിൽ വിഷമമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കി രൂപീകരിച്ച ഹെല്പ് ഡെസ്‌കിനോട് കൈകോർത്തുകൊണ്ടാണ് മിഡിൽസ്‌ബ്രോയിലെ കാരുണ്യപ്രവർത്തികൾ. പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം നിര്ജീവമാണ് എന്ന അപ്പസ്തോലവചനം പ്രാവർത്തികമാക്കാനുള്ള ഒരവസരമായാണ് ഈ കൊറോണകാലത്തെ അനേകം വിശ്വാസികൾ കാണുന്നത്.
മഹാമാരിയുടെ നിഴൽ വീണ ടീസൈഡ് താഴ്വരയിൽ നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം അശരണരായ സ്റ്റുഡന്റ് വിസക്കാർക്ക് പകരുകയാണ് മിഡിൽസ്‌ബ്രോ സെന്റ്. എലിസബത്ത് സീറോമലബാർ മിഷൻ. തുടർന്നും മിഡിൽസ്‌ബ്രോയിലും പ്രാന്തപ്രദേശങ്ങളിലും ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്ന ആർക്കും ജാതി, മത, ഭാഷാ ഭേദമെന്യേ മിഷനെയോ, രൂപതയുടെ ഹെൽപ് ലൈനുമായോ ബദ്ധപ്പെടാവുന്നതാണെന്ന് ഫാ. ആന്റണി ചുണ്ടലിക്കാട്ട് അറിയിച്ചു. ഇതുവരെ ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും ആന്റണിയച്ചന്റെ കൃതജതയും പ്രാർത്ഥനയും ഇതോടൊപ്പം അറിയിക്കുന്നു.