Spiritual

ന്യൂസ് ഡെസ്ക്

പാരിസിലെ പ്രശസ്തമായ നോട്ടർ ഡേം  കത്തീഡ്രലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ളതാണ് ഈ കത്തീഡ്രൽ. 850 വർഷം പഴക്കമുള്ള ചർച്ച് പുരാതന ഗോതിക് മാതൃകയിൽ നിർമ്മിച്ചതാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നടന്നുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാകാം അഗ്നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു.

ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നത് അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്. അതിഭയാനകമായ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് പാരിസ് മേയർ പറഞ്ഞു.

 

രാജേഷ്‌ ജോസഫ് 

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തുകയുണ്ടായി . ദേവാലയ അങ്കണത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്‌മരണം ഓശാന ഗീതികളാൽ സിറോമലബാർ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതിൽ പ്രവേശനം എന്നി ചടങ്ങുകളാൽ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുർബാനയിലെ തിരുവചന സന്ദേശത്തിൽ വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമർത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉൾകൊള്ളാനും ഉദ്‌ബോധിപ്പിച്ചു.

കുരുത്തോലകൾ നെഞ്ചോടു ചേർത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകൾ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭക്ഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാൾ വേറിട്ടൊരു അനുഭവമായി ലെസ്റ്ററിൽ. ചിത്രങ്ങളിലേക്ക്

ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍. രാവിലെ തന്നെ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. ഒരു പാട് വിശേഷണങ്ങളുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയെ തള്ളിപ്പറയുന്ന കേരള കത്തോലിക്കര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഓശാന ഞായറിന്റെ ആശംസകള്‍ അറിയ്ച്ചതും ഈ ചിത്രം മുന്നില്‍ നിര്‍ത്തി തന്നെ. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. ചരിത്രപ്രസിദ്ധമായ അതിരമ്പുഴ പളളിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പാരമ്പര്യമുള്ള അതിപുരാതന കത്തോലിക്കാ കുടുംബങ്ങളുടെ ജീവിത രീതി ആധുനീക തലമുറയ്ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ചട്ടയും മുണ്ടും. ഈ തലമുറയില്‍ അവസാനിക്കാനൊരുങ്ങുന്ന ചട്ടയും മുണ്ടും വരും തലമുറയ്ക്ക് ചരിത്രം പഠിക്കാനുള്ള ഒരു വിഷയമായി ചുരുങ്ങും. ഒരു കാലത്ത് കത്തോലിക്കാ സഭയുടെ പ്രൗഡിയും ഈ ചട്ടയിലും മുണ്ടിലുമായിരുന്നു. എന്തു കാരണം കൊണ്ട് ഈ വസ്ത്രം കത്തോലിക്കാ സമൂഹത്തില്‍ നിന്ന് പാടേ തുടച്ച് നീക്കപ്പെടുന്നു എന്നതിന് വ്യക്തമായ ഒരു നിര്‍വ്വജനവുമില്ല. പരമ്പരാകതമായി ഈ വസ്ത്രം തുന്നിയിരുന്നവര്‍ അത് കാലഹരണപ്പെടുന്നതിന് വളരെ മുമ്പേ തന്നെ കടന്നു പോവുകയും ചെയ്തു.

ഒരു പാട് പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണിത്. ദാരിദ്രം അനുഭവിച്ചറിഞ്ഞ അമ്മച്ചിമാര്‍തമ്മില്‍ അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചിരുന്നത് ഞായറാഴ്ച കുര്‍ബാനയ്‌ക്കെത്തുമ്പോഴാണ്. എല്ലാവരും അന്യകുടുംബങ്ങളില്‍ നിന്ന് വന്നവരാണല്ലോ! കൂടാതെ തുല്യ ദു:ഖിതരും. ചിത്രത്തിലേയ്ക്ക് കൂടുതല്‍സമയം നോക്കുമ്പോള്‍ മനസ്സില്‍ മാറി മറയുന്ന ചിന്തകള്‍ ചിത്രങ്ങള്‍. ആറു വയസ്സിലെ നിഷ്‌കളങ്കത അറുപതാം വയസ്സിലും പുനര്‍ജ്ജനിക്കുകയാണ്. ആ ചിരിയിലും ആലിംഗനത്തിലും കാലഹരണപ്പെട്ടു പോകുന്ന ഒരു കാലഘട്ടം ആധുനിക തലമുറയിലെ അധികം പേരും കണ്ടു കഴിഞ്ഞു. അത് തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം വാര്‍ത്തയായതും. ഇതുപോലൊരു ചിത്രം ഇനി ഓര്‍മ്മകളില്‍ മാത്രമായി ഒതുങ്ങും. ഈ ചിത്രമെടുത്തത് ആരായാലും അഭിനന്ദനം മാത്രം.

ഒരു കാര്യം വ്യക്തമാണ്.
ക്രൈസ്തവര്‍ ഓശാന ഞായര്‍ ആഘോഷിക്കുമ്പോള്‍ ഈ ചിത്രം നല്‍കുന്ന സന്ദേശത്തേക്കാള്‍ മറ്റെന്തുണ്ട്?

കടപ്പാട്: എന്റെ അതിരമ്പുഴ

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

നോട്ടിംഗ്ഹാം/ ഡെര്‍ബി: മനുഷ്യരക്ഷയ്ക്കായി ഭൂമിയിലവതരിച്ച ദൈവപുത്രനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളെ അനുസ്മരിക്കുന്ന വിശുദ്ധവാര ആചരണം നോട്ടിംഗ്ഹാം, ഡെര്‍ബി മിഷനുകളില്‍ ഭക്ത്യാദരപൂര്‍വ്വം നടക്കുന്നു. നോട്ടിംഗ്ഹാമില്‍ സെന്റ് പോള്‍സ് (Lenton Boulevard, NG7 2BY) ദൈവാലയത്തിലും ഡെര്‍ബിയില്‍ സെന്റ് ജോസഫ്സ് (Burton Road, DE1 1TQ) ദൈവാലയത്തിലുമാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റെവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ ട. ഇ. ഖ. എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രുഷകളിലേയ്ക്ക് ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

രണ്ടു മിഷനുകളിലെയും വിശുദ്ധവാര ശുശ്രുഷകളുടെ സമയവിവരം ചുവടെ:

  • നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍ (St. Paul’s, Lenton Boulevard, NG7 2BY)

14 ഞായര്‍ : ഓശാന ഞായര്‍ – 01.30 പി.എം.
17 ബുധന്‍: കുമ്പസാരദിനം – 05.00 — 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം – 03.00 പി.എം.
19 വെള്ളി: ദുഃഖവെള്ളി – 02.00 പി.എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ – 02.00 പി.എം.

  • ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷന്‍ (St. Joseph’s, Burton Road, DE1 1TQ)

14 ഞായര്‍ : ഓശാന ഞായര്‍ – 03.00 പി.എം.
16 ചൊവ്വ: കുമ്പസാരദിനം – 05.00 — 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം -10.00 എ. എം.
19 വെള്ളി: ദുഃഖവെള്ളി – 09.00 എ. എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ – 10.00 പി.എം.

ന്യൂസ്‌ ഡെസ്ക്

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും  എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത് ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായര്‍ മുതലുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ, പെസഹ വ്യാഴാഴ്ച ആചരണത്തില്‍ അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.

വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ(Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്‍ സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ പുത്രന്‍റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്.

ഓശാന ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകളാണ് ക്രൈസ്തവ ദേവാലയങ്ങളില്‍. വെഞ്ചിരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു. ഈ കുരുത്തോലയുമേന്തിയുളള പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.ഓരോ വര്‍ഷത്തെ കുരുത്തോലയും ക്രൈസ്തവ ഭവനങ്ങളില്‍ ഭക്തിയോടെ സൂക്ഷിക്കും. വലിയ നോമ്പിന് തുടക്കും കുറിക്കുന്ന വിഭൂതി ബുധനാഴ്ച (കുരിശുവരപ്പെരുന്നാള്‍) ഈ കുരുത്തോലകള്‍ കത്തിച്ചുള്ള ചാരം കൊണ്ടാണ് വൈദികന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശുവരച്ച് നല്‍കുന്നത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകള്‍ വിഭൂതി ബുധന് മുന്‍പായി ദേവാലയങ്ങളിലെത്തിക്കാന്‍ വൈദികര്‍ ആവശ്യപ്പെടും. തീര്‍ന്നില്ല, ഈ കുരുത്തോല മുറിച്ച് ചെറിയ കഷ്ണങ്ങള്‍ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്‍റെ (ഇന്‍ട്രിയപ്പം) നടുക്ക് കുരിശാകൃതിയിലും അപ്പത്തോടൊപ്പം കാച്ചുന്ന പാലിലും ഇടും.

കുരുത്തോലയ്ക്ക് പകരം റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും. നിശ്ചിത തീയതിയിലല്ല ഓശാന ഞായര്‍ ആചരിക്കുന്നത്. ഈസ്റ്റര്‍ കണക്കാക്കി അതിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. അതുകൊണ്ട് മാറ്റപ്പെരുന്നാള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഓശാന ഞായര്‍.

മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കാറുണ്ട്. ഇംഗ്ലണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇലകള്‍ കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്. പാരിസിലാകട്ടെ പാം ചെടിയുടെ ഇലകള്‍ വീശി പാട്ട് പാടുകയാണ് പതിവ്.

ലാസറിന്‍റെ ശനിയാഴ്ച എന്ന് വിളിക്കുന്ന, കേരളത്തില്‍ ‘കൊഴുക്കട്ട ശനിയാഴ്ച’യെന്ന് അറിയപ്പെടുന്ന ശനിയാഴ്ചയുടെ പിറ്റേന്നാണ് ഓശാന ഞായര്‍.ശനിയാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കും. കൊഴുക്കട്ട പെരുന്നാളിന് പിന്നിലൊരു കഥയുണ്ട്. പെസഹായ്ക്ക് ആറു ദിവസം മുൻപ്, ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്‍റെ(ഈ ലാസറിനെയാണ് മരിച്ച് മൂന്നാം ദിവസം ഈശോ ഉയര്‍പ്പിച്ചത്) ഭവനത്തിലെത്തുമ്പോൾ ലാസറിന്‍റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്. ആ വിരുന്നിന്‍റെ ഓര്‍മയാണ് കൊഴുക്കട്ട ശനിയാഴ്ചകളില്‍ അനുസ്മരിക്കുന്നത്.

ഫാ. ഹാപ്പി ജേക്കബ്

മരിച്ചവനായ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവ് തനിക്ക് മരണത്തിന്റെ മേലും അധികാരമുണ്ടെന്ന് അവരെ അറിയിച്ചു്. അനേകം ആളുകള്‍ തന്റെ പ്രവൃത്തിയില്‍ അദ്ഭുതപ്പെട്ടെങ്കിലും മറ്റ് ചിലര്‍് അവനെ കൊല്ലുവാന്‍ വട്ടംകൂടി. പലരാജ്യങ്ങളില്‍ നിന്നും വന്നവര്‍ കൈയില്‍ കുരുത്തോലയുമായി അവനെ എതിരേല്‍ക്കുവാന്‍ വന്നു. ഇസ്രായേലിന്റെ രാജാവായി അവര്‍ അവനെ സ്വീകരിച്ച ആനയിക്കുന്നു. എങ്ങും ആഘോഷവും സന്തോഷവും.

ആരവങ്ങള്‍ക്കിടയിലും നമ്മുടെ കര്‍ത്താവ് എളിമയുടെ പ്രതീകമായ കഴുതയെ തെരഞ്ഞെടുത്ത് ദേവാലയത്തിലേക്ക് യാത്ര ആരംഭിക്കുന്നു. അത്യുന്നതങ്ങളില്‍ ഓശാനയെന്ന് പാടി ജനം അവരുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിതറി അവനെ സ്വീകരിക്കുന്നു. വി. മാര്‍ക്കോസ് 11: 1-1 വരെയുള്ള വാക്യങ്ങള്‍. നിന്ദ്യമായ കഴുതയെ തെരഞ്ഞെടുക്കുന്നതിലൂടെ പുതിയൊരു വാക്യം കര്‍ത്താവ് നമുക്ക് നല്‍കുന്നു.

അവനെ വഹിക്കുവാന്‍ തയ്യാറെങ്കില്‍ നമ്മുടെ മാനവും അപമാനവും എല്ലാം മാറ്റി നമ്മെ അവന്‍ തെരഞ്ഞെടുക്കും. എന്നാല്‍ ഈ സന്തോഷം നമ്മില്‍ നിലനില്‍ക്കണമെങ്കില്‍ നാം വായിച്ചു ശീലിച്ചുകൊണ്ടിരിക്കുന്ന പല വ്യാപാരങ്ങളും നാം ഒഴിവാക്കേണ്ടിവരും. ദേവാലയത്തില്‍ പ്രവേശിച്ച ഉടന്‍ അവിടെ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അടിച്ചുപുറത്താക്കി. വില്‍പ്പനക്കാരുടെ മേശകളെയും പീഠങ്ങളെയും മറിച്ചിട്ടു. ദേവാലയം പ്രാര്‍ത്ഥനാലമാവാന്‍ അവന്‍ സകലതും അവരെ ഉപദേശിച്ചു.

നമ്മുടെ ശരീരമാകുന്ന ഈ ആലയത്തില്‍ കര്‍ത്താവിന്റെ വഹിക്കണമെങ്കില്‍ പൂര്‍ണമായും വിശുദ്ധീകരിച്ചേ മതിയാവൂകയുള്ളു. മനോവിചാരങ്ങളെയും വ്യാപാരങ്ങളെയും വിശുദ്ധീകരിക്കുക. പ്രവര്‍ത്തിയും ചിന്തയും പരിപാവനമാക്കുക. ഈ ഓശാന പെരുന്നാളില്‍ പങ്കെടുക്കുന്ന നാം ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരമാകുന്ന ദേവാലയത്തിലേക്ക് കര്‍ത്താവിനെ ആനയിക്കുക. അവന് അവിടെ വസിക്കുവാനുള്ള വിശുദ്ധി നേടുക.

നമ്മുടെ ശീലങ്ങള്‍ വിട്ടുമാറാന്‍ നമുക്ക് മടിയും അതേസമയം ആ ആഴ്ച്ച ശുശ്രൂഷയില്‍ പങ്കുകാരാവുകയും വേണം. ഇതങ്ങനെ സാധിക്കും. കര്‍ത്താവിന്റെ യാത്രയില്‍ ധാരാളം ആളുകള്‍ കാഴ്ച്ചക്കാരായി വഴിയോരങ്ങളില്‍ നില്‍ക്കുന്നുണ്ടായിരുന്നു. യാതൊരു മനംമാറ്റവും അവര്‍ പ്രകടിപ്പിച്ചില്ല. അതുപോലെയല്ലേ നാം ഓരോരുത്തരും. കുരുത്തോല പിടിച്ച് പ്രദക്ഷിണം നടത്തുന്ന സാമൂഹ്യമാധ്യമങ്ങളിലിട്ട് സായൂജ്യം അടയുന്ന ദിനമായി നാം ഇതിനെ ആക്കരുതേ.

നാല്‍പ്പത് നോമ്പില്‍ നേടിയ ആത്മീയത യഥാര്‍ത്ഥമായും ക്രിസ്തുവിനെ വഹിക്കുവാനും അവന് വസിക്കുവാനുമുള്ള ഒരുക്കമായി നമുക്ക് ഓശാന പാടാം. ഇനി ഈ ഒരാഴ്ച്ച ഏറ്റവും വിശുദ്ദമായ അവനോടൊപ്പം നമുക്ക് സഞ്ചരിക്കാം.

അനുഗ്രഹിക്കപ്പെടട്ടെ കഷ്ടാനുഭവമേ സമാധാനാത്താലേ വരിക!

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ വലിയ ആഴ്ചയിലെ എല്ലാ തിരുക്കര്‍മ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യാക്കോസ് തടത്തിലും, ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നല്‍കും.

ഓശാന ഞായര്‍: ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബാനയും 14ന് ഞായറാഴ്ച 11amന് ആരംഭിക്കും. പെസഹാ വ്യാഴം: പെസഹായുടെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബ്ബാനയും 18ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം കുറിയ്ക്കും. ദുഃഖവെള്ളി: ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകള്‍ 19ന് രാവിലെ 8.30 മുതല്‍ ആരംഭം കുറിക്കും.

ഉയിര്‍പ്പ്: ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബാനയും 20ന് രാത്രി 9 മണിക്ക് ആരംഭിക്കുന്നു. വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷീന്‍- 075 44547007,
സജി- 07951221914

ദേവാലയത്തിന്റെ വിലാസം:-

St. Anns Church – Mar lvanious Centre,
Degenham,
RM9 4SU.

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ വലിയ ആഴ്ച്ചയിലെ ശുശ്രൂഷകളുടെ തുടക്കമായുള്ള ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് 2.30pmന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭം കുറിക്കുന്നു.

മിഷന്‍ രൂപീകരണത്തിനു ശേഷമുള്ള ഈ വലിയ നോമ്പില്‍, മിഷനിലെ എണ്ട് മണ്ടന്‍, എന്‍ഫീല്‍ഡ്, ഹാര്‍ലോ, വല്‍ത്താംസ്റ്റോ പ്രദേശങ്ങളിലുള്ള വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്ത് ഈശോയുടെ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കുന്നു.

വാല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ്. ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് നടക്കുന്ന ശുശ്രൂഷകളുടെ സമയക്രമം:
ഏപ്രില്‍ 14 ഞായര്‍: – 2.30 pm വിശുദ്ധ കുര്‍ബ്ബാനയും കുരുത്തോല കൈകളില്‍ ഏന്തി ഓശാന തിരുനാള്‍ പ്രദക്ഷിണവും.

വിലിയ നോമ്പിലെ ഈ ശുശ്രൂഷകളില്‍ പങ്കെടുത്ത് ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉദ്ധാനവും വഴി ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജായ ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.

ബര്‍മിങ്ഹാം: വലിയ നോമ്പിന്റെ വ്രതശുദ്ധിയിയില്‍ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍. വിശുദ്ധവാരത്തിന്റെ സമര്‍പ്പണത്തിലേക്ക് സ്വയം ഒരുങ്ങാന്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ 13ന് നടക്കും.

ആത്മാഭിഷേക ശുശ്രൂഷയുമായി അബര്‍ഡീന്‍ സെന്റ് മേരീസ് കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. കീത്ത് ഹെരേര, പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, പ്രശസ്ത നവമാധ്യമം പ്രവാചകശബ്ദം കാത്തലിക് ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും ആത്മീയ ശുശ്രൂഷകനുമായ ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവരും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കുചേരും.

സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുര്‍ബാന രണ്ട് വേദികളിലായി ഉണ്ടാകും കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗ ശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോ തവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാര പ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്’ എന്ന കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു.

കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും ഇംഗ്ലീഷിലും മലയാളത്തിലും സൗകര്യമുണ്ടായിരിക്കും. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രമോ വീഡിയോ കാണാം

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ജോണ്‍സണ്‍ 07506 810177
ഷാജി 07878149670
അനീഷ് 07760254700
ബിജുമോന്‍ 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്.

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267.

RECENT POSTS
Copyright © . All rights reserved