ടോം ജോസ് തടിയംപാട്
ക്നാനായ സമൂദായ സംരക്ഷണസമിതിയുടെ യു.കെയിലെ ആദ്യ സമ്മേളനം ബെര്‍മിംങ്ങാഹാമിലെ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടന്നു. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച പൊതുയോഗത്തിന് ജോയ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു, യഹൂദ പാരമ്പര്യത്തിന്റെ ഭാഗമായ മെനോറ വിളക്കില്‍ തിരിതെളിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു തുടക്കംകുറിച്ചത്. പിന്നിട് ക്നാനായ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ സ്വവംശ വിവാഹനിഷ്ട്യെ ബലപ്പെടുത്തുന്ന ബൈബിള്‍ വാക്യങ്ങള്‍ വായിച്ചു.
ജോണി കുന്നശ്ശേരി രചിച്ച സ്വാഗത ഗാനം ആലപിച്ചു. തുടര്‍ന്ന് എല്ലാവരും കൈയിലേന്തിയ തിരിതെളിച്ചു സമുദായത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി. ജോണ്‍ തമാടം അധ്യക്ഷനായിരുന്നു. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ സ്റ്റഡിസിലെ ശാസ്ത്രജ്ഞന് ഡോക്ടര്‍ സനല്‍ ജോര്‍ജ് A D 345ല്‍ ഇന്നത്തെ ടര്‍ക്കിയുടെ ഭാഗത്ത് നിന്നും കേരളത്തിലേക്ക് ആരംഭിച്ച ക്നാനായ കുടിയേറ്റ ചരിത്രവും അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഭൂമിശാസ്ത്രമായ വിശദീകരങ്ങളും നന്നായി വിശദീകരിച്ചു. ഡോക്ടര്‍ സനല്‍ ജോര്‍ജിന്റെ ക്ലാസ്സ് വളരെയധികം ചരിത്ര പ്രാധാന്യം നിറഞ്ഞു നില്ക്കുന്നതും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതും ആയിരുന്നു.
പിന്നീട് കേരളത്തില്‍ നിന്നും എത്തിയ കേരള ക്നാനായ കാത്തോലിക് അസോസിയേഷന് വൈസ് പ്രസിഡണ്ട് മോന്‍സി കുടിലില്‍ സമൂദായം ഇന്നു നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഞങ്ങള്‍ സഭക്കും സമൂദായത്തിനും എതിരല്ലയെന്നും അവരെ നേര് രേഖയില്‍ നടത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ഉറപ്പിച്ചു പറഞ്ഞു. പക്ഷെ നിലവിലുള്ള സഭ നേതൃത്വം സമൂദായത്തിന്റെ കുഴി തോണ്ടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് അത് ഞങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു.
KSSS ശ്രമിക്കുന്നത് ലോകം മുഴുവന്‍ ഉള്ള ക്നാനായക്കാരുടെ മുകളില്‍ കോട്ടയം മെത്രാന് അചപാലന അധികാരം ലഭിക്കുന്നതിനും. ക്നാനായ സമൂഹത്തിന്റെ നിലനില്‍പ്പിനു ആധാരമായ എന്‍ഡോഗാമി നിലനിര്‍ത്തുന്നതിനും വേണ്ടിയാണെന്നും മോന്‍സി കുടിലില്‍ പറഞ്ഞു. യു.കെയിലെ സീറോ മലബാര്‍ സഭ ഇവിടുത്തെ ആളുകളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ലെറ്റര്‍ എന്ന ഉമ്മാക്കിയെ പറ്റിയും, സാമ്പത്തിക ഇടപാടുകള്‍ക്കായി രൂപപ്പെടുത്തുന്ന പുതിയ ബാങ്ക് അക്കൗണ്ടിനെ പറ്റിയും. അതുപോലെ ഇംഗ്ലീഷ് പള്ളിയില്‍ പോകുന്നവരുടെ കുട്ടികളുടെ കൂതാശകള്‍ നാട്ടില്‍ നടത്തികൊടുക്കില്ല എന്ന ഭീഷണിയെപറ്റിയും ആളുകള്‍ ആശങ്ക ഉയര്‍ത്തി.
യു.കെയില്‍ പുതിയതായി രൂപംകൊണ്ട ക്നാനായ മിഷനുകളെ പറ്റി അവിടെ കൂടിയ മിക്കവാറും ആളുകള്‍ക്കുള്ള ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. പരിപാടികള്‍ വളരെ ചിട്ടയോടെയാണ് ക്രമീകരിച്ചിരുന്നത് എല്ലാവര്ക്കും ഭക്ഷണവും ക്രമീകരിച്ചിരുന്നു. സമ്മേളനത്തില്‍ സ്ത്രികളുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധേയമായി വൈകുന്നേരം 6 മണിയോടുകൂടിയാണ് പരിപാടികള്‍ അവസാനിച്ചത് ജിമ്മി ചെറിയാന് യോഗത്തിന് നന്ദി പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് മാര്‍ച്ച് 2ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് അച്ചനും, ചാപ്ലിന് ഫാ. ബിനോയ് നിലയാറ്റിങ്കലിനുമൊപ്പം ബ്രദര്‍ തോമസ് ജോര്‍ജും(ബഹറിന്‍) മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 9ന് ആരംഭിച്ച് ദിവ്യബലി, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യു.കെ ഡയറക്ടറും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന് സാമുവേലിനേയോ (07460499931) MrS. ജിജി രാജനേയോ (07865080689) ബന്ധപ്പെടുക.
ബെര്‍മിംങ്ഹാം: ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി വ്യക്തിഗതമായും വിവിധ മിനിസ്ട്രികള്‍ വഴിയായും പ്രവര്‍ത്തിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ നേരിട്ട് സഹായിക്കുകയെന്ന ലക്ഷ്യവുമായി യു.കെയില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി പ്രത്യേക ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ‘ മിസ്പാ ഫൗണ്ടേഷന് ‘ നാളെ ബെര്‍മിംങ്ഹാമില്‍ ഒത്തുചേരുന്നു.
പരിശുദ്ധാത്മ പ്രേരണയാല്‍, മിസ്പയെ നാളിതുവരെയായി സാമ്പത്തികമായി സഹായിക്കുകകും ഇനിയും അതിന് താല്പര്യപ്പെടുന്നവരെയും ട്രസ്റ്റ് അംഗങ്ങള്‍ ഈ ഏകദിന ആത്മീയ ശുശ്രൂഷാസംഗമത്തിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വി.കുര്‍ബാന, ആരാധന, വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ ദൈവിക ശുശ്രൂഷചെയ്യുന്ന നിരവധിപേരെ മിസ്പാ ഫൗണ്ടേഷന് സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു.
നാളെ 24/02/19 ഞായറാഴ്ച രാവിലെ 9 മുതല്‍ 4 വരെയാണ് പരിപാടികള്‍. ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
വിലാസം
ST.JERARD CATHOLIC CHURCH
2 RENFREW SQUARE.
BIRMINGHAM.
B35 6JT.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാന്‍സിസ് സേവ്യര്‍-07402 080850
സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന് മഷനിലും സെന്റ് മോനിക്ക മിഷനിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍ നടപ്പെടുന്നു. സെ.മോനിക്ക മിഷനില്‍ 2019 മാര്‍ച്ച് 1, 2, 3 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ പ്രശക്ത വചന പ്രഘോഷകനും യു.കെയുടെ നവസുവിശേഷ വല്ക്കരണത്തില് നിസ്തുല സേവനം നടത്തുന്ന സെഹിയോന്‍ മിനിസ്ട്രീസ് യു.കെയുടെ ഡയക്ടറുമായ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ചന് നേതൃത്വം നല്‍കുന്നതാണ്.
മിഷന്റെ ശുശ്രുകകള് നടക്കുന്ന ഔവര്‍ ലേഡി ഒഫ് ലാസലെറ്റെ ചര്‍ച്ച്, റെയിന്‍ഹാം, RM13 8SR ആയിരിക്കും ധ്യാനം നടക്കുന്നത്. സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന് മഷനില്‍ മാര്‍ച്ച് 8,9,10, വെള്ളി,ശനി, ഞായര്‍ തീയതികളില്‍
വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്കുന്നു.
രണ്ട് മിഷനിലെയും ധ്യാനങ്ങളുടെ സമയം :-
വെള്ളി: 5:00 PM 9:00PM.
ശനി: 11:00 AM 5.00 PM
ഞായര്‍: – 2.00 PM 9:00 PM.
വിലിയ നോയമ്പിലെ ഈ ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്ത് മാനസാന്തരത്തിനും അതിലൂടെ ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജായ ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് P. R. O.
കവെന്‍ട്രി: യൂകെയിലെ ദേശീയ നിയമങ്ങള്‍ക്കനുസൃതമായി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയില്‍ വിശ്വാസപരിശീലനം ഒരുക്കുന്നതിനുള്ള സേഫ് ഗാര്‍ഡിങ് മിനിസ്ട്രിയുടെ ആദ്യ സമ്മേളനം കവെന്‍ട്രിയിലെ സാള്‍ട് ലി ചര്‍ച്ചില്‍ വച്ച് നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയുടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ കുട്ടികള്‍ക്കും സവിശേഷ ശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സേഫ് ഗാര്‍ഡിങ് കമ്മീഷന് സ്ഥാപിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ ഉത്തരവിറക്കിയത്.
സമ്മേളനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. മിനി നെല്‍സണ്‍ (നോറിച്), രൂപത സേഫ് ഗാര്‍ഡിങ് കോ ഓര്‍ഡിനേറ്റര്‍ ലിജോ രെഞ്ചി (പോര്‍ട്സ്മൗത്), കമ്മീഷന് അംഗങ്ങളായ ടോമി സെബാസ്റ്റ്യന്‍ (ചെംസ്ഫോര്‍ഡ്), ഡോ. മാത്യു ജോസഫ് (സാള്‍ട് ലി), ആന്‍സി ജോണ്സന് (കവെന്‍ട്രി), പോള്‍ ആന്റണി (ഓക്സ്ഫോര്‍ഡ്), ഡോ. ഷിബു വെളുത്തപ്പിള്ളി (ബ്ലാക്ക്ബേണ്‍), ജസ്റ്റിന് ചാണ്ടി (റെഡ് ഹില്‍ ), ജിന്‍സി ജോര്‍ജ് (ന്യൂപോര്‍ട്ട്), ബിന്ദു ജോബി (അബര്‍ദ്ദീന്‍), റെവ. ഫാ. ജോയി വയലില്‍ ഇടഠ (കാറ്റിക്കിസം കമ്മീഷന് ചെയര്മാന്), റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ (വൈദിക പ്രതിനിധി), റെവ. ഡോ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ (യൂത്ത് കമ്മീഷന് ചെയര്മാന്), റെവ. സി. സുഷ നരിയന്‍കുന്നേല്‍ (സന്യസ്ത പ്രതിനിധി) എന്നിവര്‍ സംബന്ധിച്ചു.
സമ്മേളനത്തില്‍, രൂപതയുടെ ഇപ്പോഴുള്ള സേഫ് ഗാര്‍ഡിങ് സംവിധാനത്തെക്കുറിച്ചും നാഷണല്‍ കാത്തോലിക് സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ (NCSC) പോളിസികളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. രൂപതയുടെ ഡിസ്ക്ലോഷര്‍ ആന്‍ഡ് ബാറിങ്ങ് സര്‍വീസ് (DBS) ചുമതലകള്‍ ശ്രീ. ലിജോ രെഞ്ചി, ശ്രീ. ജസ്റ്റിന് ചാണ്ടി എന്നിവര്‍ക്കും രൂപതാതലത്തിലുള്ള സേഫ് ഗാര്‍ഡിങ് ട്രെയിനിംഗ് ചുമതല ശ്രീ. ടോമി സെബാസ്റ്റ്യനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്കി.
രൂപത സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ നേതൃത്വത്തില്‍, രൂപതയിലെ എല്ലാ ഇടവക, മിഷന്, വി. കുര്‍ബാന കേന്ദ്രങ്ങളിലും സേഫ് ഗാര്‍ഡിങ് ടീമുകള്‍ രൂപീകരിക്കും. രൂപത സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് P.R.O
റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയിലെ ഇടവക/മിഷന്/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന കൈക്കാരന്മാര്, കാറ്റിക്കിസം ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ക്കായുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ധ്യാനം ഇന്നാരംഭിക്കും. കെന്റിലുള്ള റാംസ്ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് (St. Augustine’s Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ആഴമായ ആധ്യാത്മികതയില്‍ അടിയുറച്ച അല്മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങള്‍ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ റെവ. ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്നി സിസ്റ്റേഴ്സ് ഓഫ് ജീസസ് ആന്‍ഡ് മേരി സഭാസ്ഥാപക റെവ. സി. എയ്മി ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ധ്യാനം 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് സമാപിക്കും.
രൂപതയിലെ എല്ലാ ഇടവക/മിഷന്/വി. കുര്‍ബാന കേന്ദ്രങ്ങളിലെയും കൈക്കാരന്മാരും പ്രധാന മതാധ്യാപകരും ഈ ധ്യാനത്തില്‍ സംബന്ധിക്കണമെന്നും എല്ലാ വിശ്വാസികളും ഇതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ആഗോള കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടി ആരംഭിക്കുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളാണ് പ്രധാനമായും ഉച്ചകോടിയുടെ വിഷയം.
ഇതിനു മുന്നോടിയായി പുരോഹിതരുടെ മാതൃസംഘടനയായ യൂണിയന് ഓഫ് സുപ്പീരിയര്‍ ജനറലും, കന്യാസ്ത്രീകളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് സുപ്പീരിയര്‍ ജനറലും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍, ലൈംഗികാതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നിടത്ത് സഭയ്ക്ക തെറ്റുപറ്റി എന്ന് ഏറ്റുപറയുന്നു. സഭ ഒരു ‘കുടുംബ’മാണ് എന്ന തോന്നലില്‍ ഊന്നി നിന്നപ്പോള്‍ പല അതിക്രമങ്ങള്‍ക്കെതിരെയും കണ്ണടയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഇരകളോട് നീതി പുലര്‍ത്താനായില്ലെന്നും പ്രസ്താവനയില്‍ സംഘടനകള്‍ അംഗീകരിക്കുന്നു.
എന്നാല്‍ ആഗോളതലത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാ സഭ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര അഭിപ്രായപ്പെടുന്നത്.
“വിദേശത്തുള്ളവര്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ചയുള്ളവരാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവര്‍ ഉള്‍ക്കൊള്ളില്ല. ഭൂമി കുലുങ്ങിയാലും ഞങ്ങള്‍ മാറില്ല എന്നു പറഞ്ഞു നടക്കുന്നവരാണ് ഇവിടെയുള്ളവര്‍. വിദേശത്തുള്ളവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണെങ്കിലും, മാര്‍പാപ്പ പറഞ്ഞതിനു ശേഷം നിവൃത്തിയില്ലാത്തതു കൊണ്ട് പറഞ്ഞതായിരിക്കുമല്ലോ, നിര്‍ബന്ധിക്കപ്പെട്ടു പറഞ്ഞതാണോ സ്വമനസാലേ പറഞ്ഞതാണോ എന്ന് അറിയില്ലല്ലോ, എന്തായാലും അതൊക്കെ ഇങ്ങോട്ടെത്തുമ്പോള്‍ എന്താകും എന്ന് നോക്കിയിരുന്നു തന്നെ കാണണം.”
“ഇത്ര നാളിനുള്ളില്‍ ഫ്രാങ്കോയ്ക്കെതിരെ സംസാരിക്കാന്‍ ഒരാള്‍ പോലും രംഗത്തെത്തിയില്ല. ആ കന്യാസ്ത്രീകളെ സമൂഹത്തിന്റെ മുന്നില്‍ വന്ന് പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ല. റോബിനെ കോടതി ശിക്ഷിച്ചപ്പോള്‍, ഇവിടെയുള്ളവര്‍ പറഞ്ഞത് കോടതി വിധി അംഗീകരിക്കുന്നു എന്നാണ്. മറ്റുള്ളവര്‍ നിരപരാധികളാണെന്നാണ് അപ്പോളും അവര്‍ പറഞ്ഞത്, പ്രോസിക്യൂട്ടര്‍ക്ക് വാദങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടത് എന്നാണ്, അല്ലാതെ നിരപരാധികള്‍ ആയതു കൊണ്ടല്ല. അതു കൊണ്ടു തന്നെ എനിക്കിവിടുത്തെ സഭയുടെ കാര്യത്തില്‍ വിശ്വാസമില്ല,” സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാൻ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം. ഇത് ആത്മാര്‍ത്ഥയോടുകൂടി പറഞ്ഞതാണെങ്കില്‍ നല്ല കാര്യമാണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.
“ഇത്രയും നാള് അവര്‍ കുറ്റകൃത്യങ്ങള്‍ മറച്ചു വയ്ക്കുകയായിരുന്നു. ഇപ്പോള്‍ നടത്തുന്ന ഈ കുറ്റസമ്മതം ആത്മാര്‍ത്ഥമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്. ഇതൊക്കെ വെറും ഭംഗിവാക്കാണോ എന്നറിയില്ല. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു ചൊല്ലാനാണ് അവരെ ഇതു വരെ പഠിപ്പിച്ചത്. ആത്മാര്‍ത്ഥത എന്നത് വളരെ വലിയൊരു കാര്യമാണ്. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചതല്ലെങ്കില്‍ ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായോഗികതലത്തിലേക്ക് വരുമ്പോള്‍ ഇതില്‍ മനംമാറ്റം ഉണ്ടാകരുത്. നാളെ ഒരു കന്യാസ്ത്രീയ്ക്ക് പ്രശ്നം വരുമ്പോള്‍ ‘അയ്യോ അച്ചന് കുര്‍ബാന ചൊല്ലിത്തരാനുള്ളതല്ലേ, അച്ചനെതിരെ ഒന്നും പറയരുത്,’ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കരുത്.”
“സ്ത്രീകളുടെ കാല് കഴുകണം എന്ന് മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഇവര്‍ പറയുന്ന ന്യായം ഫ്രാന്‍സിസ് പാപ്പ ലത്തീന്‍ പാപ്പയാണ് ഞങ്ങള്‍ സീറോ മലബാര്‍ സഭക്കാരുടെ ആരാധനാക്രമത്തില്‍ കൈവെക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമില്ല എന്നായിരുന്നു. ഞങ്ങള്‍ക്ക് ഒരു മാര്‍പാപ്പ ഇല്ലേയെന്ന് ഞാന്‍ ഞെട്ടിപ്പോയി. അതു കൊണ്ട് ശുഭസൂചനയാകാം, പക്ഷേ റോമില്‍ പോയി തിരിച്ചു വന്നിട്ട് എന്താണ് ചെയ്യുന്നതെന്നുകൂടി കണ്ടിട്ടേ തീരുമാനിക്കാനാകൂ,’ സിസ്റ്റര്‍ ജെസ്മി പറയുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയും അതിനു മുന്നോടിയായി സഭാ നേതൃത്വം നടത്തിയ കുറ്റസമ്മതവും പ്രതീക്ഷ നല്കുന്ന ഒന്നാണെന്നാണ് സേവ് അവര്‍ സിസ്റ്റേഴ്സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഷൈജു ആന്റണി പറയുന്നത്.
“ഇന്നത്തെ കാലത്തെ മാധ്യമങ്ങളുടെ ഒരു പ്രത്യേകത കൂടിയാണ് അത്. അന്താരാഷ്ട്ര സംഘടനകളിലെ പല രാജ്യങ്ങള്‍ തമ്മിലുള്ള ആളുകള്‍ പരസ്പരം ബന്ധപ്പെടുന്നു. പീഡിപ്പിക്കപ്പെട്ടവര്‍ ഒറ്റയ്ക്കല്ല. ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാകുന്ന ഒരു നടപടിയാണ് ഇപ്പോള്‍ കാണുന്നത്. ആഗോള കത്തോലിക്കാ സഭയുടെ മാറ്റങ്ങള്‍ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ക്കോ സംഘടനകള്‍ക്കോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതാണ്. പക്ഷേ എത്ര നാള് ഇവര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കും? ഇവര്‍ക്ക് ഈ മാറ്റങ്ങളോട് മുഖം തിരിക്കാന്‍ സാധിക്കില്ല. ആഗോള തലത്തിലുള്ള മാറ്റങ്ങള്‍ ഇവര്‍ക്ക് അംഗീകരിച്ചേ പറ്റൂ. ഇവരുടെ സുപ്രമസി ഇനിയും കാലങ്ങളോളം നിലനിര്‍ത്താമെന്ന് ഇവര്‍ വ്യാമോഹിക്കുകയാണ്. യഥാര്‍ത്ഥ സഭ ഇപ്പോള്‍ രൂപപ്പെടുകയാണ്.”
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പ്രശ്നത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകത്തിലെ എല്ലാ ബിഷപ്പുമാരും ഈ ആഴ്ച എത്തിച്ചേരുന്നതിന്റെ ഒരുക്കങ്ങളിലാണ് വത്തിക്കാന്‍. എന്നാല്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചല്ല ഇന്ത്യയിലും കേരളത്തിലും സഭയും അധികാരികളും പ്രവര്‍ത്തിക്കുന്നതെന്നും ഷൈജു അഭിപ്രായപ്പെടുന്നു. 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റിന് മാര്‍പാപ്പ കര്‍ദ്ദിനാളിനെ കഠിനമായി ശിക്ഷിച്ചത് സീറോ മലബാര്‍ സഭയും കെസിബിസിയും കാണാതെ പോകരുതെന്നും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
“കുട്ടികളുടെ പീഡനങ്ങളെ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് കെസിബിസി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. അത് ആഗോള കത്തോലിക്കാ സഭയുടെ നിര്‍ബന്ധം കാരണം പുറപ്പെടുവിച്ചതാണ്. ആ മാര്‍ഗ്ഗരേഖ ഏകദേശം ആറ്-ഏഴ് മാസത്തോളം പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി വയ്ക്കുകയായിരുന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍. ബിഷപ്പ് ഫ്രാങ്കോയുടെ കേസ് നടക്കുന്നതു കൊണ്ടാണ് അത് പൂഴ്ത്തി വച്ചത്. ഒരാഴ്ച മുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്. കാരണം ഉച്ചകോടി നടക്കാന്‍ പോകുകയാണല്ലോ. അതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇങ്ങനെ ഓരോ നിലപാടുകളും മാറ്റാന്‍ അവര്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധിതരാകും. കാരണം ആഗോള കത്തോലിക്കാ സഭയില്‍ അത്രയും ശുഭസൂചകമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മാറുന്നതിന് അനുസരിച്ച് കത്തോലിക്കാ സഭയും മാറിയേ പറ്റൂ,” ഷൈജു വിശദീകരിച്ചു.
“ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലര്‍ത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങള്‍ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,” സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. ”ഞങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണ്. ഞങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നു. താഴ്മയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എവിടെയാണ് ഞങ്ങള്‍ അന്ധരായത് എന്ന് ഞങ്ങള്‍ക്ക് കാണണം. അധികാര ദുര്‍വിനിയോഗത്തെ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അടുത്തകാലത്തായി പുരോഹിതന്മാര് സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയും കന്യാസ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ അപലപിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ഈ ഇരകള്‍ മുതിര്‍ന്നവരായിരുന്നു എന്ന അക്രമികളുടെ വാദത്തേയും ചോദ്യം ചെയ്തിട്ടുണ്ട്.
എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ആഗോള തലത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന് ആലോചിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു.
“ലോകത്ത് 130 കോടിയോളം കത്തോലിക്കാ വിശ്വാസികളുണ്ട്. അതില്‍ പലരുടേയും ഇടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യാനാണ് മാര്‍പാപ്പ യോഗം വിളിച്ചിരിക്കുന്നത്. സംയുക്ത പ്രസ്താവന ഇറക്കിയവര്‍ക്ക് സഭയ്ക്ക് തെറ്റുപറ്റി എന്ന് അഭിപ്രായമുണ്ടെങ്കില്‍ ആകാം. അവര്‍ക്ക് അഭിപ്രായപ്പെടാം. നമുക്ക് പറയാനുള്ളത് നമ്മള് റോമില്‍ അറിയിക്കാറുമുണ്ട്. കേരളത്തില്‍ നിന്നും രണ്ട് ബിഷപ്പുമാര്‍ നാളെ തുടങ്ങുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്,” ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
ലോകത്താകമാനം സംഭവിച്ചിട്ടുള്ള അപചയത്തിന്റെ പ്രതിഫലനമാണ് കത്തോലിക്കാ സഭയിലുമുള്ളത്, അതിന് ആരെയും ശിക്ഷിച്ചതു കൊണ്ട് കാര്യമില്ല തിരിച്ചറിവാണ് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടതെന്ന് സീറോ മലബാർ സഭയുടെ മുൻ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു.
“പതിനായിരക്കണക്കിന് സന്യാസിനിമാരും വൈദികരുമുള്ള സഭയാണിത്. അതില്‍ വളരെ ചെറിയ ശതമാനത്തിന് വീഴ്ചകളുണ്ടാകാം. സെന്റ് പോള്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. നില്ക്കുന്നവന് വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ എന്ന്. അതില്‍ രണ്ടു കാര്യമുണ്ട്. ബ്രഹ്മചര്യത്തില്‍ നില്ക്കുമ്പോള് അനിവാര്യമായ അച്ചടക്കവും ആത്മശുദ്ധിയും പാലിക്കണം. അതു പോലെ ദൈവത്തിന്റെ കൃപയില്‍ ആശ്രയിക്കണം. ഇതു രണ്ടും ഉപേക്ഷിച്ചാല്‍ വീഴ്ച സംഭവിക്കും. അത് പരാജയമാണ്. അത് സംഭവിക്കുമ്പോള്‍ മൂടി വയ്ക്കുന്ന സഭയല്ല, ഏറ്റുപറയുന്ന സഭയാണ്. വിശുദ്ധതയിലേക്കുള്ള വഴി ഏറ്റുപറച്ചിലിന്റെ വഴിയാണ്. ഇപ്പോള്‍ മാര്‍പ്പാപ്പയും സന്യാസ സമൂഹവും പറയുന്നതും ഈ വഴിയിലൂടെ നമ്മള് പോകേണം എന്നാണ്. വെറുതേ കുറേ പേരെ ശിക്ഷിച്ചുതു കൊണ്ടോ നിയമങ്ങള്‍ ഉണ്ടാക്കിയതു കൊണ്ടോ പരിഹാരമാകും എന്ന് ഞാന്‍ കരുതുന്നില്ല. അധികാരം ആരെയും അടിച്ചമര്‍ത്താനുള്ളതോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല എന്നുള്ള തിരിച്ചറിവാണ് ഇതിന് പരിഹാരം,” പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ ലൈംഗികതയുടെ അതിപ്രസരം ഉണ്ടെന്നും അത് ഉപഭോഗ സംസ്കാരമാണെന്നും അതിന്റെ പ്രതിഫലനമാണ് സഭയിലും കാണുന്നതെന്നും പോള്‍ തേലക്കാട്ട് പറയുന്നു.
“വൈദികരിലും സന്യാസിനികളിലും മാത്രമല്ല സമൂഹത്തിലുടനീളം ഇത് കാണുന്നു. നമ്മുടെ സമൂഹത്തില്‍ ബ്രമചര്യത്തോടെ ജീവിക്കാന്‍ പറ്റാത്ത ഒരു അന്തരീക്ഷം ഉണ്ടാകുമ്പോള്‍ അത് അത്രമാത്രം ഗൗരവമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. വിളക്കുമരങ്ങളായി ജീവിക്കേണ്ടവരാണ് വൈദികരും കന്യാസ്ത്രീകളും. വ്രതത്തോട് വിശ്വസ്തത പുലര്‍ത്തണം. അത് നമ്മുടെ ജീവിതത്തിന്റെ സംസ്കാരമായി മാറേണം. ഇപ്പോളുള്ള പ്രതിസന്ധി സമൂഹം മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇപ്പോള്‍ സന്യാസിനിമാരും മാര്‍പാപ്പയും ചൂണ്ടിക്കാണിക്കുന്നത് നവീകരണമാണ്,” പോള്‍ തേലക്കാട്ട് പറഞ്ഞു.
സംയുക്ത പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ലെന്നുമാണ് തലശ്ശേരി അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെടുന്നത്.
“പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്. സഭയ്ക്ക് തെറ്റുപറ്റി എന്നു പറയുന്നതാണ് പലപ്പോഴും കത്തോലിക്കാ സഭയ്ക്ക് വിഷമമുണ്ടാക്കുന്നത്. സഭ എന്നതിനെ വിശ്വാസികള്‍ കാണുന്നത് കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തിലാണ്. എല്ലാ വിശുദ്ധന്മാരും ഉള്‍പ്പെടുന്ന, ക്രിസ്തുവിന്റെ ശരീരമാണ് സഭ. അതിന് മുറിവേല്ക്കുകയാണ്. അതേ സമയം പ്രസ്താവനയില്‍ പറയുന്നത് പൂര്‍ണമായും ശരിയാണ്. ഇത് കൈകാര്യം ചെയ്യുന്ന അധികാരികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്,” ബിഷപ്പ് പറയുന്നു.
ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന് റവ. ഫാ.സേവ്യര്‍ ഖാന് വട്ടായില്‍, റവ. ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ‘എഫാത്ത ഫാമിലി കോണ്‍ഫറന്‍സ്’ 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യു.കെയിലെ ഡെര്‍ബിഷെയറില്‍ നടക്കും.
ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്, യു.കെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്ചെയ്യാവുന്നതാണ്.
വിലാസം
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് തോമസ്- 07760254700
ബാബു ജോസഫ്- 07702061948
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഓ
എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്ഫോഡില്‍ പുതിയ സീറോമലബാര്‍ മിഷന് തിരി തെളിഞ്ഞു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തില്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസ കൂട്ടായ്മയെ പുതിയ മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഡിറ്റന്‍ ഹാളില്‍ നടന്ന പ്രഖ്യാപനനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി. മിഷന് ഡയറക്ടര്‍ ഫാ. ടോമി എടാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. ജില്ലിങ്ഹാം, മെയ്ഡ്സ്റ്റോണ്‍, സൗത്ത്ബോറോ കുര്‍ബാന സെന്ററുകള്‍ സംയോജിപ്പിച്ചു രീപീകരിച്ച സെന്റ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സാക്ഷികളാകുവാന്‍ കെന്റിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് എയ്ല്‍സ്ഫോര്‍ഡിലെത്തിയത്.
രാവിലെ 9.30 ന് സണ്ഡേസ്കൂള് കുട്ടികള്‍ ഒന്ന് ചേര്‍ന്ന് രൂപതാധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഹൃദ്യമായ സ്വീകരണം നല്കി. വിശുദ്ധ പാദ്രെ പിയോയുടെ ലഘു ജീവചരിത്രം ട്രസ്റ്റി ജോഷി ആനിത്തോട്ടത്തില്‍ വിശ്വാസസമൂഹത്തിനു മുന്പില് അവതരിപ്പിക്കുകയും തുടര്‍ന്ന് എല്ലാവര്ക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. അതിനു ശേഷം ഫാ. ഫാന്‍സ്വാ പത്തില്‍ സെന്റ് പാദ്രെ പിയോ മിഷന് സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടര്‍ന്ന് പുതിയ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിലവിളക്ക് തെളിച്ചു കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു.
പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന്റെ നിഴലില്‍ കഴിയുന്ന വിശ്വാസസമൂഹമെന്നാണ് പുതിയ മിഷനെ രൂപതാധ്യക്ഷന്‍ വിശേഷിപ്പിച്ചത്.എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ സംരക്ഷണവും വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥതയും പ്രകാശത്തിന്റെ സ്ഥലത്തുകൂടി ചരിക്കുവാന്‍ ഏവര്‍ക്കും ഇടയാക്കട്ടെ എന്ന് തന്റെ വചനസന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. പ്രാര്‍ത്ഥിച്ചു തീരും മുമ്പ് ഉത്തരമരുളുന്ന ദൈവത്തിന്റെ മുമ്പില്‍ ഒറ്റ സമൂഹമായി വിശ്വാസതീഷ്ണതയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുന്നേറാന്‍ രൂപതാധ്യക്ഷന്‍ ആഹ്വാനം ചെയ്തു. മിഷന് ഡയറക്ടര്‍ ഫാ. ടോമി എടാട്ട് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
വിശുദ്ധകുര്‍ബാനക്കുശേഷം കേരള സഭാമക്കള്‍ ആദരവോടെ വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ കെന്റിലെ മൂന്നു കുര്‍ബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ഫലമാണ് എയ്ല്‍സ്ഫോഡില്‍ യാഥാര്‍ഥ്യമായ സെന്റ് പാദ്രെ പിയോ മിഷന്.
ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തില്‍, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കണ്‍വീനര്‍മാരായ ടോമി വര്‍ക്കി, ജോസഫ് കുര്യന്, സണ്ഡേസ്കൂള് അധ്യാപകര്‍, മറ്റു കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ മിഷന് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. സെന്റ് പാദ്രെ പിയോ മിഷന് പ്രഖ്യാപനത്തിനും തിരുനാളിനുമായി എത്തിച്ചേര്‍ന്ന എല്ലാവര്ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.
ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന് സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സൗഖ്യ ശുശ്രുഷകളിലും ബന്ധന പ്രാര്‍ത്ഥനകളിലും അഭിഷിക്തനുമായ ബ്ര. സാബു ആറുതൊട്ടിയാണ് ഹെയര്‍ഫീല്‍ഫില്‍ ത്രിദിന ധ്യാനം നയിക്കുക.
തദവസരത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കുന്ന ശുശ്രുഷകള്‍ക്കു പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും. കുട്ടികളുടെ ശുശ്രുഷ ടെന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.
വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്ജ്ജിക്കുവാന് ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
വാറ്റ്ഫോര്‍ഡ്, ഹെയ്സ്, സ്ലോ, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ്, ഹോണ്‍സ്ലോ, എയ്ല്‍സ്ബറി തുടങ്ങിയ കുര്‍ബാന സെന്ററുകളെ കേന്ദ്രീകരിച്ച് ഹെയര്‍ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്റെ വിജയത്തിനായി അതാതു സെന്ററുകളിലെ കൈക്കാരന്മാര് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കില്‍ ജോമോന് ഹെയര്‍ഫീല്‍ഡുമായോ (07804691069 ) ബന്ധപ്പെടുക.
ധ്യാന സമയക്രമം.
മാര്‍ച്ച് 8 വെള്ളിയാഴ്ച്ച-16:00-20:00
9 ശനിയാഴ്ച്ച- 10:30 to17:00
10ഞായറാഴ്ച- 13:00 to19:30
St. Paul’s Church,
2 Merele Avenue,
Harefield, UB9 6DG.
The Most Holyname church,
Oldmill Road,
UB9 5AR , Denham.